ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും".

ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും. അറബികളുടെ സംഭാവനകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും 

ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

കേരളത്തില്‍ ഇസ്ലാം വന്ന വഴി അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും 

സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും 

നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം 

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല.""

മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.

(അവസാനിക്കുന്നില്ല)

മലബാര്‍ കലാപവും സ്മാരകങ്ങളും

മലബാര്‍ കലാപവും സ്മാരകങ്ങളും

ആദ്യഭാഗം: മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍ 

ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും 


ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് മതനിരപേക്ഷ സമൂഹം അത്യന്താപേക്ഷിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷമാണ് അതിന്റെ ഗ്യാരന്റി. ഇടതുപക്ഷ ശക്തികളുടെ വളര്‍ച്ചയിലൂടെ മാത്രമേ ഇവിടെ ന്യനപക്ഷ സംരക്ഷണവും ഉറപ്പുവരുത്താനാവൂ. "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ സാമൂഹ്യമായി ഏറെ മുന്‍പന്തിയിലാണ്. മതപരപായ വിവേചനമോ അടിച്ചമര്‍ത്തലുകളോ ഇവിടെയില്ല. ഇതിനുകാരണം ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇടപെടലുകളാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്- 1957ലെ ഇ എം എസ് സര്‍ക്കാര്‍. പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്താനും ഇടതുപക്ഷ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചു. ഭൂപരിഷകരണം ഉണ്ടാക്കിയ മാറ്റം ചെറുതല്ല. സച്ചാര്‍ കമീഷന്‍ ശുപാര്‍കളെ തുടര്‍ന്ന് പാലോളി കമീഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് താമസംവിനാ നടപ്പാക്കിയതു വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിബന്ധത വ്യക്തമാക്കുന്നു.

സാമ്രാജ്യത്ത - ജന്മിത്ത വിരുദ്ധകലാപങ്ങളില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ സുപ്രധാനപങ്കാണ് വഹിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയെന്ന നിലയില്‍ വര്‍ഗീയകക്ഷികള്‍ സ്വീകരിക്കുന്നത് സ്ത്രീവിരുദ്ധ - പിന്തിരിപ്പന്‍ നയങ്ങളാണ് . ഇത് തിരിച്ചറിയപ്പെടണം. അതാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന നിലപാടിന് പിന്നിലും. ഇത് ആ വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ തടയുകയും അവരെ പൊതുധാരയില്‍നിന്ന് അകറ്റുകയും ചെയ്യും. ശാരീരികവും മാനസീകവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടത്. അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല. എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന മുസ്ലിംലീഗ് അധികാര രാഷ്ട്രീയമാണ് ലക്ഷ്യംവെക്കുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലീം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്രരെ കാണാന്‍ അവര്‍ക്കാകില്ല. ബിജെപിയില്‍നിന്നും എന്‍ഡിഎഫിന്‍നിന്നും ഒരുപോലെ വോട്ടുവാങ്ങി കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന യുഡിഎഫ് അധികാരത്തിലെത്തുന്നത് കേരളം കണ്ടതാണ്.

യുഡിഎഫ് രാഷ്ട്രീയത്തിന്റെ മൊത്തം ഫലം വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നു എന്നതാണ്. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പരിശോധിച്ചാല്‍ അതെല്ലാം യുഡിഎഫ് ഭരിക്കുമ്പോഴാണെന്നു കാണാം. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം അവസ്ഥയില്ല. രാഷ്ട്രീയ അധികാരം സ്ഥാപിക്കല്‍ ഒരു ഘട്ടത്തിലും മുസ്ലിം സമൂഹത്തിന്റെ അജന്‍ഡയായിരുന്നില്ല. ഈ പാരമ്പര്യം തകര്‍ത്തത് മുസ്ലിം വിഭാഗത്തിലെ വര്‍ഗീയ ശക്തികളാണ്. ഇത് പൊതുധാരയില്‍നിന്ന് മുസ്ലിങ്ങളെ ഒറ്റപ്പെടുത്തും. ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാന്‍ സൗകര്യമൊരുക്കും. ഇത്തരം വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കണം. പൊതു മണ്ഡലങ്ങള്‍ ശക്തിപ്പെടുത്തണം.മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ടു നയിക്കുന്ന എല്ലാ നിലപാടുകളെയും ചെറുക്കാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.

ജവഹര്‍ സ്റ്റേഡിയത്തില്‍ അയ്യായിരത്തിലേറെ പേര്‍ അണിനിരന്ന സെമിനാറില്‍ സംഘാടകസമിതി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയം അവതരിപ്പിച്ചു. മുന്‍മന്ത്രി ടി കെ ഹംസ, പി ടി എ റഹിം എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. "കേരളത്തിലെ വര്‍ഗീയ കലാപങ്ങളും ഇടതുപക്ഷവും" എന്ന വിഷയം സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും "വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍" എന്ന വിഷയം എം എ നിസാറും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

deshabhimani