ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 7, വ്യാഴാഴ്‌ച


Monday, March 4, 2013

ഗജേന്ദ്രമോഷണ്‍

എല്ലാം ഓക്കേ അല്ലേ? മൊത്തത്തില്‍ ഒരു അരുക്കാക്കിയില്ലേ?

നമ്മളൊരുമിച്ചാ പിന്നെ എന്താ സാധിക്കാത്തത്..

ഇദ് പോലെ എപ്പഴും നമ്മളൊരുമിച്ച് നില്‍ക്കണം...

എപ്പ നിന്നെന്ന് കേട്ടാ മതി..

മുന്‍പിലെ ആ ചില്ല് എനിക്ക് വേണം..

എന്നാ ബാക്കിലെ ചില്ല് ഞാനെടുക്കാം..

കസേരകള്‍ പപ്പാതി ല്ലേ?

പിന്നല്ലാതെ...

ഫസ്റ്റ് എയിഡ് ബോക്സ് നിനക്കിരിക്കട്ടെ...

എങ്കി പൊപ്പോം ഹോണ്‍ നീ എടുത്തോ..

ടയറും പപ്പാതിയാക്കാം...

ഗിയറിന്റെ കോല് എനിക്ക് വേണം..ഭയങ്കര പട്ടി ശല്യം..

സ്റ്റിയറിംഗ് എനിക്ക്...

ആക്സിലും ഷാഫ്ടുമൊക്കെ സമാസമം

വോക്കെ..

ഡീസല്‍ ടാങ്ക് നീയെടുത്തോ...

ഇദ്ദാണ്‍ എനിക്ക് പിടിക്കാത്തത്..അത് നീയെടുത്തോ

എനിക്ക് വേണ്ട..

എനിക്കും..

എന്നാല്‍ അത് ജനത്തിരിക്കട്ടെ..ഇബടെ വെച്ചിട്ട് പോവാം..

ഇപ്പ ഘമ്പ്ലീറ്റ് വീതിച്ച് തീര്‍ന്നില്ലേ..

വടിച്ച് നക്കിയ പോലായിട്ടുണ്ട്...

ഇതാണ് പണ്ടുള്ളോരു പറഞ്ഞത്..കേന്ദ്രോം കേരളോം ഒരുമിച്ച് ഫരിച്ചാ വികസനം വരൂന്ന്...

നുമ്മ ഇപ്പ അത് വികസിച്ച് തെളിയിച്ച്

ഇനി ആനവണ്ടി മുട്ടി ആളുചത്തൂന്നൊരു പരാതി.. ങേഹേ!

Friday, August 17, 2012

പൊങ്കാല

“മനുഷ്യ സ്നേഹമാണ് കമ്മ്യുണിസം.“

ലിത് നുമ്മ യെടക്കെടക്ക് താങ്ങിക്കോണ്ടിരിക്കും. യെന്നുവെച്ച് ലയിനുവേണ്ടി നില്‍ക്കാനൊന്നും നുമ്മേനെ കിട്ടൂല. കമ്മൂന്റെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അടുപ്പാണ് നുമ്മക്ക് ഈ സൈസ് വായകങ്ങള്‍. കമ്മുവോ കമ്മൂന്റെ പാര്‍ട്ടിയോ യാരുടെങ്കിലും നെഴലേ ചവിട്ടിയാ നുമ്മ ഇറങ്ങും..”മനുഷ്യസ്നേഹമാണ് കമ്യൂണിസം..അതിന്റെ ആളോള് യിങ്ങനെ നെഴലേ ചവിട്ടാമോ?”

എന്നിട്ട് നുമ്മ ധാര്‍മ്മികരോഷം സഹിക്കാണ്ട് പോയി ഒരു കമ്മൂന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട് ചവിട്ടും..അപ്പൊരു ആശ്വാസൊക്കെ തോന്നും..

നുമ്മടെയോരോ ബുത്തിമുട്ട്കള്‍ ആരറിയുന്നു..

Tuesday, July 10, 2012

ഏമാന്മാര്‍ പരിധിക്ക് പുറത്താണ്

അലോ...
ഹലോ..
ഇത് മറ്റേ പത്രത്തീന്നാ സാറേ. ഡി.വൈ.എസ്.പി സാറല്ലേ?
തെന്നെഡേ..
വല്ല ന്യൂസും ഒണ്ടോ സാറേ?
ഇന്നൊരു ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെ പൊക്കാന്‍ ഉത്തരവായിട്ടുണ്ട്.
പൊക്കുവോ സാറേ?
വൈകീട്ട് പൊക്കുമെഡേ
കേസ് എന്നതാ സാറേ?
ബീഡി കത്തിക്കാന്‍ തീപ്പെട്ടി കൊടുത്തു എന്നതാഡേ കുറ്റമായി ഇപ്പോ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കാച്ചിക്കോട്ടോ സാറേ?
കാച്ചെഡേ..ഞാനില്ലെ ഇവിടെ..

2

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
നാളെ വൈകീട്ട് ഒരു ലോക്കലിനെ പൊക്കണം കേട്ടോഡേ..
വകുപ്പ് ഏതാന്ന്...?
കട്ടന്‍‌ചായ വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഏത് പള്ളീ ചെന്ന് ചോദിച്ചാലും പറയൂല്ലേഡേ
ഉത്തരവ് അങ്ങത്തേ..

3

അലോ...
ഹലോ..
സാറേ...മറിച്ച പത്രത്തീന്നാ..പൊട്ടിക്കാന്‍ ബ്രേക്കിംഗ് വല്ലതും?
നാളെ കഴിഞ്ഞ് ഏരിയാ കമ്മിറ്റിയെ പൊക്കുമെഡേയ്
സ്ക്രോള്‍ പൂശട്ടോ?
പൂശടേയ്..ഞാനില്ലേ ഇവിടെ

4

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ജില്ലാ കമ്മിറ്റിയെ പൊക്കാന്‍ പറഞ്ഞിട്ട് എന്തായെഡേയ്?
പറ്റിയ വകുപ്പ് കിട്ടിയാലുടന്‍ ഒരുത്തനെ പൊക്കാന്‍ തയ്യാറായി നിപ്പാ സാറേ
പൊക്കിയില്ലേ നിന്റെ തൊപ്പി ഞാന്‍ പൊക്കും..
വകുപ്പ് ഏത് വേണമെന്ന് തിരുവുള്ളക്കേടില്ലെങ്കില്‍ പറഞ്ഞു തന്നിരുന്നേല്‍..
പരിപ്പുവട വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഞാന്‍ പറഞ്ഞിട്ട് വേണോഡേ
ഉത്തരവ് ഏമാന്നേ..

