ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 5, ഞായറാഴ്‌ച

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ക്രൂരമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ. ഈ യാഥാര്‍ഥ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യമെന്ററി. യുവ എഴുത്തുകാരന്‍ നിസാംറാവുത്തര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി കലാപാനന്തരം ഗുജറാത്തിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.
മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു. സമ്പന്നര്‍ പരമ ദരിദ്രരായി. വിശാലമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ അഴുക്കുചാലുകള്‍ക്കു സമീപം രൂപംകൊണ്ട കോളനികളിലെ ഒറ്റമുറി വീടുകളിലേക്ക് മാറ്റപ്പെട്ടു. ബര്‍മതിയുടെ തീരത്തും പഞ്ച്മഖലിന്റെ വന്യതയിലും സബര്‍കന്ദയുടെ ജൈവികതയിലും ഘനീഭവിച്ചുകിടക്കുന്ന നിലവിളിയെ അതേപടി പകര്‍ത്തുകയാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി എണ്ണമറ്റ ഹൃദയമിടിപ്പോടെയും നടുക്കത്തോടെയുമേ കണ്ടിരിക്കാനാവൂ. അത്ര ദയനീയമാണ് വേട്ടയാടപ്പെട്ടവരുടെ അവസ്ഥ.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കോളനികളുടെ പാര്‍ശ്വങ്ങളിലേക്ക് ഒതുക്കപ്പെടുന്ന അനാഥബാല്യങ്ങള്‍. അവരുടെ കണ്ണുകളില്‍ ഭീതിയും പ്രതികാരവും ഒന്നുപോലെ തിളയ്ക്കുന്നുണ്ട്. ഒരു ആറ് വയസ്സുകാരന്റെ ശബ്ദം നമ്മെ ഞെട്ടിച്ചുകളയുന്നു. 'മേം നരേന്ദ്രമോഡി കാ മര്‍ ഡാലുംഗ' പക്ഷേ വിധവയും രോഗിയുമായ അവന്റെ ഉമ്മ അവനെ വിലക്കുന്നു. 'നീഡോക്ടറോ, എന്‍ജിനിയറോ ആകുമെന്ന് പറയൂ മകനേ'.
പിന്നീടുള്ള മകന്റെ നിശ്ശബ്ദതയില്‍ എല്ലാമുണ്ട്. ഒരിക്കലും അവന് വിദ്യാഭ്യാസം കിട്ടാന്‍ സാധ്യതയില്ല. ജുഹാപുരയില്‍ വിധവള്‍ക്കായി ബിഹാറിലെ മുസ്ളിംജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുകൊടുത്ത 'ഹിമാരത്തേ സരയ്യ' കോളനിയിലെ ഇടുങ്ങിയ മുറിയില്‍ അവന്റെ കൂട്ടുകാരും യൌവനം പിന്നിടുന്നു. ഇതിനിടയില്‍ അവന്‍ ശരീരം കത്തിയമരുമ്പോഴും മകനേ എന്നു വിളിച്ച ഉപ്പായെ ഓര്‍ത്തുപോയി, എതെങ്കിലും തീവ്രവാദസംഘടനയില്‍ ചേര്‍ന്നാല്‍ രാജ്യത്തിന് ഒരു തീവ്രവാദിയെക്കൂടി സംഭാവന ചെയ്തതിന്റെ ധന്യതയില്‍ മോഡിക്ക് വീണ്ടും അധികാരത്തിന്റെ ശീതളഛായയില്‍ മുഴുകാം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളും അവരുടെ നിരാലംബയായ മുഖങ്ങളും ഡോക്യുമെന്ററിയില്‍ മിന്നിമറയുമ്പോള്‍ കുട്ടികള്‍ എങ്ങനെയാണ് ജീവിതത്തെ നേരിടാന്‍ പോകുന്നതെന്ന് നമ്മെ അലോസരപ്പെടുത്തുകതന്നെ ചെയ്യുന്നു. ഗുജറാത്തിലെ കുട്ടികള്‍ ഒരു ചോദ്യചിഹ്നമാണ്. ഡല്‍ഹിയിലെയോ ഹൈദരാബാദിലെയോ അനാഥാലയങ്ങളും അഹമ്മദാബാദിലെയോ വഡോദരയിലെയോ തെരുവുകളും അവര്‍ക്ക് നല്ല സ്വപ്നങ്ങള്‍ കാണാനുള്ള ഇടങ്ങളല്ല. മറിച്ച് കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ വിധിയെ നോക്കിയാണ് അവര്‍ വളരുന്നത്.
സ്ത്രീകളുടെ സ്ഥിതിയും ഭിന്നമല്ല. ഒരു പര്‍ദ തുന്നിക്കെട്ടി ഒരായുസ്സു മുഴുവന്‍ പിന്നിടാമെന്ന് ചിന്തിച്ചുതുടങ്ങിയിരിക്കയാണ് അവര്‍. മയ്യത്തെടുക്കാനുള്ള തുണി വാങ്ങാന്‍ കാശില്ലാതെ തങ്ങളുടെ മക്കളുടെയും ഭര്‍ത്താക്കന്മാരുടെയും മൃതദേഹം ചാക്കില്‍ കെട്ടി കബറടക്കുന്നത് കണ്ടുനിന്നവരാണവര്‍. ജീവിച്ച വീട്ടില്‍നിന്ന് ഒരു പ്രഭാതത്തില്‍ എല്ലാം കത്തിയമരുന്നത് കണ്ടുനിന്നവരാണവര്‍. അല്ലെങ്കില്‍ സംഘപരിവാറിന്റെ ശരീരം തങ്ങളുടെ ഉടലുകള്‍ക്കു മേല്‍ താണ്ഡവമാടുമ്പോള്‍ വിലാപംമാത്രം പുറത്തേക്കു വിട്ട് സഹിച്ച് സഹിച്ച് ജന്മം താണ്ടുന്നവരാണവര്‍. അവരില്‍ അമ്മമാരും സഹോദരിമാരും കണ്ണീര്‍വറ്റിയ വൃദ്ധകളുമുണ്ട്. ഹേയ് ഭായി, നീ എന്നെ കാണുന്നില്ലേ, എന്റെ മകന്‍, അവന്റെ ഭാര്യ, അവരുടെ ആറ് കുട്ടികളും ഞങ്ങളുടെ വീടും എല്ലാംപോയി. ഭക്ഷണം കഴിച്ചിട്ടില്ല; വസ്ത്രമില്ല. എന്നെയും അവര്‍ക്ക് കൊന്നുകൂടായിരുന്നോ?. ഒരു വൃദ്ധയുടെ വിലാപത്തിനുമുന്നില്‍ ക്യാമറയല്ല, എന്തുതന്നെ നടുങ്ങിയാലും അതിനെ അതിശയോക്തി കലര്‍ത്തി വിവരിക്കേണ്ടതില്ല. നമ്മുടെയോക്കെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന പല ചോദ്യങ്ങളും ഗുജറാത്തിലെ സ്ത്രീകള്‍ ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാന്‍ ശരീരം വില്‍ക്കുന്നതിനു പോയിരിക്കുകയാണെന്ന് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ആരെയും ചിന്തിപ്പിക്കും. ഗുജറാത്തിലെ മുസ്ളിം സ്ത്രീകള്‍ക്കു വേണ്ടത് പട്ടിണിയില്ലാത്ത ജീവിതമാണ്. സാനിയമിര്‍സയുടെ അര്‍ദ്ധനഗ്നതക്കെതിരെയും തസ്ളിമ നസ്റിന്റെ പുസ്തകത്തിനെതിരെയും കലപിലകൂട്ടുന്നവരോട് ഡോക്യൂമെന്ററി ഒന്നേ ചോദിക്കുന്നുള്ളൂ, നിങ്ങള്‍ എപ്പോഴെങ്കിലും ഗുജറാത്തില്‍ പോയിട്ടുണ്ടോ. അനാഥരായ കുട്ടികളെ സ്പര്‍ശിച്ചിട്ടുണ്ടോ? നിങ്ങള്‍ ഗുജറാത്തിലെ ഏതെങ്കിലും പുനരധിവാസ കോളനികള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അവിടംവരെ ഒന്ന് പോവുക. അന്നേരം നിങ്ങള്‍ പറയും പട്ടിണിയും ഉടുവസ്ത്രമില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് മഹാപാപമെന്ന്.
