ബ്ലോഗ് ആര്‍ക്കൈവ്

2013 നവംബർ 22, വെള്ളിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് ഇവിടെ നല്‍കുന്നു. JPEG ഫോര്‍മാറ്റില്‍ ആണ് ഇവിടെ നല്കിയിട്ടുള്ളത്. മുഴുവന്‍ വായിക്കാന്‍ താഴെ യുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക 






















































2013 നവംബർ 15, വെള്ളിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നാല്‍ 22 ലക്ഷം പേര്‍ ദുരിതത്തില്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നാല്‍ 22 ലക്ഷം പേര്‍ ദുരിതത്തില്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നാല്‍ 22 ലക്ഷം പേര്‍ ദുരിതത്തില്‍
കോട്ടയം : പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ കേരളത്തില്‍ 22.16 ലക്ഷം ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും. 13,108 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്താണ് നിയന്ത്രണങ്ങള്‍ വരുക .

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഹരിതട്രൈബ്യൂണലിനെ അറിയിക്കാന്‍ പോകുന്നത് .പശ്ചിമഘട്ട മേഖലയില്‍ മൊത്തം 60,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലാമായി കണക്കാക്കുന്നതാണ് .എന്നാല്‍ മുന്‍പ്‌ വന്ന മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ വളരെ മെച്ചമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. കേരളത്തിലെ 633 വില്ലേജുകളടക്കം 25000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലാമായി കണക്കാക്കുന്നതായിരുന്നു മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് .

ആ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ രണ്ടേകാല്‍ കോടി ജനങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ വരുമായിരുന്നു . പശ്ചിമഘട്ട മേഖലയെ ജൈവ വൈവിധയതിന്റെ പേരില്‍ ജനവാസവിമുക്തമാക്കാനുള്ള ശ്രമങ്ങളിലെ നിര്‍ണ്ണായക ഘട്ടമായാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കാണാന്‍ . ജനങ്ങളില്‍ അമിതമായ ഭീതി ജനിപ്പിക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് .സംസ്ഥാനത്തെ മൂന്നില്‍ രണ്ടു ജനങ്ങളെ വികസനം പാടില്ലാത്ത മേഖലയില്‍ പെടുത്താനാവില്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം . ആ റിപ്പോര്‍ട്ട് കാട്ടി പേടിപ്പിച്ച ശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആശ്വാസ രൂപത്തില്‍ വരികയാണ്‌ . രണ്ടേകാല്‍ കോടി ആളുകളോട് മാറാന്‍ പറഞ്ഞ ഗാഡ്ഗിലിന്റെ സ്ഥാനത്ത് അതിന്‍റെ പത്തിലൊന്നു പേരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതാണ് കസ്തൂരിരംഗന്‍.

ഇടുക്കി ജില്ലയിലാണ് സ്വാഭാവികമായും ഏറ്റവും അധികം പേര്‍ക്ക് ദുരിതം വരുക .8,36,357 പേര്‍ വസിക്കുന്ന അവിടം മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുകയാണ് . മൊത്തം 11.06 ലക്ഷമാണ് ഇടുക്കിയിലെ ജനസംഖ്യ ഇതില്‍ 75 ശതമാനവും പരിസ്ഥിതിലോല മേഖലയില്‍ വരും. ഇടുക്കി കഴിഞ്ഞാല്‍ കോഴിക്കോട് , മലപ്പുറം ജില്ലകളാണ് അടുത്ത സ്ഥാനങ്ങളില്‍ . പാലക്കാട്‌ 1.60 ലക്ഷംപേര്‍ പ്രശ്നത്തില്‍ ആകുമ്പോള്‍ കണ്ണൂരില്‍ 61413 പേരാണ് പരിസ്ഥിതി ലോല മേഖലയില്‍ വരുന്നത് .

തൃശൂര്‍ ജില്ലയില്‍ ആതിരപ്പിള്ളി ഉള്‍പ്പെട്ട പരിയാരം വില്ലേജാണ് പരിസ്ഥിതിലോലമാവുക . പത്തനംതിട്ടയില്‍ കോഴഞ്ചേരി,റാന്നി താലൂക്കുകളും വിഷമവൃത്തതിലാകും .കോട്ടയത്ത്‌ മീനച്ചില്‍ തീക്കോയി , മേലുകാവ്‌ തുടങ്ങിയ സ്ഥലങ്ങള്‍ പരിസ്ഥിതി ലോലമാകും . കൊല്ലത്ത് പത്തനാപുരം താലുക്കില്‍ പുന്നല ,തെന്മല തുടങ്ങിയ വില്ലേജുകളിലെ 1,24,252 പേര്‍ക്ക് റിപ്പോര്‍ട്ട് വിനയാകും .തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലുക്കില്‍ പെരിങ്ങമല,തേനൂര്‍,മണ്ണൂര്‍ക്കര ,വിതുര കൂടാതെ നെയ്യാറ്റിന്‍കര താലൂക്കിലെ വാഴിച്ചാല്‍,അമ്പൂരി,കള്ളിക്കാട് എന്നിവിടങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണ് .

2013 നവംബർ 13, ബുധനാഴ്‌ച

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ തേയില തോട്ടങ്ങളില്‍ മൂന്നാഴ്ചയ്ക്കിടെ 12 പേര്‍ പട്ടിണികിടന്ന് മരിച്ചു. ഒരു വര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 35 പേരാണ് മരിച്ചത്. നിരവധി പേര്‍ മരണത്തോട് മല്ലിടുകയാണ്. ഡൂവാര്‍സ് മേഖലയിലെ സുരേന്ദ്ര നഗര്‍, റെഡ്ബാങ്ക്, ധരണിപുര്‍ തോട്ടങ്ങളിലെ തൊഴിലാളികളാണ് പട്ടിണി മരണത്തിനിരയായത്. ആദിവാസി-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്.

കഴിഞ്ഞമാസം തോട്ടങ്ങള്‍ പൂട്ടിയതോടെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. ചായത്തോട്ടങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും തൊഴിലാളികളുടെ കൊടുംദുരിതം അകറ്റാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ പൂട്ടിക്കിടന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍രഹിത അലവന്‍സ് മമതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ത്തലാക്കി. സൗജന്യനിരക്കില്‍ നല്‍കിയ റേഷന്റെ അളവും കുറച്ചു. വില വന്‍തോതില്‍ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 40 പൈസ നിരക്കില്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് ഒമ്പത് രൂപ നിരക്കില്‍. സ്വകാര്യമേഖലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ ശ്രമമില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ്് ഇതു മൂലം നരകിക്കുന്നത്. പട്ടിണിമൂലം മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. പട്ടിണി മൂലമല്ല അസുഖം മൂലമാണ് മരണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കും പ്രചരിപ്പിക്കുന്നത്. തോട്ടങ്ങളില തൊഴിലില്ലായ്മയും പട്ടിണിയും മുതലെടുത്ത് മറ്റിടങ്ങളില്‍ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്നുന്നതും വ്യാപകം.
(ഗോപി)

കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് തൃണമൂല്‍ നേതാവ്

കത്വ: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണബോര്‍ഡുകളോ പാര്‍ടി കൊടികളോ നശിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈ വെട്ടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മണ്ഡലിന്റെ പ്രസ്താവന വിവാദമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ അധ്യക്ഷനായ മണ്ഡലിനെതിരെ കത്വയിലെ കോണ്‍ഗ്രസ് എംഎല്‍എ രബീന്ദ്രനാഥ് ചതോപാധ്യായ പൊലീസിന് പരാതി നല്‍കി. മണ്ഡലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലിന്റെ പ്രസംഗം തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പെടുത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആറിന് നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് ഇയാള്‍ പ്രസംഗിച്ചത്.

deshabhimani

ചോര വീഴുന്ന കേരളം

ചോര വീഴുന്ന കേരളം

കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ നേരായ ദിശയിലുള്ള അന്വേഷണമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ കാരണം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ആഭ്യന്തരമന്ത്രി) നവംബര്‍ ഏഴ് 2013, 

കുറ്റ്യാടി. അതിന് രണ്ടുദിവസം മുമ്പ് നവംബര്‍ അഞ്ചിന് രാത്രി പത്തര. തിരുവനന്തപുരം ജില്ലയിലെ ആനാവൂര്‍ കല്ലറ സരസ്വതി വിലാസം വീട്. രണ്ട് യുവാക്കളും മാതാപിതാക്കളുമടങ്ങിയ കുടുംബം. അത്താഴം കഴിച്ച് മക്കള്‍ വായനയിലായിരുന്നു. പിതാവ് നാരായണന്‍നായര്‍ ഊണിനുമുന്നില്‍. ഓര്‍ക്കാപ്പുറത്ത് കയറിവന്നവര്‍ ഇളയമകന്‍ ശിവപ്രസാദ് എവിടെയെന്ന് തിരക്കി. ഞൊടിയിടയില്‍ ആ വീട് ചോരക്കളമാകുന്നു. ഭാര്യയുടെയും രണ്ടുമക്കളുടെയും കണ്‍വെട്ടത്ത് 33 വെട്ടുകളേറ്റ് ചിതറിത്തെറിക്കുകയായിരുന്നു നാരായണന്‍നായരുടെ ശരീരം. മകനെ തേടിയെത്തിയവര്‍ അച്ഛനെ അരിഞ്ഞുവീഴ്ത്തി മടങ്ങി. മക്കളായ ശിവപ്രസാദിനെയും ഗോപകുമാറിനെയും വെട്ടിവീഴ്ത്തി. പക്ഷേ, അവരുടെ ജീവനെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ അരിശം നാരായണന്‍നായരുടെ ശരീരത്തില്‍ തീര്‍ത്തു.

