ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 19, ഞായറാഴ്‌ച

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട ആം ആദ്മി പാര്‍ടി (എഎപി), എഴുപതംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി സര്‍ക്കാര്‍ രൂപീകരിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പാര്‍ടിയുടെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച വലിയ ചര്‍ച്ചയ്ക്ക് വിഷയമായി. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ക്യാമ്പുകളില്‍ പുതിയ പാര്‍ടിയുടെ വളര്‍ച്ച സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പുതിയ പാര്‍ടി ജനകീയപിന്തുണയോടെ പെട്ടെന്ന് അധികാരശ്രേണിയില്‍ എത്തുന്നത് ഇതാദ്യമല്ല. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ടി 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിക്കുന്ന വിജയം നേടി. 1980കളിലുണ്ടായ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രസ്ഥാനത്തിലൂടെ അസം ഗണ പരിക്ഷത്തും അധികാരമേറി. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ രാഷ്ട്രീയകക്ഷികള്‍ ഇന്നും നിലനില്‍ക്കുന്നു.

എഎപിയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. വ്യക്തമായ ശൃംഖല തീര്‍ത്ത് മധ്യവര്‍ഗത്തില്‍നിന്ന് പിന്തുണ നേടിയ എഎപി പിന്നീട് നഗരത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു. അഞ്ച് ദശാബ്ദമായി കോണ്‍ഗ്രസും ബിജെപിയുമായുള്ള ഇരുകക്ഷി രാഷ്ട്രീയം തുടരുന്ന ഡല്‍ഹിയിലാണ് ഇവരുടെ വിജയം. 2011ലെ അഴിമതിവിരുദ്ധ സമരത്തില്‍നിന്നാണ് എഎപിയുടെ ജനനം. ആ സമയത്ത് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജനലോക്പാല്‍ബില്ലിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന് മധ്യവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഡല്‍ഹിയിലെ യുവാക്കളില്‍നിന്ന്. അഴിമതിവിരുദ്ധതയില്‍ മാത്രം ഊന്നിയുള്ള ഈ പ്രസ്ഥാനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുക അസാധ്യമാണ്. എന്നാല്‍, അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോയി. സ്വാഭാവികമായും വളന്റിയര്‍മാരെ ആകര്‍ഷിക്കാനും ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും എഎപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള എഎപിയുടെ വിജയം ഗുണപരമാണ്. സാധാരണ നിലയില്‍ അരാഷ്ട്രീയമായ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി യുവാക്കളെ രാഷ്ട്രീയത്തിലേക്കും ആദര്‍ശവാദത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെ. എഎപി സര്‍ക്കാരില്‍നിന്ന് വന്‍ പ്രതീക്ഷകളാണ് ജനങ്ങള്‍ക്കുള്ളത്. ഡല്‍ഹിക്കാകട്ടെ സമ്പൂര്‍ണ സംസ്ഥാനപദവി ലഭിച്ചിട്ടുമില്ല.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സാധാരണ രാഷ്ട്രീയ ചട്ടക്കൂടിന് പുറത്തുള്ള രാഷ്ട്രീയവെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതിവില 50 ശതമാനം വെട്ടിക്കുറയ്ക്കും, 700 ലിറ്റര്‍ വെള്ളം ദിനംപ്രതി ഒരു വീടിന് സൗജന്യമായി നല്‍കും, വികേന്ദ്രീകരണത്തിലൂടെ മൊഹല്ലസഭകള്‍ വഴി തീരുമാനങ്ങള്‍ കൈക്കൊള്ളും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അഴിമതി പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എഎപി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളെക്കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല. ഉദാഹരണത്തിന് നഗരത്തില്‍ വൈദ്യുതിവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിതരണസംവിധാനം സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടാണ്. ഉന്നത തലത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി നവ ഉദാരനയത്തിന്റെ ഫലമാണ്. കരാര്‍ തൊഴിലും ഇതിന്റെ ഫലം തന്നെ. എന്നാല്‍, സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഈ രാഷ്ട്രീയ പാര്‍ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്. "ഇടത്- വലത് തലമെന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ബുദ്ധിപരമല്ലെന്ന്” എഎപി നേതാവ് തന്നെ പറയുന്നിടംവരെ കാര്യങ്ങളെത്തി. മെച്ചപ്പെട്ട മാതൃക ലാറ്റിനമേരിക്കയില്‍നിന്ന് ഉയര്‍ന്നുവരികയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാല്‍, ലാറ്റിനമേരിക്കന്‍ മാതൃക പ്രത്യക്ഷത്തില്‍ത്തന്നെ നവ ഉദാരനയത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തിരുന്നുവെന്ന കാര്യം ഈ നേതാവ് ഓര്‍മിക്കണം.

എഎപി ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുകയും കോണ്‍ഗ്രസിനെ എന്ന പോലെ ബിജെപിയുടെയും അഴിമതിയും തെറ്റായ നയങ്ങളും പുറത്തുകൊണ്ട്വരികയും ചെയ്തു. മധ്യവര്‍ഗത്തോടും യുവാക്കളോടും നരേന്ദ്രമോഡി നടത്തിയ അഭ്യര്‍ഥനയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഡല്‍ഹിയിലെ എഎപി പ്രചാരണം സഹായിച്ചു. എന്നിരുന്നാലും വര്‍ഗീയതയ്ക്കെതിരായ നിലപാടും ഹിന്ദുത്വവര്‍ഗീയ അജന്‍ഡയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തീരാന്‍ കഴിയുമോ? ഇപ്പോള്‍ എഎപി ദേശീയ പാര്‍ടിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ടിയുടെ സ്വഭാവവും ഏത് ദിശയിലേക്കാണ് പാര്‍ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയൂ. നിലവില്‍ എഎപി ഭരണവിരുദ്ധ മുഖത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും ഇടതുപക്ഷ പാര്‍ടികളെ ഉള്‍പ്പെടെ ഒരേ ബ്രഷ്കൊണ്ട് താറടിക്കുന്നു. എഎപി അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായയും അഴിമതിരാഹിത്യവും അധികാരത്തിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍നിന്ന് സംഭാവന വഴിയുള്ള ധനസമാഹരണവുമാണ്. ഇതെല്ലാം തുടക്കംമുതല്‍ കമ്യൂണിസ്്റ്റ് പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത രീതികളാണ്. ഉദാഹരണത്തിന് പാര്‍ടിയുടെ ധനസമാഹരണംതന്നെ. ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന ചെറിയ സംഭാവനകളും പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവി (വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക)യുമാണ് പാര്‍ടിയുടെ വരുമാനസ്രോതസ്സ്. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ബക്കറ്റ് പിരിവ് വീക്ഷിച്ച ആര്‍ക്കും ഇക്കാര്യം അറിയാം. കേരളത്തിലുടനീളം സെപ്തംബറില്‍ രണ്ട് ദിവസമായി പാര്‍ടി ഫണ്ടിന് നടത്തിയ പിരിവില്‍ 5.43 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി.

