ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കവിതയുടെ തോരാത്ത ചാറ്റല്‍


കവിതയുടെ തോരാത്ത ചാറ്റല്‍

പല കാരണങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന സൃഷ്ടികളാണ് ഡി വിനയചന്ദ്രന്റേത്. വൈവിധ്യത്തിന്റെ അനുഭവമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കോലാഹലങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമിടയില്‍ സത്യത്തിന്റെ വിളക്കുമാടംപോലെ നില്‍ക്കുന്ന കവിയുടെ അന്താരാഷ്ട്ര യാത്രാനുഭവങ്ങളും സാഹിത്യ പരിചയവും സഞ്ചാരങ്ങളും ആഴത്തിലുള്ളതാണ്. ആഫ്രിക്കന്‍ എഴുത്തിന്റെ ഒരുപാട് ഏടുകള്‍ അദ്ദേഹം മലയാളികള്‍ക്ക് പകര്‍ന്നു തന്നു. കറുത്ത കവിതകളിലേക്ക് പ്രത്യേക ശ്രദ്ധയൂന്നുകയുമുണ്ടായി. സ്വന്തം വായനയിലേക്ക് ഇത്തരം ലോകത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.
 
കവിതയുടെ തോരാത്ത ചാറ്റല്‍

ഡി വിനയചന്ദ്രന്റെ സ്വഭാവത്തില്‍ എഴുത്തുകാരുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പച്ചയായ മനുഷ്യന്റെ സ്നേഹവും വാത്സല്യവും നോക്കിലും വാക്കിലും പ്രകടമായിരുന്നു. ഈ വലിയ മനുഷ്യന്റെ എക്കാലത്തെയും പ്രത്യേകത യാത്രകളായിരുന്നു. ചെറിയ സ്ഥലത്തെപോലും വലിയ ഇടമായി കണ്ടു. എല്ലാ ഭൂഭാഗത്തിനും അതിന്റേതായ പ്രാധാന്യവും വലുപ്പവും നല്‍കിയിരുന്നു. നെയ്യാറിനടുത്തുള്ള ചെറിയ സ്ഥലത്തെ പോലും ഇത്തരത്തിലാണ് കണ്ടത്. പലപ്പോഴും യാത്രകള്‍ കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ തന്റെ സൗഹൃദ വലയത്തിലുള്ളവരോട് അതിന്റെ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ചെപ്പുതുറക്കുക പതിവായിരുന്നു. അതില്‍ അല്‍പ്പംപോലും തീവ്രതക്ക് കുറവുണ്ടായില്ല. അത്തരം കഥകള്‍ക്കുമുന്നില്‍ ഞാനും കുട്ടിയെപോലെ ഇരുന്നിട്ടുണ്ട്. പിരിയുംമുമ്പ് കവിതയുടെ ചാറ്റല്‍മഴയുമുണ്ടാകും.

കണ്ടുമുട്ടുന്നവരോട് വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടതും കാലങ്ങളോളം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചതും ഞാന്‍ നേരിട്ടനുഭവിച്ചു. മാഷോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അമൂല്യങ്ങളാണ്. മനുഷ്യനോടും പ്രകൃതിയോടും ജീവജാലങ്ങളോടും ഒരുപോലെ സ്നേഹമുള്ള മാഷിന്റെ വാക്കുകളും പ്രവൃത്തികളും ഇതിനുസൃതമായിരുന്നു. ഇത്തരം ആളുകളുടെ വിയോഗം മഹാനഷ്ടമാണ്. മാഷിന്റെ മുറിക്കുള്ളില്‍ പലപ്പോഴും പുസ്തകങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടിരുന്നെങ്കിലും ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയാണെന്നതില്‍ കൃത്യതയുണ്ടായിരുന്നു. ഇതുപോലെയാണ് തന്റെ സൗഹൃദ വലയത്തുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ വിവരങ്ങളും. പ്രകൃതിയോടും ജീവജാലങ്ങളോടും വളരെയേറ അടുപ്പം പ്രകടിപ്പിച്ച മാഷ് എവിടെനിന്നും പോകുന്നില്ല. ചലനം നിലക്കാത്ത ഒരുചക്രം പോലെ ചുറ്റിക്കൊണ്ടേയിരിക്കും.