5

അലോ
ഹലോ
വല്ലോം തരണേ സാറേ..
സംസ്ഥാന കമ്മിറ്റിയെ പൊക്കുമെന്ന് സൂചനയെന്ന് താങ്ങിക്കോഡേ
ഒറപ്പിച്ചാ സാറേ
ഇല്ലേല്‍ എന്റെ തൊപ്പി ഇളകുമെഡേയ്
ഫ്ലാഷ് ന്യൂസ് അലക്കട്ടോ?
അലക്കെഡേ..ഞാനില്ലേ ഇവിടെ

6

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ഒരു വമ്പന്‍ സ്രാ‍വിനെ പൊക്കാന്‍ പറഞ്ഞിട്ട് നീയെന്തരെഡേ സിം വിഴുങ്ങിയ പോലെ നിക്കണത്
വല തുന്നിക്കൊണ്ടിരിക്കുകയാ സാറേ..
ഒടനെ വേണം കേട്ടോഡേ..അതിവേഗം ബഹുദൂരം പോവാനുള്ളതാ..
ഏത് വകുപ്പ് വേണമെന്നതാ സാറേ കണ്‍ഫ്യൂഷന്‍
പരസ്യമായി ഗൂഢാലോചന നടത്തി എന്നാക്കിയാല്‍ ഏക്കൂലേഡേ?
ഉത്തരവ് ഏമാന്നേ..

3001

അലോ..അല്ലലോ..
ഹലോ..
ഡി.വൈ.എസ്.പി സാറുണ്ടോ?
സംസാരിക്കുന്നത് സാറു തന്നാഡേ
സാറേ..എന്റെ വീട്ടി കള്ളന്‍ കടന്നു സാറേ..
പ്ഫ! പുല്ലേ...ഇവിടെ എഴുപത് കൂട്ടം പണി കിടക്കുമ്പോഴാ...അവന്റമ്മൂമ്മേഡേ കള്ളന്‍..അടിച്ച് നിന്റെ ഫ്യൂസ്..
അയ്യോ...അമ്മച്ചീ...

Friday, May 18, 2012

5 മാസത്തിനിടെ ആന ഇടഞ്ഞത് 129 തവണ; മരണം 18 - സി.പി.എം ബന്ധം അന്വേഷിക്കണം

തിരു: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ 5 മാസത്തിനിടെ 129 തവണ ആന ഇടഞ്ഞതിനു പിന്നില്‍ സീപീയെം ആണെന്ന സംശയം ബലപ്പെടുന്നു.

ചെങ്കൊടി കണ്ടാല്‍ വിരളുന്ന കാളകളെപ്പോലെ ചെങ്കൊടി കണ്ടാല്‍ വിരളുന്ന തരത്തില്‍ ആനകളേയും പരിശീലിപ്പിക്കുന്നതിനായി പാര്‍ട്ടി ആനക്കൊട്ടില്‍ കണ്ണൂരിലും പാലകാടും തൃശൂരും പ്രവര്‍ത്തിക്കുന്നതായി നിഷ്പക്ഷ ആന നിരീക്ഷകരും ആനയെഴുത്തുകാരും സൂചിപ്പിക്കുന്നു.

നാട്ടിലെങ്ങും കാണാനാകുന്ന ചുവന്ന കൊടി അഥവാ ചെങ്കൊടി ആനകളെ അക്രമാസക്തരാക്കുകയും അവ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനു പിന്നില്‍ സീപീയെമ്മിന്റെ ഹീനമായ കൊലപാതക രാഷ്ടീയമാണെന്ന് 99.9% പേരും വിശ്വസിക്കുന്നതായി ആനകളുടെ ജാതിനിരീക്ഷകനായ ആനക്കെട്ട് ജയചങ്കരന്‍ പറഞ്ഞു.

ബ്രാഞ്ച് മുതല്‍ പീബി വരെ നീളുന്ന വിവിധ ഘടകങ്ങള്‍ ഉയര്‍ത്തുന്ന ചെങ്കൊടികള്‍ കണ്ട് വിരളുന്ന ഈ ആനകളെ വേണമെങ്കില്‍ സീബീ‍ഐ പാപ്പാന്മാര്‍ ഒതുക്കിത്തരുമെന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അത് കേന്ദ്രമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും ആനകള്‍ക്ക് സംസ്ഥാന പാപ്പാന്മാരുടെ ഒതുക്കല്‍ തന്നെ ധാരാളമാണെന്നും സംസ്ഥാന മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇതിനിടയില്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്ന സാഹിത്യകാരന്മാര്‍ മുരട്ടുകാളവന്മാര്‍ ആണെന്ന് ചീഫ് പാപ്പ് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Monday, January 9, 2012

ജനസമ്പര്‍ക്കം

എന്താ‍ണ് ജനസമ്പര്‍ക്ക പരിപാടി?

ജനവുമായി പ്രതേകിച്ച് സമ്പര്‍ക്കമില്ലാത്തവര്‍ ഒരു ചേയ്ഞ്ചിനു വേണ്ടി എന്നാലിത്തിരി സമ്പര്‍ക്കം നടത്തിയേക്കാം എന്ന് വിചാരിച്ച് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന ദര്‍ബാര്‍.

നല്ല ആളുണ്ടല്ലോ..

വേദിയിലല്ലേ...ഫോട്ടോക്ക് പോസ് ചെയ്യുന്ന മുമുഖ്യമന്ത്രിമാരുടെ തള്ളാണ്.

അല്ല..ജനം കൂടുന്നുണ്ടത്രെ..

ബിരിയാണി കിട്ടും എന്ന് ഫ്ലെക്സടിച്ചിറക്കുന്നത് കണ്ട് ഇനി ശരിക്കും ബിരിയാണി ഉണ്ടെങ്കിലോ എന്ന് കരുതി ആളു വരുന്നതാണെന്ന് ജനസംസാരം..

ഈ പരിപാടി കൊണ്ട് പ്രയോജനം ഇല്ലെന്നാണോ?

