ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


സംസ്ഥാനത്ത് 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ഇവര്‍ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നത് ഏകദേശം 17,500 കോടി രൂപ. ഇവരില്‍ 70 ശതമാനം തൊഴിലാളികള്‍ക്കും ദിവസം 300 രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. ഓരോരുത്തരും പ്രതിവര്‍ഷം 70,000 രൂപയോളം ബാങ്ക് ഇടപാട് നടത്തുന്നു. വര്‍ഷം 2.35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍തേടി കേരളത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ് പഠനം നടത്തിയത്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 75 ശതമാനത്തോളം തൊഴിലാളികളും. 18-35 വയസ്സുള്ള പുരുഷന്മാരാണ് അധികവും എത്തുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയാണ് ഭൂരിപക്ഷംപേരും കേരളത്തില്‍ എത്തിയത്. തൊഴിലാളികളില്‍ ഏറെയും വിവിധ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പണിയെടുക്കുകയാണ്. 60 ശതമാനത്തോളം പേര്‍ നിര്‍മാണമേഖലയിലാണ്. മിക്കവരും ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യുന്നതായും കണ്ടെത്തി. പ്രതിദിനം 8-10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു. മരപ്പണി, ഇലക്ട്രിക്കല്‍, നിര്‍മാണമേഖല തുടങ്ങി വൈദഗ്ധ്യം ലഭിക്കാത്ത മേഖലയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ശോചനീയമായ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍പ്പിടമോ, ആഹാരം പാചകം ചെയ്യാന്‍ വൃത്തിയുള്ള സ്ഥലമോ പലപ്പോഴും ലഭിക്കുന്നില്ല- ഷിബു ബേബിജോണ്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അവരവരുടെ ഭാഷയില്‍ ആശയവിനിമയം നടത്തുന്ന ഹെല്‍പ്ലൈന്‍ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനവും കൊണ്ടുവരും.

deshabhimani 160213

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