ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ചില രസകരമായ കാര്യങ്ങള്‍ തുടര്‍ന്നു വായിക്കൂ.

വാരഫലങ്ങള്‍, വര്‍ഷഫലങ്ങള്‍, ജാതകം നോക്കി ഫലം പറയല്‍, കൈനോട്ടം, പക്ഷിശാസ്ത്രം, മുഖം നോക്കി ഭൂതവും ഭാവിയും പറയല്‍... ഇവിയില്‍ പലതിലും സത്യമില്ലേ എന്നു സംശയിക്കാത്തവര്‍ ചുരുങ്ങും. “ആ ജ്യോത്സ്യന്‍/കൈനോട്ടക്കാരന്‍ എന്നെക്കുറിച്ചു പറഞ്ഞതെല്ലാം അച്ചട്ടാ” എന്ന് നിങ്ങള്‍ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ?
ഇതിന്റെ പിറകിലെ മനഃശ്ശാസ്ത്രത്തെക്കുറിച്ച് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ ചില രസകരമായ കാര്യങ്ങള്‍ തുടര്‍ന്നു വായിക്കൂ.

Forer effect :

ഒരുപാടാളുകളെ സംബന്ധിച്ച് സത്യമാകാവുന്ന ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ തന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരമസത്യം എന്ന് ചിന്തിക്കാന്‍ ഉള്ള ഒരു വ്യക്തിയുടെ പ്രവണതയെയാണ് ഫോറര്‍ എഫക്ട് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.

Bertram R. Forer എന്ന അമേരിക്കന്‍ മനഃശ്ശാസ്ത്രജ്ഞനാണ് ഈ പ്രവണതയെ ആദ്യമായി തിരിച്ചറിഞ്ഞത്. തന്റെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണ് ഫോറര്‍ എഫക്ടിന്റെ കണ്ടുപിടിത്തത്തിനു വഴി തെളിച്ചത്. താഴെ പറയുന്ന തരത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

You have a need for other people to like and admire you, and yet you tend to be critical of yourself. While you have some personality weaknesses you are generally able to compensate for them. You have considerable unused capacity that you have not turned to your advantage. Disciplined and self-controlled on the outside, you tend to be worrisome and insecure on the inside. At times you have serious doubts as to whether you have made the right decision or done the right thing. You prefer a certain amount of change and variety and become dissatisfied when hemmed in by restrictions and limitations. You also pride yourself as an independent thinker; and do not accept others' statements without satisfactory proof. But you have found it unwise to be too frank in revealing yourself to others. At times you are extroverted, affable, and sociable, while at other times you are introverted, wary, and reserved. Some of your aspirations tend to be rather unrealistic.
(ഫേസ്ബുക്കിലെയും ഓര്‍കുട്ടിലേയും പേഴ്സണാലിറ്റി ടെസ്റ്റുകളുടെ റിസള്‍ട്ട്, വാരഫലം , കമ്പ്യൂട്ടര്‍ ജാതകക്കുറിപ്പ് ഇവയിലെ ഉള്ളടക്കവുമായി സാമ്യം തോന്നുന്നുവോ? :))

ഈ കുറിപ്പ് നല്‍കിയ ശേഷം ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം/വ്യക്തിത്വവുമായി എന്തുമാത്രം സാദൃശ്യം തോന്നുന്നുവെന്ന് 0 മുതല്‍ 5 വരെ മാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ( 0 ഒട്ടുമില്ല. 5 വളരെയധികം).
1948 ഇല്‍ ആദ്യമായി അദ്ദേഹം ഈ പരീക്ഷണം നടത്തിയപ്പോള്‍ ക്ലാസിലെ വിദ്യാര്‍ത്തികളുടെ ശരാശരി 4.26 ആയിരുന്നു. ഈ പരീക്ഷണം നൂറുകണക്കിനു തവണ ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോഴും ശരാശരി 4.2 നു അടുത്ത് തന്നെയായി തുടരുന്നു (84% ).

ഓരോരുത്തരുടെയും വ്യക്തിത്വത്തെ തനിക്കളക്കാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചിന്തിക്കുവാന്‍ ഫോറര്‍ക്ക് കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോറര്‍ ചെയ്തത് ഒരു പത്രത്തിലെ അസ്ട്രോളജി കോളത്തില്‍ നിന്നും എടുത്ത വാചകങ്ങളെഎല്ലാ രാശിക്കാര്‍ക്കും ഒരേ പോലെ കൊടുക്കുകയായിരുന്നു.

നാളെയെക്കുറിച്ചുള്ള പ്രതീക്ഷ, ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ എന്നീ രണ്ട് മനോഗുണങ്ങളാണ് ഇത്തരം അസ്ട്രോളജിക്കല്‍ ഫലപ്രവചനങ്ങളെ ശരിയെന്നു തോന്നിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നത്. വെറും സൈക്കോളജിക്കല്‍ തട്ടിപ്പ്. ഈ തട്ടിപ്പ് ഇന്നും അനുസ്യൂതം തുടരുന്നു :)

Subjective Validation:

ജ്യോതിഷി, കൈനോട്ടക്കാരന്‍ തുടങ്ങിയവര്‍ പറയുന്ന വാചകങ്ങളെ തന്നെസ്സംബന്ധിച്ചേടത്തോളം വ്യക്തിപരമായി ശരിയാ‍ണെന്ന് ഒരു വിശ്വാസിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന പ്രവര്‍ത്തിയെയാണ് സബ്ജക്ടീവ് വാലിഡേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാഥമികമായ ആവശ്യം (Basic requirement) ജ്യോതിഷിയുടെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തി വിശ്വാസി ആയിരിക്കേണം എന്നതാണ്. ജ്യോതിഷി പറയുന്ന സാമാന്യ വാചകത്തിനു സത്യത്തില്‍ മുന്നിലിരിക്കുന്ന വ്യക്തിയുടെ ജീവിതമായോ വ്യക്തിത്വവുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കില്‍ കൂടി ആ വാചകം ശരിയാവാന്‍ വേണ്ടിയുള്ള എന്തെങ്കിലും ഒരു സംഭവം വിശ്വാസി താനേ ഓര്‍മിച്ചെടുക്കുന്നു.

ഉദാ:-

ജ്യോതിഷി പറയുന്നു. മുപ്പത് വയസു മുന്‍പേ പൂര്‍വീകരുടെ സമ്പത്ത് അനുഭവിക്കാന്‍ ഇടവരും.
വിശ്വാസിയുടെ വീട്ടില്‍ ഭാഗം വെയ്ക്കല്‍ നടക്കുകയോ സ്വത്ത് കൈമാറ്റം നടക്കുകയോ ഒന്നും സംഭവിച്ചിട്ടില്ല ഇതു വരെ. എങ്കിലും ജ്യോതിഷി പറയുന്നത് എപ്പോഴെങ്കിലും ശരിയായോ എന്ന് വിശ്വാസി മനസില്‍ പരതിക്കൊണ്ടേയിരിക്കുന്നു. അപ്പോഴാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ തന്റെ പ്രിയപ്പെട്ടെ ഫൌണ്ടെയ്ന്‍ പേന തനിക്ക് സമ്മാനമായി തന്നത് വിശ്വാസിക്ക് ഓര്‍മ വരുന്നത്. ജ്യോത്സ്യന്‍ പറഞ്ഞതെത്ര ശരിയായി!

Selective memory:

ജ്യോത്സ്യനും കൈനോട്ടക്കാരനും മറ്റും ഭൂതം പറയുമ്പോള്‍ ശരികള്‍ മാത്രം ഓര്‍മയിലെത്തുകയും തെറ്റായിപ്പറഞ്ഞവ ഒഴിവാക്കപ്പെടുകയും ചെയ്യുന്നതാണ് സെലക്ടീവ് മെമ്മറി. സബ്ജക്ടീവ് വാലിഡേഷന്റെ പ്രധാനകാരണങ്ങളിലൊന്ന് സെലക്ടീവ് മെമ്മറിയാണ്.


Confirmation Bias:

തന്റെ വിശ്വാസത്തെ ശരി വെയ്ക്കുന്ന കാര്യങ്ങളെ കൃത്യമായി ശ്രദ്ധിക്കുകയും അതേ സമയം വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന മനുഷ്യമനസിന്റെ പ്രത്യേകതയെ കണ്‍ഫേമേഷന്‍ ബയസ് എന്ന് വിളിക്കാം.

ഉദാ:-
ഒരു കാര്യത്തിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മുന്‍പില്‍ ആദ്യം പശുവിനെ ലക്ഷണമായി കാണുന്നത് ശുഭകരമാണ് എന്ന് ഒരാള്‍ വിശ്വസിക്കുന്നു എന്നിരിക്കട്ടെ. അങ്ങിനെ പത്തു തവണ പുറത്ത് പോയപ്പോളെല്ലാം മുന്‍പില്‍ പശു വന്ന് പെടുകയും അതില്‍ നാലു തവണ കാര്യസാദ്ധ്യമുണ്ടാവുകയും ആറ് തവണ കാ‍ര്യങ്ങള്‍ താറുമാറാവുകയും ചെയ്തു എന്നു കരുതുക. വിശ്വാസിയെസ്സംബന്ധിച്ചേടത്തോളം നാലു തവണ കാര്യം നടന്നത് മാത്രം കൃത്യമായി ഓര്‍മ വെയ്ക്കുകയും പശു നല്ല കണിയാണ് എന്ന തന്റെ വിശ്വാസം ശരിയെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
എന്ന് മാത്രമല്ല പലപ്പോഴും മറ്റാറ് തവണത്തെ പരാജയത്തിനും മറ്റെന്തെങ്കിലും കാരണം കണ്ട് പിടിക്കുകയും ചെയ്യും. ഉദാ: ഒരു തവണ കറുത്ത പൂച്ച വട്ടം ചാടി, രണ്ടാ‍മത്തെ തവണ മകന്‍ പുറകില്‍ നിന്ന് വിളിച്ചു അങ്ങനെയങ്ങനെ.

ഇതു പോലെ വിശ്വാസത്തെ ശരിവെയ്ക്കുന്നവയെ മാത്രം ഉള്‍ക്കൊള്ളുകയും അല്ലാത്തവയെ ബോധപൂര്‍വമോ അല്ലാതെയോ തള്ളിക്കളയുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് കണ്‍ഫമേഷന്‍ ബയസ്.

