ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 8, വെള്ളിയാഴ്‌ച

നാടോടി കുരുന്നിനും മന്ത്രിപത്നിക്കും രക്ഷയില്ല


നാടോടി കുരുന്നിനും മന്ത്രിപത്നിക്കും രക്ഷയില്ല


"വാഗ്ദാനം വാഗ്ദാനമാണ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്"- ഈ വര്‍ഷത്തെ സാര്‍വദേശീയ വനിതാദിനാചരണത്തിന്റെ സന്ദേശമാണിത്. പക്ഷെ, തെരുവില്‍ കിടന്നുറങ്ങിയ നാടോടികളുടെ പിഞ്ചുകുഞ്ഞു മുതല്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ പൊട്ടിക്കരഞ്ഞ മന്ത്രിപത്നിക്കു പോലും നീതി നിഷേധിക്കപ്പെട്ടു. തിരൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ കിടന്നുറങ്ങിയ പിഞ്ചുബാലികയെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ജീവനു വേണ്ടി പൊരുതുകയാണ് ഈ മുന്നുവയസ്സുകാരി. ആതുരശുശ്രൂഷാരംഗത്ത് ഏറെ അംഗീകാരം നേടിയ ഡോ. യാമിനി തങ്കച്ചി ഒടിഞ്ഞ കൈയുമായി ഭരണത്തലവന് മുന്നില്‍ ഗാര്‍ഹികപീഡനത്തിന്റെ കെട്ടഴിച്ചെങ്കിലും ആ രോദനം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഭര്‍ത്താവായ മന്ത്രി ഗണേശ്കുമാറിന്റെ മര്‍ദനത്തില്‍ കൈയൊടിഞ്ഞ യാമിനി ഇടപ്പഴിഞ്ഞിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഈ വിവരം അന്നുതന്നെ മുഖ്യമന്ത്രിയെ ഫോണില്‍ അറിയിച്ചു. നേരില്‍ കാണാന്‍ അവസരം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ പത്രവാര്‍ത്തയും ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലും ഉയര്‍ത്തിയ വിവാദത്തിനുശേഷമാണ് ബുധനാഴ്ച രാവിലെ യാമിനിയെ കാണാന്‍ മുഖ്യമന്ത്രി സന്നദ്ധമായത്.

ഒറ്റയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി പീഡനകഥകള്‍ ഓരോന്നായി നിരത്തി. ഒരവസരത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു. താന്‍ ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണെന്നും അതല്ലെങ്കില്‍ മരിക്കുമായിരുന്നെന്നും പറഞ്ഞു. കഴിഞ്ഞദിവസത്തേത് ഒറ്റപ്പെട്ട സംഭവമല്ല, വര്‍ഷങ്ങളായി അനുഭവിക്കുന്നു. നിരന്തരം മര്‍ദിക്കുന്നു. മാനസികപീഡനവും. ആ മനുഷ്യന്റെ കൂടെ ഇനി കഴിയാനാകില്ല. തനിക്ക് ആരുമില്ല. സഹായിക്കണം- യാമിനി കരഞ്ഞുകൊണ്ട് പറഞ്ഞു.

