ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ദേശീയഗാനത്തെ അവഹേളിക്കുകയും വിഡ്ഢിദിനത്തില്‍ ജനിച്ചവനെന്ന് ആക്ഷേപിച്ച് ഉപരാഷ്ട്രപതിയെ അപമാനിക്കുകയും ചെയ്ത ചടങ്ങ് മന്ത്രി ശശി തരൂര്‍ തട്ടിക്കൂട്ടിയത്. "ശ്രീനാരായണ ധര്‍മസമിതി" എന്ന സംഘടന നാരായണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ "വിശ്വ മതനിരപേക്ഷ സമാധാന പുരസ്കാരം" സ്ഥലം എംപി കൂടിയായ ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങും അവാര്‍ഡും അദ്ദേഹംതന്നെ സംഘടിപ്പിച്ചതാണെന്ന് തെളിഞ്ഞു. ഈ പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്ന വിവരം തലസ്ഥാനത്ത് ആര്‍ക്കും അറിയില്ല. ശ്രീനാരായണീയര്‍ക്കുപോലും അറിയാത്ത ഈ സംഘടന കടലാസില്‍ മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്ക്ലബ്ബില്‍ പ്രഖ്യാപിച്ച തരൂര്‍ അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് തന്റെ പാദസേവകരെവച്ച് നാരായണഗുരുവിന്റെ പേരില്‍ സംഘടനയുണ്ടാക്കിയതും അവാര്‍ഡ് സ്വയം തീരുമാനിച്ചതും.

സ്വാഗതം എന്ന് എഴുതാന്‍പോലുമറിയാത്തവരായിരുന്നു ചടങ്ങിന്റെ സംഘാടകര്‍. സ്വാഗതപ്രസംഗകന്‍ മുതല്‍ അവതാരകന്‍ വരെയുള്ളവരെല്ലാം കൂലിക്കാരായപ്പോള്‍ ഉപരാഷ്ട്രപതി അപമാനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍പോലും പറയുന്നത്. അവാര്‍ഡിന്റെ ചെലവ് മുഴുവന്‍ വഹിച്ചതും തരൂര്‍ തന്നെ. സ്വയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണെങ്കിലും അത് വാങ്ങുമ്പോള്‍ ജനങ്ങളാകെ കാണണമെന്ന നിര്‍ബന്ധമുണ്ടായതുകൊണ്ടാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ചത്. മാധ്യമങ്ങളില്‍ അവാര്‍ഡ് ഏറ്റുവാങ്ങല്‍ ചടങ്ങ് തത്സമയം വരുമെന്ന് ഉറപ്പാക്കിയശേഷം ഉപരാഷ്ട്രപതിയെയും അവാര്‍ഡ് ജേതാവിനെയും വാഴ്ത്താന്‍ അവതാരകനെ പ്രത്യേകം ഏര്‍പ്പെടാക്കി. വാക്കുകൊണ്ട് അമ്മാനമാടാന്‍ കഴിയുന്ന അവതാരകന്‍ ആദ്യംതന്നെ ഉപരാഷ്ട്രപതിയെ വിഡ്ഢിദിനത്തില്‍ പിറന്നവനെന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് അവതാരകന്‍ നാരായണഗുരുവിനെ "വാഴ്ത്തി". ആ മഹാന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിന് തരൂരിനെയും മഹാനാക്കി. ചടങ്ങിന്റെ നിലവാരത്തകര്‍ച്ചയും ശൂന്യമായ സദസ്സും ശ്രദ്ധയില്‍പ്പെട്ടതോടെ നഗരത്തിലെ കോണ്‍ഗ്രസുകാര്‍തന്നെയാണ് സംഘാടകരെ തേടിയിറങ്ങിയത്. അന്വേഷണം ചെന്നെത്തിയതാകട്ടെ നഗരത്തില്‍ തരൂരിന് വേണ്ടി കൂലിക്ക് പോസ്റ്റര്‍ ഒട്ടിക്കുകയും ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുന്നവരില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ദേശീയഗാനം കേട്ടിട്ടുള്ളതല്ലാതെ ഒരിക്കല്‍പോലും ചൊല്ലിയിട്ടില്ലത്രെ. ദേശീയഗാനത്തെ അപമാനിച്ചതിന് നേരത്തെ കേസില്‍ കുടുങ്ങിയ തരൂര്‍ തന്നെയാണ് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ചതിനും ഉത്തരവാദി. ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് തരൂര്‍ പ്രോട്ടോകോള്‍ ഓര്‍ത്തത്. ദേശീയഗാനം ചൊല്ലാതെ ചടങ്ങ് ആരംഭിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതോടെ മന്ത്രി തന്നെയാണ് ആ ജോലിയും കൂലിക്കാരനെ ഏല്‍പ്പിച്ചത്. അധിക ജോലിക്ക് അധികവേതനം ഉറപ്പിച്ചാണ് സംഘാടകന്‍ അറിയാത്ത പണിക്ക് ഇറങ്ങിയത്. അത് കേസാകുമെന്നും ആ പാവത്തിന് അറിയില്ലായിരുന്നു.

വീണ്ടും സീറ്റ് തരപ്പെടുത്തുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത തരൂരിന് എങ്ങനെയും നാല് വോട്ട് തട്ടിക്കൂട്ടാന്‍ ഹീനമാര്‍ഗം ആശ്രയിക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണീയരുടെ വോട്ടുതട്ടാന്‍ നാരായണഗരുവിന്റെപേരില്‍ ഒരു അവാര്‍ഡ് സൃഷ്ടിച്ചതും അത് തനിക്കുതന്നെയെന്ന് പ്രഖ്യാപിച്ചതും. ആ തട്ടിക്കൂട്ട് ചടങ്ങാകട്ടെ ദേശീയതലത്തില്‍വരെ കേരളത്തെ നാണംകെടുത്തുകയും ചെയ്തു. നാരായണഗുരുവിനുപോലും അപമാനം ഉണ്ടാക്കിയ ചടങ്ങിന് ശേഷം ശശി തരൂര്‍ ലോകം ആരാധിക്കുന്ന സ്വാമി വിവേകാനന്ദനെയും വെറുതെ വിട്ടില്ല. വിവേകാനന്ദന്‍ മദ്യപാനിയും മാംസം കഴിക്കുന്നവനുമാണെന്നാണ് ബുധനാഴ്ച തട്ടിവിട്ടത്.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