ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂൺ 7, വെള്ളിയാഴ്‌ച

അഴിമതി ചരിത്രം

അഴിമതി ചരിത്രം


"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"".

ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്.


 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്
നു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"".

ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്.
ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം.

ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്.

സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.

ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ.

ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

കര്‍ഷകരെ സഹായിചിട്ടില്ലെങ്കിലും അവരുടെ ഭൂമി തട്ടിയെടുക്കുകയും സ്വന്ധം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഇ നാരിയെ ഇന്ത്യയിലെ ഓര്‍ പ്രസ്ഥാനത്തിന്റെ തലപ്പതിരുതാന്‍ നാണമില്ലേ .

ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്ന ഇ വ്യവസ്തയുല്ലിടത്തോളം

ലജികെണ്ടിവരും ഓരോ ഇന്ട്യാകാരനും.


കട : വോര്കെര്സ് ഫോറം

കോസ്റ്റസ് വാസെവാനിസിനു അഭിവാദ്യങ്ങള്‍

കോസ്റ്റസ് വാസെവാനിസിനു അഭിവാദ്യങ്ങള്‍

കത്തുന്ന ഈ ദേശത്തുനിന്ന് അവസാനമായി കേട്ട ഏറ്റവും ആര്‍ജവമുള്ള സ്വരങ്ങളിലൊന്ന് കോസ്റ്റസ് വാസെവാനിസ് (Kostas Vaxevanis)എന്ന മാധ്യമ പ്രവര്‍ത്തകന്റേതാണ്. 

വന്‍കിട മുതലാളിമാര്‍ ഭരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അഴിമതിയുടെ കൂട്ടുകെട്ടിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നേരത്ത് മാധ്യമധര്‍മത്തിന്റെ പതാക ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച ‘ഹോട്ട് ഡോക്’ എന്ന അന്വേഷണാത്മക മാസികയുടെ എഡിറ്ററാണ് വാസെവാനിസ്.
നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയ 2059 പ്രമുഖരായ ഗ്രീക്കുകാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മോചിതനാവുകയും ചെയ്ത ധീരനായ ഈ മാധ്യമ പ്രവര്‍ത്തകന്‍, ജനാാധിപത്യത്തെക്കുറിച്ച് ഗ്രീസ് ഇന്നു കാണുന്ന ഏറ്റവും ഉജ്വലമായ സ്വപ്നമാണ്.

ആയിരം ആയിരം 
അഭിവാദ്യങ്ങള്‍ 

നാടുകടത്തലിന്റെ രാഷ്ട്രീയം

നാടുകടത്തലിന്റെ രാഷ്ട്രീയം

ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത ദിനരാത്രങ്ങള്‍ ഓര്‍മപ്പെടുത്തി നാടുകടത്തല്‍ ഭീഷണിയെന്ന ഡമോക്ലസിന്റെ വാള്‍ കേരള സമൂഹത്തിനുമുകളില്‍ ലജ്ജയേതുമില്ലാതെ തൂക്കിയിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടും നാടുകടത്തിയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന് കോളനിവാഴ്ചക്കാരും സി പി രാമസ്വാമി അയ്യരും പേക്കിനാവ് കണ്ടെങ്കില്‍ ഇന്ന് ഇവരുടെ പ്രേതം ബാധിച്ച ആഭ്യന്തരമന്ത്രി കമ്യൂണിസ്റ്റുകാരെ ഉടലോടെ നരകത്തിലേക്കയക്കാമെന്ന് പാഴ്ക്കിനാവ് കാണുന്നു.