പൊതു പദവികള്‍ വഹിച്ച കമ്യൂണിസ്റ്റ് നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടി. പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിയായ വേളയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും രണ്ട് കിടക്കമുറികളുള്ള ഫ്ളാറ്റിലായിരുന്നു താമസം. അഴിമതിക്കറ പുരളാത്ത നേതാവാണെന്ന പ്രതിഛായയാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുള്ളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നതുതന്നെ രാജ്യത്തെ "ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായാണ"്. സ്വത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഡല്‍ഹിയില്‍ ലളിതജീവിതത്തിന്റെയും പുത്തന്‍ പൊതുസേവനത്തിന്റെയും മാതൃക സഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പോഴും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകള്‍ മാത്രമല്ല ഇടതുപക്ഷത്തിന്റെ എംപിമാരും നിയമസാമാജികരും ലളിതജീവിതം നയിക്കുന്നവരും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരുമാണ്.

എഎപിയുടെ രാഷ്ട്രീയേതരവും രാഷ്ട്രീയവിരുദ്ധവുമായ ഉദ്ഭവവും മധ്യവര്‍ഗ- എന്‍ജിഒ ബന്ധവുമാണ് ഭരണവര്‍ഗ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ എന്നും തൊഴിലാളിവര്‍ഗത്തെ പിന്തുണച്ചും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഇടതുപക്ഷ അജന്‍ഡ. അതോടൊപ്പം സാമൂഹ്യനീതിക്കും ജനാധിപത്യവല്‍ക്കരണത്തിനും അധികാരവികേന്ദ്രീകരണത്തിനും അനുകൂലമാണ് കമ്യൂണിസ്റ്റ് പാര്‍ടി. 1957ല്‍ കേരളത്തില്‍നിന്നാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരംഭം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും അഴിമതിയില്ലാത്ത മന്ത്രാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്തു.

ഇന്ന് രാജ്യത്ത് ഭരണവര്‍ഗത്തിന്റെ രണ്ട് കക്ഷികള്‍- കോണ്‍ഗ്രസും ബിജെപിയും- അന്തരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെയും വന്‍കിട ഇന്ത്യന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ചൂഷണം ശക്തമാക്കുകയും ചെയ്യുന്നു. ഇവരുയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരനയമാണ് ഉന്നതങ്ങളിലെ അഴിമതിയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ രണ്ട് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ ചുരുക്കം പാര്‍ടികള്‍ക്ക് മാത്രമേ വ്യക്തമായ നയങ്ങളുള്ളൂ. അതുകൊണ്ട് തന്നെ എഎപി ഡല്‍ഹി തെരഞ്ഞെടുപ്പ് ജയം ഒരു വഴിത്തിരിവാണ്. ബദല്‍ നയങ്ങള്‍ വ്യക്തമാക്കി രാജ്യത്തെ സാധാരണ ജനങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഒരു പാര്‍ടി കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇതനുസരിച്ചായിരിക്കും ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വഴിത്താര നിശ്ചയിക്കപ്പെടുക.

*
പ്രകാശ് കാരാട്ട്

പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും

പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും

ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതിനിറഞ്ഞ സാമ്പത്തിക വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, 2013 നവംബര്‍ 25ന് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യജീവന്റെ വില സംരക്ഷിക്കുന്നതിനുവേണ്ടി ""കൊല്ലരുത്"" എന്ന് ""കല്‍പന"" അനുശാസിക്കുന്നതുപോലെതന്നെ പാവങ്ങളെ ഒഴിവാക്കുകയും അസമത്വം വളര്‍ത്തുകയും ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥ "പാടില്ല" എന്ന "കല്‍പന"യും ഉണ്ടാവണം എന്ന് ആ രേഖയില്‍ പറഞ്ഞിരിക്കുന്നു.

