ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 22, ചൊവ്വാഴ്ച

ഹൈടെക് മോഷണത്തിന് പിന്നില്‍ ബണ്ടിചോര്‍

ഹൈടെക് മോഷണത്തിന് പിന്നില്‍ ബണ്ടിചോര്‍

 Bunty Chor Behind Hi Tech Robbery Tvm

തിരുവനന്തപുരം: പട്ടത്ത് ഗള്‍ഫ് മലയാളികളുടെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപയുടെ കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലെ പ്രതി അന്താരാഷ്ട്ര മോഷ്ടാവെന്ന് പൊലീസ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായി അഞ്ഞൂറോളം മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിംഗാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ മരപ്പാലം-മുട്ടട റോഡിലെ വിഷ്ണു ഭവനില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് 28 ലക്ഷം രൂപയുടെ ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് താക്കോല്‍ സംഘടിപ്പിച്ചു റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. നന്തന്‍കോട്ടെ വീട്ടില്‍ കര്‍ണാടക റജിസ്‌ട്രേഷനുള്ള മോഷ്ടിച്ച കാറിലെത്തിയ ഇയാള്‍ ഇത് ഇവിടെ ഉപേക്ഷിച്ചാണ് ആഡംബര കാറില്‍ കടന്നത്. എല്ലാ സുരക്ഷാ സംവിധാനത്തോടും പണി കഴിപ്പിച്ച വീട്ടില്‍ ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടന്നതു പൊലീസിനെയും ഞെട്ടിച്ചു. സിനിമകളെ വെല്ലുന്നതല്ല, ഒരു സിനിമാക്കഥ തന്നെയാണ് ദേവീന്ദര്‍ സിംഗിന്റെ ജീവിതം. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഓയ് ലക്കിയെന്ന സിനിമ പോലും പുറത്തിറങ്ങിയിട്ടുണ്ട്. നൂറുകണക്കിന് കേസുകളില്‍ പ്രതിയാണെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ഇയാളെ കുടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. അതിസുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലങ്ങളില്‍ വിദഗ്ദ്ധമായി മോഷണം നടത്തുന്നതിന്റെ ത്രില്‍ അനുഭവിയ്ക്കുന്നയാള്‍കൂടിയാണ് ഇയാള്‍. മോഷണമുതലുകളല്ല മോഷണം നടത്തുമ്പോഴുള്ള വെല്ലുവിളികളിലാണ് ഇയാള്‍ക്ക് താത്പര്യം, 2008ലാണ് ഒരു മോഷണ കേസില്‍ ബണ്ടി ഏറ്റവും ഒടുവില്‍ പിടിയിലായത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ ഇയാളെ കുറിച്ച് അടുത്ത കാലംവരെ പൊലീസിന് യാതൊരു വിവരവും ഇല്ലായിരുന്നു.

Read more at: http://malayalam.oneindia.in/news/2013/01/22/kerala-bunty-chor-behind-hi-tech-robbery-tvm-107100.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