ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി

അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം അരുവിപ്പുറത്ത് 125 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 125 വര്‍ഷംമുമ്പ് ഇവിടെ നടന്നത്. അതിനുള്ള ഉപാധിയായിരുന്നു ശ്രീനാരായണഗുരുവിന് ശിവപ്രതിഷ്ഠ. പ്രതിഷ്ഠകളും ദേവാലയങ്ങളും എണ്ണമറ്റ തോതിലുള്ള കേരളത്തില്‍ ഈ ഒന്നിനെമാത്രം കേരളീയര്‍ പ്രത്യേക പ്രാധാന്യംകൊടുത്ത് വേര്‍തിരിച്ച് ആഘോഷിക്കുന്നത് ഇതിന്റെ സാമൂഹികമായ പ്രസക്തി മുന്‍നിര്‍ത്തിത്തന്നെയാണ്. ഇവിടെ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ബ്രാഹ്മണനല്ലാത്ത ശ്രീനാരായണഗുരു ഈ പ്രതിഷ്ഠ നടത്തിയത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരില്‍ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കര്‍മത്തിലൂടെ സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ് ആ പ്രവൃത്തിയെ വിപ്ലവാത്മകം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല, ആരാധിക്കാന്‍ പാടില്ല എന്നൊക്കെയുള്ള സാമൂഹ്യനിയമങ്ങള്‍ നിലനിന്ന ഘട്ടത്തില്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ മഹാസന്ദേശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആ നിലയ്ക്കാണ് നാം നോക്കിക്കാണേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹികമായ ഈ ഉള്ളടക്കത്തെ മറന്ന് ശിവപ്രതിഷ്ഠയ്ക്കു മാത്രമായി പ്രാധാന്യം കല്‍പ്പിച്ചാല്‍ ഗുരുവിന്റെ കാഴ്ചപ്പാടിനോട് ചെയ്യുന്ന അപരാധമായിപ്പോകും അത്. ഗുരുവിന്റെ കര്‍മങ്ങളുടെ സാമൂഹ്യപ്രസക്തിയെയും മാനവിക സന്ദേശത്തെയും വിസ്മരിച്ച് ആത്മീയതയില്‍ ഊന്നാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതുപറയുന്നത്. ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠ എന്നതിനേ ആയിരുന്നില്ല ഊന്നല്‍. വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു തോന്നിയാല്‍ അത് ചെയ്യാനുള്ള അവകാശം അബ്രാഹ്മണര്‍ക്കുമുണ്ട് എന്ന അവകാശം സ്ഥാപിക്കലിലാണ് ഊന്നല്‍. ഇത് നാം തിരിച്ചറിയണം. മറിച്ചായാല്‍ മരം കണ്ട് കാട് കാണാതെപോകുന്ന സ്ഥിതിയിലാകും നാം ചെന്നുപെടുക. വിഗ്രഹത്തിനല്ല പ്രാധാന്യം എന്ന് ഞാന്‍ പറയുന്നതല്ല. ഗുരുതന്നെ തന്റെ ചെയ്തികളിലൂടെ അത് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്‍പ്പിച്ചിരുന്നെങ്കില്‍ ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ""നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം"" എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ എന്ന് കേരളം ആലോചിക്കണം. കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്‍ക്കണം എന്നതല്ലേ അതിനര്‍ഥം? ഇതൊന്നും കാണാതെ വിഗ്രഹപ്രതിഷ്ഠയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ഗുരുവിനോട് കാട്ടുന്ന അധര്‍മമാണ്. ഗുരു എങ്ങനെ ചിന്തിച്ചോ അതിന് നേര്‍ വിപരീതദിശയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതുകൊണ്ടാണ് ഗുരുവിനെയും ആ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാന്‍ പറയുന്നത്. വര്‍ക്കലയില്‍ ശാരദാപ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു ബോധപൂര്‍വംതന്നെ താന്ത്രികവിദ്യാവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഒഴിവാക്കി. അതിലെ സന്ദേശം കാണാതെ താന്ത്രികവിദ്യ പഠിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേള്‍ക്കുന്നു. ഗുരു വേണ്ട എന്നുവച്ചത് തിരിച്ചുകൊണ്ടുവരുന്നത് ആദരിക്കലാണോ എന്ന് ആലോചിക്കണം. ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ""ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്"" എന്ന്? പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും. ആത്മീയരംഗത്ത് വ്യാപരിച്ച പല ഗുരുക്കന്മാര്‍ നമുക്കുണ്ട്. ശങ്കരാചാര്യര്‍ മുതല്‍ക്കിങ്ങോട്ട് എത്രയോ പേര്‍. എന്നാല്‍, ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം മഹാകവി രവീന്ദ്രനാഥടാഗോര്‍ പറഞ്ഞത് ശ്രീനാരായണഗുരുവിന് സമാനായി ഇന്ത്യയില്‍ മറ്റൊരു പരമഹംസനില്ല എന്നാണ്. ശ്രീരാമകൃഷ്ണനും അരവിന്ദമഹര്‍ഷിയും രമണമഹര്‍ഷിയും ഒക്കെ ജീവിച്ചിരുന്ന ഘട്ടത്തിലാണ് ടാഗോര്‍ ഇതുപറഞ്ഞത് എന്നോര്‍ക്കണം. എന്തായിരുന്നു ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തിയ ഘടകം? ഇന്ത്യ കണ്ട മറ്റ് ഋഷിമാരെല്ലാം മോക്ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ ഗുരുമാത്രം ഈ ലോകത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു എന്നതുതന്നെയാണത്. മറ്റ് സന്യാസിമാരൊക്കെ ബ്രഹ്മമേ സത്യമായുള്ളൂ, ജഗത് മിഥ്യയാണ് എന്നുപറഞ്ഞപ്പോള്‍ ഈ ലോകവും ഇവിടത്തെ ജീവിതവും മിഥ്യയാണ് എന്നുപറയാന്‍ ശ്രീനാരായണഗുരു നിന്നില്ല. എന്നുമാത്രമല്ല, മനുഷ്യന്റെ ഈ ലോകജീവിതത്തെക്കുറിച്ചും അത് മനുഷ്യത്വയോഗ്യമല്ലാതായിത്തീരുന്നതിനെക്കുറിച്ചും അത് മാറ്റിക്കൊടുക്കേണ്ടതിനെക്കുറിച്ചും ചിന്തിച്ചു. അതുകൊണ്ടാണല്ലോ, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ഉല്‍ബോധിപ്പിച്ചത്. ഇങ്ങനെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ചുനിന്ന മഹാനായ ശ്രീനാരായണഗുരുവിനെ "ആള്‍ദൈവ"ങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടണോ എന്ന് ആലോചിക്കണം. ശ്രീനാരായണഗുരു ദൈവമാണ് എന്ന് ഈയിടെയായി ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ദൈവം എന്ന വിശേഷണം വേണ്ട ഗുരുവിന്റെ മഹത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍. മനുഷ്യന്‍ എന്ന അവസ്ഥ അധമമായ എന്തോ ഒന്നാണ് എന്ന അപകര്‍ഷതാബോധമാണ് ഗുരുവിനെ ദൈവമായി പ്രഖ്യാപിക്കുന്നതിനു പിന്നിലുള്ളത്. മനുഷ്യനാകുന്നതില്‍ പോരായ്മയൊന്നുമില്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും ഉത്തമരായ സന്യാസിമാരുടെ നിരയില്‍ പ്രമുഖസ്ഥാനമുള്ള ഗുരുവാണിത്. ദൈവികപരിവേഷം ചാര്‍ത്തിയാലേ ഗുരുവിന് മഹത്വം വരൂ എന്ന് കരുതുന്നത് ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഗുരു എന്നത് എത്രയോ ഉന്നതമായ സ്ഥാനമാണ്. ഗുരുവും ദൈവവും ഒരുമിച്ചുമുമ്പില്‍ വന്നാല്‍ ദൈവത്തെയല്ല, ഗുരുവിനെയാകും ആദ്യം താന്‍ നമസ്കരിക്കുക എന്നുപറഞ്ഞ മഹാന്മാരുണ്ട്. അവര്‍ അതുപറഞ്ഞത് ദൈവത്തെക്കുറിച്ചുപോലും അറിവ് പകര്‍ന്നുകിട്ടണമെങ്കില്‍ ഗുരുവേണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഗുരു എന്നത് മോശം സ്ഥാനമല്ല എന്ന് മനസ്സിലാക്കാന്‍ ഗുരുവിനെക്കൂടി ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണം. II ജാതിപറഞ്ഞ് ഭിന്നിപ്പിക്കുന്നവര്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ല അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ആള്‍ദൈവമായി അവരോധിക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ""മതമേതായാലും"" എന്നത്. മതം അപ്രധാനവും മനുഷ്യന്‍ പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കാനായി അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ. ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര്‍ രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്‍കിയ സംഭവം ആശാന്‍ കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികംമാത്രമാണ്. എന്നാലിന്ന്, ഗുരു ജീവിച്ചിരുന്നകാലത്തെ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുവരുന്നത്. കുട്ടികളെ തങ്ങളുടെ സമുദായത്തില്‍പെട്ട വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന് ഒരു മതപുരോഹിതന്‍ നിര്‍ദേശിക്കുന്നു. സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങളില്‍ സ്വന്തം സമുദായക്കാര്‍തന്നെ പൂജാരികളാകണമെന്ന് ഒരു സമുദായനേതാവ് പറയുന്നു. ജാതി പറഞ്ഞാലെന്താണ് കുഴപ്പമെന്ന് മറ്റൊരു സമുദായനേതാവ് പരസ്യമായി ചോദിക്കുന്നു. ഇങ്ങനെ ആകെ കലുഷമാകുകയാണ് നമ്മുടെ സമൂഹം. ശ്രീനാരായണഗുരു വിഭാവനം ചെയ്തിരുന്ന മാതൃകാസമൂഹത്തില്‍നിന്ന് എത്രയകലേക്ക് മാറിപ്പോയിരിക്കുന്നു നമ്മള്‍! ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍മാത്രം പൂജാരികളായാല്‍ പോരാ എന്നുപറയുന്നത് പുരോഗമനപരമാണ്. എന്നാല്‍, ബ്രാഹ്മണരെ ഒഴിപ്പിച്ചിട്ട് നമ്മുടെ സമുദായക്കാര്‍മാത്രം പൂജാരികളാകട്ടെ എന്നുപറയുന്നിടത്ത് അത് ആക്ഷേപകരമാംവിധം പിന്തിരിപ്പനാകുന്നു. എല്ലാ ജാതികളിലുംപെട്ടവര്‍ക്ക് പൂജ ചെയ്യാനായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കും എന്നുപറയാന്‍ സമുദായ നേതാവ് തയ്യാറല്ല. ബ്രാഹ്മണര്‍ വേണ്ട; നമ്മുടെ സമുദായം മതി എന്നാണ് നിലപാട്. ബ്രാഹ്മണേതര സമുദായങ്ങള്‍ വേറെയുണ്ട്. അവരെയും വേണ്ട. ഈ നിലപാട് പുരോഗമന നിലപാടല്ല, മറിച്ച് ജാതീയതയുടെ നിലപാടാണ്. പുതിയകാലത്ത് പറയാന്‍ കൊള്ളുന്നതല്ല ഇത്. എന്നിട്ടും പരസ്യമായിത്തന്നെ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാന്‍ കഴിയുന്നു. ഇത് നമ്മുടെ സമൂഹം ചെന്നുപെട്ട വലിയ ഒരു പതനത്തെയാണ് കാട്ടിത്തരുന്നത്. ജാതി പറഞ്ഞാലെന്താണ് എന്നാണ് ഒരു നേതാവ് ചോദിക്കുന്നത്. അഭിമാനത്തോടെ ജാതി പറയണമെന്നാണദ്ദേഹം പറയുന്നത്. ""മനുഷ്യാണാം മനുഷ്യത്വം ജാതി"" (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്ന് ശ്രീനാരായണഗുരുതന്നെ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഇദ്ദേഹം ഇങ്ങനെ സംസാരിക്കുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക മതം എന്നതല്ല. ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്ന സുഹൃത്തിനോട് ""എല്ലാവരും ആത്മസഹോദരര്‍"" എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന ഓര്‍മവേണം എന്നുപറയാനാണ് എനിക്ക് തോന്നുന്നത്. ഓരോ സമുദായത്തിന്റെയും പ്രമാണിമാര്‍ ജാതീയതയെ തിരിച്ചുകൊണ്ടുവരുന്ന വിധത്തില്‍ പെരുമാറിയാല്‍ സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞ "ഭ്രാന്താലയം" എന്ന അവസ്ഥയാകും കേരളത്തില്‍ മടങ്ങിവരിക. സമുദായങ്ങള്‍ സ്വന്തം താല്‍പ്പര്യസംരക്ഷണം എന്നതുപോലും വിട്ട് ഇതര സമുദായങ്ങളോട് സ്പര്‍ധ വളര്‍ത്തുന്ന നിലയിലായാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും? ഇക്കാര്യം ചിന്തിക്കണം. നവോത്ഥാനത്തിന്റെ തെളിവെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഏത് സമുദായനേതാവില്‍നിന്നുണ്ടായാലും അത് അനുവദിച്ചുകൊടുക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പറയണം. സമുദായനേതാക്കളെ പ്രീണിപ്പിക്കുകയും സമുദായങ്ങളിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ കൈവിടുകയും ചെയ്താല്‍ താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടാകുമായിരിക്കും. എന്നാല്‍, ആത്യന്തികമായി അത് നാടിന്റെ നാശത്തിനേ വഴിതെളിക്കൂവെന്ന തിരിച്ചറിവുണ്ടാകണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ബ്രാഹ്മണരടക്കം വ്യത്യസ്ത ജാതികളില്‍പെട്ടവര്‍ ഉണ്ടായിട്ടുണ്ട്. ആ ജാതിനിരപേക്ഷ സ്വഭാവം തകര്‍ത്ത് എസ്എന്‍ഡിപി യോഗത്തെ ഏതെങ്കിലും ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രീനാരായണ തത്വങ്ങളോട് കാട്ടുന്ന നിന്ദയായിരിക്കും. ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്നാണ് ഈ പ്രസ്ഥാനത്തിന് ഗുരു പേരിട്ടത് എന്നോര്‍മിക്കണം. തെക്ക് ഈഴവ മഹാസഭയും വടക്ക് തീയമഹാസഭയും നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ് ഒരു ജാതിപ്പേരുമില്ലാത്ത ഒരു പ്രസ്ഥാനമായി ഗുരു എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത് എന്നോര്‍മിക്കണം. ഗുരു വിഭാവനംചെയ്തത് എന്താണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഗുരുവിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ സാര്‍വജനീനസ്വഭാവത്തെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യരുത് എന്നുകൂടി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഗുരു സന്യാസി മാത്രമായിരുന്നില്ല. ഒന്നാംതരം ദാര്‍ശനിക കവി കൂടിയായിരുന്നു. ഗുരുവിന്റെ കാവ്യവ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഇതരമുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറഞ്ഞുപോകുന്നു എന്നത് കഷ്ടമാണ്. ഗുരുവിന്റെ കാവ്യകൃതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടാകണം. ഗുരുവിന്റെ ജീവിതം സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കിയാല്‍മാത്രം പോരാ, ഗുരുവിന്റെ കാവ്യകൃതികള്‍ സാഹിത്യപഠനത്തിന്റെ ഭാഗമാക്കുകകൂടി വേണം. നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പിന്റെ ഭാഗമാണത്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍കൂടി പതിയണം. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ കേന്ദ്രീകരിച്ചത്. അതിനെ സാമ്പത്തികമായ ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൂടി കൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹത്തുക്കള്‍ ആ പോരാട്ടങ്ങള്‍ക്കുള്ള മണ്ണൊരുക്കിവച്ചിരുന്നു എന്നത് സത്യമാണ്. ആ മണ്ണിലാണ് കാര്‍ഷികസമരങ്ങള്‍ അലയടിച്ചുയര്‍ന്നത്. ഇത്തരമൊരു ഘട്ടത്തില്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിരയെ വീണ്ടും ജാതിപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനതയോടും ചെയ്യുന്ന ക്രൂരതയാണ്. * പിണറായി വിജയന്‍ Posted by വര്‍ക്കേഴ്സ് ഫോറം at
വിയറ്റ്നാം തൊഴില്‍ശക്തിയില്‍ പകുതി സ്ത്രീകള്‍ വിയറ്റ്നാമിലെ തൊഴില്‍ശക്തിയില്‍ പകുതിയും സ്ത്രീകളാണെന്ന് വിയറ്റ്നാം വിമന്‍സ് യൂണിയന്‍ വൈസ്പ്രസിഡന്റ് ഗുയെന്‍ തി തുയെത് പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വിയറ്റ്നാം വനിതാ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുന്ന അവര്‍ "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികജീവിതത്തില്‍ സ്ത്രീകളുടെ പങ്ക് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. വിയറ്റ്നാം ദേശീയ അസംബ്ലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 25.76 ശതമാനമാണ്. പ്രവിശ്യാ ജനകീയ കൗണ്‍സിലില്‍ 23.88 ശതമാനവും ജില്ലാ ജനകീയ കൗണ്‍സിലുകളില്‍ 23.01 ശതമാനവുമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. കമ്യൂണിസ്റ്റ് പാര്‍ടി അംഗസംഖ്യയില്‍ 24.61 ശതമാനവും സ്ത്രീകളാണ്. പാര്‍ടിയുടെയും സംഘടനകളുടെയും വിവിധ തലങ്ങളുടെ നേതൃത്വത്തില്‍ 50.86 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്കുണ്ട്. കൃഷിയെ മാത്രം അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ നിലവിലിരുന്ന വിയറ്റ്നാമില്‍ വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും 20 വര്‍ഷത്തിനിടയില്‍ വലിയ മുന്നേറ്റം ഉണ്ടായി. രാജ്യത്തിന്റെ തൊഴില്‍ശക്തിയില്‍ 49.16 ശതമാനം സ്ത്രീകളാണ്. സംരംഭകരില്‍ 25 ശതമാനം സ്ത്രീകളാണ്. ഇപ്പോഴും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയിലെ തൊഴില്‍ ചെയ്യുന്നവരില്‍ 51.33 ശതമാനവും സ്ത്രീകളാണ്. ഹോട്ടല്‍-റസ്റ്റോറന്റ് മേഖലയില്‍ 67.07 ശതമാനവും വിദ്യാഭ്യാസം - പരിശീലനമേഖലയില്‍ 69 ശതമാനവും ആരോഗ്യരക്ഷാ പ്രവര്‍ത്തകരില്‍ 57.42 ശതമാനവും സ്ത്രീകളാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ വിയറ്റ്നാം സ്ത്രീകള്‍ ഐതിഹാസികമായ പങ്കാണ് വഹിച്ചതെന്നും അവര്‍ അനുസ്മരിച്ചു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സേന ഉപയോഗിച്ച വിനാശകാരിയായ രാസവസ്തു "ഏജന്റ് ഓറഞ്ച്" ഉല്‍പ്പാദിപ്പിക്കുന്ന "ഡൗ കെമിക്കല്‍സി"നെ ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സറാക്കരുതെന്ന് ആവശ്യപ്പെട്ട് വിമന്‍സ് യൂണിയന്‍ ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഘം ഡല്‍ഹിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഓഫീസിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫാറൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. (വി ജയിന്‍) deshabhimani 280712 Posted by ജനശക്തി at 12:52 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: വിയറ്റ്നാം, സ്ത്രീ THURSDAY, OCTOBER 13, 2011 വിയത്നാം പ്രസിഡന്റുമായി കാരാട്ട് കൂടിക്കാഴ്ച നടത്തി ഇന്ത്യ സന്ദര്‍ശിക്കുന്ന വിയത്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡന്റ് ട്രൂങ് താന്‍ സങ്ങുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടിക്കാഴ്ച നടത്തി. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം ഹരിസിങ് കാങ്, പാര്‍ടി അന്താരാഷ്ട്ര വിഭാഗത്തിലെ ആര്‍ അരുണ്‍കുമാര്‍ എന്നിവരും കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. സങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗാഢമാക്കാന്‍ സഹായിക്കുമെന്ന് കാരാട്ട് പറഞ്ഞു. സാമ്പത്തിക-വ്യാപാരമേഖലകളിലെ ബന്ധം ശക്തമാക്കാനും സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യ-വിയത്നാം ബന്ധം സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല, ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ളതാണെന്നും കാരാട്ട് പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും ദേശീയ വിമോചനത്തിനു വേണ്ടിയും വിയത്നാം നടത്തിയ സമരത്തെ ഇന്ത്യന്‍ ജനത പിന്തുണച്ചിരുന്നു. വിയത്നാമിനെ ആധുനിക, വ്യവസായവല്‍ക്കൃത, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ ജനതയുടെ പിന്തുണയുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു. ഇരുരാഷ്ട്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് ട്രൂങ് താന്‍ സങ് പറഞ്ഞു. വിയത്നാം കൈവരിച്ച സാമ്പത്തിക പുരോഗതിയെക്കുറിച്ച് സിപിഐ എം പ്രതിനിധിസംഘത്തോടു വിവരിച്ച സങ് 2020 ആകുമ്പോഴേക്കും ഇടത്തരം വ്യവസായ സോഷ്യലിസ്റ്റ് രാജ്യമാകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍ സങ് വിശദീകരിച്ചു. വിയത്നാം ജനതയ്ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ ജനതയും സിപിഐ എമ്മിനെയും സങ് അഭിനന്ദിച്ചു. ഇരുരാജ്യവും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് കാരാട്ടിനെ വിയത്നാം സന്ദര്‍ശിക്കാന്‍ സങ് ക്ഷണിക്കുകയും ചെയ്തു. deshabhimani 131011 Posted by ജനശക്തി at 5:41 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: രാഷ്ട്രീയം, വാര്‍ത്ത, വിയറ്റ്നാം FRIDAY, AUGUST 26, 2011 അമേരിക്കയെ വിറപ്പിച്ച ജനറല്‍ ഗ്യാപ് നൂറിന്റെ പ്രഭയില്‍ ഹാനോയ്: മുതിര്‍ന്ന വിയറ്റ്നാം വിപ്ലവനേതാവ് ജനറല്‍ വോ നുയെന്‍ ഗ്യാപ് (General Vo Nguyen Giap) നൂറാം പിറന്നാള്‍ ആഘോഷിച്ചു. ലോകചരിത്രത്തിലെ പ്രമുഖ യുദ്ധതന്ത്രജ്ഞരില്‍ ഒരാളായാണ് ജനറല്‍ ഗ്യാപ് അറിയപ്പെടുന്നത്. വിപ്ലവനേതാവ് ഹോചിമിന്‍ കഴിഞ്ഞാല്‍ വിയറ്റ്നാമില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ജനറല്‍ ഗ്യാപ് ഹാനോയിയിലെ സൈനിക ആശുപത്രിയിലാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. 1911 ആഗസ്ത് 25ന് മധ്യ ഖ്വാങ് ബിന്‍ പ്രവിശ്യയിലായിരുന്നു ജനനം. സൈനികപരിശീലനം ലഭിച്ചില്ലെങ്കിലും സാമൂഹിക സാമ്പത്തിക ശാസ്ത്രവും നിയമവും പഠിച്ച ഇദ്ദേഹം തുടര്‍ന്ന് ഹോചിമിനോടൊപ്പം വിമോചനപോരാട്ടത്തില്‍ പങ്കെടുത്തു. 1954ല്‍ ഫ്രഞ്ച് അധിനിവേശ ശക്തികള്‍ക്കുമേല്‍ കര്‍ഷകസമരത്തിലൂടെ ദിയെന്‍ ബിയെന്‍ ഫ്യുവില്‍ വിജയം നേടിയതോടെയാണ് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കന്‍ ആക്രമണത്തിനെതിരായ ചെറുത്തുനിലപില്‍ ഗ്യാപ് പ്രയോഗിച്ച ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വിപ്ലവകാരികള്‍ക്ക് ഏറെ പ്രചോദനമായി. അമേരിക്കന്‍ സേനയുടെ അധിനിവേശത്തിനെതിരെയും ദക്ഷിണ വിയറ്റ്നാമിലെ അവരുടെ പാവ ഭരണകൂടത്തിനുമെതിരെയും നടന്ന സൈനികപോരാട്ടങ്ങള്‍ നയിച്ചത് ജനറല്‍ ഗ്യാപ്പായിരുന്നു. അമേരിക്കയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ 1975ല്‍ വിജയം കണ്ടതും ഗ്യാപ്പിന്റെ നേതൃത്വത്തിലായിരുന്നു. deshabhimani 260811 Posted by ജനശക്തി at 10:50 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: അമേരിക്ക, പോരാട്ടം, രാഷ്ട്രീയം, വിയറ്റ്നാം WEDNESDAY, JANUARY 12, 2011 വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും ഹനോയ്: വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടിയുടെ 11-ാം പാര്‍ടി കോണ്‍ഗ്രസ് 12ന് ഹനോയില്‍ തുടങ്ങും. ഒരാഴ്ച നീളുന്ന പാര്‍ടി കോണ്‍ഗ്രസില്‍ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാലത്തിലെ രാഷ്ട്രനിര്‍മാണം സംബന്ധിച്ച രേഖ ചര്‍ച്ചചെയ്യും. പത്താം കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയറിപ്പോര്‍ട്ടും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. 