വിപണികളുടെ പരമമായ സ്വേച്ഛാധിപത്യത്തേയും ധനപരമായ ഊഹക്കച്ചവടത്തേയും തള്ളിക്കളഞ്ഞുകൊണ്ടും അസമത്വത്തിന് കാരണമായ ഘടനയെ ആക്രമിച്ചുകൊണ്ടും ദരിദ്രരുടെ പ്രശ്നങ്ങള്‍ മൗലികമായി പരിഹരിക്കാത്തിടത്തോളംകാലം ലോകത്തെസംബന്ധിച്ച പ്രശ്നത്തിന് ആ അര്‍ഥത്തില്‍ ഒരു പ്രശ്നത്തിനുപോലും, പരിഹാരം കാണാന്‍ കഴിയില്ല എന്നും ആ രേഖയില്‍ പറഞ്ഞിരിക്കുന്നു. അന്തസ്സുള്ള ജോലിയും വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന ആ ലഘുലേഖ, പണത്തെ വിഗ്രഹവല്‍ക്കരിക്കുന്ന വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ആ രേഖ, അങ്കലാപ്പിന് ഇടയാക്കിയതിലും പോപ്പ് മാര്‍ക്സിസ്റ്റ് ആയിക്കഴിഞ്ഞോ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതിലും, അത്ഭുതത്തിനവകാശമില്ലല്ലോ. പോപ്പ് ഫ്രാന്‍സിസ് മാര്‍ക്സിസ്റ്റ് ആയി മാറുകയാണെങ്കില്‍ അത് പത്രങ്ങളില്‍ ആശ്ചര്യകരമായ തലവാചകത്തിന് ഇടയാക്കുമെങ്കിലും പള്ളിയുടെ നേതാക്കന്മാര്‍ക്ക് അങ്ങനെ തോന്നാനിടയില്ല എന്നുവരെ ഹെലന്‍ഹോണ്‍ "അറ്റ്ലാന്റിക്കി"ല്‍ എഴുതുന്നു. കത്തോലിക്കാ പള്ളിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട വ്യതിയാനംതന്നെയാണ്. കാരണം ആധുനിക കാലഘട്ടത്തിലെ മഹാവിപത്താണ് മാര്‍ക്സിസം എന്നാണ് പോപ്പ് ഫ്രാന്‍സിസിന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിരുന്നത്.

ആഡംബരപൂര്‍ണമായ ജീവിതശൈലിയുടെപേരില്‍, വത്തിക്കാന്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരായ മഹാ ഭൂരിപക്ഷത്തെ സാമ്പത്തികമായി ഒഴിവാക്കിനിര്‍ത്തുന്ന കാര്യം ഊന്നിപ്പറയുന്ന ഫ്രാന്‍സിസിന്റെ പ്രഖ്യാപനം അതിന് വിരുദ്ധമാണെന്ന് മാത്രമല്ല, ഇങ്ങനെ ഒഴിവാക്കപ്പെടുന്നത് ഘടനാപരമായ കാരണത്താലാണ് എന്നും വ്യക്തമാക്കുന്നുണ്ട്. സമകാലിക മുതലാളിത്തത്തിന്റെ അവിഭാജ്യഘടകങ്ങളായ ""വിപണികളുടെ സേച്ഛാധിപത്യ""ത്തേയും ""ധനപരമായ ഊഹക്കച്ചവടത്തേ""യും കുറിച്ച് അദ്ദേഹം പ്രത്യേകിച്ചും സൂചിപ്പിക്കുന്നുമുണ്ട്. ദാരിദ്ര്യത്തെ സംബന്ധിച്ച് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ആശങ്കയുയര്‍ന്നുവരുന്നത് സാധാരണമല്ലെങ്കിലും അത് വിഷമകരമൊന്നുമല്ല. എന്നാല്‍ ദാരിദ്ര്യത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ഗവണ്‍മെന്റുകളോട് ഉപദേശിക്കുന്നതോടുകൂടി അത്തരം ഉല്‍ക്കണ്ഠകള്‍ അവസാനിക്കാറാണ് പതിവ്. ഇത്തരം പ്രശ്നങ്ങളില്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധചെലുത്തുകയാണെങ്കില്‍. അലസതയും അഴിമതിയും ഇല്ലാതാക്കുകയാണെങ്കില്‍, ദാരിദ്ര്യം ഇല്ലാതാക്കാന്‍ അവയ്ക്ക് കഴിയും എന്നതാണ് അതിനുപിന്നിലുള്ള അനുമാനം. എന്നാല്‍ പോപ്പിന്റെ കുറിപ്പ്, അതിനുമപ്പുറം പോകുന്നുവെന്നതാണ് ശ്രദ്ധേയം. സ്വതന്ത്ര വിപണിയേയും ധനപരമായ ഊഹക്കച്ചവടത്തേയും വിമര്‍ശിക്കുന്നതുവഴി അദ്ദേഹം, ദാരിദ്ര്യം എന്ന യാഥാര്‍തഥ്യത്തിനുമുന്നില്‍ ഭരണകൂടം കണ്‍തുറന്നാല്‍ മാത്രം പോര, മറിച്ച് സാമ്പത്തികവാഴ്ചയില്‍ത്തന്നെ ഒരു മാറ്റം വരുത്തണം എന്ന ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

ശ്രദ്ധേയമായ സംഭവവികാസം 

ഇടതുപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. എന്നാല്‍ മുതലാളിത്തത്തെത്തന്നെ മറികടക്കാതെ, സമകാലീന മുതലാളിത്തത്തിന്റെ അവശ്യ സ്വഭാവ സവിശേഷതകളെ മറികടക്കാന്‍ കഴിയില്ല എന്ന അഭിപ്രായമാണ് ഇടതുപക്ഷത്തിനുള്ളത്. അന്തര്‍ലീനമായ സ്വന്തം പ്രവണതകളുടെ ഭാരത്തിന്‍കീഴില്‍ സ്വയം ചാലകശേഷിയുള്ള മുതലാളിത്തം, ഇന്നത്തെ കാലഘട്ടത്തിലെ സവിശേഷതകളോടുകൂടിയ മുതലാളിത്തത്തിലേക്ക് വളര്‍ന്നുവരികയാണുണ്ടായത്. ധനപരമായ ഊഹക്കച്ചവടം സമകാലീന മുതലാളിത്തത്തിന്റെ സവിശേഷതയാണ്; അത് പുറമേനിന്ന് ഉണ്ടായതല്ല; അത് മുതലാളിത്തത്തിന്റെ സഹജമായ അന്തഃസത്തതന്നെയാണ്. മുതലാളിത്തത്തിന്റെ അനിവാര്യ സവിശേഷതയായ ഇതിനെ ഒഴിവാക്കുന്നതിനുള്ള ഏതു ശ്രമത്തേയും മുതലാളിത്തം ശക്തിയായി ചെറുക്കുകതന്നെ ചെയ്യും. അതിനാല്‍ അതിനെ ഇല്ലാതാക്കണമെങ്കില്‍ സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനംതന്നെ സംഭവിക്കണം. മുതലാളിത്തത്തെ മറികടക്കുന്നതിനെപ്പറ്റി പോപ്പ് ഫ്രാന്‍സിസ് പറയുന്നില്ലെങ്കിലും, മുതലാളിത്തത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം (സമകാലീന ലോകത്തിലെ അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിമര്‍ശനമെങ്കിലും) ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തോട്, പ്രകടമായിത്തന്നെ സമാനമായി തീരുന്നുണ്ട്. ഇതൊരു പ്രധാനപ്പെട്ട സംഭവവികാസംതന്നെയാണ്.