എല്ലാം നിസ്സംഗതയോടെ കേട്ട മുഖ്യമന്ത്രി യാമിനി എഴുതിക്കൊണ്ടുവന്ന പരാതി കൈപ്പറ്റാതെ ഒഴിഞ്ഞുമാറി. പരാതി കൈപ്പറ്റിയാല്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനാകില്ലെന്ന് വ്യക്തമായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 498 വകുപ്പ് പ്രകാരം സ്ത്രീപീഡനത്തിന് കേസെടുക്കാനുള്ള കുറ്റമാണ് മന്ത്രി ഗണേശ് ചെയ്തതെന്ന് യാമിനിയുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം-2005 നെയും മുഖ്യമന്ത്രി വെല്ലുവിളിച്ചു. വാഗ്ദാനം വാഗ്ദാനം മാത്രമാണെന്നും നടപടിയാണ് വേണ്ടതെന്നുമുള്ള സാര്‍വദേശീയ മഹിളാദിനത്തിന്റെ സന്ദേശം ഇടിമുഴക്കംപോലെ കാതുകളില്‍ പതിക്കുകയാണ്. മന്ത്രിപത്നിക്ക് പോലും രക്ഷയില്ലാത്ത നാട്ടില്‍ ആരുടെ സംരക്ഷണമാണ് ഭരണാധികാരികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുക? പ്രത്യേകിച്ചും പിഞ്ചുകുട്ടികളെ പോലും മനുഷ്യാകാരം പൂണ്ട ചെന്നായ്ക്കള്‍ വേട്ടയാടുന്ന ഈ കെട്ടകാലത്ത്.

deshabhimani 080313

പള്ളിയില്‍ വരരുതെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തോട് വികാരി


പള്ളിയില്‍ വരരുതെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തോട് വികാരി

സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബാംഗങ്ങളും പള്ളിയില്‍ വരരുതെന്ന് വികാരിയുടെ ഉപദേശം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള വിജയപുരം രൂപതയിലെ കുറിച്ചി സെന്റ്സേവ്യേഴ്സ് പള്ളി വികാരിയാണ് കുടുംബത്തോട് ഈ അഭ്യര്‍ഥന നടത്തിയത്. "കേസ് വീണ്ടും മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായതോടെ മറ്റ് ഇടവകാംഗങ്ങള്‍ എല്ലാവരും നിങ്ങളെ കുറിച്ച് അറിഞ്ഞതിനാല്‍ ഇതെല്ലാം കഴിയുന്നതുവരെ പള്ളിയില്‍ വരേണ്ട" എന്നായിരുന്നു വികാരി ഉപദേശിച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയില്‍ പോകുന്നില്ല. പെണ്‍കുട്ടി ഈ പള്ളിയില്‍ പോകാറില്ല. സഭയുടെ കീഴിലുള്ള കോട്ടയം നഗരത്തിലെ മറ്റൊരുപള്ളിയില്‍ സ്ഥിരമായി പോകാറുണ്ട്. പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മാനസികമായി ഈ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ബന്ധുക്കളടക്കം സ്വീകരിച്ചത്. തുരുത്തിയില്‍ ആറുവര്‍ഷമായി താമസിക്കുന്ന കുടുംബം തുടക്കം മുതല്‍ ഈ പള്ളിയിലാണ് ഇടവക ചേര്‍ന്നത്.

deshabhimani 080313

ഈ അമ്മയോട് നാമെന്തു പറയും...


ഈ അമ്മയോട് നാമെന്തു പറയും...


ഇമചിമ്മാതെ കാത്തുവച്ചിട്ടും...

കോഴിക്കോട്: അര്‍ധരാത്രിയാവുംവരെ ഒരുപോള കണ്ണടയ്ക്കാതെ കിടന്നിട്ടും തന്റെ പൊന്നു മകളെ കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് ആ അമ്മ. മരുന്നിന്റെ മയക്കത്തിനിടെ ഞെട്ടിയുണര്‍ന്ന് പേടിച്ച് കരയുന്ന മൂന്നു വയസ്സുകാരിയുടെ അടുത്തുനിന്ന് വിശപ്പും ദാഹവുമില്ലാതെ മാറാതെ നില്‍ക്കുകയാണവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഉണങ്ങാത്ത മുറിവാകുന്നു ആ നാടോടി സ്ത്രീ. 15-ാം വയസില്‍ വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് വിസമ്മതിച്ച് തമിഴ്നാട്ടില്‍നിന്ന് പ്രണയിച്ചയാളുടെകൂടെ ഇറങ്ങി തിരൂരില്‍ എത്തിയതാണിവര്‍. രണ്ട് കുട്ടികള്‍ ജനിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ലഹരിക്ക് അടിമയായി. മാസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അയാള്‍ മരിച്ചു. പിന്നീട് രക്ഷകനായി എത്തിയതായിരുന്നു നാടോടിക്കൂട്ടത്തിലെ മറ്റൊരാള്‍. അയാളെ വിവാഹം കഴിച്ചു. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.