പന്തല്‍, മൈക്ക് സെറ്റ്, കസേര. ഇതൊക്കെ വാടകക്ക് കൊടുക്കുന്നവര്‍ക്ക് നല്ല കോളാണത്രെ. ഇടക്കിടെ പരിപാടിയുടെ വേദി മാറ്റുമ്പോള്‍ ഇരട്ടി മെച്ചമത്രെ.

പരാതി പരിഹരിച്ചെന്നാണ് അവകാശവാദം..

കിട്ടിയ പരാതിയില്‍ 7% പരിഹരിച്ചു എന്ന് വാര്‍ത്തകളില്‍ കാണുന്നു.

മന്ത്രിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അസൂയയല്ലേ?

വില്ലേജ് ആപ്പീസറും തഹസീല്‍ദാറും പരിഹരിക്കേണ്ട പരാതികള്‍ അവരെക്കൊണ്ട് പരിഹരിപ്പിക്കാന്‍ കഴിവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതില്‍ ഇത്ര അസൂഷപ്പെടാനെന്തിരിക്കുന്നു....

ജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലെ എതിര്‍പ്പല്ലേ?

തറവാട്ട് സ്വത്തില്‍ നിന്ന് എടുത്ത് കൊടുക്കുന്ന പോലെ തോന്നുമല്ലോ വര്‍ത്തമാനം കേട്ടാല്‍...

ദോഷൈകദൃക്‌കാണല്ലേ?

കണ്ട കാര്യം പറയുന്നതിനെയാണോ ദോഷൈകദൃക്‌കെന്ന് പറയുന്നത്..

ജനങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിനെപ്പറ്റി എന്ത് പറയാനുണ്ട്?

ജനത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ഇങ്ങനെ അടിച്ചുമാറ്റി അവരെ ഒരു അരുക്കാക്കണോ എന്നേ ചോദിക്കാനുള്ളൂ..

ഈ പരിപാടി നിര്‍ത്താന്‍ ഭാ‍വമില്ലെന്നാണ് വാര്‍ത്തകള്‍...

നിര്‍ത്തരുത്..നിര്‍ത്തിയാല്‍ വാര്‍ത്തകളും നില്‍ക്കും.

അപ്പ ശരി

ശരി ശരി

Sunday, January 8, 2012

മാധ്യമസ്വാതന്ത്ര്യങ്ങള്......

എന്തരണ്ണാ ചാനലുകളൊന്നും വെച്ചില്ലേ അണ്ണാ?

എന്തരിനെടേയ്...

ബെച്ച് നോക്ക്...ജില്ലാ സമ്മേളനത്തീ യേക്കെ ബാലനു വിമര്‍ശനം, റ്റീവീ രാജേഷിനു വിമര്‍ശനം, കൊട്യേരിക്കി വിമര്‍ശനം, വീയെസിനു വിമര്‍ശനം, പിണ്‌റായിക്കി കൊടിയ വിമര്‍ശനം..

ആരു പറഞ്ഞെടേയ്..?

സ്ക്രോളുകളണ്ണാ...എല്ലാത്തിലും ഒണ്ടണ്ണാ..

ഒണ്ടെങ്കി?

സത്യമാരിക്കുമണ്ണാ...

നീ ഒറപ്പിച്ചാ?

ഒറപ്പിച്ചണ്ണാ...

ഇതേ ചാനലുകളല്ലെടേയ് സീപീയെമ്മീ അഭിപ്രായ സ്വാതന്ത്ര്യോം ജനാധിപത്യോം ഒന്നുമില്ല, എല്ലാം മേല്‍ക്കമ്മിറ്റീന്ന് ആളുവന്ന് നിയന്ത്രിക്കുകയാണെന്ന് ക്യേ വ്യേണൂനെക്കൊണ്ടും, ചീയേഴ്സണെക്കൊണ്ടും വള്ളിക്കുന്നനെക്കൊണ്ടും ഒക്കെ കഴിഞ്ഞയാഴ്ച പറീച്ചതും സ്ക്രോളോട്ടിച്ചതും?

തെന്നെ അണ്ണാ...

ഇപ്പ ദേ അതിന്റെ എതിരു സ്ക്രോളും ലവരു തന്നെ ഓട്ടിക്കണ്..

തെന്നെ അണ്ണാ...

അഭിപ്രായ സ്വാതന്ത്ര്യമില്ലാന്നുള്ള സ്ക്രോള്‍ പുതിയ സ്ക്രോളു വഴി കാന്‍സലായതോണ്ട് പഴയത് ഇനി അവരു ഓട്ടിക്കൂല ഇല്ലെടേയ്..

ലത് ഇനീം ഓട്ടിക്കും അണ്ണാ..

തെരഞ്ഞെടുപ്പ് നടന്നാല്‍ ലോണ്ടേ സീപീയെമ്മില്‍ വിഫാഗീയത എന്നതും ഓട്ടിക്കുമോടേയ്?

വേണ്ടിവന്നാല്‍...

മത്സരം നടന്നില്ലെങ്കില്‍ ലോണ്ടേ ലവന്മാരുടെ വിപ്ലവച്ചൂട് പോയി, ലവന്മാരു സമവായിച്ചൂന്നും ഓട്ടിക്കുവോടേയ്?

ചെലപ്പ...

ഇതൊക്കെ എന്തരു മര്യാദകളെടേയ്?

മര്യാദകളല്ലണ്ണാ...സ്വാതന്ത്ര്യങ്ങള്...പല തരം സ്ക്രോളുകളു ഓട്ടിക്കാനുള്ള സ്വാതന്ത്ര്യങ്ങള്......മാധ്യമസ്വാതന്ത്ര്യങ്ങള്..

Saturday, October 29, 2011

പീസി ഷിറ്റിങ്ങ്

ആദ്യത്തെ മൂന്ന് രംഗങ്ങള്‍ ഇവിടെ

പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..

ഹലോ

ഹലോ പീസി സാറുണ്ടോ?

സ്പീക്കിംഗ്

സാറേ..ഇത് തൊമ്മന്‍ പതുപ്പുള്ളിയാ....തിരക്കഥാകൃത്ത്..ഒരു സഹായം വേണാരുന്നു..

ഒരാളെ സഹായിക്കാന്‍ പോയിട്ട് ഒരു ഫോണ്‍ പോയതിന്റെ വെഷമം മാറീട്ടില്ല..എന്നാലും കാര്യം പറ...

മ്മടെ കമ്മീഷണറില്ലേ?