മൂന്നാംലോകത്തില്‍നിന്നുള്ള ആദ്യത്തെ പോപ്പാണ് ഫ്രാന്‍സിസ് എന്നത് യാദൃച്ഛികമല്ല. അദ്ദേഹം അര്‍ജന്റീനക്കാരനാണ്; ""വിമോചന ദൈവശാസ്ത്ര""ത്തിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച വന്‍കരയില്‍നിന്നാണ് അദ്ദേഹം വരുന്നത്. യൂറോപ്യന്‍ വംശജരായ പുരോഹിതന്മാര്‍ക്കായിരുന്നു ഇതുവരെ വത്തിക്കാനില്‍ മേധാവിത്വം; അവരില്‍നിന്നു മാത്രമാണ് പോപ്പുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മൂന്നാംലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന പുരോഹിതന്മാര്‍ വളര്‍ത്തിക്കൊണ്ടുവന്നതും, മരണാനന്തരമുള്ള മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം ഇഹലോകത്തില്‍ത്തന്നെ ദരിദ്രരുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി പള്ളി എന്തെങ്കിലും ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നതുമായ ""വിമോചന ദൈവശാസ്ത്ര""ത്തോട് അവര്‍ക്ക് അസുഖകരമായ ബന്ധമാണ് ഉണ്ടായിരുന്നത്. മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട ലാറ്റിനമേരിക്കന്‍ പുരോഹിതരില്‍ പലര്‍ക്കും ലാറ്റിനമേരിക്കയിലെ സൈനിക സേച്ഛാധിപത്യ ഭരണങ്ങളുടെ അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവന്നിട്ടുണ്ട്; അത്തരം ഭരണങ്ങളോട് അവര്‍ ശത്രുതയിലായിരുന്നുതാനും. ചില പുരോഹിതന്മാരാകട്ടെ, ഗറില്ലാ സമരങ്ങളില്‍ പങ്കെടുക്കുകപോലുമുണ്ടായിട്ടുണ്ട്. അത്തരം പുരോഹിതന്മാരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു, ഫാദര്‍ മിഗ്വല്‍ ബോക്മാന്‍ 1977 ഒക്ടോബറില്‍ നിക്കരാഗ്വയിലെ സാന്ദിനിസ്റ്റുകളോട് ചേര്‍ന്ന അദ്ദേഹം, 1979ല്‍ സാന്ദിനിസ്റ്റയുടെ വിജയത്തെതുടര്‍ന്ന് ഡാനിയല്‍ ഒര്‍ട്ടേഗയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിത്തീരുകയും ചെയ്തു. ഒരു രാഷ്ട്രീയ പദവി സ്വീകരിച്ചതിന് 1980ല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കത്തോലിക്കാപള്ളിയില്‍നിന്ന് പുറത്താക്കി; എന്നാല്‍ അദ്ദേഹം നിക്കരാഗ്വായുടെ വിദേശകാര്യമന്ത്രിയായി 1990വരെ തുടര്‍ന്നു. 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടകാലത്ത്, അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ടായിരുന്നു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിന്‍കീഴില്‍, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ആഗോള സാമ്പത്തികക്രമം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമം വളരെ ശ്രദ്ധേയമായിരുന്നു. ഒരുപിടി സമ്പന്ന രാഷ്ട്രങ്ങളുടെ അധ്യക്ഷതയിലുള്ള (അവര്‍ ഏതാനും ചില രാഷ്ട്രങ്ങളെക്കൂടി ഒപ്പം ചേര്‍ത്ത് ജി-20 എന്ന സഖ്യംഉണ്ടാക്കി). നിലവിലുള്ള സാമ്പത്തിക ക്രമത്തിനുപകരം പുതിയ ക്രമത്തെ കൊണ്ടുവരുന്നതിനുള്ള ഈ പരിശ്രമം, സമ്പന്ന രാഷ്ട്രങ്ങളുടെ മേധാവിത്വത്തിനുനേര്‍ക്കുള്ള ഒരു വെല്ലുവിളിതന്നെയായിരുന്നു.

മറ്റൊരു പ്രമുഖവിമോചന ദൈവശാസ്ത്ര പ്രവര്‍ത്തകനായിരുന്നു പെറുവിലെ ഫാദര്‍ ഗുസ്താവോ ഗുട്ടിറെസ്. കടുത്ത ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന അദ്ദേഹം മാര്‍ക്സിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ഇത്രനാളും വത്തിക്കാന്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ പോപ്പുമായി അദ്ദേഹം സെപ്തംബറില്‍ കൂടിക്കാഴ്ച നടത്തി. ""ഏറെക്കാലം അകറ്റിനിര്‍ത്തപ്പെട്ടിരുന്ന (യൂറോപ്പിലെങ്കിലും) വിമോചന ദൈവശാസ്ത്രത്തിന് ലാറ്റിനമേരിക്കന്‍ പോപ്പ് സ്ഥാനമേറ്റനിലയ്ക്ക് ഇനിയും നിഴലില്‍ കഴിയാന്‍ സാധ്യമല്ല"" എന്ന് സമര്‍ത്ഥിക്കുന്ന ഒരു ലേഖനം അദ്ദേഹം വത്തിക്കാന്‍ പത്രത്തില്‍ എഴുതിയതിനോടൊപ്പമാണ് ഈ കൂടിക്കാഴ്ച നടന്നത്. ഒരു ലാറ്റിനമേരിക്കന്‍ പുരോഹിതന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ലാറ്റിനമേരിക്കയിലെ ചലനങ്ങള്‍ വത്തിക്കാനിലും എത്തിച്ചേര്‍ന്നിരിക്കുന്നു.

