ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. പക്ഷേ, അത് വിപ്ലവശക്തികളും പ്രതിവിപ്ലവ ശക്തികളുംതമ്മില്‍ അഥവാ ജനാധിപത്യ ചേരിയും ജനാധിപത്യവിരുദ്ധചേരിയും തമ്മില്‍ അഥവാ സാമ്രാജ്യത്വ വിരുദ്ധചേരിയും സാമ്രാജ്യത്വചേരിയും തമ്മില്‍ അല്ല എന്നതാണ് വസ്തുത. 2012ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ജൂലൈ 3ന് സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് അധികാരം പിടിച്ചെടുക്കുകയും മുര്‍സി ഉള്‍പ്പെടെയുള്ള മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വത്തെ തടവിലാക്കുകയും ചെയ്തത്. സുപ്രീംകോണ്‍സ്റ്റിറ്റ്യൂഷണല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് മന്‍സൂര്‍ പ്രസിഡന്റായി നിയമിക്കപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കെയ്റോയിലെ നാസര്‍സിറ്റിയിലും നാഹ്ദ ട്രാഫിക് കേന്ദ്രത്തിലും ഉള്‍പ്പെടെ മുസ്ലീം ബ്രദര്‍ഹുഡുകാര്‍ മുര്‍സിയ്ക്ക് അധികാരം തിരികെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഈ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു എന്ന തെറ്റിദ്ധാരണ വേണ്ട.

