ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കോണ്‍ഗ്രസ്-തീവ്രവാദി സഖ്യം: ത്രിപുരയില്‍ ആശങ്ക പടരുന്നു


കോണ്‍ഗ്രസ്-തീവ്രവാദി സഖ്യം: ത്രിപുരയില്‍ ആശങ്ക പടരുന്നു
വി ബി പരമേശ്വരന്‍
Posted on: 06-Feb-2013 02:10 AM
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു ദിവസംമാത്രം ബാക്കിയിരിക്കെ തീവ്രവാദബന്ധമുള്ള ഐഎന്‍പിടിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമോ എന്ന ഭയം ജനങ്ങളും സുരക്ഷാസേനയും പങ്കുവയ്ക്കുന്നു. പിസിസി അധ്യക്ഷന്‍ സുധീപ്റോയ് ബര്‍മന്റെ സഹോദരന്‍ സന്ദീപ് റോയ് ബര്‍മനെ തീവ്രവാദബന്ധം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പിടികൂടിയതോടെ ഈ ഭയം കൂടുതല്‍ ശക്തമായി. ജലാരിയയിലെ ചെമ്പക് നഗറിലെ സന്ദീപ് റോയ് ബര്‍മന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിര്‍മാണ ഫാക്ടറിയില്‍നിന്ന് വിദേശ നിര്‍മിത പിസ്റ്റള്‍, തിരകള്‍, നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി)യുടെ ലെറ്റര്‍ഹെഡ്, ബംഗ്ലാദേശി കറന്‍സി എന്നിവ കണ്ടെടുത്തിരുന്നു. ജനുവരി 28ന് ഈ ഭാഗത്ത് തെരച്ചില്‍ നടത്തവെ അര്‍ധസൈനിക സേനാവിഭാഗമായ അസംറൈഫിള്‍സിന്റെ പൊലീസ് നായ ഫാക്ടറിയിലേക്ക് ഓടിക്കയറിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന് സന്ദീപ് റോയ് ബര്‍മനെയും രണ്ട് ഇഷ്ടിക ഫാക്ടറി തൊഴിലാളിയെയും അസം റൈഫിള്‍സ് അറസ്റ്റ്ചെയ്ത് പൊലീസിനു കൈമാറി. പിസിസി അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ ഉടന്‍തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സഹോദരന്‍ നിഷ്കളങ്കനാണെന്ന് അവകാശപ്പെട്ടു. സിപിഐ എം അദ്ദേഹത്തെ കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചു.

തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബര്‍മന്‍ പ്രതികരിച്ചതേയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ ജലാരിയ പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീട്ടിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. എന്നാല്‍, കോണ്‍ഗ്രസ് പിടിക്കപ്പെട്ടിരിക്കുകയാണെന്നും തീവ്രവാദികളുമായുള്ള അവരുടെ ഗൂഢാലോചന പരസ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സന്ദീപ് റോയ് ബര്‍മന് കോണ്‍ഗ്രസുമായി ബന്ധമില്ലെങ്കില്‍ എന്തിനാണ് അയാള്‍ക്കുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പിസ്റ്റളും ആയുധങ്ങളും കണ്ടെടുത്തതിനേക്കാള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ ഉന്നത ബന്ധങ്ങളാണ് ജനങ്ങളെയും സുരക്ഷാ സേനയെയും ആശങ്കയിലാഴ്ത്തിയത്. പിസിസി അധ്യക്ഷന്‍ സുധീപും സഹോദരന്‍ സന്ദീപും മുന്‍മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്റെ മക്കളാണ്. 1998ല്‍ തീവ്രവാദസംഘടനയായ ടിയുജെഎസിന്റെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പിന്തുണയോടെ അരങ്ങേറിയ തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ മുഖ്യമന്ത്രിയായ സുധീര്‍ രഞ്ജന്‍ മജുംദാറിനെ താഴെയിറക്കി 1992ലാണ് സമീര്‍ രഞ്ജന്‍ മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയില്‍ 325 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തവണ ബിനാല്‍ഘട്ട് മണ്ഡലത്തില്‍ തോറ്റ സമീര്‍ രഞ്ജന്‍ ഇതേ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നു. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാവ് ധനുകൊലായിയെ രണ്ടു മാസം മുമ്പ വന്‍തുകയുമായി ബിഎസ്എഫ് അറസ്റ്റ്ചെയ്തിരുന്നു. ബംഗ്ലാദേശ് തീവ്രവാദികള്‍ക്ക് നല്‍കാനാണ് ഈ തുകയെന്നാണ് ധനുകൊലായ് വെളിപ്പെടുത്തിയത്. നേരത്തെ രണ്ടു തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നും അയാള്‍ വെളിപ്പെടുത്തി. സുധീപ് രഞ്ജന്‍ ബര്‍മന്റെ എംഎല്‍എ ഹോസ്റ്റലിലുള്ള ഒന്നാംനമ്പര്‍ മുറിയില്‍വച്ചാണ് 25 ലക്ഷം നല്‍കിയതെന്നും ധനുകൊലായ് വെളിപ്പെടുത്തി. തീവ്രവാദസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ഡോള്‍ഫിന്‍ കൊലായിയെയും പൊലീസ് അറസ്റ്റ്ചെയ്തു. ബംഗാളികളും ആദിവാസികളും തമ്മിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു. ബംഗാളി- ആദിവാസി ഐക്യം നിലനില്‍ക്കുന്നിടത്തോളം ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണിമുടക്കാനുള്ള അവകാശം തട്ടിപ്പറിക്കാനാവില്ല: യെച്ചൂരി


