ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 16, ബുധനാഴ്‌ച

കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി


കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി

കെ.കെ. കൊച്ച്‌


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ആണെങ്കിലും ആ സംഘടനയെ ഒരു ബഹുവംശ - വര്‍ഗ, ദേശീയ പ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയാണ്. ഇതിനായി സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ അനിഷേധ്യ ഭാഗമായതുകൊണ്ടാണ് ജഗ്ജീവന്റാം അടക്കം നിരവധി പേര്‍ക്ക് നേതൃത്വത്തിലും ഭരണരംഗത്തും എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇപ്പോഴാകട്ടെ, ഗാന്ധിയുടെ പിന്മുറക്കാര്‍ നയിക്കുന്ന കോണ്‍ഗ്രസ് കെട്ടുകാഴ്ചകളിലൂടെയും വ്യാജമായ അവകാശവാദങ്ങളിലൂടെയും ദലിത് സ്‌നേഹത്തിന്റെ അപ്പോസ്തലന്മാരാകുമ്പോള്‍, ഭരണ - രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ദലിതരുടെ അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനാലിസ്റ്റ് പരിശോധിക്കുക. ഒരു കെ.പി.സി.സി. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയ 69 ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരുമടങ്ങുന്നതാണ് ലിസ്റ്റ്. ഇവരില്‍ ജില്ലാപ്രസിഡന്റുമാരില്‍ ഒരാള്‍പോലും ദലിത് സമുദായത്തില്‍നിന്നില്ല. എട്ടു വര്‍ഷം മുമ്പ്, ജില്ലാ പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തപ്പോള്‍ ദലിത് നേതാക്കന്മാരെ ഒഴിവാക്കിയതിനെതിരെ ദലിത് സംഘടനകളും കെ.പി.സി.സി. നിര്‍വാഹക സമിതിയിലെ ഏതാനും ദലിത് പ്രതിനിധികളും പ്രതിഷേധിച്ചിരുന്നു. അന്ന്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്, വരുംനാളുകളില്‍ ദലിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു. എന്നാല്‍, പുതിയ ലിസ്റ്റില്‍ ഒരാളെയെങ്കിലും നിര്‍ദേശിക്കാന്‍ കഴിയാതിരുന്നതിലൂടെ, അന്നത്തേത് പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദലിത് സമുദായത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റുള്‍പ്പെടെ നാലു പേര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളത്. ഇവരില്‍ മൂന്നു പേര്‍ സെക്രട്ടറിമാരാണെങ്കില്‍, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍പോലുമില്ല. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ 20 ശതമാനം പ്രാതിനിധ്യം ദലിതര്‍ക്കുണ്ടായിരിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള പത്തുശതമാനം സംവരണംപോലും പാലിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. നിലവിലുള്ള സെക്രട്ടറിമാരായ ഭുവനേശ്വരന്‍, സുധീര്‍, വിജയലക്ഷ്മി എന്നിവരുടെ പ്രാതിനിധ്യം അംഗീകരിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിട്ടുള്ളവരും ഭരണനിര്‍വഹണ സ്ഥാനത്തുണ്ടായിരുന്നവരുമായ ഡോ. എം. കുട്ടപ്പന്‍, പന്തളം സുധാകരന്‍ തുടങ്ങിയ നേതാക്കന്മാര്‍ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

വയനാട്ടിലെ ഏക പാര്‍ലമെന്റ് സീറ്റും മുഴുവന്‍ നിയമസഭാസീറ്റുകളും യു.ഡി.എഫിന്് ലഭിക്കുന്നതിന് സഹായിച്ച ആദിവാസികളുടെ പ്രതിനിധികളില്‍ ഒരാള്‍പോലും പുതിയ ലിസ്റ്റിലില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രമല്ല, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്ഥിരം വോട്ടുബാങ്കായ ദലിത് ക്രൈസ്തവരില്‍നിന്ന് ഒരംഗംപോലും ഭാരവാഹിപ്പട്ടികയിലില്ല. ചുരുക്കത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന ദലിത്, ദലിത് ക്രിസ്ത്യന്‍, ആദിവാസി ജനതകളെ ബോധപൂര്‍വം അവഗണിച്ച് സംഘടിത മത - സാമുദായികാംഗങ്ങളുടെ മേല്‍ക്കോയ്മയാണ് പുനഃസംഘടനാ ലിസ്റ്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കെ.പി.സി.സി. പ്രസിഡന്റിന്റെ അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലും ദേശീയരാഷ്ട്രീയത്തിലും നാല്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, ആറു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, കേന്ദ്ര സഹമന്ത്രിയായി നിയമിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ അര്‍ഹതയുടെയും യോഗ്യതയുടെയും അംഗീകാരമായല്ല; മറിച്ച് കോണ്‍ഗ്രസ്സിന്റെ ദലിത് സ്‌നേഹത്തിന്റെ മാതൃകയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കേന്ദ്രമന്ത്രിസഭയിലെ നായര്‍ - ക്രിസ്ത്യന്‍ - ഈഴവ മന്ത്രിമാര്‍ക്ക് സാമുദായിക പ്രാതിനിധ്യം കല്പിക്കാതെ, കൊടിക്കുന്നില്‍ സുരേഷിന് മാത്രം സാമുദായിക പ്രാതിനിധ്യം കല്പിക്കുന്നത്, സവര്‍ണ ഉദാരതയല്ലാതെ മറ്റൊന്നുമല്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളായ എ.കെ. മണിയുടെ കാര്യത്തിലും രമേശ് ചെന്നിത്തലയുടെ നിലപാട് വ്യത്യസ്തമല്ലെന്നറിയുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ സ്വന്തം 'ഹരിജന്‍ കോളനി'യായി ദലിത് നേതൃത്വം മാറിയിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്.