ഇരകളെ പുനരധിവസിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിതരസംഘടനകള്‍ ഒരു തയ്യല്‍മെഷിന്‍ വാങ്ങിക്കൊടുത്തതുകൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവന്‍ കഷ്ടതകളും തീരുന്നില്ല. അല്ലെങ്കില്‍ മതസൌഹാര്‍ദത്തിനായി ഒരു ബൈക്ക് റാലി നടത്തിയാല്‍ മതിയെന്ന് വിചാരിക്കുന്നു. ഇതുകൊണ്ടൊന്നും പൊടുന്നനെ ഒരു ദിവസം ഗുജറാത്തില്‍ മതസൌഹാര്‍ദം പൊട്ടിവിടരില്ലെന്നതിന്റെ സൂചകമാണ് ഇപ്പോഴത്തെ പല സംഭവങ്ങളും.
ഇടതുപക്ഷസംഘടനകളും ചില സര്‍ക്കാരിതര സംഘടനകളും ചില മുസ്ളിം സംഘടനകളുമാണ് പുനരധിവസപ്രവര്‍ത്തനങ്ങള്‍ക്കു രംഗത്തുവന്നത്. പുനരധിവാസ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാലിത്തൊഴുത്തിനേക്കാള്‍ മോശമാണ്. അടിസ്ഥാനസൌകര്യങ്ങള്‍ ഒന്നുമില്ല. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ള, ദുര്‍ഗന്ധവും രോഗവും കൂടപ്പിറപ്പായ കോളനികള്‍.}അവിടെ ജീവിക്കുന്നവര്‍ക്ക് ഇനി അവശേഷിക്കുന്ന ദിനങ്ങളെ നോക്കി നെടുവീര്‍പ്പിടാനേ അവകാശമുള്ളൂ. കേരളത്തിലെ മുസ്ളിംലീഗ് വച്ചുകൊടുത്ത കോളനി സിറ്റിസണ്‍നഗറിലാണ്. അഹമ്മാബാദിലെ സര്‍വമാലിന്യങ്ങളും കൊണ്ടിടുന്ന ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഓരത്ത് താമസിക്കുന്ന 30 കുടുംബങ്ങളുടെ അവസ്ഥ ഏറ്റവും ദാരുണമാണ്. മിക്ക കോളനികള്‍ക്കും വേണ്ടത്ര നിയമപരിരക്ഷപോലുമില്ല. പുറമ്പോക്കുകള്‍ എന്ന പേരില്‍ ഈ കോളനികള്‍ ഏതു നിമിഷവും ഒഴിപ്പിക്കപ്പെട്ട് ഇരകള്‍ ഇനിയും ആട്ടിയിറക്കപ്പെടാം.
ഗുജറാത്ത് കലാപകാലത്തെ മനുഷ്യത്വരഹിതമായ ചില സംഭവങ്ങള്‍കൂടി ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. കലാപദിനങ്ങളില്‍ വെട്ടും കുത്തും പൊള്ളലുമേറ്റു കിടന്നവരെ പെട്ടെന്ന് കൊല്ലാനായി ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഷം കുത്തിവച്ചതായും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നു.
കലാപാനന്തര ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറയുന്നു. കുട്ടികള്‍ക്ക് പോഷകാഹാരംപോലും നിഷേധിച്ചിരിക്കയാണെന്ന് തന്റെ അഭിമുഖത്തില്‍ വൃന്ദാ കാരാട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിനെ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യസ്നേഹിക്കും ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് ശബാന ആസ്മി പറയുന്നു. ടീസ്താ സെത്തില്‍വാദ്, മല്ലികാ സാരാഭായ്, സ്വാമി അഗ്നിവേഷ്, അഡ്വ. മുഹുള്‍സിന്‍ഹ, സെട്രിക് പ്രകാശ്, ഖന്‍ഷാം ഷാ, ഗഗന്‍സേത്തി, സാക്കിയ ജോഗര്‍ തുടങ്ങി ഗുജറാത്തില്‍ ഇന്നും ഇടപെട്ടുകൊണ്ടിരിക്കുന്നവരുടെ അഭിമുഖങ്ങളും അനുഭവങ്ങളും കൂടിച്ചേര്‍ന്നതാണ് ഡോക്യുമെന്ററി.
*
ഒരു വ്യക്തിപരമായ അനുഭവത്തില്‍നിന്നാണ് നിസാംറാവുത്തര്‍ എന്ന യുവാവ് ഗുജറാത്തിലേക്കു വണ്ടി കയറുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്കുമുമ്പ് തന്റെ വീട്ടില്‍ ഭിക്ഷാടനത്തിനു വന്ന ഒരു പരദേശി ഫക്കീറിന്റെ ജീവിതം ഈ യുവാവിനെ വല്ലാതെ പിടിച്ചുലച്ചു. ഫക്കീര്‍ ഗുജറാത്തില്‍ ഒരു തുണിമില്‍ വ്യവസായിയായിരുന്നു. കലാപത്തില്‍ തന്റെ തുണിമില്‍ ചുട്ടെരിച്ചു. ഉമ്മയും ഭാര്യയും നാല് മക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട അയാള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലും തമിഴ്നാട്ടിലും മറ്റും ഭിക്ഷയെടുത്ത് ജീവിച്ചു. അയാള്‍ കേരളത്തിലും എത്തിപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ നിസാമിനെ പ്രേരിപ്പിച്ചത്.
ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു. തെരഞ്ഞുെടുപ്പു സമയത്ത് നാല് ആഴ്ചയോളം നിസാം ഗുജറാത്തിലെ കോളനികളിലൂടെ സഞ്ചരിച്ച്, ഇരകളെ തേടി നടന്നു. രണ്ടു തവണ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യമാണ് പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യുമെന്ററിയായി പറുത്തുവരുന്നത്. അതിന് ആലുവക്കാരന്‍ മുഹമ്മദ് കെ മക്കാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവ്. എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യത്തിന് നിസാമിന്റെ പക്കല്‍ ഒരേയൊരു മറുപടിയേ ഉള്ളൂ, മനുഷ്യനായതുകൊണ്ടുമാത്രം.
ഏറെ പുതുമകളോടെയാണ് ചിത്രീകരണം. ജീവിച്ചിരിക്കുന്ന ഇരകളുടെഅനുഭവസാക്ഷ്യത്തിലൂടെയാണ് ഡോക്യുമെന്ററി വികാസം പ്രാപിക്കുന്നത്. ഒരു ഘട്ടത്തിലും സംവിധായകന്റെ ഇടപെടലില്ല. എല്ലാം ഇരകള്‍തന്നെ വിവരിക്കുന്നു. ഗുജറാത്തിലെ ഇരകള്‍ക്ക് കേരളത്തില്‍നിന്നുള്ള ഐക്യദാര്‍ഢ്യമാണ് ഈ ഡോക്യുമെന്ററിയെന്ന് സംവിധായകന്‍ പറയുന്നു. ഒരുപക്ഷേ നമ്മുടെ കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയും ഗുജറാത്താണ്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ആകാംക്ഷയുമുണ്ട്. ഗുജറാത്ത്: പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ഡിടിവി സപ്രേഷണം ചെയ്യും. കൂടാതെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഇംഗ്ളീഷ്, മലയാളം സബ്‌ടൈറ്റിലുകളിലൂടെ സിഡിയും പുറത്തിറക്കുന്നു.
അമല്‍, കടപ്പാട്: ദേശാഭിമാനി ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി ഹിന്ദു