കടത്തിണ്ണകളിലും പീടിക മുറികളിലും തങ്ങള്‍ കിടന്നുറങ്ങുമ്പോഴും ആര്‍ത്തിനിറഞ്ഞ നോട്ടത്തോടെ ശല്യപ്പെടുത്താന്‍ എത്തുന്ന പലരെയും അദ്ദേഹം ആട്ടിയോടിക്കുമായിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുത്തനെക്കുറിച്ച് ഒരു തവണ പൊലീസിലും പരാതിപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. തന്നെ ശല്യംചെയ്ത ഇയാളെ പേടിച്ച് അന്ന് രാത്രിയും കുട്ടിയെ ഉറക്കി കാവലിരിക്കുകയായിരുന്നു ഇരുപതുകാരിയായ ഈ അമ്മ. ഭര്‍ത്താവ് പുറത്തെവിടെയോ പോയിരുന്നു. ഇടയ്ക്ക് കാവലിനിടെ ഒന്ന് മയങ്ങി. അഞ്ച് വയസ്സുകാരനായ മകന്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ക്കൊപ്പം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ ഈ അവസ്ഥയില്‍ കിട്ടിയതെന്നവര്‍ ഓര്‍ക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കൈ പതുക്കെ വച്ച് അടുത്തുള്ള ബെഞ്ചില്‍ തളര്‍ന്ന് ഇരിക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണമായി അവര്‍ക്കറിയില്ല. മകള്‍ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.
(സൗമ്യ സരയൂ)

ഈ അമ്മയോട് നാമെന്തു പറയും...

പാലക്കാട്: "എന്റെ മകളോടും മറ്റെന്താണ് അവന്‍ ചെയ്തത്. ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിക്കുമേല്‍ കാമഭ്രാന്തോടെ ചീറിയടുത്തു. അഞ്ചുദിവസം വേദനയില്‍ പുളഞ്ഞ് അവള്‍ ഈ ലോകത്തുനിന്ന് പോയി. വധശിക്ഷ കിട്ടിയ ഗോവിന്ദച്ചാമി ജയിലില്‍ സുഖിച്ചു കഴിയുന്നു. അയാളെ എത്രയുംവേഗം തൂക്കിക്കൊല്ലണം. പീഡനക്കേസില്‍ ഒരു വധശിക്ഷയെങ്കിലും നടപ്പാക്കിയാല്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്ന ദുഷ്ടമാര്‍ ചിലരെങ്കിലും പിന്‍വാങ്ങിയേക്കും". എത്ര ജന്മംകൊണ്ടും ഒടുങ്ങാത്ത ദുഃഖത്തോടെയും രോഷത്തോടെയും ചോദിക്കുന്നു സൗമ്യയുടെ അമ്മ സുമതി. രണ്ടുവര്‍ഷംമുമ്പ് ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഗോവിന്ദച്ചാമിയെന്ന നരാധമന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പിച്ചിച്ചീന്തുകയായിരുന്നു സൗമ്യയെ. മലപ്പുറത്ത് നാടോടിക്കുഞ്ഞിനെ ക്രൂരതയ്ക്കിരയാക്കിയ സംഭവം കേട്ടപ്പോള്‍ ഹൃദയം നുറുങ്ങിയെന്ന് ആ അമ്മ പറയുന്നു. മകളുടെ മരണശേഷം കാതില്‍ എത്തുന്ന ഓരോ സംഭവവും നടുക്കത്തോടെയാണ് സുമതി അറിയുന്നത്.

