ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 19, ശനിയാഴ്‌ച

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
Posted on: 19-Jan-2013 05:47 PM
റാഞ്ചി: ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജന്‍മസ്ഥലമായ റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 131 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 155 റണ്‍സിന് പുറത്താക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ ദുര്‍ബലമായ വിജയലക്ഷ്യം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 77) ചിറകിലേറി ഇന്ത്യ അനായാസം മറികടന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ റണ്‍ കുറിച്ച് നായകന്‍ ധോണി(പുറത്താകാതെ 12)യായിരുന്നു വിജയനിമിഷത്തില്‍ കോഹ്ലിയ്ക്ക് കൂട്ട്. രഹാനയെ(0) തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ കോഹ്ലിയും ഗംഭീറും(33) ചേര്‍ന്നാണ് മല്‍സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഗംഭീര്‍ പുറത്തായ ശേഷമെത്തിയ യുവരാജ് 21 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നാണ് ധോണി ക്രീസിലെത്തിയത്. 9 ഫോറും രണ്ട് സിക്സറുമടക്കമാണ് കോഹ്ലി 77 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ട്രെഡ്വെല്‍ രണ്ട് വിക്കറ്റും ഫിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. കൊച്ചിയിലെ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ തളച്ചത്. 6.2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജഡേജ നേടിയത്. ആര്‍ അശ്വിനും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം നേടി. ശേഷിക്കുന്ന വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും സുരേഷ് റെയ്നയും പങ്കിട്ടു. 39 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. 25 റണ്‍സ് വീതമെടുത്ത ബെല്ലും ബ്രസ്നും ഇംഗ്ലണ്ടിനെ 150 കടക്കാന്‍ സഹായിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കെവിന്‍ പീറ്റേഴ്സന്‍(17) അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം


അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം
Posted on: 18-Jan-2013 11:50 PM
ബംഗളൂരു: മടെസ്നാന, പന്തിഭോജന തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ ഒപ്പുശേഖരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ ചരിത്രപുരുഷന്‍ ബസവണ്ണയുടെ പ്രതിമയ്ക്കു മുന്നില്‍ നടന്ന ഒപ്പുശേഖരണത്തില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളായി. കന്നട വികസന അതോറിറ്റി മുന്‍ ചെയര്‍മാന്‍ ബറഗൂര്‍ രാമചന്ദ്രപ്പ ഉദ്ഘാടനംചെയ്തു.

സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ. രവിവര്‍മകുമാര്‍, ഡോ. എല്‍ ഹനുമന്തയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ എന്നിവര്‍ സംസാരിച്ചു. അനാചാരങ്ങള്‍ക്കെതിരെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഡിസംബര്‍ 27നു സിപിഐ എം മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒപ്പുശേഖരണം. വിവിധ ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ ജാതീയ അനാചാരവിരുദ്ധ കണ്‍വന്‍ഷന്‍ ചേരും.ഫെബ്രുവരി ആദ്യവാരം സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ബംഗളൂരുവില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നും തുടര്‍ന്നും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും മാരുതി മാന്‍പടെ പറഞ്ഞു.

വര്‍ഗീയതയുടെ അത്യാപത്ത്


വര്‍ഗീയതയുടെ അത്യാപത്ത്
Posted on: 16-Apr-2012 11:57 PM
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിം ലീഗ് പറയുന്നതില്‍ അതിശയോക്തി കാണാനാകില്ല. ആര്‍എസ്എസിന്റെ സേവനം തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും വേണ്ടുവോളം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലായിട്ടില്ല ഒരിക്കലും. വടകര-ബേപ്പൂര്‍ മോഡല്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൊതുസ്ഥാനാര്‍ഥികളാണ് വടകരയിലും ബേപ്പൂരിലും മത്സരിച്ചത്.