ആധുനിക കേരളത്തിനു് അടിത്തറ


സി പി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത്രം കണ്ടു ശീലമുള്ള ഇന്നത്തെ ഭരണവര്‍ഗത്തിനെ ഞെട്ടിച്ചിട്ടുണ്ട് എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മിനെ കുറ്റം പറഞ്ഞു മാത്രം ശീലമുള്ള അനുഭവഹീനരായ മറ്റൊരു വിഭാഗത്തിനാകട്ടെ ആകെക്കൂടി വെപ്രാളവും മോഹഭംഗവും. ഇവരില്‍ മഞ്ഞപ്പിത്തം പോലെ കമ്മ്യൂണിസ്റ്റു-വിരുദ്ധത കൊണ്ട് നടക്കുന്നവരുണ്ട്; സ്വത്വവാദത്തിന്റെ ധര്‍മോപദേശകരുണ്ട്‌; നല്ല ഉദ്ദേശ്യത്തോടു കൂടിയവരെങ്കിലും വഴിപിഴച്ചു പോയവരുണ്ട്. ഇവരെല്ലാം കൂടി ചേര്‍ന്ന് ഈ ഭൂസമരത്തെ ഇകഴ്ത്താന്‍ ആവേശം കൊള്ളുകയാണ്.
ഇവരുടെ പലവിധ ആരോപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ കാണുകയും വായിക്കുകയും ചെയ്യാം. ഒന്നാമതായി, സി പി എമ്മിന് ഒരു കാലത്തും ഭൂപരിഷ്ക്കരണത്തോട് ആത്മാര്‍ഥത ഉണ്ടായിരുന്നില്ല; ഇന്ന് പറയുന്നതെല്ലാം "ഭൂപരിഷ്കരണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍" ആണ്. രണ്ടാമതായി, വലതുപക്ഷം ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്തപ്പോഴൊക്കെ ഇടതുപക്ഷം കയ്യുംകെട്ടിയിരിക്കുകയായിരുന്നു; പിന്നീട് ഭരണത്തില്‍ വന്നപ്പോഴൊന്നും അത് തിരുത്താന്‍ ഒന്നും ചെയ്തില്ല. ഇത്തരത്തിലുള്ള പലവിധമായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റു-വിരുദ്ധത എന്ന ഒറ്റ വികാരത്തില്‍ നിന്നും രൂപം കൊള്ളുമ്പോള്‍ പൊതുമണ്ഡലത്തിനു കൈമോശം വരുന്നത് ചരിത്രബോധവും, അതില്‍ നിന്നുമുണ്ടാവേണ്ട സത്യത്തോടും വസ്തുതകളോടുമുള്ള അടിസ്ഥാന ബഹുമാനവുമാണ്. സത്യവും വസ്തുതകളും കൂടുതല്‍ ശക്തിയായി ജനങ്ങളോട് പറയുക എന്ന ഒറ്റ വഴിയേ ഇതിനു പോംവഴിയായുള്ളൂ.
ആധുനിക കേരളത്തിനു് അടിത്തറ
ആധുനിക കേരളത്തിനു് അടിത്തറ പാകിയത്‌ ഭൂപരിഷ്ക്കരണമായിരുന്നു. തിരുവിതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തന്നെ ഭൂപരിഷ്ക്കരണ നടപടികള്‍ ആരംഭിച്ചിരുന്നു. 1885-ലെ പട്ടം പ്രഖ്യാപനവും 1896-ലെ ജന്മി-കുടിയാന്‍ നിയമവും ജന്മിമാരെ നിയന്ത്രിക്കുന്നതിനും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനുമുള്ള നടപടികളായിരുന്നു. അതേ പോലെ, കൊച്ചിയില്‍ 1914-ലെയും 1938-ലെയും കുടിയാന്‍ നിയമങ്ങള്‍, 1943-ലെ വെറുംപാട്ടക്കാരന്‍ നിയമം എന്നിവ മുഖ്യമായും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനായിരുന്നു.
"പ്ലാന്റേഷനുകളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രശ്നമില്ലായിരുന്നു. 1950-കളിലെ ദേശീയ വികസന കൌണ്‍സില്‍ യോഗങ്ങളിലെല്ലാം തന്നെ കേന്ദ്ര പ്ളാനിങ്ങ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇത് സംശയങ്ങളില്ലാത്ത വിധം സംസ്ഥാനങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു."
ഈ നിയമങ്ങളിലൊന്നിലും കൃഷിഭൂമി കൈവശം വെക്കുന്നതിനു പരിധിയോ, ഭൂരഹിത കര്‍ഷകത്തൊഴിലാളിക്ക് ഭൂമി നല്‍കുന്ന വിഷയമോ കടന്നു വന്നിരുന്നേയില്ല. അത് കൊണ്ട് തന്നെ, തിരുവിതാംകൂറിലോ കൊച്ചിയിലോ വന്‍കിട ഭൂസ്വാമിമാരുടെ സാമ്പത്തിക-രാഷ്ട്രീയ മേല്‍ക്കോയ്‌മയെ ദുര്‍ബലപ്പെടുത്താന്‍ ഈ നിയമങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. മലബാറിലാകട്ടെ, കാണക്കാര്‍ക്ക് അനുകൂലമായ ഒരു നിയമം 1930-ല്‍ വന്നതൊഴിച്ചാല്‍ വെറുംപാട്ടക്കാരുടെ വിഷയം തന്നെ പൂര്‍ണമായും അവഗണിക്കപ്പെട്ടിരുന്നു. 1950-ല്‍ പോലും മലബാറിലെ ജന്മിത്തം അതിന്റെ എല്ലാ ഭീകരതയിലും നിലനിന്നിരുന്നു.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തില്‍ 1940-കളിലെ കേരള സമൂഹത്തെ 'ജാതി-ജന്മി-നാടുവാഴി സമൂഹം' എന്ന് വിളിക്കുന്നതാണ് ഉചിതം. ഭൂമിക്കു മേലുള്ള ഒരു ചെറിയ വിഭാഗത്തിന്റെ ആധിപത്യം ഒരു സാമ്പത്തിക വിഷയം മാത്രമല്ല എന്നാണു ഇ എം എസ് വിലയിരുത്തിയത്. സാമ്പത്തിക രംഗത്ത് ജന്മിയുടെയും ഭൂപ്രമാണിയുടെയും, സാമൂഹ്യ രംഗത്ത് സവര്‍ണരുടെയും, രാഷ്ട്രീയ രംഗത്ത് നാടുവാഴികളുടെയും ആധിപത്യമായിരുന്നു അന്നത്തെ കേരള സമൂഹത്തിന്റെ സവിശേഷത. ഈ ആധിപത്യങ്ങളുടെ ഭൌതിക അടിത്തറ ഭൂമിക്കു മേലുള്ള ആധിപത്യം തന്നെയായിരുന്നു.
സമഗ്രമായ ഭൂപരിഷ്കരണം വഴിയല്ലാതെ, ഭൂമിയുടെ പുനര്‍വിതരണത്തിലൂടെയല്ലാതെ, നാട്ടിന്‍പുറങ്ങളിലെ ജനാധിപത്യവല്‍ക്കരണം അസാധ്യമാണ് എന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആരംഭം മുതല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ് തന്നെയായിരുന്നു 1957-ല്‍ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ സര്‍ക്കാരിന് മാര്‍ഗദര്‍ശി. കേരളത്തില്‍ മുഴുവനായി ഐകരൂപ്യമുള്ള ഒരു ഭൂപരിഷ്കരണ നിയമം കൊണ്ട് വന്നു നടപ്പില്‍ വരുത്തേണ്ട കടമ ആ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഒന്നാം ഇ എം എസ് സര്‍ക്കാര്‍
1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കി ഏപ്രില്‍ പതിനൊന്നിന്നു തന്നെ ഒരു ഓര്‍ഡിനന്‍സു പുറപ്പെടുവിച്ചു. അന്‍പതുകളുടെ ആദ്യം മുതല്‍ തന്നെ ഭൂപരിഷ്ക്കരണത്തിന്റെ വര്‍ത്തമാനങ്ങള്‍ കേട്ട് ഭയന്ന ജന്മിമാര്‍ നിസ്സാര ന്യായങ്ങള്‍ നിരത്തി കുടിയാന്മാരെ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. ഈ ഒഴിപ്പിക്കലുകള്‍ അടിയന്തിരമായി തടയുക എന്നതായിരുന്നു ഓര്‍ഡിനന്‍സിന്റെ മുഖ്യ ലക്ഷ്യം. കേരളപ്പിറവി ദിനം മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടിയാണ് ഈ ഓര്‍ഡിനന്‍സു് ഒഴിപ്പിക്കലുകള്‍ തടഞ്ഞത്. ഈ ഓര്‍ഡിനന്‍സു് 1957-ല്‍ തന്നെ Kerala Stay of Eviction Proceedings Act ആക്കി പാസാക്കുകയും ചെയ്തു. തുടര്‍ന്ന്, സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം പാസാക്കാനുള്ള നടപടികളും ചര്‍ച്ചകളും ആരംഭിച്ചു.
ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 1957 ഡിസംബര്‍ മാസത്തില്‍ Kerala Agrarian Relations Bill, 1957 നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. 1957 നവംബര്‍ മാസം കെ. ആര്‍. ഗൌരിയമ്മ ബില്ലിന്റെ നാല് അടിസ്ഥാന തത്വങ്ങള്‍ ലിസ്റ്റു ചെയ്തത് ഇങ്ങിനെ:
  1. മര്യാദപ്പാട്ടം;
  2. സ്ഥിരാവകാശം;
  3. ഭൂപരിധി നിര്‍ണ്ണയം;
  4. കുടിയാന് ഭൂമി വിലക്ക് വാങ്ങാനുള്ള അവകാശം. ‌
ഒപ്പം,
  • ഭൂമിയില്‍ മധ്യവര്‍ത്തികളെയും പ്രത്യേക അവകാശങ്ങളെയും റദ്ദു ചെയ്യുക,
  • കുടിയാന്മ സമ്പ്രദായം കാലക്രമേണ ഇല്ലാതാക്കുക, ‌
  • കുടികിടപ്പുകാര്‍ക്കു കുടികിടപ്പ് ഭൂമിയില്‍ അവകാശം നല്‍കുക, ‌
  • ഭൂബോര്‍ഡു രൂപീകരിക്കുക,
  • അഞ്ച് ഏക്കറില്‍ താഴെയുള്ളവര്‍ക്ക് പാട്ടബാക്കി ഉണ്ടെങ്കില്‍ അതിന്റെ റദ്ദുചെയ്യല്‍
എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങള്‍ ആയിരുന്നു.
പ്ലാന്റേഷനുകളെ (തോട്ടങ്ങളെ) ഭൂപരിധി നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ഭൂപരിഷ്ക്കരണ-മാര്‍ഗരേഖ അനുസരിച്ചായിരുന്നു ഈ ഒഴിവാക്കല്‍. പ്ലാന്റേഷനുകളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രശ്നമില്ലായിരുന്നു. 1950-കളിലെ ദേശീയ വികസന കൌണ്‍സില്‍ യോഗങ്ങളിലെല്ലാം തന്നെ കേന്ദ്ര പ്ളാനിങ്ങ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇത് സംശയങ്ങളില്ലാത്ത വിധം സംസ്ഥാനങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒപ്പം, അന്ന് കേരളത്തിലെ ഏറ്റവും വലിയ ഒരു തൊഴിലാളി വിഭാഗം പ്ലാന്റേഷനുകളില്‍ പണിയെടുത്തിരുന്നു. പ്ലാന്റേഷനുകളെ വെട്ടി മുറിച്ചാല്‍ ഇവരുടെ തൊഴിലവസരങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്നതിനെ കുറിച്ചു വലിയ ഭീതികളും നിലനിന്നിരുന്നു.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ജന്മിമാരും, കോണ്‍ഗ്രസ്സും പി എസ് പിയും പോലെയുള്ള അവരുടെ സുഹൃദ്-പാര്‍ട്ടികളും അഴിച്ചു വിട്ടത്. നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ സമരങ്ങളും ബഹളങ്ങളും ഉണ്ടായി. ഉദാഹരണത്തിന്, കൈവശഭൂമിക്കു പരിധി നിര്‍ണയിക്കേണ്ടത് വിസ്തീര്‍ണം നോക്കിയല്ല, മറിച്ചു ഭൂമിയില്‍ നിന്നും കിട്ടുന്ന അറ്റാദായം നോക്കി വേണം എന്നായിരുന്നു കെ പി സി സി പ്രസിഡന്റ്‌ കെ എ ദാമോദരമേനോന്റെ വിചിത്രമായ ആവശ്യം. ബില്‍ പരിഗണിച്ച സെലെക്റ്റ് കമ്മിറ്റിയില്‍ ഈ ആവശ്യമുന്നയിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ ഭിന്നാഭിപ്രായ കുറിപ്പും നല്‍കി.
ബില്ലിനെ പറ്റി പിഎസ്‌പി നേതാവ് പി എസ് നടരാജ പിള്ള പ്രസ്താവിച്ചത് ഇങ്ങിനെ:
"കാര്‍ഷികബന്ധ ബില്ല് ഭൂമിയെ വീണ്ടും തുണ്ടുതുണ്ടാക്കും; ഉത്പാദനത്തിന്റെ സന്ധി ബന്ധങ്ങളെ അത് തകര്‍ത്ത് കളയും".
കോണ്‍ഗ്രസ്സും പിഎസ്‌പിയും മാത്രമല്ല പ്രതിഷേധവുമായെത്തിയത്. 'ദീപിക'യും 'മാതൃഭൂമി'യുമടക്കമുള്ള കമ്യൂണിസ്റ്റു-വിരുദ്ധ പത്രങ്ങളും രംഗത്തെത്തി. കോണ്‍ഗ്രസ്സു നേതാക്കള്‍ നടത്തിയിരുന്ന 'മാതൃഭൂമി' പത്രം 1958 ജനുവരി 25-ന് ഒരു എഡിറ്റോറിയല്‍ എഴുതി; അതില്‍ പറഞ്ഞതിങ്ങിനെ:
"കേരള കാര്‍ഷികബന്ധ ബില്‍ ഇപ്പോള്‍ പൊതുജനാഭിപ്രായത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണല്ലോ. നാനാതരം അഭിപ്രായങ്ങള്‍ 'മാതൃഭൂമി'യില്‍ വന്നു കഴിഞ്ഞു. ബില്ലിനെ സംബന്ധിച്ചു രണ്ടു മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ബില്‍ അത്ര വിപ്ളവകരമൊന്നുമല്ല. അത് പ്രയോഗത്തില്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാനിടയുണ്ടെന്നത് കൊണ്ട് മാത്രം വേണമെങ്കില്‍ അതിനെ വിപ്ളവകരം എന്ന് വിശേഷിപ്പിക്കാം. കമ്യൂണിസ്റ്റുകളും അവരുടെ പ്രചാരവേലക്കാരും പറയും പോലെ അത്ര വമ്പന്‍ കാര്യങ്ങളൊന്നും ഇതിലില്ല...പീറ്ററെ കൊള്ള ചെയ്തു പോളിന് കൊടുക്കുക എന്നുള്ള തത്വം മാത്രം അംഗീകരിക്കുന്നത് നാട്ടിന്റെ പൊതുക്ഷേമത്തിന് ഗുണകരമായിരിക്കുകയില്ല..."
എതിര്‍പ്പുകളൊക്കെ മറികടന്നു്, 1959 ജൂണിലാണ് ഒടുവില്‍ നിയമസഭയ്ക്ക് ബില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കാര്‍ഷികബന്ധ ബില്ലിനും വിദ്യാഭ്യാസ നിയമത്തിനും എതിരെ വലതുപക്ഷം വിമോചന സമരം അഴിച്ചുവിട്ടു കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി കാര്‍ഷികബന്ധ ബില്‍ പാസാക്കി രണ്ടു മാസത്തിനകം, 1959 ജൂലൈ 31-ന്, ഇ എം എസ് സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ടു. പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതിനും മുമ്പായിരുന്നു ഈ ജനാധിപത്യ ധ്വംസനം.
ആറു മാസത്തെ രാഷ്ട്രപതി ഭരണത്തിനു ശേഷം 1960 ഫെബ്രുവരിയില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്-പി എസ് പി മുന്നണി; മുഖ്യമന്ത്രി പട്ടം താണുപിള്ള. 1959-ല്‍ പാസായതും, എന്നാല്‍ രാഷ്ട്രപതി അംഗീകാരം നല്‍കാത്തതിനാല്‍ ലാപ്സായി പോയതുമായ ബില്ലിന് പകരം ഈ മുന്നണി നിയമസഭയില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം വെള്ളം ചേര്‍ത്ത ഒരു പുതിയ ബില്ലായിരുന്നു. ഫെബ്രുവരി 1961-ല്‍ പാസാക്കിയെടുത്ത ഈ നിയമത്തിന്റെ പേര് The Kerala Agrarian Relations Act (KARA), 1960.
വെള്ളം ചേര്‍ത്ത ഈ ബില്ലിനെയും ജന്മിമാരും ഭൂവുടമകളും വെറുതെ വിട്ടില്ല. അവരതിനെ കോടതിയില്‍ ചോദ്യം ചെയ്തു. ഭരണഘടനയനുസരിച്ച് സ്വകാര്യ സ്വത്തിനു മേല്‍ ജനങ്ങള്‍ക്ക്‌ മൌലികമായ അവകാശങ്ങളുണ്ടെന്നും, ഈ അവകാശങ്ങളുടെ ലംഘനം ആണ് ഭൂപരിഷ്കാര നിയമം എന്നുമായിരുന്നു വാദം. ഈ വാദം അംഗീകരിച്ച കോടതി പ്രസ്തുത നിയമത്തെ ഭരണഘടനയ്ക്ക് നിയമോല്ലാഘിയായി (ultra vires) പ്രഖ്യാപിച്ചു. ഇവിടെ തുടങ്ങുന്നു കേരളത്തിലെ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ക്കൊപ്പം കോടതികളുടെ പങ്കു്.
അങ്ങിനെയാണ് 1964-ലെ Kerala Land Reforms Act രൂപപ്പെടുന്നത്. വെറുതെ ഉണ്ടായതല്ല 1964-ലെ നിയമം. കമ്യൂണിസ്റ്റു പാര്‍ട്ടിയും 1962-ല്‍ രൂപീകരിച്ച ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ പുതിയ നിയമം കൊണ്ട് വരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍. കോടതികളുടെ പ്രതികൂല വിധികളില്‍ നിന്നും സംരക്ഷിക്കാന്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയാണ് ഈ നിയമത്തെ പാസാക്കിയെടുത്തത്.
വെള്ളം ചേര്‍ത്ത 1964-ലെ നിയമം
1964-ലെ Kerala Land Reforms Act-ഉം 1959-ലെ Kerala Agrarian Relations Bill-ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒന്നാമതായി, കേരളപ്പിറവി ദിനം മുതലുള്ള എല്ലാ ഒഴിപ്പിക്കലുകളും തടഞ്ഞ 1959-ലെ ബില്ലിലെ ഉപവാക്യം 1964-ലെ ബില്ലില്‍ നിന്നും എടുത്തു മാറ്റി. ആയിരക്കണക്കിന് ഒഴിപ്പിക്കലുകള്‍ അങ്ങിനെ നിയമവിധേയമായി മാറി. രണ്ടാമതായി, ഒരു കുടുംബത്തിനു 25 ഏക്കര്‍ ഭൂപരിധിയായിരുന്നു 1959-ല്‍ നിശ്ചയിക്കപ്പെട്ടിരുന്നത് എങ്കില്‍, 1964-ലെ ബില്ലില്‍ അത് ഒരു കുടുംബത്തിനു 36 ഏക്കര്‍ എന്നാക്കി ഉയര്‍ത്തി. മൂന്നാമതായി, ചില പ്രത്യേക വിളകള്‍ കൃഷി ചെയ്യുന്ന ഭൂമികളെ 1964-ല്‍ പുതിയതായി ഭൂപരിധി നിശ്ചയിക്കപ്പെടുന്നതില്‍ നിന്നും ഒഴിവാക്കിയെടുത്തു. ഉദാഹരണത്തിന്, പത്തു ഏക്കറില്‍ കൂടുതലായ ഭൂമിയില്‍ കശുമാവ് കൃഷി ചെയ്യുന്നുണ്ടെങ്കില്‍, അഞ്ചു ഏക്കറില്‍ കൂടുതലായ ഭൂമിയില്‍ തെങ്ങോ കുരുമുളകോ മാത്രമായി ഒറ്റവിളയായി കൃഷി ചെയ്യുന്നുണ്ടെങ്കില്‍, കുട്ടനാട്ടില്‍ കായലുകളില്‍ നിന്ന് കൃഷിക്കായി വീണ്ടെടുത്ത ഈര്‍പ്പനിലങ്ങള്‍ ആണെങ്കില്‍... ഇങ്ങിനെ പോയി നിയമത്തിന്റെ പരിധിയില്‍ നിന്നും ഭൂവുടമകള്‍ക്ക് ഒഴിവാക്കി കൊടുത്ത കൃഷിഭൂമികളുടെ തരങ്ങള്‍. നാലാമതായി, ഒരു ചെറുകിട കൃഷിക്കാരനെ 1959-ലെ നിയമം നിര്‍വചിച്ചിരുന്നത് 5 ഏക്കറില്‍ കുറഞ്ഞ ഭൂമിയുള്ള കുടുംബം എന്നായിരുന്നു. 1964-ലെ നിയമത്തില്‍ ഇത് 24 ഏക്കര്‍ എന്നാക്കി ഉയര്‍ത്തി.
ഇത്തരം മാറ്റങ്ങള്‍ മൂലം നഷ്ടപ്പെട്ടത് സര്‍ക്കാരിന് ഏറ്റെടുത്തു വിതരണം ചെയ്യാമായിരുന്ന ലക്ഷക്കണക്കിന്‌ ഏക്കര്‍ മിച്ചഭൂമിയാണ്. ഇത് മാത്രമല്ല, 1959-നും 1964-നും ഇടയ്ക്കു കയ്യിലുണ്ടായിരുന്ന മിച്ചഭൂമിയില്‍ ഒട്ടുമുക്കാലും ജന്മിമാരും വന്‍കിട ഭൂവുടമകളും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കൈമാറ്റി കൊടുത്ത് സംരക്ഷിച്ചു. 1966-ല്‍ നടത്തപ്പെട്ട സംസ്ഥാനതല ഭൂപരിഷ്കരണ സര്‍വേ ഫലങ്ങള്‍ എടുത്തു നോക്കിയാല്‍ ഈ കൈമാറ്റങ്ങളുടെ ഒരു ഏകദേശ തോത് വ്യക്തമാകും.
  1. 1957-നും 1966-നും ഇടയ്ക്കു 2.2 ലക്ഷം ഏക്കര്‍ ഭൂമിയിലാണ് ജന്മിമാര്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത്. ഇതില്‍, 66 ശതമാനം വിറ്റതും, 33 ശതമാനം ഇഷ്ടദാനം നല്‍കപ്പെട്ടതും ആയിരുന്നു. മാത്രമല്ല, ഈ ഭൂമിയുടെ ഏകദേശം 25 ശതമാനം കുടിയാന്മാരുണ്ടായിരുന്ന ഭൂമിയായിരുന്നു. ഇഷ്ടദാനം ചെയ്യപ്പെട്ട ഭൂമിയുടെ 76 ശതമാനവും തിരുവിതാംകൂറിലായിരുന്നു.
  2. 1957-നും 1966-നും ഇടയ്ക്കു തന്നെ, കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടത് 1.9 ലക്ഷം ഏക്കര്‍ ഭൂമിയില്‍. ഇത്തരത്തിലുള്ള കൈമാറ്റത്തിന്റെ 85 ശതമാനവും കുടിയാന്‍-അവകാശങ്ങളുടെ കൈമാറ്റമായിരുന്നു. അതായത്, ഒന്നുകില്‍ കുടിയാന്‍ തന്റെ അവകാശം തിരിച്ചു ജന്മിക്കു മടക്കി കൊടുത്തു, അല്ലെങ്കില്‍ ഒരു കുടിയാനില്‍ നിന്ന് മറ്റൊരു കുടിയാനിലേക്ക് (ഈ പുതിയ "കുടിയാന്‍" ജന്മിയുടെ സ്വന്തക്കാരനോ സുഹൃത്തോ ആവും) കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടായാലും, ജന്മിയുടെ ഭീഷണിക്ക് വഴങ്ങിയെന്നു വ്യക്തം.
1957-ല്‍ എത്ര ഏക്കര്‍ മിച്ചഭൂമിയായുണ്ടായിരുന്നു എന്നത് പലവിധത്തില്‍ കണക്കാക്കാം. പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായുണ്ട് എന്നായിരുന്നു 1957-ലെ കണക്കു്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി 1957-ല്‍ കേരളത്തിലുണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവതരിപ്പിച്ചു കൊണ്ട് അന്നത്തെ റവന്യൂ മന്ത്രി നല്‍കിയ കണക്കനുസരിച്ച് കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രം! ഏഴു വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായി എന്നര്‍ത്ഥം. മിച്ചഭൂമി വിതരണത്തിലെ ചരിത്രപരമായ പരാജയം ഇവിടെ നിന്നും ആരംഭിക്കുന്നു. ഉത്തരവാദി കോണ്‍ഗ്രസ്സ് പാര്‍ട്ടി മാത്രം.
രണ്ടാം ഇ എം എസ് സര്‍ക്കാരും പുതിയ ഭൂപരിഷ്കരണ നിയമവും
"പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായുണ്ട് എന്നായിരുന്നു 1957-ലെ കണക്കു്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവതരിപ്പിച്ച് അന്നത്തെ റവന്യൂ മന്ത്രി നല്‍കിയ കണക്കില്‍ കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രം! ഏഴു വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായി."
ഈ അവസരത്തിലാണ് രണ്ടാം ഇ എം എസ് സര്‍ക്കാര്‍ 1967-ല്‍ അധികാരത്തില്‍ എത്തുന്നത്. അധികാരത്തില്‍ എത്തിയ ഉടന്‍, ആദ്യ മാസത്തില്‍ തന്നെ (1967 ഏപ്രില്‍ അഞ്ചിന്), ഈ സര്‍ക്കാര്‍ ഒരു കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് പുറത്തിറക്കി. കേരളപ്പിറവി ദിനം മുതല്‍ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും 1964-ലെ നിയമം അവകാശം നിഷേധിച്ചെങ്കില്‍, ഈ ഓര്‍ഡിനന്‍സ് ആ അവകാശങ്ങള്‍ അടിയന്തിരമായി പുനഃ സ്ഥാപിച്ചു. ഇത് തന്നെ Kerala Stay of Eviction Proceedings Act, 1967 ആയി നിയമസഭയില്‍ പാസാക്കുകയും ചെയ്തു.
അതിനു ശേഷം 1964-ലെ നിയമത്തെ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും അനുകൂലമാക്കി എങ്ങിനെ ഭേദഗതി ചെയ്തെടുക്കാം എന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിച്ചു. 1967-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ 1968-ല്‍ തന്നെ ബില്ലുണ്ടാക്കി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അയച്ചു കൊടുത്തിരുന്നുവെങ്കിലും 1969 വരെ അതിനു അനുമതി കൊടുക്കാതെ ദില്ലിയില്‍ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 1969-ല്‍ ഭേദഗതി ചെയ്ത കാര്‍ഷികബന്ധ ബില്‍ പാസായി. ജനുവരി 1, 1970 മുതല്‍ക്കു ഇതിനു നിയമ പ്രാബല്യവും ലഭിച്ചു.
1969-ലെ ഇ എം എസ് സര്‍ക്കാരിന്റെ നിയമം 1964-ലെ നിയമത്തിനു മേല്‍ ഒട്ടനവധി ഭേദഗതികള്‍ കൊണ്ടുവന്നുള്ള ഒരു പുതിയ ബില്ലായി തന്നെ കാണേണ്ടി വരും. ഒന്നാമതായി, 1964-ലെ നിയമത്തിന്റെ ഒരു പ്രധാന പ്രശ്നം എത്ര ഭൂമി പോലും ഇഷ്ടദാനമായി നല്‍കി കൊണ്ട് ഭൂപരിധി നിയമങ്ങളെ മറികടക്കാന്‍ ജന്മിമാരെ അനുവദിക്കുന്ന സെക്ഷന്‍ 84 ആയിരുന്നു. എന്തായിരുന്നു 1964-ലെ സെക്ഷന്‍ 84?
"all voluntary transfers effected after the date of publication of the KLR Bill, 1963 in the Gazette...by a family or any member of thereof or by an adult unmarried person owning or holding land in excess of the ceiling area, shall be deemed to be transfers calculated to defeat the provisions of this Act and shall be invalid."
അതായത് 1963നു ശേഷം മിച്ചഭൂമിയുള്ള കുടുംബങ്ങള്‍ നടത്തിയിട്ടുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ബില്ലിനെ പരാജയപ്പെടുത്താനായുള്ള ശ്രമമായി കണ്ടു അസാധുവാക്കും. പക്ഷെ പ്രശ്നം തൊട്ടടുത്ത വരിയിലായിരുന്നു. അവിടെ, ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി കൊടുത്തിട്ടുള്ള കൈമാറ്റങ്ങള്‍ ലിസ്റ്റു ചെയ്യുന്നു:
"(1) by way of partition; (2) on account of natural love and affection; (3) in favour of a tenant holding from before 27th July, 1960; and (4) in favour of a religious, charitable or educational institution..."
ഈ ഇഷ്ടദാന വ്യവസ്ഥകള്‍ അനുസരിച്ചും 1964-നും 1967-നും ഇടയ്ക്കു ലക്ഷകണക്കിന് ഏക്കര്‍ മിച്ചഭൂമി നഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചും, "on account of natural love and affection" ("സഹജമായ സ്നേഹവും പ്രതിപത്തിയും" കാരണമുള്ള ഇഷ്ടദാനം) എന്ന വ്യവസ്ഥ അനുസരിച്ചു. 1969-ലെ നിയമത്തിലെ ഒരു പ്രധാന ഭേദഗതി സെക്ഷന്‍ 64-ലെ "on account of natural love and affection" എന്ന ഉപവാക്യം എടുത്തു കളഞ്ഞതായിരുന്നു. ഇഷ്ടദാന സമ്പ്രദായം തന്നെ അവസാനിപ്പിക്കാനാണ് ഈ ഭേദഗതി കൊണ്ട് ഉദ്ദേശിച്ചത്. ഒരുപാട് മിച്ചഭൂമി അപ്പോഴേക്കും തിരിച്ചു കിട്ടാത്ത രീതിയില്‍ നഷ്ടപ്പെട്ടു പോയിരുന്നെങ്കിലും, 1969-ന് ശേഷം കൂടുതല്‍ മിച്ചഭൂമി ഇത്തരത്തിലുള്ള ഇഷ്ടദാനം വഴി നഷ്ടപ്പെടാതിരിക്കാന്‍ ഈ ഭേദഗതി സഹായിച്ചു.
രണ്ടാമതായി, 1964-ലെ നിയമത്തിലെ സെക്ഷന്‍ 83 അനുസരിച്ചു, ഇഷ്ടദാനത്തിനുള്ള ഒരു പോംവഴി കൂടിയുണ്ടായിരുന്നു. സെക്ഷന്‍ 83-ല്‍ പറഞ്ഞിരുന്നത് ഇങ്ങിനെ:
"with effect from such date as may be notified by the Government in the Gazette, no family or adult unmarried person shall be entitled to own or hold or to possess under a mortgage lands in the aggregate in excess of the ceiling area".
ഇതേ സെക്ഷനില്‍ തന്നെ, ഇതിനു ഒരു ഒഴിവാക്കലും ഉണ്ടായിരുന്നു:
"to any adult member in a family to own land over the ceiling, necessary to make up the ceiling area of his lineal decendents".
അതായത്, തന്റെ നേരെയുള്ള അനന്തരഗാമിക്ക് ഭൂപരിധിയില്‍ കുറവേ ഭൂമിയുള്ളൂവെങ്കില്‍, ആ കുറവിന് ആനുപാതികമായി ഏതൊരാള്‍ക്കും ഭൂപരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാം. ഈ ഉപവാക്യമനുസരിച്ചും ആയിരക്കണക്കിന് കുടുംബങ്ങള്‍ പരിധിയില്‍ കൂടുതല്‍ ഭൂമി 1964-നു ശേഷവും കൈവശം വച്ചിരുന്നു. 1969-ലെ നിയമത്തില്‍ സെക്ഷന്‍ 83-ലെ ഈ പഴുതും അടച്ചു. ഈ ഒഴിവാക്കല്‍ ഉപവാക്യം എടുത്തു മാറ്റി. അങ്ങിനെ, കുറച്ചു കൂടി കൂടുതല്‍ ഭൂമി മിച്ചഭൂമിയാവാന്‍ വഴിയൊരുങ്ങി.
"മാര്‍ച്ച്‌ 1972 വരെയുള്ള കണക്കെടുത്താല്‍, മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടെര്‍ണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. 1964-ലെ റവന്യൂ മന്ത്രിയുടെ ഒരു പ്രഖ്യാപനമനുസരിച്ചു കേരളത്തില്‍ 4200 പേരുടെ കയ്യില്‍ മിച്ചഭൂമിയുണ്ടായിരുന്നു. സീലിംഗ് റിട്ടെര്‍ണുകള്‍ സമര്‍പ്പിക്കാത്ത ബാക്കിയുള്ളവരില്‍ ഒരൊറ്റയാളെ പോലും സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയോ അവര്‍ക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല."
മൂന്നാമതായി, 1969-ലെ നിയമത്തില്‍ മിച്ചഭൂമിയായി കണക്കാക്കാനുള്ള ഭൂപരിധി 1964-ലെ 36 ഏക്കറില്‍ നിന്നും 20 ഏക്കര്‍ ആയി ചുരുക്കി. 1964 മുതല്‍ 1969 വരെയും മിച്ചഭൂമി കണക്കാക്കാനുള്ള ഭൂപരിധി സെക്ഷന്‍ 83 അനുസരിച്ചു ഗസറ്റില്‍ നോട്ടിഫൈ ചെയ്തിരുന്നില്ല. 1969-ല്‍ മാത്രമാണ് ഈ നോട്ടിഫിക്കേഷന്‍ പുറത്തിറക്കപ്പെട്ടത്. ഈ ഭേദഗതിയും കൂടുതല്‍ മിച്ചഭൂമി സര്‍ക്കാരിന്റെ കൈവശം വരാന്‍ സഹായിച്ചു.
നാലാമതായി, എല്ലാ കുടിയാന്മാര്‍ക്കും തങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശം 1969-ലെ നിയമം നിയമപരമാക്കി മാറ്റി. കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന എല്ലാ ഭൂമിയും ഈ നിയമം വഴി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ഓരോ കുടിയാനും സര്‍ക്കാരില്‍ നിന്നും ഒരു ചെറിയ വിലക്ക് (മര്യാദപ്പാട്ടത്തിന്റെ 16 മടങ്ങ്‌) വാങ്ങാമെന്നും വ്യവസ്ഥ ചെയ്തു.
ഈ വില സര്‍ക്കാരിന് നല്‍കിയില്ലെങ്കിലും കുടിയാന് ഭൂമി കൈവശം വെക്കാം; അത് സര്‍ക്കാരിന് കൊടുക്കാനുള്ള കടമായി പരിഗണിക്കും. സര്‍ക്കാരിന് പാട്ടം കൊടുക്കുകയും വേണ്ട. മാത്രമല്ല, ഈ ആനുകൂല്യം കിട്ടാന്‍ കുടിയാനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഭൂമി കൈവശം വെച്ചിരുന്നാല്‍ മാത്രം മതിയാകും. ഇതിനു വേണ്ടി 1968-ല്‍ Kerala Record of Rights Act, 1968 പ്രത്യേകമായി പാസാക്കപ്പെട്ടു. ഇതോടെ, കേരളത്തില്‍ കുടിയാന്‍ വ്യവസ്ഥ എന്നെന്നേക്കുമായി അവസാനിച്ചു.
അഞ്ചാമതായി, ഓരോ കുടികിടപ്പുകാരനും തങ്ങളുടെ കുടികിടപ്പ് ഭൂമി ജന്മിയില്‍ നിന്നും വാങ്ങാമെന്നും 1969-ലെ നിയമം വ്യവസ്ഥ ചെയ്തു. നഗരങ്ങളില്‍ 3 സെന്റും, മുനിസിപ്പാലിറ്റിയില്‍ 5 സെന്റും പഞ്ചായത്തുകളില്‍ 10 സെന്റും ഭൂമി ഇത്തരത്തില്‍ കുടികിടപ്പുകാരന് അവകാശപ്പെട്ടതാണ്. ഇതിനു വിലയാകട്ടെ, സാധാരണ ഗതിയില്‍ ആ ഭൂമിയുടെ വിപണി വിലയുടെ 25 ശതമാനവും, ജന്മിക്കു മിച്ചഭൂമിയുണ്ടെങ്കില്‍ 12.5 ശതമാനവും ആയിരിക്കും. ഈ വിലയുടെ പകുതി സര്‍ക്കാര്‍ ജന്മിക്കു നല്‍കും. ബാക്കി പകുതി 12 ഗഡുവായി കൊടുത്താല്‍ മതി (ഒരിടത്തും ഈ ഗഡുക്കള്‍ കൊടുക്കപ്പെട്ടുമില്ല). മിച്ചഭൂമി വലിയ തോതില്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ഇത്തരത്തില്‍ കുടികിടപ്പവകാശം നിയമപരമാക്കിയത് ഭൂരഹിതര്‍ക്ക് ഒരു വലിയ ആശ്വാസമായിരുന്നു.
ഒരു പുതിയ ഭൂപരിഷ്കരണ നിയമം തന്നെയാണ് ഈ ഭേദഗതികള്‍ വഴി 1970 ജനുവരി ഒന്ന് മുതല്‍ നടപ്പില്‍ വന്നത്. അന്ന് മുതലാണ് കേരളത്തില്‍ ഭൂപരിഷ്കരണ നിയമത്തിന്റെ നടപ്പിലാക്കല്‍ ശരിക്കും ആരംഭിച്ചത്.
ഭൂപരിഷ്ക്കരണത്തിന്റെ അട്ടിമറി
അപ്പോഴേക്കും, ഇ എം എസ് മന്ത്രിസഭയെ മറിച്ചിട്ടു സി പി ഐയും കോണ്‍ഗ്രസ്സും ചേര്‍ന്ന മുന്നണി അധികാരത്തില്‍ എത്തിയിരുന്നു. ഈ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭൂപരിഷ്കരണത്തിനു അനുകൂലമല്ല എന്നും, ശക്തിയായ പ്രക്ഷോഭത്തിന്റെ ബലത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയുള്ളൂ എന്നും സി പി ഐ (എം) മനസ്സിലാക്കി. അങ്ങിനെയാണ് 1969 ഡിസംബര്‍ മാസത്തില്‍ ആലപ്പുഴയില്‍ വച്ചു രണ്ടായിരത്തോളം കര്‍ഷകരും തൊഴിലാളികളും പങ്കെടുത്ത ഒരു വലിയ സമ്മേളനം സി പി ഐ (എം) സംഘടിപ്പിച്ചത്.
സമ്മേളനത്തോട് അനുബന്ധിച്ചു മൂന്ന് ലക്ഷം പേര്‍ പങ്കെടുത്ത ഒരു വന്‍-റാലിയും നടന്നു. എ കെ ജി, ഇ എം എസ്, ഹരേകൃഷ്ണ കോണാര്‍, പി സുന്ദരയ്യ എന്നിവര്‍ പങ്കെടുത്ത ആ സമ്മേളനം ഇനിയും ഭൂപരിഷ്കരണം നീട്ടിക്കൊണ്ട് പോകാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷെ, അന്നത്തെ സര്‍ക്കാരിന് ഭൂപരിഷ്ക്കരണത്തില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം; മേല്ലെപ്പോക്കായിരുന്നു നയം.
1970-ലെ നിയമമനുസരിച്ചു കേരളത്തിലെ എല്ലാ കുടുംബങ്ങളും നിര്‍ബന്ധമായും സീലിംഗ് റിട്ടെര്‍ണുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 1972 വരെയുള്ള കണക്കെടുത്താല്‍, മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടെര്‍ണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. 1964-ലെ റവന്യൂ മന്ത്രിയുടെ ഒരു പ്രഖ്യാപനമനുസരിച്ചു കേരളത്തില്‍ 4200 പേരുടെ കയ്യില്‍ മിച്ചഭൂമിയുണ്ടായിരുന്നു. സീലിംഗ് റിട്ടെര്‍ണുകള്‍ സമര്‍പ്പിക്കാത്ത ബാക്കിയുള്ളവരില്‍ ഒരൊറ്റയാളെ പോലും സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയോ അവര്‍ക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.
"1969-ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്തു കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972-ലെ ഭേദഗതിയാകട്ടെ ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ട് വരാനുള്ള ഒരു കുത്സിതശ്രമമായിരുന്നു. മാത്രമല്ല, ഇത്തരത്തില്‍ തിരികെ കൊണ്ട് വരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും എര്‍പ്പെടുത്തിയുമില്ല."
ഈ മെല്ലെപ്പോക്ക് നയം ഭൂപരിഷ്ക്കരണം അട്ടിമറിക്കാനുള്ള ഒരു അടവാണെന്ന് തിരിച്ചറിഞ്ഞാണ് 1972 മെയ്‌ മാസം കൊച്ചിയില്‍ നടന്ന മറ്റൊരു സമ്മേളനത്തില്‍ വച്ചു ഉടന്‍ തന്നെ ഒരു മിച്ചഭൂമി സമരംആരംഭിക്കേണ്ടതുണ്ടെന്നു സി പി ഐ (എം) തീരുമാനിച്ചത്‌. അങ്ങിനെ, 1972 മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെ 80 ദിവസവും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ 47 ദിവസവും നീണ്ട ചരിത്രപരമായ ആ സമരത്തില്‍ വോളന്റിയര്‍മാര്‍ മിച്ചഭൂമികളില്‍ കയറി അവിടങ്ങളില്‍ കര്‍ഷക തൊഴിലാളികളുടെ അവകാശം ഉറപ്പിച്ചു. ഇത്രയൊക്കെയായിട്ടും, മെയ്‌ 1973 വരെയുള്ള കണക്കെടുത്താല്‍, വിതരണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി വെറും 956 ഏക്കര്‍!
ഇതിനിടയില്‍ 1972-ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ 1969-ലെ ബില്ലിനെ അട്ടിമറിക്കാന്‍ ഒരു ഭേദഗതി കൊണ്ട് വന്നു. അതിനു വേണ്ടി Kerala Land Reforms (Amendment) Act, 1972 പാസാക്കപ്പെട്ടു. 1969-ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്തു കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972-ലെ ഭേദഗതിയാകട്ടെ ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ട് വരാനുള്ള ഒരു കുത്സിതശ്രമമായിരുന്നു. മാത്രമല്ല, ഇത്തരത്തില്‍ തിരികെ കൊണ്ട് വരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും എര്‍പ്പെടുത്തിയുമില്ല.
1969-ലെ സെക്ഷന്‍ 83, 84 എന്നിവ കൂട്ടുകുടുംബവ്യവസ്ഥ അംഗീകൃതമായ ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്ക് അനുകൂലവും, അംഗീകൃതമല്ലാത്ത മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പ്രതികൂലവുമാണ് എന്ന വിചിത്രമായ വാദമുയര്‍ത്തിയാണ് അച്യുതമേനോന്‍ സര്‍ക്കാര്‍ 1972-ലെ ഭേദഗതി അവതരിപ്പിച്ചത്. ഹിന്ദു സമുദായത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ അനുസരിച്ചു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഭൂമിക്കു മേല്‍ ജന്മനാ അവകാശമുണ്ട്‌. അത് കൊണ്ട്, ഇവരിലോരോ അംഗങ്ങള്‍ക്കും 1970-നു ശേഷവും, 1970-ല്‍ സ്വത്തിന്റെ വിഭജനം നടന്നു എന്ന പോലെ, ഭൂപരിധിയുടെയത്രയും ഭൂമി കൈവശം വെക്കാം. എന്നാല്‍ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലാകട്ടെ, കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭൂമിക്കു മേല്‍ ജന്മനാ അവകാശമില്ലാത്തതിനാല്‍ ഇത്തരത്തില്‍ ഭൂമി കൈവശം വെക്കാന്‍ സാധ്യമല്ല. ഇതൊരു അസന്തുലിതാവസ്ഥയാണെന്നും, ഇത് തിരുത്തണമെന്നും ഈ സമുദായങ്ങളിലെ ഭൂപ്രമാണിമാര്‍ ആവശ്യമുന്നയിച്ചു. ഒപ്പം കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് 1972-ല്‍ ഭേദഗതി വരുന്നത്. സെക്ഷന്‍ 84-ലെ ആര്‍ക്കു ഇഷ്ടദാനം കൊടുത്ത ഭൂമിയും നിയമപ്രാബല്യമില്ലാത്തതാണ് എന്ന ഉപവാക്യം മാറ്റി, കുടുംബത്തിലെ ചിലര്‍ക്ക് ഭൂമി ഇഷ്ടദാനമായി നല്‍കാം എന്നാക്കി മാറ്റി. അതായത്, "son or daughter or the son or daughter of his pre-deceased son or daughter" ("മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍") എന്നിവര്‍ക്ക് ഭൂമി ഇഷ്ടദാനം കൊടുക്കാം; അങ്ങിനെ കൊടുത്ത ഭൂമി ഭൂപരിധി നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇതായിരുന്നു ഭേദഗതിയുടെ അന്തസത്ത. ഈ ഭേദഗതിയുടെ ഗുണഭോക്താക്കള്‍ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ ഭൂപ്രമാണിമാര്‍ മാത്രമായിരുന്നു. എന്നാല്‍, ഇതേ സമുദായങ്ങളിലെ ഭൂരഹിതര്‍ക്കടക്കം കിട്ടേണ്ട ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയാണ് ഇത് വഴി നഷ്ടപ്പെട്ടത്‌.
ഈ നിയമത്തെ കേരള ഹൈക്കോടതി 1974-ല്‍ അസാധുവാക്കി. അതിനൊരു കാരണമുണ്ടായിരുന്നു. 1972-ലെ ഭേദഗതിയനുസരിച്ചു താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകള്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ഒരുപാട് ഭൂവുടമകള്‍ മകന്റെയോ മകളുടെയോ പേരില്‍ ഭൂമി എഴുതി വച്ചു ഭൂപരിധി നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഈ ഭൂമി പിടിച്ചെടുക്കാന്‍ താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകള്‍ ശ്രമിച്ചപ്പോള്‍ ഭൂവുടമകള്‍ കേസിന് പോയി. അങ്ങിനെയൊരു കേസായിരുന്നു നാരായണന്‍ നമ്പൂതിരി vs. താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡ്‌, പെരിന്തല്‍മണ്ണ എന്ന 1975 KLT 171 കേസ്. ഈ കേസിന്റെ വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് ഗോപാലന്‍ നമ്പ്യാരും ജസ്റ്റിസ് ചന്ദ്രശേഖര മേനോനും കാലപരിധിയില്ലാതെ ഇഷ്ടദാനങ്ങള്‍ അനുവദിക്കുന്നത് നിയമവിധേയമല്ല എന്ന് വിധി പറഞ്ഞു. അതായത്, 1-1-1970 നു ശേഷം ഭൂപരിധിക്ക് മുകളിലുള്ള എല്ലാ ഭൂമിയും മിച്ചഭൂമിയാണ്; ആ തീയതിക്കു ശേഷമുള്ള എല്ലാ കൈമാറ്റങ്ങളും ഇഷ്ടദാനങ്ങളും (അത് മകനായാലും, മകളായാലും, ചെറുമകനായാലും, ചെറുമകളായാലും) നിയമവിരുദ്ധമാണ്. വിധിയുടെ പ്രസക്ത ഭാഗം ഇങ്ങിനെ:
"...any transfer a person effects of such excess land to whomsoever and in whatever manner, could only be subject to the liability of the transferor to surrender his excess land. The consequences arising from the transferor's liability to surrender his excess lands, the extent and identity of which are to be determined under S.85 (5) (c), on the basis of state of affairs existing as on 1-1-1970, cannot be avoided by any mode of transfer though such transfer may be valid under S.84 or by the fact that at the time of transfer, the transferor continued to be the owner of the property (as the excess land had not vested in the government under S.86 because no determination under S.85 (5) had taken place then). S.83 and 85 make it clear that the ceiling area will have to be determined on the basis of ownership and possession as on 1-1-1970Such transfer may not be invalid for all purposes; but they will certainly have to be ignored in the matter of fixing the ceiling limit" (1975 KLT 171, Narayanan Namboodiri Vs. Taluk Land Board, Perintalmanna, 05-Nov-1974).
ഇതോടെ 1972-ലെ നിയമം മുഴുവനായി തന്നെ അസാധുവായി. ഒപ്പം, 1-1-1970 മുതല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍ എന്നിവര്‍ക്ക് നല്‍കപ്പെട്ട എല്ലാ ഇഷ്ടദാനങ്ങളും അസാധുവായി.
"1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങി കൊണ്ടുവന്നതാണ് 1979-ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഈ നിയമം വഹിച്ച പങ്കു വളരെ വലുതാണ്‌."
1972-ലെ ഭേദഗതിക്ക് വേണ്ടി വാദിച്ച കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ക്കും അവയിലെ പ്രമാണിമാര്‍ക്കും ഇതൊരു വലിയ തിരിച്ചടിയായി. തൊട്ടടുത്ത വര്‍ഷം, 1975-ല്‍, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഈ സ്ഥിതിയില്‍ കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഭരിച്ചിരുന്ന സി.പി.ഐ-കോണ്‍ഗ്രസ് മുന്നണിക്ക്‌ അത്യന്താപേക്ഷിതമായിരുന്നു. 1974-ലെ കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താം എന്ന് കേരള കോണ്‍ഗ്രസ്സിനു ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍, 1976-ല്‍ കേരള കോണ്‍ഗ്രസ് ഭരണമുന്നണിയില്‍ ചേര്‍ന്നു. ഭരണമുന്നണിയുടെ ലയസണ്‍ കമ്മിറ്റി യോഗം 1976 ഒക്ടോബര്‍ 15-നു പ്രത്യേകമായി ചേര്‍ന്നു; പുതിയ ഇഷ്ടദാന നിയമനിര്‍മാണം ചര്‍ച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ ഒരേയൊരു അജണ്ട. ഇതിനു ശേഷവും ഒട്ടനവധി ചര്‍ച്ചകള്‍ ഭരണ മുന്നണിയില്‍ നടന്നു. അങ്ങിനെയൊടുവില്‍, 1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങി കൊണ്ടുവന്നതാണ് 1979-ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഈ നിയമം വഹിച്ച പങ്കു വളരെ വലുതാണ്‌.
കൂട്ടത്തില്‍ പറയട്ടെ, ഈ കാലഘട്ടം മുഴുവനായി തന്നെ (1970-കളുടെ ആദ്യപകുതി) മിച്ചഭൂമിക്ക് വേണ്ടിയുള്ള സമരഭൂമികളിലായിരുന്നു സി പി ഐ (എം). കേരളത്തിലെ വര്‍ഗസമരത്തിന്റെ ചരിത്രപരമായ ഒരു ഏട് തന്നെയായിരുന്നു മിച്ചഭൂമി സമരം. എന്നാല്‍ ഈ സമരങ്ങളെയൊക്കെ തന്നെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ ശ്രമം.
കുപ്രസിദ്ധമായ ഇഷ്ടദാന നിയമം
രണ്ടു പ്രധാന മാറ്റങ്ങളാണ് 1979-ലെ നിയമം കൊണ്ട് വന്നത്. ഒന്നാമതായി, 1964-ലെ നിയമത്തിലെ സെക്ഷന്‍ 84-ല്‍ ഭേദഗതി വരുത്തി. 1-1-1970 മുതല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍ എന്നിവര്‍ക്ക് നല്‍കപ്പെട്ട എല്ലാ ഇഷ്ടദാനങ്ങളും നിയമവിധേയമല്ലാതാകുന്നില്ല എന്നായിരുന്നു ഈ ഭേദഗതി. ഈ ഇഷ്ടദാനങ്ങള്‍ ഒക്കെ തന്നെ അങ്ങിനെ നിയമവിധേയമായി.
രണ്ടാമതായി, സെക്ഷന്‍ 6-ല്‍ 6A, 6B എന്ന രണ്ടു ഉപവാക്യങ്ങള്‍ കഴിഞ്ഞു 6C എന്ന ഒരു ഉപവാക്യം പുതിയതായി കൂട്ടിച്ചേര്‍ത്തു. ഈ പുതിയ ഉപവാക്യമനുസരിച്ചു 1-4-1964 നു ശേഷം പുതിയതായി രൂപം കൊണ്ട എല്ലാ കുടിയാന്മാ-ബന്ധങ്ങളും നിയമവിധേയമായി മാറി. 6C-ല്‍ പറഞ്ഞത് ഇങ്ങിനെ:
"Notwithstanding anything contained in section 74, or in any contract, or in any judgment, decree or order of any court or other authority, any person in occupation at the commencement of the Kerala Land Reforms (Amendment) Act, 1969, of the land of another person on the basis of a lease deed executed after the 1st day of April, 1964, shall be deemed to be a tenant if-
(a) he (including any member of his family) did not own or hold land in excess of four acres in extent on the date of execution of the lease deed; and
(b) he or any member of his family has made substantial improvements on the land.
Explanation.-
For the purposes of this section, improvements shall be deemed to be substantial improvements if the value of such improvements is more than fifty per cent of the value of the land on the date of execution of the lease deed.”
എന്താണ് ഇതിന്റെ അര്‍ഥം? കുടിയാന്‍ വ്യവസ്ഥ അവസാനിച്ചതിനു ശേഷവും ഒരുപാട് പേര്‍ ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. അവര്‍ ആ ഭൂമിയില്‍ ഒരുപാട് സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ക്കും കൈവശാവകാശം വേണം. ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നും ഈ വാദം. എന്നാല്‍ ലക്ഷ്യം വേറെയായിരുന്നു. മിച്ചഭൂമി കൈവശം വച്ചിരിക്കുന്ന ഭൂവുടമകള്‍ക്ക് അവ സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു വഴി കൂടി വേണമായിരുന്നു. അതിനവര്‍ സുഹൃത്തുക്കളെയും കുടുംബക്കാരെയും കുടിയാന്മാരായി പ്രതിഷ്ഠിച്ചു, അവര്‍ ഭൂമിയില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വാദിച്ചു, എന്നിട്ട് മിച്ചഭൂമി അവരുടെ പേരില്‍ മാറ്റി വാങ്ങി. അങ്ങിനെ മിച്ചഭൂമി അവരുടെ കയ്യില്‍ തന്നെ സുരക്ഷിതമായി നിന്നു. കുന്നത്തുനാടില്‍ നിന്നുള്ള എം എല്‍ എ ആയിരുന്ന പി പി എസ്തോസ് നിയമസഭയില്‍ ഇത് പ്രശ്നം ലളിതമായി അവതരിപ്പിച്ചത് ഇങ്ങിനെ:
"100 ഏക്കറുള്ള ധനവാന്മാരായുള്ള ആളുകള്‍ മൂന്നര ഏക്കറുള്ള പാവപ്പെട്ടവനെ വിളിച്ചു വരുത്തി ഒരേക്കര്‍ ഭൂമി കൂടി നിന്റെ പേരില്‍ ലീസെഴുതിയിരിക്കുന്നു, അത് കൊണ്ട് നീ ഇന്ന് മുതല്‍ പാട്ടക്കാരനാകുന്നു, ഇന്ന് മുതല്‍ വാരക്കാരനാകുന്നു എന്ന് പറഞ്ഞു പാട്ടം വാങ്ങിയിട്ടുള്ള പാവപ്പെട്ട ആളുകള്‍ ഇന്ന് വരെ ആ ഭൂമി കണ്ടിട്ടില്ല. അതെല്ലാം ജന്മിമാരുടെ കയ്യില്‍ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്."
ഇഷ്ടദാന നിയമമെന്നാല്‍ ആദ്യ ഭേദഗതി മാത്രമാണ് എന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍, അത്ര തന്നെ അപകടകാരിയായിരുന്നു ഈ രണ്ടാമത്തെ ഭേദഗതിയും.
ഇഷ്ടദാന നിയമമനുസരിച്ചു എത്ര ഭൂമി നഷ്ടപ്പെട്ടു എന്ന് പണ്ഡിതര്‍ കണക്കു കൂട്ടിയിട്ടുണ്ട്. പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കു പ്രകാരം 22,000 ഭൂരഹിത-ദളിത്‌ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ്‌ 1979-ലെ ഇഷ്ടദാന നിയമം കാരണം നഷ്ടമായത്.
ശക്തമായ ചെറുത്തുനില്‍പ്പാണ് ഇഷ്ടദാന ബില്ലിനെതിരെ സി പി ഐ (എം) അക്കാലത്ത് നടത്തിയത്. 1979-ല്‍ 'ചിന്ത' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സി പി ഐ (എം)ന്റെ നിലപാട് വ്യക്തമായി കുറിച്ചിട്ടുണ്ട്:
വര്‍ഗാടിസ്ഥാനത്തില്‍ ആരംഭിച്ച കേരളത്തിലെ ഭൂപരിഷ്ക്കരണ പ്രക്രിയയെ വര്‍ഗീയതയുടെ പേരില്‍ കുരുതി കഴിക്കാനാണ് ഇപ്പോഴത്തെ നീക്കം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏതാനും ഭൂപ്രഭുക്കള്‍ക്ക് വേണ്ടി അവയില്‍ തന്നെയുള്ള ആയിരക്കണക്കിന് പാവപ്പെട്ടവരുടെ അവകാശം നിഷേധിക്കാനാണ് ശ്രമം... ആളുകളധികവും സാധുക്കളാണ്, അവരെക്കൊണ്ടു എന്ത് വിഡ്ഢിവേഷവും കെട്ടിക്കാം എന്ന ഹുങ്കാണ് ഇതിനു പിന്നിലുള്ളത്. അല്ലെങ്കില്‍, ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവരൊക്കെ സ്വത്തുകൈമാറ്റം സംബന്ധിച്ചു വിഷമത്തിലാണെങ്കില്‍, 'ഇഷ്ടദാന' ബില്ലല്ല, മുസ്ലീം-ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കുള്ള ഭേദഗതിയാണ് കൊണ്ടുവരേണ്ടത്...
വിവേചനമുണ്ട് -- നെടുനാളായി ഭൂമി കയ്യടക്കി വച്ച ഭൂപ്രഭുക്കള്‍ക്കെതിരായിട്ടു; ആ ഭൂമികളില്‍ തലമുറകളായി വിയര്‍പ്പൊഴുക്കി മിച്ചമൂല്യം ഉണ്ടാക്കി വന്ന കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അനുകൂലമായിട്ടു്. അത് വര്‍ഗീയാടിസ്ഥാനത്തിലല്ല, വര്‍ഗാടിസ്ഥാനത്തിലാണ്.
പുതിയ കുടിയാന്മകളെ അംഗീകരിക്കുന്ന സംഗതിയില്‍ ന്യൂനപക്ഷ സമുദായ പ്രശ്നം പോലും ചൂണ്ടിക്കാട്ടാനില്ല. 15 കൊല്ലമായി നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയെ പെട്ടെന്നൊരു ദിവസം വലിച്ചെറിയുന്നതില്‍ കള്ളക്കൈമാറ്റങ്ങളുടെ കെട്ടഴിക്കാനുള്ള വെമ്പലല്ലാതെ മറ്റൊന്നും കാണാനില്ല.
1980-ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉടനടി നിയമസഭയില്‍ പാസാക്കിയ ഒരു നിയമം The Kerala Land Reforms (Amendment) Bill, 1980 ആയിരുന്നു. കുടിയാന്മ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച 6C എന്ന വകുപ്പ് ഈ നിയമം വഴി നായനാര്‍ സര്‍ക്കാര്‍ റദ്ദു ചെയ്തു. ഒറ്റ വാചകം മാത്രമുള്ള ഒരു ചെറിയ ബില്ലായിരുന്നു അത്:
Omission of Section 6 C:
Section C of the Kerala Land Reforms Act 1963 (1 of 1964), shall be omitted.
6C എടുത്തു മാറ്റിയത് കൊണ്ട് മാത്രം നഷ്ടം തീര്‍ന്നില്ല. 1957 മുതല്‍ക്കു എത്ര മിച്ചഭൂമി നഷ്ടപ്പെട്ടു എന്ന് നോക്കിയാല്‍ നഷ്ടത്തിന്റെ ഒരു ഏകദേശ ബോധ്യം കിട്ടും. വലതുപക്ഷ പാര്‍ട്ടികളും, അവരുടെ ചില ഇടതുപക്ഷ സുഹൃത്തുക്കളും, ജന്മി-ഭൂവുടമാ ലോബിയും സമര്‍ത്ഥമായി കളിച്ച രാഷ്ട്രീയക്കളി വഴി നഷ്ടം സഹിക്കേണ്ടി വന്നത് ലക്ഷക്കണക്കിന്‌ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍. അവര്‍ക്ക് കിട്ടിയത് 1969-ലെ നിയമപ്രകാരം 10 സെന്റു, 5 സെന്റു, അല്ലെങ്കില്‍ 3 സെന്റു. 1969-ലെ നിയമമില്ലായിരുന്നെങ്കില്‍ എന്താകും സ്ഥിതി എന്ന് ആലോചിക്കാന്‍ പോലും കഴിയില്ല.
"പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കു പ്രകാരം 22,000 ഭൂരഹിത-ദളിത്‌ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ്‌ 1979-ലെ ഇഷ്ടദാന നിയമം കാരണം നഷ്ടമായത്."
1980-നു ശേഷം എപ്പോഴൊക്കെ ഇടതു മുന്നണി അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സര്‍ക്കാരിന്റെ കയ്യിലുള്ള മിച്ചഭൂമി വിതരണം ചെയ്യുവാനും അതോടൊപ്പം മിച്ചഭൂമികളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മിച്ചഭൂമി വിതരണത്തിന്റെ കാര്യമാണെങ്കില്‍, 1987 മുതല്‍ 1991 അധികാരത്തിലിരുന്ന രണ്ടാം നായനാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂമി 17,536 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനു ശേഷമാണ് ആ സര്‍ക്കാര്‍ പുറത്തു പോയത്. അതേ പോലെ, 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന മൂന്നാം നായനാര്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ഏകദേശം 1500 ഏക്കര്‍ വരും (അപ്പോഴേക്കും സര്‍ക്കാരിന്റെ കയ്യിലുള്ള മിച്ചഭൂമിയും ഏറെ കുറവായിരുന്നുവെന്നോര്‍ക്കണം).
കേസുകള്‍ തീര്‍പ്പാക്കാനുള്ള നടപടികളെടുത്താല്‍, 1980-ല്‍ ഭരണത്തിലിരുന്ന ആദ്യത്തെ നായനാര്‍ സര്‍ക്കാരായിരുന്നു കോടതികളില്‍ കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക അപേക്ഷ നല്‍കിയത്. അതിന്റെ ഫലമായിട്ടാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഒരു ജഡ്ജിയെ അതിനു വേണ്ടി നീക്കി വെക്കുകയും അതിനു വേണ്ടി ചില പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍ അധിക കാലം അത് നീണ്ടു നിന്നില്ല; അടുത്ത കരുണാകരന്‍ സര്‍ക്കാരാകട്ടെ ഒരു ലയസണ്‍ ആപ്പീസറെ നിയമിച്ചു കൈകഴുകി.
പിന്നീട് 1987-ല്‍ അധികാരത്തില്‍ വന്ന അടുത്ത നായനാര്‍ മന്ത്രിസഭയായിരുന്നു മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആദ്യമായി സിറ്റിങ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനായി ഒരു സ്പെഷെല്‍ ട്രിബ്യൂണല്‍ രൂപീകരിക്കുവാന്‍ നിയമുണ്ടാക്കിയത്. അതാണ്‌ 1989-ലെ ഭൂപരിഷ്ക്കരണ ഭേദഗതി ബില്ല്. നിയമത്തിനു പ്രസിഡന്റിന്റെ അംഗീകാരം വാങ്ങി, ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് വേണ്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതി കഴിഞ്ഞാണ് ആ മന്ത്രിസഭ പുറത്തു പോയത്.
അത് പോലെ തന്നെ, മിച്ചഭൂമി നിര്‍ണ്ണയത്തില്‍ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കുന്നതിനുള്ള കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും ഏഴു വര്‍ഷമായി ഉയര്‍ത്തി. ഒപ്പം, മുമ്പ് തീരുമാനമായ കേസുകളില്‍ ഏതെങ്കിലും കാരണവശാല്‍ മിച്ചഭൂമി വിട്ടുപോയിട്ടുണ്ടെങ്കില്‍ അങ്ങിനെയുള്ള കേസുകള്‍ പുനര്‍വിചാരണക്കെടുത്തു നഷ്ടപ്പെട്ടു പോയ മിച്ചഭൂമി തിരിച്ചു പിടിക്കുന്നതിനും, അതിനു വേണ്ടി ഒരു താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകളെ ചുമതലപ്പെടുത്തുന്നതിനും, 1989-ലെ ബില്ലില്‍ വകുപ്പുണ്ടായിരുന്നു. ഈ ചരിത്രമൊന്നുമറിയാതെയാണ് എല്‍ ഡി എഫ് സര്‍ക്കാരുകള്‍ മിച്ചഭൂമി പിടിച്ചെടുക്കാനും വിതരണം ചെയ്യാനും ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ ചില വിവരദോഷികള്‍ എഴുന്നെള്ളിച്ചു വിടുന്നത്.
വര്‍ത്തമാനകാലത്തെ ഭൂപരിഷ്കരണം
ഇന്നത്തെ മിച്ചഭൂമി എത്രയുണ്ട്? വിശദമായ കണക്കില്ലാതെ ഈ വിഷയത്തെ കുറിച്ചു സംസാരിക്കാന്‍ സാധ്യമല്ല. പട്ടിക 1 കാണുക. 1996-ലെയും 2012-ലെയും കണക്കുകളാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്. മൊത്തത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന മിച്ചഭൂമി 2012-ല്‍ 138,861 ഏക്കറാണ്. ഇത്രയും മിച്ചഭൂമിയില്‍ 103,421 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കിടക്കുന്ന 35,440 ഏക്കര്‍ ഭൂമി എവിടെ പോയി? ഈ 35,440 ഏക്കര്‍ മിച്ചഭൂമി കേസിലോ തര്‍ക്കങ്ങളിലോ പെട്ട് കിടക്കുകയാണ്.
2012 വരെ ഏറ്റെടുത്ത 103,421 ഏക്കര്‍ മിച്ചഭൂമിയില്‍ 73,796 ഏക്കര്‍ ഭൂമി മാത്രമേ 2012 വരെയും വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി കിടക്കുന്ന 29,625 ഏക്കര്‍ ഭൂമി എവിടെ പോയി? ഇതില്‍ 12,562 ഏക്കര്‍ ഭൂമി പൊതുആവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. മറ്റൊരു 15,561 ഏക്കര്‍ ഭൂമി കേസുകളിലോ, തര്‍ക്കങ്ങളിലോ, പ്രതികൂല കൈവശങ്ങളിലോ (adverse possession) ആണ്. പിന്നെയും മറ്റൊരു 1502 ഏക്കര്‍ വിതരണത്തിന് ഉണ്ടായിരുന്നിട്ടും വിതരണം ചെയ്യാതെ സര്‍ക്കാരിന്റെ കൈവശം ഇരിക്കുകയാണ്.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ഹൈക്കോടതി സ്റ്റേ മാത്രം ഒഴിവാക്കിയെടുത്താല്‍ 27,731 ഏക്കര്‍ മിച്ചഭൂമി വിതരണത്തിനായി കിട്ടും. ഈ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളെ നിയമിക്കണം. കൃത്യമായി കേസ് നടത്തുകയും പിടിച്ചെടുക്കാനുള്ള മിച്ചഭൂമി പിടിച്ചെടുക്കുകയും ചെയ്‌താല്‍ ഏകദേശം ഇത്രയും ഭൂമി ഭൂരഹിതര്‍ക്ക് ലഭ്യമാക്കാം.
ഇതേ പോലെ തന്നെയാണ് പലതരം തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുന്ന മിച്ചഭൂമി. ഇതില്‍ ഏറ്റവും പ്രധാനം വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ്. ഇത്തരം വകുപ്പ്-തല തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മറ്റൊരു 16,216 ഏക്കര്‍ ഭൂമി കൂടി വിതരണത്തിനായി കിട്ടും. ഒപ്പം കയ്യില്‍ റെഡിയായിരിക്കുന്ന 1502 ഏക്കര്‍ മിച്ചഭൂമി കൂടി എത്രയും വേഗം വിതരണം ചെയ്യണം.
പട്ടിക 1: കേരളത്തിലെ മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും, 1996ലും 2012ലും, എക്കറിലും എണ്ണത്തിലും
ഉത്തരവിറക്കപ്പെട്ട മിച്ചഭൂമി എത്ര?
31-10-1996 വരെ
30-10-2012 വരെ