പണിമുടക്കാനുള്ള അവകാശം തട്ടിപ്പറിക്കാനാവില്ല: യെച്ചൂരി
Posted on: 06-Feb-2013 02:11 AM
കൊല്‍ക്കത്ത: പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ആര്‍ക്കും തട്ടിപ്പറിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 20, 21 തീയതികളിലെ അഖിലേന്ത്യാ പണിമുടക്ക് എന്തു വിലകൊടുത്തും തടയുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി വിലപ്പോവില്ലെന്നും യെച്ചൂരി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് ഓഫ് ഇന്ത്യ(എഫ്എംആര്‍എഐ) 23-ാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ റാണി റാഷ്മണി റോഡില്‍ സംഘടിപ്പിച്ച വന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ഭരണഘടനാദത്തമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. സമരം തടയുമെന്ന് ഭീഷണിപ്പെടുത്താന്‍ തയ്യാറായ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. എല്ലാവരെയും ഭീഷണിപ്പെടുത്തി ഭരിക്കാമെന്നത് മമതയുടെ വ്യാമോഹംമാത്രമാണ്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്കുപോലും തൊഴിലാളികളുടെ പണിമുടക്കുകള്‍ തടയാനായിട്ടില്ല. മമതയുടെ ഭീഷണി അതിശക്തമായ സമരത്തിന്റെ അനിവാര്യതയാണ് വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്ത മിശ്ര പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച എഫ്എംആര്‍എഐ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു.

ബംഗ്ലാദേശില്‍ 71ലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവിന് ജീവപര്യന്തം


ബംഗ്ലാദേശില്‍ 71ലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവിന് ജീവപര്യന്തം
Posted on: 06-Feb-2013 12:05 AM
ധാക്ക: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് നടത്തിയ കൂട്ടക്കൊലയടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഉന്നത നേതാവിന് ജീവപര്യന്തം തടവ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ മൊള്ളയ്ക്കാണ് മൂന്നംഗ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ മനുഷ്യരാശിക്കെതിരെ ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷ ആവശ്യപ്പെട്ടിരുന്ന പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും എന്നാണ് സൂചന. ട്രിബ്യൂണല്‍ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പേ അക്രമം ആരംഭിച്ച ജമാഅത്തെ പ്രവര്‍ത്തകര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. തലസ്ഥാനമായ ധാക്കയടക്കം പല നഗരങ്ങളിലും കാറുകളും മറ്റ് വാഹനങ്ങളും കത്തിച്ചു. ചിറ്റഗോങ്ങില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ചൊവ്വാഴ്ച ദേശീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിരുന്നു. അധികൃതര്‍ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശിന്റെ വിമോചനപ്പോരാട്ടം അടിച്ചമര്‍ത്താന്‍ പാക് സൈന്യത്തിന് ഒപ്പം ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തിയ കക്ഷികളില്‍ പ്രമുഖമായിരുന്നു ജമാഅത്തെ ഇസ്ലാമി. മൂന്നാഴ്ചമുമ്പ് മറ്റൊരു മുന്‍ ജമാഅത്തെ നേതാവ് അബുല്‍ കലാം അസാദിന് ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഇസ്ലാമിക പരിപാടികള്‍ അവതരിപ്പിക്കുന്ന അയാള്‍ ഇപ്പോള്‍ പാകിസ്ഥാനിലാണ്. മൊള്ളയ്ക്കെതിരെ ചുമത്തിയ ആറ് കുറ്റങ്ങളില്‍ അഞ്ചും തെളിയിക്കപ്പെട്ടതായി ചൊവ്വാഴ്ചത്തെ വിധിയില്‍ വ്യക്തമാക്കി. നിരായുധരായ ജനങ്ങള്‍ക്കെതിരെ വംശഹത്യയും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നടത്തുന്നതില്‍ സജീവപങ്കു വഹിച്ച മൊള്ള മറ്റ് കുറ്റവാളികള്‍ക്ക് സൗകര്യമൊരുക്കുന്നതിലും മുന്നിലായിരുന്നു. നിരായുധരായ 381 പൗരന്മാരെ കൊല്ലുന്നതില്‍ പങ്കുവഹിച്ചു എന്നായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങളില്‍ ഒന്ന്. ജമാഅത്തെ ഇസ്ലാമിയുടെ മറ്റ് ആറ് നേതാക്കള്‍കൂടി ട്രിബ്യൂണലിന്റെ മുന്നില്‍ വിചാരണ നേരിടുകയാണ്. 2010ല്‍ ട്രിബ്യൂണല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ ജമാഅത്തെയടക്കം ബംഗ്ലാദേശിലെ വലതുപക്ഷ കക്ഷികള്‍ അതിനെതിരെ രംഗത്തുണ്ട്. 2010 ജൂലൈയിലാണ് മൊള്ള മറ്റൊരു നേതാവിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് 28നാണ് കുറ്റം ചുമത്തിയത്.