ഈജിപ്തിലെ മത ന്യൂനപക്ഷ വിഭാഗമായ കോപ്ടിക് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുനേരെയും മതനിരപേക്ഷ ശക്തികള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിനൊപ്പം അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും അണിനിരന്നിരുന്നു. വംശീയവും മതപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുക എന്ന ബോധപൂര്‍വമായ ലക്ഷ്യമാണ് ഈ പിന്തിരിപ്പന്‍ ശക്തികള്‍ക്കുണ്ടായിരുന്നത്. ആഗസ്റ്റ് 14ന് ബ്രദര്‍ഹുഡുകാരുടെ പ്രതിഷേധ കൂട്ടായ്മകളെ ബലംപ്രയോഗിച്ച് പിരിച്ചുവിടാന്‍ നടത്തിയ നീക്കം വലിയൊരു രക്തച്ചൊരിച്ചിലിലും കൂട്ടക്കൊലയിലുമാണ് കലാശിച്ചത്. ഇതിനകം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. അറസ്റ്റുചെയ്യപ്പെട്ടതില്‍ പ്രമുഖ അല്‍ഖ്വയ്ദ നേതാക്കളുമുണ്ട്. ഈജിപ്തിലെ ജനത ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയ്ക്ക് അകപ്പെട്ട അവസ്ഥയിലാണ്. സ്വേച്ഛാധിപതിയായ ഹോസ്നിമുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തെ, ഇപ്പോള്‍ മുര്‍സിക്കെതിരായ ജനമുന്നേറ്റത്തെ എന്നപോലെ സൈന്യം റാഞ്ചുകയാണുണ്ടായത്. 2011 ജനുവരി - ഫെബ്രുവരി കാലത്തെ ജനകീയ പ്രക്ഷോഭം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗ ഉള്ളടക്കം ഉള്ളതായിരുന്നു. മതനിരപേക്ഷവാദികള്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും ഒപ്പം അതില്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുയായികളും സജീവമായി പങ്കെടുത്തിരുന്നു; മുസ്ലീം ബ്രദര്‍ഹുഡ് സംഘടനാപരമായി ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുമില്ല. ആ പ്രക്ഷോഭം കേവലം മുബാറക്ക് വാഴ്ചയ്ക്കെതിരായതുമാത്രമായിരുന്നില്ല. മുബാറക്കിനെ അധികാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സൈനിക മേധാവിത്വത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായതുകൂടിയായിരുന്നു. ഒപ്പം ആ പ്രക്ഷോഭത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ ഉയര്‍ത്തിയത് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതിന്റെ പ്രത്യാഘാതമായി ഉയര്‍ന്നുവന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കും എതിരായ മുദ്രാവാക്യങ്ങളായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരെയും കൂലി വര്‍ദ്ധനയ്ക്കുവേണ്ടിയുമുള്ള മുദ്രാവാക്യങ്ങളും ആ പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതേസമയംതന്നെ ഒരു കേന്ദ്ര ട്രേഡ്യൂണിയന്‍ ആഹ്വാനപ്രകാരമോ കേന്ദ്രീകൃത നേതൃത്വത്തിലോ ആയിരുന്നില്ല പ്രക്ഷോഭം നടന്നത്. കമ്യൂണിസ്റ്റുപാര്‍ടിയും സോഷ്യലിസ്റ്റുപാര്‍ടിയും ഉള്‍പ്പെടെയുള്ള വിവിധ ഇടതുപക്ഷ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഏപ്രില്‍ 6 യുവജനപ്രസ്ഥാനംപോലെയുള്ള സംഘടനകളാണ് ആ പ്രക്ഷോഭത്തില്‍ നെടുനായകത്വം വഹിച്ചത്. ഇടതുപക്ഷ സംഘടനകള്‍ക്കോ സ്വതന്ത്രമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിനോ പ്രവര്‍ത്തിക്കാന്‍ സ്വേച്ഛാധിപത്യവാഴ്ച അനുവദിച്ചിരുന്നില്ല. 1976ല്‍ മുബാറക്ക് സര്‍ക്കാര്‍ അംഗീകരിച്ച ട്രേഡ്യൂണിയന്‍ നിയമപ്രകാരം തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം ഈജിപ്ഷ്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറഷന്‍ എന്ന ഭരണവിലാസം സംഘടനയ്ക്കുള്ളിലേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ 2011ലെ പ്രക്ഷോഭത്തിലെത്തിച്ച നിരവധി ഘടകങ്ങളില്‍ പ്രധാനമായത് ഈ കേന്ദ്ര സംഘടനയുടെ പിന്തുണയോ അംഗീകാരമോ ഇല്ലാതെതന്നെ ഈജിപ്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന, വിശിഷ്യാ 2006നുശേഷം, തൊഴിലാളിവര്‍ഗ സമരങ്ങളായിരുന്നു. ഈ സമരങ്ങളുടെ ഒരു ഘട്ടത്തിലായിരുന്നു ഏപ്രില്‍ 6 യുവജനപ്രസ്ഥാനം രൂപപ്പെട്ടത്. 2011ലെ ജനമുന്നേറ്റത്തില്‍ മുബാറക്ക് ഭരണം വീഴുമെന്നായപ്പോള്‍ ഇടിയുഎഫ് നേതൃത്വവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിതമായി. 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നാകട്ടെ, ആയിരത്തോളം പുതിയ യൂണിയനുകള്‍ വിവിധ മേഖലകളില്‍ രൂപപ്പെട്ടു. ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ട്രേഡ്യൂണിയന്‍സ്, ഈജിപ്ഷ്യന്‍ ഡെമോക്രാറ്റിക് ലേബര്‍ കോണ്‍ഗ്രസ് എന്നീ രണ്ട് കേന്ദ്ര ടേഡ്യൂണിയനുകളും പുതിയതായി രൂപീകരിക്കപ്പെട്ടു. 2011ല്‍തന്നെ വിവിധ തൊഴില്‍ മേഖലകളിലായി 1400 പണിമുടക്കുകളും മറ്റു നിരവധി പ്രതിഷേധ പ്രക്ഷോഭങ്ങളും നടന്നു. സാമ്പത്തിക-സാമൂഹിക അവകാശങ്ങള്‍ക്കായുള്ള ഈജിപ്ഷ്യന്‍ സെന്ററാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ സെന്ററിന്റെതന്നെ കണക്കുപ്രകാരം 2012ലെ ആദ്യത്തെ എട്ടുമാസത്തിനകം 3150 തൊഴിലാളി പ്രക്ഷോഭങ്ങള്‍ (പണിമുടക്കുകള്‍ ഉള്‍പ്പെടെ) ഈജിപ്തില്‍ നടക്കുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഭരണഘടനയ്ക്ക് ജനഹിതം തേടുന്നതിനായി രണ്ടുപ്രാവശ്യം നടന്ന വോട്ടെടുപ്പുവേളയിലും വലിയൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിലായിരുന്നു. പൊതുമേഖലയിലുള്ള ഈസ്റ്റേണ്‍ ടുബാക്കോ കമ്പനിയിലെ 13,000 തൊഴിലാളികള്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പുനഃസ്ഥാപിക്കണമെന്നും ഈജിപ്ഷ്യന്‍ അലുമിനിയം കമ്പനി എന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ എണ്ണായിരത്തോളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ലാഭ വിഹിത ബോണസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കുകളായിരുന്നു ഈ പോരാട്ടങ്ങളില്‍ പ്രധാനം. മുനിസിപ്പല്‍ ജീവനക്കാര്‍, അധ്യാപകര്‍, കെയ്റോയിലെ ബസ്-മെട്രോ തൊഴിലാളികള്‍, തുറമുഖത്തൊഴിലാളികള്‍, ഇരുമ്പ്-ഉരുക്ക്, കളിമണ്ണ് തുടങ്ങിയ വ്യവസായങ്ങളിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ട്രേഡ്യൂണിയന്‍ അവകാശങ്ങളും കൂട്ടായി വിലപേശാനുള്ള അവകാശവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടത്തുകയുണ്ടായി.

