ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 17, വ്യാഴാഴ്‌ച

ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി. പുതിയ തീരുമാനമനുസരിച്ച് ഡീസല്‍ വില കൂട്ടാനുള്ള പൂര്‍ണ്ണ അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചു. ഒറ്റയടിക്ക് വന്‍ തോതില്‍ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍ വില ഉടന്‍ കൂടിയേക്കും. രണ്ട് വര്‍ഷം മുന്‍പ് പെട്രോളിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. പത്തൊന്‍പത് തവണയായി 31 ശതമാനമാണ് ഇക്കാലയളവില്‍ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 6 ആക്കി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. കടുത്ത പ്രതിഷേധമാണ് രാജ്യത്താകെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ആറില്‍ നിന്ന് ഒന്‍പതാക്കിയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. വരുന്ന ഏപ്രിലോടെ തീരുമാനം പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രഖ്യാപനം നടത്തിയത്.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