ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 16, ബുധനാഴ്‌ച

കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി


കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി

കെ.കെ. കൊച്ച്‌


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ആണെങ്കിലും ആ സംഘടനയെ ഒരു ബഹുവംശ - വര്‍ഗ, ദേശീയ പ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയാണ്. ഇതിനായി സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ അനിഷേധ്യ ഭാഗമായതുകൊണ്ടാണ് ജഗ്ജീവന്റാം അടക്കം നിരവധി പേര്‍ക്ക് നേതൃത്വത്തിലും ഭരണരംഗത്തും എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇപ്പോഴാകട്ടെ, ഗാന്ധിയുടെ പിന്മുറക്കാര്‍ നയിക്കുന്ന കോണ്‍ഗ്രസ് കെട്ടുകാഴ്ചകളിലൂടെയും വ്യാജമായ അവകാശവാദങ്ങളിലൂടെയും ദലിത് സ്‌നേഹത്തിന്റെ അപ്പോസ്തലന്മാരാകുമ്പോള്‍, ഭരണ - രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ദലിതരുടെ അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനാലിസ്റ്റ് പരിശോധിക്കുക. ഒരു കെ.പി.സി.സി. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയ 69 ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരുമടങ്ങുന്നതാണ് ലിസ്റ്റ്. ഇവരില്‍ ജില്ലാപ്രസിഡന്റുമാരില്‍ ഒരാള്‍പോലും ദലിത് സമുദായത്തില്‍നിന്നില്ല. എട്ടു വര്‍ഷം മുമ്പ്, ജില്ലാ പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തപ്പോള്‍ ദലിത് നേതാക്കന്മാരെ ഒഴിവാക്കിയതിനെതിരെ ദലിത് സംഘടനകളും കെ.പി.സി.സി. നിര്‍വാഹക സമിതിയിലെ ഏതാനും ദലിത് പ്രതിനിധികളും പ്രതിഷേധിച്ചിരുന്നു. അന്ന്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്, വരുംനാളുകളില്‍ ദലിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു. എന്നാല്‍, പുതിയ ലിസ്റ്റില്‍ ഒരാളെയെങ്കിലും നിര്‍ദേശിക്കാന്‍ കഴിയാതിരുന്നതിലൂടെ, അന്നത്തേത് പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദലിത് സമുദായത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റുള്‍പ്പെടെ നാലു പേര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളത്. ഇവരില്‍ മൂന്നു പേര്‍ സെക്രട്ടറിമാരാണെങ്കില്‍, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍പോലുമില്ല. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ 20 ശതമാനം പ്രാതിനിധ്യം ദലിതര്‍ക്കുണ്ടായിരിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള പത്തുശതമാനം സംവരണംപോലും പാലിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. നിലവിലുള്ള സെക്രട്ടറിമാരായ ഭുവനേശ്വരന്‍, സുധീര്‍, വിജയലക്ഷ്മി എന്നിവരുടെ പ്രാതിനിധ്യം അംഗീകരിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിട്ടുള്ളവരും ഭരണനിര്‍വഹണ സ്ഥാനത്തുണ്ടായിരുന്നവരുമായ ഡോ. എം. കുട്ടപ്പന്‍, പന്തളം സുധാകരന്‍ തുടങ്ങിയ നേതാക്കന്മാര്‍ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