ജീവിതത്തിന്റേയോ മാനഭംഗത്തിന്റേയോ അര്‍ഥമറിയാത്ത മൂന്നുവയസ്സുകാരി ആശുപത്രിക്കിടക്കയില്‍ ജീവനോട് മല്ലിടുമ്പോള്‍ വേദനിക്കുന്നത് നമ്മുടെ എല്ലാ അമ്മമാരുമാണെന്നത് സൗമ്യയുടെ അമ്മയുടെ ഓരോ വാക്കിലും. ഇരുട്ടിന്റെ മറവില്‍ കുട്ടിയുടെ അലറിക്കരച്ചില്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലേ. ഈ സംഭവങ്ങളില്‍നിന്ന് നാം ഒന്നും പഠിച്ചില്ലേ- ചോദ്യത്തിനു മുന്നില്‍ നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം. സൗമ്യയോടു ചെയ്ത അതേ ക്രൂരത കുഞ്ഞിനോടും ചെയ്ത "മൃഗങ്ങള്‍ക്ക്" ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. മുലപ്പാലിന്റെ മണംമാറാത്ത പിഞ്ചുകുഞ്ഞിനെ ഇരുട്ടിന്റെ മറവില്‍ പിച്ചിച്ചീന്തുമ്പോള്‍ അവളുടെ നിഷ്കളങ്കമുഖത്തേക്ക് ഒന്നു നോക്കിയിരുന്നെങ്കില്‍... ഹൃദയംനൊന്ത് അവര്‍ പൊട്ടിത്തെറിക്കുന്നു.
(എസ് സിരോഷ)

ഒറ്റപ്പെടലിന്റെ കനലില്‍ ഒരമ്മ

കോട്ടയം: ""പപ്പായ്ക്കും എനിക്കും ജോലിയുണ്ടായിരുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ നല്ല സാഹചര്യത്തില്‍ വളര്‍ത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഞങ്ങളുടെ സ്വപ്നങ്ങളും ജീവിതംതന്നെയും ഇല്ലാതാക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍... ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അതിനു ധൈര്യമില്ലാതെ എല്ലാം നഷ്ടപ്പെട്ട്, സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് ഞങ്ങള്‍....."" വാക്കുകള്‍ മുഴുമിക്കാനാകാതെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ 17 വര്‍ഷത്തെ നീറുന്ന അനുഭവങ്ങള്‍ വിവരിച്ചു.

രണ്ടു പെണ്‍കുട്ടികളുടെ ആ അമ്മ വളരെ കരുതലോടെയാണ് അവരെ വളര്‍ത്തിയത്. രണ്ടാമത്തെ മകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാല്‍പ്പതിലേറെ പേര്‍ കശക്കിയെറിഞ്ഞപ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് ഒരു കുടുംബമാണ്. ""പപ്പായുടെ ബന്ധുക്കളുടെ മരണം പോലും ഞങ്ങളെ അറിയിച്ചില്ല. എന്റെ സഹോദരങ്ങളും മക്കളും ഞങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു. പെന്‍ഷന്‍ പറ്റിയതോടെ പോകാനുള്ള ഇടം ആശുപത്രിയും പള്ളിയും മാത്രമായി. വര്‍ഷങ്ങളായുള്ള മനസ്സിന്റെ നീറ്റലില്‍ ആരോഗ്യം നഷ്ടപ്പെട്ടു. പപ്പായ്ക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. എനിക്ക് ആറ് ഓപ്പറേഷന്‍ നടത്തി. മരുന്നിന്റെ ബലത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൊച്ചുമക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കേണ്ട കാലത്തും കേസും കോടതിയുമായി കയറിയിറങ്ങുന്നു"". ""മകളെ ജീവച്ഛവമായി തിരിച്ചുകിട്ടിയപ്പോള്‍..."" ജീവിതത്തിലെ ശപിക്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച് അവര്‍ക്ക് തുടരാനായില്ല. മോളുടെ ജീവന്‍ അപകടത്തിലായ അവസ്ഥ കണ്ടറിഞ്ഞ് അവളെ എങ്ങനെയും മടക്കിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ആഴ്ചകളോളം മകളെ മുറിയ്ക്കുള്ളില്‍ അടച്ചിട്ട് പരിചരിച്ചു...