കവിതയെയും മനുഷ്യനെയും പ്രകൃതിയയെും പ്രണയിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഒരു റോസാദളം പോലെ. സജീവവും ചൈതന്യവത്തുമായ അവസ്ഥയിലായിരുന്നു എപ്പോള്‍ കണ്ടാലും വിനയചന്ദ്രന്‍. മനുഷ്യ സ്നേഹികള്‍ക്ക് കെടാവിളക്കുപോലെ വെളിച്ചം പകര്‍ന്ന് ഇനി ആ ഓര്‍മ

.യാത്രകള്‍ ലോക സാഹിത്യത്തില്‍

ഘാന സന്ദര്‍ശിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ മനു ഹെര്‍ബ്സ്റ്റെയ്ന്‍ "അമ-സ്റ്റോറി ഓഫ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്" വിനയചന്ദ്രന് നേരിട്ടു സമ്മാനിക്കുകയായിരുന്നു. ഘാനയിലെ അടിമവര്‍ഗം നേരിട്ട നരകയാതനകളാണ് ഇതില്‍ വിവരിക്കുന്നത്. ഘാനാ തുറമുഖത്തുനിന്ന് ബ്രസീലിലെ കരിമ്പിന്‍പാടങ്ങളിലേക്ക് കടത്തുന്ന അടിമകളോട് മനുഷ്യത്വകണികപോലും തൊട്ടുതീണ്ടാത്ത രീതിയിലാണ് വെള്ളക്കാരുടെ പെരുമാറ്റം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ശത്രുതയും ഉപയോഗിച്ചാണ് വെള്ളക്കാര്‍ ഇവരെ അടിമകളാക്കിയത്. ക്യാമ്പുകളില്‍ ദാരുണമായ മനുഷ്യപീഡനങ്ങളാണ് നടന്നത്. കലഹിക്കുന്നവരെ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയരാക്കി. നീണ്ട അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഹെര്‍ബ്സ്റ്റെയ്ന്‍ വേദനയുടെ ഈ ഇതിഹാസം പടുത്തുയര്‍ത്തിയതെന്നാണ് വിനയചന്ദ്രന്‍ അഭിപായപ്പെട്ടത്.

""എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്ന ശീലക്കാരനാണ് ഞാന്‍. ശാസ്ത്ര പുസ്തകങ്ങള്‍ ഏറെ ഇഷ്ടമാണ്. ശാസ്ത്രം സാഹിത്യത്തേക്കാള്‍ ഭാവനാത്മകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന "ഓക്സ്ഫോര്‍ഡ് ബുക്ക് ഓഫ് മോഡേണ്‍ സയന്‍സ് റൈറ്റിങ്". ശാസ്ത്രസമസ്യകളെ കാവ്യാത്മകമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന ഇ സി ജി സുദര്‍ശന്റെ "ഡൗട്ട് ആന്‍ഡ് സെര്‍ട്ടേനിറ്റി" തുടങ്ങിയവ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.""