സമകാലീന മുതലാളിത്തത്തിന്‍കീഴിലെ (അതായത് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിന്റെ കാലഘട്ടത്തിലുള്ള മുതലാളിത്തം) യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമാണ് ഈ ചലനങ്ങളെല്ലാം. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ കോളണികള്‍ ഇല്ലാതായിക്കൊണ്ടിരുന്നു; തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിത്തം, കെയിന്‍സിന്റെ ഡിമാന്റ് മാനേജ്മെന്റ് നടപടികള്‍ സ്വീകരിച്ചു; അതിന്റെ ഫലമായി ഉയര്‍ന്ന ഉല്‍പാദന വളര്‍ച്ചയുണ്ടായി; തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിച്ചു; വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള യഥാര്‍ഥ വേതനവളര്‍ച്ചയും ഉണ്ടായി. അതിന്റെ ഫലമായി ദാരിദ്ര്യത്തെ സഹജമായി ജനിപ്പിക്കുന്ന വ്യവസ്ഥയല്ല മുതലാളിത്തം എന്നും ഇനി അഥവാ അസമത്വം വര്‍ധിക്കുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെ അത് ഇല്ലാതാക്കാന്‍ കഴിയും എന്നും കേവലമായ ദാരിദ്ര്യത്തില്‍ അത് വര്‍ദ്ധനയൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നുമുള്ള ധാരണയും ഉണ്ടായി. കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ മൂന്നാംലോക രാജ്യങ്ങളില്‍ എത്രയോ വര്‍ഷങ്ങളായി കടുത്ത ദാരിദ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന വസ്തുത, രണ്ടാംലോക യുദ്ധാനന്തരമുണ്ടായ, ""പരിഷ്കരിച്ച മുതലാളിത്ത""ത്തെ സംബന്ധിച്ച കോലാഹലത്തിനിടയില്‍ വിസ്മരിക്കപ്പെട്ടു. (ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിവര്‍ഷ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത ഏതാണ്ട് 200 കിലോഗ്രം ആയിരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്ന സന്ദര്‍ഭമായപ്പോഴേക്ക് 136 കിലോഗ്രാം ആയി കുറഞ്ഞിരുന്നു).

ധനമൂലധനം പിന്‍വാങ്ങിത്തുടങ്ങിയ അത്യസാധാരണമായ ഒരു കാലഘട്ടത്തിന്റെ ഉല്‍പന്നമായിരുന്ന ആ കാലഘട്ടം; കിഴുക്കാംതൂക്കായ ഒരു മാര്‍ഗത്തിന്റെ ഒത്തമുകളില്‍ ഇരിക്കുന്ന അവസ്ഥ; ആഗോള സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടായേക്കുമോ എന്ന ഭീഷണി ലോകത്തെയാകെ വിഴുങ്ങിയ കാലഘട്ടം; അതിനാല്‍ മുതലാളിത്തത്തിന്റെ നിലനില്‍പിനുവേണ്ടി സൗജന്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്നകാലം; മുതലാളിത്തത്തിന്റെ സാധാരണമായ സഹജപ്രവണതകളൊന്നും പ്രതിഫലിപ്പിക്കാത്ത കാലം. എന്നിട്ടും പഴയകാലത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം നിലനിന്നിരുന്നുതാനും. എന്നാല്‍ മൂലധനത്തിന്റെ കേന്ദ്രീകരണത്തോടും ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്റെ ആവിര്‍ഭാവത്തോടുംകൂടി, മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ സ്വഭാവം, കോളണി ഭരണകാലത്തിലേതെന്നപോലെ, ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അത് കെയിന്‍സിന്റെ ഡിമാന്റ്-മാനേജ്മെന്റ് സിദ്ധാന്തത്തേയും (അതിന്റെ ഇന്നത്തെ പേരാണ് ധനപരമായ ചെലവുചുരുക്കല്‍) ഏതെങ്കിലും തരത്തിലുള്ള ദേശീയ സാമ്പത്തികനയം അനുവര്‍ത്തിച്ചുവന്ന മൂന്നാംലോക രാജ്യങ്ങളിലെ നിയന്ത്രിത വ്യവസ്ഥകളേയും ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്നു; ലോകത്തെയാകെ നവലിബറലിസത്തിന്റെ മാറാലയില്‍ പൊതിഞ്ഞിരിക്കുന്നു; അതുകാരണം മുതലാളിത്തത്തിന്റെ സഹജമായ പ്രവണതകള്‍ നിയന്ത്രണരഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്സ് ചൂണ്ടിക്കാണിച്ചപോലെ, സമ്പത്തിന്റെ വളര്‍ച്ച ഒരു ധ്രുവത്തിലും ദാരിദ്ര്യം (കടുത്ത ദാരിദ്ര്യം) മറു ധ്രുവത്തിലും കേന്ദ്രീകരിക്കുന്ന അവസ്ഥ ഇതുമൂലം സംജാതമാകുന്നു. ഒരിക്കല്‍കൂടി, ലോകത്തൊട്ടാകെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത ഇടിയുന്നതായും ലോക ദാരിദ്ര്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതായും നാം കാണുന്നു. കേവലമായ ദാരിദ്ര്യം വര്‍ധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ അത്.