അതിനിടെ പ്രലോഭനങ്ങളും ഭീഷണിയുമായി കയറിയിറങ്ങിയ പ്രതികള്‍... നോട്ടുകെട്ടുകളുമായെത്തി മോളുടെ മാനത്തിന് വിലപേശിയവരെ ആട്ടിയിറക്കി. മകളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പെണ്‍കുഞ്ഞുങ്ങളുള്ള ഒരു അമ്മയ്ക്കും ഇങ്ങനെ ദുര്യോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ കൂടിയാണിത്. മകളെ സ്വസ്ഥമായി ജീവിക്കാന്‍ വേട്ടക്കാര്‍ അനുവദിക്കുന്നില്ല. ജോലിസ്ഥലത്തും വേട്ടയാടി. ഉള്ളതെല്ലാം വിറ്റാണ് ബാധ്യത തീര്‍ത്തത്. എന്നിട്ടും കേസുമായി അവര്‍ പിന്നാലെയുണ്ട്. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാന്‍ ജന്മനാട്ടില്‍നിന്ന് എല്ലാം വിറ്റ് പുതിയ സ്ഥലത്തെത്തി. ഇവിടെയും ഞങ്ങള്‍ ഒറ്റയ്ക്കാണ്. അയല്‍വാസികള്‍ പോലും അകറ്റിനിര്‍ത്തുന്നു. മൂത്ത മകള്‍ വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്നു. അവള്‍ ഞങ്ങള്‍ക്കുവേണ്ടി അവളുടെ കുടംബജീവിതം പോലും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മകളെ ഉപദ്രവിച്ചവര്‍ എത്ര ഉന്നതാരായാലും ശിക്ഷിക്കപ്പെടണം. പീഡനത്തിനിരയായ ഒരു കുടുംബത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അമ്മയുടെ മനസ്സ് ഇപ്പോഴും നെഞ്ചുരുകുന്ന നീറ്റലിലാണ്.
(എസ് ശാന്തി)

തീയായി പടരുന്നു ഓര്‍മയിലെ ജ്യോതി

ന്യൂഡല്‍ഹി: തന്റെ പ്രിയപ്പെട്ട മകള്‍ക്ക് ലോകം നല്‍കിയ പേര് നിര്‍ഭയ. ചകിതയാവാതെ മരണത്തിലും നിതാന്തമായി പൊരുതിയ അവളുടെ മരിക്കാത്ത ഓര്‍മകളുമായാണ് ഈ അമ്മ ഇന്നും ജീവിക്കുന്നത്, ദുഃഖത്തിന്റെ മഹാസാഗരംപോലെ. ക്രൂരത മനുഷ്യരൂപം പൂണ്ട ആറ് നരാധമന്മാരുടെ ആക്രമണത്തില്‍ പിടഞ്ഞിട്ടും മരണംവരെ പൊരുതിയ മകളെക്കുറിച്ചുള്ള അഭിമാനം വാനോളം ഉയര്‍ന്നുനില്‍ക്കുന്നു. ജീവനും അഭിമാനത്തിനും വേണ്ടി അന്ത്യംവരെ പൊരുതിയതിനാണ് തന്റെ മകളെ ലോകം ബഹുമാനിക്കുന്നതെന്ന് നാല്‍പ്പത്തിമൂന്നുകാരിയായ ഈ അമ്മ മനസിലാക്കുന്നു. കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ടി അവര്‍ ശബ്ദമുയര്‍ത്തുന്നു. എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ ലഭിച്ചാല്‍മാത്രമേ മകള്‍ക്ക് നീതി ലഭിക്കൂ എന്ന് അവര്‍ വിശ്വസിക്കുന്നു. മരണം മുന്നില്‍ വന്ന് വിളിക്കുമ്പോഴും തനിക്കെതിരെ ക്രൂരത കാട്ടിയവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം മകള്‍ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടത്തിയെന്ന് അമ്മ ഓര്‍ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് രണ്ടു തവണ മൊഴി നല്‍കി. മരണശിക്ഷതന്നെ അവര്‍ക്ക് കിട്ടണമെന്ന് ഇടയ്ക്ക് പറഞ്ഞു. അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു. ജീവിതത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചു. മകള്‍ക്ക് നേരിട്ട ക്രൂരമായ ആക്രമണത്തിലും പിന്നീട് മരണത്തിലും ഞെട്ടിത്തരിച്ചു നിന്നുപോയെങ്കിലും ജ്യോതിയുടെ അമ്മ മകള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഏറ്റെടുത്തു. "ലക്ഷങ്ങള്‍കൊണ്ടൊന്നും തന്റെ കുഞ്ഞിനെ പകരം വയ്ക്കാനാവില്ല"- മകളുടെ മരണം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് മുക്തിനേടിയപ്പോള്‍ അവര്‍ പറഞ്ഞു.