ഉമ്പര്‍ട്ടോ എക്കോയുടെ "ദി പ്രാഗ് സെമിത്തേരി"യെക്കുറിച്ച് വിനയചന്ദ്രന്‍ എഴുതിയപ്പോള്‍ ചരിത്രവും രാഷ്ട്രീയവുമാണ് മുന്‍നിന്നത്. 19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം ജൂതന്മാരുടെയും ജെസ്യൂട്ടുകളുടെയും ഏറ്റുമുട്ടലുകളുടേതാണ്. പരസ്പരം സംഹരിക്കാനായി അവര്‍ നടത്തിയ ഉപജാപങ്ങളുടെയും ഗൂഢപദ്ധതികളുടെയും ചരിത്രമാണ് കറുത്തചിരിയോടെ എക്കോ വരച്ചിടുന്നത്. വഞ്ചനയുടെയും ഭീകരവാദത്തിന്റെയും കൊലപാതകങ്ങളുടെയും അധ്യായങ്ങളാണ് നോവലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനകഥാപാത്രത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംഭവവികാസങ്ങള്‍ യഥാര്‍ഥമാണെന്ന എക്കോയുടെ അവകാശവാദത്തില്‍ അടിവരയിട്ടിട്ടുമുണ്ട്.

(മധുപാല്‍)

സ്വന്തം വാക്കിന്റെ ഉടമ

എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപമാകുന്നു
മെല്ലെ ആഴംവയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണ്ണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടല്‍.

അനുഭവരാശിയിലും ആവിഷ്കരണ ഭാഷണ സാഫല്യത്തിലും അധികം പരിചിതമല്ലാത്ത ചേതനാപ്രപഞ്ചങ്ങള്‍ മലയാളത്തിന് താന്‍ നല്‍കിയിട്ടുണ്ടെന്ന് സ്വയം കരുതിയ എഴുത്തുകാരനാണ് ഡി വിനയചന്ദ്രന്‍. സമകാല ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ചരിത്രത്തിന്റെ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും അദ്ദേഹത്തിന്റെ കവിതകളില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്കരിക്കപ്പെട്ടതുകൊണ്ടുതന്നെ മലയാളിവായനക്കാര്‍ സന്തോഷത്തോടെ ഈ കവിയുടെ സ്വയംബോധ്യത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വീട്ടിലേക്കെന്നുപോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകത്താളുകള്‍
അമ്മയില്ലാത്തവര്‍ക്കെങ്ങുവീ-
ടില്ല വീടെങ്ങുമേ വീട്

സംസ്കാരത്തെയും മാന്യതയെയും സൗഹൃദത്തെയും കുടുംബത്തെയുമൊക്കെ വേറെ വിതാനങ്ങളിലാണ് വിനയചന്ദ്രന്‍ ആവിഷ്കരിച്ചത്. അലിഞ്ഞുചേരുമ്പോഴും വേറിട്ടുനില്‍ക്കുന്ന രുചികളായി ആധുനികതയും പാരമ്പര്യവും ആ വരികളില്‍ നിറഞ്ഞു. ലോര്‍ക്ക, ഒക്ടോവിയോ പാസ്, കുമാരനാശാന്‍, ഉണ്ണായിവാര്യര്‍, നിരണം, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നീ ഇഷ്ടകവികളൊക്കെ പ്രലോഭനവും വെല്ലുവിളിയുമായിരുന്നു. ആത്മാനുകരണത്തിന്റെ പാപത്തിലും ആ കവിതകള്‍ ചെന്നുവീണില്ല.

പ്രകൃതിയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളായി പരിണമിക്കുന്ന അപൂര്‍വരസതന്ത്രങ്ങള്‍ അവയെ ഒരേസമയം പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റേയും മഹാഖ്യാനങ്ങളാക്കി. ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ പി കുഞ്ഞിരാമന്‍ നായരെ ഓര്‍മിപ്പിക്കുമ്പോഴും കവിതയുടെ പരിചരണരീതികളില്‍, പ്രകൃതി മുഖ്യപ്രമേയമായി വരുമ്പോള്‍പ്പോലും, അദ്ദേഹത്തിന്റെ തുടര്‍ച്ചയായിരുന്നില്ല വിനയചന്ദ്രന്‍.