2011-2020 കാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക വികസനനയം, വിവിധ വിഷയങ്ങളിലെ പാര്‍ടിനിലപാടുകള്‍ എന്നിവയും സമ്മേളന അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുലക്ഷം പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 1377 പേര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഉദ്ഘാടന- സമാപനസമ്മേളനങ്ങളും മറ്റു പല സെഷനുകളും തത്സമയം സംപ്രേഷണം ചെയ്യും. വിദേശത്തുനിന്നുള്ളവരടക്കം 700 മാധ്യമപ്രവര്‍ത്തകര്‍ സമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിട്ടുണ്ട്. ദേശാഭിമാനി 120111 label: Politics, News, Vietnam Posted by ജനശക്തി at 7:46 AM 2 comments: Email This BlogThis! Share to Twitter Share to Facebook Labels: രാഷ്ട്രീയം, വാര്‍ത്ത, വിയറ്റ്നാം TUESDAY, AUGUST 4, 2009 ഒരു ചോരക്കൊതിയന്റെ കുറ്റസമ്മതം ലോകചരിത്രത്തില്‍ അമേരിക്കയും യുദ്ധചരിത്രത്തില്‍ അമേരിക്കന്‍ സൈന്യവും ഒരിക്കലും മറക്കാത്ത മഹാപരാജയമേറ്റു വാങ്ങിയ യുദ്ധമാണ് വിയറ്റ്നാമില്‍ ലോകം കണ്ടത്. 1975ല്‍, പഴയ സൈഗോണിലെ അമേരിക്കന്‍ എംബസി കെട്ടിടത്തിന്റെ മുകളില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കുത്തിനിറച്ച് അവസാന യുഎസ് സൈനിക ഹെലികോപ്ടര്‍ പറന്നുയരുന്ന ദൃശ്യം ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ ശില്‍പിയായിരുന്നു ജൂലൈ 6ന് വാഷിങ്ടണില്‍ അന്തരിച്ച റോബര്‍ട്ട് മക്നമാറ. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു ഉന്നതന്റെയും പേരു ചേര്‍ത്ത് ഒരു യുദ്ധത്തെയും വിളിച്ചിട്ടില്ല. 1990കളോടെയാണ് പതിറ്റാണ്ടുകള്‍ പിന്നിട്ട യുദ്ധ ഭീകരതയുടെ ഓര്‍മകള്‍ മക്നമാറയെ കൂടുതല്‍ രൂക്ഷമായി വേട്ടയാടിയത്. ടൈം വാരികയോട് 1991ല്‍ മക്നമാറ പറഞ്ഞു. "വടക്കന്‍ വിയറ്റ്നാമില്‍ ബോംബാക്രമണം ഫലമുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നിട്ടും അത് തുടര്‍ന്നു. എന്തെന്നാല്‍ ഒന്നാമതായി ഇത് ഫലമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് തെളിയിക്കണമായിരുന്നു. മറ്റൊന്ന്, അത് ഫലമുണ്ടാക്കുമെന്നായിരുന്നു മറ്റുള്ളവര്‍ ചിന്തിച്ചത്''. 1960കളിലെ ഈ ബോംബിങ് അന്നേവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കാലം നീണ്ടതും, അളവില്‍ ഭീമാകാരവുമായിരുന്നു എന്നോര്‍ക്കണം. മക്നമാറയില്‍ വിയറ്റ്നാം ഓര്‍മകള്‍ വരുത്തിയ മുറിവുകള്‍ ചെറുതൊന്നുമല്ല. അമേരിക്കന്‍ ജനതയുടെ മുഴുവന്‍ വിദ്വേഷവും വെറുപ്പും ഒടുവില്‍വരെയും അദ്ദേഹത്തെ വേട്ടയാടി. ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട് തേഞ്ഞു കീറിയ ഷൂസും ധരിച്ച് കൂനിക്കൂടിയ ശരീരവുമായി എവിടെയോ തുറിച്ചുനോക്കി വൈറ്റ് ഹൌസിന് കുറച്ചകലെയുള്ള തന്റെ ഓഫീസിലേക്ക് അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുതിരിയുന്ന മക്നമാറയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചരമവാര്‍ത്തയില്‍ എഴുതിയിരുന്നു. ജപ്പാന്‍ നഗരങ്ങളെ ചാമ്പലാക്കിയ രണ്ടാംലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ വായുസേനക്കുവേണ്ടി ജനസ്ഥിതി വിവരണ കണക്ക് അപഗ്രഥിച്ചത് മക്നമാറയായിരുന്നു. "കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ഒരുലക്ഷം ജപ്പാന്‍കാരെയാണ്നമ്മള്‍ ടോക്യോ നഗരത്തില്‍ ചുട്ടെരിച്ചത്. അവിടെ നടന്ന എല്ലാ ആക്രമണത്തിലുമായി 9 ലക്ഷം പേര്‍ മരിച്ചു''. വായുസേനാ അധിപന്‍ ജനറല്‍ കര്‍ട്ടിസ് ഇ ലെമേ പറഞ്ഞു, "ജപ്പാനെതിരെയുള്ള ആക്രമണത്തില്‍ നമ്മള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍, നാമെല്ലാം യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്യപ്പെട്ടേനെ'' മക്നമാറ അതിനെ പരാമര്‍ശിച്ചു പറഞ്ഞു, "കര്‍ട്ടിസ് പറഞ്ഞത് ശരിയാണ്. അദ്ദേഹവും ഞാനും ജപ്പാന്‍കാരോട് യുദ്ധക്കുറ്റവാളികളെപോലെയാണ് പെരുമാറിയത്. പരാജയപ്പെടുമ്പോള്‍ യുദ്ധവിജയം അധാര്‍മികവും വിജയിക്കുമ്പോള്‍ ധാര്‍മികവുമാകുന്നതെങ്ങനെയാണ്?'' മക്നമാറയുടെ സ്വന്തം ചോദ്യത്തിനു അദ്ദേഹത്തിനുതന്നെ ഉത്തരമില്ല. ഹാര്‍വാര്‍ഡില്‍നിന്ന് ഫോര്‍ഡ് കമ്പനി വഴി മക്നമാറ പെന്റഗണിലെത്തുന്നത്, പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കാലത്താണ്. അപ്പോള്‍ അദ്ദേഹത്തിന് 44 വയസ്സ്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, ബേ ഓഫ് പിഗ്സ്, ഓപ്പറേഷന്‍ മൊങ്കുസ് തുടങ്ങിയ നിരവധി അട്ടിമറി പദ്ധതികളിട്ട് കമ്യൂണിസത്തെ തകര്‍ക്കാന്‍ മക്നമാറ കോപ്പുകൂട്ടി. 