 

ഏറ്റെടുക്കാന്‍ ഉത്തരവായ മിച്ചഭൂമി (ഏക്കര്‍)
172295
172295
ഹൈക്കോടതി ഉത്തരവ് മൂലം ഏറ്റെടുക്കാന്‍ കഴിയാതെ പോയത് (ഏക്കര്‍)
34616
33434
ബാക്കി ഏറ്റെടുക്കാന്‍ ഉത്തരവായത് (ഏക്കര്‍)
137679
138861
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്ന ഭൂമി (ഏക്കര്‍)
22575
23534
ഇതില്‍ തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന ഭൂമിയും വനഭൂമിയും (ഏക്കര്‍)
18006
11906
ഏറ്റെടുത്ത മിച്ചഭൂമി (ഏക്കര്‍)
95626
103421
ഉത്തരവായതില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള മിച്ചഭൂമി (ഏക്കര്‍)
1472
4820
   
മിച്ചഭൂമി വിതരണം എത്ര?
 

   
ഏറ്റെടുത്ത മിച്ചഭൂമി (ഏക്കര്‍)
95626
103421
പൊതു ആവശ്യങ്ങള്‍ക്ക് കരുതി വെച്ചിട്ടുള്ള മിച്ചഭൂമി (ഏക്കര്‍)
20356
12562
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്ന മിച്ചഭൂമി (ഏക്കര്‍)
4610
4197
തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
4887
4310
പ്രതികൂല കൈവശത്തില്‍ (adverse possession) കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
-
7054
വിതരണം ചെയ്ത കഴിഞ്ഞ മിച്ചഭൂമി (ഏക്കര്‍)
64400
73796
വിതരണം ചെയ്യാന്‍ ബാക്കി കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
1373
1502
   
ഗുണഭോക്താക്കളുടെ എണ്ണം എത്ര?
 

