ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.

പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ

വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.

മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.

നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി


Sunday, September 29, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ദേശീയഗാനത്തെ അവഹേളിക്കുകയും വിഡ്ഢിദിനത്തില്‍ ജനിച്ചവനെന്ന് ആക്ഷേപിച്ച് ഉപരാഷ്ട്രപതിയെ അപമാനിക്കുകയും ചെയ്ത ചടങ്ങ് മന്ത്രി ശശി തരൂര്‍ തട്ടിക്കൂട്ടിയത്. "ശ്രീനാരായണ ധര്‍മസമിതി" എന്ന സംഘടന നാരായണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ "വിശ്വ മതനിരപേക്ഷ സമാധാന പുരസ്കാരം" സ്ഥലം എംപി കൂടിയായ ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങും അവാര്‍ഡും അദ്ദേഹംതന്നെ സംഘടിപ്പിച്ചതാണെന്ന് തെളിഞ്ഞു. ഈ പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്ന വിവരം തലസ്ഥാനത്ത് ആര്‍ക്കും അറിയില്ല. ശ്രീനാരായണീയര്‍ക്കുപോലും അറിയാത്ത ഈ സംഘടന കടലാസില്‍ മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്ക്ലബ്ബില്‍ പ്രഖ്യാപിച്ച തരൂര്‍ അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് തന്റെ പാദസേവകരെവച്ച് നാരായണഗുരുവിന്റെ പേരില്‍ സംഘടനയുണ്ടാക്കിയതും അവാര്‍ഡ് സ്വയം തീരുമാനിച്ചതും.

സ്വാഗതം എന്ന് എഴുതാന്‍പോലുമറിയാത്തവരായിരുന്നു ചടങ്ങിന്റെ സംഘാടകര്‍. സ്വാഗതപ്രസംഗകന്‍ മുതല്‍ അവതാരകന്‍ വരെയുള്ളവരെല്ലാം കൂലിക്കാരായപ്പോള്‍ ഉപരാഷ്ട്രപതി അപമാനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍പോലും പറയുന്നത്. അവാര്‍ഡിന്റെ ചെലവ് മുഴുവന്‍ വഹിച്ചതും തരൂര്‍ തന്നെ. സ്വയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണെങ്കിലും അത് വാങ്ങുമ്പോള്‍ ജനങ്ങളാകെ കാണണമെന്ന നിര്‍ബന്ധമുണ്ടായതുകൊണ്ടാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ചത്. മാധ്യമങ്ങളില്‍ അവാര്‍ഡ് ഏറ്റുവാങ്ങല്‍ ചടങ്ങ് തത്സമയം വരുമെന്ന് ഉറപ്പാക്കിയശേഷം ഉപരാഷ്ട്രപതിയെയും അവാര്‍ഡ് ജേതാവിനെയും വാഴ്ത്താന്‍ അവതാരകനെ പ്രത്യേകം ഏര്‍പ്പെടാക്കി. വാക്കുകൊണ്ട് അമ്മാനമാടാന്‍ കഴിയുന്ന അവതാരകന്‍ ആദ്യംതന്നെ ഉപരാഷ്ട്രപതിയെ വിഡ്ഢിദിനത്തില്‍ പിറന്നവനെന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് അവതാരകന്‍ നാരായണഗുരുവിനെ "വാഴ്ത്തി". ആ മഹാന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിന് തരൂരിനെയും മഹാനാക്കി. ചടങ്ങിന്റെ നിലവാരത്തകര്‍ച്ചയും ശൂന്യമായ സദസ്സും ശ്രദ്ധയില്‍പ്പെട്ടതോടെ നഗരത്തിലെ കോണ്‍ഗ്രസുകാര്‍തന്നെയാണ് സംഘാടകരെ തേടിയിറങ്ങിയത്. അന്വേഷണം ചെന്നെത്തിയതാകട്ടെ നഗരത്തില്‍ തരൂരിന് വേണ്ടി കൂലിക്ക് പോസ്റ്റര്‍ ഒട്ടിക്കുകയും ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുന്നവരില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ദേശീയഗാനം കേട്ടിട്ടുള്ളതല്ലാതെ ഒരിക്കല്‍പോലും ചൊല്ലിയിട്ടില്ലത്രെ. ദേശീയഗാനത്തെ അപമാനിച്ചതിന് നേരത്തെ കേസില്‍ കുടുങ്ങിയ തരൂര്‍ തന്നെയാണ് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ചതിനും ഉത്തരവാദി. ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് തരൂര്‍ പ്രോട്ടോകോള്‍ ഓര്‍ത്തത്. ദേശീയഗാനം ചൊല്ലാതെ ചടങ്ങ് ആരംഭിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതോടെ മന്ത്രി തന്നെയാണ് ആ ജോലിയും കൂലിക്കാരനെ ഏല്‍പ്പിച്ചത്. അധിക ജോലിക്ക് അധികവേതനം ഉറപ്പിച്ചാണ് സംഘാടകന്‍ അറിയാത്ത പണിക്ക് ഇറങ്ങിയത്. അത് കേസാകുമെന്നും ആ പാവത്തിന് അറിയില്ലായിരുന്നു.

വീണ്ടും സീറ്റ് തരപ്പെടുത്തുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത തരൂരിന് എങ്ങനെയും നാല് വോട്ട് തട്ടിക്കൂട്ടാന്‍ ഹീനമാര്‍ഗം ആശ്രയിക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണീയരുടെ വോട്ടുതട്ടാന്‍ നാരായണഗരുവിന്റെപേരില്‍ ഒരു അവാര്‍ഡ് സൃഷ്ടിച്ചതും അത് തനിക്കുതന്നെയെന്ന് പ്രഖ്യാപിച്ചതും. ആ തട്ടിക്കൂട്ട് ചടങ്ങാകട്ടെ ദേശീയതലത്തില്‍വരെ കേരളത്തെ നാണംകെടുത്തുകയും ചെയ്തു. നാരായണഗുരുവിനുപോലും അപമാനം ഉണ്ടാക്കിയ ചടങ്ങിന് ശേഷം ശശി തരൂര്‍ ലോകം ആരാധിക്കുന്ന സ്വാമി വിവേകാനന്ദനെയും വെറുതെ വിട്ടില്ല. വിവേകാനന്ദന്‍ മദ്യപാനിയും മാംസം കഴിക്കുന്നവനുമാണെന്നാണ് ബുധനാഴ്ച തട്ടിവിട്ടത്.

deshabhimani

രോഗശാന്തി ശുശ്രൂഷകന്‍

രോഗശാന്തി ശുശ്രൂഷകന്‍

ആ പതിനാറുകാരിക്ക് ഒരബദ്ധമേ പറ്റിയുള്ളൂ. ആശാറാം ബാപ്പു എന്ന എഴുപത്തൊന്നുകാരന്‍ കയറിപ്പിടിച്ചപ്പോള്‍, "അരുതേ സഹോദരാ" എന്നു പറഞ്ഞ് കരയാന്‍ മറന്നുപോയി. സരസ്വതീമന്ത്രം ആ സമയത്ത് ഓര്‍മ വന്നതുമില്ല.ബലാത്സംഗം തടയാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പഠിക്കുകയും തോക്കും കത്തിയും മൊട്ടുസൂചിയും കൊണ്ടുനടക്കുകയുംചെയ്യുന്ന നാട്ടില്‍ അതൊന്നും വേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ സ്വാമി ഒരാളേയുള്ളൂ. നരേന്ദ്രമോഡിയുടെ ആരാധകനായ സാക്ഷാല്‍ ആശാറാം ബാപ്പുജി. സബര്‍മതി തീരത്ത് നൂറേക്കര്‍ കൈയേറി ആശ്രമം പണിതതാണ് ഈ "ബാപ്പുജി"യുടെ മഹത്വം. സബര്‍മതിക്കരയില്‍ യഥാര്‍ഥ ബാപ്പുജിയും ഒരാശ്രമം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ബാപ്പുജി എന്ന് വിളിക്കാമെങ്കില്‍, അജ്മീറിലെ പഴയ റിക്ഷാവാല അസുമലിനെയും അതേ പേര് വിളിക്കാം എന്നാണ് സനാതനസിദ്ധാന്തം.

ബലാത്സംഗം തടയാന്‍ നിയമമെന്തിന്, ആര്‍ത്തികയറി ആഞ്ഞുവരുന്നവനെ സഹോദരായെന്ന് വിളിച്ച് സരസ്വതീമന്ത്രമുരുവിട്ടാല്‍ അവന്‍ പിന്തിരിഞ്ഞുകൊള്ളും എന്ന മഹത്തായ ആശയം ഡല്‍ഹി ബലാത്സംഗക്കാലത്താണ് ആശാറാംജി അവതരിപ്പിച്ചത്. അങ്ങനെ ചെയ്യാത്ത സ്ത്രീയും ബലാത്സംഗക്കേസില്‍ കുറ്റവാളിയാണ്; ഡല്‍ഹിയില്‍ ബസില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടി അതുകൊണ്ട് തെറ്റുകാരിയെന്ന് അന്ന് സ്വാമി മൊഴിഞ്ഞപ്പോള്‍ നല്ലരണ്ട് കല്ലെടുത്ത് ആശ്രമത്തിലേക്കെറിയാന്‍ ആര്‍ക്കും തോന്നിയില്ല. അങ്ങനെ ചെയ്താലും രക്ഷപ്പെടല്‍ എളുപ്പമല്ല. ആശാറാമിന് കോടിക്കണക്കിന് അനുയായികളുണ്ട്. രാജ്യത്തും പുറത്തുമായി നാനൂറ്റമ്പതിലധികം ആശ്രമങ്ങള്‍. സ്വത്തുകണക്ക് 45,000 കോടിയിലേറെ. സ്വാമിമാര്‍ക്ക് വായിച്ചും പഠിച്ചും കാര്യങ്ങള്‍ അറിയണമെന്നില്ല. അതത് സമയത്ത് അശരീരിപ്പെടുന്നതാണ് രീതി. "ഇന്ന് എനിക്ക് വയ്യ; കിടക്കണം" എന്ന് അശരീരിപ്പെട്ടാല്‍, "ലോകത്തിന്റെ ഗതികെട്ട പോക്കില്‍ മനംനൊന്ത് ധ്യാനത്തിന്റെയും പ്രാര്‍ഥനയുടെയും മാര്‍ഗത്തിലൂടെ നടക്കാന്‍ ഭക്ത ജനകോടികളെ മഹാത്മാവ് ആഹ്വാനംചെയ്തു" എന്ന് വായിക്കണം. സ്വാമിക്ക് മലബന്ധം അനുഭവപ്പെട്ടാല്‍, പാരിസ്ഥിതികപ്രശ്നത്താല്‍ വിങ്ങിപ്പൊട്ടുന്ന ഭൂമിയെയും തുളവീണ ഓസോണ്‍ പാളിയെയും ഓര്‍മിക്കണം. അതുകൊണ്ടാണ്, ജോധ്പുര്‍ ആശ്രമത്തില്‍ ശിഷ്യപുത്രിയെ സ്വാമി പീഡിപ്പിച്ചു എന്ന് ആരോപണമുണ്ടായപ്പോള്‍ അത് പീഡനമല്ല, ദിവ്യമായ രോഗശാന്തി ശുശ്രൂഷയാണ് എന്ന് ഭക്തപണ്ഡിതര്‍ വിധിയെഴുതിയത്.

മലയാളി ഹൗസില്‍നിന്ന് ഇറങ്ങിച്ചെന്ന് ചാനല്‍പ്രഭയില്‍ രാഹുല്‍ ഈശ്വര്‍ എന്ന അഭിനവ മഹാസ്വാമിയും ദിവ്യശുശ്രൂഷാവാദമാണ് ഓംകാരമന്ത്രത്തോടൊപ്പം ഉരുവിട്ടത്. ഇത്തരം ചികിത്സ ആശാറാം സ്വാമിയുടെ തനതുരീതിയാണ്. ആശ്രമത്തില്‍ സങ്കടനിവൃത്തിക്ക് വരുന്ന ഭക്തകളെ ഒറ്റയ്ക്കൊറ്റയ്ക്കേ കാണാറുള്ളൂ. ആശ്രമങ്ങളില്‍ "മാതാജി"മാരും "ബാലികാ സ്വാമിനി"മാരും സ്ഥിരമായി ഉണ്ടാകും. അവരില്‍ പലരും ബാപ്പുവിന്റെ കൂടെ സദാസമയവും ചെലവിടും. സപ്തതി പിന്നിട്ട്, നരച്ച താടിനീട്ടി, സര്‍വസംഗപരിത്യാഗിയായി, സങ്കീര്‍ത്തനങ്ങളാലപിച്ച് സര്‍വലോകത്തിനും വഴികാട്ടുന്ന സ്വാമികള്‍ക്ക് വൃദ്ധയെന്നോ ബാലികയെന്നോ വ്യത്യാസം തോന്നേണ്ട കാര്യമില്ല.