വയനാട്ടിലെ ഏക പാര്‍ലമെന്റ് സീറ്റും മുഴുവന്‍ നിയമസഭാസീറ്റുകളും യു.ഡി.എഫിന്് ലഭിക്കുന്നതിന് സഹായിച്ച ആദിവാസികളുടെ പ്രതിനിധികളില്‍ ഒരാള്‍പോലും പുതിയ ലിസ്റ്റിലില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രമല്ല, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്ഥിരം വോട്ടുബാങ്കായ ദലിത് ക്രൈസ്തവരില്‍നിന്ന് ഒരംഗംപോലും ഭാരവാഹിപ്പട്ടികയിലില്ല. ചുരുക്കത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന ദലിത്, ദലിത് ക്രിസ്ത്യന്‍, ആദിവാസി ജനതകളെ ബോധപൂര്‍വം അവഗണിച്ച് സംഘടിത മത - സാമുദായികാംഗങ്ങളുടെ മേല്‍ക്കോയ്മയാണ് പുനഃസംഘടനാ ലിസ്റ്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കെ.പി.സി.സി. പ്രസിഡന്റിന്റെ അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലും ദേശീയരാഷ്ട്രീയത്തിലും നാല്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, ആറു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, കേന്ദ്ര സഹമന്ത്രിയായി നിയമിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ അര്‍ഹതയുടെയും യോഗ്യതയുടെയും അംഗീകാരമായല്ല; മറിച്ച് കോണ്‍ഗ്രസ്സിന്റെ ദലിത് സ്‌നേഹത്തിന്റെ മാതൃകയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കേന്ദ്രമന്ത്രിസഭയിലെ നായര്‍ - ക്രിസ്ത്യന്‍ - ഈഴവ മന്ത്രിമാര്‍ക്ക് സാമുദായിക പ്രാതിനിധ്യം കല്പിക്കാതെ, കൊടിക്കുന്നില്‍ സുരേഷിന് മാത്രം സാമുദായിക പ്രാതിനിധ്യം കല്പിക്കുന്നത്, സവര്‍ണ ഉദാരതയല്ലാതെ മറ്റൊന്നുമല്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളായ എ.കെ. മണിയുടെ കാര്യത്തിലും രമേശ് ചെന്നിത്തലയുടെ നിലപാട് വ്യത്യസ്തമല്ലെന്നറിയുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ സ്വന്തം 'ഹരിജന്‍ കോളനി'യായി ദലിത് നേതൃത്വം മാറിയിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്.

സ്വന്തം ഹരിജന്‍ കോളനിയെ തൊട്ടും തലോടിയും നിലനിര്‍ത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ഗാന്ധിയന്‍ അനുഷ്ഠാനമാണ് ഗാന്ധിഗ്രാംപദ്ധതി. അറുപതു വര്‍ഷത്തെ ഭരണനേട്ടമായ കോളനികളിലെ ഭൂരഹിതര്‍ക്ക് ഭൂമിയും തൊഴിലും വിദ്യാഭ്യാസവും നല്‍കാനല്ല, കോളനികള്‍ക്കുമേല്‍ വെറുംവാക്കുകളും പൊള്ളവാഗ്ദാനങ്ങളുംകൊണ്ട് ചായംതേച്ച് മോടിപിടിപ്പിച്ച ഒരനുഷ്ഠാനമാണ് ഇതെന്നത് പകല്‍പോലെ വ്യക്തമാണ്.