സ്വന്തം ഹരിജന്‍ കോളനിയെ തൊട്ടും തലോടിയും നിലനിര്‍ത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ഗാന്ധിയന്‍ അനുഷ്ഠാനമാണ് ഗാന്ധിഗ്രാംപദ്ധതി. അറുപതു വര്‍ഷത്തെ ഭരണനേട്ടമായ കോളനികളിലെ ഭൂരഹിതര്‍ക്ക് ഭൂമിയും തൊഴിലും വിദ്യാഭ്യാസവും നല്‍കാനല്ല, കോളനികള്‍ക്കുമേല്‍ വെറുംവാക്കുകളും പൊള്ളവാഗ്ദാനങ്ങളുംകൊണ്ട് ചായംതേച്ച് മോടിപിടിപ്പിച്ച ഒരനുഷ്ഠാനമാണ് ഇതെന്നത് പകല്‍പോലെ വ്യക്തമാണ്.

'യഥാ രാജാ തഥാ പ്രജാ' എന്നാണ് ചൊല്ലെങ്കിലും കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം 'യഥാ പ്രജാ തഥാ രാജാ' എന്നാണ് മാറ്റിയെഴുതേണ്ടത്. കോണ്‍ഗ്രസ്സില്‍ 'യോഗ്യത' മാത്രം മാനദണ്ഡമാക്കുന്ന നേതാക്കന്മാര്‍ സ്വന്തം കാര്യത്തിലും അവരവര്‍ പ്രതിനിദാനം ചെയ്യുന്ന സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി വിലക്കുകള്‍ ലംഘിച്ച് പരസ്യ പ്രസ്താവനകളും തെരുവുയോഗങ്ങളും കോലംകത്തിക്കലും നടത്തുമ്പോള്‍, അച്ചടക്കംപാലിക്കുന്ന മര്യാദാപുരുഷോത്തമന്മാരായി മാറുന്നവരാണ് കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാര്‍. കോണ്‍ഗ്രസ് പുനഃസംഘടനാ ലിസ്റ്റിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, മുന്‍ചൊന്ന നേതാക്കന്മാര്‍ മഹാമൗനത്തിലായിരുന്നു. തൃശ്ശൂരില്‍ പി.സി. ചാക്കോ എം.പി.യുടെ കോലം കത്തിക്കലും വീടിനുനേരെ കല്ലേറും ഐ ഗ്രൂപ്പുകാര്‍ നടത്തുമ്പോള്‍, അച്ചടക്കത്തെ അടിമത്തമാക്കിയവര്‍ പാര്‍ട്ടി വേദികളില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ തയ്യാറായില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ - ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റേതൊഴിച്ചുള്ള സ്ഥാനങ്ങളില്‍നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ പുലര്‍ത്തിയ അതേ നിശ്ശബ്ദതയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഒറ്റ എം.എല്‍.എ.പോലുമില്ലാത്ത എം.വി.രാഘവന്റെ സി.എം.പി. ഇതേകാരണത്താല്‍ യു.ഡി.എഫിനോട് കണക്കുചോദിച്ചുകൊണ്ടിരിക്കുകയാണെന്ന നേര്‍ക്കാഴ്ച, ദലിത് നേതാക്കന്മാര്‍ക്കെന്തുകൊണ്ട് പാഠമാകുന്നില്ല? ഒരു ജനാധിപത്യസമൂഹത്തില്‍ സമത്വം ലക്ഷ്യമായിമാറുന്നത്, അവഗണനയ്ക്കും വിവേചനത്തിനുമെതിരെ വ്യക്തിയും സമൂഹവും നിലകൊള്ളുമ്പോഴാണ്. കോണ്‍ഗ്രസ്സിലെ ദലിത് നേതൃത്വത്തിനറിവില്ലാത്ത പാഠവും ഇതാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