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

ചരിത്രത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവയ്ക്കാന്‍ നൂറ്റാണ്ടുതെറ്റി ജനിച്ചവര്‍ കേരളത്തിലും ഏറെ സജീവമാണ്. കേരളത്തിലും എന്ന് എടുത്തുപറഞ്ഞത് രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക- സാംസ്കാരികരംഗങ്ങളില്‍ കേരളം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഏറെ പുരോഗമനപരമായ നേട്ടങ്ങള്‍ കൈവരിച്ച ഭൂപ്രദേശം എന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലതും ഇന്നും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും "അനുഗ്രഹ-നിഗ്രഹശക്തി"യുളള പുരോഹിതന്മാരുടെയും പിടിയിലാണ്. ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ മിന്നിക്കുന്ന ആള്‍ദൈവങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത് എന്നത് ചരിത്രവൈപരീത്യം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ നെറുകയിലിരുന്ന് മാസ്മരികമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെമാത്രമല്ല, അഭ്യസ്തവിദ്യരെയും പിടിച്ചിരുത്തി അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന ആള്‍ദൈവങ്ങളുടെ സംഖ്യ ഇന്ത്യയില്‍ കോടിയിലധികമായിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍. ഏതോ പരേതകാരണവര്‍ സന്യാസിയുടെ സ്വപ്നത്തില്‍ വന്നുപറഞ്ഞ സ്വര്‍ണഖനിയെ തുരന്നെടുക്കാന്‍ സര്‍വസന്നാഹങ്ങളോടെ പാടുപെടുന്ന സര്‍ക്കാര്‍സ്ഥാപനമായ ഇന്ത്യന്‍ ആര്‍ക്കിയോളജി തമ്പ്രാക്കന്മാര്‍ രാജ്യത്തിന് അപമാനമായി വര്‍ത്തിക്കുന്നു.

കേരളം പക്ഷേ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ വീഥിയിലൂടെ സഞ്ചരിച്ചാണ് ചരിത്രത്തില്‍ ഇടംനേടിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും കുടഞ്ഞെറിഞ്ഞാണ് കേരളം മാനവരാശിയുടെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്നത്. ചുവന്ന കേരളം ഇന്ത്യന്‍ ഭൂപ്രഭുത്വത്തിനും അവിടെ വേരുകളൂന്നി വളര്‍ന്ന ഇന്ത്യന്‍ മുതലാളിത്തത്തിനും മാത്രമല്ല ലോകമുതലാളിത്തത്തിനും ദുശ്ശകുനമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജാത്യന്ധര്‍ സംഘടിച്ചു. ലോകമുതലാളിത്തം പണം വാരിയെറിഞ്ഞു. വിമോചനസമരം കേരളത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവച്ചു.