നാരായണന്‍നായരുടെ സഹോദരി സുധ അടുത്ത വീട്ടിലാണ്. നിലവിളിയും കൊലയാളികളുടെ ആക്രോശവും കേട്ട് ഓടിയെത്തിയ അവര്‍ക്കുമുന്നില്‍ ജീവനുവേണ്ടി പിടയുന്ന സഹോദരന്‍. വാരിയെടുക്കാന്‍ നോക്കി. ഊര്‍ന്നുപോകുന്ന മാംസം. പരിക്കുകളോടെ, വാവിട്ട് കരഞ്ഞ് ശിവപ്രസാദ് പിതാവിനെ നെഞ്ചത്തടക്കിപ്പിടിച്ച് ഓടി. ആ മകനും ഒന്നും ചെയ്യാനില്ലാത്തവിധം നാരായണന്‍നായര്‍ മരണത്തിലേക്ക് വീണു.

കറുത്ത പുസ്തകമില്ല; കരിങ്കവിതയില്ല. അടുത്ത തിരിവില്‍ ഒരു കൊല നടന്നുവെന്നറിഞ്ഞ കവികള്‍ വെട്ടുവഴിയിലൂടെ തിരിഞ്ഞുനടന്നു. കൊലയാളികള്‍ ഏതു പാര്‍ടി ഓഫീസിലേക്കാണ് ചെന്നുകയറുന്നതെന്ന് പിന്തുടര്‍ന്നുനോക്കേണ്ട കുഞ്ഞുകവികളും ഉറക്കത്തിലായിരുന്നു. മക്കളുടെ മുന്നിലിട്ട് മുപ്പത്തിമൂന്നു വെട്ടുകളേറ്റ് പിടഞ്ഞുവീണ നാരായണന്‍നായരുടെ അന്‍പത്തിയൊന്നു വയസ്സിനെ അന്‍പത്തിയൊന്നക്ഷരങ്ങളോട് ചേര്‍ത്തുകെട്ടാന്‍ മാനവികതയുടെ മഹാശ്വങ്ങള്‍ രഥവുമായി വന്നതുമില്ല. കൊലപാതകം രാഷ്ട്രീയമായിരുന്നോ എന്ന് കൊലയാളിയോട് ചോദിക്കുക. ആര്‍എസ്എസ് രാഷ്ട്രീയകക്ഷിയല്ലല്ലോ എന്ന് മറുപടി കിട്ടും. നാരായണന്‍നായര്‍ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. കെഎംസിഎസ്യു എന്ന സംഘടനയുടെ സംസ്ഥാനനേതാവായിരുന്നു. സിപിഐ എം ആനാവൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനുമായിരുന്നു. കക്ഷിഭേദം മറന്ന് എല്ലാവരെയും സഹായിക്കുന്നവനായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ ഡിവൈഎഫ്ഐ വെള്ളറട ഏരിയകമ്മിറ്റിയംഗം ഗോപകുമാര്‍. ഇളയമകന്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദ്. "മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണ"മെന്നും "ശിവപ്രസാദിനെത്തേടിയാണ് അക്രമികള്‍ വന്നതെ"ന്നും പൊലീസ് പറയും. എന്തായിരുന്നു മുന്‍വൈരാഗ്യം?

ശിവപ്രസാദ് എസ്എഫ്എയുടെ പ്രധാന നേതാവാണ് എന്നതുതന്നെ. രണ്ടുപതിറ്റാണ്ടുമുമ്പ് കൂത്തുപറമ്പില്‍ കെ വി സുധീഷ് എന്ന എസ്എഫ്ഐ നേതാവിനെത്തേടിയും ഇതുപോലൊരു സംഘമാണ് ചെന്നത്. വീടിന്റെ വാതില്‍തകര്‍ത്ത് സുധീഷിനെ വലിച്ച് പുറത്തിട്ട് മുപ്പത്തിയെട്ടു വെട്ടുകള്‍. മാതാപിതാക്കളുടെ ദീനരോദനം വെട്ടിയകറ്റി സുധീഷിനെ അരിഞ്ഞുകൊന്നു. ശിവപ്രസാദിനുള്ള ആര്‍എസ്എസിന്റെ ശിക്ഷാവിധിയും അതുതന്നെയായിരുന്നു. പക്ഷേ, നാരായണന്‍നായരുടെ ജീവനുംകൊണ്ട് വേട്ടനായ്ക്കള്‍ തിരിച്ചുപോയി. മക്കളുടെ പ്രാണന്‍ രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിക്കേണ്ടിവന്നു ആ പിതാവിന്. "രാഷ്ട്രീയകൊലപാതകം അവസാനിച്ച" കേരളത്തില്‍ ഈ പിതാവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ആഭ്യന്തരമന്ത്രി ഇനിയും പറയാനിരിക്കുന്നു. ചൊവ്വാഴ്ച മാതൃഭൂമി ഒന്നാംപേജില്‍ നല്‍കിയ സചിത്ര വാര്‍ത്ത ഇങ്ങനെ: ""ആനാവൂരില്‍ എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ ക്രൂരമര്‍ദനം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സബ് ജയില്‍ ഉപരോധിച്ചു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജയിലര്‍ വേലപ്പന്‍നായര്‍, വാര്‍ഡന്മാരായ സനല്‍കുമാര്‍, ശ്രീജി കൃഷ്ണന്‍ എന്നിവരെയാണ് സ്ഥലംമാറ്റി ജയില്‍ ഡിജിപി ഉത്തരവിറക്കിയത്."" നാരായണന്‍നായര്‍ പ്രിയപ്പെട്ടവരുടെ മുന്നില്‍ കശാപ്പുചെയ്യപ്പെട്ടപ്പോള്‍ കാണാത്ത ക്രൂരത മാതൃഭൂമി ഇവിടെ കാണുന്നു. ആ കൊലപാതകത്തിനു നല്‍കാത്ത പ്രാധാന്യം രണ്ട് കുറ്റവാളികളുടെ തല്ലുകൊള്ളല്‍ നാടകത്തില്‍ ദര്‍ശിക്കുന്നു. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും കൊല്ലപ്പെട്ടാല്‍ സാധാരണ സംഭവവും ആര്‍എസ്എസുകാരന്‍ തല്ലുകൊണ്ടു എന്ന് പറഞ്ഞാല്‍ മഹാസംഭവവുമാകുന്ന രസതന്ത്രം യുഡിഎഫ് സര്‍ക്കാരിനെയും മാതൃഭൂമിയെയും നയിക്കുന്നു; വലതുപക്ഷരാഷ്ട്രീയത്തെയാകെ നയിക്കുന്നു.

ആനാവൂരില്‍ ആര്‍എസ്എസിന്റെ മാരകായുധങ്ങള്‍ ശിവപ്രസാദിനെ തേടിയാണ് ചെന്നത്. ആ വിദ്യാര്‍ഥിനേതാവ് ആരെയും കൊന്നിട്ടില്ല; സമൂഹത്തിന് നന്മയല്ലാതെ ഒന്നും ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും നാടിനും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നത് കുറ്റവുമല്ല. പക്ഷേ, ആര്‍എസ്എസിന് ഈ ന്യായങ്ങളും നിയമസംഹിതയും ബാധകമല്ല. ആനാവൂരിലെ ക്ഷേത്രം അവര്‍ക്ക് പരിശീലനക്കളരിയാക്കണം; ആയുധപ്പുരയാക്കണം. ക്ഷേത്രത്തിനും ആര്‍എസ്എസിനും ഒരു വിലാസമേ പാടുള്ളൂ. അതിന് തടസ്സം ശിവപ്രസാദടക്കമുള്ള പുരോഗമനാശയക്കാരായ ചെറുപ്പക്കാരാണ്. തടസ്സം തുടച്ചുനീക്കാന്‍ സംഘപരിവാറിന്റെ നിഘണ്ടുവില്‍ തുടച്ചുനീക്കല്‍ എന്ന വഴിയേ ഉള്ളൂ. വടകരയിലെ ചന്ദ്രശേഖരനുശേഷം ഒരു കൊലപാതകവും ആഭ്യന്തരമന്ത്രി കണ്ടിട്ടില്ല. കൊലചെയ്യപ്പെടുന്നത് ഇടതുപക്ഷത്തുള്ളവരായാല്‍ അക്രമത്തിന്റെ ജനിതകാന്വേഷണവുമില്ല. പ്രതികള്‍ വലതുപക്ഷത്തായാല്‍ അവരുടെ നോവുകളിലാണ് ക്രൂരതയുടെ കൈപ്പാടുകള്‍ അന്വേഷിക്കേണ്ടതെന്നാകുന്നു വലതുപക്ഷധാര്‍മികതയുടെ നീതിസാരം. കൊലയാളികള്‍ക്ക് വര്‍ഗീയഭ്രാന്തന്മാരുടെ മുഖമുണ്ട്; തീവ്രവാദികളുടെ ക്രൗര്യമുണ്ട്; വലതുപക്ഷരാഷ്ട്രീയത്തിന്റെ ഹൃദയശൂന്യതയുണ്ട്. വര്‍ഗീയ-തീവ്രവാദശക്തികള്‍ക്ക് ഇന്ന് കേരളം ഇഷ്ടഭൂമിയാണ്. അവര്‍ സദാചാര പൊലീസാകുന്നു; പട്ടാളവേഷമണിയുന്നു. കൊടിയത്തൂരിലും തൃക്കരിപ്പൂരിലും രണ്ടു യുവാക്കളെ കൊന്നത് സദാചാരക്കാവലേറ്റെടുത്ത തീവ്രവാദികളാണ്. നബിദിനത്തിന് കാസര്‍കോട്ട് പട്ടാള യൂണിഫോമില്‍ മതഭ്രാന്തര്‍ മാര്‍ച്ച്ചെയ്തു. കുറ്റവാളികള്‍ ഭരണപക്ഷത്തിന്റെ കൊടിപിടിച്ചാല്‍ നിരപരാധിത്വത്തിലേക്ക് മാര്‍ച്ച്ചെയ്യാം.