   
മിച്ചഭൂമി കിട്ടിയ പട്ടികജാതിക്കാര്‍ (എണ്ണം)
60830
61267
പട്ടികജാതിക്കാര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
23866
24957
മിച്ചഭൂമി കിട്ടിയ പട്ടികവര്‍ഗക്കാര്‍ (എണ്ണം)
7505
10325
പട്ടികവര്‍ഗക്കാര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
5179
9418
മിച്ചഭൂമി കിട്ടിയ മറ്റുള്ളവര്‍ (എണ്ണം)
75916
97249
മറ്റുള്ളവര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
35355
39419
മൊത്തം ഗുണഭോക്താക്കള്‍ (എണ്ണം)
145890
168841
മൊത്തത്തില്‍ കൊടുത്ത മിച്ചഭൂമി
64400
73796
അവലംബം: റവന്യൂ ഡിപ്പാര്‍ട്ട്മെന്റു രേഖകള്‍.
ഇനി വരുന്നത് തോട്ടങ്ങളുടെ കാര്യം. പല തരമുണ്ട് തോട്ടങ്ങള്‍: പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തോട്ടങ്ങള്‍, അനധികൃതമായി ഉടമകള്‍ കയ്യേറി വച്ചിരിക്കുന്ന തോട്ടങ്ങള്‍. ഇന്ന് പലരും ഉയര്‍ത്തുന്ന ഒരു ആവശ്യമാണ്‌ തോട്ടങ്ങളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നത്. 1957ലെയും 1964ലെയും ഭൂപരിഷ്ക്കരണ നിയമങ്ങള്‍ അനുസരിച്ചു തോട്ടങ്ങളെ ഭൂപരിധി നിയമങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2011-ലെ കണക്കെടുത്താല്‍ 15 ലക്ഷം കുടുംബങ്ങളാണ് ഈ തോട്ടം മേഖലയില്‍ തൊഴിലാളികളായും അല്ലാതെയും ഉപജീവനം കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലും ദളിതരും ആദിവാസികളുമുണ്ട്‌; മറ്റു പാവപ്പെട്ടവരുമുണ്ട്. എല്ലാ തോട്ടങ്ങളെയും ഒറ്റയടിക്ക് ഭൂപരിധി നിയമത്തിന്‍ കീഴില്‍ കൊണ്ട് വന്നാല്‍ ഇത്രയും കുടുംബങ്ങള്‍ ഒറ്റയടിക്ക് തൊഴില്‍രഹിതരാകും. അത് കൊണ്ട് തന്നെ എല്ലാ തോട്ടങ്ങളെയും ഏറ്റെടുക്കുക എന്ന വാദം മനുഷ്യത്വരഹിതമാണ്. അത്തരത്തില്‍ തോട്ടങ്ങളെയും മിച്ചഭൂമി പ്രശ്നത്തെയും യാന്ത്രികമായി കൂട്ടികെട്ടാന്‍ കഴിയില്ല. പിന്നെ എന്ത് ചെയ്യാന്‍ കഴിയും?
"1987 മുതല്‍ 1991 അധികാരത്തിലിരുന്ന രണ്ടാം നായനാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂമി 17,536 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനു ശേഷമാണ് ആ സര്‍ക്കാര്‍ പുറത്തു പോയത്. അതേ പോലെ, 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന മൂന്നാം നായനാര്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ഏകദേശം 1500 ഏക്കര്‍ വരും"
കേരളത്തില്‍ തോട്ടങ്ങള്‍ എന്ന് പറയാന്‍ കഴിയുന്ന 29 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ഏകദേശം 11 ലക്ഷം ഏക്കര്‍ ഭൂമി ചെറുകിട കര്‍ഷകരുടെ കയ്യിലാണ്; അതായത്, കമ്പനികളല്ല കുടുംബങ്ങളാണ് ഇവിടെ കൃഷി ചെയുന്നത് (ഉദാഹരണം: ചെറുകിട കാപ്പി/റബ്ബര്‍ കര്‍ഷകര്‍). ബാക്കി 18 ലക്ഷം ഏക്കര്‍ ഭൂമിയാണ്‌ തോട്ടങ്ങളായി വന്‍കിട കമ്പനികളുടെ കയ്യില്‍ ഉള്ളത്. ഇതിനുള്ളിലാണ് ഭാവിയില്‍ കൂടുതല്‍ ആവശ്യമുള്ള മിച്ചഭൂമി തേടേണ്ടത്.
ഒന്നാമതായി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഉടനടി ഏറ്റെടുക്കണം. ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ താത്പര്യങ്ങള്‍ ഹനിക്കാതെ വേണം തോട്ടങ്ങള്‍ ഏറ്റെടുക്കേണ്ടത്. രണ്ടാമതായി, നിലവിലെ തോട്ടങ്ങള്‍ക്കുള്ളില്‍ തന്നെ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇങ്ങിനെ തരിശിടുന്നത് പാട്ടക്കരാറുകള്‍ക്ക് വിരുദ്ധമാണ്. പല തോട്ടങ്ങളിലും പാട്ടഭൂമിയുടെ വിസ്തീര്‍ണ്ണവും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല; തൊഴിലാളികളുടെ എണ്ണം വിസ്തീര്‍ണ്ണത്തെ അപേക്ഷിച്ചു വളരെ കുറവായിരിക്കും. അതിനര്‍ത്ഥം ബാക്കി ഭൂമി തരിശു കിടക്കുന്നു എന്നാണു. തൊഴിലാളികളുടെ എണ്ണം നോക്കി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുകയും, ബാക്കി കിടക്കുന്ന ഭൂമി മിച്ചഭൂമിയായി കണ്ടു ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങിനെ ചെയ്‌താല്‍ അവിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തെയും തൊഴിലിനേയും സംരക്ഷിക്കുകയും ചെയ്യാം. ഇതിനു വേണ്ടി തോട്ടം മേഖലയില്‍ ഒരു പഠനം അടിയന്തിരമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഈ രണ്ടു മാര്‍ഗങ്ങള്‍ വഴി കിട്ടുന്ന മിച്ചഭൂമി വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കണം. ഇതിനാണ് സര്‍ക്കാരുകള്‍ പ്രയത്നിക്കേണ്ടത്.
മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുക എന്നതിനൊപ്പം, തോട്ടങ്ങള്‍ സംബന്ധിച്ച ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ ചെറുക്കുക എന്നതും ഭൂസമരത്തിന്റെ അജണ്ടയാണ്. എന്താണ് ഇന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്? മൂന്നു പ്രധാന മാറ്റങ്ങളാണ് കൊണ്ട് വരുന്നത്.
  1. ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റു ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും;
  2. തോട്ടങ്ങളില്‍ 5 ശതമാനം വരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി-പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാം;
  3. തോട്ടങ്ങള്‍ എന്ന നിര്‍വചനത്തില്‍ കശുമാവിനെക്കൂടി ഉള്‍പ്പെടുത്തി കശുമാവുകൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കും.
ഈ നയങ്ങള്‍ വഴി കേരളത്തിലെ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ക്കും കിട്ടേണ്ട ബാക്കി മിച്ചഭൂമി കൂടി എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രമം.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു ഇതൊരു പുതിയ കാര്യമല്ല. ഇത്തരത്തില്‍ ഭൂപരിഷ്ക്കരണ നടപടികളോട് മുഖം തിരിച്ചു നില്‍ക്കുകയും അവയെ അട്ടിമറിക്കുകയും ചെയ്ത ചരിത്രമേ കോണ്‍ഗ്രസ്സിനു എന്നുമുണ്ടായിട്ടുള്ളൂ. അത് 1957-ല്‍ ആയാലും ഇപ്പോഴായാലും. ഇത് അല്‍പ്പമെങ്കിലും വിവേകമുള്ള കോണ്‍ഗ്രസ്സുകാര്‍ എന്നും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന്, 1958 ജനുവരി 15നു കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനം ആസ്സാമിലെ പ്രാഗ്ജ്യോതിഷ്പ്പൂരില്‍ നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ്‌ യു. എന്‍. ധേബാര്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തുറന്നടിച്ചത് ഇങ്ങിനെ:
"കേരളം കോണ്‍ഗ്രസ്സിന്റെ കവചത്തില്‍ വന്നിട്ടുള്ള ഒരു വിടവാണ്... ഒരു കാലത്ത് ഗ്രാമങ്ങളെ പറ്റി ഒച്ചപ്പാടുണ്ടാക്കിയിരുന്നത് നമ്മളാണെങ്കില്‍, ഇന്ന് ആ സ്ഥിതി നേരെ തിരിച്ചടിക്കുകയാണ്. ഗ്രാമങ്ങളെ അവഗണിക്കുന്നവര്‍ നമ്മളാണ്. ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് കൃഷിക്കാര്‍ക്ക് രക്ഷ നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? പുതിയ ജീവിതത്തിന്റെ മൂല്യങ്ങളോടുള്ള കൂറിന്റെ ഒരു ഉരകല്ലാണ് ഇത്. ഭൂപരിധി നിര്‍ണ്ണയിക്കണമെന്ന ആവശ്യവുമുണ്ട്. നീതിയെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, രാജ്യതാല്പര്യത്തിനുമാവശ്യമാണ് ഇത്. ഇതിന്റെ പരിഹാരത്തിലെത്തുമ്പോള്‍ നാം പരുങ്ങി പോകുന്നു. പരിഹാരമില്ലാഞ്ഞിട്ടല്ല. പ്രശ്നത്തെ പറ്റി വ്യക്തതയില്ലാഞ്ഞിട്ടുമല്ല. അടിസ്ഥാന കൂറ് സംബന്ധിച്ചാണ് പ്രശ്നം നില്‍ക്കുന്നത്."
ധേബാര്‍ പറഞ്ഞത് പോലെ 1950-കളില്‍ തന്നെ കോണ്‍ഗ്രസ്സിനു ജനങ്ങളോടുള്ള അടിസ്ഥാന കൂറ് നഷ്ടപ്പെട്ടിരുന്നുവെങ്കില്‍, 1990കളിലെ നവ-ലിബറല്‍ നയങ്ങളോട് കൂടി ഒരു പരിപൂര്‍ണ ജനവിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പധിച്ചു. നവലിബറല്‍ നയങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണ്‌ ഭൂപരിഷ്ക്കരണത്തിന്റെ അട്ടിമറി. അടുത്ത കാലത്തെ ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഇങ്ങിനെ:
"ഇന്ത്യയില്‍ കൃഷിഭൂമിയുടെ പുനര്‍വിതരണം അടങ്ങുന്ന വിജയകരമായ ഭൂപരിഷ്ക്കരണം നടപ്പില്‍ വരുത്തുന്നതിനുള്ള സാധ്യതകള്‍ പരിമിതമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം".
എന്താണ് അദ്ദേഹത്തിന്റെ ബദല്‍ പദ്ധതി? ഭൂപരിഷ്കരണ നിയമങ്ങള്‍ മെല്ലെ മെല്ലെ ദുര്‍ബലപ്പെടുത്തുക; ഭൂപരിധികള്‍ എടുത്തു കളയുകയോ വലിയ രീതിയില്‍ ഉയര്‍ത്തുകയോ ചെയ്യുക; കമ്പനികളെയും സ്ഥാപനങ്ങളെയും ആ സ്ഥാനത്തു പരിധിയില്ലാതെ കൃഷി നടത്താന്‍ അനുവദിക്കുക; അത്തരം കൃഷിയിടങ്ങളില്‍ നിന്നും അവിടെയിപ്പോള്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ മാറ്റി വിദേശ-വിപണിയുള്ള പഴവും പച്ചക്കറിയും ഒക്കെ കൃഷി നടത്താന്‍ അനുവദിക്കുക; ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ വിദേശ വിപണികളില്‍ നിന്നും ലോകവ്യാപാര കരാറുകള്‍ വഴി ഇറക്കുമതി ചെയ്യുക. ഇതാണ് ഇന്ത്യയില്‍ നവ-ലിബറലിസം വിഭാവനം ചെയ്യുന്ന ബദല്‍ കാര്‍ഷിക പദ്ധതി. അതിനു ഭൂപരിഷ്ക്കരണം ഒരു തടയാണ്, വിഘാതമാണ്. കോണ്‍ഗ്രസ്സു ഭരിക്കുന്ന മഹാരാഷ്ട്രം പോലെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ക്കു ഭേദഗതികള്‍ കൊണ്ട് വന്നു കഴിഞ്ഞു.
എന്നാല്‍, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായി കേരളത്തില്‍ നടപ്പില്‍ വരുത്തപ്പെട്ട ഭൂപരിഷ്ക്കരണം ഇത്തരത്തില്‍ അട്ടിമറിക്കപ്പെടാന്‍ ഇടവരരുത്. അതിനു കോണ്‍ഗ്രസ്സിനെയും യു ഡി എഫിനെയും അനുവദിക്കരുത്. മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ പരിഹരിച്ചു, ബാക്കിയുള്ള മിച്ചഭൂമി കൂടി അടിയന്തിരമായി ഏറ്റെടുത്തു്, അവ വിതരണം ചെയ്തു കൊണ്ടുള്ള ഒരു സമഗ്രമായ ചുവടുവയ്പ്പാണ്‌ ഇന്നാവശ്യം. അതിനു മാര്‍ഗദര്‍ശിയും പ്രചോദനവുമാകട്ടെ ഇന്നത്തെ ഭൂസമരം.
ആര്‍ രാമകുമാര്‍
(ചിന്ത വാരികയ്ക്കു് വേണ്ടി തയ്യാറാക്കിയ ലേഖനം)

വിശ്വരൂപത്തിന്റെ വിധി


വിശ്വരൂപത്തിന്റെ വിധി

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ആദ്യത്തേത് സ്റ്റേ നീക്കിക്കൊണ്ടും രണ്ടാമത്തേത് ആ വിധിയെ അസ്ഥിരപ്പെടുത്തിക്കൊണ്ടും. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലുംപെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്താതിരുന്നാല്‍ തനിക്ക് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുകയെന്ന് കമല്‍ഹാസന് പറയേണ്ടിവരുന്ന അവസ്ഥ നമ്മുടെ സാംസ്കാരികലോകം കാണാതിരുന്നുകൂടാ.

എം എഫ് ഹുസൈനെ പുറത്താക്കിയതുകൊണ്ട് നമ്മുടെ സാംസ്കാരികരംഗത്തിനുണ്ടായ അവമതിപ്പ് കമല്‍ഹാസനുകൂടി രാഷ്ട്രം വിട്ടു പോകേണ്ട നിലയുണ്ടാക്കിക്കൊണ്ട് ആവര്‍ത്തിച്ചുകൂടാ. ആസ്വാദകര്‍ എന്ത് കാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം തങ്ങള്‍ക്കാണെന്ന മട്ടില്‍ സ്ഥാപിത ജാതിവര്‍ഗീയശക്തികള്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ കൂടുതലായി ഇടപെടുകയും അത് വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു നിരക്കുന്നതല്ല. നമ്മുടെ സാംസ്കാരികരംഗത്ത് അസഹിഷ്ണുത കാട്ടുതീപോലെ പടരുകയാണ്. എന്തിലും ഏതിലും ജാതിയും മതവും മാനദണ്ഡമാവുന്ന അവസ്ഥ. പുരോഗമന സ്വഭാവമുള്ള ഏത് നീക്കത്തെയും മതവികാരം വ്രണപ്പെടുന്നുവെന്ന ആരോപണമുന്നയിച്ച് തടസ്സപ്പെടുത്താമെന്ന അവസ്ഥ. ഇതിന് അറുതി കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കലാസാംസ്കാരികരംഗത്ത് മൗലികതയുള്ള സര്‍ഗാത്മകസൃഷ്ടികള്‍ ഇല്ലാതായിപ്പോവും.

ജയ്പുര്‍ സാഹിത്യസമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടവരെയും അതില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേണ്ടവരെയും വര്‍ഗീയതയുടെ ശക്തികള്‍ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചമുമ്പ് നാം കണ്ടു. ചില മാസങ്ങള്‍ക്കുമുമ്പാണ് എ കെ രാമാനുജന്റെ രാമായണ പഠനത്തിനെതിരായി ഡല്‍ഹി സര്‍വകലാശാലയില്‍ കലാപമുണ്ടായതും സിലബസില്‍നിന്ന് ആ പാഠങ്ങള്‍ നീക്കിയതും. തസ്ലീമാ നസ്റീന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റിനെ പുസ്തകപ്രകാശന വേളയില്‍തന്നെ ആക്രമിക്കുന്നതുകണ്ടു. ശബാന ആസ്മിക്കും ദീപ മേത്തയ്ക്കും മല്ലിക സാരാഭായിക്കും ചലച്ചിത്രരംഗത്ത് കുലഗുരുവായി കണക്കാക്കപ്പെടുന്ന ദിലീപ് കുമാറിനും ഒക്കെ വര്‍ഗീയശക്തികളില്‍നിന്ന് ഭീഷണി നേരിടുന്ന അവസ്ഥയാണ് സമീപകാലത്തുണ്ടായത്.

കേരളത്തില്‍തന്നെ ഒരിക്കല്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വസതിയിലേക്ക് വര്‍ഗീയശക്തികള്‍ മാര്‍ച്ചുചെയ്യുമെന്ന അവസ്ഥയുണ്ടായി. ഏതു കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുണ്ടാവാം. ആ അഭിപ്രായങ്ങള്‍ പൊതുവേദികളില്‍ പ്രകടിപ്പിക്കാന്‍ തടസ്സമില്ല. എന്നാല്‍, തങ്ങളുടെ അഭിപ്രായമേ വിലപ്പോവാന്‍ അനുവദിക്കൂ എന്ന മട്ടില്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടാന്‍ നോക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. വ്യത്യസ്ത വര്‍ഗീയതകള്‍ സാംസ്കാരികമണ്ഡലത്തില്‍ അനുവര്‍ത്തിക്കുന്നത് അപലപനീയമായ ഫാസിസ്റ്റ് രീതിയാണ്. ജനാധിപത്യ- മതേതരവിശ്വാസികള്‍ ഇതിനെതിരെ സമയോചിതമായി ഇടപെടുന്നുവെന്നതും പ്രതിഷേധിക്കുന്നുവെന്നതും തീര്‍ച്ചയായും ആശ്വാസകരമാണ്.