നാലു വെടി വെച്ചിട്ടും പിള്ളാരുടെ നെഞ്ചത്ത് കൊള്ളാത്ത ആ കമ്മീഷണറാ...ആ %$#നെപ്പറ്റി എന്നോട് മിണ്ടരുത്..

അയ്യോ അല്ല, ഇത് കമ്മീഷണര്‍ സില്‍മ..ഉച്ഛിഷ്ടവും അമേദ്യവും ...

ങാ..അത് ... രണ്ടും എനിക്ക് പെരുത്ത് ഇഷ്ടമുള്ള കാര്യമാ..അതിനെന്നാ പറ്റി?

അതിനൊന്നും പറ്റിയില്ല..അതിനെ കവച്ച് വെക്കുന്ന കുറച്ച് ഡയലോഗ് വേണം..നൂറുദിനമെങ്കിലും ഓടണം..സാറേ ഉള്ളൂ രക്ഷ..

തായും മായും പൂയും ചേര്‍ത്ത ഡൈലോഗ് മതിയോ? അതൊക്കെ പുല്ല് പോലെ ഉണ്ടാക്കാം..ആര്‍ക്കെതിരെ പറയുന്നതായിട്ട് വേണം?

മന്ത്രിക്കെതിരെ...

മന്ത്രിക്കെതിരെയോ? മുന്മന്ത്രിക്കെതിരെ ഒരെണ്ണം തരാം... ഒരു പണികൊടുക്കാന്‍ നോക്കിയിരിപ്പായിരുന്നു..ഇതൊരു റിഹേഴ്സലായിക്കോട്ടെ...

സാറു പറ.ഞാന്‍ അത് ശരിയാക്കിക്കോളാം..റെക്കോര്‍ഡ് ചെയ്യട്ടെ.സാറേ..?

ന്നാ പിടിച്ചോ..#^$&*@^@റ2 #@&!*!*!*^ പൊട്ടാ *!&!^ബ്ബേ((!^^!വ്വ് !^^!&&ക്ണാപ്പേ!&(((! $%*!@&&ണിമാ^ **!*^@!&!%!!)!!ഉചാ&!^!!^ )രചെ(*&^%()(^&*(& )തിരാ(^&%$$* (@@#*))

അയ്യോ ചെവിയുളുക്കിപ്പോയി സാറേ...‍..തല്‍ക്കാലം ഇത്രേം മതി..ഇതില്‍ കൂടിയാല്‍ സെന്‍സര്‍ ബോര്‍ഡ് ചെത്തിക്കളയും..

തുടങ്ങിപ്പോയി..നിര്‍ത്താന്‍ പറ്റൂല..സെന്‍സര്‍ ബോര്‍ഡിനെതിരെ വേറെ തരാം..ഇതൂടെ റെക്കോര്‍ഡാക്കിക്കോ..$))#‌@@മൈ‌@*@@‌*@)*@@)832-28 #$@&കു(@()@&@&പു@)

സാറേ..നിര്‍ത്ത്..ചെവീന്ന് ചോരവന്നു...

നീ സാറേ സാറേന്ന് പറഞ്ഞതോണ്ട് നിര്‍ത്തുന്നു.. മിസ്റ്റര്‍ എന്നോ മറ്റോ വിളിച്ചിരുന്നേല്‍ നിന്റെ ജീവിതം ഞാന്‍ കട്ടപ്പൊകയാക്കിയേനെ..

പെരുത്ത് നന്ദിയുണ്ട് സാറേ...

പോലീസുകാരിക്കും വനിതാ നേതാവിനും ഒക്കെ എതിരെ വേണ്ടേ? അശ്ലീലം ചേര്‍ത്ത നല്ല സൊയമ്പന്‍ ഐറ്റം തരാം..എടുക്കട്ടെ?

അത് പ്രശ്നാവൂല്ലേ സാറേ? തിരക്കഥയില്‍ അങ്ങനൊരു സംഭവം ഇല്ല...

എന്തോന്ന് പ്രശ്നം..ഇല്ലെങ്കി ഒണ്ടാക്കണമെടേയ്..പ്രമേയത്തിന്റെ ദൌര്‍ബല്യം ഇങ്ങനൊക്കെ അല്ലെടേയ് മറികടക്കുന്നത്.. ന്നാ പിടിച്ചോ..&^^%%#^ അവക്കടെ^&&*&))**#*(#)@)മാറ&$#*#

എന്റമ്മച്ചീ....

ജാതിവൈരം ഒണ്ടാക്കണോ? അതിനുള്ള മരുന്നും ഉണ്ടെടേയ്....

അയ്യോ...അത് ഇപ്പോ വേണ്ടേ വേണ്ട...സാറിതൊക്കെ എങ്ങനെ ഒപ്പിക്കുന്നു സാറേ?

കയ്യില്‍ വേറെ കോപ്പൊന്നും ഇല്ലാത്തോണ്ട് ഒപ്പിച്ച് എടുക്കുന്നതാടേയ്.. ഇതിന്റെ ബലത്തിലല്ലെടേയ് ഇങ്ങനെ കേറിക്കേറിപ്പോവുന്നത്..ഇനിയുമേറെ &^^%% ദൂരം പോകാനുണ്ടെനിക്ക്...#@!&&**W$^ ഉറങ്ങുന്നതിന്‍ മുന്നേ..@!#%%#

സാറിനും കവിതയോ? കവിതക്കും തെറിയോ? ഉഗ്രന്‍ ജന്മമാണല്ലോ സാറേ...അപ്പ.ഞാന്‍ പോട്ടെ സാറേ...

അങ്ങനങ്ങ് പോയാലോ..ഒരു കണ്ടീഷനുണ്ട്..

പറ സാറേ...

നെന്റെ അടുത്ത പടത്തിലും ഒരു റോള്‍ വേണം..ക്യാബിനറ്റ് വാല്യൂവോ സ്റ്റാര്‍ റാങ്കോ ഉള്ളത് തന്നെ ആയാല്‍ സന്തോഷം..

സാറിനു പറ്റിയ റോളെന്ന് പറഞ്ഞാല്.. ഇപ്പോ ഒള്ളത് തന്നെ നല്ല റോളല്ലേ സാറേ..തിരക്കഥയിലെ എല്ലാത്തിനും ആളായി...എക്സ്റ്റാ ആയിട്ട് ഒരെണ്ണം സൃഷ്ടിക്കാം?

