ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 19, ഞായറാഴ്‌ച

സന്ധ്യ കാണാത്ത വിഷവൃക്ഷം

സന്ധ്യ കാണാത്ത വിഷവൃക്ഷം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ അഴിമതിക്ക് നേതൃത്വം നല്‍കുകയും ആ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുരുപയോഗംചെയ്യുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുമ്പോള്‍ ആര്‍ക്കൊക്കെയാണതില്‍ അസ്വസ്ഥതയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സന്ധ്യ സഹായിച്ചു. മലയാള മനോരമയ്ക്കും മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഹര്‍ഷോന്മാദത്താല്‍ സമനില തെറ്റിയിരിക്കുന്നു. സോളാര്‍ അഴിമതിവാര്‍ത്തകളാല്‍ കേരള മനഃസാക്ഷി കരിഞ്ഞുണങ്ങുമ്പോള്‍ നിരാശപൂണ്ട ആ മാധ്യമങ്ങള്‍ ഇപ്പോള്‍ ദംഷ്ട്രയും നെറ്റിക്കണ്ണും പുറത്തെടുത്ത് ആര്‍ത്തട്ടഹസിക്കുകയാണ്. കാരണം, ഏറ്റവും സമാധാനപരമായി കൊടും അഴിമതിക്കെതിരെ സമരംനടത്തുന്ന ഇടതുപക്ഷത്തിനെ ആക്രമിക്കുവാന്‍ കിട്ടിയ അവസരമാണ് ഇതവര്‍ക്ക്.

എങ്ങനെയും ഉമ്മന്‍ചാണ്ടിയെ സോളാര്‍താപത്തില്‍നിന്ന് രക്ഷിച്ച് ജനപ്രിയതയുടെ സമ്പര്‍ക്കത്തണലില്‍ കുളിപ്പിച്ചു കിടത്താനുള്ള വെമ്പലിലാണ് മനോരമയും കൂട്ടരും. ഇതവരുടെ രാഷ്ട്രീയവും വര്‍ഗതാല്‍പ്പര്യവുമാണ്. എല്‍ഡിഎഫ് സമരത്തെ ക്രൂരമായി അവഗണിക്കാനും അത് "ജനവിരുദ്ധ"മാണെന്ന് ആക്ഷേപിക്കാനും നടത്തുന്ന ശ്രമങ്ങള്‍, അവര്‍ ഭാവിക്കുന്ന നിഷ്പക്ഷതയുടെ മുഖംമൂടി പിച്ചിച്ചീന്തി കളഞ്ഞിരിക്കുന്നു. അഴിമതിയോടില്ലാത്ത അസഹിഷ്ണുത മനോരമയ്ക്ക് അതിനെതിരായ സമരത്തോടാണെന്ന് കൂടുതല്‍ വ്യക്തമാക്കുവാന്‍ സന്ധ്യ ഉപകരിച്ചു. പക്ഷേ, സമരവാര്‍ത്ത തമസ്കരിച്ചുകൊണ്ടിരുന്ന മനോരമ ഇപ്പോള്‍, സന്ധ്യയിലൂടെ സമരവാര്‍ത്തയ്ക്കായി പത്രത്തിന്റെ എത്രയോ കോളങ്ങള്‍ മാറ്റിവയ്ക്കുന്നു. സോഷ്യല്‍ മീഡിയ സന്ധ്യയ്ക്കു നല്‍കിയ പിന്തുണയെ പെരുപ്പിച്ചുകാട്ടുവാന്‍ മനോരമ നടത്തുന്ന തന്ത്രങ്ങള്‍ സന്ധ്യയ്ക്കു മനസിലാകുന്നുണ്ടല്ലോ? സന്ധ്യയുടെ പ്രതികരണരീതിയെയും ചിറ്റിലപ്പിള്ളിയുടെ "ധര്‍മബോധ"ത്തെയും ആക്രമിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഒട്ടും കുറവല്ല എന്ന് നമുക്കറിയാം. പക്ഷേ, മാധ്യമ തമസ്കരണംമൂലം അധികമാരും അറിയാതെപോകുമായിരുന്ന ക്ലിഫ്ഹൗസ് ഉപരോധത്തെ ലോകംമുഴുവനും അറിയിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സന്ധ്യയ്ക്കാണ്. അഴിമതിയെ വെറുക്കുന്ന ജനാധിപത്യസ്നേഹികള്‍ക്ക് ഇക്കാര്യത്തില്‍ സന്ധ്യയോട് നന്ദി ഉണ്ടാകും. മനോരമയ്ക്കുശേഷം സന്ധ്യയ്ക്കായി അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച ചിറ്റിലപ്പിള്ളി ആരുടെ താല്‍പ്പര്യസംരക്ഷകനാണെന്ന് ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയം ലാഭകരമല്ലാത്തതിനാല്‍ ബിസിനസ് നടത്താന്‍ തീരുമാനിച്ച ചിറ്റിലപ്പിള്ളി സമ്പന്നവര്‍ഗത്തിന്റെ പ്രതിനിധിയാണ്. അവയവദാനത്തെ അംഗീകരിക്കുമ്പോഴും എന്തുകൊണ്ട് അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ ചിറ്റിലപ്പിള്ളിക്കു കഴിയുന്നില്ല? ഭരണവര്‍ഗ താല്‍പ്പര്യത്തെ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്.

സന്ധ്യയുടെ ഒരു പ്രതികരണത്തിലൂടെ പലരുടെയും യഥാര്‍ഥ രാഷ്ട്രീയം പുറത്തേക്കുവരുമ്പോള്‍ സന്ധ്യതന്നെ അത്ഭുതപ്പെടുന്നുണ്ടാകാം. ഈ രാഷ്ട്രീയം കോണ്‍ഗ്രസോ സിപിഐ എമ്മോ എന്നതല്ല. ഏതു വര്‍ഗങ്ങളുടെ താല്‍പ്പര്യമാണ് ഇക്കൂട്ടര്‍ കാത്തുസൂക്ഷിക്കുന്നതെന്നാണ് പ്രധാനം. സന്ധ്യ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായിയും ആയിക്കോട്ടെ! പക്ഷേ സന്ധ്യേ, സന്ധ്യയുടെ ഈ പ്രതികരണശേഷി ഈ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുക. സാധാരണക്കാരെ കൊള്ളയടിക്കുന്ന സോളാര്‍ വീരന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുക. യഥാര്‍ഥ ജനാധിപത്യത്തിനായി സന്ധ്യയുടെ കരുത്ത് പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഴിമതിക്കെതിരെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിലേക്ക് സന്ധ്യയെയും ക്ഷണിക്കുന്നു. സന്ധ്യയുടെ വീട്ടുമുറ്റത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വിഷവൃക്ഷത്തെ കണ്ടില്ലെന്നു നടിക്കരുത്. സമരങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ, വിപ്ലവങ്ങളിലൂടെയാണ് നമ്മള്‍ നമ്മളായി മാറിയതെന്നും സന്ധ്യ മറക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