1975 കളില്‍ ലോകമുതലാളിത്തം കേരളത്തിന്റെ ചുവന്ന മണ്ണിനെ ഉഴുതുമറിച്ച് അന്തകവിത്തുപാകാന്‍ സജ്ജമാക്കാനുളള മറ്റൊരു കര്‍മപരിപാടിക്കും തുടക്കമിട്ടു. കേരളം വളര്‍ത്തിയെടുത്ത ഫ്യൂഡല്‍ വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ സാംസ്കാരികപൈതൃകത്തെ സമൂലം പിഴുതെറിയുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിനു പുറത്ത് ഇന്നും സജീവമായി കാണപ്പെടുന്ന,കേരളം കുടഞ്ഞുകളഞ്ഞ യജ്ഞസംസ്കാരത്തെ ഇവിടെ പുനഃസ്ഥാപിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ, അതുവഴി കേരളത്തിന്റെ മനസ്സിനെ പഴയ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്റെ സാംസ്കാരികവൈകൃതങ്ങളിലേക്ക് പുനരാനയിക്കുക എന്ന ദൗത്യവുമായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫ്രിറ്റ്സ് സ്റ്റാള്‍, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫസര്‍ ആസ്കോ പര്‍പ്പോള തുടങ്ങിയ പാശ്ചാത്യ അക്കാദമികപണ്ഡിതന്മാര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. വൈദിക വിജ്ഞാനത്തില്‍ പഠനഗവേഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ പരസ്യംചെയ്ത് സംഘടിപ്പിക്കപ്പെട്ട ഈ യാഗത്തെയും അതിനെ പിന്‍പറ്റി രൂപപ്പെട്ട പുതിയ സാഹചര്യത്തെയും അധികാരഭ്രഷ്ടരായ കേരളത്തിലെ ബ്രാഹ്മണപുരോഹിതന്മാരും മറ്റു സവര്‍ണജാതിക്കാരും ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്താണെന്നറിയാനും പഠിക്കാനുമെന്ന വ്യാജേന ഉല്‍പ്പതിഷ്ണുക്കളായ നിരവധി സവര്‍ണപുരോഗമനവാദികളും ഈ കുറുമുന്നണിയില്‍ അറിഞ്ഞോ അറിയാതെയോ അംഗങ്ങളായി. പാഞ്ഞാള്‍ പാടത്തെ കശാപ്പുശാല എന്ന് യജ്ഞവേദിക്കെതിരെ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ വി ടി ഭട്ടതിരിപ്പാടിന്റെ വജ്രസൂചിയെപ്പോലും അരിമാവിലേക്ക് ബ്രാഹ്മണപുരോഹിത മേധാവിത്വം ചുരുട്ടിക്കെട്ടി. അതൊരു തുടക്കമായിരുന്നു. മുഖ്യമായും വൈദേശിക പണക്കൊഴുപ്പില്‍ പുളഞ്ഞ ഫ്യൂഡല്‍ ജീര്‍ണത തദ്ദേശീയവും വൈദേശികവുമായ സമ്പത്തിന്റെ പിന്‍ബലത്തില്‍ കേരളീയ അന്തരീക്ഷത്തെ യജ്ഞസംസ്കാരത്തിലേക്ക് പിടിച്ചുകെട്ടി. പിന്നീട് അതിരാത്രം, സോമയാഗം, അംബായാഗം, സര്‍വൈശ്വര്യയാഗം, മംഗളമയീയാഗം, പുത്രകാമേഷ്ടി, സര്‍വകാമേഷ്ടി, കനകധാരായജ്ഞം എന്നിങ്ങനെ എന്തെല്ലാം തരത്തിലുളള യജ്ഞശവഘോഷയാത്രകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. ഗര്‍ഭപാത്രം നീക്കംചെയ്യപ്പെട്ട സ്ത്രീകള്‍വരെ പുത്രകാമേഷ്ടിയില്‍ പുത്രലബ്ധിക്കായി രജിസ്റ്റര്‍ചെയ്തു എന്നറിയുമ്പോഴാണ് ഈ ഫ്യൂഡല്‍ ജീര്‍ണത കേരളത്തെയും എത്രയധികം സ്വാധീനിച്ചു എന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ എന്തു വൈകൃതം കാണിച്ചാലും കേരളം നിസ്സംഗതയോടെ വര്‍ത്തിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇത്തരം യജ്ഞസംസ്കാരത്തെ വേദപാരമ്പര്യത്തോട് പിടിച്ചുകെട്ടുന്നവരാണ് ബഹുഭൂരിപക്ഷവും. അവരെ സംബന്ധിച്ചിടത്തോളം ഋഗ്വേദം മുതല്‍ ആരംഭിച്ച് ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, വേദാംഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഗ്രന്ഥപരമ്പരകളാണ് വേദങ്ങള്‍. ഇത് ഭീകരമായ ചതിക്കുഴിയാണ്. കാരണം ഈ ഗ്രന്ഥപരമ്പരകള്‍ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ക്കിടയില്‍ വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. വ്യത്യസ്ത വര്‍ഗതാല്‍പ്പര്യങ്ങളാണ് ഇവ ഓരോന്നും പ്രകടിപ്പിക്കുന്നത്. വര്‍ഗരഹിതമെന്നു പറയാവുന്ന ഋഗ്വേദ കാലഘട്ടവും കട്ടപിടിച്ച വര്‍ഗപക്ഷപാതം ആത്മസത്തയാക്കിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണകാലഘട്ടവും പ്രതിനിധാനംചെയ്യുന്നത് ഒരേ ആശയലോകമല്ലെന്നത് എടുത്തുപറയേണ്ടതില്ല. ഇതു മറച്ചുവച്ചാണ് പുരോഗമനവാദികളടക്കം വൈദികകാലഘട്ടം എന്നു പ്രയോഗിക്കുന്നത്. ഋഗ്വേദകാലഘട്ടത്തിലെ കവികളെ സംബന്ധിച്ചിടത്തോളം യജ്ഞം അവരുടെ കൂട്ടായ്മകളാണ്. കൂട്ടായ അധ്വാനവും കൂട്ടായ ഉപഭോഗവും. സ്വഭാവികമായും പുരോഗതിയുടെ അത്താണിയും അവരെ സംബന്ധിച്ചിടത്തോളം യജ്ഞം എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. യജ്ഞം അവര്‍ക്ക് രഥമാണ്. അത് അവര്‍ക്ക് ക്ഷേമം വരുത്തുന്നു. ശത്രുക്കളെ നശിപ്പിക്കുന്നത് യജ്ഞമാണ്.