മുമ്പേ നടക്കൂ മകനേയച്ഛന്റെയീ കൊമ്പും
കുടയുമുപേക്ഷിച്ചുപോകുക
. ............................................................
എന്റെ വാക്കേ നീ സുഖം ദുഃഖമാകിലും
എന്റെ വാക്കായി മുമ്പോട്ടുനടക്കുക

എന്ന ദൃഢവിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു ആദ്യം മുതലേ ആ കവിതകള്‍. സ്വന്തം വാക്ക് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു വിനയചന്ദ്രന് കവിതയെഴുത്ത്.

വാക്ക് എത്ര മഴ നഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിന് അതിന്റെ
മരങ്ങളും മൗനങ്ങളും തിരിച്ചുകിട്ടുന്നത്.

വാക്കിനെ കാണുന്ന രോഗം റൊളാങ് ബാര്‍ത്തിനുള്ളതുപോലെ, വാക്കിന്റെ മണമറിയുന്ന രോഗം തനിക്കുമുണ്ടായിരുന്നു എന്ന് കവി.

ഞാന്‍ ഞാനല്ല! മേഘം,
മഴ, വാന്‍ഗോഗ്,
സാവിത്രി

പല വര്‍ണങ്ങളില്‍ പകര്‍ന്നാടിയ ജീവിതമായിരുന്നു കവിയുടേത്്. ബഷീറിനെപ്പോലെ, ജീവിക്കാന്‍ പല വേഷങ്ങള്‍ കെട്ടുകയോ സി വി ശ്രീരാമനെപ്പോലെ പല നാടുകളില്‍ രാപ്പാര്‍ക്കുകയോ ചെയ്തുകൊണ്ടല്ല വിനയചന്ദ്രന്‍ ജീവിതനാടകത്തിന്റെ സങ്കീര്‍ണവൈചിത്ര്യങ്ങള്‍ സ്വയമറിഞ്ഞത്. തീര്‍ച്ചയായും സഞ്ചാരമായിരുന്നു ആ ജീവിതത്തിന്റെ സ്ഥായീഭാവം.

""എവിടെപ്പോയാലും മറ്റെവിടെയെങ്കിലും പോകുന്നു""

മനസ്സും ശരീരവും. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതിരുന്ന വറുതിയുടെ ബാല്യം വിനയചന്ദ്രന്‍കവിതയിലെ അടിയടരായിത്തീര്‍ന്നു. ബെക്കറ്റിനും കുറസോവക്കും മല്ലികാര്‍ജ്ജുന്‍ മന്‍സൂറിനും ശ്രീകൃഷ്ണനും സിദ്ധാര്‍ഥനുമെല്ലാം ആയുസ്സിന്റെ പുസ്തകമായിത്തീര്‍ന്നത് കുട്ടിക്കാലമായിരുന്നെന്നും, തന്റെ കുട്ടിക്കാലത്തെ ദിവസത്തെക്കുറിച്ചെഴുതണമെങ്കില്‍ ബ്രഹ്മാവിന്റെ ആയുസ്സു മതിയാവില്ലെന്നും നഞ്ഞ ചിരിയോടെ കവി കുറിച്ചിട്ടിട്ടുണ്ട്.

കാടിനു ഞാനെന്തുപേരിടും?
കാടിനു ഞാനെന്റെ പേരിടും.

ഖരമായും ജലമായും, വൃത്തത്തിലും താളത്തിലും ഗദ്യത്തിലും, വിനയചന്ദ്രന്റെ കവിതകള്‍ ജന്മമെടുത്തിട്ടുണ്ട്. അലിവിന്റെയും പാരുഷ്യത്തിന്റെയും വൈരുധ്യങ്ങളെ ഒരേ സ്വാഭാവികതയോടെ ഏറ്റുവാങ്ങുന്നു അവ. പ്രണയവും യാത്രയും പ്രകൃതിയുമാണ് ആ സര്‍ഗലോകത്തിലെ അടിസ്ഥാനപ്രമേയങ്ങള്‍. ഈ മൂന്നിന്റെ സങ്കലനവും വികര്‍ഷണവുംകൊണ്ട് ഏത് ജീവിതസന്ദര്‍ഭങ്ങളും ആ കവിതയില്‍ ആഖ്യാനംചെയ്യപ്പെട്ടു.