അവിതര്‍ക്കിതമായ വസ്തുത 

ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവം, അവിതര്‍ക്കിതമായ ഒരു വസ്തുതയാണ്. ഇടതു പ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ല് അതാണ്. ഇടതുപക്ഷത്തിന്റെ അവസാനത്തെക്കുറിച്ച് എത്ര ഘോരഘോരം പ്രഖ്യാപനം നടത്തിയാലും ശരി മുതലാളിത്തത്തിന്റെ വിജയത്തെക്കുറിച്ച് എത്ര കൊട്ടിഘോഷിച്ചാലുംശരി, സോഷ്യലിസത്തിന്റെ തകര്‍ച്ചയെക്കുറിച്ച് എത്രമാത്രം ആഘോഷിച്ചാലും ശരി, മേല്‍പ്പറഞ്ഞ വസ്തുത നിലനില്‍ക്കുന്നിടത്തോളംകാലം, മനുഷ്യവിമോചനത്തിനായുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ മര്‍മസ്ഥാനം നിലനില്‍ക്കുകതന്നെ ചെയ്യും.

പോപ്പ് ഫ്രാന്‍സിസിന്റെ പ്രഖ്യാപനം, വളരെ വ്യത്യസ്തവും അസാധാരണവുമായ ഒരു കോണില്‍നിന്നാണ് വരുന്നതെങ്കില്‍ത്തന്നെയും ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇടതുപക്ഷം അതിനെ സ്വാഗതംചെയ്യേണ്ടതാണ്. പോപ്പ് ഒരു സോഷ്യലിസറ്റ് അല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരംഭബിന്ദുവും നമ്മുടേതും ഒരേയിടത്ത് കൂടിച്ചേരുന്നു. എന്നാല്‍ നവലിബറലിസത്തിന്റെ മാപ്പുസാക്ഷികളും എന്തുചെയ്തിട്ടായാലും വളര്‍ച്ച കൈവരിക്കണമെന്ന് വാദിക്കുന്നവരും മുന്നോട്ടുവെയ്ക്കുന്ന ആരംഭബിന്ദുവില്‍നിന്ന് തികച്ചും വ്യത്യസ്തമാണത്. ഇക്കാര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിന് പറയാനുള്ളത് ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും.

""സ്വതന്ത്ര വിപണിയാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ച ലോകത്തില്‍ കൂടുതല്‍ നീതി ലഭ്യമാക്കുകയും സര്‍വരേയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ അനിവാര്യമായും വിജയിക്കുകതന്നെ ചെയ്യും എന്ന് അനുമാനിക്കുന്ന, കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തെ ചില ആളുകള്‍ ഇപ്പോഴും ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ വസ്തുതകളാല്‍ ഒരിക്കലും സമര്‍ഥിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ അഭിപ്രായം. സാമ്പത്തികാധികാരം കയ്യാളുന്നവരുടെയും നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെയും നന്മയില്‍ കാപട്യപൂര്‍വം വിശ്വാസം അര്‍പ്പിക്കുകയാണ് അത് ചെയ്യുന്നത്"".

സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിച്ചിട്ടുള്ള നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഭരണ വ്യവസ്ഥയുടെ അഭിപ്രായം; റോമന്‍ കത്തോലിക്കാ പള്ളിയുടെ തലവന്റേതിനേക്കാള്‍ എത്രയോ കൂടുതല്‍ വലത്തോട്ട് നീങ്ങിയതാണ് എന്നത് വിരോധാഭാസംതന്നെ. എന്നാല്‍ സാമ്പത്തികാധികാരങ്ങള്‍ കയ്യാളുന്നവരുടെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെതിരായി മുന്നറിയിപ്പ് നല്‍കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകളെ അത് സമര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.

*
പ്രഭാത്പട്നായിക് ചിന്ത വാരിക

സന്ധ്യ കാണാത്ത വിഷവൃക്ഷം

സന്ധ്യ കാണാത്ത വിഷവൃക്ഷം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ അഴിമതിക്ക് നേതൃത്വം നല്‍കുകയും ആ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുരുപയോഗംചെയ്യുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുമ്പോള്‍ ആര്‍ക്കൊക്കെയാണതില്‍ അസ്വസ്ഥതയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സന്ധ്യ സഹായിച്ചു. മലയാള മനോരമയ്ക്കും മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഹര്‍ഷോന്മാദത്താല്‍ സമനില തെറ്റിയിരിക്കുന്നു. സോളാര്‍ അഴിമതിവാര്‍ത്തകളാല്‍ കേരള മനഃസാക്ഷി കരിഞ്ഞുണങ്ങുമ്പോള്‍ നിരാശപൂണ്ട ആ മാധ്യമങ്ങള്‍ ഇപ്പോള്‍ ദംഷ്ട്രയും നെറ്റിക്കണ്ണും പുറത്തെടുത്ത് ആര്‍ത്തട്ടഹസിക്കുകയാണ്. കാരണം, ഏറ്റവും സമാധാനപരമായി കൊടും അഴിമതിക്കെതിരെ സമരംനടത്തുന്ന ഇടതുപക്ഷത്തിനെ ആക്രമിക്കുവാന്‍ കിട്ടിയ അവസരമാണ് ഇതവര്‍ക്ക്.