കാസര്‍കോട് വെടിവയ്പ് കേസ് അന്വേഷിച്ച നിസാര്‍ കമീഷന്‍, മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം- ഭരണപക്ഷത്തിനുനേരെ നീളുന്ന അന്വേഷണങ്ങള്‍ അകാലചരമമടയുന്നു. കോഴിക്കോട്ട് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്‍ക്ക് കൂട്ടമരണമുണ്ടായി. കേസും അന്വേഷണവും എവിടെയുമെത്തുന്നില്ല. സംസ്ഥാനത്ത് ഇരുനൂറിലേറെ വര്‍ഗീയ- സമുദായിക സംഘട്ടനങ്ങളുണ്ടായി. വര്‍ഗീയസ്വാഭാവമുള്ള 559 കേസുകളുണ്ടായി. പത്തൊന്‍പതിടത്ത് ലാത്തിചാര്‍ജും രണ്ടിടത്ത് വെടിവയ്പുമുണ്ടായി. പത്തോളം തീവ്രവാദകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിദേശ കറന്‍സി, ആയുധങ്ങള്‍, ബോംബുനിര്‍മാണസാമഗ്രികള്‍- അവ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സന്നാഹങ്ങള്‍. എല്ലാറ്റിനും ഭരണത്തിന്റെ സംരക്ഷണം. മറുവശത്ത് ഭൂരിപക്ഷവര്‍ഗീയതയാണ്. മുസ്ലിം തീവ്രവാദം ചൂണ്ടിക്കാട്ടി അവര്‍ കൊലക്കത്തിയെടുക്കുന്നു. ആരാധനാലയങ്ങള്‍ തീയിടുന്നതും മതപഠനശാലകള്‍ തകര്‍ക്കുന്നതും തടയാതെ; കുറ്റവാളികളെ പിടികൂടാതെ പൊലീസ് അറച്ചുനില്‍ക്കുമ്പോഴും ഭരണനേതൃത്വം "മാര്‍ക്സിസ്റ്റക്രമ"ത്തെക്കുറിച്ച് വാചാലരാകുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെട്ടിട്ടും അതില്‍ രാഷ്ട്രീയമല്ല, രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരമേ യുഡിഎഫ് സര്‍ക്കാര്‍ കാണുന്നുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസം കാസര്‍കോട് അഡൂര്‍ ബാലനടുക്കയില്‍ രവീന്ദ്രറാവു എന്ന സിപിഐ എം പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു തുടങ്ങിയതാണ് സിപിഐ എം വേട്ട. ആനാവൂരില്‍ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെ വെട്ടിവീഴ്ത്തുന്നതുവരെ അത് എത്തി.

ഒരിടത്തും പ്രത്യേക പൊലീസ് സംഘമില്ല; ടെലിഫോണ്‍ പരിശോധനയില്ല; മാധ്യമവിലാപങ്ങളില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷകരാകേണ്ടവര്‍ കൊലപാതകികള്‍ക്കൊപ്പം ആര്‍ത്തട്ടഹസിക്കുന്നു. സിപിഐ എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരും പ്രിയപ്പെട്ടവര്‍ക്ക് കുഴിമാടമൊരുക്കി കണ്ണീരൊഴുക്കേണ്ടവരുമാണെന്ന് ഭരണാധികാരികള്‍ ധരിച്ചുപോകുന്നു. ആ ധാരണയാണ്, ഇന്ന് കേരളത്തിന്റെ ദുരന്തമായി, നിരപരാധികളുടെ ചുടുചോരയായി, കൊലയാളികളുടെ ഉന്മാദമായി വായിക്കപ്പെടുന്നത്. ആത്മാഭിമാനമുള്ള മനുഷ്യന്റെ നെഞ്ചിനുനേരെ ധിക്കാരത്തിന്റെയും ക്രൗര്യത്തിന്റെയും ചൂണ്ടുവിരലുയര്‍ത്തുകയാണ് വലതുപക്ഷരാഷ്ട്രീയം. അവരുടെ കൊലക്കത്തികളില്‍ ഇനിയും മനുഷ്യരക്തം പുരളേണ്ടതുണ്ടോ, മൃഗീയതയുടെ കാവല്‍നായ്ക്കള്‍ കുര തുടരേണ്ടതുണ്ടോ എന്നതാണ് മലയാളിയുടെ വിവേകബുദ്ധിക്കുമുന്നില്‍ വളര്‍ന്നു പടര്‍ന്നുനില്‍ക്കുന്ന സമസ്യ. (അവസാനിക്കുന്നില്ല)

പി എം മനോജ് deshabhimani 131113

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

സോളാര്‍ കേസില്‍ സരിത എം നായരുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ എസിജെഎം എന്‍ പി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. സരിതക്ക് അഭിഭാഷകനുമായി സംസാരിക്കുന്നതിന് വിലക്കിയതും മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ കുറിച്ചും വിശദീകരിക്കണം. 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂലൈ 20ന് മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെസരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി.

അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി.

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

കൊച്ചി: ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിട്ടും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജു ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് വീഴ്ചപറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. പരാതി രേഖപ്പെടുത്താതിരുന്നതിന് മജിസ്ട്രേട്ട് എന്‍ വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേട്ടിന്റെ വിവാദ നടപടിയാണ് സോളാര്‍ക്കേസിന്റെ ഗതി മാറ്റിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കേസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതോടെ വെളിപ്പെടുന്നത്.

വിവരാവകാശപ്രകാരം മാതൃഭൂമി ടെലിവിഷന്‍ ചാനലിന് ലഭിച്ച രേഖയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമായത്. വിവരാവകാശപ്രകാരം ആദ്യം നല്‍കിയ അപേക്ഷ തള്ളി. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായത്. ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സരിത മൊഴി നല്‍കിയതായി മജിസ്ട്രേട്ട് എന്‍ വി രാജു രജിസ്ട്രാറോട് സമ്മതിച്ചു. "അവര്‍ ചിലരുടെ പേരുകള്‍ പറഞ്ഞു, മറ്റു ചില കാര്യങ്ങളും പറഞ്ഞു. എന്നാല്‍, ഇതൊന്നും രേഖപ്പെടുത്തിയില്ല" എന്നാണ് അദ്ദേഹം രജിസ്ട്രാറോടു പറഞ്ഞത്. വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. തുടര്‍നടപടി സ്വീകരിക്കേണ്ടത് ചീഫ് ജസ്റ്റിസ് ആണ്. മജിസ്ട്രേട്ട് ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത എസ് നായര്‍, മജിസ്ട്രേട്ട് എന്‍ വി രാജു, സരിത മൊഴി നല്‍കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വിശദമായ മൊഴിയെടുത്തശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂലൈ 20 നാണ് സരിത എസ് നായര്‍ കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി എന്‍ വി രാജുവിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്. സോളാര്‍ ഇടപാടില്‍ ഉള്‍പ്പെട്ട ചില പ്രമുഖരുടെ പേരുകള്‍ സരിത അന്ന് വെളിപ്പെടുത്തിയിരുന്നതായി വിവരമുണ്ടായിരുന്നു. ഉന്നതരെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്താന്‍ അന്വേഷകസംഘം തയ്യാറാകുന്നില്ലെന്നും രഹസ്യമൊഴിയില്‍ സരിത വ്യക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍, ഇത് പുറത്തുപറയാന്‍ പാടില്ലെന്ന് കോടതിയുടെ കര്‍ശനനിര്‍ദേശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ജൂലൈ 20ന് സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് തനിക്ക് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത പറഞ്ഞത്. ആ സമയം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു കോടതിനിര്‍ദേശം. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം അടച്ചിട്ട മുറിയിലാണ് സരിതയുടെ മൊഴിയെടുത്തത്.

20 മിനിറ്റോളം മൊഴിയെടുക്കല്‍ തുടര്‍ന്നു. എ പി പി ആരോമല്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍, ശിരസ്തദാര്‍, രണ്ട് കോടതിജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് അപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നത്. സരിതയുടെ മൊഴിയെപ്പറ്റി മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോടതി പിന്നീട് പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം അഡ്വ. എ ജയശങ്കര്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.

deshabhimani

സോളാര്‍ കേസില്‍ സരിത എം നായരുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ എസിജെഎം എന്‍ പി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. സരിതക്ക് അഭിഭാഷകനുമായി സംസാരിക്കുന്നതിന് വിലക്കിയതും മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ കുറിച്ചും വിശദീകരിക്കണം. 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂലൈ 20ന് മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെസരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി.

അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി.

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

കൊച്ചി: ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിട്ടും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജു ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് വീഴ്ചപറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. പരാതി രേഖപ്പെടുത്താതിരുന്നതിന് മജിസ്ട്രേട്ട് എന്‍ വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേട്ടിന്റെ വിവാദ നടപടിയാണ് സോളാര്‍ക്കേസിന്റെ ഗതി മാറ്റിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കേസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതോടെ വെളിപ്പെടുന്നത്.

വിവരാവകാശപ്രകാരം മാതൃഭൂമി ടെലിവിഷന്‍ ചാനലിന് ലഭിച്ച രേഖയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമായത്. വിവരാവകാശപ്രകാരം ആദ്യം നല്‍കിയ അപേക്ഷ തള്ളി. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായത്. ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സരിത മൊഴി നല്‍കിയതായി മജിസ്ട്രേട്ട് എന്‍ വി രാജു രജിസ്ട്രാറോട് സമ്മതിച്ചു. "അവര്‍ ചിലരുടെ പേരുകള്‍ പറഞ്ഞു, മറ്റു ചില കാര്യങ്ങളും പറഞ്ഞു. എന്നാല്‍, ഇതൊന്നും രേഖപ്പെടുത്തിയില്ല" എന്നാണ് അദ്ദേഹം രജിസ്ട്രാറോടു പറഞ്ഞത്. വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. തുടര്‍നടപടി സ്വീകരിക്കേണ്ടത് ചീഫ് ജസ്റ്റിസ് ആണ്. മജിസ്ട്രേട്ട് ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത എസ് നായര്‍, മജിസ്ട്രേട്ട് എന്‍ വി രാജു, സരിത മൊഴി നല്‍കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വിശദമായ മൊഴിയെടുത്തശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂലൈ 20 നാണ് സരിത എസ് നായര്‍ കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി എന്‍ വി രാജുവിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്. സോളാര്‍ ഇടപാടില്‍ ഉള്‍പ്പെട്ട ചില പ്രമുഖരുടെ പേരുകള്‍ സരിത അന്ന് വെളിപ്പെടുത്തിയിരുന്നതായി വിവരമുണ്ടായിരുന്നു. ഉന്നതരെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്താന്‍ അന്വേഷകസംഘം തയ്യാറാകുന്നില്ലെന്നും രഹസ്യമൊഴിയില്‍ സരിത വ്യക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍, ഇത് പുറത്തുപറയാന്‍ പാടില്ലെന്ന് കോടതിയുടെ കര്‍ശനനിര്‍ദേശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ജൂലൈ 20ന് സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് തനിക്ക് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത പറഞ്ഞത്. ആ സമയം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു കോടതിനിര്‍ദേശം. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം അടച്ചിട്ട മുറിയിലാണ് സരിതയുടെ മൊഴിയെടുത്തത്.

20 മിനിറ്റോളം മൊഴിയെടുക്കല്‍ തുടര്‍ന്നു. എ പി പി ആരോമല്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍, ശിരസ്തദാര്‍, രണ്ട് കോടതിജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് അപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നത്. സരിതയുടെ മൊഴിയെപ്പറ്റി മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോടതി പിന്നീട് പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം അഡ്വ. എ ജയശങ്കര്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.

deshabhimani

"ഭുരഹിതരില്ലാത്ത കേരളം" പദ്ധതിയും തട്ടിപ്പ്

"ഭുരഹിതരില്ലാത്ത കേരളം" പദ്ധതിയും തട്ടിപ്പ്

ജില്ലകള്‍ തോറും ജനസമ്പര്‍ക്ക പരിപാടി നടത്തി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നതിനിടെ ഭൂരഹിതരില്ലാത്ത കേരള പദ്ധതിയും തട്ടിപ്പെന്ന് വ്യക്തമായി. പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള ഭവനപദ്ധതി നിര്‍ത്തിയതിനു പുറമെയാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. സോണിയ ഗാന്ധി ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടനംചെയ്ത് ആഴ്ചകള്‍ക്കകമാണ് കണ്ണൂരിനെ സമ്പൂര്‍ണ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജയറാം രമേഷിനെ എത്തിച്ചായിരുന്നു റവന്യൂവകുപ്പ് ഉദ്ഘാടന മാമാങ്കം നടത്തിയത്. എന്നാല്‍, കണ്ണൂരിലെ മുഴുവന്‍ ആദിവാസി കോളനികളിലും തുണ്ടു ഭൂമിപോലുമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീര്‍ക്കഥകളാണ് ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഭുരഹിത കര്‍ഷക തൊഴിലാളികള്‍ ഇതിനു പുറമെ.

സോണിയ ഗാന്ധി ഉദ്ഘാടനംചെയ്ത ദിവസം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയ പട്ടയങ്ങളേറെയും വ്യാജമായിരുന്നു. ആറ്റിങ്ങലില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള ശ്മശാന ഭൂമിയാണ് നല്‍കിയതെങ്കില്‍ അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി ഡാംസൈറ്റ് സ്ഥലമാണ് "കൈയേറിയത്". ജില്ലയില്‍ മറ്റ് പ്രദേശങ്ങളില്‍ നല്‍കിയ സ്ഥലമാകട്ടെ മുട്ടന്‍ പാറകളും. ഭൂമി അനുവദിച്ചതില്‍ അഞ്ച് ശതമാനത്തിനുപോലും യഥാര്‍ഥ ഭൂമിയുടെ അവകാശികളാകാനായില്ല. കൂടുതല്‍ ആദിവാസികളുള്ള വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും ഭൂവിതരണം പ്രഹസനമായി. സ്വന്തം ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ച വകുപ്പുമന്ത്രി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി.

എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച നിലയില്‍ മുന്നേറിയ ഇ എം എസ് ഭവനപദ്ധതി അട്ടിമറിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ ഇന്ദിരാ ആവാസ് യോജന പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചുവെങ്കിലും ബാധ്യത മുഴുവന്‍ ത്രിതല പഞ്ചായത്തുകളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണംമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലായ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉള്‍പ്പെടെ ഇത് ഇരുട്ടടിയായി.

deshabhimani

2013 ഒക്‌ടോബർ 16, ബുധനാഴ്‌ച

ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍

ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍

ലോകത്താകെ വിശപ്പുകൊണ്ട് വലയുന്നവരില്‍ നാലിലൊന്ന് ഇന്ത്യയില്‍. പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള വിശപ്പുസൂചികയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യസംഘടനയാണ് വിശപ്പുസൂചിക തയ്യാറാക്കിയത്.

വിശപ്പ് കുറയ്ക്കുന്നതില്‍ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയ്ക്കു മുന്നിലാണ്. ഇന്ത്യയില്‍ 21 കോടി പേര്‍ പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. ലോകത്താകെ 87 കോടി ജനങ്ങളാണ് പട്ടിണിയിലും ഗുരുതരമായ പോഷകാഹാരക്കുറവിലും ജീവിക്കുന്നത്. 120 രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത, പോഷകാഹാര ലഭ്യത, പോഷകാഹാരമില്ലാതെ മരിച്ച അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം, അഞ്ചു വയസ്സിനു താഴെയുള്ള ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് കണക്ക്.

2012ലെ സൂചികയെ അപേക്ഷിച്ച് ഇന്ത്യ നില അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളടക്കം കൈവരിച്ച നേട്ടത്തിന്റെ തോതനുസരിച്ച് ഇന്ത്യക്ക് നില മെച്ചപ്പെടുത്താനായില്ല. നൂറു പോയിന്റ് അടിസ്ഥാനമാക്കിയാണ് സ്ഥാനനിര്‍ണയം. പൂജ്യംപോയിന്റുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവുമൂലം മരണമില്ല. ഭാരക്കുറവുള്ള കുഞ്ഞുങ്ങളുമില്ല. ഇവയാണ് പട്ടികയില്‍ മികച്ച രാജ്യങ്ങള്‍. 100 പോയിന്റ് നേടുന്ന രാജ്യത്ത് കുഞ്ഞുങ്ങളെല്ലാം പോഷകാഹാരക്കുറവുള്ളവരും ഭാരക്കുറവുമുള്ളവരായിരിക്കും. ശിശുമരണം കൂടിയ നിരക്കിലായിരിക്കും.

4.9 പോയിന്റില്‍ താഴെയുള്ള രാജ്യങ്ങളാണ് പോഷകാഹാരക്കുറവ് ഇല്ലാത്തവ. അഞ്ചു പോയിന്റിനും 9.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങള്‍ സാമാന്യം മെച്ചപ്പെട്ട വിഭാഗത്തില്‍. 10നും 19.9നും ഇടയ്ക്കുവരുന്ന രാജ്യങ്ങളെ ഗുരുതരം, 20 പോയിന്റിനും 29.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങളെ ഭയാനകം, 30 പോയിന്റിനു മുകളിലുള്ളവയെ അതീവ ഭയാനകം എന്നീ വിഭാഗങ്ങളിലാണ്. 21.3 പോയിന്റുള്ള ഇന്ത്യ ഭയാനകസ്ഥിതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. പാകിസ്ഥാന്‍ (19.3 പോയിന്റ്), ബംഗ്ലാദേശ് (19.4), നേപ്പാള്‍ (17.3), ശ്രീലങ്ക (15.6) എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍. ചൈന 5.5 പോയിന്റും വിയറ്റ്നാം 7.7 പോയിന്റും നേടി മെച്ചപ്പെട്ട നിലയിലാണ്.