1962ല്‍ പാരീസിലെ നാറ്റോ യോഗത്തില്‍ മക്നമാറ പറയുന്നു, "അണുവായുധങ്ങളുടെ വരവിനുമുമ്പ്, യുദ്ധത്തില്‍ തകര്‍ച്ചകളുടെ കേടുപാടു തീര്‍ക്കാവുന്നതും വിജയം നേടാവുന്നതുമായിരുന്നു. എന്നാല്‍ ഒരു സമ്പൂര്‍ണ അണുയുദ്ധം കഴിഞ്ഞാല്‍ (സോവിയറ്റ്പക്ഷവും നാറ്റോ കക്ഷികളും ഇപ്പോള്‍ നടത്തിയാല്‍ സംഭവിക്കാവുന്നതുപോലെ) 15 കോടിയിലേറെ പേര്‍ക്ക് ജീവഹാനി ഉണ്ടാക്കും. നാശം പൂര്‍ണമായിരിക്കും. വിജയം എന്നത് അര്‍ത്ഥശൂന്യമായ പദവും''. അമേരിക്കന്‍ സംവിധാനത്തില്‍ പ്രതിരോധ സെക്രട്ടറി എന്ന പദവി 1947ലാണ് സൃഷ്ടിച്ചത്. എന്നാല്‍ മക്നമാറക്കുമുമ്പ് ആ പദവിയിലിരുന്നവര്‍ സാമ്രാജ്യത്വ നിഷ്ഠൂരതക്ക് യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും ആയുധസന്നാഹ സംവിധാനത്തിനു രൂപം നല്‍കുന്നതിലും സൈനികവിഭാഗങ്ങള്‍ക്ക് ബജറ്റ് അനുവദിപ്പിക്കുന്നതിലും "അഭിനന്ദനാര്‍ഹമാംവിധം'' വിജയിച്ചിരുന്നില്ല. മക്നമാറ അധികാരത്തിലേറിയതോടെ ദേശീയ ബജറ്റിന്റെ ഏകദേശം പകുതിയും പെന്റഗണ്‍ യുദ്ധചെലവിനായി വിഴുങ്ങി. 1968ല്‍ യുദ്ധചെലവ് 7490 കോടി ഡോളറായി. 1962ല്‍ ഇത് 4840 കോടി ഡോളറായിരുന്നു. ഡോളറിന്റെ ഇന്നത്തെ മൂല്യത്തില്‍ 1968ലെ തുക ഇന്നത്തെ 45,700 കോടി ഡോളര്‍ വരും. ഏഷ്യയില്‍ 'കമ്യൂണിസം' വരാതിരിക്കാനായിരുന്നു ഈ ശതകോടികള്‍ ബോംബായും മറ്റും വാരിവിതറിയതെന്ന് ഓര്‍ക്കുക. ചെലവഴിക്കുന്ന കോടികള്‍ യുദ്ധത്തില്‍ അമേരിക്കക്ക് വിജയം കൊണ്ടുവരുകയാണെന്നാണ് മക്നമാറ വീമ്പിളക്കിയിരുന്നത്. 1962ല്‍ ദക്ഷിണ വിയറ്റ്നാമിലെ പ്രഥമ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞത് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഈ സൈനികദൌത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ്. 1963ല്‍ കെന്നഡിയുടെ വധത്തെത്തുടര്‍ന്ന് ലിണ്ടന്‍ ജോണ്‍സണ്‍ മക്നമാറയില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് യുദ്ധം കൂടുതല്‍ രൂക്ഷമായി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നിറങ്ങിയ യുദ്ധമോഹങ്ങള്‍ മക്നമാറയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ ലിണ്ടന്‍ ജോണ്‍സനെ പ്രേരിപ്പിച്ചു. പരാജയത്തിന്റെ ചോര മണത്തു തുടങ്ങിയ മക്നമാറ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. തുടര്‍ന്ന്, ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ അമേരിക്കന്‍ അധിനിവേശവും മറ്റും മക്നമാറക്ക് മുന്നില്‍ പ്രശ്നങ്ങളുണ്ടാക്കി. മക്നമാറയും പ്രസിഡന്റും തമ്മില്‍ 'വിശ്വാസവിടവ്' ഉള്ളതായി വ്യാഖ്യാനം ശക്തമായി. 1965ല്‍ റോളിങ് തണ്ടര്‍ എന്ന സൈനികദൌത്യത്തില്‍ 55,000 പറക്കലിലൂടെ യുഎസ് യുദ്ധ വിമാനങ്ങള്‍ 33,000 ടണ്‍ ബോംബ് വടക്കന്‍ വിയറ്റ്നാമില്‍ വര്‍ഷിച്ചു. 1966ല്‍ ഇത് 1,48,000 തവണ പറന്ന് 1,28,000 ടണ്‍ ബോംബായി വര്‍ദ്ധിപ്പിച്ചു. പൊരുതിമുന്നേറിയ വിയറ്റ്നാം ജനകീയസേന 1965ല്‍ 171 വിമാനങ്ങളെ വീഴ്ത്തി. 1966ല്‍ ഇത് 318 ആയി. അമേരിക്കയുടെ യുദ്ധചെലവ് 46 കോടി ഡോളറില്‍ നിന്ന് 120 കോടി ഡോളറായി ഉയര്‍ന്നു. 1966ല്‍ ഹോണ്ടുറാസില്‍വച്ച് ലോക മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കാന്‍ നിന്ന മക്നമാറയുടെ മുഖത്ത് എപ്പോഴും കാണാറുള്ള ഊര്‍ജ്ജസ്വലതയും ഉല്‍സാഹവും കണ്ടില്ല. കേട്ടറിഞ്ഞും കണ്ടറിഞ്ഞും മതിവരാത്ത മക്നമാറ കൊണ്ടറിഞ്ഞപ്പോള്‍ പത്രലേഖകരെ അറിയിച്ചു. "വിയറ്റ്നാമില്‍ ഏതളവുവരെ ബോംബാക്രമണം നടത്തിയാലും യുദ്ധം അവസാനിപ്പിക്കാനാകില്ല''. 1966ല്‍ മക്നമാറ വൈദ്യുതിഭിത്തി തീര്‍ത്ത് ദക്ഷിണ- ഉത്തര വിയറ്റ്നാമുകളെ വിഭജിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടു. "ചെറുത്തുനില്‍ക്കാനുള്ള വിയറ്റ്നാം കമ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തി'' എന്ന സിഐഎ ലഘുലേഖ വായിച്ച മക്നമാറ വിയറ്റ്നാമിനെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും കഴിയില്ലെന്ന ലഘുലേഖയിലെ അന്തിമ നിഗമനത്തില്‍നിന്ന് പരാജയം അടുത്തെത്തിയതായി മനസ്സിലാക്കി. 