യജ്ഞം നിത്യസുഖത്തിലേക്ക് നയിക്കുന്ന തോണിയാണ്. യജ്ഞം വസ്ത്രമാണ്, യജ്ഞം അഗ്നിയാണ്, യജ്ഞം കാര്‍ഷികവൃത്തിയാണ്. ഇത്തരത്തില്‍ സ്വന്തം കൂട്ടായ്മകളെ അടയാളപ്പെടുത്തുന്ന ബിംബങ്ങളിലൂടെ അനാവൃതമാകുന്ന യജ്ഞസങ്കല്‍പ്പത്തെ അനുഷ്ഠാനമാക്കി പരുവപ്പെടുത്തിയത് ബ്രാഹ്മണങ്ങളാണ്. ഒരുപക്ഷേ, ഋഗ്വേദകാലത്ത് നിലവിലിരുന്ന കൂട്ടായ്മകളുടെ ഭാഗമായി രൂപപ്പെട്ട ലളിതമായ പ്രാര്‍ഥനകളും ഗാനങ്ങളും കര്‍മങ്ങളും കാലാന്തരത്തില്‍ സങ്കീര്‍ണമായിത്തീര്‍ന്നതാകാം പില്‍ക്കാലത്തെ യജ്ഞാനുഷ്ഠാനങ്ങള്‍. സമൂഹം വര്‍ഗപരമായി വേര്‍പിരിഞ്ഞതോടുകൂടി സമ്പത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയ വിഭാഗങ്ങള്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കുകയും മറ്റുള്ളവരെ ചൂഷണംചെയ്യാനുള്ള ഉപാധിയാക്കുകയുംചെയ്തു. അതിനുവേണ്ടി ബ്രാഹ്മണങ്ങളെന്നപേരില്‍ കുറേ ഗ്രന്ഥങ്ങളും അവര്‍ എഴുതിയുണ്ടാക്കി. ക്രമത്തില്‍ എല്ലാ തരത്തിലുള്ള ജീര്‍ണതകളുടെയും ഉന്മാദരംഗമായി യജ്ഞങ്ങള്‍ മാറി. ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ നീലാകാശം ഏറ്റവും കലുഷമായിത്തീര്‍ന്നു. ആനമുതല്‍ തേനീച്ചവരെയും ഉറുമ്പ്- പാമ്പ് എന്നിവ മുതല്‍ മനുഷ്യന്‍വരെയും യാഗമൃഗമായി. അരുംകൊലയും അതിമാലിന്യങ്ങളും നിറഞ്ഞാടിയ യജ്ഞവേദി പൈശാചികമായ പ്രാണിഹിംസയുടെ മാത്രമല്ല, മദ്യപാനത്തിന്റെയും അശ്ലീലത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും കൂടി കൂത്തരങ്ങായി അധഃപതിക്കുകയുംചെയ്തു. ലോകായത ദാര്‍ശനികന്മാരുടെ വാക്കുകളിലൂടെ പറഞ്ഞാല്‍, ബുദ്ധി-പൗരുഷവിഹീനന്മാരായ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുള്ള മാര്‍ഗം. &ഹറൂൗീ;ഈ ബ്രാഹ്മണങ്ങളിലൂടെയാണ് ബ്രാഹ്മണപുരോഹിതവര്‍ഗം യാജ്ഞികമായ ചടങ്ങുകളെ അരക്കിട്ടുറപ്പിച്ചത്. സാമൂഹ്യ-സാംസ്കാരിക ധാരകളിലെ അധീശത്വം മാത്രമല്ല, സാമ്പത്തിക മേല്‍കോയ്മയുടെ അധീശത്വവും അതുവഴി അവര്‍ നേടിയെടുത്തു. ഒരു യാഗം നടത്തിയാല്‍ അതിനു നേതൃത്വം കൊടുത്ത പുരോഹിതനു ലഭിക്കുന്ന ദക്ഷിണ ഭീകരമാണ്. രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കനുസരിച്ച് ദശരഥനുവേണ്ടി അശ്വമേധയാഗം നടത്തിയ ഋഷ്യശൃംഗന് ലഭിച്ച തുക- പത്തുലക്ഷം പശുക്കള്‍, പത്തു കോടി സ്വര്‍ണനാണയം, നാല്‍പ്പതു കോടി വെള്ളിനാണയം- ഇത്രയുമത്രെ. ബ്രാഹ്മണങ്ങളിലൂടെ വ്യവസ്ഥാപിതമാക്കിയ യജ്ഞസംസ്കാരം ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ- ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ- അഭേദ്യ ഭാഗമായാണ് വളര്‍ച്ച പ്രാപിച്ചത്. ത്രൈവര്‍ണികര്‍ക്ക്, അതായത് ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സവര്‍ണര്‍ക്കുമാത്രമാണ് യാഗംചെയ്യാനും യാഗത്തില്‍ പങ്കെടുക്കാനും അധികാരമുള്ളത്. ശൂദ്രനും സ്ത്രീക്കും യാഗം ചെയ്യാനുളള അധികാരമില്ല. സാമൂഹ്യക്രമത്തില്‍നിന്ന് വ്യതിചലിച്ച് ഏതെങ്കിലും ശൂദ്രനോ സ്ത്രീയോ യാഗംചെയ്താല്‍ അതില്‍ ബ്രാഹ്മണര്‍ സംബന്ധിക്കരുതെന്ന് കര്‍ക്കശമായ ഭാഷയില്‍ സ്മൃതിഗ്രന്ഥങ്ങള്‍ താക്കീതു നല്‍കുന്നുണ്ട്. (മനു.4.80-81, 204) എന്നാല്‍, യാഗത്തിന്റെ ഭാഗമായി വരുന്ന വിറകുവെട്ടലും വെള്ളംകോരലും മുറ്റമൊരുക്കലും ശൂദ്രകര്‍ത്തവ്യമത്രെ. ഈ പണി കഴിഞ്ഞാല്‍ ശൂദ്രന്‍ ഓടിപ്പൊയ്ക്കൊള്ളണം. ശൂദ്രസാന്നിധ്യംകൊണ്ട് മലീമസമായ യജ്ഞഭൂമിയെ മന്ത്രംചൊല്ലി ശുദ്ധീകരിച്ചാണ് യജ്ഞകര്‍മങ്ങള്‍ക്ക് സജ്ജമാക്കുന്നത്. ഇപ്രകാരം സമൂഹത്തിലെ സവര്‍ണാധിപത്യത്തെ - ചാതുര്‍വര്‍ണ്യവ്യവസ്ഥയെ - പുനഃസ്ഥാപിക്കാനുളള, ഫ്യൂഡല്‍ ജീര്‍ണതകളെ അരക്കിട്ടുറപ്പിക്കാനുളള വിവിധ പദ്ധതികളിലെ മുഖ്യ ഇനമായും യജ്ഞപുനരുദ്ധാനം മാറുന്നു. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന, ജനാധിപത്യ- മതനിരപേക്ഷ ആശയങ്ങളെ ശിഥിലമാക്കുന്ന യജ്ഞസംസ്കാരം അരക്കിട്ടുറപ്പിക്കാനുളള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തേണ്ടത് ജനാധിപത്യ- മതനിരപേക്ഷശക്തികളുടെ ബാധ്യതയാണ്.