എക്സ്റ്റ്രാ നിന്റെ അച്ചാച്ചനു കൊണ്ടേക്കൊട്..

ചത്തുപോയ ആളെപ്പറ്റിപ്പറയല്ലേ സാറേ...കൊട്ടേഷന്‍ നേതാവിന്റെ വേഷമായാലോ?

എന്തോന്നിന്റെയാണേലും നേതാവായാല്‍ മതി..ഡയലോഗു വേണം..

ഒപ്പിക്കാം സാറേ..

ന്നാ ഒപ്പിക്ക്..എന്നിട്ട് വിളി..എന്റെ ഡൈലോഗ് ഞാന്‍ തന്നെ എഴുതിക്കോളാം..ഒരു സാമ്പിള്‍ വേണേല്‍ കാണിച്ച് തരാം.. നിന്റച്ഛന്റെ &$(37#%%@&*@) W**(W(W

അയ്യോ എന്നൊരു നിലവിളി അപ്പുറത്ത് നിന്നും മുഴങ്ങുന്നു...


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് അധിപനിലെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോരുത്തന്റെ തന്തക്ക് വിളിച്ചപ്പോ എന്തൊരു സുഖം..


തല്‍ക്കാലം കര്‍ട്ടണ്‍

ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം


ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം

ക്യൂബയില്‍ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യവാഴ്ച അവസാനിപ്പിക്കാന്‍ സായുധപോരാട്ടത്തിന് തുടക്കമിട്ട് യുവ വിപ്ലവകാരികളായ ഫിദല്‍ കാസ്ട്രോയും സഖാക്കളും 1953 ജൂലൈ 26ന് മൊണ്‍കാഡ സൈനിക താവളം ആക്രമിക്കുമ്പോള്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് ജനിച്ചിട്ടില്ല. വിഫലമായ മോണ്‍കാഡ ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ട് രണ്ട് ദിവസവുംകൂടി കഴിഞ്ഞ് 54 ജൂലൈ 28നാണ് ഷാവേസ് ജനിച്ചത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും അനുപമമായ വിപ്ലവച്ചങ്ങാത്തങ്ങളില്‍ ഒന്നായി ഫിദലും ഷാവേസും തമ്മിലുള്ള ബന്ധം. മാര്‍ക്സും ഏംഗല്‍സും പോലെ, ഫിദലും ചെയും പോലെ ഫിദലും ഷാവേസും. ഗുരു-ശിഷ്യ ബന്ധത്തോട് ഉപമിക്കാവുന്ന ഈ വിപ്ലവസൗഹൃദം ലാറ്റിനമേരിക്കയെ മാറ്റിമറിച്ചത് ചരിത്രം.

അനീതിയും ചൂഷണവും അവസാനിപ്പിക്കാന്‍ സായുധവിപ്ലവത്തിന്റെ മാര്‍ഗം തേടിയവരാണ് ഇരുവരും. ദേശാഭിമാനബോധവും സോഷ്യലിസ്റ്റ് ചിന്തയുമായിരുന്നു ഇരുവര്‍ക്കും പ്രചോദനം. ദരിദ്രപക്ഷ-സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചു. അധികാരത്തിലെത്തിയശേഷം കൂടുതല്‍ ഇടതുപക്ഷത്തേക്ക് നീങ്ങിയവരാണ് ഇരുവരും. ഈ സമാനതകള്‍ക്ക് പുറമേ ചില വൈജാത്യങ്ങളും ഫിദലും ഷാവേസും തമ്മിലുണ്ടായിരുന്നു. ഫിദല്‍ സായുധപോരാട്ടത്തിലൂടെത്തന്നെ അധികാരത്തിലെത്തിയപ്പോള്‍ മാറിയ കാലത്ത്, നാല് പതിറ്റാണ്ടിനപ്പുറം തെരഞ്ഞെടുപ്പിലൂടെയാണ് ഷാവേസ് അധികാരത്തിലെത്തിയത്. ഫിദല്‍ കമ്യൂണിസ്റ്റായി മാറിയപ്പോള്‍ ഷാവേസ് സോഷ്യലിസ്റ്റായി തുടര്‍ന്നു. എന്നാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന ഷാവേസിന്റെ പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്നും വഴികാട്ടി ഫിദലായിരുന്നു. ഒരര്‍ഥത്തില്‍ ഫിദലിന്റെ കണ്ടെത്തലായിരുന്നു ഷാവേസ്.

അമേരിക്കന്‍ പാവകളായി വെനസ്വേലയിലെ എണ്ണസമ്പത്ത് കൊള്ളയടിച്ചുവന്ന ഭരണവര്‍ഗ രാഷ്ട്രീയക്കാര്‍ക്കെതിരെ നാട്ടില്‍ പുകഞ്ഞ രോഷത്തിന്റെ പ്രതിഫലനമായിരുന്നു 1992ല്‍ വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പട്ടാള ഓഫീസര്‍മാര്‍ നടത്തിയ സൈനിക വിപ്ലവശ്രമം. തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികം ജയിലിലായ ഷാവേസ് മോചിതനായശേഷം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വെറുമൊരു അട്ടിമറിക്കാരനെന്ന പ്രതിച്ഛായ മാറ്റാന്‍ നടത്തിയ ആ യാത്രയില്‍ അവസാനമാണ് ക്യൂബയില്‍ എത്തിയത്. എന്നാല്‍, ഷാവേസിനെത്തന്നെ അത്ഭുതപ്പെടുത്തിയ വരവേല്‍പ്പാണ് ഹവാനയില്‍ കാത്തിരുന്നത്. 94 ഡിസംബറില്‍ ക്യൂബയില്‍ ആദ്യമായി എത്തിയ ഷാവേസിനെ സാക്ഷാല്‍ ഫിദല്‍ കാസ്ട്രോ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞും നീണ്ട അവരുടെ സംഭാഷണത്തില്‍ ഫിദല്‍ ഷാവേസിന്റെ നിലപാടുകള്‍ ചോദിച്ചറിഞ്ഞു. തന്റെ അപാരമായ ജ്ഞാനത്താല്‍ ഫിദല്‍ ഷാവേസിനെ വീഴ്ത്തിക്കളഞ്ഞു. ഇക്കാര്യം ഷാവേസ് തന്നെ സ്നേഹത്തോടെ അനുസമരിച്ചിട്ടുണ്ട്. ഒന്നാംപേജില്‍ ഫിദല്‍ ഷാവേസിനെ ആലിംഗനംചെയ്ത് സ്വീകരിക്കുന്ന ചിത്രത്തോടെയാണ് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ ഗ്രാന്മ പിറ്റേന്ന് പുറത്തിറങ്ങിയത്. ഷാവേസ് ശ്രദ്ധിക്കപ്പെടേണ്ടയാള്‍ ആണെന്ന സന്ദേശം നല്‍കുകയായിരുന്നു കാസ്ട്രോ അതിലൂടെ.