എങ്ങനെയും ഉമ്മന്‍ചാണ്ടിയെ സോളാര്‍താപത്തില്‍നിന്ന് രക്ഷിച്ച് ജനപ്രിയതയുടെ സമ്പര്‍ക്കത്തണലില്‍ കുളിപ്പിച്ചു കിടത്താനുള്ള വെമ്പലിലാണ് മനോരമയും കൂട്ടരും. ഇതവരുടെ രാഷ്ട്രീയവും വര്‍ഗതാല്‍പ്പര്യവുമാണ്. എല്‍ഡിഎഫ് സമരത്തെ ക്രൂരമായി അവഗണിക്കാനും അത് "ജനവിരുദ്ധ"മാണെന്ന് ആക്ഷേപിക്കാനും നടത്തുന്ന ശ്രമങ്ങള്‍, അവര്‍ ഭാവിക്കുന്ന നിഷ്പക്ഷതയുടെ മുഖംമൂടി പിച്ചിച്ചീന്തി കളഞ്ഞിരിക്കുന്നു. അഴിമതിയോടില്ലാത്ത അസഹിഷ്ണുത മനോരമയ്ക്ക് അതിനെതിരായ സമരത്തോടാണെന്ന് കൂടുതല്‍ വ്യക്തമാക്കുവാന്‍ സന്ധ്യ ഉപകരിച്ചു. പക്ഷേ, സമരവാര്‍ത്ത തമസ്കരിച്ചുകൊണ്ടിരുന്ന മനോരമ ഇപ്പോള്‍, സന്ധ്യയിലൂടെ സമരവാര്‍ത്തയ്ക്കായി പത്രത്തിന്റെ എത്രയോ കോളങ്ങള്‍ മാറ്റിവയ്ക്കുന്നു. സോഷ്യല്‍ മീഡിയ സന്ധ്യയ്ക്കു നല്‍കിയ പിന്തുണയെ പെരുപ്പിച്ചുകാട്ടുവാന്‍ മനോരമ നടത്തുന്ന തന്ത്രങ്ങള്‍ സന്ധ്യയ്ക്കു മനസിലാകുന്നുണ്ടല്ലോ? സന്ധ്യയുടെ പ്രതികരണരീതിയെയും ചിറ്റിലപ്പിള്ളിയുടെ "ധര്‍മബോധ"ത്തെയും ആക്രമിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഒട്ടും കുറവല്ല എന്ന് നമുക്കറിയാം. പക്ഷേ, മാധ്യമ തമസ്കരണംമൂലം അധികമാരും അറിയാതെപോകുമായിരുന്ന ക്ലിഫ്ഹൗസ് ഉപരോധത്തെ ലോകംമുഴുവനും അറിയിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സന്ധ്യയ്ക്കാണ്. അഴിമതിയെ വെറുക്കുന്ന ജനാധിപത്യസ്നേഹികള്‍ക്ക് ഇക്കാര്യത്തില്‍ സന്ധ്യയോട് നന്ദി ഉണ്ടാകും. മനോരമയ്ക്കുശേഷം സന്ധ്യയ്ക്കായി അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച ചിറ്റിലപ്പിള്ളി ആരുടെ താല്‍പ്പര്യസംരക്ഷകനാണെന്ന് ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയം ലാഭകരമല്ലാത്തതിനാല്‍ ബിസിനസ് നടത്താന്‍ തീരുമാനിച്ച ചിറ്റിലപ്പിള്ളി സമ്പന്നവര്‍ഗത്തിന്റെ പ്രതിനിധിയാണ്. അവയവദാനത്തെ അംഗീകരിക്കുമ്പോഴും എന്തുകൊണ്ട് അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ ചിറ്റിലപ്പിള്ളിക്കു കഴിയുന്നില്ല? ഭരണവര്‍ഗ താല്‍പ്പര്യത്തെ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്.

സന്ധ്യയുടെ ഒരു പ്രതികരണത്തിലൂടെ പലരുടെയും യഥാര്‍ഥ രാഷ്ട്രീയം പുറത്തേക്കുവരുമ്പോള്‍ സന്ധ്യതന്നെ അത്ഭുതപ്പെടുന്നുണ്ടാകാം. ഈ രാഷ്ട്രീയം കോണ്‍ഗ്രസോ സിപിഐ എമ്മോ എന്നതല്ല. ഏതു വര്‍ഗങ്ങളുടെ താല്‍പ്പര്യമാണ് ഇക്കൂട്ടര്‍ കാത്തുസൂക്ഷിക്കുന്നതെന്നാണ് പ്രധാനം. സന്ധ്യ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായിയും ആയിക്കോട്ടെ! പക്ഷേ സന്ധ്യേ, സന്ധ്യയുടെ ഈ പ്രതികരണശേഷി ഈ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുക. സാധാരണക്കാരെ കൊള്ളയടിക്കുന്ന സോളാര്‍ വീരന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുക. യഥാര്‍ഥ ജനാധിപത്യത്തിനായി സന്ധ്യയുടെ കരുത്ത് പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഴിമതിക്കെതിരെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിലേക്ക് സന്ധ്യയെയും ക്ഷണിക്കുന്നു. സന്ധ്യയുടെ വീട്ടുമുറ്റത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വിഷവൃക്ഷത്തെ കണ്ടില്ലെന്നു നടിക്കരുത്. സമരങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ, വിപ്ലവങ്ങളിലൂടെയാണ് നമ്മള്‍ നമ്മളായി മാറിയതെന്നും സന്ധ്യ മറക്കരുത്.

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂർ ക്ഷേത്രം, മനുഷ്യവിരുദ്ധ നീക്കത്തിനാൽ പിന്നെയും ശ്രദ്ധ ആകർഷിക്കുന്നു. ഇക്കുറി കല്ലൂർ ബാബുവിനെ ക്ഷേത്രത്തിൽ നിന്ന്‌ പുറത്താക്കിക്കൊണ്ടാണ്‌ മനസിലെ മാലിന്യം പുറത്തുകാട്ടിയത്‌.