ഒരുദിവസം ഒരു യുവതിയും സ്വാമിയുമായി വിവസ്ത്രപൂജ നടത്തുന്നതുകണ്ട ആശ്രമവാസി, ആ കാഴ്ച മായയാണെന്ന് മനസ്സിലാക്കാതെ രാജികൊടുത്ത് സ്ഥലംവിട്ടു. ആശ്രമത്തിലെ രണ്ട് ബാലകന്മാരുടെ മരണത്തെക്കുറിച്ച് ചില അജ്ഞര്‍ സംശയം ഉന്നയിച്ചു. ശാന്ത് ശ്രീ ആശാറാംജി ആശ്രമത്തിന് അങ്ങനെയുള്ള ശത്രുക്കളേയുള്ളൂ. ഒരു വിവാദത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മീയശക്തിയുള്ള ആശാറാംജി ഗുജറാത്തിലെ പ്രിയ മോഡിജിയെ "യോദ്ധാവ്" എന്നേ വിളിക്കാറുള്ളൂ. ആശ്രമത്തില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിപ്പോകുന്ന കാവിക്കാരും ഖദറുകാരും രാജ്യം ഭരിക്കുന്നവരാകയാല്‍, ബാപ്പുജിയുടെ സദ്പ്രവൃത്തികള്‍ ചിക്കിച്ചികയാന്‍ മാധ്യമകേസരികളും പോകാറില്ല. ആശ്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വിശേഷാല്‍ ഊണുമുണ്ട്.

എല്ലാം തകര്‍ത്ത് ബാപ്പു മഹാത്മനെ തടവറയിലേക്കയച്ചത്, സരസ്വതീമന്ത്രം പഠിക്കാത്ത ഒരു പതിനാറുകാരിയാണ്. അവള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് ആശ്രമത്തില്‍ വന്നത്. ഒരു മണിക്കൂര്‍ നേരം അവളെ ഒറ്റയ്ക്ക് മുറിയില്‍ വിളിപ്പിച്ച് എങ്ങനെ മാനഭംഗം ആത്മീയമാര്‍ഗത്തിലൂടെ തടുക്കാം എന്ന് പഠിപ്പിച്ചു. അതിനെ അവള്‍ തെറ്റിദ്ധരിച്ചപ്പോള്‍, അവളെയും രക്ഷിതാക്കളെയും നേരായി ധരിപ്പിക്കാന്‍ ഏതാനും ഗുണ്ടകളെ വിട്ടതേയുള്ളൂ. എന്നിട്ടും മനസ്സിലാകാത്തതുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തയും വിവാദവും കേസും വന്നത്. ഇത് ഒരു ദൈവപരീക്ഷണം മാത്രം. ജയിലും കോടതിയുമൊക്കെ ഭഗവാന്റെ കല്‍പ്പനയാണ്. ഇറങ്ങിവരുമ്പോള്‍ ശിഷ്യസഞ്ചയവും ആശ്രമശൃംഖലയും കോടികളുടെ കൂമ്പാരവുമുണ്ട്. ഇനിയുള്ള ആത്മീയയാത്ര കൂടുതല്‍ മഹത്വപ്പെട്ടതാകും. സന്തോഷ് മാധവന്‍, സ്വാമി നിത്യാനന്ദ എന്നിങ്ങനെ ചില ആരാധകര്‍ തനിക്കുണ്ട്. അവര്‍ പെട്ടതുപോലെയൊന്നും താന്‍ പെടാന്‍ പോകുന്നില്ല- കേരളീയര്‍ ആട്-തേക്ക്-മാഞ്ചിയം മുതല്‍ സോളാര്‍ വരെയുള്ള ദൈവികശക്തികളില്‍ വീണുപോകുമെങ്കില്‍ ആകെ മൊത്തം ഇന്ത്യക്കാര്‍ക്ക് ഇങ്ങനെ നീണ്ട താടിയും പാട്ടും നൃത്തവുമൊക്കെ മതി-അതിനെയാണ് ആര്‍ഷഭാരത സംസ്കാരം എന്ന് വിളിക്കുന്നത്: ചിലർ ചുരുക്കി ആ.ഭാ.സം എന്നും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജന്‍ അമേരിക്കന്‍ പൗരന്‍. ഇന്ത്യന്‍ താല്‍പ്പര്യങ്ങളേക്കാള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന ആശങ്ക റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും കണക്കിലെടുക്കാതെയാണ് അമേരിക്കന്‍ സാമ്പത്തിക സിദ്ധാന്തം മുറുകെപ്പിടിക്കുന്ന രഘുറാം രാജന്റെ നിയമനം.

കഴിഞ്ഞ ആഗസ്തിലാണ് ധനമന്ത്രാലയത്തില്‍ മുഖ്യ ഉപദേശകനായി രഘുറാം രാജന്‍ നിയമിക്കപ്പെട്ടത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നടുവൊടിക്കുന്ന നടപടികള്‍ക്കെല്ലാം ഈ പദവിയിലിരുന്ന് ചരടുവലിച്ച രഘുറാം രാജന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ വിശ്വസ്തനായി. അമേരിക്കയിലേക്ക് ചിദംബരം നടത്തിയ നിരവധി യാത്രകളും അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളും പിന്നീടുള്ള നടപടികളും രൂപയുടെ വിലയിടിവിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രൂപയുടെ നടുവൊടിക്കാന്‍ ധനമന്ത്രിതന്നെ അമേരിക്കയ്ക്കും മറ്റ് വികസിത സാമ്പത്തിക ശക്തികള്‍ക്കും കൂട്ടുനിന്നത് രഘുറാം രാജന്റെ കൂടി ഉപദേശപ്രകാരമായിരുന്നു.

അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടാണ് നിരവധി സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങളില്‍ രഘുറാം രാജന്‍ നിയമിക്കപ്പെട്ടതെന്നത് പരക്കെ അറിവുള്ളതാണ്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്, ലോക ബാങ്കിലെയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിലെയും വിസിറ്റിങ് ഫെലോ എന്നീ നിലകളില്‍ ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ പൗരനായതുകൊണ്ടും അമേരിക്കന്‍ പിന്തുണയുള്ളതുകൊണ്ടുമാണ്. അമേരിക്കയിലെ ഷേല്‍ വാതക നിക്ഷേപത്തില്‍ മുതല്‍മുടക്കിയിട്ടുള്ള റിലയന്‍സ് ബാങ്കിങ് ലൈസന്‍സിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കുതന്നെ അത് ഹാനികരമാകും. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതിനു പിന്നില്‍ ഇതടക്കമുള്ള നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

രഘുറാം രാജന്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ 23-ാമത് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു. അന്താരാഷ്ട്ര നാണയ നിധിയുടെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്നു അമ്പതുകാരനായ രഘുറാം രാജന്‍. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ഡി സുബ്ബറാവു ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് രഘുറാം പുതിയ ഗവര്‍ണറായി ചുമതലയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് രഘുറാം രാജന്‍ എത്തുന്നത്. രൂപയുടെ എക്കാലത്തെയും വലിയ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തന്റെ കൈയില്‍ മാന്ത്രിക ദണ്ഡൊന്നുമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ രഘുറാം തുടര്‍ന്ന് എന്ത് നടപടികളാകും സ്വീകരിക്കുകയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്.

deshabhimani

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. പക്ഷേ, അത് വിപ്ലവശക്തികളും പ്രതിവിപ്ലവ ശക്തികളുംതമ്മില്‍ അഥവാ ജനാധിപത്യ ചേരിയും ജനാധിപത്യവിരുദ്ധചേരിയും തമ്മില്‍ അഥവാ സാമ്രാജ്യത്വ വിരുദ്ധചേരിയും സാമ്രാജ്യത്വചേരിയും തമ്മില്‍ അല്ല എന്നതാണ് വസ്തുത. 2012ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ജൂലൈ 3ന് സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് അധികാരം പിടിച്ചെടുക്കുകയും മുര്‍സി ഉള്‍പ്പെടെയുള്ള മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വത്തെ തടവിലാക്കുകയും ചെയ്തത്. സുപ്രീംകോണ്‍സ്റ്റിറ്റ്യൂഷണല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് മന്‍സൂര്‍ പ്രസിഡന്റായി നിയമിക്കപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കെയ്റോയിലെ നാസര്‍സിറ്റിയിലും നാഹ്ദ ട്രാഫിക് കേന്ദ്രത്തിലും ഉള്‍പ്പെടെ മുസ്ലീം ബ്രദര്‍ഹുഡുകാര്‍ മുര്‍സിയ്ക്ക് അധികാരം തിരികെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഈ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു എന്ന തെറ്റിദ്ധാരണ വേണ്ട.

ഈജിപ്തിലെ മത ന്യൂനപക്ഷ വിഭാഗമായ കോപ്ടിക് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുനേരെയും മതനിരപേക്ഷ ശക്തികള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിനൊപ്പം അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും അണിനിരന്നിരുന്നു. വംശീയവും മതപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുക എന്ന ബോധപൂര്‍വമായ ലക്ഷ്യമാണ് ഈ പിന്തിരിപ്പന്‍ ശക്തികള്‍ക്കുണ്ടായിരുന്നത്. ആഗസ്റ്റ് 14ന് ബ്രദര്‍ഹുഡുകാരുടെ പ്രതിഷേധ കൂട്ടായ്മകളെ ബലംപ്രയോഗിച്ച് പിരിച്ചുവിടാന്‍ നടത്തിയ നീക്കം വലിയൊരു രക്തച്ചൊരിച്ചിലിലും കൂട്ടക്കൊലയിലുമാണ് കലാശിച്ചത്. ഇതിനകം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. അറസ്റ്റുചെയ്യപ്പെട്ടതില്‍ പ്രമുഖ അല്‍ഖ്വയ്ദ നേതാക്കളുമുണ്ട്. ഈജിപ്തിലെ ജനത ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയ്ക്ക് അകപ്പെട്ട അവസ്ഥയിലാണ്. സ്വേച്ഛാധിപതിയായ ഹോസ്നിമുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തെ, ഇപ്പോള്‍ മുര്‍സിക്കെതിരായ ജനമുന്നേറ്റത്തെ എന്നപോലെ സൈന്യം റാഞ്ചുകയാണുണ്ടായത്. 2011 ജനുവരി - ഫെബ്രുവരി കാലത്തെ ജനകീയ പ്രക്ഷോഭം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗ ഉള്ളടക്കം ഉള്ളതായിരുന്നു. മതനിരപേക്ഷവാദികള്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും ഒപ്പം അതില്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുയായികളും സജീവമായി പങ്കെടുത്തിരുന്നു; മുസ്ലീം ബ്രദര്‍ഹുഡ് സംഘടനാപരമായി ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുമില്ല. ആ പ്രക്ഷോഭം കേവലം മുബാറക്ക് വാഴ്ചയ്ക്കെതിരായതുമാത്രമായിരുന്നില്ല. മുബാറക്കിനെ അധികാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സൈനിക മേധാവിത്വത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായതുകൂടിയായിരുന്നു. ഒപ്പം ആ പ്രക്ഷോഭത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ ഉയര്‍ത്തിയത് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതിന്റെ പ്രത്യാഘാതമായി ഉയര്‍ന്നുവന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കും എതിരായ മുദ്രാവാക്യങ്ങളായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരെയും കൂലി വര്‍ദ്ധനയ്ക്കുവേണ്ടിയുമുള്ള മുദ്രാവാക്യങ്ങളും ആ പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതേസമയംതന്നെ ഒരു കേന്ദ്ര ട്രേഡ്യൂണിയന്‍ ആഹ്വാനപ്രകാരമോ കേന്ദ്രീകൃത നേതൃത്വത്തിലോ ആയിരുന്നില്ല പ്രക്ഷോഭം നടന്നത്. കമ്യൂണിസ്റ്റുപാര്‍ടിയും സോഷ്യലിസ്റ്റുപാര്‍ടിയും ഉള്‍പ്പെടെയുള്ള വിവിധ ഇടതുപക്ഷ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഏപ്രില്‍ 6 യുവജനപ്രസ്ഥാനംപോലെയുള്ള സംഘടനകളാണ് ആ പ്രക്ഷോഭത്തില്‍ നെടുനായകത്വം വഹിച്ചത്. ഇടതുപക്ഷ സംഘടനകള്‍ക്കോ സ്വതന്ത്രമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിനോ പ്രവര്‍ത്തിക്കാന്‍ സ്വേച്ഛാധിപത്യവാഴ്ച അനുവദിച്ചിരുന്നില്ല. 1976ല്‍ മുബാറക്ക് സര്‍ക്കാര്‍ അംഗീകരിച്ച ട്രേഡ്യൂണിയന്‍ നിയമപ്രകാരം തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം ഈജിപ്ഷ്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറഷന്‍ എന്ന ഭരണവിലാസം സംഘടനയ്ക്കുള്ളിലേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ 2011ലെ പ്രക്ഷോഭത്തിലെത്തിച്ച നിരവധി ഘടകങ്ങളില്‍ പ്രധാനമായത് ഈ കേന്ദ്ര സംഘടനയുടെ പിന്തുണയോ അംഗീകാരമോ ഇല്ലാതെതന്നെ ഈജിപ്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന, വിശിഷ്യാ 2006നുശേഷം, തൊഴിലാളിവര്‍ഗ സമരങ്ങളായിരുന്നു. ഈ സമരങ്ങളുടെ ഒരു ഘട്ടത്തിലായിരുന്നു ഏപ്രില്‍ 6 യുവജനപ്രസ്ഥാനം രൂപപ്പെട്ടത്. 2011ലെ ജനമുന്നേറ്റത്തില്‍ മുബാറക്ക് ഭരണം വീഴുമെന്നായപ്പോള്‍ ഇടിയുഎഫ് നേതൃത്വവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിതമായി. 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നാകട്ടെ, ആയിരത്തോളം പുതിയ യൂണിയനുകള്‍ വിവിധ മേഖലകളില്‍ രൂപപ്പെട്ടു. ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ട്രേഡ്യൂണിയന്‍സ്, ഈജിപ്ഷ്യന്‍ ഡെമോക്രാറ്റിക് ലേബര്‍ കോണ്‍ഗ്രസ് എന്നീ രണ്ട് കേന്ദ്ര ടേഡ്യൂണിയനുകളും പുതിയതായി രൂപീകരിക്കപ്പെട്ടു. 2011ല്‍തന്നെ വിവിധ തൊഴില്‍ മേഖലകളിലായി 1400 പണിമുടക്കുകളും മറ്റു നിരവധി പ്രതിഷേധ പ്രക്ഷോഭങ്ങളും നടന്നു. സാമ്പത്തിക-സാമൂഹിക അവകാശങ്ങള്‍ക്കായുള്ള ഈജിപ്ഷ്യന്‍ സെന്ററാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ സെന്ററിന്റെതന്നെ കണക്കുപ്രകാരം 2012ലെ ആദ്യത്തെ എട്ടുമാസത്തിനകം 3150 തൊഴിലാളി പ്രക്ഷോഭങ്ങള്‍ (പണിമുടക്കുകള്‍ ഉള്‍പ്പെടെ) ഈജിപ്തില്‍ നടക്കുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഭരണഘടനയ്ക്ക് ജനഹിതം തേടുന്നതിനായി രണ്ടുപ്രാവശ്യം നടന്ന വോട്ടെടുപ്പുവേളയിലും വലിയൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിലായിരുന്നു. പൊതുമേഖലയിലുള്ള ഈസ്റ്റേണ്‍ ടുബാക്കോ കമ്പനിയിലെ 13,000 തൊഴിലാളികള്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പുനഃസ്ഥാപിക്കണമെന്നും ഈജിപ്ഷ്യന്‍ അലുമിനിയം കമ്പനി എന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ എണ്ണായിരത്തോളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ലാഭ വിഹിത ബോണസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കുകളായിരുന്നു ഈ പോരാട്ടങ്ങളില്‍ പ്രധാനം. മുനിസിപ്പല്‍ ജീവനക്കാര്‍, അധ്യാപകര്‍, കെയ്റോയിലെ ബസ്-മെട്രോ തൊഴിലാളികള്‍, തുറമുഖത്തൊഴിലാളികള്‍, ഇരുമ്പ്-ഉരുക്ക്, കളിമണ്ണ് തുടങ്ങിയ വ്യവസായങ്ങളിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ട്രേഡ്യൂണിയന്‍ അവകാശങ്ങളും കൂട്ടായി വിലപേശാനുള്ള അവകാശവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടത്തുകയുണ്ടായി.

