ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി


Sunday, September 29, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