ഈജിപ്തിലെ ഭരണവര്‍ഗത്തിന്റെയും ഐഎംഎഫ്പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും അന്താരാഷ്ട്ര മൂലധനശക്തികളുടെയും പദ്ധതികള്‍ നിര്‍ബാധം നടപ്പാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഈ അവിരാമമായ സമരങ്ങള്‍ തടസ്സം സൃഷ്ടിച്ചു. ഈജിപ്ഷ്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതിനെന്നപേരില്‍ ഐഎംഎഫില്‍നിന്ന് 480 കോടി ഡോളറിന്റെ വായ്പയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് 500 കോടി ഡോളറിന്റെ ധന സഹായവും അമേരിക്കയില്‍നിന്ന് 130 കോടി ഡോളറിന്റെ സ്ഥിരം വാര്‍ഷിക സൈനിക സഹായത്തിനുപുറമെ 140 കോടി ഡോളറിന്റെ വിദേശ സഹായവും ലഭ്യമാക്കുന്നതിന് പകരമായി ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാന്‍ 2011 നവംബറില്‍ മുര്‍സി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മൂലധനശക്തികള്‍ക്ക് ഉദ്ദേശിച്ച വേഗതയില്‍ നടപ്പാക്കാനായില്ല. എന്നിട്ടുപോലും ഈ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയതോടെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായും വാര്‍ഷിക നാണയപ്പെരുപ്പം 10 ശതമാനമായും വര്‍ദ്ധിച്ചു.

മെച്ചപ്പെട്ട തൊഴിലവസരങ്ങളും സേവന വ്യവസ്ഥകളും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ടുകൊണ്ട് അലക്സാണ്ട്രിയയിലെ കണ്ടെയ്നര്‍ ആന്റ് കാര്‍ഗോ ഹാന്‍ഡ്ലിങ് കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നല്‍കിയ 5 യൂണിയന്‍ നേതാക്കളെ അറസ്റ്റ്ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ഇടക്കാല മന്ത്രിസഭയിലെ തൊഴില്‍-മാനവ വിഭവ വകുപ്പ് മന്ത്രി അഹമ്മദ് ബുറായ് കൊണ്ടുവന്നതും സായുധസേനാ സുപ്രീം കൗണ്‍സില്‍ പാസാക്കാന്‍ അനുമതി നിഷേധിച്ചതുമായ ""ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യം"" അനുവദിക്കുന്നതിനുള്ള കരട്ബില്ല് മുര്‍സിയും അടച്ചുപൂട്ടി അലമാരയ്ക്കകത്താക്കി. അതേസമയം 2012 നവംബര്‍ 22ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഏകപക്ഷീയമായി പുറപ്പെടുവിച്ച ഭരണഘടന ഡിക്രി പ്രസിഡന്റിന് അമിതാധികാരം പ്രദാനംചെയ്തു. ഇതിനെതുടര്‍ന്ന് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. പല ട്രേഡ്യൂണിയനുകളുടെയും ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മുര്‍സി സര്‍ക്കാര്‍ പിരിച്ചുവിട്ടു; അങ്ങനെ ഉണ്ടായ ഒഴിവുകളില്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കുകയുമുണ്ടായി. അങ്ങനെ ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യത്തിന് മുബാറക്ക് കാലത്തേതിനെക്കാള്‍ കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തി.