ഈജിപ്തിലെ ഭരണവര്‍ഗത്തിന്റെയും ഐഎംഎഫ്പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും അന്താരാഷ്ട്ര മൂലധനശക്തികളുടെയും പദ്ധതികള്‍ നിര്‍ബാധം നടപ്പാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഈ അവിരാമമായ സമരങ്ങള്‍ തടസ്സം സൃഷ്ടിച്ചു. ഈജിപ്ഷ്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതിനെന്നപേരില്‍ ഐഎംഎഫില്‍നിന്ന് 480 കോടി ഡോളറിന്റെ വായ്പയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് 500 കോടി ഡോളറിന്റെ ധന സഹായവും അമേരിക്കയില്‍നിന്ന് 130 കോടി ഡോളറിന്റെ സ്ഥിരം വാര്‍ഷിക സൈനിക സഹായത്തിനുപുറമെ 140 കോടി ഡോളറിന്റെ വിദേശ സഹായവും ലഭ്യമാക്കുന്നതിന് പകരമായി ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാന്‍ 2011 നവംബറില്‍ മുര്‍സി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മൂലധനശക്തികള്‍ക്ക് ഉദ്ദേശിച്ച വേഗതയില്‍ നടപ്പാക്കാനായില്ല. എന്നിട്ടുപോലും ഈ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയതോടെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായും വാര്‍ഷിക നാണയപ്പെരുപ്പം 10 ശതമാനമായും വര്‍ദ്ധിച്ചു.

മെച്ചപ്പെട്ട തൊഴിലവസരങ്ങളും സേവന വ്യവസ്ഥകളും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ടുകൊണ്ട് അലക്സാണ്ട്രിയയിലെ കണ്ടെയ്നര്‍ ആന്റ് കാര്‍ഗോ ഹാന്‍ഡ്ലിങ് കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നല്‍കിയ 5 യൂണിയന്‍ നേതാക്കളെ അറസ്റ്റ്ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ഇടക്കാല മന്ത്രിസഭയിലെ തൊഴില്‍-മാനവ വിഭവ വകുപ്പ് മന്ത്രി അഹമ്മദ് ബുറായ് കൊണ്ടുവന്നതും സായുധസേനാ സുപ്രീം കൗണ്‍സില്‍ പാസാക്കാന്‍ അനുമതി നിഷേധിച്ചതുമായ ""ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യം"" അനുവദിക്കുന്നതിനുള്ള കരട്ബില്ല് മുര്‍സിയും അടച്ചുപൂട്ടി അലമാരയ്ക്കകത്താക്കി. അതേസമയം 2012 നവംബര്‍ 22ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഏകപക്ഷീയമായി പുറപ്പെടുവിച്ച ഭരണഘടന ഡിക്രി പ്രസിഡന്റിന് അമിതാധികാരം പ്രദാനംചെയ്തു. ഇതിനെതുടര്‍ന്ന് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. പല ട്രേഡ്യൂണിയനുകളുടെയും ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മുര്‍സി സര്‍ക്കാര്‍ പിരിച്ചുവിട്ടു; അങ്ങനെ ഉണ്ടായ ഒഴിവുകളില്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കുകയുമുണ്ടായി. അങ്ങനെ ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യത്തിന് മുബാറക്ക് കാലത്തേതിനെക്കാള്‍ കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തി.

ഈജിപ്തിലെ പ്രധാന വാര്‍ത്താമാധ്യമമായ അല്‍-അഹ്റം ഓണ്‍ലൈന്‍ 2013 ജനുവരി 20ന് പ്രസ്താവിച്ചത് പാര്‍ലമെന്റിലെ ഭൂരിപക്ഷവും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അമിതാധികാരങ്ങളും ഉപയോഗിച്ച് വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിലാളി യൂണിയനുകളെയുമെല്ലാം കൈപ്പിടിയിലൊതുക്കാനാണ് മുസ്ലീം ബ്രദര്‍ഹുഡ് തുനിഞ്ഞത് എന്നാണ്. ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ അന്താരാഷ്ട്ര മൂലധന ശക്തികളുടെ ഹിതാനുസരണം നടപ്പിലാക്കുകയും എല്ലാവിധ എതിര്‍ ശബ്ദങ്ങളെയും ക്രമേണ ഞെരിച്ചമര്‍ത്തുകയും ചെയ്യുന്ന, അതോടൊപ്പം ഇസ്ലാമിക മതമൗലികവാദത്തെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്ന ബ്രദര്‍ഹുഡിനെതിരെ കുമിഞ്ഞുകൂടിയ അസംതൃപ്തിയുടെ പ്രതിഫലനമായിരുന്നു ജൂണ്‍ 30ന്റെ താഹ്റീര്‍ ജനമുന്നേറ്റം. താമറൂഡ് (ജനകീയ കലാപം) എന്നപേരില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് ഈ ജനകീയ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത്. താഹ്റീര്‍ പ്രതിഷേധ പ്രസ്ഥാനത്തിന് മുമ്പായി പ്രസിഡന്റ് മുര്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഉടന്‍തന്നെ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനത്തില്‍ 220 ലക്ഷം വോട്ടര്‍മാരുടെ ഒപ്പ് ശേഖരിക്കുകയുണ്ടായി.

2011ലെ അറബ് വസന്തത്തെതുടര്‍ന്ന് പ്രസിഡന്റ് മുബാറക്ക് അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മില്‍ ഒരു കൂട്ടുകെട്ട് രൂപംകൊള്ളുകയുണ്ടായി. കാരണം, ഇരുകൂട്ടരും ഒരേ വര്‍ഗതാല്‍പര്യത്തിന്റെ പ്രതിനിധാനങ്ങളാണെന്നതുതന്നെ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും ഈ രണ്ടു വിഭാഗത്തിനുമുണ്ട്. ബ്രദര്‍ഹുഡിന് ഭൂരിപക്ഷം ലഭിക്കത്തക്കവിധം തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് സൈനിക മേധാവികളുടെ സഹായം ലഭിക്കുകയുണ്ടായി എന്ന് പല തിരഞ്ഞെടുപ്പ് നിരീക്ഷകരും അന്നുതന്നെ വ്യക്തമാക്കിയിരുന്നതുമാണ്. 2012 ഡിസംബറില്‍ റഫറണ്ടത്തിലൂടെ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടനപ്രകാരം, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെ നിശ്ചയിക്കുന്നത് സൈനിക മേധാവികളാണ്. മാത്രമല്ല, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്, നാഷണല്‍ ഡിഫെന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ സൈനിക മേധാവികളെ കുത്തിനിറച്ചുകൊണ്ടുള്ള മൂന്ന് ""കൗണ്‍സിലുകള്‍""ക്ക് രൂപം നല്‍കുകയും പ്രതിരോധ ബജറ്റിനുമേല്‍ ഈ കൗണ്‍സിലുകള്‍ക്ക് ആത്യന്തികമായ നിയന്ത്രണാധികാരം അനുവദിക്കപ്പെടുകയും ചെയ്തു. അതിനുംപുറമെ, സാധാരണ പൗരന്മാരെ സൈനിക കോടതികളില്‍ വിചാരണചെയ്യാനുള്ള അധികാരവും മുസ്ലീം ബ്രദര്‍ഹുഡുകാര്‍ കൊണ്ടുവന്ന പുതിയ ഭരണഘടന സൈന്യത്തിന് നല്‍കുകയുമുണ്ടായി. ദേശീയ സുരക്ഷ-വിദേശനയം തുടങ്ങിയ വിഷയങ്ങളിലും സൈന്യത്തിന് നിര്‍ണായകമായ നിയന്ത്രണം അനുവദിക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡ് തയ്യാറായി. സൈന്യവും ബ്രദര്‍ഹുഡും തമ്മിലുള്ള ഈ ഒത്തുകളി അഥവാ സൈന്യത്തിനുമുന്നിലുള്ള ബ്രദര്‍ഹുഡിന്റെ കീഴടങ്ങല്‍ ജനങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുകയുണ്ടായി. മുര്‍സിക്കെതിരായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോഴെല്ലാം മുസ്ലീം ബ്രദര്‍ഹുഡുകാര്‍ അക്രമാസക്തമായി രംഗത്തുവന്ന് ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനും തയ്യാറായി എന്നതും യാഥാര്‍ത്ഥ്യമാണ്. അതിന്റെ തിരിച്ചടിയാണ് ഒരുപക്ഷേ, ഇന്ന് മുസ്ലീം ബ്രദര്‍ഹുഡുകാര്‍ നേരിടുന്നത്.

2013 ജൂണ്‍ 30ന്റെ മുര്‍സിവിരുദ്ധ ജനകീയ മുന്നേറ്റത്തെ, 2011 ഫെബ്രുവരിയില്‍ എന്നതുപോലെ, പൂര്‍ണ്ണമായും അധികാരം കൈപ്പിടിയിലാക്കാനുള്ള അവസരമായാണ് സൈനിക മേധാവികള്‍ ഉപയോഗിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ദശലക്ഷക്കണക്കിനാളുകള്‍ മുര്‍സി ഭരണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍, മുര്‍സി തന്നെ പ്രതിരോധമന്ത്രിയായി നിയമിച്ച ജനറല്‍ അബ്ദുല്‍ഫത്ത അല്‍-സിസി പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കുകയും സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി ചീഫ് ജസ്റ്റീസിനെ പ്രസിഡന്റായി നിയമിക്കുകയുമുണ്ടായി. 2011ലും ഇപ്പോഴും ജനകീയ മുന്നേറ്റം ശക്തിപ്പെട്ട്, ജനങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നത് തടയുകയും ഭരണത്തിനുമേല്‍ മൂലധന ശക്തികളുടെ നിയന്ത്രണം നിലനിര്‍ത്തുകയുമെന്ന ദൗത്യമാണ് സൈന്യം നിര്‍വഹിച്ചത്. 2011ല്‍ മുബാറക്കിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ മുബാറക്കിനെ പുറത്താക്കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത സൈന്യം ഇപ്പോള്‍ അതേ നാടകം ആവര്‍ത്തിക്കുകയാണ്. മുബാറക്കിനെ ജയില്‍മോചിതനാക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിനുമേലാകട്ടെ 1970 മുതല്‍തന്നെ അമേരിക്കയ്ക്ക് നിര്‍ണായകമായ സ്വാധീനവുമുണ്ട്. മുര്‍സിയെ മോചിപ്പിക്കണമെന്ന് പ്രസ്താവിച്ച പ്രസിഡന്റ് ഒബാമ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നോ സൈന്യം രാഷ്ട്രീയകാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നോ പറയാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് ഇപ്പോഴും ഈജിപ്ഷ്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടെന്നതും അവിതര്‍ക്കിതമാണ്-പ്രത്യേകിച്ചും ഇടത്തരക്കാരിലും നാട്ടിന്‍പുറങ്ങളിലെ കര്‍ഷക ജനങ്ങള്‍ക്കിടയിലും. കടുത്ത മതബോധമാണ് അതിന് പ്രധാന കാരണം. ഭരണകൂടത്തില്‍നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തല്‍ ജനങ്ങള്‍ക്കിടയിലുള്ള ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിനാണ് ഉപകരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഏപ്രില്‍ 6 യുവജന പ്രസ്ഥാനത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്-"" അധികാരത്തിനായി കടിപിടികൂടുന്ന ഇരുപക്ഷത്തിനും ഈജിപ്ഷ്യന്‍ ജനങ്ങളുടെ ജീവനെക്കുറിച്ച് ഒരു പരിഗണനയുമില്ല. തങ്ങളുടെ ലക്ഷ്യം നേടുന്നതിനുള്ള ഏണി ആയാണ് അവര്‍ ഈജിപ്തിലെ ജനങ്ങള്‍ മരിച്ചു വീഴുന്നതിനെ ഉപയോഗപ്പെടുത്തുന്നത്.""

