ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

രോഗശാന്തി ശുശ്രൂഷകന്‍

രോഗശാന്തി ശുശ്രൂഷകന്‍

ആ പതിനാറുകാരിക്ക് ഒരബദ്ധമേ പറ്റിയുള്ളൂ. ആശാറാം ബാപ്പു എന്ന എഴുപത്തൊന്നുകാരന്‍ കയറിപ്പിടിച്ചപ്പോള്‍, "അരുതേ സഹോദരാ" എന്നു പറഞ്ഞ് കരയാന്‍ മറന്നുപോയി. സരസ്വതീമന്ത്രം ആ സമയത്ത് ഓര്‍മ വന്നതുമില്ല.ബലാത്സംഗം തടയാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പഠിക്കുകയും തോക്കും കത്തിയും മൊട്ടുസൂചിയും കൊണ്ടുനടക്കുകയുംചെയ്യുന്ന നാട്ടില്‍ അതൊന്നും വേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ സ്വാമി ഒരാളേയുള്ളൂ. നരേന്ദ്രമോഡിയുടെ ആരാധകനായ സാക്ഷാല്‍ ആശാറാം ബാപ്പുജി. സബര്‍മതി തീരത്ത് നൂറേക്കര്‍ കൈയേറി ആശ്രമം പണിതതാണ് ഈ "ബാപ്പുജി"യുടെ മഹത്വം. സബര്‍മതിക്കരയില്‍ യഥാര്‍ഥ ബാപ്പുജിയും ഒരാശ്രമം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ബാപ്പുജി എന്ന് വിളിക്കാമെങ്കില്‍, അജ്മീറിലെ പഴയ റിക്ഷാവാല അസുമലിനെയും അതേ പേര് വിളിക്കാം എന്നാണ് സനാതനസിദ്ധാന്തം.

ബലാത്സംഗം തടയാന്‍ നിയമമെന്തിന്, ആര്‍ത്തികയറി ആഞ്ഞുവരുന്നവനെ സഹോദരായെന്ന് വിളിച്ച് സരസ്വതീമന്ത്രമുരുവിട്ടാല്‍ അവന്‍ പിന്തിരിഞ്ഞുകൊള്ളും എന്ന മഹത്തായ ആശയം ഡല്‍ഹി ബലാത്സംഗക്കാലത്താണ് ആശാറാംജി അവതരിപ്പിച്ചത്. അങ്ങനെ ചെയ്യാത്ത സ്ത്രീയും ബലാത്സംഗക്കേസില്‍ കുറ്റവാളിയാണ്; ഡല്‍ഹിയില്‍ ബസില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടി അതുകൊണ്ട് തെറ്റുകാരിയെന്ന് അന്ന് സ്വാമി മൊഴിഞ്ഞപ്പോള്‍ നല്ലരണ്ട് കല്ലെടുത്ത് ആശ്രമത്തിലേക്കെറിയാന്‍ ആര്‍ക്കും തോന്നിയില്ല. അങ്ങനെ ചെയ്താലും രക്ഷപ്പെടല്‍ എളുപ്പമല്ല. ആശാറാമിന് കോടിക്കണക്കിന് അനുയായികളുണ്ട്. രാജ്യത്തും പുറത്തുമായി നാനൂറ്റമ്പതിലധികം ആശ്രമങ്ങള്‍. സ്വത്തുകണക്ക് 45,000 കോടിയിലേറെ. സ്വാമിമാര്‍ക്ക് വായിച്ചും പഠിച്ചും കാര്യങ്ങള്‍ അറിയണമെന്നില്ല. അതത് സമയത്ത് അശരീരിപ്പെടുന്നതാണ് രീതി. "ഇന്ന് എനിക്ക് വയ്യ; കിടക്കണം" എന്ന് അശരീരിപ്പെട്ടാല്‍, "ലോകത്തിന്റെ ഗതികെട്ട പോക്കില്‍ മനംനൊന്ത് ധ്യാനത്തിന്റെയും പ്രാര്‍ഥനയുടെയും മാര്‍ഗത്തിലൂടെ നടക്കാന്‍ ഭക്ത ജനകോടികളെ മഹാത്മാവ് ആഹ്വാനംചെയ്തു" എന്ന് വായിക്കണം. സ്വാമിക്ക് മലബന്ധം അനുഭവപ്പെട്ടാല്‍, പാരിസ്ഥിതികപ്രശ്നത്താല്‍ വിങ്ങിപ്പൊട്ടുന്ന ഭൂമിയെയും തുളവീണ ഓസോണ്‍ പാളിയെയും ഓര്‍മിക്കണം. അതുകൊണ്ടാണ്, ജോധ്പുര്‍ ആശ്രമത്തില്‍ ശിഷ്യപുത്രിയെ സ്വാമി പീഡിപ്പിച്ചു എന്ന് ആരോപണമുണ്ടായപ്പോള്‍ അത് പീഡനമല്ല, ദിവ്യമായ രോഗശാന്തി ശുശ്രൂഷയാണ് എന്ന് ഭക്തപണ്ഡിതര്‍ വിധിയെഴുതിയത്.