17 വര്‍ഷം വിയറ്റ്നാമിനെക്കുറിച്ച് പഠിച്ച സിഐഎ വിദഗ്ദ്ധനായ ജോര്‍ജ് അലന്‍, മക്നമാറയുമായുള്ള സംഭാഷണം ഓര്‍മ്മിക്കുന്നു. "മക്നമാറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വിയറ്റ്നാമില്‍ അമേരിക്കന്‍ സൈന്യത്തെ വീണ്ടും പടുത്തുയര്‍ത്തുന്നത് അവസാനിപ്പിക്കുക ദക്ഷിണ വിയറ്റ്നാമിലെ ബോംബ് വര്‍ഷം നിറുത്തുക, ഹനോയ്യുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുക'' ഇക്കാര്യങ്ങള്‍ മക്നമാറയ്ക്ക് മുന്നില്‍ ജോര്‍ജ് അവതരിപ്പിച്ചു. ഈ നിര്‍ണായക മുഹൂര്‍ത്തത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് അതീവ രഹസ്യമായ ചരിത്രം തയ്യാറാക്കാന്‍ കീഴുദ്യോഗസ്ഥരോട് മക്നമാറ ആവശ്യപ്പെട്ടു. ഈ രേഖയാണ് പില്‍ക്കാലത്ത് പ്രശസ്തമായി തീര്‍ന്ന 'പെന്റഗണ്‍ പേപ്പേഴ്സ്'. സ്റ്റേറ്റ് സെക്രട്ടറി ഡീന്‍ റസ്കിനോടു ഒരിക്കല്‍ വിയറ്റ്നാമില്‍ നടത്തിയ ബോംബാക്രമണത്തിന്റെ വ്യര്‍ത്ഥത വ്യക്തമാക്കി മക്നമാറ വിമ്മി കരഞ്ഞുവത്രെ. എന്നാല്‍ ഈ രംഗത്തിന് സാക്ഷികളായിരുന്ന നിരവധി സഹപ്രവര്‍ത്തകര്‍ ബോംബാക്രമണത്തെ അപലപിച്ച് മക്നമാറ പ്രകടിപ്പിച്ച കുറ്റബോധത്തിന്റെ ഭാരം കണ്ട് വാപൊളിച്ചുപോയി. അമേരിക്കക്ക് ജയിക്കാനാകില്ലെന്ന് മക്നമാറ ഏറെ നാളായി കരുതിയിരുന്നു. ശത്രുവിനെ (വിയറ്റ്നാം ജനതയെയും കമ്യൂണിസ്റ്റ് ഗറില്ലാ പ്രസ്ഥാനത്തെയും) മനസ്സിലാക്കുന്നതിലെ പരാജയം, തങ്ങളുപയോഗിച്ചിരുന്ന അത്യാധുനിക ശാസ്ത്ര സാങ്കേതികായുധങ്ങളുടെ പരിമിതി, അമേരിക്കന്‍ ജനതയോട് സത്യം പറയാതിരുന്നത് (അതായത് നുണ പറഞ്ഞിരുന്നത്) കമ്യൂണിസ്റ്റ് ഭീഷണിയുടെ സ്വഭാവം മനസ്സിലാക്കുന്നതിലെ പരാജയം തുടങ്ങിയവയായിരുന്നു മക്നമാറ അമേരിക്കന്‍ പരാജയത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. വടക്കന്‍ വിയറ്റ്നാമിനെ മനസ്സിലാക്കുന്നതില്‍ അമേരിക്കക്ക് പിശകുപറ്റിയെന്നും ഇതാണ് 1954ല്‍ പ്രസിഡന്റ് ഐസനോവറിനെക്കൊണ്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് രാജ്യമായാല്‍ ഏഷ്യയൊട്ടാകെ ആ വഴി നീങ്ങുമെന്നും പറയിപ്പിച്ചത്. "നമ്മള്‍ നമ്മുടെ നില അറിഞ്ഞിരുന്നില്ല. ചൈനയെ മനസ്സിലാക്കിയില്ല, വിയറ്റ്നാമിനെ മനസ്സിലാക്കിയില്ല, പ്രത്യേകിച്ച് വടക്കന്‍ വിയറ്റ്നാമിനെ. അതിനാല്‍ ആദ്യപാഠം എന്നത് നിങ്ങളുടെ എതിരാളിയെ അറിയുക എന്നതാണ്. ഇന്നും നമുക്ക് നമ്മുടെ ശരിയായ ശത്രുവിനെ അറിയില്ലെന്ന് മക്നമാറ പറഞ്ഞു. ഇറാക്കിനെതിരെയുള്ള അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്ടത്. 1995ല്‍, പൊതുജീവിതം ഉപേക്ഷിച്ച് 14 വര്‍ഷത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെ തള്ളിപ്പറഞ്ഞും അതില്‍ തന്റെ പങ്കിനെക്കുറിച്ചും 'കി ഞലൃീുലര: ഠവല ഠൃമഴലറ്യ മിറ ഘലീി ീള ഢശലിമാ'' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കൊല്ലപ്പെട്ട ആയിരക്കണക്കിനു യുഎസ് സൈനികരുടെ കുടുംബങ്ങളില്‍ മക്നമാറയുടെ ഈ കുമ്പസാരം വെറുപ്പിന്റെയും പുച്ഛത്തിന്റെയും തീജ്വാലയുയര്‍ത്തി. മറ്റൊരു പ്രതിരോധ സെക്രട്ടറിയും ഈ വിധം എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ മക്നമാറയ്ക്ക് ജനങ്ങളുമായി ഉഗ്രസമരം ചെയ്യേണ്ടിവന്നു. മക്നമാറയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച ഭൂരിപക്ഷം പത്രങ്ങളും അനുശോചന രൂപത്തില്‍ എഴുതാന്‍ തയ്യാറായില്ല. ജൂലൈ 7ന്റെ ഹിന്ദു ദിനപത്രത്തില്‍ മുതിര്‍ന്ന അന്താരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ പ്രണേ ഗുപ്ത് ഈ "ബോമ്പര്‍ ബോംബിനെ''ക്കുറിച്ച് എഴുതിയത് 'ഖേദിക്കുക, പക്ഷേ ഒരിക്കലും പശ്ചാത്തപിക്കരുത്' എന്ന്. പതിനായിരക്കണക്കിനു അമേരിക്കന്‍ സൈനികരും, ലക്ഷക്കണക്കിന് വിയറ്റ്നാം - കംബോഡിയന്‍ നാട്ടുകാരും 'കമ്യൂണിസത്തെ ഇല്ലാതാക്കി ഏഷ്യയെ രക്ഷിക്കാന്‍' നടത്തിയ മഹാനരഹത്യക്ക് ഒരേ ഒരു ചോരക്കൊതിയനു നേര്‍ക്കേ വിരല്‍ ചൂണ്ടുന്നുള്ളൂ. അത് മക്നമാറയാണ്. പ്രണേ ഗുപ്ത് എഴുതുന്നു: പി എസ് ജയന്തന്‍ ചിന്ത വാരിക 2009 ആഗസ്റ്റ് 07