ഞാനിതാ യാത്രയാകുന്നു
പ്രിയേ ശുഭം പ്രേമദു:ഖങ്ങള്‍
പ്രിയങ്ങളായിത്തീരുക
ഇന്നിതേ ജീവിതം
നാമോര്‍ത്തിരിക്കാതെ
പെണ്ണുമാണും പ്രണയസമയമായ്ത്തീരുന്നു"

കവിതയില്‍ പ്രളയബോധം കഴിഞ്ഞുവരുന്ന മാര്‍ക്കണ്ഡേയനായും മൃതിയില്‍നിന്ന് സത്യവാനെ വീണ്ടെടുക്കുന്ന സാവിത്രിയായും സ്വയം മനസ്സിലാക്കുന്ന കവി പക്ഷേ, കഥകളായും നോവലുകളായും വാര്‍ന്നുവീണ തന്റെ ആത്മാവിഷ്കാരങ്ങളെക്കൂടി മലയാളികള്‍ കവിതയെപ്പോലെ ഏറ്റുവാങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തിയാണ് കടന്നുപോകുന്നത്.എന്‍എസ് മാധവന്റെയും ജോണ്‍ എബ്രഹാമിന്റെയും കഥകളുടെകൂടെയാണ് സ്വന്തം കഥകളെ വിനയചന്ദ്രന്‍ ചേര്‍ത്തുനിര്‍ത്തിയത്.

പ്രസിദ്ധീകരിച്ച കൃതികള്‍

നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകള്‍
ദിശാസൂചി
കായിക്കരയിലെ കടല്‍
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍)
പൊടിച്ചി ഉപരിക്കുന്ന് (നോവല്‍)
പേരറിയാത്ത മരങ്ങള്‍ (കഥകള്‍)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ)
ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ദിഗംബര കവിതകള്‍ (പരിഭാഷ)

എഡിറ്റ് ചെയ്തവ

യൂണിവേഴ്സിറ്റി കോളേജ് കവിതകള്‍
കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍)
ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍

(പി കെ സുരേഷ്കുമാര്‍)
*
കടപ്പാട്: ദേശാഭിമാനി

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു


ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു

ഇരുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു.

പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു. മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു. സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു. സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്. പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്.

ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.

*
എ കെ പത്മനാഭന്‍ ദേശാഭിമാനി 13 ഫെബ്രുവരി 2013

വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


സ്വകാര്യമായി ഖേദം പ്രകടിപ്പിച്ചതുകൊണ്ട് പൊറുക്കാവുന്നതല്ല വയലാര്‍ രവി ചെയ്ത അപരാധം. കേരളത്തിലെ ഉന്നതശീര്‍ഷരായ നേതാക്കളിലാണ് രവിയുടെ സ്ഥാനം. രാജ്യം ഭരിക്കുന്ന സീനിയര്‍ മന്ത്രിയാണദ്ദേഹം. അങ്ങനെയൊരു മനുഷ്യന്‍, അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ തന്റെ കൊച്ചുമകളുടെ പ്രായംപോലുമില്ലാത്ത മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി പറഞ്ഞ വാക്കുകളും പെരുമാറിയ രീതിയും സംസ്കാരം തൊട്ടുതീണ്ടാത്തതാണ് എന്ന് പറയുന്നത് അതിശയോക്തിയാവില്ല. തന്റെ പാര്‍ടിയിലെ മറ്റൊരു നേതാവ് ലൈംഗികാരോപണത്തില്‍ തകര്‍ന്നടിയുമ്പോള്‍ രക്ഷിക്കാനുള്ള സന്നദ്ധതയും വെപ്രാളവും വയലാര്‍ രവിക്കുണ്ടാകുന്നതില്‍ ആരും കുറ്റംപറയില്ല. ആ ബാധ്യതയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസഫ് അലിവരെയുള്ളവര്‍ ലജ്ജാശൂന്യമായി നിറവേറ്റുന്നത്.

കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് ഇര ആവര്‍ത്തിച്ച് വിളിച്ചുപറയുന്നത് കേള്‍ക്കാതെ, ആ വിലാപം ശരിവയ്ക്കുന്ന കുറ്റസമ്മതങ്ങളും സാക്ഷിമൊഴികളും അവഗണിച്ച് കുര്യന് വിശുദ്ധപട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള മത്സരമാണവര്‍ നടത്തുന്നത്. ആ കോറസില്‍ സഭ്യതയുടെ അതിരുകള്‍ ഭേദിച്ചാണ് വയലാര്‍ രവി പങ്കാളിയായത്. പി ജെ കുര്യനെതിരായ ആരോപണം നാട്ടിലാകെ ചര്‍ച്ചചെയ്യുമ്പോള്‍ വയലാര്‍ രവിയുടെ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തക തന്റെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വയലാര്‍ രവിയുടേത്. ചോദ്യമുന്നയിച്ചത് വനിതയാകുമ്പോള്‍ അത് മറ്റൊരര്‍ഥത്തിലും കുറ്റകരമാകുന്നു.

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തക സമുന്നത രാഷ്ട്രീയ നേതാവിനാല്‍ നേരിട്ട് അധിക്ഷേപിക്കപ്പെട്ടിരിക്കയാണ്. സ്വതന്ത്രവും നിര്‍ഭയവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരോട് രാഷ്ട്രീയ നേതൃത്വം ഇവ്വിധം പെരുമാറുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍തന്നെയാണ് തച്ചുതകര്‍ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെമാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണാതെ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പൊതുസമൂഹമാകെയും ഗൗരവമായി ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. വയലാര്‍ രവിയുടെ അധിക്ഷേപവും, സംസ്കാരവും സഭ്യതയും കൈവിട്ട പെരുമാറ്റവും ഒരു വ്യക്തിയോടുള്ളതുമാത്രമായി നിസ്സാരവല്‍ക്കരിക്കാനാവില്ല. രവിയുടെ ടെലിഫോണ്‍ ഖേദപ്രകടനത്തിന് അതുകൊണ്ടുതന്നെ വിലയുമില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. രവിയില്‍നിന്ന് പരസ്യമായ ഖേദപ്രകടനവുമുണ്ടാകണം.

deshabhimani editorial

കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


ബംഗളൂരു: ജാതീയ അനാചാരങ്ങള്‍ക്കും ദളിത് പീഡനങ്ങള്‍ക്കുമെതിരെ സിപിഐ എം നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായി ബംഗളൂരുവില്‍ ദളിത്-പിന്നോക്ക വിഭാഗക്കാര്‍ വിധാന്‍സൗധ ചലോ മാര്‍ച്ച് നടത്തി. "മഡെസ്നാ", "പന്തിഭേദ" തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക, വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക, ദേവദാസികളെ പുനരധിവസിപ്പിക്കുക, പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസ സംവരണവും ജോലിസംവരണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നുറുകണക്കിന് ദളിത്-പിന്നോക്ക വിഭാഗക്കാര്‍ അണിനിരന്നു. ഫ്രീഡംപാര്‍ക്ക് പരിസരത്ത് പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ദളിതര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭരണഘടനപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ലെന്നും ദളിത് ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി ചെലവഴിക്കുന്നതായും ശ്രീറാംറെഡ്ഡി പറഞ്ഞു. സെക്രട്ടറിയറ്റ് അംഗങ്ങളായ മാരുതിമാന്‍പടെ, വി ജെ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് നിവേദനവും നല്‍കി.

deshabhimani