ഇരുപതുവര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ അംഗോള, ബംഗ്ലാദേശ്, കംബോഡിയ, എത്യോപ്യ, ഘാന, മലാവി, നൈജര്‍, റുവാണ്ട, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യ നില മെച്ചപ്പെടുത്തുന്നെങ്കിലും വേഗതയില്ല. കലോറി അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ പോഷകാഹാര ലഭ്യതയെക്കുറിച്ച് ദേശീയ സാമ്പിള്‍ സര്‍വേ സംഘടന നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 1993-94ലെ പ്രതിശീര്‍ഷ കലോറിയായ 2153ല്‍ നിന്ന് 2009-10ല്‍ 2020 ആയി കുറഞ്ഞെന്നു സൂചിപ്പിക്കുന്നുണ്ട്. ഭക്ഷ്യോല്‍പ്പാദനം കൂടുന്നതിന് ആനുപാതികമായി പോഷകാഹാരലഭ്യത വര്‍ധിക്കാത്തതിനു കാരണം വിതരണത്തിലെ പോരായ്മയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
(വി ജയിന്‍)

deshabhimani

സോളാര്‍ കേസ്സും കേരള ജുഡീഷ്യറിയും

സോളാര്‍ കേസ്സും കേരള ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്തവുമാണ്. എന്നാല്‍ നീതിന്യായ നിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയ്ക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം ഒരു പരസ്യ വിചാരണയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ പ്രിവിലേജ്ഡ് ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്മതയോടും കൃത്യതയോടും, ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും, സൂക്ഷ്മതയും, കൃത്യതയും, ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത് ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കാന്‍ പ്രേയാജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കേരളത്തിലെ നിരവധി നിരപരാധികളായ നിക്ഷേപകരെ സൗരോര്‍ജ്ജ പാനല്‍ തട്ടിപ്പിന് ഇരയാക്കിയതിനെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാനാണ് ജോയി കൈതാരം ഹൈക്കോടതിയില്‍ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയിലെ മിനിമം ആവശ്യം മുഖ്യമന്ത്രിയുടെ ആഫീസിലെ സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും, സര്‍വ്വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു. സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഡിസ്‌കും ആഗസ്റ്റ് 28-ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും, ആരോപണ വിധേയനായ ഉത്തരവാദിത്തപ്പെട്ട വ്യക്തി (മുഖ്യമന്ത്രി)യെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നുമാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എ ജി ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി infructous ആയി. നിസ്സാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധി ന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ പരിഗണിച്ച് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം.

ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സി ആര്‍ പി സി 156 (3) അനുസരിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ കുറ്റാരോപണമുണ്ട്. പ്രസ്തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതിപ്പട്ടികയിലോ പേര് പറയാത്ത ടെന്നി ജോപ്പനെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് കല്‍തുറുങ്കില്‍ അടച്ചപ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്തിസഹജമായ ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരെ എന്തു കൊണ്ട് കേസ്സെടുക്കുന്നില്ല എന്നതായിരുന്നു ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുന്നതായിരുന്നു റാന്നി മജിസ്‌ട്രേട്ടിന് മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത സി ആര്‍ പി സി 164 സ്റ്റേറ്റ്‌മെന്റ്. അതിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്റ്റേറ്റ്‌മെന്റിനു ശേഷം എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ശ്രീധരന്‍ നായര്‍ മൊഴി നല്കിയതായി ഹൈക്കോടതിയില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പോലീസിനോട് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ച് നില്ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക് ക്ലിയര്‍ ചെയ്തത് 2012 ജൂലൈ 9-ന് രാത്രി 8 മണിക്കു സരിതാ എസ് നായരുമായി മുഖ്യമന്ത്രിയെ കണ്ട് വിശ്വാസ്യത ഉറപ്പ് വരുത്തിയതിന് ശേഷമാണെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും, രണ്ട് മജിസ്‌ട്രേട്ട് കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ലെന്ന് എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. 2012 ജൂലൈ 9-ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന് മുമ്പാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് അസന്നിഗ്ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന് രാത്രി 8 മണിക്ക് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ? മേല്‍ പറഞ്ഞതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് വിധിന്യായത്തിലെ 8-ാം ഖണ്ഡിക.
'There are no materials before this court to find that there is assurance on the part of the Chief Minister about the credentials of 'Team Solar' and that encouraged the complaint to do business with Saritha. S.Nair. Even assuming for a moment that he made assurance and encouraged the complaint to do business with Saritha.S.Nair, the same would not amount to any criminal act attracting Section 420 r/w 34 IPC'. മുഖ്യമന്ത്രിയുടെ പ്രേരണയും, പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് മുന്‍കൂറായി വിധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത് സംബന്ധമായ കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ Pending ആണ്. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലും അന്വേഷണം പൊലീസിന്റെ ഭാഗത്ത് നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്ന വിധി എന്നത് ഗൗരവതരമാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് പോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ കോടതിയില്‍ ട്രയല്‍ ആരംഭിക്കുന്നതിന് മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്തമാക്കി വിധി പ്രസ്താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അന്വേഷണവും കീഴ്‌കോടതികളിലെ വിചാരണയും പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊലീസിന്റെ അന്വേഷണത്തിലും മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്സില്‍ വിചാരണ കൂടാതെ ഹൈക്കോടതി വിധി പ്രഖ്യാപിച്ച് പൊലീസ് അന്വേഷണത്തിനും കീഴ്‌ക്കോടതി വിചാരണയും, പൂര്‍ണ്ണമായും അപ്രസക്തമാകും. സംസ്ഥാനത്തെ വിവാദമായ തട്ടിപ്പ് കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുറ്റ വിമുക്തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അന്വേഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്. സുപ്രിംകോടതിയുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും, വിധിന്യായങ്ങളും പരസ്യമായി  ലംഘിക്കുന്നതാണ്. ഈ കേസ്സില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്ക്കും പൊലീസ് അന്വേഷണത്തിനും ഇനി എന്തു പ്രസക്തിയാണുള്ളത്. വിചാരണയ്ക്ക് മുമ്പ് വിധി പ്രഖ്യാപിച്ചതിലൂടെ സോളാര്‍ കേസ്സിന്റെ തുടരന്വേഷണവും ക്രിമിനല്‍ നടപടി ക്രമങ്ങളും പൂര്‍ണ്ണമായും നിരര്‍ത്ഥകമായി കഴിഞ്ഞിരിക്കുന്നു.

സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് വിചാരണ കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളും സംശയത്തിന്റെയും, ദുരൂഹതയുടെയും കരിനിഴലിലാണ്. കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതെ കാലവിളംബം ഉണ്ടാക്കിയ നടപടി ഏറെ ചര്‍ച്ചാ വിഷയം ആയതും ഹൈക്കോടതിയുടെ അന്വേഷണത്തിലുള്ളതുമാണ്. 21 പേജുണ്ടായിരുന്ന സരിത എസ് നായരുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത് ജനങ്ങളില്‍ വലിയ ആശങ്കയാണ് വളര്‍ത്തിയെടുത്തിയിട്ടുള്ളത്. സി ആര്‍ പി സി 207 അനുസരിച്ച് പ്രതിക്കെതിരെ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചത് വിവാദമായതാണ്. മുഖ്യമന്ത്രിക്ക് എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് ഇനിയും പുറത്ത് വരാത്തത് കോടതി ഇടപെടലുകളുടെ ഭാഗമാണ്. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്ണന് പരസ്യമായി മജിസ്‌ട്രേറ്റിനോട് മൊഴി പറയണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യമൊഴി എടുത്തതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടേത് സാധാരണ നടപടിയാണെങ്കിലും സോളാര്‍ കേസ്സ് കേട്ടിരുന്ന രണ്ട് ബഞ്ചുകളിലെ ജഡ്ജിമാരുടെ മാറ്റവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കൂടാതെ ഭൂമി തട്ടിപ്പ് കേസ്സിലെ പ്രതിയായ സലീം രാജിന്റെ ടെലിഫോണ്‍ കോള്‍ലിസ്റ്റും ശബ്ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേ ലഭ്യമായതും ജനങ്ങളില്‍ സംശയത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു.