ബൂര്‍ഷ്വാസിയുടെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയില്‍ ബലിയാടാക്കപ്പെടുന്നത് ഈജിപ്തിലെ ജനങ്ങളാണ്. സാമ്രാജ്യത്വശക്തികളാകട്ടെ, ഈ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒത്തുതീര്‍പ്പുകളുമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിനുള്ള ചരടുവലികളാണ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെട്ടുറപ്പുള്ളതും വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ളതുമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അഭാവമാണ് ഈ ശക്തികള്‍ക്ക് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടാന്‍ അവസരമൊരുക്കുന്നത്. ഈജിപ്തില്‍ അടിയന്തിരമായും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഈജിപ്തിലെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയാകെ ഐക്യം സൈന്യത്തിനും മതരാഷ്ട്രീയത്തിനും എതിരായി ശാക്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

*
ജി വിജയകുമാര്‍ ചിന്ത വാരിക

പെന്‍ഷനും ചൂതാട്ടത്തിന്

പെന്‍ഷനും ചൂതാട്ടത്തിന്

തൊഴിലെടുക്കുന്നവര്‍ക്കുള്ള സാമൂഹ്യസുരക്ഷാ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും അവരുടെ അവകാശങ്ങള്‍ കൊള്ളയടിച്ച് കമ്പോളത്തിലെ ചൂതാട്ടത്തിനെറിഞ്ഞുകൊടുക്കുന്നത് പതിവുരീതിയായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമം. ഈ നിയമത്തിലൂടെ പെന്‍ഷന്‍ രംഗത്തേക്ക് വിദേശ കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്‍ വെള്ളിയാഴ്ച രാജ്യസഭയും വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. പെന്‍ഷന്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതടക്കം സിപിഐ എം മുന്നോട്ടുവച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. ധനമന്ത്രി പി ചിദംബരം കൊണ്ടുവന്ന ബില്ലിന് ബിജെപി പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ സര്‍ക്കാരിന് ഇരുസഭയിലും ബുദ്ധിമുട്ടുണ്ടായില്ല.

പെന്‍ഷന്‍ എന്ന ക്ഷേമ ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് സര്‍ക്കാരും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രോവിഡന്റ് ഫണ്ടിലും ഇഎസ്ഐ ആനുകൂല്യങ്ങളിലും കൈവച്ചശേഷമാണ് പെന്‍ഷനില്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ 2004 മുതല്‍ നിലവിലുള്ള താല്‍ക്കാലിക പെന്‍ഷന്‍ ഫണ്ട് അതോറിറ്റിക്ക് നിയമാനുസൃതമായ അധികാരങ്ങള്‍ കൈവരും. അധ്യക്ഷനും മൂന്ന് സ്ഥിരാംഗങ്ങളും മൂന്ന് താല്‍ക്കാലിക അംഗങ്ങളും അടങ്ങുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യുന്ന വിദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ- പൊതുസ്ഥാപനങ്ങളാകും പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുക. 26 ശതമാനം വിദേശനിക്ഷേപമാണ് തുടക്കമെന്ന നിലയില്‍ പെന്‍ഷന്‍ മേഖലയില്‍ ബില്ലിലൂടെ അനുവദിക്കുന്നത്. പെന്‍ഷന്‍ വിദേശനിക്ഷേപത്തെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഭാവിയില്‍ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിച്ചാല്‍ അത് പെന്‍ഷന്‍മേഖലയിലും പ്രതിഫലിക്കും.

കേന്ദ്രസര്‍ക്കാരും കേരളമടക്കം ഇരുപതിലേറെ സംസ്ഥാനങ്ങളും നടപ്പാക്കിയ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന പേരില്‍ അറിയപ്പെടും. അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി നടപ്പാക്കിയ സ്വാവലംബന്‍ പദ്ധതിയും പെന്‍ഷന്‍ അതോറിറ്റിക്ക് കീഴിലേക്ക് മാറും. പണം ഓഹരിവിപണികളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റും. വിപണിഅധിഷ്ഠിത ഗ്യാരന്റി സംവിധാനമല്ലാതെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യക്തമോ അല്ലാത്തതോ ആയ ഉറപ്പുണ്ടാകില്ലെന്ന് ബില്ലിന്റെ 20(2) ജി വകുപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യക്തിഗത ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമുണ്ടാകില്ല. കര്‍ക്കശ വ്യവസ്ഥകളോടെയല്ലാതെ പിന്മാറാനുമാകില്ല.

ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം. 2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനുതന്നെ തീരുമാനിക്കാമെന്നത് വലിയ "ആനുകൂല്യ"മായി ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത് എന്നതാണ് വാസ്തവം. പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. ഈ ജനവിരുദ്ധ നിയമത്തിനെതിരെ ജീവനക്കാരും തൊഴിലെടുക്കുന്നവര്‍ ഒന്നടങ്കവും രംഗത്തുവരേണ്ടതുണ്ട്.

*
deshabhimani editorial

തുടര്‍ചികിത്സാ പദ്ധതി കടലാസില്‍; നിലവിളി നിലയ്ക്കാതെ അട്ടപ്പാടി

തുടര്‍ചികിത്സാ പദ്ധതി കടലാസില്‍; നിലവിളി നിലയ്ക്കാതെ അട്ടപ്പാടി

കൈകാലുകള്‍ ശോഷിച്ച്, എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയില്ലാതെ തുറിച്ച കണ്ണുകളില്‍ ഭയമൊളിപ്പിച്ച് ആശുപത്രിക്കിടക്കയില്‍ ചുരുണ്ടുകൂടിയ അഞ്ചു വയസ്സുകാരി. ഇവള്‍ അബ്ബണ്ണൂര്‍ ഊരിലെ കാളിയുടെയും മാരിയുടെയും മകള്‍ ശ്രീദേവി. അട്ടപ്പാടിയിലെ തീരാദുരിതങ്ങളുടെ നേര്‍സാക്ഷ്യം. പോഷകാഹാരക്കുറവ് മൂലമുള്ള രോഗം മൂര്‍ഛിച്ച കുഞ്ഞിനെ ആഗസ്ത് 15നാണ് അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചത്.

ശ്രീദേവിയെപ്പോലെ നൂറുകണക്കിന് കുട്ടികള്‍ അട്ടപ്പാടിയില്‍ ഇപ്പോഴും പോഷകാഹാരക്കുറവിനാല്‍ ദുരിതമനുഭവിക്കുകയാണ്.്തുടര്‍ചികിത്സാ സൗകര്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള 300 കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം അതീവ ഗുരുതരാവസ്ഥയിലാണെന്ന്മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്് നാല് മാസം മുമ്പാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും നല്‍കാന്‍ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പതിവുപോലെ അവഗണിക്കപ്പെട്ടു.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നാല് കേന്ദ്രങ്ങളില്‍ ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഇതിനായി നാല് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി. എന്നാല്‍, അഗളി സിഎച്ച്സിയില്‍ മാത്രമാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ഒരേ സമയം 12 കുട്ടികളെ മാത്രമാണ് കിടത്തി ചികിത്സിക്കാനാവുക. രണ്ടുവര്‍ഷത്തിനിടെ പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ 78 പേരുടെ ഗര്‍ഭം അലസി. ഈ വര്‍ഷം ഇതുവരെ 40ഉം. കേന്ദ്ര ഗ്രാമവികസന അഡീഷണല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അട്ടപ്പാടി പദ്ധതി അവലോകനയോഗത്തിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.

അട്ടപ്പാടിയിലെ വിവാഹിതരായ മുഴുവന്‍ സ്ത്രീകളുടെയും ശരീരഭാരം 40 കിലോയില്‍ താഴെയാണ്. ഗര്‍ഭം അലസലിനും വീണ്ടും ഗര്‍ഭിണിയാവുന്നതിനുമിടയില്‍ കുറഞ്ഞത് ആറു മാസത്തെയെങ്കിലും ഇടവേള വേണം. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ആരോഗ്യക്കുറവിനൊപ്പം ഈ സാഹചര്യം കൂടിയാവുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു.

പി എസ് പത്മദാസ് deshabhimani

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പട്ടികജാതി ക്ഷേമസമിതി എന്തിന്?

പട്ടികജാതി ക്ഷേമസമിതി എന്തിന്?

സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.
ഉ­പ­രി­പ്ളവ ധാ­ര­ണ­ക­ളു­ടെ ധാ­രാ­ളി­ത്ത­ങ്ങ­ളില്‍ ജീ­വി­ക്കാന്‍ പരി­ശീ­ലി­പ്പി­ക്ക­പ്പെ­ട്ട ചി­ലര്‍, സ്വാ­ഭാ­വി­ക­മാ­യും ഈ പ്ര­ച­ര­ണ­ങ്ങ­ളില്‍ കു­ടു­ങ്ങാ­നി­ട­യു­ണ്ട്. അത്ത­ര­ക്കാ­രെ ലക്ഷ്യം വച്ചു­കൊ­ണ്ടു­ള്ള പതി­വ് മാ­ദ്ധ്യ­മ­ചര്‍­ച്ചാ പരി­പാ­ടി­ക­ളില്‍ സി­പി­ഐ­(എം) ന്റെ ‘ഇ­ര­ട്ട­ത്താ­പ്പി­നെ­’­ക്കു­റി­ച്ചും ­നി­ല­പാ­ട് മാ­റ്റ­ത്തെ­ക്കു­റി­ച്ചും പരാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി. ജാ­തി-സമു­ദായ സം­ഘ­ട­ന­കള്‍ വലി­യ­തോ­തില്‍ സമൂ­ഹ­ത്തെ സ്വാ­ധീ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഇക്കാ­ല­ത്ത് സി­പി­ഐ­(എം) നി­ല­പാ­ടി­ന്റെ ന്യാ­യീ­ക­ര­ണ­മെ­ന്താ­ണ് എന്നാ­യി­രു­ന്നു വി­മര്‍­ശ­ക­രു­ടെ പ്ര­ധാന ചോ­ദ്യം­.
"സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന്‍ മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. "
ആദ്യ­മേ പറ­യേ­ണ്ട ഒരു കാ­ര്യം സി­പി­ഐ­(എം) ഒരു ജാ­തി സം­ഘ­ട­ന­യും ഉണ്ടാ­ക്കി­യി­ട്ടി­ല്ല എന്നാ­ണ്. ജാ­തി രാ­ഷ്ട്രീ­യ­ത്തി­നും സ്വ­ത്വ രാ­ഷ്ട്രീ­യ­ത്തി­നും എക്കാ­ല­വും എതി­രാ­യ­തി­നാല്‍ ഒരി­ക്ക­ലും പാര്‍­ട്ടി ജാ­തി സം­ഘ­ടന ഉണ്ടാ­ക്കാ­നും പോ­കു­ന്നി­ല്ല. അപ്പോള്‍ ചരി­ത്ര­ത്തില്‍ മാ­ത്ര­മ­ല്ല; സാ­മാ­ന്യ യു­ക്തി­യി­ലും ഇട­ങ്കോ­ലി­ട്ടു­കൊ­ണ്ട് ഒരു അല്‍­പ്പ­ബു­ദ്ധി ചോ­ദി­ക്കും­:
“അ­ങ്ങി­നെ­യാ­ണെ­ങ്കില്‍ ഇപ്പോള്‍ ഉണ്ടാ­ക്കി­യ­തോ­?” 
തി­ക­ച്ചും ലളി­ത­മാ­ണ് അതി­നു­ള്ള ഉത്ത­രം­.
സി­പി­ഐ­(എം) ഇപ്പോള്‍ ഉണ്ടാ­ക്കി­യ­ത് ജാ­തി സം­ഘ­ട­ന­യ­ല്ല; പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ സം­ഘ­ട­ന­യാ­ണ്. പട്ടി­ക­ജാ­തി എന്നൊ­രു ജാ­തി­യി­ല്ലെ­ന്നും അതൊ­രു ഭര­ണ­ഘ­ട­നാ പരി­കല്‍­പ്പ­ന­യാ­ണെ­ന്നും ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചെ­റുമ സമു­ദായ മു­ന്ന­ണി, പാ­ണന്‍ മഹാ­സ­ഭ, മണ്ണാന്‍ സം­ര­ക്ഷണ സമി­തി തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളൊ­ന്നും പാര്‍­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഭര­ണ­ഘ­ട­ന­യില്‍, പ്ര­ത്യേക പട്ടി­ക­യില്‍ (schedule) ഉള്‍­പ്പെ­ടു­ത്തിയ ജന­വി­ഭാ­ഗ­ത്തെ പൊ­തു­വേ വി­ളി­ക്കു­ന്ന പേ­രാ­ണ് പട്ടി­ക­ജാ­തി എന്ന­ത്. സാ­മ്പ­ത്തി­ക­മാ­യും സാ­മൂ­ഹ്യ­പ­ര­മാ­യും രാ­ഷ്ട്രീ­യ­മാ­യും പി­ന്നാ­ക്കം നില്‍­ക്കു­ന്ന­വ­രാ­യ­തി­നാല്‍ പ്ര­ത്യേക പരി­ഗ­ണന അര്‍­ഹി­ക്കു­ന്ന­വര്‍ എന്ന നി­ല­യി­ലാ­ണ് അവര്‍ പ്ര­ത്യേക പട്ടി­ക­യി­ലാ­യ­ത്. അവ­രു­ടെ ഉന്ന­മ­ന­ത്തി­നാ­യി പ്ര­ത്യേ­കം പരി­ശ്ര­മി­ക്കു­ന്ന വര്‍­ഗ­സം­ഘ­ട­ന­യാ­ണ് പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി­.
അ­പ്പോള്‍ ഉന്ന­യി­ക്ക­പ്പെ­ടാ­വു­ന്ന ചോ­ദ്യം, ഇതു തന്നെ­യ­ല്ലേ ജാ­തി സം­ഘ­ട­ന­ക­ളും പറ­യു­ന്ന­ത് എന്നാ­ണ്. തീര്‍­ച്ച­യാ­യും അല്ല. ഓരോ ജാ­തി­യി­ലും ഉള്‍­പ്പെ­ട്ട ജന­വി­ഭാ­ഗ­ങ്ങ­ളെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കു­ന്ന ജാ­തി സം­ഘ­ട­ന­കള്‍ ചെ­യ്യു­ന്ന­ത് അവര്‍­ക്ക് മാ­ത്ര­മാ­യി ഒരു പ്ര­ത്യേക ­സ്വ­ത്വം­ (identity) ഉണ്ട് എന്ന് വി­ശ്വ­സി­പ്പി­ക്കു­ക­യാ­ണ്. അത് ജാ­തി­യില്‍ മാ­ത്രം ഊന്നി­ക്കൊ­ണ്ടു­ള്ള ഒരു സങ്കല്‍­പ­മാ­ണ്. പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളു­ടെ വര്‍­ഗ്ഗ­പ­ശ്ചാ­ത്ത­ലം അവര്‍ കാ­ണു­ന്നേ­യി­ല്ല.
എ­ന്നാല്‍ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളെ ജാ­തി എന്ന നി­ല­യ്ക്ക­ല്ല, വര്‍­ഗം എന്ന നി­ല­യ്ക്കാ­ണ് സി­പി­ഐ­(എം) പരി­ഗ­ണി­ക്കു­ന്ന­ത്. അതാ­യ­ത്  പാര്‍­ട്ടി അവ­രോ­ട് പറ­യു­ന്ന­ത് ‘നി­ങ്ങ­ളൊ­രു ജാ­തി­യ­ല്ല, വര്‍­ഗ­മാ­ണ് ’ എന്നാ­ണ്. നി­ങ്ങ­ളൊ­രു ‘ജാ­തി മാ­ത്ര­മാ­ണ്’ എന്ന് നി­ര­ന്ത­ര­മാ­യി അവ­രെ വി­ശ്വ­സി­പ്പി­ക്കാന്‍ പരി­ശ്ര­മം നട­ക്കു­ന്ന­കാ­ല­ത്ത് ‘നി­ങ്ങ­ളൊ­രു വര്‍­ഗ്ഗ­മാ­ണ്’ എന്ന് അവ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­ത് അത്യാ­വ­ശ്യ­മാ­ണ് എന്ന് പാര്‍­ട്ടി കരു­തു­ന്നു. അതി­നാ­യി അവ­രെ പ്ര­ത്യേ­കം സം­ഘ­ടി­പ്പി­ക്കുക തന്നെ വേ­ണം­.
"ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്‍പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല. "
കേ­ര­ള­ത്തില്‍ സി­പി­ഐ­(എം) ന്റെ അടി­ത്തറ പട്ടി­ക­ജാ­തി ജന­വി­ഭാ­ഗ­ങ്ങ­ളാ­ണ് എന്ന­താ­ണ് പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട മറ്റൊ­രു വസ്തു­ത.  ഇതൊ­രു വര്‍­ഗ്ഗ­പ­ര­മായ അടി­ത്തറ തന്നെ­യാ­ണ്. അതേ­സ­മ­യം അവ­രോ­രു­ത്ത­രും വി­ഭി­ന്ന  ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ടു­ന്ന­വ­രു­മാ­ണ്.
ആ­ഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ദു­രി­തം അനു­ഭ­വി­ക്കു­ന്ന ജന­ങ്ങ­ളെ, ആ നയ­ങ്ങള്‍­ക്കെ­തി­രാ­യി സം­ഘ­ടി­പ്പി­ക്കുക എന്ന­താ­ണ് പാര്‍­ട്ടി ആഗ്ര­ഹി­ക്കു­ന്ന­ത്. (സ്വാ­ഭാ­വി­ക­മാ­യും പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങള്‍­ക്ക് പു­റ­ത്തു­ള്ള­വ­രും അതില്‍ ഉള്‍­പ്പെ­ടും­.) എന്നാല്‍ ജാ­തി സം­ഘ­ട­ന­കള്‍ പരി­ശ്ര­മി­ക്കു­ന്ന­ത്, ഈ വര്‍­ഗ്ഗ ഐക്യ­ത്തെ തകര്‍­ക്കാ­നും വര്‍­ഗ്ഗ­പ­ര­മായ ഉള്ള­ട­ക്ക­മു­ള്ള­വ­രെ­പ്പോ­ലും ജാ­തി സ്വ­ത്വ­ത്തില്‍ തള­ച്ചി­ടാ­നു­മാ­ണ്.
ഇ­ന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ത, അതി­ന്റെ ജാ­തി -സ­മു­ദായ കെ­ട്ടു­പാ­ടു­ക­ളാ­ണ്.  ആയി­ര­ക്ക­ണ­ക്കി­ന് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ഈ അവ­സ്ഥ ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണ്. സി­പി­ഐ­(എം) ആഗ്ര­ഹി­ക്കു­ന്ന­ത് ഒരു ജാ­തി­ര­ഹിത സമൂ­ഹ­മാ­ണ്. കാ­ര­ണം ജാ­തി­യും അതു­മാ­യി ബന്ധ­പ്പെ­ട്ട ആചാ­ര­ങ്ങ­ളും വലിയ തോ­തില്‍ സമൂ­ഹ­ത്തെ പി­റ­കോ­ട്ട് വലി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹ­ത്തി­ന്റെ പി­ന്നാ­ക്കാ­വ­സ്ഥ­ക്ക് ജാ­തി­വ്യ­വ­സ്ഥ എത്ര­മാ­ത്രം കാ­ര­ണ­മാ­യി­ട്ടു­ണ്ടെ­ന്ന് അസ­ന്നി­ഗ്ദ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.
ഒ­രു നൂ­റ്റാ­ണ്ട് മുന്‍­പു­വ­രെ പോ­ലും കേ­ര­ള­വും ഈയൊ­രു പൊ­തു­ധാ­ര­യില്‍ തന്നെ­യാ­യി­രു­ന്നു. എന്നാല്‍ പത്തൊന്‍­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­നം തൊ­ട്ട് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം വരെ­യു­ള്ള കാ­ല­ത്ത്, ജാ­തി­യില്‍ നി­ന്നു­യര്‍­ന്ന് മനു­ഷ്യ­നാ­വുക എന്ന വലിയ ആശ­യം കേ­ര­ള­ത്തെ സ്വാ­ധീ­നി­ക്കു­ക­യു­ണ്ടാ­യി. ശ്രീ­നാ­രാ­യണ ഗു­രു­വും, അയ്യ­ങ്കാ­ളി­യും, ചട്ട­മ്പി സ്വാ­മി­ക­ളും ഉള്‍­പ്പെ­ട്ട കേ­ര­ളീയ നവോ­ത്ഥാ­ന­മാ­ണ് ഈ പരി­വര്‍­ത്ത­ന­ത്തി­ന് തു­ട­ക്ക­മി­ട്ട­ത്.
ഇ­തി­ന് തു­ല്യ­മായ നി­ല­യില്‍ ഇന്ത്യ­യി­ലെ മറ്റ് സം­സ്ഥാ­ന­ങ്ങ­ളി­ലും അത്ത­രം മു­ന്നേ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്. എന്നാല്‍ കേ­ര­ള­ത്തി­ലു­ണ്ടായ വ്യ­ത്യാ­സം, കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ രൂ­പീ­ക­ര­ണ­വും അതി­ലൂ­ടെ നവോ­ത്ഥാന മൂ­ല്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ ഉള്ള­ട­ക്കം ചോര്‍­ന്നു പോ­കാ­തെ­യു­ള്ള അതി­ന്റെ വി­കാ­സ­വു­മാ­യി­രു­ന്നു. ഈയൊ­രു രാ­ഷ്ട്രീയ പ്ര­ക്രി­യ­യാ­ണ് കേ­ര­ള­ത്തില്‍, വി­വിധ ജാ­തി­ക­ളില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള പട്ടി­ക­ജാ­തി വി­ഭാ­ഗ­ങ്ങ­ളെ വലി­യൊ­ര­ള­വില്‍  സമൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ എത്തി­ച്ച­ത്.
എ­ന്നാല്‍ കഴി­ഞ്ഞ രണ്ട് ദശ­ക­ങ്ങ­ളി­ലെ ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ കാ­ര്യ­ങ്ങ­ളെ കു­റ­ച്ചു­കൂ­ടി ദു­ഷ്ക­ര­മാ­ക്കി­യ­താ­യി കാ­ണാ­നാ­കും. സമൂ­ഹ­ത്തി­ലെ എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളേ­യും ചൂ­ഷ­ണം ചെ­യ്യാന്‍ കു­ത്തക മു­ത­ലാ­ളി­ത്ത­ത്തി­ന് സമ്പൂര്‍­ണ്ണ­മായ അവ­സ­ര­മൊ­രു­ക്കു­ക­യാ­ണ് അത് ചെ­യ്ത­ത്. പട്ടിക ജാ­തി വി­ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് ഏതെ­ങ്കി­ലും തര­ത്തില്‍ ഉയര്‍­ന്നു­വ­രാ­നു­ള്ള എല്ലാ സാ­ദ്ധ്യ­ത­ക­ളേ­യും അത് മങ്ങ­ലേല്‍­പി­ച്ചു. കേ­ര­ള­ത്തി­ലെ എയ്ഡ­ഡ് വി­ദ്യാ­ഭ്യാസ മേ­ഖല പരി­ശോ­ധി­ച്ചാല്‍ അതില്‍ അദ്ധ്യാ­പ­ക­രായ പട്ടി­ക­ജാ­തി­ക്കാ­രു­ടെ എണ്ണം വി­ര­ലില്‍ എണ്ണാ­വു­ന്ന­തേ ഉണ്ടാ­കൂ എന്ന് കാ­ണാ­നാ­കും­.  സ്വ­കാ­ര്യ മൂ­ല­ധ­ന­ത്തി­ന് പ്രാ­ധാ­ന്യം ഏറി­വ­രു­ന്ന എല്ലാ മേ­ഖ­ല­ക­ളി­ലും ഇത് തന്നെ­യാ­ണ് അവ­സ്ഥ. അത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവര്‍­ക്കി­ട­യില്‍ ഉണ്ടാ­കു­ന്ന സ്വാ­ഭാ­വിക അസം­തൃ­പ്തി­യെ  ജാ­തി­സ്വ­ത്വ­ബോ­ധ­ത്തില്‍  തള­ച്ചി­ടാ­നാ­ണ് ജാ­തി സം­ഘ­ട­ന­കള്‍ ശ്ര­മി­ക്കു­ന്ന­ത്.
"ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്‍ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്."
ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങള്‍ ശക്തി­പ്പെ­ട്ട അതേ കാ­ല­ത്താ­ണ് ജാ­തി സം­ഘ­ട­ന­ക­ളും ശക്തി­പ്പെ­ട്ട­ത് എന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. അതാ­യ­ത് ഇരു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തില്‍ കേ­ര­ള­ത്തില്‍ രൂ­പ­പ്പെ­ട്ട ജാ­തി­സം­ഘ­ട­ന­ക­ള­ല്ല ഇരു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ  തു­ട­ക്ക­ത്തില്‍ ഉണ്ടാ­യി­ട്ടു­ള്ള­ത് എന്നര്‍­ത്ഥം. ‘ച­രി­ത്രം രണ്ടാ­മ­ത് ആവര്‍­ത്തി­ക്കുക ദു­ര­ന്ത­മാ­യി­ട്ടാ­യി­രി­ക്കും’ എന്ന മാര്‍­ക്സി­ന്റെ പ്ര­സ്താ­വന അതി­ന്റെ അസാ­ധാ­ര­ണ­മായ പ്ര­വ­ച­നാ­ത്മ­കത കൊ­ണ്ട് ഇപ്പോള്‍ ശ്ര­ദ്ധേ­യ­മാ­യി­രി­ക്ക­യാ­ണ്.
ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തില്‍ ആധു­നിക കേ­ര­ള­ത്തെ സൃ­ഷ്ടി­ക്കു­ന്ന­തില്‍ നിര്‍­ണ്ണാ­യക പങ്ക് വഹി­ച്ച കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ത് ചെ­യ്യ­ണ­മെ­ന്നാ­ണ് വി­മര്‍­ശ­കര്‍ പറ­യു­ന്ന­ത്? ആ രൂ­പീ­ക­ര­ണ­ത്തില്‍ പങ്കാ­ളി­ക­ളായ അടി­സ്ഥാന ജന­വി­ഭാ­ഗ­ങ്ങ­ളെ, വ്യ­ക്ത­മായ രാ­ഷ്ട്രീ­യഅ­ജ­ണ്ട­യു­ടെ പേ­രില്‍ ജാ­തി സം­ഘ­ട­ന­കള്‍ പകു­ത്തെ­ടു­ക്കാന്‍ ശ്ര­മി­ക്കു­മ്പോള്‍ നി­ശ്ശ­ബ്ദ­മാ­യി ഇരി­ക്ക­ണ­മെ­ന്നാ­ണോ? അങ്ങി­നെ ആവ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് അത് തു­ട­രാ­വു­ന്ന­താ­ണ്. എന്നാല്‍ അവ­രു­ടെ അത്ത­രം ആവ­ശ്യ­ങ്ങള്‍ പിന്‍­പ­റ്റാന്‍ വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളു­ള്ള സി­പി­ഐ­(എം­)­ന് ഒരു ബാ­ദ്ധ്യ­ത­യു­മി­ല്ല.
‘­ജാ­തി­യി­ല്ല എന്ന­ല്ലേ ഇത് വരെ നി­ങ്ങള്‍ പറ­ഞ്ഞി­രു­ന്ന­ത്’ എന്ന് ഇപ്പോള്‍ സ്ഥി­ര­മാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ആക്ഷേ­പ­ങ്ങള്‍ ഉന്ന­യി­ക്കു­ന്ന­വര്‍ കാ­ര്യ­ങ്ങ­ളെ തീ­രെ ലളി­ത­വല്‍­ക്ക­രി­ക്കു­ക­യോ വള­ച്ചൊ­ടി­ക്കു­ക­യോ ആണ് ചെ­യ്യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന­ല്ല, ജാ­തി വേ­ണ്ട എന്നാ­ണ് സി­പി­ഐ­(എം) പറ­യു­ന്ന­ത്. ജാ­തി­യി­ല്ല എന്ന് പറ­യു­ന്ന­തും ജാ­തി വേ­ണ്ട എന്നു പറ­യു­ന്ന­തും രണ്ടു കാ­ര്യ­ങ്ങ­ളാ­ണ്. ജാ­തി ഒരു സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ന്നും അത് സമൂ­ഹ­ത്തി­ന്റെ നി­ശ്ച­ലാ­വ­സ്ഥ­ക്ക് കാ­ര­ണ­മാ­കും എന്നും കണ്ടാ­ണ്  ‘ജാ­തി­ര­ഹി­ത­സ­മൂ­ഹം’ എന്ന  ലക്ഷ്യം പാര്‍­ട്ടി മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന­ത്. അതാ­ക­ട്ടെ പു­തി­യൊ­രു മു­ദ്രാ­വാ­ക്യ­മ­ല്ല­താ­നും­.
സ­മൂ­ഹ­ത്തില്‍ ജാ­തി­യു­ടെ സ്വാ­ധീ­ന­മു­ണ്ട് എന്നും അത് ശക്തി­പ്പെ­ടു­ത്താ­നു­ള്ള ആസൂ­ത്രിത നീ­ക്ക­ങ്ങള്‍ നട­ക്കു­ന്നു­ണ്ട് എന്നും മന­സ്സി­ലാ­ക്കി അതി­നെ ഇല്ലാ­താ­ക്കാ­നു­ള്ള പരി­ശ്ര­മ­ങ്ങള്‍ നട­ത്തുക എന്ന­ത് തി­ക­ച്ചും എളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല. ജാ­തി­ര­ഹിത സമൂ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള കേ­വ­ല­മായ ആഹ്വാ­ന­ങ്ങള്‍ മാ­ത്രം അതി­ന് മതി­യാ­കി­ല്ല. ഈയൊ­രു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തി­ക­ച്ചും വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി ഈ വി­ഷ­യ­ത്തെ സി­പി­ഐ­(എം) സമീ­പി­ക്കു­ന്ന­ത്. അതാ­യ­ത്, ജാ­തി വേ­ണ്ട എന്ന് പറ­യു­മ്പോള്‍ തന്നെ ജാ­തി സം­വ­ര­ണ­ത്തെ അനു­കൂ­ലി­ക്കു­ന്ന­തും ഒരു വര്‍­ഗ്ഗ­സം­ഘ­ടന എന്ന നി­ല­യില്‍ പട്ടി­ക­ജാ­തി ക്ഷേ­മ­സ­മി­തി രൂ­പീ­ക­രി­ക്കു­ന്ന­തും ജാ­തി­യെ നി­ല­നിര്‍­ത്താ­ന­ല്ല; ജാ­തി സ്വ­ത്വ­ബോ­ധ­ത്തില്‍ നി­ന്ന് വര്‍­ഗ്ഗ വീ­ക്ഷ­ണ­ങ്ങ­ളി­ലേ­ക്ക് ജന­ങ്ങ­ളെ ഉയര്‍­ത്താ­നാ­ണ്.
കെ. ജയ­ദേ­വന്‍