അവരുടെ പോരാട്ടങ്ങളുടെ സദ്ഫലങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നതെല്ലാം. യജ്ഞം നടത്തിയോ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇഷ്ടദാനമായി നല്‍കിയോ രൂപപ്പെട്ടതല്ല ആധുനിക കേരളം. അതുകൊണ്ടുതന്നെ യജ്ഞസംസ്കാരമല്ല, ഇന്നത്തെ ആധുനിക ശാസ്ത്രയുഗത്തിന്റെ സംസ്കാരമാണ് നമുക്കു വളര്‍ത്തിയെടുക്കേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കതിക വിദ്യകളുടെ നേട്ടങ്ങളെല്ലാം മൂക്കറ്റം അനുഭവിച്ച് തിമിര്‍ക്കുന്നവരാണ് ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ-മതനിരപേക്ഷജനാധിപത്യ പ്രസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ അകറ്റുക, ജനങ്ങളെ ജാതീയമായ അന്ധവിശ്വാസ ജടിലമായ ആശയങ്ങളില്‍ തളച്ചിടുക, ജനങ്ങളുടെ ഐക്യവും സഹകരണവും ഇല്ലാതാക്കുക ഇതെല്ലാമാണ് യജ്ഞസംസ്കാരം പുനരുദ്ധരിക്കാന്‍ പണമെറിയുന്ന ഫ്യൂഡല്‍-മൂലധന കോര്‍പറേറ്റ് ശക്തികളുടെ ലക്ഷ്യം. അതിനെതിരെ ശക്തമായ രീതിയില്‍ ആശയരംഗത്ത് പ്രതികരിക്കേണ്ടത് ഓരോ പുരോഗമന- ജനാധിപത്യ-മതനിരപേക്ഷവാദിയുടേയും കടമയത്രെ.

*
ഡോ. ധര്‍മരാജ് അടാട്ട് ദേശാഭിമാനി

ബാങ്കുകള്‍ എടിഎം സൗജന്യ സേവനം നിര്‍ത്തുന്നു

ബാങ്കുകള്‍ എടിഎം സൗജന്യ സേവനം നിര്‍ത്തുന്നു

എടിഎം കൗണ്ടറുകളിലൂടെ പണം പിന്‍വലിക്കാന്‍ സമീപഭാവിയില്‍ ഉപയോക്താവ് പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. തുടക്കത്തില്‍ ഭാഗികമായും പിന്നീട് പൂര്‍ണമായും ഫീസ് ഏര്‍പ്പെടുത്താനാണ് നീക്കം. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍നിന്ന് പരിധിയില്ലാതെ കിട്ടിയിരുന്ന സേവനം അവസാനിപ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തോട് റിസര്‍വ് ബാങ്കും യോജിച്ചതോടെ ഫീസ് ചുമത്താനുള്ള നീക്കം ശക്തമായി. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഫീസ് ഈടാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി വെള്ളിയാഴ്ച അറിയിച്ചു.

നിലവില്‍ സ്വന്തം ബാങ്കില്‍നിന്ന് എത്രതവണ വേണമെങ്കിലും പ്രത്യേക ഫീസില്ലാതെ പണം പിന്‍വലിക്കാം, മറ്റ് ബാങ്കുകളുടെ എടിഎം അഞ്ച് തവണയും. തുടര്‍ന്നുള്ള ഇടപാടിന് ബാങ്ക് നിശ്ചയിക്കുന്ന തുക ഫീസ് നല്‍കണം. ഇതേ മാതൃകയില്‍, സ്വന്തം ബാങ്കിന്റെ സൗജന്യ എടിഎം സേവനവും ഇനി അഞ്ച് വട്ടമാകും. നവംബറില്‍ ബംഗളൂരുവില്‍ യുവതി എടിഎം കൗണ്ടറില്‍ അക്രമത്തിനിരയായതോടെയാണ് സായുധ കാവല്‍ വേണമെന്ന ആവശ്യം ശക്തമായത്. ഇതിന് വന്‍ ചെലവ് വരുമെന്നാണ് ബാങ്കുകളുടെ ന്യായം. സുരക്ഷാജീവനക്കാരെ നിയോഗിച്ചാല്‍ ഓരോ ഇടപാടിനും ആറു രൂപയിലധികം രൂപ ചെലവ് വരുമെന്ന് ബാങ്കുകള്‍ വാദിക്കുന്നു. ഫീസ് ഈടാക്കാന്‍ അനുമതിക്കായി ബാങ്കുകള്‍ ഇതുവരെയും റിസര്‍വ് ബാങ്കിന് അപേക്ഷിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇത് പരിഗണിക്കുന്നുണ്ട്. ഈ മാസം 15ന് മുംബൈയില്‍ ചേരുന്ന നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ യോഗത്തിന് ശേഷം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. ഫീസ് ഈടാക്കുന്നതിനോട് പൊതുമേഖലാ ബാങ്കുകള്‍ വിയോജിക്കുന്നു. എന്നാല്‍, എല്ലാ ഇടപാടിനും ഫീസ് വേണമെന്നും നിലവിലുള്ള ഫീസ് ഉയര്‍ത്തണമെന്നുമാണ് സ്വകാര്യ ബാങ്കുകളുടെ നിലപാട്.
(സുജിത് ബേബി)

deshabhimani

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട ആം ആദ്മി പാര്‍ടി (എഎപി), എഴുപതംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി സര്‍ക്കാര്‍ രൂപീകരിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പാര്‍ടിയുടെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച വലിയ ചര്‍ച്ചയ്ക്ക് വിഷയമായി. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ക്യാമ്പുകളില്‍ പുതിയ പാര്‍ടിയുടെ വളര്‍ച്ച സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പുതിയ പാര്‍ടി ജനകീയപിന്തുണയോടെ പെട്ടെന്ന് അധികാരശ്രേണിയില്‍ എത്തുന്നത് ഇതാദ്യമല്ല. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ടി 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിക്കുന്ന വിജയം നേടി. 1980കളിലുണ്ടായ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രസ്ഥാനത്തിലൂടെ അസം ഗണ പരിക്ഷത്തും അധികാരമേറി. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ രാഷ്ട്രീയകക്ഷികള്‍ ഇന്നും നിലനില്‍ക്കുന്നു.

എഎപിയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. വ്യക്തമായ ശൃംഖല തീര്‍ത്ത് മധ്യവര്‍ഗത്തില്‍നിന്ന് പിന്തുണ നേടിയ എഎപി പിന്നീട് നഗരത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു. അഞ്ച് ദശാബ്ദമായി കോണ്‍ഗ്രസും ബിജെപിയുമായുള്ള ഇരുകക്ഷി രാഷ്ട്രീയം തുടരുന്ന ഡല്‍ഹിയിലാണ് ഇവരുടെ വിജയം. 2011ലെ അഴിമതിവിരുദ്ധ സമരത്തില്‍നിന്നാണ് എഎപിയുടെ ജനനം. ആ സമയത്ത് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജനലോക്പാല്‍ബില്ലിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന് മധ്യവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഡല്‍ഹിയിലെ യുവാക്കളില്‍നിന്ന്. അഴിമതിവിരുദ്ധതയില്‍ മാത്രം ഊന്നിയുള്ള ഈ പ്രസ്ഥാനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുക അസാധ്യമാണ്. എന്നാല്‍, അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോയി. സ്വാഭാവികമായും വളന്റിയര്‍മാരെ ആകര്‍ഷിക്കാനും ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും എഎപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള എഎപിയുടെ വിജയം ഗുണപരമാണ്. സാധാരണ നിലയില്‍ അരാഷ്ട്രീയമായ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി യുവാക്കളെ രാഷ്ട്രീയത്തിലേക്കും ആദര്‍ശവാദത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെ. എഎപി സര്‍ക്കാരില്‍നിന്ന് വന്‍ പ്രതീക്ഷകളാണ് ജനങ്ങള്‍ക്കുള്ളത്. ഡല്‍ഹിക്കാകട്ടെ സമ്പൂര്‍ണ സംസ്ഥാനപദവി ലഭിച്ചിട്ടുമില്ല.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സാധാരണ രാഷ്ട്രീയ ചട്ടക്കൂടിന് പുറത്തുള്ള രാഷ്ട്രീയവെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതിവില 50 ശതമാനം വെട്ടിക്കുറയ്ക്കും, 700 ലിറ്റര്‍ വെള്ളം ദിനംപ്രതി ഒരു വീടിന് സൗജന്യമായി നല്‍കും, വികേന്ദ്രീകരണത്തിലൂടെ മൊഹല്ലസഭകള്‍ വഴി തീരുമാനങ്ങള്‍ കൈക്കൊള്ളും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അഴിമതി പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എഎപി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളെക്കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല. ഉദാഹരണത്തിന് നഗരത്തില്‍ വൈദ്യുതിവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിതരണസംവിധാനം സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടാണ്. ഉന്നത തലത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി നവ ഉദാരനയത്തിന്റെ ഫലമാണ്. കരാര്‍ തൊഴിലും ഇതിന്റെ ഫലം തന്നെ. എന്നാല്‍, സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഈ രാഷ്ട്രീയ പാര്‍ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്. "ഇടത്- വലത് തലമെന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ബുദ്ധിപരമല്ലെന്ന്” എഎപി നേതാവ് തന്നെ പറയുന്നിടംവരെ കാര്യങ്ങളെത്തി. മെച്ചപ്പെട്ട മാതൃക ലാറ്റിനമേരിക്കയില്‍നിന്ന് ഉയര്‍ന്നുവരികയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാല്‍, ലാറ്റിനമേരിക്കന്‍ മാതൃക പ്രത്യക്ഷത്തില്‍ത്തന്നെ നവ ഉദാരനയത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തിരുന്നുവെന്ന കാര്യം ഈ നേതാവ് ഓര്‍മിക്കണം.

എഎപി ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുകയും കോണ്‍ഗ്രസിനെ എന്ന പോലെ ബിജെപിയുടെയും അഴിമതിയും തെറ്റായ നയങ്ങളും പുറത്തുകൊണ്ട്വരികയും ചെയ്തു. മധ്യവര്‍ഗത്തോടും യുവാക്കളോടും നരേന്ദ്രമോഡി നടത്തിയ അഭ്യര്‍ഥനയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഡല്‍ഹിയിലെ എഎപി പ്രചാരണം സഹായിച്ചു. എന്നിരുന്നാലും വര്‍ഗീയതയ്ക്കെതിരായ നിലപാടും ഹിന്ദുത്വവര്‍ഗീയ അജന്‍ഡയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തീരാന്‍ കഴിയുമോ? ഇപ്പോള്‍ എഎപി ദേശീയ പാര്‍ടിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ടിയുടെ സ്വഭാവവും ഏത് ദിശയിലേക്കാണ് പാര്‍ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയൂ. നിലവില്‍ എഎപി ഭരണവിരുദ്ധ മുഖത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും ഇടതുപക്ഷ പാര്‍ടികളെ ഉള്‍പ്പെടെ ഒരേ ബ്രഷ്കൊണ്ട് താറടിക്കുന്നു. എഎപി അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായയും അഴിമതിരാഹിത്യവും അധികാരത്തിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍നിന്ന് സംഭാവന വഴിയുള്ള ധനസമാഹരണവുമാണ്. ഇതെല്ലാം തുടക്കംമുതല്‍ കമ്യൂണിസ്്റ്റ് പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത രീതികളാണ്. ഉദാഹരണത്തിന് പാര്‍ടിയുടെ ധനസമാഹരണംതന്നെ. ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന ചെറിയ സംഭാവനകളും പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവി (വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക)യുമാണ് പാര്‍ടിയുടെ വരുമാനസ്രോതസ്സ്. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ബക്കറ്റ് പിരിവ് വീക്ഷിച്ച ആര്‍ക്കും ഇക്കാര്യം അറിയാം. കേരളത്തിലുടനീളം സെപ്തംബറില്‍ രണ്ട് ദിവസമായി പാര്‍ടി ഫണ്ടിന് നടത്തിയ പിരിവില്‍ 5.43 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി.