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായാല്‍ തകരുന്നത് നിയമവാഴ്ചയായിരിക്കും. അതിനവസരം നല്കാതെ ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്കൃഷ്ടമായ നീതിബോധവും നിര്‍വ്വഹണവും ജുഡീഷ്യറിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള കരുത്ത് നമ്മടെ ജുഡീഷ്യറിക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

*
എന്‍ കെ പ്രേമചന്ദ്രന്‍  (ലേഖകന്‍ മുന്‍മന്ത്രിയും ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്)

കടപ്പാട്: ജനയുഗം ചിത്രം വിക്കിപീഡിയയില്‍ നിന്ന് 

സരിതയെ ബിസിനസുകാരിയാക്കിയ കോടതിവിധി

സരിതയെ ബിസിനസുകാരിയാക്കിയ കോടതിവിധി

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ വിധിപ്രസ്താവം ഉല്‍ക്കണ്ഠ സൃഷ്ടിച്ചിരിക്കുകയാണ്. സദ്ഭരണത്തിനുവേണ്ടിയുള്ള ശബ്ദം രാജ്യമാകെ ശക്തിപ്രാപിച്ചിരിക്കുന്ന ഘട്ടത്തില്‍ അസ്വാഭാവികമായ കോടതിവിധിയാണ് പിറന്നുവീണത്.

കോടതിവിധികള്‍ എങ്ങനെയാകണമെന്നതിനെപ്പറ്റി നിശ്ചിതമായ ചില വ്യവസ്ഥകളുണ്ട്. ഒന്ന്, നിയമങ്ങളുടെയും തെളിവിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാകണം. രണ്ട്, സാഹചര്യത്തെളിവുകള്‍മാത്രമുള്ള കേസുകളില്‍ പ്രതിയെ കുറ്റവുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ നിര്‍ണയിക്കണം. മൂന്ന്, നീതിയും ന്യായവും ഉറപ്പുവരുത്തണം. അധികാരസ്ഥാനത്തുള്ള ഒരാളെ വഴിവിട്ട് രക്ഷിക്കണമെന്ന ത്വര ജഡ്ജ്മെന്റിനുപിന്നിലുണ്ടോയെന്ന സംശയംആരിലും ഉണ്ടാകാന്‍ പാകത്തിലുള്ളതായിപ്പോയി വിധി. തന്റെ പരിഗണനാമേഖലയ്ക്ക് പുറത്തുള്ള ഇടപെടലും ജഡ്ജി നടത്തിയിരിക്കുന്നു.

സോളാര്‍ തട്ടിപ്പില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിയല്ലാത്ത ഒരാള്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് തള്ളി വിധി പ്രസ്താവിച്ചത്. ഹര്‍ജി തള്ളിയതില്‍ ആരും അപാകത കാണില്ല. കാരണം, മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് അന്വേഷണസംഘം പിടിച്ചെടുത്തെന്നും അത് പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അതോടെ, യഥാര്‍ഥത്തില്‍ ഹര്‍ജി അപ്രസക്തമാകുകയാണ്. ഇവിടെ ഹര്‍ജി തള്ളുകമാത്രമല്ല, അതിനപ്പുറം തട്ടിപ്പിനിരയായ വ്യവസായി ശ്രീധരന്‍നായരുടെ പരാതിയില്‍പ്പോലും അതിനെപ്പറ്റി തെളിവെടുപ്പ് നടത്താതെ തീര്‍പ്പുകല്‍പ്പിക്കുന്ന അസ്വാഭാവികനടപടി സിംഗിള്‍ബെഞ്ചില്‍നിന്നുണ്ടായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍നായരും തമ്മിലെ കൂടിക്കാഴ്ചയുടെ കാര്യം പരാമര്‍ശിച്ച കോടതി, ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകമാത്രമല്ല, തട്ടിപ്പുകാരിയായ സരിത എസ് നായര്‍ക്ക് ബഹുമാന്യമായ ഒരിടം നല്‍കുകകൂടി ചെയ്തു. സരിത നായര്‍ക്ക് ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍, തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതാനാകില്ലെന്നും അതിനാല്‍ വഞ്ചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമാണ് വിധി. ശ്രീധരന്‍നായരുടെ 164-ാംവകുപ്പുപ്രകാരമുള്ള പ്രസ്താവന റാന്നി മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അത് പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. തട്ടിപ്പിനെപ്പറ്റിയുള്ള തെളിവെടുപ്പ് നടത്തി തീര്‍പ്പുകല്‍പ്പിക്കേണ്ടത് ആ കോടതിയാണ്. അതിനുള്ള സ്വാഭാവികമായ നീതിന്യായപ്രക്രിയക്ക് കൂച്ചുവിലങ്ങിടുന്നതാണ് ഉന്നത നീതിപീഠത്തില്‍നിന്നുള്ള വിധി. ഒപ്പം, വസ്തുതാവിരുദ്ധമായ നിഗമനങ്ങളിലും കോടതി എത്തി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് രജിസ്റ്റര്‍ചെയ്ത 33 കേസിലെ പരാതിക്കാര്‍ക്കും അഭിപ്രായമില്ലെന്ന് ജസ്റ്റിസ് കണ്ടെത്തിയത് ഏതു ദിവ്യനേത്രങ്ങള്‍ കൊണ്ടാണെന്നറിയില്ല. മുഖ്യമന്ത്രിയെയും ഭാര്യയെയും നേരില്‍ക്കണ്ട് പരാതി പറഞ്ഞതിന് തൊട്ടുപിന്നാലെ, തന്നെ സരിത ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതി നല്‍കിയിട്ട് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്നും പ്രവാസിയായ സി ടി മാത്യു കോടതിക്കകത്തും പുറത്തും പരാതി ഉന്നയിച്ചിട്ടുണ്ട്.

സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ഹോട്ട്ലൈന്‍ എന്തെന്നതാണ് നീതിപീഠങ്ങള്‍ അന്വേഷിക്കേണ്ടത്. സരിത എസ് നായര്‍ കേരളത്തിലെ ജനങ്ങളുടെ കോടതിയില്‍ വെറുമൊരു തട്ടിപ്പുകാരിയാണ്. എന്നാല്‍, ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിള്‍ബെഞ്ചിന് അവര്‍ ഒരു ബിസിനസുകാരിയാണ്. അതുകൊണ്ടാണ് വിധിയില്‍ സരിതയ്ക്ക് ബിസിനസ് താല്‍പ്പര്യമുണ്ടാകാമെന്ന് കുറിച്ചത്.

സോളാര്‍ കേസിലെ ബെഞ്ച് മാറ്റം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അത് ഹൈക്കോടതിയുടെ സ്വാഭാവികനടപടിയാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ, സോളാര്‍ കേസ് കേട്ട മുന്‍ബെഞ്ചുകളുടെ സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ബെഞ്ചിന്റെ സമീപനമെന്ന് വ്യക്തമായി.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും അകപ്പെടാത്തത്ര മോശമായ തട്ടിപ്പുകേസുകളിലാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റ ഓഫീസും ഉള്‍പ്പെട്ടത്. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയ്ക്കകത്തും പുറത്തും ആവര്‍ത്തിച്ചത്. ഡല്‍ഹിയിലെ അതീവസുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ഭവനില്‍മാത്രമല്ല, കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് സര്‍ക്കാര്‍പരിപാടിയില്‍ ചെവിയില്‍ മന്ത്രിച്ചുകൊണ്ടും മുഖ്യമന്ത്രിക്കൊപ്പം ഈ തട്ടിപ്പുകാരിയുണ്ടായിരുന്നു. ക്ലിഫ്ഹൗസിലും സെക്രട്ടറിയറ്റിലും യഥേഷ്ടം വിഹരിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തിയാണ് സരിത വന്‍തട്ടിപ്പ് നടത്തിയതെന്ന യാഥാര്‍ഥ്യം ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ വിധിപ്രസ്താവനംകൊണ്ടുമാത്രം മറയ്ക്കാനാകില്ല.

സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ പോയതും മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പുലഭിച്ചതുമായ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിലും ഒരു തെളിവുമെടുക്കാതെ കോടതി തീര്‍പ്പുകല്‍പ്പിച്ചത് അത്ഭുതകരമാണ്. 2012 ജൂലൈ ഒമ്പതിനാണ് ശ്രീധരന്‍നായര്‍ തന്നെ കണ്ടതെങ്കില്‍, അതിനുമുമ്പേ തട്ടിപ്പുകാര്‍ക്ക് ചെക്ക് കൊടുത്തിരുന്നില്ലേയെന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യം കോടതി ആവര്‍ത്തിച്ചിരിക്കയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടത്തുന്ന ബിസിനസാണെന്ന് ബോധ്യപ്പെടുത്തിയാണ് സരിതയും ജോപ്പനും ചേര്‍ന്ന് ചെക്ക് വാങ്ങിയതെന്നും അതില്‍ മൂന്നാമത്തെ ചെക്ക് മാറ്റുന്നതിനെ വിലക്കിയ സ്റ്റോപ് മെമ്മോ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തരപ്പെട്ടതിനെതുടര്‍ന്നായിരുന്നുവെന്നും ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ ശ്രീധരന്‍നായരുടെ പരാതിയിന്മേലുള്ള കേസുകളില്‍ കോടതി പരിഗണിക്കേണ്ടതാണ്. ഇതിനെല്ലാം വിരുദ്ധമായി കുറ്റവാളിയായ മുഖ്യമന്ത്രിയെ വെള്ളപൂശുന്ന വിധിയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നരദശകത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പല അഴിമതിസംഭവങ്ങളും പുറത്തുവരികയും കുറ്റക്കാരെ ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ പാരമ്പര്യത്തിന് കളങ്കമായി സിംഗിള്‍ബെഞ്ച് വിധി. ഈ കോടതിവിധികൊണ്ട് സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതിയായ ഉമ്മന്‍ചാണ്ടി, ജനകീയകോടതിയില്‍ കുറ്റവാളിയല്ലാതാകുന്നില്ല.
(ആര്‍ എസ് ബാബു)