'യഥാ രാജാ തഥാ പ്രജാ' എന്നാണ് ചൊല്ലെങ്കിലും കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം 'യഥാ പ്രജാ തഥാ രാജാ' എന്നാണ് മാറ്റിയെഴുതേണ്ടത്. കോണ്‍ഗ്രസ്സില്‍ 'യോഗ്യത' മാത്രം മാനദണ്ഡമാക്കുന്ന നേതാക്കന്മാര്‍ സ്വന്തം കാര്യത്തിലും അവരവര്‍ പ്രതിനിദാനം ചെയ്യുന്ന സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി വിലക്കുകള്‍ ലംഘിച്ച് പരസ്യ പ്രസ്താവനകളും തെരുവുയോഗങ്ങളും കോലംകത്തിക്കലും നടത്തുമ്പോള്‍, അച്ചടക്കംപാലിക്കുന്ന മര്യാദാപുരുഷോത്തമന്മാരായി മാറുന്നവരാണ് കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാര്‍. കോണ്‍ഗ്രസ് പുനഃസംഘടനാ ലിസ്റ്റിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, മുന്‍ചൊന്ന നേതാക്കന്മാര്‍ മഹാമൗനത്തിലായിരുന്നു. തൃശ്ശൂരില്‍ പി.സി. ചാക്കോ എം.പി.യുടെ കോലം കത്തിക്കലും വീടിനുനേരെ കല്ലേറും ഐ ഗ്രൂപ്പുകാര്‍ നടത്തുമ്പോള്‍, അച്ചടക്കത്തെ അടിമത്തമാക്കിയവര്‍ പാര്‍ട്ടി വേദികളില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ തയ്യാറായില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ - ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റേതൊഴിച്ചുള്ള സ്ഥാനങ്ങളില്‍നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ പുലര്‍ത്തിയ അതേ നിശ്ശബ്ദതയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഒറ്റ എം.എല്‍.എ.പോലുമില്ലാത്ത എം.വി.രാഘവന്റെ സി.എം.പി. ഇതേകാരണത്താല്‍ യു.ഡി.എഫിനോട് കണക്കുചോദിച്ചുകൊണ്ടിരിക്കുകയാണെന്ന നേര്‍ക്കാഴ്ച, ദലിത് നേതാക്കന്മാര്‍ക്കെന്തുകൊണ്ട് പാഠമാകുന്നില്ല? ഒരു ജനാധിപത്യസമൂഹത്തില്‍ സമത്വം ലക്ഷ്യമായിമാറുന്നത്, അവഗണനയ്ക്കും വിവേചനത്തിനുമെതിരെ വ്യക്തിയും സമൂഹവും നിലകൊള്ളുമ്പോഴാണ്. കോണ്‍ഗ്രസ്സിലെ ദലിത് നേതൃത്വത്തിനറിവില്ലാത്ത പാഠവും ഇതാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.

കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ


കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ

1
അലകടലായി കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റില്‍ നിന്നും ഫോറും സിക്‌സും ഒഴുകി, ബൗളര്‍മാര്‍ ഹൃദയം കൊണ്ട് പന്തെറിഞ്ഞു, ഫീല്‍ഡര്‍മാര്‍ പറന്നു നടന്ന് പന്തുകള്‍ പിടിച്ചു. എല്ലാ മേഖലയിലും ഇംഗ്ലീഷ് താരങ്ങളെ പിന്തള്ളി കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യ ആധികാരിക വിജയം നേടി. ഇന്ത്യയുടെ വിജയം കാണാന്‍ ബൂലോകം പ്രതിനിധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ബൂലോകം പ്രതിനിധി ലിജീഷ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ
1
1
45678910111213
14


Read & Share on Ur Facebook Profile: http://boolokam.com/archives/84007#ixzz2I7R8HHMr

കൌതുകലോകം (പൊതുവിജ്ഞാനം)


കൌതുകലോകം (പൊതുവിജ്ഞാനം)

ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.


വനിതകളുടെ കണ്ടുപിടുത്തങ്ങള്‍


നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.

അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

  • വട്ടത്തിലുള്ള അറക്കവാള്‍

  • വൈദ്യുത ഹീറ്റര്‍

  • ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്

  • ഡയപ്പര്‍

  • എന്‍ജിനുകളുടെ പുകക്കുഴല്‍

  • കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ

  • ഡിഷ്‌ വാഷര്‍

  • വാഹനങ്ങളുടെ വൈപ്പര്‍

  • വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

  • ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്‌

  • കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

  • പേപ്പര്‍ ക്യാരി ബാഗ്‌

  • ലേസര്‍ പ്രിന്‍റര്‍‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)

ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff WorksFactMonster)


നീല നിറമുള്ള ഫേസ്ബുക്ക്


ഫേസ്ബുക്ക് ലോഗോ

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)


പൊതുവായ ചില തെറ്റിദ്ധാരണകള്‍


യേശു ജനിച്ചത്‌ ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ്‌ ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.

"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.

ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_common_misconceptions


ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"


അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.

ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.

(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)


ചിലതരം പേടികള്‍


പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:

  • "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.

  • "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.

മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_phobias


"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍


മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്‌ "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.