റൗഡിസം, ഗുണ്ടായിസം, മണല്‍, വ്യാജമദ്യം, ലഹരിമരുന്ന്, കള്ളനോട്ട്, വ്യാജസിഡി, ഹവാല, കൊള്ളയടി, വാടകക്കൊല തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ള സാമൂഹ്യവിരുദ്ധരെ അടിച്ചമര്‍ത്തുന്നതിനാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് 2007 കേരള നിയമസഭ പാസാക്കിയത്. വ്യക്തികളും കുടുംബങ്ങളും ഉള്‍പ്പെട്ടതോ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോ രാഷ്ട്രീയപ്രവര്‍ത്തകരോ പ്രതിയാകുന്ന കേസുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്ന് രണ്ടാം വകുപ്പിന്റെ നിര്‍വചനഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഒരു കാരണവശാലും ഈ നിയമം ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്ന് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കിയതിന്റെ രേഖകള്‍ നിയമസഭയിലുണ്ട്. എന്നാല്‍, ഇതിന് ഘടകവിരുദ്ധമായി വ്യാജ പൊലീസ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പൊതുപ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കി പൊലീസുകാരുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിട്ടുണ്ട്. ജാമ്യം അവകാശവും തടവ് അപൂര്‍വവുമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടും ലക്ഷക്കണക്കിന് നിരപരാധികളായ വിചാരണത്തടവുകാര്‍ കല്‍ത്തുറുങ്കില്‍ കിടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

പ്രതികളുടെ ജാമ്യം കോടതി പരിഗണിക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്റെ കൈയിലെ തുറുപ്പുഗുലാനാണ്്. അധികാരം, പണം, ജാതി, രാഷ്ട്രീയം ഇതെല്ലാം നല്ലതുപോലെ പൊലീസിനെ സ്വാധീനിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ മതിയായ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ജഡ്ജിക്ക് ബോധ്യപ്പെട്ടശേഷവും അദ്ദേഹത്തിന് ജാമ്യം നല്‍കാതെ വിധിപറയുന്ന തീയതിവരെ തടവിലിട്ടത് ഏത് നീതിശാസ്ത്രപ്രകാരമാണ്? അതേസമയം, ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിനുത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സന് വിചാരണയുടെ വല പൊട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരും ഉന്നത ന്യായാധിപരും മുന്നിട്ടിറങ്ങിയത് മറക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് ഇന്ത്യന്‍ തടവുകാര്‍ വിദേശത്ത് തടവറകളില്‍ പരിതാപകരമായി കഴിയുമ്പോള്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ ഇവിടെ നല്‍കുന്നു.

വധശിക്ഷ നടപ്പാക്കുന്നതില്‍പ്പോലും രാഷ്ട്രീയ ലാഭനഷ്ടക്കണക്ക് എടുക്കുന്നത് സമൂഹത്തിന് ഭൂഷണമാണോ? നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഹിന്ദുത്വ അജന്‍ഡയെ മുന്‍കൂട്ടി നേരിടാന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ തിടുക്കത്തില്‍ നടപ്പാക്കിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇതുമൂലം മതസൗഹാര്‍ദത്തിന്റെ കണ്ണികള്‍ തകര്‍ന്നതും ന്യൂനപക്ഷ വിഭാഗത്തിനുണ്ടായ അന്യതാബോധവും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. അഫ്സല്‍ ഗുരുവിന്റെ അവസാന ആഗ്രഹം തിരക്കിയില്ലെന്നു മാത്രമല്ല, തൂക്കിലേറ്റി മണിക്കൂറുകള്‍ക്കകം രഹസ്യമായി കബറടക്കി ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും വിവരം അറിയിച്ചത്. നിരവധി കേസുകളില്‍ വധശിക്ഷ വിധിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഉന്നത ന്യായാധിപന്മാര്‍ പരസ്യമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും കോടതികളും എന്തുകൊണ്ട് ഇടപെടുന്നില്ല? നിയമവാഴ്ചാരംഗത്തെ രാഷ്ട്രീയ ഇടപെടല്‍ സൈ്വരജീവിതം തകര്‍ക്കുന്നതാണ്. കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകളുടെ നിയമവാഴ്ചാരംഗത്തെ നെറികെട്ട നടപടിമൂലം നാട്ടില്‍ അരാജകത്വം വര്‍ധിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവര്‍ക്ക് മടിയില്ല.

തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയതിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിയുടെ തന്നെ നാവടക്കാനും ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നേതാവിനെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതും കോണ്‍ഗ്രസായിരുന്നു. അകാലിദളിനെ തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ മുന്നില്‍നിര്‍ത്തി ഗുരുദ്വാരകള്‍ ആയുധപ്പുരയാക്കിയതിന് വിലയായി ഇന്ദിരാഗാന്ധിയുടെ ജീവന്‍തന്നെ നല്‍കേണ്ടിവന്നു. എന്നിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല. ബാബറി മസ്ജിദിന്റെ ഒരു കല്ലുപോലും ഇളക്കരുതെന്ന സുപ്രീംകോടതിയുടെ ഉഗ്രശാസനം നിലനില്‍ക്കെ മതഭ്രാന്തന്മാരായ കര്‍സേവകര്‍ ആയുധങ്ങളുമായി ഒത്തുകൂടി ആഘോഷപൂര്‍വം പള്ളി പൊളിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറക്കം നടിക്കുകയായിരുന്നു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുമെന്ന് മന്‍മോഹന്‍സിങ് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത- മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസ് ഹലേലുയ്യ പാടുകയായിരുന്നു.

സൂര്യനെല്ലിക്കേസില്‍ വിരല്‍ചൂണ്ടപ്പെട്ട പി ജെ കുര്യനെ രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധി ഇരുത്തിയപ്പോള്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ നാണംകെട്ടു. സുപ്രീംകോടതിയുടെ മുന്നിലുള്ള കല്‍ക്കരി കുംഭകോണക്കേസില്‍ പ്രധാനമന്ത്രിയെയും കൂട്ടരെയും രക്ഷിക്കാന്‍ സിബിഐ ഉന്നതരെ നിയമമന്ത്രിയുടെ മുറിയില്‍ വിളിച്ചുവരുത്തി ആവശ്യമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത് നാം കണ്ടതാണ്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡ് നടത്താനും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നേതാവ് ജഗ്മോഹനെ തുറുങ്കില്‍ അടച്ച് രാഷ്ട്രീയ വിലപേശല്‍ നടത്താനും കോണ്‍ഗ്രസ് പൊലീസിനെയാണ് ഉപയോഗിച്ചത്. ഗോധ്രാ സംഭവത്തെതുടര്‍ന്ന് ഗുജറാത്തിലെ പൊലീസിനെ ബാരക്കുകളില്‍ അടച്ചിട്ട് മതന്യൂനപക്ഷവിഭാഗത്തെ വര്‍ഗീയഭ്രാന്തന്മാരുടെ കുരുതിക്കുവേണ്ടി എറിഞ്ഞുകൊടുത്ത നരേന്ദ്രമോഡി നിയമവാഴ്ചാരംഗത്തെ പുതിയ അവതാരമാണ്. ചീഫ് ജസ്റ്റിസ് ബറൂച്ചയാണ് ജഡ്ജിമാരില്‍ മൂന്നിലൊന്ന് അഴിമതിക്കാരാണെന്ന് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്നുപതിറ്റാണ്ടില്‍ സുപ്രീംകോടതി നടത്തിയ പല വിധികളും ജനകീയമായിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണ കാലത്ത് പല ന്യായാധിപരും ജനങ്ങള്‍ക്ക് ഗുണകരമായി നിരീക്ഷണം നടത്തുകയും എതിരായി വിധികള്‍ പ്രഖ്യാപിക്കുകയുമാണ്. വോഡഫോണ്‍, യോഗങ്ങളും പണിമുടക്കും നിരോധിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെട്ടത്. ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്ന നടപടി ലോകത്ത് മറ്റൊരിടത്തുമില്ല. കൊളീജിയത്തിന്റെ പേരില്‍ ജഡ്ജിമാര്‍ സ്വയം നേടിയ അധികാരത്തിലൂടെ 20 വര്‍ഷമായി നടത്തിയിട്ടുള്ള നിയമനങ്ങള്‍മൂലം ജുഡീഷ്യറിക്ക് മൂല്യശോഷണം ഉണ്ടായതായി കഴിഞ്ഞ ദിവസമാണ് നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞത്. ഇവരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സ്ഥാപിക്കുമെന്നും പ്രസ്താവിച്ചു. എന്നാല്‍, ഇത് പത്തുവര്‍ഷമായി കേള്‍ക്കുകയാണ്. നിയമന അധികാരം വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി തയ്യാറല്ല. അധികാര വികേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്ന ജഡ്ജിമാര്‍ സുപ്രീംകോടതി ബെഞ്ച് സ്ഥാപിക്കുന്നതിനെപ്പോലും എതിര്‍ക്കുകയാണ്. നിരവധി കേന്ദ്രമന്ത്രിമാരും കോര്‍പറേറ്റുകളും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നിടത്തോളം കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അപ്രിയമായ ഒരു നടപടിക്കും മുതിരില്ല. ഇവിടെ മാര്‍ക്സിസ്റ്റുകാരെ ഉടലോടെ പിഴുതെറിയുമെന്ന് ആഭ്യന്തര മന്ത്രി ഉഗ്രപ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഇടുക്കിയിലെ എല്ലാ കൊലക്കേസിലും എം എം മണിയെ കുടുക്കുമെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഇദ്ദേഹം നാടുനീളെ പ്രസംഗിച്ചതാണ്. എന്നാല്‍, പുതുതായി ഒരു തെളിവും ലഭിക്കാതെ പൊലീസ് ഇപ്പോള്‍ പരക്കംപായുകയാണ്.