രണ്ട് ദിവസം ഹവാനയില്‍ തങ്ങിയ ഷാവേസ് പോയിടത്തെല്ലാം വലിപ്പച്ചെറുപ്പവും പ്രോട്ടോക്കോളും നോക്കാതെ ഫിദല്‍ അനുഗമിച്ചു. പ്രശസ്തമായ ഹവാന സര്‍വകലാശാലയില്‍ ഇരുവരും ഒരേ വേദിയില്‍ പ്രഭാഷണം നടത്തി. ഇതോടെയാണ് ലാറ്റിനമേരിക്കന്‍ ഇടതുപക്ഷവൃത്തങ്ങളില്‍ ഷാവേസ് സ്വീകാര്യനായത്. 99ല്‍ ഷാവേസിന്റെ ആദ്യ സത്യപ്രതിജ്ഞാചടങ്ങില്‍ ഫിദല്‍ സംബന്ധിച്ചു. 40 വര്‍ഷത്തിനിടെ ഫിദലിന്റെ ആദ്യ വെനസ്വേല സന്ദര്‍ശനമായിരുന്നു അത്. 10 മാസം കഴിഞ്ഞ് വീണ്ടും ഫിദല്‍ വെനസ്വേലയിലെത്തി. ഇത്തവണ ഫിദലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരടങ്ങുന്ന ക്യൂബന്‍ ടീമും ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലന്‍ ടീമും തമ്മില്‍ പ്രശസ്തമായ ബേസ്ബോള്‍ മത്സരവും ഉണ്ടായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ നിരവധി കരാറുകളും ഒപ്പിട്ടു. 2011 ആഗസ്റ്റില്‍ തന്റെ 75-ാം പിറന്നാള്‍ ഷാവേസിനൊപ്പം ആഘോഷിക്കാനാണ് ഫിദല്‍ പിന്നെ കാരക്കാസില്‍ എത്തിയത്. അടുത്തവര്‍ഷമുണ്ടായ അട്ടിമറിശ്രമത്തെ ഷാവേസ് അതിജീവിച്ചതും ഫിദലിന്റെ സമയോചിത ഇടപെടലിലൂടെയായിരുന്നു. ശത്രുപക്ഷത്ത് ചേര്‍ന്ന സേനാവിഭാഗത്തിന്റെ കാവലില്‍ ഓഫീസില്‍ കുടുങ്ങിയ ഷാവേസിനേ അര്‍ധരാത്രിയോടെ കാസ്ട്രോ ഫോണില്‍ വിളിച്ചു. 73ല്‍ ചിലിയില്‍ അലന്ദെ ചെയ്തതുപോലെ സായുധ ചെറുത്തുനില്‍പ്പിനൊരുങ്ങി ആത്മാഹുതി ചെയ്യരുതെന്ന് ഫിദല്‍ ഉപദേശിച്ചു. അലന്ദെ ഒറ്റയ്ക്കായിരുന്നു. എന്നാല്‍, ഷാവേസ് ഒറ്റയ്ക്കല്ല. സൈന്യത്തില്‍ നല്ല പങ്കും ഷാവേസിനൊപ്പമുണ്ട് എന്ന് ഫിദല്‍ ഓര്‍മിപ്പിച്ചു. ഈ വാക്കുകളാണ് ഇരുട്ടില്‍ ദിശയറിയാതെ പതറിയ തങ്ങള്‍ക്ക് വഴിവെളിച്ചമായതെന്ന് ആ രാത്രി ഷാവേസിനൊപ്പമുണ്ടായിരുന്ന ഹോസെ വിസെന്റ് റംഗേല്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ചാനലുകളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ചും സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞും അട്ടിമറിക്കാര്‍ ഷാവേസിന്റെ ഭരണം അവസാനിച്ചു എന്ന പ്രതീതിയുണ്ടാക്കിയപ്പോഴും രക്ഷകനായത് കാസ്ട്രോയാണ്. ഷാവേസ് രാജിവച്ചിട്ടില്ലെന്ന സത്യം ക്യൂബന്‍ ടെലിവിഷനിലൂടെ പുറംലോകത്തെ അറിയിക്കാന്‍ അദ്ദേഹത്തിന്റെ മരിയ ഗബ്രിയേലയ്ക്ക് ഫിദല്‍ അവസരമൊരുക്കി. തുടര്‍ന്ന് ഓരോ 30 മിനിറ്റ് ഇടവിട്ട് മരിയയെ വിളിച്ച് കാസ്ട്രോ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കൊണ്ടേയിരുന്നു. ഷാവേസ് യുഗം അവസാനിച്ചിട്ടില്ലെന്നറിഞ്ഞ് കൂടുതല്‍ ജനങ്ങള്‍ പ്രസിഡന്റിനെ രക്ഷിക്കാന്‍ കാരക്കാസിലേക്ക് ഒഴുകിയതോടെയാണ് അട്ടിമറിക്കാരുടെ പദ്ധതി പൊളിഞ്ഞത്. മേഖലയില്‍ ഫിദലിന്റെ രാഷ്ട്രീയ പിന്‍ഗാമിയായാണ് ഷാവേസിനെ നിരീക്ഷകര്‍ കണ്ടിരുന്നത്. ഫിദല്‍ തനിക്ക് പിതൃതുല്യനാണെന്ന് ഷാവേസ് പറയുമായിരുന്നു. പ്രായത്തിന്റെ അന്തരം തലമുറകളുടെ വിടവ് സൃഷ്ടിക്കാത്തതായിരുന്നു അവരുടെ സൗഹൃദം.