മലയാളി ഹൗസില്‍നിന്ന് ഇറങ്ങിച്ചെന്ന് ചാനല്‍പ്രഭയില്‍ രാഹുല്‍ ഈശ്വര്‍ എന്ന അഭിനവ മഹാസ്വാമിയും ദിവ്യശുശ്രൂഷാവാദമാണ് ഓംകാരമന്ത്രത്തോടൊപ്പം ഉരുവിട്ടത്. ഇത്തരം ചികിത്സ ആശാറാം സ്വാമിയുടെ തനതുരീതിയാണ്. ആശ്രമത്തില്‍ സങ്കടനിവൃത്തിക്ക് വരുന്ന ഭക്തകളെ ഒറ്റയ്ക്കൊറ്റയ്ക്കേ കാണാറുള്ളൂ. ആശ്രമങ്ങളില്‍ "മാതാജി"മാരും "ബാലികാ സ്വാമിനി"മാരും സ്ഥിരമായി ഉണ്ടാകും. അവരില്‍ പലരും ബാപ്പുവിന്റെ കൂടെ സദാസമയവും ചെലവിടും. സപ്തതി പിന്നിട്ട്, നരച്ച താടിനീട്ടി, സര്‍വസംഗപരിത്യാഗിയായി, സങ്കീര്‍ത്തനങ്ങളാലപിച്ച് സര്‍വലോകത്തിനും വഴികാട്ടുന്ന സ്വാമികള്‍ക്ക് വൃദ്ധയെന്നോ ബാലികയെന്നോ വ്യത്യാസം തോന്നേണ്ട കാര്യമില്ല.

ഒരുദിവസം ഒരു യുവതിയും സ്വാമിയുമായി വിവസ്ത്രപൂജ നടത്തുന്നതുകണ്ട ആശ്രമവാസി, ആ കാഴ്ച മായയാണെന്ന് മനസ്സിലാക്കാതെ രാജികൊടുത്ത് സ്ഥലംവിട്ടു. ആശ്രമത്തിലെ രണ്ട് ബാലകന്മാരുടെ മരണത്തെക്കുറിച്ച് ചില അജ്ഞര്‍ സംശയം ഉന്നയിച്ചു. ശാന്ത് ശ്രീ ആശാറാംജി ആശ്രമത്തിന് അങ്ങനെയുള്ള ശത്രുക്കളേയുള്ളൂ. ഒരു വിവാദത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മീയശക്തിയുള്ള ആശാറാംജി ഗുജറാത്തിലെ പ്രിയ മോഡിജിയെ "യോദ്ധാവ്" എന്നേ വിളിക്കാറുള്ളൂ. ആശ്രമത്തില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിപ്പോകുന്ന കാവിക്കാരും ഖദറുകാരും രാജ്യം ഭരിക്കുന്നവരാകയാല്‍, ബാപ്പുജിയുടെ സദ്പ്രവൃത്തികള്‍ ചിക്കിച്ചികയാന്‍ മാധ്യമകേസരികളും പോകാറില്ല. ആശ്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വിശേഷാല്‍ ഊണുമുണ്ട്.

എല്ലാം തകര്‍ത്ത് ബാപ്പു മഹാത്മനെ തടവറയിലേക്കയച്ചത്, സരസ്വതീമന്ത്രം പഠിക്കാത്ത ഒരു പതിനാറുകാരിയാണ്. അവള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് ആശ്രമത്തില്‍ വന്നത്. ഒരു മണിക്കൂര്‍ നേരം അവളെ ഒറ്റയ്ക്ക് മുറിയില്‍ വിളിപ്പിച്ച് എങ്ങനെ മാനഭംഗം ആത്മീയമാര്‍ഗത്തിലൂടെ തടുക്കാം എന്ന് പഠിപ്പിച്ചു. അതിനെ അവള്‍ തെറ്റിദ്ധരിച്ചപ്പോള്‍, അവളെയും രക്ഷിതാക്കളെയും നേരായി ധരിപ്പിക്കാന്‍ ഏതാനും ഗുണ്ടകളെ വിട്ടതേയുള്ളൂ. എന്നിട്ടും മനസ്സിലാകാത്തതുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തയും വിവാദവും കേസും വന്നത്. ഇത് ഒരു ദൈവപരീക്ഷണം മാത്രം. ജയിലും കോടതിയുമൊക്കെ ഭഗവാന്റെ കല്‍പ്പനയാണ്. ഇറങ്ങിവരുമ്പോള്‍ ശിഷ്യസഞ്ചയവും ആശ്രമശൃംഖലയും കോടികളുടെ കൂമ്പാരവുമുണ്ട്. ഇനിയുള്ള ആത്മീയയാത്ര കൂടുതല്‍ മഹത്വപ്പെട്ടതാകും. സന്തോഷ് മാധവന്‍, സ്വാമി നിത്യാനന്ദ എന്നിങ്ങനെ ചില ആരാധകര്‍ തനിക്കുണ്ട്. അവര്‍ പെട്ടതുപോലെയൊന്നും താന്‍ പെടാന്‍ പോകുന്നില്ല- കേരളീയര്‍ ആട്-തേക്ക്-മാഞ്ചിയം മുതല്‍ സോളാര്‍ വരെയുള്ള ദൈവികശക്തികളില്‍ വീണുപോകുമെങ്കില്‍ ആകെ മൊത്തം ഇന്ത്യക്കാര്‍ക്ക് ഇങ്ങനെ നീണ്ട താടിയും പാട്ടും നൃത്തവുമൊക്കെ മതി-അതിനെയാണ് ആര്‍ഷഭാരത സംസ്കാരം എന്ന് വിളിക്കുന്നത്: ചിലർ ചുരുക്കി ആ.ഭാ.സം എന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