വിശ്വരൂപത്തിന്റെ കാര്യത്തില്‍ ചലച്ചിത്രവ്യവസായരംഗത്തെ എതിരാളികള്‍ വര്‍ഗീയശക്തികളെ ഇളക്കിവിട്ടതാണോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. പണം തീര്‍ക്കുന്ന ചാലിലൂടെ ഒഴുകുന്നതാണ് വര്‍ഗീയത. ആ നിലയ്ക്ക് വര്‍ഗീയത ഉപയോഗപ്പെടുത്തുകയുണ്ടായിട്ടുണ്ടോ എന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും കലയുടെ കാര്യത്തിലായാലും ശാസ്ത്രത്തിന്റെ കാര്യത്തിലായാലും മതശക്തികള്‍ക്കാണ് അവസാന വാക്ക് എന്ന നില വിപല്‍ക്കരമാണ്. അത് അംഗീകരിക്കപ്പെട്ടാല്‍ ഗലീലിയോയ്ക്കിപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുമായിരുന്നില്ല. മതത്തിന് സ്വീകാര്യമായ കാര്യമല്ലല്ലോ ഗലീലിയോ പറഞ്ഞത്. വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ജനുവരി 2013

പോരാളിയുടെ യാത്രാപഥങ്ങള്‍


പോരാളിയുടെ യാത്രാപഥങ്ങള്‍

മാടമ്പി ജന്മിത്ത ജീര്‍ണതകളും ബ്രിട്ടീഷ് അധിനിവേശ അവശിഷ്ടങ്ങളും മലയാളക്കരയിലും പാഴ്നിലംപോലെ കല്ലിച്ച് കിടന്ന കാലം. മുതലാളിത്ത-ഫ്യൂഡലിസ്റ്റ് സങ്കല്‍പ്പങ്ങളെയും യാഥാര്‍ഥ്യങ്ങളെയും തിരിച്ചറിയാന്‍ തുടങ്ങിയ ആ കാലത്ത് സാമൂഹ്യമനസ്സുകളിലേക്ക് കമ്യൂണിസ്റ്റ് ആശയങ്ങള്‍ നവരക്ഷാമന്ത്രമായി ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിരുന്നു. സര്‍വചൂഷണങ്ങള്‍ക്കുമെതിരെ അധഃസ്ഥിത പീഡിതവര്‍ഗം മെല്ലെ ഉണരാന്‍ തുടങ്ങിയ ചുവന്ന നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിന് പലതുകൊണ്ടും ഒട്ടേറെ പ്രത്യേകതകളുണ്ട്. കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് പ്രചാരകരെയും ജന്മശത്രുക്കളായി പ്രഖ്യാപിച്ച ഭരണാധികാരികള്‍ക്കൊപ്പം ഒറ്റുകാരായി നാടെമ്പാടും ഗാന്ധിശിഷ്യന്മാര്‍ പ്രവര്‍ത്തിച്ചിരുന്നു.

കമ്യൂണിസമെന്ന പേര് ഉച്ചരിച്ചാല്‍ വിചാരണകളൊന്നുമില്ലാതെ തന്നെ തല്‍ക്ഷണം ജീവനെടുത്തിരുന്ന സ്വാതന്ത്ര്യാനന്തരഘട്ടം. മൂന്നാം ഫോറത്തില്‍ പഠിക്കുന്ന മനസ്സും ചിന്തയും ഉറയ്ക്കാത്ത കേവലം എട്ടുവയസുകാരന്‍ സ്കൂളില്‍ ക്ലാസിലെ ബെഞ്ചില്‍ കയറി നിന്ന് "ഇന്‍ക്വിലാബ് സിന്ദാബാദ്" എന്നുവിളിച്ചാല്‍ എന്താകും അവസ്ഥ. മുതിര്‍ന്നവരുടെ ഗോപ്യമായ ചര്‍ച്ചകളില്‍നിന്നും കേട്ടറിവില്‍നിന്നും എങ്ങനെയോ ചെറുമനസ്സില്‍ പതിഞ്ഞ ആ മുദ്രാവാക്യത്തിന്റെ അര്‍ഥം എം എം മണിയെന്ന ബാലന് 1952 ല്‍ മനസ്സിലായിരുന്നില്ല. സ്ലേറ്റും പുസ്തകവും തലയില്‍വച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഉച്ചൈസ്തരം മുഴക്കിയതിന് ക്ലാസധ്യാപകന്‍ ഗോപിനാഥ പിള്ള ബെഞ്ചില്‍ കയറ്റി നിര്‍ത്തി ചൂരല്‍കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇളംമനസ്സിനേറ്റ അന്നത്തെ വേദനയുടെ മുറിപ്പാടിന്റെ നടുക്കുന്ന ഓര്‍മകളിലൂടെ പില്‍ക്കാലത്ത് ഹൈറേഞ്ചിന്റെ അവകാശ സമരങ്ങളില്‍ സാധാരണക്കാരുടെ മണിയാശാന്‍ എന്ന എം എം മണി കനല്‍വഴികളിലൂടെ എത്രയോ കര്‍മമകാണ്ഡങ്ങള്‍ താണ്ടി.

സാധാരണക്കാരുടെയും കര്‍ഷക-തൊഴിലാളി വിഭാഗങ്ങളുടെയും പ്രിയപ്പെട്ട ആശാനെ മാധ്യമങ്ങളും ഭരണകൂടമേലാളന്മാരും ഭീകരനായി ചിത്രീകരിക്കുമ്പോള്‍ പ്രതിബന്ധങ്ങളിലൂടെയും കഠിന യാതനകളുടെയും കടമ്പകള്‍ പിന്നിട്ട മനുഷ്യസ്നേഹിയുടെ, പൊതുരാഷ്ട്രീയ പ്രവര്‍ത്തകന്റെ, സമരമുഖങ്ങളില്‍ ജ്വലിച്ച തേരാളിയുടെ പോരാട്ടത്തിന്റെ തപ്തദീപ്തമായ ചരിത്രമാണ് മറച്ചുപിടിക്കപ്പെടുന്നത്. മുതലാളിത്ത കോളനി വ്യവസ്ഥ സാമ്രാജ്യത്വമായി വളര്‍ന്നു തുടങ്ങിയപ്പോള്‍ തോട്ടം മേഖലയും അതില്‍നിന്നും വേറിട്ടുനിന്നില്ല. ഹൈറേഞ്ച് മലനിരകള്‍ അടക്കിവാണ മുതലാളിമാരുടെയും ഭരണദല്ലാളന്മാരുടെയും അധികാരദംഷ്ട്രകളെ വെല്ലുവിളിച്ച് അധഃസ്ഥിതര്‍ക്കൊപ്പം നിന്ന് സമരംചെയ്ത പോരാളിയുടെ വിശ്രമരഹിതമായ പോരാട്ടത്തിന്റെ കഥയാണ് മണിയാശാന്റെ ജീവിതം. മധ്യതിരുവിതാംകൂറിലെ കാര്‍ഷിക ഗ്രാമങ്ങളിലൊന്നായ കിടങ്ങൂരില്‍ മുണ്ടയ്ക്കല്‍ മാധവന്‍-ജാനകി ദമ്പതികളുടെ പത്ത് മക്കളില്‍ മൂത്ത മകനായി 1944ലാണ് എം എം മണി ജനിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയായ 1955ല്‍ കോട്ടയം ജില്ലയുടെ ഭാഗമായ ഇടുക്കിയിലേക്ക് കുടിയേറാന്‍ ആ കുടുംബം നിര്‍ബന്ധിതമായി. ക്ഷേത്രവും കാവും ആചാരാനുഷ്ഠാനങ്ങളും എല്ലാമുണ്ടായിരുന്ന ഏറെ പാരമ്പര്യമുള്ള കുടുംബമായിരുന്നു മുണ്ടയ്ക്കല്‍ തറവാട്. ദേവികുളം താലൂക്കില്‍പ്പെട്ട കുഞ്ചിത്തണ്ണിയില്‍ എസ്എന്‍ഡിപി വക പുതിയ അമ്പലത്തില്‍ പൂജാദികര്‍മങ്ങള്‍ ചെയ്യാന്‍ അച്ഛന്‍ മാധവന്‍ നിയോഗിക്കപ്പെട്ടു. വൈകാതെ കുഞ്ചിത്തണ്ണി ശ്രീനാരായണോദയം ശിവക്ഷേത്രം, ബൈസണ്‍വാലി സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മുല്ലക്കാനം, മുട്ടുകാട് ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം ശാന്തി ജോലിയിലേര്‍പ്പെട്ടു. താമസിക്കാന്‍ സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. നേരത്തെ അവിടെ കുടിയേറിയ കുഞ്ഞേട്ടന്‍ എന്നയാളുടെ കൃഷിയിടങ്ങള്‍ നോക്കാന്‍ അവസരം കിട്ടിയതോടെ പട്ടിണിക്ക് കുറെ പരിഹാരമായി. കിട്ടിയ സ്ഥലത്ത് വിളവിറക്കിയും കൃഷി വിപുലീകരിച്ചും കാര്‍ഷികമേഖലയില്‍നിന്നും ചെറുവരുമാനം ഉണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞു. ബാലനായ എം എം മണി കൃഷിയിടത്തില്‍ തീവ്രമായി അധ്വാനിച്ചും അച്ഛനെ സഹായിച്ചും ഇടയ്ക്ക് കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തും പോന്നു.

ജീവിക്കാന്‍വേണ്ടിയുള്ള പോരാട്ടം 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാടെങ്ങും പട്ടിണി കൊടുമ്പിരി കൊണ്ടപ്പോഴാണ് സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ആരംഭിച്ചത്. അതാതിടങ്ങളില്‍ രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് സംഘടനയും കൈകോര്‍ത്താണ് വ്യത്യസ്തമായ സമര പരമ്പരകള്‍ ആരംഭിച്ചത്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാനും റേഷന്‍ മുടങ്ങാതെ ലഭ്യമാക്കാനും രക്തരൂഷിത സമരങ്ങള്‍ നാടെമ്പാടും പൊട്ടിപ്പുറപ്പെട്ടു. സര്‍ സി പി ഭരണത്തിന് ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനകീയ പ്രശ്നങ്ങളെ അവഗണിച്ചതിനൊപ്പം പ്രക്ഷോഭങ്ങളെയും ചോരയില്‍ മുക്കാന്‍ തുടങ്ങി. ദാരിദ്ര്യപ്പിശാചില്‍ നിന്നും ജനതയ്ക്ക് മോചനം ലഭിക്കാനുള്ള സമരമുഖങ്ങള്‍ തുറന്നതിനൊപ്പം ബദല്‍ നടപടിയെന്നോണം സര്‍ക്കാരും ഊര്‍ജിത ഭക്ഷ്യോല്പാദന പദ്ധതിയെയും പ്രോത്സാഹിപ്പിച്ചു.

പട്ടിണി അകറ്റാനാവശ്യമായ നടപടികള്‍ക്കായി ജീവിക്കാനൊരല്‍പ്പം മണ്ണ് തേടി കര്‍ഷക ജനത ഹൈറേഞ്ച് മലനിരകളിലേക്ക് പലായനമാരംഭിച്ചിരുന്നു. പ്രധാനമായും സര്‍ക്കാര്‍ പ്രോത്സാഹനത്തെ തുടര്‍ന്നുണ്ടായ തെക്കന്‍-മധ്യതിരുവിതാംകൂറില്‍നിന്നുള്ള വമ്പിച്ച കുടിയേറ്റം ഹൈറേഞ്ചില്‍ നവജീവിത-ആവാസ വ്യവസ്ഥ രൂപപ്പെടാനിടയാക്കി. ഉഴുതുമറിക്കാതെ കിടന്ന കന്നിമണ്ണില്‍ നൂറുമേനി വിളയിച്ച ഒരു ജനതയുടെ അധ്വാനമേന്മ ജീവിതവിജയമായി പരിണമിക്കുകയായിരുന്നു. അതിന് മുമ്പേ വന്‍കിട തോട്ടം വ്യവസായികള്‍ കൈയടക്കിയ ശേഷം അവശേഷിക്കുന്ന ഭൂമിയുടെയും അവകാശികളാവുന്ന അവസരം കൂടിയായിരുന്നു അക്കാലം. പ്രകൃതി ചുരത്തിയ സമൃദ്ധിയിലും സവിശേഷതയിലും കണ്ണുംവെച്ച് സമ്പത്ത് കൊയ്യാന്‍ അതിമോഹങ്ങളുടെ മലതാണ്ടിയെത്തിയ കൈയേറ്റക്കാരും വന്‍കിട തോട്ടം ഉടമകളും പുത്തന്‍കൂറ്റുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാലക്രമേണ ഒരു സാമൂഹ്യ ജീവിതവ്യവസ്ഥ രൂപപ്പെടുകയായിരുന്നു. 1955 മുതല്‍ 58 വരെ ഈ നില തുടര്‍ന്നു.

കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് 

കുഞ്ചിത്തണ്ണി 20 ഏക്കര്‍ എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന നമ്പീശന്‍ സാറും പ്രൊഫ. കെ വാസുക്കുട്ടന്‍പിള്ളയുമായുള്ള അടുപ്പം കൗമാരക്കാരനായ മണിക്ക് ഒരു നവദിശാബോധം നല്‍കി. അക്കാലത്തെ ഉത്തമ കമ്യൂണിസ്റ്റായിരുന്നു നമ്പീശന്‍ സാര്‍. ആ മേഖലയില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആദ്യാക്ഷരം പകര്‍ന്ന മനുഷ്യസ്നേഹി നിലമ്പൂരില്‍നിന്ന് എത്തിയതാണ്. ഇപ്പോള്‍ വടക്കാഞ്ചേരിയില്‍ താമസം. അച്ഛന്‍ മാധവനുമായുള്ള നമ്പീശന്‍ മാഷിന്റെ അടുപ്പം പാര്‍ടി പ്രവര്‍ത്തനവുമായി മണിയെ കൂടുതല്‍ അടുപ്പിച്ചു. അയല്‍വാസിയായിരുന്ന പ്രൊഫ. കെ വാസുക്കുട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യോഗവും പ്രകടനവും മറ്റ് ക്യാമ്പയിനുകളും അന്ന് പതിവായിരുന്നു. 1957 ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി മണി മാറി. കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇ എം എസ് സര്‍ക്കാരിന്റെ പട്ടയവിതരണം. രാജാക്കാട് പഴയവിടുതി, മുണ്ടിയെരുമ എന്നിവിടങ്ങളില്‍വച്ച് നടത്തിയ പട്ടയ വിതരണവും 1957ലെ ദേവികുളത്തെ ഉപതെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടക്കക്കാരനെന്ന നിലയില്‍ മണിക്ക് ആവേശം നല്‍കി. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഉന്നത നേതൃത്വം സജീവമായി ഇടപെട്ട് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍ ഗണപതിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. വി എസ് അച്യുതാനന്ദനായിരുന്നു മണ്ഡലത്തിന്റെ ചുമതല. എം എന്‍ ഗോവിന്ദന്‍നായര്‍, ഇമ്പിച്ചിബാവ, ടി കെ രാമകൃഷ്ണന്‍ എന്നിവര്‍ ദേവികുളത്ത് ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ചെറുപ്രായത്തില്‍ ആവേശത്തോടെ മണി പങ്കെടുത്തു. വിമോചന സമരത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന മുക്കൂട്ട് മുന്നണി ഹൈറേഞ്ചില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക്ക് തുടക്കമിട്ടത് നിവാസികളെയാകെ ദുരിതക്കയത്തിലാഴ്ത്തി. എ കെ ജിയും കര്‍ഷകപ്രസ്ഥാനവും നടത്തിയ സമരത്തിന്റെ ഫലമായാണ് പട്ടയം ഉള്‍പ്പെടെ കര്‍ഷകര്‍ക്ക്ഭഭൂമിയില്‍ കൃഷിചെയ്യാനും പുരവച്ച് സൈ്വരമായി ജീവിക്കുവാനും സാഹചര്യം ഉണ്ടായത്. ഭൂമി കൈവശമുളള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക്ഭഭൂമി നല്‍കുമെന്നുമുള്ള നിലപാടാണ് 1957 ലെ ഇ എം എസ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതോടൊപ്പം പുതിയ വനംകൈയേറ്റം തടയുമെന്നും പ്രഖ്യാപിച്ചു.

1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളായ ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയും പി ടി ചാക്കോ ആഭ്യന്തരമന്ത്രിയുമായുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കൈയേറ്റക്കാരുടേതായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ ആരെയും കുടിയിറക്കുകയില്ലെന്ന് വന്‍പ്രചാരണവും നടത്തി. വിമോചനസമരകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ കുടിയേറിപ്പാര്‍ത്ത നിരവധി കൃഷിക്കാരുമുണ്ടായിരുന്നു. ഒരു കര്‍ഷകനെപ്പോലും കുടിയിറക്കുകയില്ലെന്ന ഉറപ്പിന്മേല്‍ വന്‍തോതില്‍ പണപ്പിരിവും നടത്തി. നാട്ടിലുള്ളതെല്ലാം നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കുടുംബങ്ങളാണ് അയ്യപ്പന്‍കോവിലിലും ഇതര പ്രദേശത്തുമെത്തി ഭൂമി വാങ്ങി കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും പുരവച്ച് താമസമാരംഭിക്കുകയും ചെയ്തത്.

എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഇടുക്കി പദ്ധതിക്കുവേണ്ടി 1700 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ച് കോരിച്ചൊരിയുന്ന മഴയത്ത് അമരാവതിയില്‍ കൊണ്ടുതളളിയത്. വീട്ടുസാധനങ്ങളോ, അവരുടെ വളര്‍ത്തുമൃഗങ്ങളെയോ, ഒന്നും കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. എല്ലാം തീയിട്ട് നശിപ്പിച്ചു. വാര്‍ത്തയറിഞ്ഞ് ആദ്യം ഓടിയെത്തിയത് എ കെ ജി ഉള്‍പ്പെടെയുള്ള കേരള കര്‍ഷക സംഘം നേതാക്കളായിരുന്നു. 1961 ജൂണ്‍ ആറിന് ഇ എം എസ് നല്‍കിയ നാരങ്ങനീര് കുടിച്ചുകൊണ്ട് എ കെ ജി അമരാവതിയില്‍ നിരാഹാരം ആരംഭിച്ചു. രണ്ടാഴ്ച നീണ്ട ഐതിഹാസിക സമരം വിജയത്തിലെത്തിയത് കുടിയേറ്റകര്‍ഷകരുടെ അവകാശപോരാട്ടങ്ങളിലെ നാഴികക്കല്ലാണെന്നും സമരത്തിന് പിന്തുണയായി നാടെങ്ങും പ്രതിഷേധം ഉണ്ടായതായും എം എം മണി അനുസ്മരിച്ചു.
സമരതീക്ഷ്ണ നാളുകള്‍

വിവിധ കാര്‍ഷികഗ്രാമങ്ങളില്‍ രൂപപ്പെട്ട സമരത്തിന്റെ ഭാഗമായി 44 ദിവസം വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് പിക്കറ്റിങ്ങില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് അവകാശപോരാട്ടത്തില്‍ എം എം മണി പങ്കാളിയായി. ജോസഫ് ചാവേരി, എസ് ജോര്‍ജ്, പി സി ഗോപി, കെ സി നാരായണന്‍ എന്നിവരായിരുന്നു അവിടുത്തെ നേതാക്കള്‍. തൊഴിലാളികളുടെയും കര്‍ഷകരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടുന്ന പാര്‍ടിയില്‍ തന്റെ സമര്‍പ്പണവും ഉണ്ടാവണമെന്ന് മനസ്സില്‍ ഉറപ്പിച്ച എം എം മണി ദേവികുളം താലൂക്ക് സെക്രട്ടറിയായിരുന്ന ടി കെ ചന്ദ്രനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും മുടങ്ങാതെ പങ്കെടുത്തു. 1966 ല്‍ 22-ാം വയസ്സില്‍ പാര്‍ടി അംഗമായി. എട്ടാം പാര്‍ടി കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നപ്പോള്‍ വലിയ പ്രവര്‍ത്തനമാണ് ഹൈറേഞ്ചിലും നടന്നത്്. പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഓരോ ബ്രാഞ്ചില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന തീരുമാനപ്രകാരം കുഞ്ചിത്തണ്ണിയില്‍നിന്നും ഒരു ബസ്സിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു. വളണ്ടിയര്‍മാരെയും കൊണ്ടുപോയിരുന്നു.

തോട്ടം മുതലാളിമാരുടെ ക്രൂരതകള്‍ക്കെതിരെ 

കാര്‍ഷിക തോട്ടവിള സമൃദ്ധിയിലേക്ക് കിഴക്കന്‍ മലയോരത്തെ രൂപപ്പെടുത്തിയ വിവരണാതീതമായ അധ്വാന-പോരാട്ട ചരിത്രം ഒരുപക്ഷേ പുതുതലമുറയ്ക്ക് അജ്ഞാതമായിരിക്കാം. പച്ചപ്പൊന്നും കറുത്തപൊന്നുംകൊണ്ട് വന്‍കിട തോട്ടം ഉടമകളുടെ പത്തായപ്പുര നിറച്ചതിന്റെ പിന്നില്‍ തീരാധ്വാനത്തിലൂന്നിയ തൊഴിലാളികളുടെ എത്രയോ കദനകഥകളുണ്ട്. ചോരയും കണ്ണീരും വിയര്‍പ്പും കിനിഞ്ഞ ദുരിതങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും വീരേതിഹാസ ചരിത്രമുണ്ട്. വിവരണാതീതമായ നിഷ്ഠുര ചൂഷണ സമ്പ്രദായമായിരുന്നു തോട്ടംമേഖലയില്‍ നിലനിന്നിരുന്നത്. നേരം പുലരുമ്പോള്‍ ജോലിക്കിറങ്ങിയാല്‍ അന്തിയാകുംവരെ കഠിനമായി പണിയെടുക്കണം. വിശ്രമിക്കാന്‍പോലും കുറച്ചുസമയം അനുവദിച്ചിരുന്നില്ല. അടിമവ്യവസ്ഥയ്ക്ക് സമാനമായിരുന്നു തൊഴിലാളികളുടെ ജീവിതം. തോട്ടം മുതലാളിമാരുടെ ഏജന്റിനും കങ്കാണിമാര്‍ക്കും തൊഴിലാളികളുടെ മേല്‍ ഒരു കണ്ണുണ്ടാവും. ഈ ഫ്യൂഡല്‍ ജന്മിത്വ വ്യവസ്ഥിതിക്ക് കോണ്‍ഗ്രസുകാര്‍ അനുകൂലനടപടി സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയോ ആനുകൂല്യമോ, ജീവിക്കാനാവശ്യമായ കൂലിയോ ലഭിച്ചിരുന്നില്ല. സ്ത്രീ തൊഴിലാളികള്‍ക്ക് എട്ട് അണയും പുരുഷന്മാര്‍ക്ക് ഒരു രൂപയുമായിരുന്നു 1969 ലെ കൂലി. തമിഴ്നാട്ടിലെയും മധ്യതിരുവിതാംകൂറിലെയും മുതലാളിമാര്‍ മലയോര മേഖലയെ അടക്കിവാണു. കാന്തിപ്പാറതോട്ടം, ഇരുട്ടള, ബൈസണ്‍വാലി, എ എസ് തുടങ്ങിയ തോട്ടങ്ങളില്‍ നടന്ന ദീര്‍ഘസമരങ്ങള്‍ തീക്ഷ്ണമായിരുന്നു. സ്ത്രീ തൊഴിലാളികളെ എന്തും ചെയ്യാമെന്ന നിലയിലും ചിലര്‍ പ്രവര്‍ത്തിച്ചു. ഈ അനീതികള്‍ക്കെതിരെ ചെറുശബ്ദമോ, ചെറുത്തുനില്‍പ്പോ ഉണ്ടായാല്‍ ഗുണ്ടകളെ വിട്ട് അടിച്ചൊതുക്കും. കൊന്നാലും ആരും ചോദിക്കാനില്ല. തോട്ടം ഉടമകളുടെ തോന്ന്യാസങ്ങള്‍ക്ക് പൊലീസും കോണ്‍ഗ്രസ് യൂണിയനുകളും പിന്തുണയും നല്‍കി വന്നു.

തൊഴിലാളികള്‍ക്ക് നേരെ എന്ത് കൊടുംക്രൂരതയും ചെയ്യാന്‍ മടിയില്ലായിരുന്ന അധികാരശക്തികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തേണ്ടതും കൊടിയ ചൂഷണത്തില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കേണ്ടതും അനിവാര്യമായതിനാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം രൂപംകൊണ്ടു. തൊഴിലാളികളും പാവപ്പെട്ടവരും മനുഷ്യരാണെന്നും അവര്‍ക്കും ജീവിതവും അവകാശങ്ങളും ഉണ്ടെന്ന് അംഗീകരിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് ജീവന്മരണ പോരാട്ടം തന്നെ നിരന്തരം നടത്തേണ്ടി വന്നു.

കൂലിയും ജോലിസ്ഥിരതയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നടന്ന മുന്നൂറേക്കര്‍ സമരം (1968), കാന്തിപ്പാറ സമരം (1969), ഇരുട്ടാള പോരാട്ടം (70-71), എ എസ് എസ്റ്റേറ്റ് സമരം (1972), പുതുകില്‍ എസ്റ്റേറ്റ് സമരം തുടങ്ങിയവ ഐതിഹാസികവും ദീര്‍ഘനാള്‍ നീണ്ടുനിന്നതുമായിരുന്നു. ഈ സമരങ്ങളെല്ലാം ശാന്തന്‍പാറ, രാജകുമാരി, ഉടുമ്പന്‍ചോല, പീരുമേട്, മൂന്നാര്‍ മേഖലകളിലെ തൊഴിലാളി ജീവിതം മാറ്റിമറിച്ചു. സമരം ചെയ്യുന്നവരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തോട്ടം ഉടമകള്‍ തല്ലിക്കൊല്ലുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നത് പതിവായപ്പോള്‍ പല മേഖലകളിലും ചെറുത്തുനില്‍പ്പുണ്ടായി. സംഘര്‍ഷങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ചു. തോട്ടംമേഖലയിലെ നാഴികക്കല്ലുകളാണ് ഈ സമരചരിത്രം.

തൊഴിലാളികള്‍ക്കും കര്‍ഷകവിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാക്കാന്‍ തൊഴില്‍മേഖലയിലും തുറന്ന സമര പരമ്പരകള്‍ക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായിരുന്ന 1970 ല്‍ ശാന്തന്‍പാറയ്ക്ക് സമീപം ഉണ്ടായ വെടിവെപ്പില്‍ കാമരാജെന്ന തൊഴിലാളി രക്തസാക്ഷിയായി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന തൊഴിലാളി പ്രകടനത്തിന് നേരെ തോട്ടം ഉടമയും കൂട്ടാളികളും ചേര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് എഴുതിത്തള്ളുകയുംചെയ്തു. ചെറുത്തുനില്‍പ്പ് ഭയന്ന തോട്ടം ഉടമകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം തേടി പൊലീസിന്റെ പിന്തുണയോടെ തൊഴിലാളി കുടുംബങ്ങളെയും സിപിഐ എം പ്രവര്‍ത്തകരെയും ആക്രമിക്കുന്ന നിരവധി ഉദാഹരണങ്ങളാണുള്ളത്. തൊഴിലാളിവര്‍ഗപ്രസ്ഥാനം മലയോരത്ത് കരുത്താര്‍ജിക്കുന്ന ഘട്ടമായിരുന്നു ഇത്. സിപിഐ എമ്മില്‍നിന്നും സിഐടിയുവില്‍നിന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വീടുകള്‍ തോറും കയറി തോട്ടം ഉടമകളുടെ ഗുണ്ടകള്‍ ഭീഷണിമുഴക്കി. പൊലീസിനൊപ്പം തോട്ടം ഉടമകളും കങ്കാണിമാരും ചേര്‍ന്നപ്പോള്‍ പേടിച്ച് വിറച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഐ എം ആയിരുന്നു. എം എം മണി, കെ കെ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരങ്ങളുടെ മുന്‍നിരയിലുണ്ടായി.

വട്ടപ്പാറ കുറ്റിച്ചിറയില്‍ സോമന്റെ കുടുംബത്തോട് കോണ്‍ഗ്രസ് നേതാക്കളുടെ കൊടുംക്രൂരത ശാന്തന്‍പാറ നിവാസികള്‍ക്ക് പരിചിതമാണ്. തൊഴിലാളിയായ സോമനെ വീട്ടില്‍നിന്നും അടിച്ചോടിച്ചു. ഇതിന് ശേഷം ഒരു വയസ്സുള്ള കുട്ടിയെ പൊതുവഴിയില്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് സോമന്റെ ഭാര്യ തിലോത്തമയെ (സേനാപതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്) അതിക്രൂരമായി മര്‍ദിച്ച് അവശയാക്കി. തോട്ടം തൊഴിലാളികളായ ഒട്ടാത്തി പുന്നോലില്‍ മേരിയെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചു. ചെരുവില്‍ ജോയിയുടെ ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടി താഴെയിട്ട് ദേഹത്ത് കയറിയിരുന്ന് അട്ടഹസിച്ച കാട്ടാളത്തത്തിനെതിരെ 1980കളില്‍ വമ്പിച്ച ചെറുത്തുനില്‍പ്പുണ്ടായി. ഇത്തരം നരാധമന്മാര്‍ക്കെതിരെ രാഷ്ട്രീയത്തിനതീതമായി ഈ മേഖലയില്‍ തൊഴിലാളിവര്‍ഗം സംഘടിച്ചു. നിരവധിയായ ഇത്തരം അനീതികള്‍ക്കെതിരെയുള്ള വമ്പിച്ച ജനമുന്നേറ്റവും ചെറുത്തു നില്‍പ്പും ഇതിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷങ്ങളും തോട്ടം മേഖലയുടെ ചരിത്രത്തിലെ പുറംലോകം അധികം അറിയാത്ത അധ്യായങ്ങളാണ്. എന്നാല്‍ ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം മറച്ച് ചില സംഭവങ്ങള്‍ മാത്രം ഇപ്പോള്‍ ആഘോഷിക്കുന്നതിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് എം എം മണിയുടെ അഭിപ്രായം. കോണ്‍ഗ്രസ് ഭരണകാലത്തെടുത്ത് തീര്‍പ്പാക്കിയ കേസില്‍ പുനരന്വേഷണത്തിന്റെ പേരില്‍ സിപിഐ എമ്മിനെയും നേതാക്കളെയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ്. ഇടുക്കിയില്‍ ഏറെ സ്വാധീനമുള്ള സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ഭരണം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. അടിയന്തരാവസ്ഥയില്‍പോലും ഇല്ലാത്ത വിധമാണ് നേതാക്കളെ പീഡിപ്പിക്കുന്നത്. ഒരു പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്താണ് രാഷ്ട്രീയ പകപോക്കലിന് തുടക്കംകുറിച്ചത്.

കര്‍ഷകസമരം തീക്ഷ്ണമായ 55-65 കാലത്ത് യുവാവായ എം എം മണി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്ന് പോരാട്ടത്തിന് തുടക്കംകുറിച്ചത് കാലത്തിന്റെ അനിവാര്യത കൂടിയായി. 1966 ല്‍ പാര്‍ടി അംഗമായ മുതല്‍ ഒരു കമ്യൂണിസ്റ്റുകാരന്റെ വിശ്രമരഹിതമായ പ്രവര്‍ത്തനം കാഴ്ചവെച്ചു മുന്നേറി. 1970-71 ല്‍ ബൈസണ്‍വാലി, രാജാക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. പിന്നീട് ദേവികുളം കര്‍ഷകസംഘം താലൂക്ക് സെക്രട്ടിയായി. ഇടുക്കി ജില്ല രൂപീകൃതമായ 1972 ല്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1974ല്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി. അടിയന്തരാവസ്ഥ ഘട്ടമായ 1975 ല്‍ പാര്‍ടിയുടെ ദേവികുളം താലൂക്ക് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അടിയന്തരാവസ്ഥക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വംനല്‍കിയതിന് എം എം മണിക്ക് കുറെക്കാലം ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. മണിയെ പിടികൂടാന്‍ നാടെമ്പാടും പൊലീസ് അന്വേഷിച്ചു. പിടികിട്ടാതായപ്പോള്‍ അനുജന്‍ ഗോവിന്ദനെ പൊലീസ് പിടികൂടി. പൊലീസുകാരുടെ കൊടിയ മര്‍ദനമേറ്റ ഗോവിന്ദന്‍ പിന്നീട് മരിച്ചു. ഇക്കാലത്ത് 20 ഏക്കര്‍ എസ്റ്റേറ്റില്‍ കൊടി ഉയര്‍ത്തിയതിന് എം എം മണിയെ പൊലീസ് അറസ്റ്റുചെയ്ത് അടിമാലി സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. കൈകളില്‍ വിലങ്ങുവച്ച ശേഷം 13 ദിവസം ലോക്കപ്പിലിട്ട് പീഡിപ്പിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി. ഈ സമയം ജില്ലയിലാകെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിമാലിയില്‍ 1985ല്‍ നടന്ന സിപിഐ എം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി. ഇക്കാലയളവില്‍തന്നെ സംസ്ഥാന കമ്മിറ്റിയംഗവുമായി. തുടര്‍ന്ന് എട്ട്തവണ ജില്ലാ സെക്രട്ടറിയായി. (1988, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവില്‍). 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്നും മത്സരിച്ചു. നിലവില്‍ കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയാണ്.

എണ്ണമറ്റ പട്ടയസമരങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക-തോട്ടം തൊഴിലാളി സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയും നേതൃത്വംനല്‍കുകയും ചെയ്തതിന് നൂറ്കണക്കിന് കേസില്‍ പ്രതിയായി. വേണ്ടത്ര യാത്രാസൗകര്യവും ഭക്ഷണവും ഇല്ലാതിരുന്ന കാലത്ത് മലമ്പാതയും മലമേടുംതാണ്ടി പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുടിയേറ്റമണ്ണില്‍ വേരുറപ്പിച്ചുനിര്‍ത്താനായി മണിയാശാന്റെ അമ്പത്തഞ്ചാണ്ടിന്റെ പോരാട്ടം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠമാണ്. ഒരു നാടിന്റെയും ജനതയുടെയും ജീവത്തായ പ്രശ്നങ്ങള്‍ ഹൃദയത്തിലേറ്റി അഞ്ചരപ്പതിറ്റാണ്ടിലേറെയുള്ള നിരന്തരപോരാട്ടം എം എം മണിയെ മണിയാശാനെന്ന ജനകീയനാക്കുകയായിരുന്നു.

ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സതി(രാജാക്കാട് പഞ്ചായത്തംഗം), ശ്യാമള, സുമ(രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ്), ഗീത, അനി.

*
കെ ടി രാജീവ് ദേശാഭിമാനി വാരിക