മകളോട് ആറു പേര്‍ കാട്ടിയ ക്രൂരത ലോകം മുഴുവന്‍ അറിയണമെന്ന ആമുഖത്തോടെയാണ് ആ അമ്മ പിന്നീട് സംസാരിച്ചത്. മകളെ ഇരുമ്പുദണ്ഡ് കൊണ്ടടിച്ചു വീഴ്ത്തുകയും ശരീരത്തിനുള്ളില്‍ ദണ്ഡ് കയറ്റി കുടല്‍മാല പുറത്തെടുക്കുകയുംചെയ്ത നരാധമനെ "ജുവനൈല്‍" എന്നുവിളിക്കുന്ന നിയമത്തെ അവര്‍ പരിഹസിച്ചു. എല്ലാ കുറ്റവാളികള്‍ക്കും മരണശിക്ഷതന്നെയാണ് നല്‍കേണ്ടതെന്നും ഈ അമ്മ ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍നിന്നാണ് ജ്യോതിയുടെ കുടുംബം ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ വരുമാനംകൊണ്ട് ജീവിച്ച കുടുംബത്തിന്റെ പ്രത്യാശാനാളമായിരുന്നു ജ്യോതി. ഒന്നാം ക്ലാസ് മുതല്‍ ഒന്നാമതായിരുന്നു അവള്‍. വിമാനത്താവളത്തിലെ തുച്ഛവേതനത്തിലെ വലിയ പങ്കും അച്ഛന്‍ അവളെ പഠിപ്പിക്കാനുപയോഗിച്ചു. പഠനസമയം കഴിഞ്ഞ് പ്രമുഖ ഐടി കമ്പനിയില്‍ ജോലിചെയ്ത് മകളും കുറച്ച് വരുമാനമുണ്ടാക്കിയിരുന്നു. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍തന്നെ ഇല്ലാതാക്കുന്ന സാമൂഹ്യാന്തരീഷമുള്ള ഉത്തരേന്ത്യയില്‍ ഒരു മകളില്‍ കുടുംബത്തിന്റെ വിശ്വാസമര്‍പ്പിച്ചവരാണ് ജ്യോതിയുടെ അച്ഛനും അമ്മയും. അവളുടെ ജീവിതവും പഠനവും ഭാവിയും സുഗമമാക്കാന്‍ വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു ഈ മാതാപിതാക്കള്‍. സ്ത്രീത്വത്തിന്റെ മഹനീയതയും ശക്തിയും തിരിച്ചറിഞ്ഞവര്‍. പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കാന്‍ ഭരണകൂടം ശ്രമിച്ചപ്പോള്‍ ഈ അമ്മയും അച്ഛനും പറഞ്ഞു, "ഞങ്ങളുടെ മകള്‍ ജ്യോതി. ജ്യോതിസിങ് പാണ്ഡെ".

