ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

സൂര്യനെല്ലി: കേരളത്തിലും ഡെല്‍ഹിമോഡല്‍ സമരത്തിന് കെജ്‌രിവാള്‍ സംഘം


സൂര്യനെല്ലി: കേരളത്തിലും ഡെല്‍ഹിമോഡല്‍ സമരത്തിന് കെജ്‌രിവാള്‍ സംഘം

Written By kvartha delta on Thursday, February 07, 2013 | 1:57 pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സംഘം കേരളത്തില്‍ രൂക്ഷ സമരത്തിന് ഒരുങ്ങുന്നു.

ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിനു തുടര്‍ചയായി കെജ്‌രിവാള്‍ രൂപീകരിച്ച ആം ആദ്മി രാഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ 'ലോഞ്ചിംഗ് പ്രക്ഷോഭം' ആയിരിക്കും ഇത്. വൈകാതെ കേരളഘടകം രൂപീകരിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആം ആദ്മി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.

രണ്ടു ദിവസം കേരളത്തില്‍ തങ്ങിയ അദ്ദേഹം പ്രമുഖ വ്യക്തികളുമായും സഹകരിക്കാന്‍ കഴിയുന്ന ചെറു ഗ്രൂപ്പുകളുമായും മറ്റും ചര്‍ച നടത്തി. കേരളത്തില്‍ ഇപ്പോള്‍ സൂര്യനെല്ലിക്കാര്യത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഡെല്‍ഹി മാതൃകയിലുള്ള സമര സാധ്യതയാണ് ആം ആംദ്മി നേതൃത്വം ആരായുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സൗജന്യ നിയമ സഹായം ഉള്‍പെടെ ഇവര്‍ നല്‍കും. ഇതിനു മുന്നോടിയായി അടുത്ത ദിവസം പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സന്ദര്‍ശിക്കാന്‍ ആം ആദ്മി നേതാക്കള്‍ ശ്രമിക്കുകയാണ്.

അതേസമയം, ഡെല്‍ഹിയിലെപ്പോലെ കെജ്‌രിവാള്‍ സംഘത്തിന് എളുപ്പത്തില്‍ ആളെക്കൂട്ടാന്‍ കഴിയുന്ന സ്ഥലമല്ല കേരളം എന്നത് നേതാക്കളെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ അതിവേഗം പതിയുന്ന തരത്തിലുള്ള വേറിട്ട രൂക്ഷ സമരമാണ് ആസൂത്രണം ചെയ്യുന്നത് എന്ന് അറിയുന്നു.

Girlപ്രത്യേകിച്ച് രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലം ഇല്ലാത്ത, കേരളത്തിനു പുറത്ത് വര്‍ഷങ്ങളോളം ജോലി ചെയ്തു ജീവിച്ചു തിരിച്ചുവന്ന, സാമൂഹികമാറ്റം ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തില്‍പെട്ടവരാണ് കേജരിവാള്‍ സംഘത്തിലെ കേരള നേതാക്കള്‍. ഔദ്യോഗികമായി ഇവരുടെ പേരു വിവരങ്ങളും മറ്റും പ്രഖ്യാപിച്ചിട്ടില്ല. ആദ്യം സംസ്ഥാനതലത്തില്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച ശേഷം പ്രക്ഷോഭത്തോടെ ജനശ്രദ്ധ നേടുന്ന മുറയ്ക്ക് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിരം ഘടകങ്ങള്‍ രൂപീകരിക്കാനാണ് ആലോചന.

പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാന്‍ കെജ്‌രിവാള്‍ കേരളത്തില്‍ എത്തുമോ എന്ന് ഉറപ്പായിട്ടില്ല. ബസിനുള്ളില്‍ പെണ്‍കുട്ടി മാനഭഗം ചെയ്യപ്പെട്ട് ആശുപത്രിയില്‍ കഴിയുമ്പോഴും അവര്‍ മരിച്ച ശേഷവും ഡല്‍ഹിയില്‍ യുവജനങ്ങള്‍ നടത്തിയ അതിരൂക്ഷമായ പ്രക്ഷോഭത്തിനു സഹായകമായ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയെ സൂര്യനെല്ലി പ്രക്ഷോഭത്തിലും കാര്യമായി ഉപയോഗിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.

കേരളത്തില്‍ സോഷ്യല്‍ മീഡിയ സജീവമാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം എല്ലാ തലങ്ങളിലും സജീവമായതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് യുവജനങ്ങളെ തെരുവില്‍ ഇറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സമീപകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളോട് ചെറുപ്പക്കാര്‍ക്കിടയില്‍ താല്പര്യക്കുറവും ഡെല്‍ഹി സമരത്തോട് പൊതുവേ പ്രകടിപ്പിക്കപ്പെട്ട ഐക്യദാഢ്യവുമാണ് ഇവരുടെ പ്രതീക്ഷ.

പ്രൊഫ പി ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനുമപ്പുറം സൂര്യനെല്ലിക്കേസില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ സംഭവിച്ച ഇടപെടലുകളും അതിനു പിന്നിലെ അഴിമതിയും പുറത്തുകൊണ്ടുവരാനുള്ള ശ്രമവും ആം ആദ്മി പാര്‍ട്ടി നടത്തുമെന്നാണ് വിവരം. രാജ്യസഭാ ഉപാധ്യക്ഷ സഥാനത്തുനിന്ന് പി ജെ കുര്യനെ മാറ്റി നിര്‍ത്താന്‍ അടുത്ത ദിവസം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാലും അഴിമതി പ്രശ്‌നം ചൂണ്ടിക്കാട്ടി സമരം ചെയ്യാനാണ് ആലോചന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