വര്‍ഗീയതകളുടെ ആ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യത്തെ കണ്ട് അമ്പരന്നു നില്‍ക്കുകയല്ല; അടിച്ചോടിക്കുകയാണ് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങള്‍ ചെയ്തത്. വോട്ടിനുവേണ്ടി ആര്‍എസ്എസിന്റെ കാര്യാലയങ്ങളിലും വര്‍ഗീയ നേതാക്കളുടെ ഉമ്മറപ്പടികളിലും പാടുകിടക്കാന്‍ മടികാട്ടിയില്ലാത്ത മുസ്ലിം ലീഗുകാര്‍ ഒരു സുപ്രഭാതത്തില്‍ ആ കുറ്റം കോണ്‍ഗ്രസില്‍ ആരോപിച്ച് സ്വന്തം ശരീരം രക്ഷപ്പെടുത്താന്‍ നോക്കുന്നതിനെ കൗതുകത്തോടെയേ കാണാനാകൂ. ലീഗും വര്‍ഗീയതയും തമ്മില്‍ വേര്‍തിരിവ് അനുദിനം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസിന്റെ ജീവവായുതന്നെ വര്‍ഗീയതയാണിന്ന്. മതേതര പാര്‍ടി എന്ന പ്രതിച്ഛായ പാടേ മാഞ്ഞുപോയാലും അധികാരം മതി എന്ന സമവാക്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയതുകൊണ്ടാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍, അതിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിതന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ അഞ്ചാംമന്ത്രി വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചു, എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ് എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെ സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി എന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ജയിലില്‍ അടയ്ക്കേണ്ട കുറ്റങ്ങളും ഇതിലുണ്ട്. നാട് ഭരിക്കുന്ന കക്ഷിതന്നെ വര്‍ഗീയത കളിച്ചു എന്ന് മുഖ്യ സഖ്യകക്ഷിയാണ് ആരോപിക്കുന്നത്. ഒന്നുകില്‍ ലീഗ് ഇപ്പറഞ്ഞത് പിന്‍വലിക്കണം; അല്ലെങ്കില്‍ എന്തു സംഭവിച്ചു എന്ന് കോണ്‍ഗ്രസ് പറയണം. ആരോപണങ്ങള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത ആ നിമിഷം നഷ്ടപ്പെടും; യുഡിഎഫ് എന്ന സംവിധാനം പിരിച്ചുവിടേണ്ടിയും വരും. ശരിയല്ലെങ്കില്‍ ലീഗിന് പിന്നെ ഭരണത്തിലും മുന്നണിയിലും തുടരാന്‍ എന്തര്‍ഹത?

മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുക എന്ന സമീപനം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകംകൂടിയാണ്. അത് തകര്‍ക്കാന്‍ വലതുപക്ഷം എന്നും ശ്രമിച്ചിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതത്തെയും സാമുദായിക ശക്തികളെയുമാണ് ഉപയോഗപ്പെടുത്തിയത്. വര്‍ഗീയതയും ജാതിഭ്രാന്തുമുള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ സമീപനങ്ങളെ യുഡിഎഫ് ഇന്നും മുറുകെപ്പിടിക്കുന്നു. അതിന്റെ ഫലമാണ്, ഭരണമുന്നണിയിലെ രണ്ട് മുഖ്യകക്ഷികള്‍ ചേരിതിരിഞ്ഞ് വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആശങ്കാജനകമായ അവസ്ഥ. മുസ്ലിംലീഗിന് എത്ര മന്ത്രിമാരുണ്ടെന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഭരണമുന്നണിക്കകത്തെ പങ്കുവയ്പിന്റെ മാത്രം വിഷയമാണത്. ലീഗ് മന്ത്രിയായാലും കോണ്‍ഗ്രസ് മന്ത്രിയായാലും അവര്‍ ഏതു സമുദായത്തില്‍പെട്ടവരായാലും, സംരക്ഷിക്കുന്നത് സമ്പന്നവര്‍ഗത്തിന്റെയും സങ്കുചിത ശക്തികളുടെയും താല്‍പ്പര്യങ്ങളാണ്. മന്ത്രിസ്ഥാനത്തെച്ചൊല്ലി വര്‍ഗീയച്ചുവയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സൃഷ്ടിക്കപ്പെടുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അഞ്ചാംമന്ത്രിയെച്ചൊല്ലി ഉണ്ടായ ബഹളങ്ങളെല്ലാം യുഡിഎഫില്‍നിന്നോ യുഡിഎഫിനെ സഹായിക്കുന്ന ബാഹ്യഘടകങ്ങളില്‍നിന്നോ ആണ്. എന്‍എസ്എസ് ആസ്ഥാനത്തേക്കും കെപിസിസി പ്രസിഡന്റിന്റെ വീട്ടിലേക്കും ലീഗുകാര്‍ പ്രകടനം നടത്തിയ അനുഭവം അപകടകരമായ സൂചനകളാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സ്വരമെന്ന് മുസ്ലിം ലീഗ് പരിഭവിക്കുമ്പോള്‍, ലീഗിന്റേത് പലപ്പോഴും താലിബാന്‍ സ്വരമാണെന്നത് മറന്നുകൂടാ. അക്രമ രാഷ്ട്രീയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്താണ് പ്രാദേശികതലത്തില്‍ ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കളികള്‍ക്ക് പള്ളികളെ വേദിയാക്കുന്നതില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നില്ല. രണ്ടുകക്ഷികളും വര്‍ഗീയതയെയാണ് ഉപയോഗിക്കുന്നത്. അന്യന്റെ കുറ്റങ്ങള്‍ പരസ്യമായി അവര്‍ പരസ്പരം വിളിച്ചുപറയുന്നു എന്നതിനപ്പുറമാണ് യഥാര്‍ഥ പ്രശ്നം. നാടിന്റെ മതനിരപേക്ഷ സ്വഭാവമാണ്, അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരാല്‍ ആക്രമിക്കപ്പെടുന്നത്. അധികാരം പിടിച്ചടക്കാന്‍ ഭിന്നവര്‍ഗീയതകളുമായി സഖ്യം ചെയ്യുന്നവര്‍ക്ക് അവയെ മാറിമാറി പ്രീണിപ്പിച്ചേ തുടരാനാകൂ. അത്തരം പ്രീണനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ തര്‍ക്കങ്ങളും ഭിന്നതകളും സംഘട്ടനങ്ങളും ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് യുഡിഎഫിനെ ഗ്രസിച്ചിരിക്കുന്നത്. ഇത് മറികടക്കുക എളുപ്പമല്ല. വര്‍ഗീയ പ്രീണനം കോണ്‍ഗ്രസോ മുസ്ലിം ലീഗോ ഉപേക്ഷിക്കുമെന്ന് കരുതാനുമാകില്ല. ഇപ്പോള്‍ വെല്ലുവിളിമുഴക്കി പോരടിക്കുന്ന ഇവരെ പിടിച്ചുനിര്‍ത്തി കണക്കുപറയിക്കാനും നിലയ്ക്കുനിര്‍ത്താനുമുള്ള ജനശക്തിയാണ് ഉണരേണ്ടത്. നവ ലിബറല്‍ നയങ്ങളുള്‍പ്പെടെയുള്ള ജനവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ആ സമരവും. അധികാരത്തിനുവേണ്ടിയുള്ള വര്‍ഗീയക്കളികളെ കഴുത്തിനുപിടിച്ച് അറബിക്കടലിലെറിഞ്ഞേ കേരളത്തിന് രക്ഷപ്പെടാനാകൂ.

ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ജയ്പുര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഐഎന്‍ടിയുസിയെ തഴഞ്ഞു. തൊഴിലാളിപ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നതിനാലാണ് ഐഎന്‍ടിയുസി നേതാക്കളെ ക്ഷണിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉദ്ഘാടനപ്രസംഗത്തിലും വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുള്ള കോടിക്കണക്കിനു വരുന്ന തൊഴിലാളികളെപ്പറ്റി പരാമര്‍ശമില്ല. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലല്ല, വര്‍ക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണനയിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡിയെ ക്ഷണിച്ചത്. ഐഎന്‍ടിയുസിയില്‍ നിന്ന് വേറെ പ്രാതിനിധ്യമില്ല. എന്നാല്‍, ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുന്നൂറ്റമ്പതോളം പേരില്‍ 160 പേര്‍ എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നാണ്. തൊഴിലാളി പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒട്ടും ഗൗരവമില്ലെന്ന വിമര്‍ശം ഐഎന്‍ടിയുസി നേരത്തെ ഉന്നയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് സംഘടനകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുന്ന സംഘടന ഐഎന്‍ടിയുസി മാത്രമായിരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇതാണ് ഐഎന്‍ടിയുസിയെ തഴയാന്‍ കാരണം.

സാമ്പത്തിക നയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തിയില്ല. പകരം രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ (എ കെ ആന്റണി ചെയര്‍മാന്‍) പെടുത്തി. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആചാര്യന്‍ സാം പിത്രോദയെയും ഈ നയങ്ങളോട് ആഭിമുഖ്യക്കുറവുള്ള മണിശങ്കര്‍ അയ്യര്‍, വയലാര്‍ രവി എന്നിവരെയും സാമ്പത്തിക നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികവളര്‍ച്ച കൊണ്ട് പാവപ്പെട്ടവരുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായെന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് വയലാര്‍ രവി ഉദ്ഘാടനപ്രസംഗത്തിനുശേഷം മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഉദ്ഘാടന സമ്മേളനവേദിയില്‍ സോണിയാഗാന്ധി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവര്‍ക്കുശേഷമുള്ള കസേരയിലായിരുന്നു എ കെ ആന്റണി. അതിനുശേഷം രാഹുല്‍ഗാന്ധിയും. പക്ഷേ, വേദിയുടെ പശ്ചാത്തലത്തില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രം മാത്രം.

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം


Sunday, 6 January 2013

മാവൂരില്‍ വീണ്ടും മണല്‍പാസ് വിവാദം

ഊര്‍ക്കടവ്: ആള്‍മാറാട്ടം നടത്തി മണല്‍ പാസ് വാങ്ങി മറിച്ചുവിറ്റ സംഭവം കെട്ടടങ്ങും മുമ്പേ മാവൂരില്‍ പുതിയ വിവാദം. മാവൂരിലെ ഊര്‍ക്കടവ് പതാറില്‍ നിന്ന് ശനിയാഴ്ച കയറ്റിക്കൊണ്ടുപോയ മണലിനെ ചുറ്റിപ്പറ്റിയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്.
കുന്ദമംഗലം വരിട്ട്യാക്കല്‍ വടക്കേടത്ത് സുധാകരന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ച പാസിലാണ് തിരിമറി നടന്നതായി ആരോപണം. ശനിയാഴ്ച പത്തര മണിയോടെ പെരുമണ്ണ പുളിക്കല്‍ താഴത്ത് സുധാകരന് നല്കിയ മണല്‍ ഇറക്കിയതായി കണ്ടെത്തി. ഊര്‍ക്കടവില്‍നിന്ന് സുധാകരന്റെ പേരില്‍ മറ്റാരോ മണല്‍ കൊണ്ടുപോകുന്നതില്‍ പന്തികേടു തോന്നിയ ഏതാനും പേര്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരിമറി കണ്ടെത്തിയത്. മണല്‍ പിന്നീട് 11025 രൂപയ്ക്ക് പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ ലേലത്തില്‍ വിറ്റു.
അതേസമയം തനിക്ക് ശനിയാഴ്ച തന്നെ ഒരു ലോഡ് മണല്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ മണലിന്റെ കൈപ്പറ്റ് രസീതും ശനിയാഴ്ചത്തെ തിയ്യതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മറ്റെവിടെനിന്നോ മണല്‍ സംഘടിപ്പിച്ച് ഇദ്ദേഹത്തിന് നല്കിയതായാണ് ആക്ഷേപം.