1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ്  (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ്‌ വെബ്സൈറ്റിലെ ലേഖനം)

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)


ജന്തുലോകത്തെ ചില കൌതുകങ്ങള്‍


കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത്‌ ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)

സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)

നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക്‌ കൊടുക്കാതിരിക്കുക.

(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)



തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.

നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)



ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.



***     ***    ***     ***



കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!



***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!



***     ***    ***     ***



എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!



***     ***    ***     ***



റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!



***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്. അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്. എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്. പത്രക്കുറിപ്പു്. ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി. ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്. ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും. ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്) 9446564540, babudomnic@gmail.com 12-01-2013 (തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.) സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ)

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളുടെ മുഴുവന്‍ പ്രതിഷേധം. പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ പ്രിന്‍സിപ്പലിനെ തിരിച്ചുകൊണ്ടുത്തരണമെന്ന ആവശ്യവുമായി സമരരംഗത്ത് എത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലാണ് പട്ടം സ്കൂളിലെ പ്രിന്‍സിപ്പല്‍ എന്‍ രത്നകുമാറിനെ ചിറയിന്‍കീഴ് കൂന്തളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

ഇദ്ദേഹത്തിനെതിരെ പ്രതികാരനടപടി എടുത്ത ദിവസംതന്നെ വിദ്യാര്‍ഥിനികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി റദ്ദുചെയ്ത് സ്കൂളിന് പ്രിയപ്പെട്ട പ്രിന്‍സിപ്പലിനെ തിരകെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. പണിമുടക്ക് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പണിമുടക്കിയവര്‍ക്കെതിരായ പ്രതികാരനടപടികള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും രത്നകുമാറിനെ തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പ്രത്യക്ഷസമരം തുടങ്ങിയത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥിനികളും ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച് പ്രത്യക്ഷസമരം തുടങ്ങി. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ സ്കൂളിലെത്തിയ രത്നകുമാറിനെ കുട്ടികള്‍ പോകാന്‍ അനുവദിച്ചില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ അധ്യാപകനെ തടഞ്ഞത്. ഇദ്ദേഹത്തിന് പകരമെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥിനികള്‍ സ്കൂളിന് മുന്നില്‍ തടഞ്ഞു.

ഇതോടെ രക്ഷിതാക്കളും കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം കൂടി. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളും രക്ഷിതാക്കളുമായി സംസാരിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സെക്രട്ടറി കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. ഇതിനിടെ, പൊലീസ് സംഘവും സ്കൂളിലെത്തി.

deshabhimani 160113

കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


"കാരുണ്യ" ഭാഗ്യക്കുറിയുടെ വരുമാനം റെക്കോഡ് കുറിക്കുമ്പോഴും രോഗികള്‍ക്ക് വിതരണം ചെയ്തത് ലാഭത്തുകയുടെ പകുതിമാത്രം. 336.94 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് 112 കോടിയാണ് ലാഭം. ഇതില്‍ 56.14 കോടി രൂപയാണ് സംസ്ഥാനത്തെ 5404 രോഗികള്‍ക്ക് വിതരണം ചെയ്തത്. ജില്ലകളില്‍ നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോറിനും കരളിനും ബാധിക്കുന്ന അസുഖങ്ങള്‍, ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങള്‍ക്കും സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാത്തവരാകണം. ആജീവനാന്തമുള്ള ചികിത്സക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സഹായം ലഭിച്ചവര്‍ക്ക് 70,000 രൂപ കുറച്ചാണ് നല്‍കുക. അപേക്ഷ സംബന്ധിച്ച നൂലാമാലകളാണ് നിര്‍ധന രോഗികളെ വലയ്ക്കുന്നത്. ഇത് പരിഹരിക്കുന്നതിനുപകരം സ്വകാര്യമേഖലയില്‍ കാരുണ്യ പദ്ധതിയുടെ പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ക്ക് പുറമെ സംസ്ഥാനത്തെ 40 പ്രമുഖ സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ പങ്കാളികളാക്കി. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രികളെ "കാരുണ്യ" കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇതിലൂടെ ലക്ഷങ്ങള്‍ ഈ ആശുപത്രികളിലേക്ക് ഒഴുകിയെത്തും. ഡയാലിസിസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ മരുന്ന് കാരുണ്യ പദ്ധതിയില്‍ പണം ഈടാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പണം കൈമാറാന്‍ വ്യവസ്ഥയില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിക്കുന്നത്. ആശുപത്രികള്‍ക്കും ന്യായവില മരുന്നുഷോപ്പുകള്‍ക്കും പരിശോധനാ ലാബുകള്‍ക്കുമുള്ള ബില്‍ തുക അടയ്ക്കാന്‍ മാത്രമേ നിയമപ്രകാരം അനുമതിയൂള്ളൂ. ജില്ലാ ലോട്ടറി ഓഫീസുകളിലെ "കാരുണ്യ" വിഭാഗത്തിലെത്തുന്ന അപേക്ഷയില്‍ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് സഹായം ശുപാര്‍ശ ചെയ്യുന്നത്.