ദാരിദ്ര്യരേഖ: തെറ്റായ രീതി, തെറ്റായ കണക്കുകള്‍

ദാരിദ്ര്യരേഖ: തെറ്റായ രീതി, തെറ്റായ കണക്കുകള്‍

വികസ്വര രാജ്യങ്ങളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന (പ്രത്യേകിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍) വളരെ ആദായകരമായ ഒരു ബിസിനസ്സ് ആണ് ദാരിദ്ര്യത്തിന്റെ കണക്കെടുപ്പ് എന്നത്, ശ്രദ്ധേയമായ ഒരു വിരോധാഭാസമാണ്. പൊതുപണം ഇത്രയൊക്കെ ചെലവാക്കിയിട്ട്, ദാരിദ്ര്യത്തില്‍ മാറ്റമുണ്ടാകുന്നതെങ്ങനെയെന്നതു സംബന്ധിച്ച ശരിയായ ധാരണ ലഭിക്കുന്നുവെങ്കില്‍ അതിന് അര്‍ഥമുണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന (അവര്‍ ലോകബാങ്കിലുള്ളവരായിരുന്നാലും ശരി, ഗവണ്‍മെന്‍റിലുള്ളവരായിരുന്നാലും ശരി, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവരായിരുന്നാലും ശരി) തികച്ചും തെറ്റായ ദാരിദ്ര്യ നിര്‍ണയ രീതികളുടെ അര്‍ഥം, അവരുടെ ദാരിദ്ര്യ കണക്കുകളും ദാരിദ്ര്യം കുറയുന്നതിനെ സംബന്ധിച്ച അവരുടെ അവകാശവാദങ്ങളും തികച്ചും തെറ്റാണെന്നു തന്നെയാണ്. അവയ്ക്ക് അവ അച്ചടിക്കുന്നതിന് ഉപയോഗിച്ച പേപ്പറിന്റെ വിലപോലുമില്ല.

ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യ നിര്‍ണയ കണക്കുകള്‍ പരിശോധിച്ചുകൊണ്ടുതന്നെ, നമുക്ക് ആരംഭിയ്ക്കാം. നഗരപ്രദേശങ്ങളില്‍ മാസത്തില്‍ 1000 രൂപ (ദിവസത്തില്‍ 33.3 രൂപ) എന്ന ദാരിദ്ര്യരേഖയും ഗ്രാമപ്രദേശങ്ങളില്‍ മാസത്തില്‍ 816 രൂപ (ദിവസത്തില്‍ 27.2 രൂപ) എന്ന ദാരിദ്ര്യരേഖയും ഉപയോഗപ്പെടുത്തിക്കൊണ്ട്, 2011-12 വര്‍ഷത്തില്‍ നഗരപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ ശതമാനം 13.7 ആണെന്നും ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയില്‍ 25.7 ശതമാനം ദരിദ്രരാണെന്നും ഉള്ള, തികച്ചും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട്, ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്ര്യം ഏറെ കുറഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് നമ്മെയെല്ലാം അമ്പരപ്പിയ്ക്കുകയുണ്ടായി. വളരെ താഴ്ന്ന ഇടത്തരക്കാര്‍ക്കുള്ള ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് ഒരാള്‍ക്ക് തലമുടി വെട്ടുന്നതിനു കഷ്ടി തികയുന്ന ഈ സംഖ്യകൊണ്ടാണ് ഒരാള്‍ ദിവസത്തില്‍ എല്ലാ ഭക്ഷണാവശ്യങ്ങളും ഭക്ഷണേതര ആവശ്യങ്ങളും നിര്‍വഹിയ്ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടുന്നത്. 2009-10ല്‍ ഔദ്യോഗിക കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ 20.9 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രര്‍ 33.8 ശതമാനവും ആയിരുന്നു. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ട് കുറഞ്ഞുവെന്നും നഗരപ്രദേശങ്ങളില്‍ 7 ശതമാനം കണ്ട് കുറഞ്ഞുവെന്നും ആണ് സര്‍ക്കാരിന്റെ കണക്ക്. അതേ അവസരത്തില്‍ത്തന്നെ കടുത്ത വരള്‍ച്ചയുടെയും കുറഞ്ഞ തൊഴില്‍ വളര്‍ച്ചാ നിരക്കിന്റെയും ദ്രുതഗതിയിലുള്ള ഭക്ഷ്യവിലക്കയറ്റത്തിന്റെയും ആഘാതം അനുഭവപ്പെട്ട വര്‍ഷങ്ങളായിരുന്നു ഇവ എന്നും നാം ഓര്‍ക്കണം.

ആസൂത്രണ കമ്മീഷന്‍ തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തെറ്റായ കണക്കെടുപ്പ് രീതിയുടെ അടിസ്ഥാനത്തില്‍, 2014 - 15 വര്‍ഷത്തിലെ സര്‍വെ ഫലങ്ങള്‍ ലഭ്യമാകുമ്പോഴേയ്ക്കും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് പൂജ്യത്തിലെത്തിയെന്നും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് 12 ശതമാനത്തോളമേ വരൂ എന്നും ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടാതിരിയ്ക്കുകയില്ല എന്നത് ഏതാണ്ട് ഉറപ്പുതന്നെയാണ്. യഥാര്‍ത്ഥ ദാരിദ്ര്യം എത്രമാത്രം തീക്ഷ്ണമായിരുന്നാലും, ദരിദ്രര്‍ വീണ്ടും എത്രമാത്രം കവര്‍ന്നെടുക്കപ്പെട്ടാലും, അതൊന്നും ഗൗനിയ്ക്കാതെ, ആസൂത്രണ കമ്മീഷന്‍ ഇങ്ങനെയുള്ള നിഗമനത്തിലെത്തിച്ചേരും!

ദാരിദ്ര്യം കുറഞ്ഞു, ദാരിദ്ര്യ നിലവാരം വളരെ താഴ്ന്നതാണ് എന്നൊക്കെയുള്ള എല്ലാ അവകാശവാദങ്ങളും കള്ളത്തരമാണ്; തെറ്റായ കണക്കെടുപ്പ് രീതിയുടെ മാത്രം ഫലമാണ്. യഥാര്‍ഥത്തില്‍ ദാരിദ്ര്യം ഉയര്‍ന്ന നിലവാരത്തിലാണ്; അത് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയുമാണ്. ഭക്ഷണമൊഴിച്ചുള്ള മറ്റ് അനിവാര്യമായ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ (വാടക, യാത്രക്കൂലി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മിത വസ്തുക്കള്‍, സേവനങ്ങള്‍ തുടങ്ങിയവ) 2009-10 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 75.5 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2200 കലോറി ഊര്‍ജ്ജം നല്‍കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല; അതേപോലെത്തന്നെ മറ്റെല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചതിനുശേഷം നഗരപ്രദേശങ്ങളിലെ 73 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമായി താരതമ്യപ്പെടുത്താവുന്ന 2004-05ലെ കണക്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ 69.5 ശതമാനവും നഗരപ്രദേശങ്ങളില്‍ 64.5 ശതമാനവും എന്നതായിരുന്നു. അതായത് ഈ കാലയളവിനുള്ളില്‍ ദാരിദ്ര്യം വലിയ അളവില്‍ വര്‍ധിക്കുക തന്നെയാണ് ഉണ്ടായിട്ടുള്ളത്.

നാഷണല്‍ സാമ്പിള്‍ സര്‍വെ, 2011-12 വര്‍ഷത്തേയ്ക്കുള്ള പോഷകാഹാര ഉപഭോഗ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ വര്‍ഷം വരെയുണ്ടായ മാറ്റം എന്താണ് എന്ന് നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും മുരടിച്ച തൊഴില്‍വളര്‍ച്ചയും പരിഗണിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടില്ലെങ്കില്‍ത്തന്നെ മുമ്പത്തെപ്പോലെ അത്ര തന്നെ മോശമാണെന്ന് വരാനാണ് സാധ്യത. ആസൂത്രണ കമ്മീഷെന്‍റ തന്നെ ദാരിദ്ര്യരേഖയെ സംബന്ധിച്ച ആദ്യത്തെ നിര്‍വചനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കണക്കുകളില്‍ നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.

സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സേവനങ്ങള്‍ (വൈദ്യുതി, വെള്ളം, പെട്രോള്‍, യാത്രക്കൂലി തുടങ്ങിയവ) എന്നിവയും അതോടൊപ്പം ഭക്ഷ്യസാധന വിലകളുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും യഥാര്‍ഥത്തില്‍ ദരിദ്രരായവരില്‍ മഹാഭൂരിപക്ഷവും പൊതുവിതരണ സംവിധാനത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതും കണക്കിലെടുക്കുമ്പോള്‍, ജനങ്ങളില്‍ മഹാഭൂരിഭാഗവും കൂടുതല്‍ പാപ്പരായിത്തീരുകയും അവരുടെ പോഷകാഹാര നിലവാരം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഇടിയുകയും ചെയ്താല്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.