കല്ലൂർ ബാബു, ഇലത്താളം കലാകാരനാണ്‌. പഞ്ചവാദ്യത്തിലെ നാദസുഭഗതയാണ്‌ ഇലത്താളം. ആ വാദ്ദ്യം വായിക്കാനറിയാത്തതുകൊണ്ടല്ല പുറത്താക്കപ്പെട്ടത്‌. കല്ലൂർ ബാബു താഴ്‌ന്ന ജാതിക്കാരനായതുകൊണ്ട്‌. ഇലത്താളം നിർമിക്കുന്നത്‌ കീഴ്‌ജാതിക്കാർ. അവർ പഠിച്ചപ്പോൾ താളം വഴങ്ങുകയും ചെയ്‌തു. ഒന്നര മണിക്കൂറിലധികം വായിച്ച്‌ ജനപ്രീതി നേടിയതിനുശേഷമാണ്‌ പുറത്താക്കപ്പെട്ടത്‌. പുറത്താക്കപ്പെട്ടതോ, പിന്നാക്ക വിഭാഗമായ യാദവ കുടുംബത്തിൽ പിറന്ന കൃഷ്‌ണന്റെ പേരിൽ. കഥയിൽ വ്യാസൻ നൽകിയ മാന്യതയെങ്കിലും അധികൃതർ കൃഷ്‌ണനും സഹജാതിക്കാർക്കും നൽകേണ്ടതല്ലേ? അതെങ്ങനെ അധികൃതർ വ്യാസന്റെ പിന്മുറക്കാർ അല്ലല്ലൊ.ഗുരുവായൂർ ക്ഷേത്രത്തിൽ, മനുഷ്യവിരുദ്ധ ദർശനം പുതിയ കാര്യമല്ല. അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി കേളപ്പനും എ കെ ജിയും പി കൃഷ്‌ണപിള്ളയും നടത്തിയ സമരം ചരിത്രത്തിലുണ്ട്‌. അന്ന്‌ സഖാവ്‌ പി കൃഷ്‌ണപിള്ളയെ ഗുരുവായൂരപ്പന്റെ രക്ഷകർത്താക്കൾ നേരിട്ടത്‌ പേശീബലം കൊണ്ടായിരുന്നു. ഗുരുവായൂരമ്പലമേൽക്കൂര സ്വർണം പൂശുന്നതിനെക്കാൾ നല്ലത്‌ വീടില്ലാത്തവർക്ക്‌ വീടുവെച്ച്‌ കൊടുക്കുന്നതാണ്‌ എന്നു പറഞ്ഞതിന്‌, ക്ഷേത്രപരിസരത്തു വച്ച്‌ പവനനെയും കൂട്ടുകാരെയും കൈകാര്യം ചെയ്‌തതും കേരളം മറന്നിട്ടില്ല.

യേശുദാസിന്റെ ക്ഷേത്രപ്രവേശന നിരാസമാണ്‌ രസകരം. ക്രസ്‌ത്യാനി കണ്ടുപിടിച്ച കറണ്ടും മൈക്കും ഉപയോഗിച്ച്‌ ക്രിസ്‌ത്യാനി പാടിയ പാട്ട്‌ ക്ഷേത്രത്തിൽ കേൾപ്പിക്കാം. പേരിൽ ക്രിസ്‌തുമത സൂചനയുള്ളതിനാൽ യേശുദാസിനു പ്രവേശനമില്ല.

കേരളത്തിന്റെ തനതു കലാരൂപമായ കൃഷ്‌ണനാട്ടം ഒന്നു കാണണമെന്നുവച്ചാൽ ഹിന്ദുപേരുള്ള നിരീശ്വരവാദിയെ പ്രവേശിപ്പിച്ചാലും അഹിന്ദുക്കളെ പ്രവേശിപ്പിക്കുകയില്ല. അതായത്‌ നമ്മുടെ സാംസ്‌കാരികനായകരായ ചെമ്മനം ചാക്കോ, യു എ ഖാദർ, എം പി വീരേന്ദ്രകുമാർ തുടങ്ങിയവർക്ക്‌ കൃഷ്‌ണനാട്ട സി ഡി വീട്ടിലിട്ടു കാണാമെന്നർഥം. ഇപ്പോൾ സജീവമായി കൃഷ്‌ണനാട്ടമുള്ളത്‌ ഗുരുവായൂരിൽ മാത്രമാണ്‌. നേർച്ചയെന്ന നിലയിൽ കൃഷ്‌ണനായി വേഷമിടുന്നതിനുമുണ്ട്‌ ജാതീയമായ തടസം. മേൽജാതിക്കാർക്കു മാത്രമേ അതിനനുവാദമുള്ളു. നമ്മുടെ ശ്രീശാന്തിന്റെ ജാതി ചെമ്പുതെളിഞ്ഞത്‌ അങ്ങനെയാണല്ലോ. കൃഷ്‌ണവേഷം കെട്ടി ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നതിനുശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്നുതന്നെ ഔട്ടായിയെന്നത്‌, ഇതുകൊണ്ടൊന്നും മേൽജാതിക്കാർക്കും രക്ഷയില്ലെന്നതിന്റെ തെളിവായിരിക്കാം.

ഗുരുവായൂരപ്പന്‌ ഹിന്ദുമതക്കാരോട്‌ പ്രത്യേകിച്ച്‌ മമതയൊന്നുമില്ല. ഗുരുവായൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്‌ അഹിന്ദുക്കളാണ്‌.
ജാതീയമായ വേർതിരിവുകൾ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രാധികൃതർ അവസാനിപ്പിക്കണം. അല്ലെങ്കിൽ കല്ലൂർ ബാബു എന്തിന്‌ അമ്പലമതിലകത്തേക്ക്‌ പോകണം? ഞെരളത്തു രാമപ്പൊതുവാൾ കാണിച്ച മഹനീയമായ വഴിയുണ്ടല്ലൊ. ജനങ്ങളിലേക്കു ചെല്ലുക. സോപാനം വിട്ട്‌ സംഗീതം ജനങ്ങളിലെത്തിച്ചപ്പോഴാണ്‌ പ്രതികരണമുണ്ടായത്‌. മതിലകത്ത്‌ ഒടുങ്ങുമായിരുന്ന ഞെരളത്തിനെ മലയാളത്തിനു കിട്ടിയത്‌ അങ്ങനെയാണ്‌.

ഒരാളുടേയും ജാതിയും മതവുമൊന്നും തിരിച്ചറിയാൻ ദൈവത്തിനു സാധിക്കുകയില്ല. ഇരുത്താനോ തിരുത്താനോപോലും സാധിക്കുകയില്ല. ആരാധനാലയങ്ങളുണ്ടാക്കി അതിൽ ദൈവസങ്കൽപം നിക്ഷേപിച്ചത്‌ മനുഷ്യനാണ്‌. മനുഷ്യൻ യഥാർഥ മനുഷ്യരാകണമെങ്കിൽ സങ്കുചിതമായ ജാതിമതദൈവ ചിന്തകളിൽ നിന്ന്‌ മോചിതരാകേണ്ടതുണ്ട്‌.

*
കുരീപ്പുഴ ശ്രീകുമാർ ജനയുഗം