deshabhimani

സ്വാമി വിവേകാനന്ദന്റെ ഇസ്ലാം കാഴ്ചപ്പാട്

സ്വാമി വിവേകാനന്ദന്റെ ഇസ്ലാം കാഴ്ചപ്പാട്

ചരിത്രപുരുഷന്മാരെ അടിച്ചും പരത്തിയും തങ്ങള്‍ക്ക് പാകമാക്കുന്ന ഹീനകൃത്യമാണ് വര്‍ഗീയവാദികള്‍ പലരും ചെയ്യുന്നത്. മാനവസേവ ജീവിതചര്യയാക്കിയ യുഗപുരുഷന്മാരെയും പ്രവാചകന്മാരെയും തങ്ങളുടെ ഹിതമനുസരിച്ച് അവര്‍ കുപ്പായമിടുവിക്കുന്നു. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം ഹിന്ദുത്വവാദികള്‍ ഇപ്രകാരമാണ് ഹൈജാക്ക് ചെയ്തത്. ശ്രീരാമനെയും ശിവജിയെയുമൊക്കെ മുസ്ലിംവിരുദ്ധതയുടെ പോരാളികളാക്കി അവതരിപ്പിച്ചവര്‍തന്നെ പലമത സാരവുമേകം എന്നു പ്രഖ്യാപിച്ച വിവേകാനന്ദനെ ഹിന്ദുമതത്തിന്റെ ആക്രമണോത്സുകനായ പുനരുദ്ധാരകനാക്കി മാറ്റി. സ്വാമിയുടെ മാനവികതയെയും ഉല്‍കൃഷ്ട ചിന്തകളെയും പ്രചരിപ്പിക്കുന്നതിനുപകരം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ വച്ചുകൊടുത്ത് സ്വാമി മുസ്ലിം വിമര്‍ശകനാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഏക ദൈവത്വത്തിന് ശക്തമായി നിലകൊണ്ട സ്വാമി ഇസ്ലാം മതത്തെക്കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. സര്‍വമതങ്ങളെയും അംഗീകരിക്കലാണ് ഹിന്ദുമതത്തിന്റെ ഉല്‍കൃഷ്ടത എന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും ഉയര്‍ത്തിപ്പിടിച്ച വേദാന്തമാണ് ഹിന്ദുമതത്തിന്റെ സത്ത. മറ്റൊന്നും ഹൈന്ദവമല്ല. വേദാന്തത്തെ ആത്യന്തിക സത്യമായി അംഗീകരിച്ച സ്വാമി ഇസ്ലാമും വേദാന്തംതന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് സമര്‍ഥിച്ചു. ഏതുസമുദായത്തിലും ഏതുദേശത്തും ഏതുവിശ്വാസത്തിലും ജനിച്ചുവളര്‍ന്നവരാകട്ടെ, നമുക്ക് പൈതൃകമായി ഉപദേശങ്ങളും സച്ചരിതവും അരുളിയിട്ടുള്ള പൂര്‍വന്മാരായ എല്ലാ ആത്മദ്രഷ്ടാക്കള്‍ക്കും അഞ്ജലിയര്‍പ്പിക്കാം. പിറവിയോ നിറമോ വര്‍ഗമോ ഏതുമായിക്കൊള്ളട്ടെ, മാനവസമുദായത്തെ സമുദ്ധരിക്കാന്‍ സന്നദ്ധരായിരിക്കുന്ന ഈശ്വര കല്‍പ്പരായ മഹതീമഹാന്മാരെ നാം വണങ്ങുന്നു. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, തൃശൂര്‍, 1992, 417). മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സ്വാമി പറഞ്ഞതിങ്ങനെ: ദൈവത്തിങ്കലെത്താന്‍ നിങ്ങള്‍ ഭിന്നമാര്‍ഗങ്ങളെ അവലംബിച്ചേക്കാം. എല്ലാവരും ഒരേമതംതന്നെ വിശ്വസിക്കണമെന്ന ആശയം അപകടമാണ്. എല്ലാവര്‍ക്കും മതത്തെക്കുറിച്ച് ഒരേ അഭിപ്രായം; ദൈവത്തിങ്കലെത്താന്‍ ഒരേമാര്‍ഗം എന്നതൊക്കെ അര്‍ഥമില്ലാത്തതാണ്. അങ്ങനെയാവുമ്പോള്‍ എല്ലാ മതങ്ങളും ചിന്തകളും നശിച്ചുപോവും. ദൈവത്തിങ്കലെത്താന്‍ മറ്റൊരുമാര്‍ഗം സ്വീകരിക്കുന്ന സഹോദരനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവന്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് അസംബന്ധമാണ്. അവന്റെ സ്നേഹത്തിന് ഒരു വിലയുമില്ല. ക്രിസ്തുവിനെയോ ബുദ്ധനെയോ പ്രവാചകനെയോ ആരാധിക്കാന്‍ അതത് മതങ്ങള്‍ പഠിപ്പിക്കട്ടെ. അവരോട് നമുക്ക് ഒരു കലഹവുമില്ല&ൃറൂൗീ; (Complete Works,-  വാള്യം 3, 26-27)

സ്വാമി പറയുന്നത് വേദാന്തം എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നാണ്: &ഹറൂൗീ;നിങ്ങള്‍ ക്രിസ്ത്യാനിയോ ബുദ്ധനോ യഹൂദനോ ഹൈന്ദവനോ ആവട്ടെ, ഏത് മിത്തുകളില്‍ വിശ്വസിക്കുന്നവനോ ആവട്ടെ, നിങ്ങള്‍ നസ്റേത്തിലെയോ മക്കയിലെയോ ഇന്ത്യയിലെയോ മറ്റെവിടെയെങ്കിലുമോ ഉള്ള പ്രവാചകനെ അംഗീകരിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ സ്വയം ഒരു പ്രവാചകനാണെന്നുതന്നെയിരിക്കട്ടെ, വേദാന്തം എല്ലാ മതങ്ങളുടെയും പശ്ചാത്തലമാണ്. എല്ലാ പ്രവാചകന്മാരും സന്യാസിമാരും മഹര്‍ഷിമാരും വേദാന്തത്തിന്റെ ചിത്രീകരണങ്ങളും സാക്ഷാല്‍ക്കാരങ്ങളുമാണ്. സഹിഷ്ണുതയാണ് മതത്തിന്റെ അടിസ്ഥാനമെന്ന് കുംഭകോണത്ത് നടത്തിയ പ്രസംഗത്തില്‍ സ്വാമി അടിവരയിട്ടു: അന്യോന്യം ഉദാരമായ പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവയ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടെയും ഉദാരതയോടെയും വീക്ഷിക്കലാണ്. ഇത്രയുംകൊണ്ടു മാത്രമായില്ല. നാം ഉദാരന്മാരായാല്‍ മാത്രംപോരെന്ന് ധരിക്കണം. നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായംകൂടി ചെയ്യുന്നവരാകണം. ഞാനിപ്പോള്‍ പറഞ്ഞതുപോലെ ഇതുതന്നെയാണ് നാമിപ്പോള്‍ ഭാരതത്തില്‍ ചെയ്തുവരുന്നത്. ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പള്ളി പണിതു കൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം. (വിവേകാനന്ദ സാഹിത്യ സംഗ്രഹം, 259)

ഭാരതത്തിന്റെ ദേശീയമായ ആശയം അടിസ്ഥാനപരമായി ഹൈന്ദവമാണെന്ന് സ്വാമിജി വിശ്വസിച്ചു. ഹിന്ദുമതവും ഇസ്ലാം മാര്‍ഗവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും അദ്ദേഹം കണ്ടില്ല. ഷാജഹാന്‍ ചക്രവര്‍ത്തിയെ വിദേശി എന്നുവിളിച്ച ആളോട് സ്വാമി പറഞ്ഞു: ചക്രവര്‍ത്തി കുഴിമാടത്തില്‍നിന്ന് എഴുന്നേറ്റുവന്ന് ഇതിന് മറുപടിപറയും.&ൃെൂൗീ;ഭാരതത്തിന്റെ ഭാവി എന്ന ലേഖനത്തില്‍ സ്വാമി എഴുതി: &ഹറൂൗീ;മുഹമ്മദന്‍ഭരണം ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കും മോചനമായാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ അഞ്ചിലൊരുഭാഗം മുഹമ്മദീയരായത്. വാളുംതീയും കൊണ്ടാണ് ഇത് സാധിച്ചത് എന്നുവിചാരിക്കുന്നത് ശുദ്ധഭ്രാന്താണ്. മുഗളന്മാരുടെ കലാപൈതൃകത്തില്‍ സ്വാമി അഭിമാനംകൊണ്ടിരുന്നെന്നും ഹിന്ദു വധുവിനെ സ്വീകരിക്കുന്ന മുഗള്‍നയത്തെ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തിന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിത എഴുതി. (റഫീഖ് സക്കറിയ, ടൈംസ് ഓഫ് ഇന്ത്യ, മെയ് 16, 2002)