തന്റെ ഭരണം കണ്ട് ഭയന്ന് മാഫിയകളും ഗുണ്ടകളും കേരളം വിട്ടുപോയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തൃശൂരില്‍ ഗ്രൂപ്പുപകയുടെ പേരില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെ വെട്ടി കൊലപ്പെടുത്തിയത്. ആഭ്യന്തരമന്ത്രിയുടെ ഗുണ്ടാനിയമം ഇവര്‍ക്ക് ബാധകമല്ല. കല-കായിക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിച്ചവര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ നാടുകടത്തി കമ്യൂണിസ്റ്റുകാരില്ലാത്ത കേരളം അദ്ദേഹം കിനാവുകാണുമ്പോഴാണ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മന്‍മോഹന്‍സിങ് പ്രസ്താവിച്ചത്. ഉറങ്ങിപ്പോയ മന്ത്രി ഇത് കേട്ടുകാണില്ല. സാമുദായിക നേതാക്കള്‍ പുരപ്പുറത്തുകയറി പൂരപ്പാട്ടുകൊണ്ട് ഇദ്ദേഹത്തെ അഭിഷേകംചെയ്യുമ്പോള്‍ അവര്‍ ഇതിന് അധികാരപ്പെട്ടവരാണെന്ന് വിളറിവെളുത്ത് പറയുന്ന ആഭ്യന്തരമന്ത്രിയുടെ മുഖം കേരള സമൂഹത്തിന് അപമാനകരമാണ്. പ്രാകൃതകാലത്തെ മൂന്നാംകിട മര്‍ദനമുറകള്‍ നടത്തി കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ശ്രമിക്കുന്ന ഇദ്ദേഹം ജീവിക്കുന്നത് ഭൂമിയിലല്ല. മറ്റൊരു കൂട്ടരുടെ സ്വര്‍ഗത്തിലാണ്.

*
അഡ്വ. ബി രാജേന്ദ്രന്‍ ദേശാഭിമാനി

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ ലോനപ്പന്‍ നമ്പാടന് വിട

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

ലോനപ്പന്‍ നമ്പാടന് വിട

കൊച്ചി: ജനകീയ നേതാവും മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാട (78)ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുംനിന്നും നിരവധിപേരാണ് എത്തിയത്. തുടര്‍ന്ന് 12. 30ഓടെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്ക്കാരത്തിനായി പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.

രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍ തുടങ്ങി എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വൈകീട്ട് പേരാമ്പ്രയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ആനിയും മക്കളും അടുത്തുണ്ടായിരുന്നു. കുറച്ചുകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനനാളുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസിനു വിധേയനായി. ചികിത്സാസൗകര്യാര്‍ഥം നാലു വര്‍ഷത്തിലധികമായി അമൃത ആശുപത്രിക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഏതാനും വര്‍ഷംമുമ്പ് ഹൃദയശസ്ത്രക്രിയയും നടത്തിയിരുന്നു. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി ഏഴരയോടെ ജന്മദേശമായ കൊടകര പേരാമ്പ്രയിലെത്തിച്ചു. കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ 1935 നവംബര്‍ 13ന് നമ്പാടന്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. 1958ല്‍ കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനി ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ് എബ്രഹാം (ചേര്‍ത്തല), തോമസ് ജോസ് (മാലി റിപ്പബ്ലിക്) അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മുകുന്ദപുരത്തുനിന്ന് 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത അദ്ദേഹത്തിന് രോഗബാധമൂലം അവസാന സമ്മേളനങ്ങളില്‍ പങ്കെടുക്കാനായില്ല.

സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവും മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നമ്പാടന്‍ ആറുതവണ നിയമസഭാംഗമായി. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ഭവനനിര്‍മാണ മന്ത്രിയുമായി. 2004ല്‍മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കെ കരുണാകരന്റെ മകള്‍ പത്മജയെ തോല്‍പ്പിച്ചത്. 1977ല്‍ കൊടകരയില്‍നിന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി നിയമസഭയില്‍ എത്തി. രണ്ടുതവണ കൊടകരയില്‍നിന്നും നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നും ജയിച്ചു.

2001ല്‍ കൊടകരയില്‍ തോറ്റു. വിവാദമായ കാസ്റ്റിങ് വോട്ടിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാണ് 1982ല്‍ നമ്പാടന്‍ ഇടതുപക്ഷ സഹയാത്രികനാവുന്നത്. പിന്നീട് സിപിഐ എം അംഗമായി. മൂന്നു സിനിമയിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ എ കെ ജി എന്ന സിനിമയില്‍ ജ്യോതിബസുവായി വേഷമിട്ടു. സഞ്ചരിക്കുന്ന വിശ്വാസി (ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങളും എഴുതി.

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

"വെറും ഒന്നാംക്ലാസില്‍ പഠിപ്പിച്ചിരുന്ന മാഷാണ് ഞാന്‍. ആദ്യം പഞ്ചായത്ത് മെമ്പറായി, ആറുതവണ എംഎല്‍എ. രണ്ടുതവണ മന്ത്രി. ഒടുവില്‍ പാര്‍ലമെന്റംഗം. അതും കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തില്‍. എന്നെപ്പോലെ ഭാഗ്യവാന്‍ കേരള രാഷ്ട്രീയത്തിലുണ്ടോ?"- ഒരിക്കല്‍ അഭിമുഖത്തിനിടെ നമ്പാടന്‍ ചോദിച്ചതാണിത്. പകുതി കാര്യവും പകുതി തമാശയും. എന്നാല്‍ നിഷേധിക്കാനാവാത്ത വസ്തുതയുണ്ട് ഈ ചോദ്യത്തില്‍. അത്തരം സവിശേഷതയും വൈരുധ്യവുമുള്ള സ്വഭാവങ്ങളുടെ ആകെത്തുകയായിരുന്നു ലോനപ്പന്‍ നമ്പാടന്‍. അദ്ദേഹം തുടര്‍ന്നു:

"..ഒറ്റക്ക് ഞാന്‍ ഒരു മന്ത്രിസഭയെ തട്ടിയിട്ടു.( കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭ-1982), ഒരു മന്ത്രിയെ കാട് കയറ്റിച്ചു. (മന്ത്രിയായിരുന്ന കെ പി വിശ്വനാഥനുമായി കഞ്ചാവുതേടി ചിമ്മിനി വനത്തിലേക്ക്-1992). ഭാഷാ സമരത്തിന്റെ ഭാഗമായി ഇംഗ്ലീഷില്‍ മാത്രം ബോര്‍ഡുവച്ചിരുന്ന മയില്‍ക്കുറ്റികള്‍ മുതല്‍ രാമനിലയത്തില്‍വരെ ടാര്‍ അടിച്ചു. അഴിമതി നടത്തിയ മന്ത്രിമാരെ വെള്ളം കുടിപ്പിച്ചു. ഈ "എല്ലനായ" നമ്പാടനെ വെല്ലാന്‍ ആരുണ്ട്? മാഷുടെ ഈ ചോദ്യവും പ്രസക്തം.