ദുരിതരേഖകള്‍ 

സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളൊന്നും പരിഗണിയ്ക്കാതെ ഇങ്ങനെ താഴ്ന്നതും താഴ്ന്നുകൊണ്ടിരിക്കുന്നതുമായ കണക്കുകള്‍ അവതരിപ്പിയ്ക്കുന്ന ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട മൗലിക പ്രശ്നം എന്താണ്? ദാരിദ്ര്യരേഖയെ സംബന്ധിച്ച സ്വന്തം നിര്‍വചനം ആസൂത്രണ കമ്മീഷന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. 1973-74ല്‍ കണക്കുകള്‍ ഉണ്ടാക്കുന്നതിനുവേണ്ടി, ഒരിക്കല്‍ മാത്രമേ ആ നിര്‍വചനം ഉപയോഗപ്പെടുത്തുകയുണ്ടായുള്ളൂ. ഭക്ഷണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് മാറ്റിവെച്ചതിനുശേഷം, പോഷകാഹാരത്തിന്റെ അടിസ്ഥാനത്തില്‍ അതേ ജീവിത നിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ ചെലവ് എന്തായിരിക്കും എന്ന്,അപ്പോഴത്തെ യഥാര്‍ഥ ചെലവ് നിലവാരം അനുസരിച്ച്, കണക്കുകൂട്ടുന്നതിനും അതിനനുസരിച്ച് ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുന്നതിനും 1973 - 74നുശേഷം കഴിഞ്ഞ 40 വര്‍ഷക്കാലത്തിനുള്ളില്‍ ഒരൊറ്റത്തവണപോലും ആസൂത്രണ കമ്മീഷന്‍ തുനിയുകയുണ്ടായില്ല - അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തുന്ന സര്‍വെകളില്‍നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും. അതിനുപകരം ആസൂത്രണ കമ്മീഷന്‍ ചെയ്തത്, 1973-74 അടിസ്ഥാന വര്‍ഷത്തിലെ പ്രതിമാസ ദാരിദ്ര്യരേഖയായ ഗ്രാമീണ മേഖലയിലെ 49 രൂപയിലും നഗരപ്രദേശങ്ങളിലെ 56 രൂപയിലും, അന്നന്നത്തെ വില സൂചികയനുസരിച്ചുള്ള വര്‍ധന കൂടി ഉള്‍പ്പെടുത്തി പുതിയ ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുക മാത്രമാണ്. ടെണ്ടുല്‍ക്കര്‍ കമ്മീഷനും ഈ രീതിയില്‍ മാറ്റം വരുത്തുകയുണ്ടായില്ല. പ്രത്യേക സൂചികയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് മാത്രം.

ദീര്‍ഘമായ കാലയളവിന്നുള്ളില്‍ ജീവിതച്ചെലവിലുണ്ടാകുന്ന യഥാര്‍ഥ വര്‍ധന, വില സൂചിക കണക്കാക്കുന്നതില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ശമ്പളത്തെ ഡിഎ വര്‍ധനയിലൂടെ മാത്രമാണ് വില സൂചികയുമായി ബന്ധപ്പെടുത്തുന്നതെങ്കില്‍ ആദ്യം പ്രതിഷേധിക്കുന്നവര്‍, ദാരിദ്ര്യത്തിന്റെ കണക്കെടുക്കുന്നവര്‍ തന്നെയായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 1973-74ല്‍ 1000 രൂപ പ്രതിമാസ ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ഗവണ്‍മെന്‍റ് ജീവനക്കാരന്‍ സാമാന്യം ഭേദപ്പെട്ട ശമ്പളം വാങ്ങിയിരുന്ന ആള്‍ തന്നെയാണ്. അയാളുടെ ശമ്പളം വിലസൂചികയുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത് എങ്കില്‍ ഇന്നത് പ്രതിമാസം 18,000 രൂപയായിത്തീര്‍ന്നിരിയ്ക്കും. കാരണം നഗരപ്രദേശങ്ങളിലെ ശാരീരികാധ്വാനം ഇല്ലാത്ത ജീവനക്കാരെ സംബന്ധിച്ച ഉപഭോക്തൃ വില സൂചിക, ഈ കാലയളവിനുള്ളില്‍ 18 മടങ്ങായിട്ടാണ് വര്‍ധിച്ചത്. (എന്നാല്‍ ഈ സൂചിക ഈ അടുത്തകാലത്ത് വേണ്ടെന്ന് വെയ്ക്കപ്പെട്ടിരിക്കുന്നു.വ്യവസായ തൊഴിലാളികള്‍ക്ക് ബാധകമായ ഉപഭോക്തൃ വില സൂചികയ്ക്ക് ഏറെക്കുറെ തുല്യമായ സൂചികയാണ് ഇപ്പോള്‍ ഈ വിഭാഗത്തിനും ബാധകമാക്കിയിരിക്കുന്നത്).

ഈ സൂചികകള്‍ കണ്ട് വിഷമിയ്ക്കുകയൊന്നും വേണ്ട. 2010-11 വര്‍ഷത്തെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 1000 രൂപയെ അടിസ്ഥാന വര്‍ഷമായ 1973-74ലെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 56 രൂപ കൊണ്ട് ചുമ്മാ ഹരിച്ചാല്‍ മതി. 1973-74 വര്‍ഷത്തിനുശേഷം ഉപഭോക്തൃ വില സൂചികയിലുണ്ടായ വര്‍ധനയായ 17.8 മടങ്ങിനു തുല്യമായിരിക്കും അത് എന്ന് കാണാം. ഔദ്യോഗികമായി ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയും അതു തന്നെയാണല്ലോ. അതുപോലെത്തന്നെ ഗ്രാമീണമേഖലയ്ക്കുള്ള ഉപഭോക്തൃ വില സൂചികയുടെ കാര്യത്തില്‍ 816 രൂപയെ 49 രൂപ കൊണ്ട് ഹരിച്ചാല്‍ 16.7 എന്നു കിട്ടും. ഇക്കാലത്തിലുണ്ടായ വിലക്കയറ്റവും 16.7 മടങ്ങാണെന്ന് കാണാം. എന്നാല്‍ വിലക്കയറ്റത്തിന്റെ സൂചിക കണക്കാക്കുകയും ജീവനക്കാര്‍ക്ക് ഡിഎ അനുവദിക്കുകയും ചെയ്യുമ്പോള്‍ ജീവിതച്ചെലവില്‍ ഉണ്ടാകുന്ന യഥാര്‍ഥ വളര്‍ച്ച കണക്കിലെടുക്കപ്പെടുന്നില്ല എന്ന വസ്തുത ഗവണ്‍മെന്‍റ് തന്നെ അംഗീകരിക്കുന്നുണ്ടല്ലോ. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുന്നത് ഇത് അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. ആ ശമ്പളക്കമ്മീഷനുകള്‍ ശമ്പളഘടന മുഴുവനും ഉയര്‍ത്തി നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ 1973 - 74 വര്‍ഷത്തില്‍ പ്രതിമാസം 1000 രൂപ ശമ്പളം വാങ്ങിയിരുന്ന ഒരു ഗവണ്‍മെന്‍റ് ജീവനക്കാരെന്‍റ അതേ സ്ഥാനത്ത് ഇരിക്കുന്ന ജീവനക്കാരന് ഇന്ന് ലഭിക്കുന്ന ശമ്പളം അതിനാല്‍ 18000 രൂപയല്ല; മറിച്ച് അതിന്റെ നാലിരട്ടിയോളം വരുന്ന 70,000 രൂപയില്‍ അധികമായിരിക്കും.

എന്നിട്ടും ദാരിദ്ര്യരേഖ കണക്കാക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വാദിക്കുന്നത്, 1973-74ലെ അതേ ജീവിതനിലവാരം നിലനിര്‍ത്തുന്നതിന്, പട്ടിണിപ്പാവങ്ങളുടെ അന്നത്തെ ദാരിദ്ര്യരേഖയുടെ കൂടെ വിലക്കയറ്റ സൂചികയനുസരിച്ചുള്ള വര്‍ധന കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ ദാരിദ്ര്യരേഖ കണക്കാക്കിയാല്‍ മതി എന്നാണ്. എന്നാല്‍ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തെ പോഷകാഹാര നിലവാരം നിലനിര്‍ത്താന്‍ കഴിയില്ല എന്ന കാര്യം അവര്‍ അംഗീകരിയ്ക്കുന്നതേയില്ല. അവര്‍ ഉണ്ടാക്കിയ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തേതിനേക്കാള്‍ എത്രയോ താഴ്ന്ന അളവിലുള്ള പോഷകാഹാര പ്രാപ്യതയേ സാധ്യമാകുന്നുള്ളൂ. അതിനാല്‍ ഈ രേഖകളെ നമുക്ക് ദുരിതരേഖകള്‍ എന്നു വിളിയ്ക്കാം.

ഔദ്യോഗികമായി നിശ്ചയിയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട്, ഓരോ കൊല്ലം കഴിയുംതോറും, കൂടുതല്‍ കൂടുതല്‍ താഴ്ന്ന ജീവിത നിലവാരമേ നിലനിര്‍ത്താന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. ജീവിത നിലവാരം അടിയ്ക്കടി കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, ദാരിദ്ര്യരേഖയെ സംബന്ധിച്ച സൂചിക പ്രത്യക്ഷത്തില്‍ മെച്ചപ്പെടുന്നതായി തോന്നിയേയ്ക്കാം. എന്നാല്‍ ജനങ്ങളുടെ മേലുള്ള യഥാര്‍ഥ കവര്‍ച്ച, അഥവാ അവരുടെ ദുരിതങ്ങള്‍ അടിയ്ക്കടി രൂക്ഷമായിക്കൊണ്ടിരിക്കുക തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ പാസ്സായ കുട്ടികളുടെ ശതമാനത്തെ ഈ വര്‍ഷത്തെ പരീക്ഷയില്‍ പാസായവരുടെ ശതമാനവുമായി താരതമ്യപ്പെടുത്തണമെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പാസ്മാര്‍ക്ക് ഒന്നു തന്നെയായിരിക്കണം എന്ന് ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും അറിയാം. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് 100ല്‍ 50 ആയിരുന്നുവെന്നും അതിനനുസരിച്ച് പാസായവരുടെ ശതമാനം 75 ആയിരുന്നുവെന്നും ഇരിയ്ക്കട്ടെ. ഈ വര്‍ഷം രക്ഷിതാക്കളെയൊന്നും അറിയിയ്ക്കാതെ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പാസ്മാര്‍ക്ക് 100ല്‍ 40 എന്നാക്കി കുറയ്ക്കുകയും അതനുസരിച്ച് 80 ശതമാനം കുട്ടികള്‍ പാസ്സായിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നിരിയ്ക്കട്ടെ. കഴിഞ്ഞ വര്‍ഷം വിജയശതമാനം 75 ആയിരുന്നത് ഈ വര്‍ഷം 80 ആയി എന്നും സ്കൂളിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് ആയ 50 തന്നെയാണ് ഈ വര്‍ഷവും അവലംബിച്ചിരുന്നതെന്നും വിജയശതമാനം ഈ വര്‍ഷം 70 ആണെന്നും ഇരിയ്ക്കട്ടെ. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം കുറഞ്ഞിരിയ്ക്കുകയാണ്. അതായത് സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുപകരം മോശമാവുകയാണ് ചെയ്തിരിക്കുന്നത്. തെറ്റായ ഈ രീതിയനുസരിച്ച് പാസ്മാര്‍ക്ക് കുറയ്ക്കാന്‍ അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും അതിന്നടുത്ത വര്‍ഷവും അങ്ങനെ അനന്തമായി പാസ്മാര്‍ക്ക് കുറയ്ക്കാന്‍ ആ സ്കൂളിനെ അനുവദിയ്ക്കുകയാണെങ്കില്‍, ഒടുവില്‍ 100 ശതമാനം പാസ്സാവുന്ന, അഥവാ തോല്‍വി പൂജ്യം ശതമാനം ആകുന്ന, അവസ്ഥ എത്തിച്ചേരും.

മുകളില്‍ പാസ്മാര്‍ക്കിനെപ്പറ്റി പറഞ്ഞ കാര്യം, ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്കും ബാധകമാണ്. 40 കൊല്ലം മുമ്പത്തെ നിലവാരത്തില്‍നിന്ന് എത്രയോ താഴേയ്ക്ക്, ദാരിദ്ര്യരേഖ, ഇക്കഴിഞ്ഞ കാലയളവില്‍, തുടര്‍ച്ചയായി താഴ്ത്തി താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍, ദാരിദ്ര്യത്തെ ഇങ്ങനെ അളന്നാല്‍, അത് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവാതിരിക്കുകയില്ല - എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വളരെ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍ നിലനില്‍ക്കുകയായിരിക്കും; വര്‍ഷംപ്രതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയായിരിക്കും. ഡെല്‍ഹി എന്ന നഗര സംസ്ഥാനത്തിന് 2009-10 വര്‍ഷത്തിലേയ്ക്ക് ആസൂത്രണ കമ്മീഷന്‍ കണക്കാക്കിയ ദാരിദ്ര്യരേഖ പ്രതിമാസം 1040 രൂപയാണ്. എന്നാല്‍ ഭക്ഷണമൊഴിച്ചുള്ള മറ്റെല്ലാ ചെലവുകളും (അവ ദ്രുതഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്) നിറവേറ്റിക്കഴിഞ്ഞാല്‍, ഈ തുകകൊണ്ട് ഒരു ഉപഭോക്താവിന് ദിവസത്തില്‍ 1400 കലോറി ഊര്‍ജാവശ്യത്തിനുള്ള ഭക്ഷണമേ ഉപഭോഗം ചെയ്യാന്‍ കഴിയുന്നുള്ളൂ. (പട്ടിക കാണുക). 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ദാരിദ്ര്യരേഖ ഇന്ന് 5000 രൂപയായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍, സംസ്ഥാനത്തെ ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്ക് തള്ളി മാറ്റപ്പെടുന്നു.