പൊതു പദവികള്‍ വഹിച്ച കമ്യൂണിസ്റ്റ് നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടി. പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിയായ വേളയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും രണ്ട് കിടക്കമുറികളുള്ള ഫ്ളാറ്റിലായിരുന്നു താമസം. അഴിമതിക്കറ പുരളാത്ത നേതാവാണെന്ന പ്രതിഛായയാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുള്ളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നതുതന്നെ രാജ്യത്തെ "ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായാണ"്. സ്വത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഡല്‍ഹിയില്‍ ലളിതജീവിതത്തിന്റെയും പുത്തന്‍ പൊതുസേവനത്തിന്റെയും മാതൃക സഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പോഴും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകള്‍ മാത്രമല്ല ഇടതുപക്ഷത്തിന്റെ എംപിമാരും നിയമസാമാജികരും ലളിതജീവിതം നയിക്കുന്നവരും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരുമാണ്.

എഎപിയുടെ രാഷ്ട്രീയേതരവും രാഷ്ട്രീയവിരുദ്ധവുമായ ഉദ്ഭവവും മധ്യവര്‍ഗ- എന്‍ജിഒ ബന്ധവുമാണ് ഭരണവര്‍ഗ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ എന്നും തൊഴിലാളിവര്‍ഗത്തെ പിന്തുണച്ചും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഇടതുപക്ഷ അജന്‍ഡ. അതോടൊപ്പം സാമൂഹ്യനീതിക്കും ജനാധിപത്യവല്‍ക്കരണത്തിനും അധികാരവികേന്ദ്രീകരണത്തിനും അനുകൂലമാണ് കമ്യൂണിസ്റ്റ് പാര്‍ടി. 1957ല്‍ കേരളത്തില്‍നിന്നാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരംഭം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും അഴിമതിയില്ലാത്ത മന്ത്രാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്തു.

ഇന്ന് രാജ്യത്ത് ഭരണവര്‍ഗത്തിന്റെ രണ്ട് കക്ഷികള്‍- കോണ്‍ഗ്രസും ബിജെപിയും- അന്തരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെയും വന്‍കിട ഇന്ത്യന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ചൂഷണം ശക്തമാക്കുകയും ചെയ്യുന്നു. ഇവരുയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരനയമാണ് ഉന്നതങ്ങളിലെ അഴിമതിയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ രണ്ട് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ ചുരുക്കം പാര്‍ടികള്‍ക്ക് മാത്രമേ വ്യക്തമായ നയങ്ങളുള്ളൂ. അതുകൊണ്ട് തന്നെ എഎപി ഡല്‍ഹി തെരഞ്ഞെടുപ്പ് ജയം ഒരു വഴിത്തിരിവാണ്. ബദല്‍ നയങ്ങള്‍ വ്യക്തമാക്കി രാജ്യത്തെ സാധാരണ ജനങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഒരു പാര്‍ടി കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇതനുസരിച്ചായിരിക്കും ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വഴിത്താര നിശ്ചയിക്കപ്പെടുക.

പ്രകാശ് കാരാട്ട് deshabhimani

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

തെരുവുകളില്‍ അവകാശബോധത്തിന്റെ തീക്കനല്‍ പകര്‍ന്ന സഫ്ദര്‍ ഹഷ്മിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്. മുതലാളിത്തം കാര്‍ന്നെടുക്കുന്ന അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളോട് സംവദിച്ചുകൊണ്ടിരിക്കെ 1989ന്റെ പുതുവര്‍ഷരാവിലാണ് ഭരണവര്‍ഗ ഗുണ്ടകള്‍ സഫ്ദറിന്റെ ജീവനെടുത്തത്. സഫ്ദറിന്റെ സഹപ്രവര്‍ത്തകരും പിന്‍മുറക്കാരും ബുധനാഴ്ച അദ്ദേഹം കൊല്ലപ്പെട്ട "ഝണ്ടാപുരില്‍ ഒത്തുചേരും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കെടുക്കും.

ഉത്തരേന്ത്യയിലെ പുരോഗമനാശയക്കാരായ കലാകാരന്മാരെ സംഘടിപ്പിച്ചായിരുന്നു സഫ്ദറിന്റെ നേതൃത്വത്തില്‍ തെരുവുനാടക പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. "ജനനാട്യമഞ്ച്"(ജനം) എന്ന് പേരിട്ടായിരുന്നു അവര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും തെരുവുകള്‍ അവര്‍ക്ക് വേദികളായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുതലാളിത്തം തൊഴിലാളിയോട് കാണിച്ച ക്രൂരതകള്‍ അവര്‍ വിളിച്ചു പറഞ്ഞു. "ജനം" പറയുന്നത് തങ്ങളുടെ പ്രശ്നങ്ങളാണെന്ന് കണ്ട് തൊഴിലാളികള്‍ ചുറ്റും കൂടി. പണിശാലകളില്‍ നിന്നിറങ്ങി നാടകവേദിക്ക് ചുറ്റും തടിച്ചു കൂടുന്നവര്‍ വലിയൊരു സംഘശക്തിയായി. തങ്ങളെ ചോദ്യംചെയ്യാന്‍ കെല്‍പ്പുള്ളവരായി ആ കൂട്ടം മാറാതിരിക്കാന്‍ മുതലാളിമാര്‍ കണ്ടെത്തിയ പോംവഴി അക്രമമായിരുന്നു.

1989 ജനുവരി ഒന്നിന് വൈകിട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ സാഹിബാബാദിനടുത്ത ജണ്ഡാപുരില്‍ "ഹല്ലാബോല്‍" എന്ന നാടകം കളിച്ചുകൊണ്ടിരിക്കെയാണ് ഇരച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ നാടകസംഘത്തെ ആക്രമിച്ചത്. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ സഫ്ദര്‍ പിറ്റേന്ന് തന്റെ സഖാക്കളെ തനിച്ചാക്കി വിടപറഞ്ഞു. മുകേഷ് ശര്‍മ, ദേവി ശരണ്‍ ശര്‍മ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. "ജനനാട്യമഞ്ചി"ന്റെ പ്രവര്‍ത്തകര്‍ അദ്ദേഹം പിടഞ്ഞു വീണ മണ്ണില്‍ എല്ലാ പുതുവര്‍ഷപ്പുലരിയിലും ഒത്തുചേരും. സമൂഹം നേരിടുന്ന വെല്ലുവിളികളെ അവര്‍ നാടകത്തിലൂടെ ജനങ്ങളോട് വിളിച്ചു പറയും. തൊഴിലാളികളുടെ പ്രശ്നങ്ങളും സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളും തുടങ്ങി വര്‍ഗീയതയും തീവ്രവാദവും എല്ലാം അവര്‍ക്ക് വിഷയങ്ങളായി.

deshabhimani