പേരാമ്പ്ര നമ്പാടന്‍ കുരിയപ്പന്‍ ലോനപ്പന്‍ എന്ന നമ്പാടന്‍ മാസ്റ്ററുടെ ജീവിതം സംഭവ സമൃദ്ധം. ദിവസം നാലു നമ്പര്‍ (തമാശ) വിട്ടില്ലെങ്കില്‍ മാഷിന് ഉറക്കം വരില്ല. രണ്ടരപ്പതിറ്റാണ്ടു നീണ്ട നിയമസഭാ ജീവിതത്തില്‍ അദ്ദേഹം പൊട്ടിച്ച ഹാസ്യത്തിന്റെ അമിട്ടുകള്‍ നിലയ്ക്കാത്ത ചിരിയുടെ പ്രവാഹമായിരുന്നു. "സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും. സംഭവിക്കാന്‍ പോകുന്നത് അതേക്കാള്‍ നല്ലതിന്" മാഷ് ഗീത ഉദ്ധരിക്കുന്നു. എന്നിട്ട് ഇതു കൂടി: "അല്ലെങ്കിലും ഇത്രയെല്ലാം ആകുമെന്ന് ആരെങ്കിലും കരുതിയോ." ഒറ്റവാക്കില്‍ പറഞ്ഞാല്‍ പച്ചയായ തനി നാടന്‍ മനുഷ്യനായിരുന്നു നമ്പാടന്‍. അതുകൊണ്ടുതന്നെ എല്ലാ ജീവിത വിശുദ്ധിയുടെയും ആള്‍രൂപമായി. രണ്ടുതവണ മന്ത്രിയായതടക്കം (1980, 87) ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടും അഴിമതിയുടെ കണിക അദ്ദേഹത്തില്‍ കാണാന്‍ എതിരാളികള്‍ക്കുപോലുമായിട്ടില്ല. അതേസമയം എംഎല്‍എ ആയും എംപിയായും നാടിനുവേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിപുലവുമാണ്. മാതൃഭാഷാ സ്നേഹം മൂത്ത് ഒറ്റയാന്‍ വിപ്ലവം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ മാസ്റ്റര്‍, പാര്‍ലമെന്റില്‍ ആദ്യം മലയാളത്തിലാകും പ്രസംഗിക്കുകയെന്ന് വാശി പിടിച്ചതാണ്. സാങ്കേതിക കാരണങ്ങളാല്‍ രണ്ടാമത്തെ പ്രസംഗം മലയാളത്തില്‍ നടത്താനാണ് അനുമതി ലഭിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ലോക്സഭയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം പ്രസംഗങ്ങള്‍. ഇത് നിസ്സാരമല്ല. ഇതിനിടയില്‍ ഒരിക്കല്‍ എങ്ങനെയുണ്ട് മാഷേ പാര്‍ലമെന്റ് എന്ന ചോദ്യത്തിന് അദ്ദേഹം സ്വതസിദ്ധ ശൈലിയില്‍ മറുപടി നല്‍കി: "ഉഗ്രനല്ലേ അവിടെ. എന്നെ എല്ലാവരും "ജി" കൂട്ടിയാണ് വിളിക്കുന്നത്. സോണിയാജി, വാജ്പേയ്ജി, അദ്വാനിജി എന്നതുപോലെ നമ്പാടന്‍ജി".

കത്തോലിക്കാ സഭയുടെ സമ്പന്ന പക്ഷപാതത്തയും വിദ്യാഭ്യാസക്കച്ചവട നയങ്ങളെയും തുറന്നു കാട്ടിയിട്ടുള്ള നമ്പാടന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ രൂപതാപ്രസിഡന്റായും ദീര്‍ഘകാലം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും കാത്തലിക് യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെട്ട (1963) അദ്ദേഹത്തിന് ഒരു പവന്‍ സമ്മാനവും ലഭിച്ചുവെന്നത് കൗതുകം ഉണര്‍ത്തും. പള്ളിയില്‍ വേദോപദേശ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം രണ്ടു ഡസനോളം നാടകങ്ങളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. "ഞാനും ഒരു നടനാണ്. ജയലളിതയോടൊത്തുവരെ അഭിനയിച്ചിട്ടുണ്ട്. എന്നോടു കളി വേണ്ട". അതേ, ഒരിക്കലും ഒടുങ്ങാത്ത നര്‍മമമായി നമ്പാടന്‍ ഇനിയും ജീവിക്കും.
(വി എം രാധാകൃഷ്ണന്‍)