deshabhimani 080313

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; ഗണേശ് പുറത്തേക്ക്


മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; ഗണേശ് പുറത്തേക്ക്


ഭാര്യാമര്‍ദനവും സദാചാരപ്രശ്നവും നേരിടുന്ന മന്ത്രി കെ ബി ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയമായും നിയമപരമായും പ്രതിക്കൂട്ടിലായി. പക്ഷേ, എത്ര വിയര്‍പ്പൊഴുക്കിയാലും രക്ഷപ്പെടാന്‍ കഴിയാത്ത വാരിക്കുഴിയിലാണ് വനം-സിനിമാ മന്ത്രി ഗണേശ്. ആക്ഷേപത്തില്‍ പരാതിക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഗണേശന്റെ രാജിയല്ലാതെ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയില്ല. 2005ലെ ഭരണകാലയളവില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം കാക്കാന്‍ പരിശ്രമിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മാനം പോകുകയും അവസാനം കുഞ്ഞാലിക്കുട്ടിയെ കൈയൊഴിയേണ്ട ഗതികേടുണ്ടാകുകയും ചെയ്തു. ചരിത്രം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയുടെ വൈകല്യമാണ് ഗണേശ് വിഷയവും വ്യക്തമാക്കുന്നത്. 2004-06ല്‍ നൂറിന്റെ ഭൂരിപക്ഷം നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കാണിച്ചതിനേക്കാള്‍ വഴിവിട്ട പ്രവര്‍ത്തനത്തിലാണ് ഉമ്മന്‍ചാണ്ടി ഇന്ന്. അംഗബലത്തിലെ കുറവ് അതിന് ന്യായമല്ല. ഒരു ഭരണാധികാരി പുലര്‍ത്തേണ്ട അനിവാര്യമായ ഭരണസത്യസന്ധത ഉമ്മന്‍ചാണ്ടി കാട്ടുന്നില്ലെന്ന് നിലവിലെ സംഭവഗതികള്‍ വ്യക്തമാക്കുന്നു.

ഗണേശന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി ക്ലിഫ്ഹൗസില്‍ ബുധനാഴ്ച രാവിലെ എത്തി മുഖ്യമന്ത്രിയോട് മന്ത്രിയെപ്പറ്റി പരാതി പറഞ്ഞു എന്നത് നിഷേധിക്കാനാകാത്ത വസ്തുത. എഴുതി തയ്യാറാക്കിയ പരാതി യാമിനി നല്‍കിയത് ഉമ്മന്‍ചാണ്ടി വായിച്ചശേഷം അവരെ തിരിച്ചേല്‍പ്പിച്ചത് മറ്റൊരു യാഥാര്‍ഥ്യം. പരാതിയില്‍ നടപടിയെടുക്കാം എന്ന ഉറപ്പിന്റെ മറവിലാണ് അത് തിരിച്ചുകൊടുത്തത്. വായുവില്‍ പറന്ന് നിവേദനങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി എന്തിന് അദ്ദേഹത്തിന്റെ പേരെഴുതി മന്ത്രിപത്നിയില്‍നിന്ന് കിട്ടിയ മന്ത്രിക്കെതിരായ പരാതി കൗശലപൂര്‍വം തിരിച്ചുകൊടുത്തു? ഇത്രയും ചെയ്തിട്ട് കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അടക്കം ഗണേശിന് എതിരെ രേഖാമൂലം പരാതി ഇല്ലെന്ന് ഒരു മുഖ്യമന്ത്രി കളവുപറഞ്ഞത് കേരളത്തിന് അപമാനമാണ്.