ഈജിപ്തിലെ പ്രധാന വാര്‍ത്താമാധ്യമമായ അല്‍-അഹ്റം ഓണ്‍ലൈന്‍ 2013 ജനുവരി 20ന് പ്രസ്താവിച്ചത് പാര്‍ലമെന്റിലെ ഭൂരിപക്ഷവും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അമിതാധികാരങ്ങളും ഉപയോഗിച്ച് വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിലാളി യൂണിയനുകളെയുമെല്ലാം കൈപ്പിടിയിലൊതുക്കാനാണ് മുസ്ലീം ബ്രദര്‍ഹുഡ് തുനിഞ്ഞത് എന്നാണ്. ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ അന്താരാഷ്ട്ര മൂലധന ശക്തികളുടെ ഹിതാനുസരണം നടപ്പിലാക്കുകയും എല്ലാവിധ എതിര്‍ ശബ്ദങ്ങളെയും ക്രമേണ ഞെരിച്ചമര്‍ത്തുകയും ചെയ്യുന്ന, അതോടൊപ്പം ഇസ്ലാമിക മതമൗലികവാദത്തെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്ന ബ്രദര്‍ഹുഡിനെതിരെ കുമിഞ്ഞുകൂടിയ അസംതൃപ്തിയുടെ പ്രതിഫലനമായിരുന്നു ജൂണ്‍ 30ന്റെ താഹ്റീര്‍ ജനമുന്നേറ്റം. താമറൂഡ് (ജനകീയ കലാപം) എന്നപേരില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് ഈ ജനകീയ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത്. താഹ്റീര്‍ പ്രതിഷേധ പ്രസ്ഥാനത്തിന് മുമ്പായി പ്രസിഡന്റ് മുര്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഉടന്‍തന്നെ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനത്തില്‍ 220 ലക്ഷം വോട്ടര്‍മാരുടെ ഒപ്പ് ശേഖരിക്കുകയുണ്ടായി.

2011ലെ അറബ് വസന്തത്തെതുടര്‍ന്ന് പ്രസിഡന്റ് മുബാറക്ക് അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മില്‍ ഒരു കൂട്ടുകെട്ട് രൂപംകൊള്ളുകയുണ്ടായി. കാരണം, ഇരുകൂട്ടരും ഒരേ വര്‍ഗതാല്‍പര്യത്തിന്റെ പ്രതിനിധാനങ്ങളാണെന്നതുതന്നെ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും ഈ രണ്ടു വിഭാഗത്തിനുമുണ്ട്. ബ്രദര്‍ഹുഡിന് ഭൂരിപക്ഷം ലഭിക്കത്തക്കവിധം തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് സൈനിക മേധാവികളുടെ സഹായം ലഭിക്കുകയുണ്ടായി എന്ന് പല തിരഞ്ഞെടുപ്പ് നിരീക്ഷകരും അന്നുതന്നെ വ്യക്തമാക്കിയിരുന്നതുമാണ്. 2012 ഡിസംബറില്‍ റഫറണ്ടത്തിലൂടെ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടനപ്രകാരം, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെ നിശ്ചയിക്കുന്നത് സൈനിക മേധാവികളാണ്. മാത്രമല്ല, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്, നാഷണല്‍ ഡിഫെന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ സൈനിക മേധാവികളെ കുത്തിനിറച്ചുകൊണ്ടുള്ള മൂന്ന് ""കൗണ്‍സിലുകള്‍""ക്ക് രൂപം നല്‍കുകയും പ്രതിരോധ ബജറ്റിനുമേല്‍ ഈ കൗണ്‍സിലുകള്‍ക്ക് ആത്യന്തികമായ നിയന്ത്രണാധികാരം അനുവദിക്കപ്പെടുകയും ചെയ്തു. അതിനുംപുറമെ, സാധാരണ പൗരന്മാരെ സൈനിക കോടതികളില്‍ വിചാരണചെയ്യാനുള്ള അധികാരവും മുസ്ലീം ബ്രദര്‍ഹുഡുകാര്‍ കൊണ്ടുവന്ന പുതിയ ഭരണഘടന സൈന്യത്തിന് നല്‍കുകയുമുണ്ടായി. ദേശീയ സുരക്ഷ-വിദേശനയം തുടങ്ങിയ വിഷയങ്ങളിലും സൈന്യത്തിന് നിര്‍ണായകമായ നിയന്ത്രണം അനുവദിക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡ് തയ്യാറായി. സൈന്യവും ബ്രദര്‍ഹുഡും തമ്മിലുള്ള ഈ ഒത്തുകളി അഥവാ സൈന്യത്തിനുമുന്നിലുള്ള ബ്രദര്‍ഹുഡിന്റെ കീഴടങ്ങല്‍ ജനങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുകയുണ്ടായി. മുര്‍സിക്കെതിരായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോഴെല്ലാം മുസ്ലീം ബ്രദര്‍ഹുഡുകാര്‍ അക്രമാസക്തമായി രംഗത്തുവന്ന് ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനും തയ്യാറായി എന്നതും യാഥാര്‍ത്ഥ്യമാണ്. അതിന്റെ തിരിച്ചടിയാണ് ഒരുപക്ഷേ, ഇന്ന് മുസ്ലീം ബ്രദര്‍ഹുഡുകാര്‍ നേരിടുന്നത്.