2004-05 വര്‍ഷത്തില്‍ ഭക്ഷണമൊഴിച്ചുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞാല്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായിരുന്ന ശരിയായ ദാരിദ്ര്യരേഖ 1150 രൂപയായിരുന്നു; അതനുസരിച്ച് 57 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവും അതോടൊപ്പം സ്വകാര്യവല്‍കൃതമായ ആരോഗ്യപരിരക്ഷയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിവരുന്ന ഉയര്‍ന്ന ചെലവും കൂടി കണക്കിലെടുക്കുമ്പോള്‍, ഭക്ഷണത്തിനുള്ള ചെലവ് വെട്ടിക്കുറയ്ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതില്‍ ആശ്ചര്യമില്ല - കാരണം മറ്റെല്ലാ ചെലവുകളും അവരുടെ നിയന്ത്രണത്തിനപ്പുറത്തുള്ളവയാണല്ലോ. ഒരു ഡല്‍ഹി നഗരവാസിയുടെ ശരാശരി ദിനംപ്രതി കലോറി ഉപഭോഗം 2004-05ല്‍ 2072 ആയിരുന്നത് ഇപ്പോള്‍ 1756 കലോറിയായി ഇടിഞ്ഞിരിക്കുന്നു (എക്കാലത്തേയും കുറഞ്ഞ കലോറി ഉപഭോഗമാണിത്). അതേ അവസരത്തില്‍ പ്രതിദിന പ്രോട്ടീന്‍ ഉപഭോഗം അഞ്ചുവര്‍ഷം മുമ്പ് 61.3 ഗ്രാം ആയിരുന്നത് ഇന്നിപ്പോള്‍ 54 ഗ്രാമായി ഇടിഞ്ഞിരിക്കുന്നു.

സ്ഥായിയായ വരുമാനമുള്ള വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് (വളരെ പ്രകടമായി ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്ന ഒരു ന്യൂനപക്ഷത്തിന്) ഒരു കുടുംബത്തിന് ഒന്നിലധികം കാറുകള്‍ തവണയടിസ്ഥാനത്തില്‍ കടമായി വാങ്ങാന്‍ കഴിയുന്നു; മറ്റ് വില പിടിച്ച, ഏറെക്കാലം നിലനില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കഴിയുന്നു; തിന്നു മദിയ്ക്കാനും ഒഴിവു ദിവസങ്ങള്‍ ആസ്വദിയ്ക്കാനും കഴിയുന്നു. അതേ അവസരത്തില്‍ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍, താഴെക്കിടയിലുള്ള ജനങ്ങള്‍, ജീവിതം നിലനിര്‍ത്തുന്നതിനായി അത്യധ്വാനം ചെയ്യുന്നു. അവര്‍, സമ്പന്നരുടെ കണ്ണില്‍ പെടുന്നതേയില്ല.

യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നു

ഡെല്‍ഹിയിലെ നഗരവാസികളായ ജനസംഖ്യയില്‍ 55 ശതമാനത്തിനും 2009-10 വര്‍ഷത്തില്‍ ദിനംപ്രതി 1800 കലോറി ഊര്‍ജ്ജം ആര്‍ജിയ്ക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ആ അവസ്ഥയില്‍ ഉണ്ടായിരുന്നത് 25 ശതമാനത്തില്‍ താഴെ വരുന്ന ജനങ്ങളായിരുന്നുവെന്ന് നാം ഓര്‍ക്കണം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ പ്രസക്തമായ കണക്കുകള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടിവരുന്ന പ്രതിമാസ- പ്രതിശീര്‍ഷച്ചെലവിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും ദരിദ്രരായവര്‍ തൊട്ട് ഏറ്റവും ധനികരായവര്‍ വരെയുള്ള ഉപഭോക്താക്കളെ പത്ത് വിഭാഗങ്ങളാക്കി 2009-10ലെ എന്‍എസ്എസ് റിപ്പോര്‍ട്ടുകളില്‍ തരംതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ജനസംഖ്യയിലെ 10 ശതമാനം വീതം വരത്തക്കവിധത്തിലാണ് ഇതില്‍ ഓരോ വിഭാഗത്തിന്റെയും ചെലവ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കോളത്തില്‍, ഓരോ വിഭാഗത്തില്‍പെട്ടവരും ചെലവാക്കുന്ന തുകയുടെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് കൊടുത്തിരിക്കുന്നത്. ഈ ചെലവ് പരിധിയ്ക്ക് താഴെ വരുന്ന ജനങ്ങളുടെ ശതമാനമാണ് രണ്ടാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലുംപെടുന്നവര്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചെലവാക്കുന്ന പ്രതിശീര്‍ഷത്തുകയാണ് മൂന്നാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗവും ഭക്ഷണത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ പ്രതിദിന ശരാശരി കലോറി ഊര്‍ജമാണ് നാലാമത്തെ കോളത്തിലെങ്കില്‍, അവര്‍ക്ക് ലഭിക്കുന്ന പ്രോട്ടീന്‍ അളവാണ് അഞ്ചാമത്തെ കോളത്തില്‍ കൊടുത്തിരിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങിക്കുന്നതിനെ മാത്രമല്ല ചെലവിന്റെ കോളത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.കൃഷിക്കാര്‍ നേരിട്ട് ഉല്‍പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതും കൂലിയായി കിട്ടുന്ന സാധനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആസൂത്രണക്കമ്മീഷനിലെ ഉന്നത പരിശീലനം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയും അവരുടെ തെറ്റായ രീതി തുടരുകയും ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. അവരുടെ 1040 രൂപയുടെ ദാരിദ്ര്യരേഖ കൊണ്ട് കഷ്ടിച്ച് 1400 കലോറി ഊര്‍ജ്ജം നിലനിര്‍ത്താനേ ഉതകുന്നുള്ളൂ എന്ന് നമ്മെപ്പോലെ അവര്‍ക്കും അറിയാം എന്ന കാര്യം ഉറപ്പാണ്. അതിനുള്ള ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: തെറ്റായ രീതി ഉപയോഗിക്കുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ വ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഔദ്യോഗിക ദാരിദ്ര്യരേഖകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ദാരിദ്ര്യത്തെ സംബന്ധിച്ച അവരുടെ കണക്കുകള്‍ തയ്യാറാക്കുന്നത്. അതേ അവസരത്തില്‍ ഈ ദാരിദ്ര്യരേഖകള്‍ അതതു രാജ്യങ്ങളിലെ യഥാര്‍ഥ ജീവിതച്ചെലവില്‍നിന്ന് എത്രയോ താഴെയാണ് താനും.

ചൈനയില്‍ 1980കളില്‍ വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി, മേല്‍പറഞ്ഞ, സാര്‍വത്രികമായ തെറ്റായ രീതികള്‍ തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പോഷകാഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖ ശരിയായ വിധത്തില്‍ കണക്കാക്കിയത് 1984 അടിസ്ഥാനവര്‍ഷമായിട്ടെടുത്തുകൊണ്ട്, ഒരിക്കല്‍ മാത്രമാണ്. പിന്നീടെല്ലാം വില സൂചികയ്ക്കനുസരിച്ച് അതില്‍ മാറ്റം വരുത്തുകയാണുണ്ടായത്. അതിന്റെ ഫലമായിട്ടാണ് 2011ല്‍ 3.5 യുവാന്‍ ആണ് (ദിവസത്തില്‍) ദാരിദ്ര്യരേഖ എന്ന നിഗമനത്തില്‍ ചൈന എത്തിച്ചേര്‍ന്നത്. അബദ്ധജടിലമായ ഈ തുക കൊണ്ട് ഏറ്റവും വില കുറഞ്ഞ അരി ഒരു കിലോ പോലും വാങ്ങിയ്ക്കാന്‍ കഴിയുകയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ലോകബാങ്കിന്റെ അവകാശവാദം, ഏഷ്യയിലെ അതതു രാജ്യങ്ങളുടെ അവകാശവാദം പോലെത്തന്നെ വഞ്ചനാപരമാണ്. കാരണം ഓരോ രാജ്യവും തയ്യാറാക്കുന്ന പ്രാദേശിക കറന്‍സിയുടെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖകള്‍ വെച്ച്, അതിന്റെ ശരാശരി കണ്ടാണ് ലോകബാങ്ക് അങ്ങനെ അവകാശപ്പെടുന്നത്.

ഇന്നത്തെ വിനിമയനിരക്ക് അനുസരിച്ച് ദിവസത്തില്‍ ഏതാണ്ട് അരഡോളര്‍ വരുന്ന തുകയാണത്. എന്നാല്‍ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തിലുള്ള ഈ ദാരിദ്ര്യരേഖ തന്നെ നാം കണ്ടപോലെ, വളരെ വളരെ താഴ്ന്ന ജീവിത നിലവാരത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ദാരിദ്ര്യരേഖകളുടെ ശരാശരി കണ്ട്, ഈ രാജ്യങ്ങളിലെ വാങ്ങല്‍ക്കഴിവും ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ട്, ഏഷ്യന്‍ ശരാശരിയെ ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവിനൊത്ത വിധത്തില്‍ മാറ്റിക്കണക്കാക്കുമ്പോള്‍ (അതിനായി 2.5 കൊണ്ട് ഗുണിയ്ക്കുകയാണ് ചെയ്യുന്നത്)

ആഗോള പ്രതിദിന ദാരിദ്ര്യരേഖയായ 1.25 ഡോളര്‍ എന്ന സംഖ്യയില്‍ ലോകബാങ്ക് ചെന്നെത്തുന്നു. ലോകബാങ്കിന്റെ ആഗോള ദാരിദ്ര്യരേഖയായ ഈ 1.25 ഡോളര്‍ എന്ന സംഖ്യ, വിനിമയനിരക്ക് ഒരു ഡോളറിന് 60 രൂപ എന്ന് കണക്കാക്കിയാല്‍, 75 രൂപയാവും. എന്നാല്‍ നേരെമറിച്ചാണ് അവര്‍ കണക്കുകൂട്ടുന്നത്. നേരിട്ടുള്ള വിനിമയനിരക്കില്‍ കണക്കാക്കുന്നതിനുപകരം ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും ഇന്ത്യയിലെ വാങ്ങല്‍ക്കഴിവും തമ്മില്‍ വമ്പിച്ച അന്തരമുണ്ടെന്നതിന്റെ പേരില്‍ (1 : 0.4 എന്ന തോതില്‍) ഇന്ത്യയിലെ വാങ്ങല്‍ക്കഴിവിന്റെ തലത്തിലേക്ക് താഴ്ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പുറത്ത് 1.25 ഡോളറിന് കിട്ടുന്ന സാധനം ഇന്ത്യയില്‍ അതിന്റെ 2/5 ഭാഗത്തിന് ലഭിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖ 2013ല്‍ 30 രൂപയായിരിക്കും എന്ന് താഴ്ത്തി നിശ്ചയിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ലോകബാങ്ക് തയ്യാറാക്കുന്ന ഈ ദാരിദ്ര്യരേഖ, ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്ക് വളരെ അടുത്തുവരുന്നുണ്ട്. അങ്ങിനെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന അവകാശവാദത്തില്‍ അവര്‍ എത്തിച്ചേരുന്നു.

തൊഴിലവസരങ്ങളുടെ വളര്‍ച്ച വളരെ നിസ്സാരമായതിന്റെയും ഉയര്‍ന്ന ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ ഏഷ്യയില്‍ ദാരിദ്ര്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍, നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ജോലിയ്ക്കുവെച്ച് ലോകബാങ്ക് തയ്യാറാക്കിയ ദാരിദ്ര്യരേഖയെ സംബന്ധിച്ച കണക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. തെറ്റായ രീതി തന്നെ ഉപയോഗിച്ചുകൊണ്ട് ദാരിദ്ര്യരേഖ കണക്കാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടുത്തഭാഗം ഇങ്ങനെയാണ്: അങ്ങനെയുള്ള രീതിയില്‍നിന്ന് ലഭിക്കുന്ന ദാരിദ്ര്യരേഖയെ സംബന്ധിച്ച വഞ്ചനാപരമായ കണക്കുകള്‍, ആഗോളവല്‍ക്കരണവും നവലിബറല്‍ നയങ്ങളും ജനങ്ങള്‍ക്ക് വളരെ ഗുണകരമാണ് എന്ന വാദം സൗകര്യപൂര്‍വം ഉന്നയിയ്ക്കുന്നതിന് ഉതകുന്നതാണ്. എന്നാല്‍ സത്യം എന്നായാലും പുറത്തുവരും. കാരണം കാര്യങ്ങള്‍ എങ്ങിനെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ടല്ലോ.

*
ഉല്‍സ പട്നായിക് ചിന്ത വാരിക 30 ആഗസ്റ്റ് 2013