വിവേകാനന്ദന്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: &ഹറൂൗീ;സമത്വത്തിന്റെ ദൂതനാണ് മുഹമ്മദ്. നിങ്ങള്‍ ചോദിക്കും, അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണ് ഉള്ളതെന്ന്? നന്മയില്ലെങ്കില്‍ അതെങ്ങനെയാണ് നിലനില്‍ക്കുക? നന്മമാത്രമേ ജീവിക്കുകയുള്ളു. അതേ നിലനില്‍ക്കുകയുള്ളു. നന്മയില്ലാതെ മുഹമ്മദനിസം എങ്ങനെ ജീവിക്കാനാണ്? അതില്‍ വളരെ നന്മയുണ്ട്. മുഹമ്മദീയരില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും വേണമെന്ന് മുഹമ്മദ് ജീവിതത്തില്‍ കാണിച്ചു. അവിടെ വര്‍ഗത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ ലിംഗത്തിന്റെയോ പ്രശ്നമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് ആത്മാവുണ്ടെന്ന് മുഹമ്മദീയര്‍ വിശ്വസിക്കുന്നില്ല എന്നത് തെറ്റായ പ്രസ്താവമാണ്. ഞാനൊരു മുഹമ്മദനീയനല്ല. എങ്കിലും അവരെപ്പറ്റി പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സ്ത്രീക്ക് ആത്മാവില്ല എന്ന ഒരൊറ്റ വാക്കുപോലും ഖുറാനിലില്ല. എന്നാല്‍, അവര്‍ക്ക് ആത്മാവുണ്ടെന്നാണ് ഖുര്‍ ആനിലുള്ളത്.

മതപരമായ വിശാലതയുടെ വേദാന്തികമായ പൊരുള്‍ മുഹമ്മദനിസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഹമ്മദനിസം മറ്റേത് രാജ്യത്തേതിനേക്കാളും വ്യത്യസ്തമാണ്. മുഹമ്മദീയര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് വരികയും മറ്റു മതക്കാരുമായി ഒന്നിച്ച് എങ്ങനെ ജീവിക്കാമെന്ന് അവരുടെ മതക്കാരെത്തന്നെ പഠിപ്പിക്കുകയുമാണ് ഇവിടെ ചെയ്തത്. പ്രായോഗിക അദൈ്വതം ഹിന്ദുക്കളില്‍ ആഗോളപരമായി വികസിക്കേണ്ടതുണ്ട്. നമ്മുടെ സ്വന്തം മാതൃഭൂമിക്ക് ഹിന്ദുയിസം ഇസ്ലാം എന്നീ രണ്ട് വ്യവസ്ഥകളുടെ സംഗമം- വേദാന്ത ബുദ്ധിയും ഇസ്ലാമിക ശരീരവും- ആണ് ഏക പ്രതീക്ഷ. (ക്രിസ്റ്റോഫര്‍ ഇശര്‍വുഡ്, ടീച്ചിങ്സ് ഓഫ് വിവേകാനന്ദ, ഹിന്ദുസ്ഥാന്‍ ടൈംസ്, 25-7-2007).

സ്വാമിയുടെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ നിന്ന്: ക്രിസ്ത്യാനി ഹിന്ദുവോ ബുദ്ധമതക്കാരനോ ആവണ്ട. ഹിന്ദുവോ ബുദ്ധിസ്റ്റോ ക്രിസ്ത്യാനിയാവുകയും വേണ്ട. ഓരോരുത്തരും അവരവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുകയും അവരവരുടെ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യുമ്പോള്‍തന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുകയും വേണം. മതങ്ങളുടെ പാര്‍ലമെന്റ് ലോകത്തിന് വല്ലതും കാണിച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഇതാണ്. പുണ്യവും വിശുദ്ധിയും ധര്‍മവും ലോകത്ത് ഏതെങ്കിലും ചര്‍ച്ചിന്റെ കുത്തകയല്ല. എല്ലാ വ്യവസ്ഥകളും ഉന്നതമായ സ്വഭാവങ്ങളോടു കൂടിയ സ്ത്രീകളെയും പുരുഷന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഈ തെളിവിന്റെ വെളിച്ചത്തില്‍ ആരെങ്കിലും തന്റെ മതം മാത്രം നിലനില്‍ക്കുകയും മറ്റുള്ളത് നശിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവരോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാന്‍ സഹതപിക്കുന്നു. മാത്രമല്ല, ഓരോ മതത്തിന്റെയും ബാനറിന്റെ അടിയില്‍ ഒരു ഉപേക്ഷയും കൂടാതെ ഈ വരികള്‍കൂടി എഴുതണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയാണ്: സഹായിക്കുക, സംഘര്‍ഷമരുത്; സാത്മീകരിക്കുക, നശിപ്പിക്കരുത്; സൗഹൃദവും സമാധാനവും നിലനിര്‍ത്തുക; ഭിന്നതയരുത് (ചിക്കാഗോ പ്രസംഗം)

കാലിഫോര്‍ണിയയിലെ പ്രസംഗത്തില്‍ സ്വാമി പറഞ്ഞതിങ്ങനെ: ഉദാഹരണത്തിന് മുഹമ്മദനിസത്തെ എടുക്കുക. മുഹമ്മദനിസത്തോടുള്ള വിരോധം ക്രിസ്ത്യാനികള്‍ക്ക് മറ്റാരോടുമില്ല. മതത്തിന്റെ ഏറ്റവും ചീത്തയായ രൂപമാണതെന്നാണ് അവര്‍ കരുതുന്നത്. ഒരാള്‍ മുഹമ്മദനീയനാകുന്നതോടുകൂടി ഇസ്ലാം ഒരു വ്യത്യാസവും കൂടാതെ തുറന്ന കൈയോടെ അവനെ സ്വീകരിക്കുന്നു. മറ്റൊരു മതത്തിലും ഇങ്ങനെയില്ല. ഇസ്ലാം അതിന്റെ അനുയായികളെ തുല്യരായി കാണുന്നു. അതിന്റെ പ്രത്യേക മേന്മയും അതുതന്നെ. ജീവിതത്തിന്റെ ഭൗതികമായ ആശയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസക്കാരായ എല്ലാവരെയും പ്രായോഗികമായിത്തന്നെ ആ മതം സഹോദരന്മാരായി കാണുന്നു എന്നതാണ് മുഹമ്മദനിസത്തിന്റെ ലോകത്തോടുള്ള പ്രബോധനം. അതാണ് മുഹമ്മദന്‍ മതത്തിന്റെ മുഖ്യഭാഗംതന്നെ. (കാലിഫോര്‍ണിയയില്‍ 1900 ജനുവരി 28ന് ചെയ്ത പ്രസംഗം, Complete works, വാള്യം 2)

ബ്രിട്ടീഷ് മേധാവിത്തത്തിനെതിരെ ഹിന്ദു മുസ്ലിം മൈത്രി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് വിവേകാനന്ദ സ്വാമി പ്രസ്താവിച്ചു. ബ്രിട്ടീഷുകാരുടെ ഭരണം രാജ്യത്തെ അസാംസ്കാരികതയിലേക്ക് നയിച്ചുവെന്നും എഴുതി: നിങ്ങള്‍ ഇന്ത്യയിലേക്ക് നോക്കൂ. ഹിന്ദുക്കള്‍ എന്താണ് ഇട്ടേച്ചുപോയത്? എല്ലായിടത്തും വിസ്മയം തുളുമ്പുന്ന ക്ഷേത്രങ്ങള്‍. മുഹമ്മദീയരോ, മനോഹരമായ കൊട്ടാരങ്ങള്‍. എന്നാല്‍, എന്താണ് ഇംഗ്ലീഷുകാര്‍ തരുന്നത്? പൊട്ടിയ ബ്രാണ്ടിക്കുപ്പികളുടെ കൂമ്പാരംമാത്രം.&ൃറൂൗീ; (സാഹിത്യ സംഗ്രഹം, 184).

ഇസ്ലാം മതത്തെക്കുറിച്ച് ഇത്രയും വാഴ്ത്തിയ സ്വാമി വിവേകാനന്ദനെയാണ് ചില ഹിന്ദുത്വ മാധ്യമങ്ങള്‍ മുസ്ലിം വിമര്‍ശകനാണെന്ന്് മുദ്രകുത്തുന്നത്. അതിനായി യൂറോപ്പില്‍ നടത്തിയതാണെന്ന് പറയുന്ന ചില പ്രസംഗവരികള്‍ അവര്‍ നിരന്തരം ഉദ്ധരിക്കുകയും ചെയ്യുന്നു. സത്യസന്ധത സ്വാമിജിയുടെ മുഖമുദ്രയാണെന്നതിനാല്‍ അത്തരം പ്രസംഗങ്ങളുടെ നിജസ്ഥിതി പഠന വിധേയമാക്കേണ്ടതാണ്. ഗോള്‍വാള്‍ക്കറുടെ വര്‍ഗീയചിന്തകള്‍ സ്വാമിജിയുടെ തലയില്‍ കെട്ടിവച്ച് ഹിന്ദുത്വം വാഴ്ത്തപ്പെടാനുള്ള ശ്രമങ്ങളുടെ ചുരുളഴിക്കാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയണം. ഗുജറാത്തില്‍ വംശീയഹത്യ നടത്തിയ നരേന്ദ്രമോഡിപോലും സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിരോധാഭാസമാണ് നാമിപ്പോള്‍ കാണുന്നത്.

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി 16-10-2013