2013 ജൂണ്‍ 30ന്റെ മുര്‍സിവിരുദ്ധ ജനകീയ മുന്നേറ്റത്തെ, 2011 ഫെബ്രുവരിയില്‍ എന്നതുപോലെ, പൂര്‍ണ്ണമായും അധികാരം കൈപ്പിടിയിലാക്കാനുള്ള അവസരമായാണ് സൈനിക മേധാവികള്‍ ഉപയോഗിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ദശലക്ഷക്കണക്കിനാളുകള്‍ മുര്‍സി ഭരണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍, മുര്‍സി തന്നെ പ്രതിരോധമന്ത്രിയായി നിയമിച്ച ജനറല്‍ അബ്ദുല്‍ഫത്ത അല്‍-സിസി പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കുകയും സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി ചീഫ് ജസ്റ്റീസിനെ പ്രസിഡന്റായി നിയമിക്കുകയുമുണ്ടായി. 2011ലും ഇപ്പോഴും ജനകീയ മുന്നേറ്റം ശക്തിപ്പെട്ട്, ജനങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നത് തടയുകയും ഭരണത്തിനുമേല്‍ മൂലധന ശക്തികളുടെ നിയന്ത്രണം നിലനിര്‍ത്തുകയുമെന്ന ദൗത്യമാണ് സൈന്യം നിര്‍വഹിച്ചത്. 2011ല്‍ മുബാറക്കിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ മുബാറക്കിനെ പുറത്താക്കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത സൈന്യം ഇപ്പോള്‍ അതേ നാടകം ആവര്‍ത്തിക്കുകയാണ്. മുബാറക്കിനെ ജയില്‍മോചിതനാക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിനുമേലാകട്ടെ 1970 മുതല്‍തന്നെ അമേരിക്കയ്ക്ക് നിര്‍ണായകമായ സ്വാധീനവുമുണ്ട്. മുര്‍സിയെ മോചിപ്പിക്കണമെന്ന് പ്രസ്താവിച്ച പ്രസിഡന്റ് ഒബാമ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നോ സൈന്യം രാഷ്ട്രീയകാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നോ പറയാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് ഇപ്പോഴും ഈജിപ്ഷ്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടെന്നതും അവിതര്‍ക്കിതമാണ്-പ്രത്യേകിച്ചും ഇടത്തരക്കാരിലും നാട്ടിന്‍പുറങ്ങളിലെ കര്‍ഷക ജനങ്ങള്‍ക്കിടയിലും. കടുത്ത മതബോധമാണ് അതിന് പ്രധാന കാരണം. ഭരണകൂടത്തില്‍നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തല്‍ ജനങ്ങള്‍ക്കിടയിലുള്ള ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിനാണ് ഉപകരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഏപ്രില്‍ 6 യുവജന പ്രസ്ഥാനത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്-"" അധികാരത്തിനായി കടിപിടികൂടുന്ന ഇരുപക്ഷത്തിനും ഈജിപ്ഷ്യന്‍ ജനങ്ങളുടെ ജീവനെക്കുറിച്ച് ഒരു പരിഗണനയുമില്ല. തങ്ങളുടെ ലക്ഷ്യം നേടുന്നതിനുള്ള ഏണി ആയാണ് അവര്‍ ഈജിപ്തിലെ ജനങ്ങള്‍ മരിച്ചു വീഴുന്നതിനെ ഉപയോഗപ്പെടുത്തുന്നത്.""