മന്ത്രിവസതിയില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുവാങ്ങുകയും ഭാര്യയെ തല്ലുകയുംചെയ്ത ഗണേശിനെ മന്ത്രിസഭയില്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തിലൂടെ മുഖ്യമന്ത്രി തുടര്‍ച്ചയായി നിയമം കാറ്റില്‍ പറത്തുകയാണ്. മന്ത്രിവസതിയില്‍ ഗണേശന്‍ തന്നെ തല്ലി പരിക്കേല്‍പ്പിച്ചെന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാലും ഗാര്‍ഹികപീഡന നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപ്രകാരം ഗണേശിനെതിരെ കേസ് എടുക്കണം. മൂന്നുവര്‍ഷം തടവുശിക്ഷ കിട്ടുന്ന കുറ്റത്തിന് മന്ത്രിയെ അറസ്റ്റുചെയ്യണം. ഉടനെ ജാമ്യം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ സമവായത്തിലൂടെ ഒതുക്കാന്‍ മുഖ്യമന്ത്രിക്ക് നിയമം അധികാരം നല്‍കുന്നില്ല. അങ്ങനെ ചെയ്താല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുകിട്ടിയിട്ടും നിയമപരമായ കടമനിര്‍വേറ്റാത്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 176 വകുപ്പ് പ്രകാരം കേസ് എടുക്കണം. ആറുമാസംവരെ തടവു കിട്ടാവുന്ന കുറ്റമാണിത്.

ഗണേശ് വിഷയം കുടുംബപ്രശ്നമാക്കി ചുരുക്കാനുള്ള നീക്കത്തിലൂടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂടുതല്‍ തകരുകയാണ്. ഗണേശനെ സംരക്ഷിക്കാനുള്ള യുഡിഎഫ് തീരുമാനത്തെയും ഉമ്മന്‍ചാണ്ടിയുടെ യജ്ഞത്തെയും ചോദ്യംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉടനെതന്നെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടുകൊണ്ട് ഭരണം കൂടുതല്‍ വഷളാകുന്നതില്‍ സന്തോഷമുള്ള ഒരുവിഭാഗം കോണ്‍ഗ്രസിലടക്കമുണ്ട്. കേസൊതുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആക്ഷേപം ചീഫ്വിപ്പ് പി സി ജോര്‍ജ് യുഡിഎഫ് യോഗത്തിനുപിന്നാലെ ഉന്നയിച്ചതിലൂടെ യുഡിഎഫ് പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. മന്ത്രിപത്നിയുടെ നിലവിളിക്കുപോലും ചെവികൊടുക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നത് വെള്ളിയാഴ്ച സാര്‍വദേശീയ വനിതാദിനം ആചരിക്കുന്ന മലയാള നാടിന് അപമാനമാകും.
(ആര്‍ എസ് ബാബു)

deshabhimani 080313

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി


ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി


പാനൂര്‍: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി എംഎല്‍എ. ബുധനാഴ്ച കടവത്തൂരില്‍ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തിലാണ് ഷാജി മോഡിയെ വാനോളം പുകഴ്ത്തിയത്. കലാപത്തില്‍ ഹിന്ദുത്വ അജന്‍ഡയുണ്ടായിരുന്നില്ല. മുസ്ലിങ്ങളെ മോഡി കൊന്നൊടുക്കിയിട്ടുമില്ല. ഒരു പള്ളിയും ആക്രമിക്കുകയോ പൊളിക്കുകയോ ചെയ്തിട്ടില്ല. ഗുജറാത്തില്‍ പോയി അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയതാണിതെന്നും ഷാജി പറഞ്ഞു.

കലാപം വ്യവസായികള്‍ സ്പോണ്‍സര്‍ ചെയ്തതാണ്. ഇതില്‍ മതത്തെ മറയാക്കുകയായിരുന്നു. വന്‍ വ്യവസായികള്‍ക്ക് ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് അങ്ങനെയാണ്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങള്ക്ക്് നല്ലതേ പറയാനുള്ളൂ. വികസന കാര്യത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാമെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ഷാജിയുടെ മോഡി പ്രകീര്‍ത്തനം.

deshabhimani 080313