*
എ ശ്യാം ദേശാഭിമാനി 07 മാര്‍ച്ച് 2013

പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


മറ്റൊരു കേസില്‍ പ്രതിയാക്കാനുള്ള ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ കേസില്‍പ്പെടുത്തിയതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ കുബുദ്ധിയില്‍ വേറെ ചില ലക്ഷ്യങ്ങളായിരുന്നു. എന്നാല്‍ ആ കേസില്‍പെടുത്തിയവരെ തിരിച്ചും മറിച്ചും ചോദ്യംചെയ്തിട്ടും ദിവസങ്ങളോളം ഭീകരമായി മര്‍ദിച്ചിട്ടും പി ജയരാജനും മറ്റുമെതിരെ തെളിവിന്റെ കണികപോലും ലഭിച്ചില്ല. ആ വഴിക്ക് അധികം പോയിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെയാണ് എങ്കില്‍ ഷുക്കൂര്‍ കേസില്‍തന്നെ ഇരിക്കട്ടെയെന്ന് തീരുമാനിച്ചതും അതിനായി കള്ളക്കഥ മെനഞ്ഞതും. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "നീതിസാക്ഷ്യം" പരിപാടി സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ഇപ്പോള്‍ സത്യം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രധാന നേതാക്കള്‍ക്കെതിരെ കള്ളക്കേസ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നേതൃത്വം നല്‍കി. അതിനായി സാക്ഷികളെയും കള്ളമൊഴിയുമുണ്ടാക്കി. നീതിബോധമുള്ള സര്‍ക്കാരാണെങ്കില്‍ കള്ളക്കഥ മെനഞ്ഞ പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമായിരുന്നു. ഇവിടെ മുഖ്യപ്രതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായതിനാല്‍ അതു പ്രതീക്ഷിക്കാനാവില്ല. ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള ഗൂഢാലോചന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതായാണ് തെളിഞ്ഞത്. രാഷ്ട്രീയ നെറികേട് കാണിക്കുന്നതിന് ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തയാളാണ് ഉമ്മന്‍ചാണ്ടി. ആളുകളുടെ മേല്‍ തെറ്റിദ്ധാരണ പരത്താനും രാഷ്ട്രീയ എതിരാളികളെ ബോധപൂര്‍വം കരിവാരിത്തേക്കാനും മുഖ്യമന്ത്രിക്ക് മടിയില്ല.

പിറവം ഉപതെരഞ്ഞെടുപ്പില്‍ കരകയറുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കഥ മെനഞ്ഞുണ്ടാക്കി. യുഡിഎഫിനുവേണ്ടി എന്തുംചെയ്യാന്‍ സന്നദ്ധതയുള്ള, അതിന്റെ പേരില്‍ സ്വന്തം വിശ്വാസ്യത തകരുന്നതില്‍പോലും അങ്കലാപ്പില്ലാത്ത വലതുപക്ഷ മാധ്യമങ്ങള്‍ ഈ കഥ നാട്ടുകാരുടെ മുന്നിലെത്തിച്ചു. അരിയില്‍വച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും അപായപ്പെടുത്താനാണ് ലീഗുകാര്‍ ശ്രമിച്ചത്. ആശ്ചര്യകരമായ രക്ഷപ്പെടലായിരുന്നു. തുടര്‍ന്ന് നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. അതിനുശേഷം ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍പോലും സിപിഐ എമ്മിനെയല്ല, ലീഗിനെയാണ് ഡിസിസി പ്രസിഡന്റുള്‍പ്പെടെ കുറ്റപ്പെടുത്തിയത്. ഏറെക്കഴിഞ്ഞാണ് പുതിയ കഥ രൂപപ്പെടുത്തുന്നത്. പിറവം തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെതിരെ വികാരമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. കുറച്ചുദിവസം ഇത് നന്നായി കൊണ്ടാടി. തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ ഇതുമാത്രമായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. ഷുക്കൂര്‍ വധത്തിന്റെ എഫ്ഐആറില്‍, പിന്നെ കഥയിലെ ഒരു ഭാഗവും ഉണ്ടായിരുന്നില്ല. ഇത്തരം നെറികേടുകള്‍ക്കെതിരെ വന്‍ ജനരോഷമുയരണമെന്ന് പിണറായി പറഞ്ഞു.

deshabhimani 070313

കോടതിയിലെ മൊഴി പൊലീസ് തല്ലിപ്പറയിച്ചത്: പ്രധാനസാക്ഷി


കോടതിയിലെ മൊഴി പൊലീസ് തല്ലിപ്പറയിച്ചത്: പ്രധാനസാക്ഷി


ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നാദാപുരം മജിസ്ട്രേട്ട് കോടതിയില്‍ മൊഴി കൊടുത്തത് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷി ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സിലെ ടി കെ സുമേഷ്. പ്രത്യേക അഡീഷണല്‍ കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെയാണ് നിര്‍ണായക മൊഴി. പൊലീസിനെ ഭയന്ന് സത്യമല്ലാത്ത കാര്യങ്ങളാണ് മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയത്. 10 ദിവസം തന്നെ കസ്റ്റഡിയില്‍വച്ച് പൊലീസ് ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നും ഇല്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നും പുറംലോകം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മൂന്നുദിവസം പട്ടിണിക്കിട്ടു. ഉറങ്ങാന്‍ സമ്മതിച്ചില്ല. അടിച്ചാണ് മൊഴി പഠിപ്പിച്ചത്. മജിസ്ട്രേട്ടിന് കൊടുക്കുന്ന മൊഴി തങ്ങള്‍ക്ക് കിട്ടുമെന്നും പുറത്തുവരുമ്പോള്‍ കണിച്ചുതരാമെന്നും ഭീഷണിയുണ്ടായി. ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയി പഴയ പത്രങ്ങള്‍ വായിച്ച് അത് എഴുതിയെടുക്കാന്‍ പറഞ്ഞു. ഉറക്കംതൂങ്ങിയാല്‍ അടികിട്ടുമെന്നും സുമേഷ് മൊഴി നല്‍കി.

സുമേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍: ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുപിറ്റേന്ന് മാഹി ചാലക്കരയിലെ തന്റെ തറവാട്ടുവീട്ടില്‍ പൊലീസ് പൂട്ടുപൊളിച്ച് അകത്തുകടന്നു. ഇതില്‍ പേടിച്ച് ചെന്നൈക്ക് പോയി. ചെന്നൈയില്‍നിന്ന് 2012 മെയ് 10നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് ബോര്‍ഡില്ലാത്ത ഇന്നോവ കാറില്‍ വയനാട് മേപ്പാടിയിലെ ഏതോ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ചു. പകല്‍ ഡിവൈഎസ്പി ഓഫീസിലും രാത്രി ക്യാമ്പ് ഓഫീസിലുമായിരുന്നു. മജിസ്ട്രേട്ടിന് കൊടുക്കാനുള്ള മൊഴി പഠിപ്പിച്ചത് ക്യാമ്പ് ഓഫീസിലാണ്. മജിസ്ട്രേട്ട് ചോദിക്കുമ്പോള്‍ പറയേണ്ട ഉത്തരങ്ങളും പഠിപ്പിച്ചു. മജിസ്ട്രേട്ടിനുമുമ്പാകെ ഹാജരാകാന്‍ സമന്‍സ് കിട്ടിയിട്ടില്ല. പൊലീസ് വിളിച്ചുവരുത്തിയതാണ്. പൊലീസ് ജീപ്പിലാണ് കോടതിയിലേക്ക് പോയതും തിരിച്ച് വടകരയിലേക്ക് വന്നതും. ഒരുദിവസമേ തടങ്കലില്‍ വച്ചുള്ളു എന്ന് മജിസ്ട്രേട്ട് മുമ്പാകെ മൊഴി കൊടുത്തത് പൊലീസ് പറഞ്ഞപ്രകാരമാണ്. കേസ് സംബന്ധിച്ച് മജിസ്ട്രേട്ടിനുമുമ്പില്‍ പറഞ്ഞ വിവരങ്ങള്‍ നേരിട്ട് അറിവുള്ള കാര്യമല്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മെയ് 12ന് വടകര ഡിവൈഎസ്പി മുമ്പാകെ മൊഴിയൊന്നും കൊടുത്തിട്ടില്ലെന്നും സുമേഷ് മൊഴിനല്‍കി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹി കോടതിയില്‍ ഒപ്പിടാന്‍ പോയത് ഇന്നോവ കാറിലാണെന്ന് സുമേഷ് മൊഴി നല്‍കിയതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുമേഷ് നിഷേധിച്ചു. സംഭവദിവസം രാത്രി കൊടി സുനി ഫോണില്‍ വിളിച്ച് ടി വി വാര്‍ത്ത കാണാന്‍ ആവശ്യപ്പെട്ടിട്ടില്ല. സിപിഐ എം നേതാവ് കുഞ്ഞനന്തനെ അറിയില്ല. കൊലയ്ക്ക് മൂന്നാഴ്ചമുമ്പ് സമീറ ക്വാര്‍ട്ടേഴ്സില്‍ വച്ച് സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നും ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശമുണ്ടെന്നും അനൂപ് വഴിയാണ് കരാര്‍ വന്നതെന്നും കൊടി സുനി അറിയിച്ചു എന്നു പറയുന്നതും ശരിയല്ല. അപ്രകാരം യാതൊരു മൊഴിയും നല്‍കിയിട്ടില്ല. കൊടി സുനിയും സംഘവും ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മൊഴി കൊടുത്തിട്ടില്ല. കൊല നടന്നത് സിപിഐ എം അറിവോടെയാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് ചമച്ച മൊഴികള്‍ എല്ലാം സുമേഷ് നിഷേധിച്ചു. ഇല്ലാത്ത മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണ് കോടതിയില്‍ സുമേഷ് നടത്തിയ വെളിപ്പെടുത്തല്‍.

മൊഴിയാക്കിയത് പറയാത്ത കാര്യങ്ങള്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി പ്രോസിക്യൂഷനെതിരെ. കൊലപാതക ഗൂഢാലോചന നേരിട്ട് അറിയുമെന്നുപറഞ്ഞ് ഹാജരാക്കിയ കേസ് രജിസ്റ്ററിലെ 16-ാം സാക്ഷിയും പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷിയുമായ ടി കെ സുമേഷാണ് പ്രോസിക്യൂഷന്റെ വിസ്താരത്തില്‍ എതിരെ മൊഴിനല്‍കിയത്. സുമേഷില്‍നിന്ന് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നത് ഭയന്ന പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. കോടതി ഇതംഗീകരിച്ചശേഷം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രോസ് വിസ്താരം നടത്തി.

താന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് നാദാപുരം മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത് പൊലീസ് പീഡനംമൂലമാണെന്നും സുമേഷ് പറഞ്ഞു. ചന്ദ്രശേഖരന്‍ കേസില്‍ ശാസ്ത്രീയ അന്വേഷണരീതിയാണ് അവലംബിച്ചത് എന്ന പൊലീസിന്റെയും മറ്റും വാദം സുമേഷിന്റെ മൊഴിയിലൂടെ പൊളിയുന്നതിന് കോടതി സാക്ഷിയായി. സുമേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് സ്ഥാപിക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമവും പാളി. മാഹി, പള്ളൂര്‍ മേഖലകളിലെ 14 കേസുകളില്‍ സുമേഷ് പ്രതിയാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിഭാഗം വിസ്താരത്തില്‍ 14ല്‍ 12 കേസിലും തന്നെ വെറുതെവിട്ടതായി സുമേഷ് മൊഴിനല്‍കി. ശിക്ഷിക്കപ്പെട്ട രണ്ടുകേസില്‍ അപ്പീലില്‍ ശിക്ഷ അസാധുവാക്കിയെന്നും സുമേഷ് വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പത്താംസാക്ഷിയും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് സെക്രട്ടറിയുമായ വി എസ് സൂരജ്കുമാറിനെയും ബുധനാഴ്ച വിസ്തരിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരം 10.10ന് അറിഞ്ഞിട്ടില്ലെന്ന് സൂരജ്കുമാര്‍ മൊഴിനല്‍കി. പൊലീസ് രേഖപ്പെടുത്തിയതിന് വിരുദ്ധമായ മൊഴിയാണിത്. രാത്രി 11ന് ഭക്ഷണം കഴിച്ച് തിരിച്ച് ക്ലബ്ബില്‍ എത്തിയപ്പോഴാണ് ആരോ ഒരാള്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും സൂരജ്കുമാര്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് സാക്ഷിവിസ്താരം നടത്തിയത്. ക്ലബ് പ്രസിഡന്റ് വി കെ ശിവരാമനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാഴാഴ്ച 22 മുതല്‍ 25 വരെ സാക്ഷികളെ വിസ്തരിക്കും.

deshabhimani 070313