ബൂര്‍ഷ്വാസിയുടെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയില്‍ ബലിയാടാക്കപ്പെടുന്നത് ഈജിപ്തിലെ ജനങ്ങളാണ്. സാമ്രാജ്യത്വശക്തികളാകട്ടെ, ഈ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒത്തുതീര്‍പ്പുകളുമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിനുള്ള ചരടുവലികളാണ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെട്ടുറപ്പുള്ളതും വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ളതുമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അഭാവമാണ് ഈ ശക്തികള്‍ക്ക് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടാന്‍ അവസരമൊരുക്കുന്നത്. ഈജിപ്തില്‍ അടിയന്തിരമായും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഈജിപ്തിലെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയാകെ ഐക്യം സൈന്യത്തിനും മതരാഷ്ട്രീയത്തിനും എതിരായി ശാക്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

*
ജി വിജയകുമാര്‍ ചിന്ത വാരിക

പെന്‍ഷനും ചൂതാട്ടത്തിന്

പെന്‍ഷനും ചൂതാട്ടത്തിന്

തൊഴിലെടുക്കുന്നവര്‍ക്കുള്ള സാമൂഹ്യസുരക്ഷാ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും അവരുടെ അവകാശങ്ങള്‍ കൊള്ളയടിച്ച് കമ്പോളത്തിലെ ചൂതാട്ടത്തിനെറിഞ്ഞുകൊടുക്കുന്നത് പതിവുരീതിയായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമം. ഈ നിയമത്തിലൂടെ പെന്‍ഷന്‍ രംഗത്തേക്ക് വിദേശ കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്‍ വെള്ളിയാഴ്ച രാജ്യസഭയും വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. പെന്‍ഷന്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതടക്കം സിപിഐ എം മുന്നോട്ടുവച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. ധനമന്ത്രി പി ചിദംബരം കൊണ്ടുവന്ന ബില്ലിന് ബിജെപി പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ സര്‍ക്കാരിന് ഇരുസഭയിലും ബുദ്ധിമുട്ടുണ്ടായില്ല.

പെന്‍ഷന്‍ എന്ന ക്ഷേമ ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് സര്‍ക്കാരും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രോവിഡന്റ് ഫണ്ടിലും ഇഎസ്ഐ ആനുകൂല്യങ്ങളിലും കൈവച്ചശേഷമാണ് പെന്‍ഷനില്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ 2004 മുതല്‍ നിലവിലുള്ള താല്‍ക്കാലിക പെന്‍ഷന്‍ ഫണ്ട് അതോറിറ്റിക്ക് നിയമാനുസൃതമായ അധികാരങ്ങള്‍ കൈവരും. അധ്യക്ഷനും മൂന്ന് സ്ഥിരാംഗങ്ങളും മൂന്ന് താല്‍ക്കാലിക അംഗങ്ങളും അടങ്ങുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യുന്ന വിദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ- പൊതുസ്ഥാപനങ്ങളാകും പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുക. 26 ശതമാനം വിദേശനിക്ഷേപമാണ് തുടക്കമെന്ന നിലയില്‍ പെന്‍ഷന്‍ മേഖലയില്‍ ബില്ലിലൂടെ അനുവദിക്കുന്നത്. പെന്‍ഷന്‍ വിദേശനിക്ഷേപത്തെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഭാവിയില്‍ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിച്ചാല്‍ അത് പെന്‍ഷന്‍മേഖലയിലും പ്രതിഫലിക്കും.