deshabhimani

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് സ്ഥാപിക്കാന്‍ വിസ്തരിച്ച പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയുടെ മൊഴി കള്ളമെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍. വൊഡഫോണ്‍ കമ്പനി ഹാജരാക്കിയ ഒന്നാംസാക്ഷി കെ കെ പ്രസീതിന്റെ ഫോണ്‍ കോള്‍ രേഖകളാണ് കള്ളമൊഴി വ്യക്തമാക്കുന്നത്. കൊല നടന്ന 2012 മെയ് നാലിന് പ്രസീത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വൊഡഫോണ്‍ ആള്‍ട്ടര്‍നേറ്റീവ് നോഡല്‍ ഓഫീസര്‍ ഷഹീന്‍ എം കോമത്ത് ഹാജരാക്കിയ രേഖ തെളിയിക്കുന്നു. പിറ്റേന്ന് ഇന്നോവ കാര്‍ ചൊക്ലി പുനത്തില്‍മുക്കില്‍ കണ്ടെടുക്കുന്നതിന് സാക്ഷിയാണെന്നും മഹസറില്‍ ഒപ്പിട്ടുവെന്നും വടകര ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നല്‍കിയെന്നുമുള്ള പ്രസീതിന്റെ മൊഴി കളവാണ്. അന്ന് രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രസീത് പ്രവേശിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രസീതിന്റെ വീട് സ്ഥിതിചെയ്യുന്ന വെള്ളികുളങ്ങരയില്‍നിന്ന് മെഡിക്കല്‍ കോളേജില്‍വന്ന് തിരിച്ച് വീട്ടിലെത്തുന്നതുവരെയുള്ള ടവര്‍ ലൊക്കേഷന്റെ വിശദാംശമാണ് ഹാജരാക്കിയത്. പ്രസീതിന്റെ മൊഴി വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലാണ് 9048014554 ഫോണ്‍ നമ്പറിന്റെ 2012 മെയ് 4 മുതല്‍ 9 വരെയുള്ള കോള്‍ റെക്കോഡ് ഹാജരാക്കിയത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയാണെന്നും അന്ന് രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നുമായിരുന്നു മൊഴി. മെയ് നാലിന് രാവിലെ 9.46 മുതല്‍ രാത്രി 11.33 വരെ പ്രസീത് വള്ളിക്കാട് ടവര്‍ പരിധിയില്‍ ഉണ്ടായിട്ടില്ല. വീടിനടുത്തുള്ള വെള്ളികുളങ്ങരയാണ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. 36 കോളുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഇന്‍കമിങ് കോളുകളാണെന്ന് 152-ാം സാക്ഷിയായ ഷഹീന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. രാത്രി 11.33നാണ് അവസാന കോള്‍ രേഖപ്പെടുത്തിയത്. പിറ്റേന്ന് പകല്‍ പതിനൊന്നരക്ക് പ്രസീത് വള്ളിക്കാട്ടെത്തുകയും ഇന്നോവ കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൊക്ലി പുനത്തില്‍മുക്കിലെത്തുകയും പകല്‍ മൂന്നിന് മഹസറില്‍ ഒപ്പിടുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വൈകിട്ട് ആറിന് വടകര ഡിവൈഎസ്പി ഓഫീസില്‍ വന്ന് പ്രസീത് മൊഴി നല്‍കിയെന്നും പ്രോസിക്യൂഷന്‍ സമര്‍ഥിച്ചിരുന്നു.

എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ വെള്ളികുളങ്ങരയിലാണ് പ്രസീതിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പിന്നീട് മടപ്പള്ളി, വടകര, പയ്യോളി, തിക്കോടി, വെള്ളിമാട്കുന്ന് വഴി മെഡിക്കല്‍ കോളേജില്‍ എത്തി തിരിച്ചുപോവുകയും ചെയ്തു. അന്നത്തെ 69 കോളുകളുടെ വിവരങ്ങളാണ് ഹാജരാക്കിയത്. കേസില്‍ ഉള്‍പ്പെട്ടതെന്ന് ആരോപണമുള്ള ഇന്നോവ കാര്‍ തിരിച്ചറിഞ്ഞു എന്ന പ്രസീതിന്റെ മൊഴിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണിത്. സാക്ഷിയെ പ്രതിഭാഗത്തിനുവേണ്ടി പി വി ഹരി, കെ വിശ്വന്‍ എന്നിവര്‍ വിസ്തരിച്ചു. ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി വിസ്താരം നടത്തി

deshabhimani