കേന്ദ്രസര്‍ക്കാരും കേരളമടക്കം ഇരുപതിലേറെ സംസ്ഥാനങ്ങളും നടപ്പാക്കിയ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന പേരില്‍ അറിയപ്പെടും. അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി നടപ്പാക്കിയ സ്വാവലംബന്‍ പദ്ധതിയും പെന്‍ഷന്‍ അതോറിറ്റിക്ക് കീഴിലേക്ക് മാറും. പണം ഓഹരിവിപണികളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റും. വിപണിഅധിഷ്ഠിത ഗ്യാരന്റി സംവിധാനമല്ലാതെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യക്തമോ അല്ലാത്തതോ ആയ ഉറപ്പുണ്ടാകില്ലെന്ന് ബില്ലിന്റെ 20(2) ജി വകുപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യക്തിഗത ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമുണ്ടാകില്ല. കര്‍ക്കശ വ്യവസ്ഥകളോടെയല്ലാതെ പിന്മാറാനുമാകില്ല.

ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം. 2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനുതന്നെ തീരുമാനിക്കാമെന്നത് വലിയ "ആനുകൂല്യ"മായി ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത് എന്നതാണ് വാസ്തവം. പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. ഈ ജനവിരുദ്ധ നിയമത്തിനെതിരെ ജീവനക്കാരും തൊഴിലെടുക്കുന്നവര്‍ ഒന്നടങ്കവും രംഗത്തുവരേണ്ടതുണ്ട്.

*
deshabhimani editorial

തുടര്‍ചികിത്സാ പദ്ധതി കടലാസില്‍; നിലവിളി നിലയ്ക്കാതെ അട്ടപ്പാടി

തുടര്‍ചികിത്സാ പദ്ധതി കടലാസില്‍; നിലവിളി നിലയ്ക്കാതെ അട്ടപ്പാടി

കൈകാലുകള്‍ ശോഷിച്ച്, എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയില്ലാതെ തുറിച്ച കണ്ണുകളില്‍ ഭയമൊളിപ്പിച്ച് ആശുപത്രിക്കിടക്കയില്‍ ചുരുണ്ടുകൂടിയ അഞ്ചു വയസ്സുകാരി. ഇവള്‍ അബ്ബണ്ണൂര്‍ ഊരിലെ കാളിയുടെയും മാരിയുടെയും മകള്‍ ശ്രീദേവി. അട്ടപ്പാടിയിലെ തീരാദുരിതങ്ങളുടെ നേര്‍സാക്ഷ്യം. പോഷകാഹാരക്കുറവ് മൂലമുള്ള രോഗം മൂര്‍ഛിച്ച കുഞ്ഞിനെ ആഗസ്ത് 15നാണ് അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചത്.

ശ്രീദേവിയെപ്പോലെ നൂറുകണക്കിന് കുട്ടികള്‍ അട്ടപ്പാടിയില്‍ ഇപ്പോഴും പോഷകാഹാരക്കുറവിനാല്‍ ദുരിതമനുഭവിക്കുകയാണ്.്തുടര്‍ചികിത്സാ സൗകര്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള 300 കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം അതീവ ഗുരുതരാവസ്ഥയിലാണെന്ന്മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്് നാല് മാസം മുമ്പാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും നല്‍കാന്‍ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പതിവുപോലെ അവഗണിക്കപ്പെട്ടു.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നാല് കേന്ദ്രങ്ങളില്‍ ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഇതിനായി നാല് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി. എന്നാല്‍, അഗളി സിഎച്ച്സിയില്‍ മാത്രമാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ഒരേ സമയം 12 കുട്ടികളെ മാത്രമാണ് കിടത്തി ചികിത്സിക്കാനാവുക. രണ്ടുവര്‍ഷത്തിനിടെ പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ 78 പേരുടെ ഗര്‍ഭം അലസി. ഈ വര്‍ഷം ഇതുവരെ 40ഉം. കേന്ദ്ര ഗ്രാമവികസന അഡീഷണല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അട്ടപ്പാടി പദ്ധതി അവലോകനയോഗത്തിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.

അട്ടപ്പാടിയിലെ വിവാഹിതരായ മുഴുവന്‍ സ്ത്രീകളുടെയും ശരീരഭാരം 40 കിലോയില്‍ താഴെയാണ്. ഗര്‍ഭം അലസലിനും വീണ്ടും ഗര്‍ഭിണിയാവുന്നതിനുമിടയില്‍ കുറഞ്ഞത് ആറു മാസത്തെയെങ്കിലും ഇടവേള വേണം. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ആരോഗ്യക്കുറവിനൊപ്പം ഈ സാഹചര്യം കൂടിയാവുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു.

പി എസ് പത്മദാസ് deshabhimani