deshabhimani 160113

2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


വാഷിങ്ടണ്‍: 2012ല്‍ 349 അമേരിക്കന്‍ സൈനികര്‍ ആത്മഹത്യചെയ്തതായി പെന്റഗണ്‍. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം 229 സൈനികരാണ് കൊല്ലപ്പെട്ടത്. 2011ല്‍ 301 സൈനികരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാനിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആത്മഹത്യാനിരക്കില്‍ മുന്നിലുള്ള സേനാവിഭാഗം മറീന്‍ കോറാണ്. മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം മറീനുകള്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കി. 48 പേര്‍. പൊതുവേ ആത്മഹത്യാനിരക്ക് കുറഞ്ഞ വ്യോമസേനയിലും നാവികസേനയിലും ഇക്കുറി കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്തു. 60 നാവികസേനാംഗങ്ങളും 59 വ്യോമസേനാംഗങ്ങളുമാണ് ജീവനൊടുക്കിയത്. സൈനികരുടെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ക്ലിനിക്ക് തുടങ്ങിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. ആത്മഹത്യ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രശ്നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ പഠിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെന്റഗണ്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

2013 ജനുവരി 14, തിങ്കളാഴ്‌ച

കൗതുകവാര്‍ത്തകള്‍


ഭൂമി ഇനിയെത്ര കാലം

500 കോടി വര്‍ഷത്തിനകം ഭൂമിയെ ബുധനോ ചൊവ്വയോ ഇടിച്ചു തകര്‍ക്കും!


അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധനോ ചൊവ്വയോ ഭ്രമണപഥത്തില്‍നിന്ന് തെറ്റിവന്ന് ഭൂമിയില്‍ ഇടിച്ച് ജീവജാലങ്ങളെല്ലാം നശിച്ചേക്കുമെന്ന് പ്രവചീക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.
സൌരയൂധത്തെ സംബന്ധിച്ചു നടത്തിയ രണ്ടു പ്രത്യേക പഠനങ്ങളില്‍ സൂര്യന് ചുറ്റിനും നിശ്ചിത ഭ്രമണപഥത്തില്‍ 40 ദശലക്ഷം വര്‍ഷം മാത്രമേ ഒരു ഗ്രഹത്തിന് സ്ഥിരമായി ഭ്രമണം ചെയ്യാന്‍ കഴിയൂ എന്നു കണ്ടെത്തി. അതിനുശേഷം ഭ്രമണത്തില്‍നിന്ന് ഗ്രഹം അകലും. അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധന്‍റെ ഭ്രമണത്തില്‍ സ്ഥാനചലനം ഉണ്ടാകാനിടയുണ്ടത്രെ.
ഈ സ്ഥാനഭ്രംശം സൌരയൂഥത്തിന്‍റെ ബാലന്‍സ് തകര്‍ക്കും. ചൊവ്വയോ ബുധനോ ഭൂമിയുമായി കൂട്ടി ഇടിക്കുന്നതിന് ഇത് ഇടയാക്കും. അതോടെ ഭൂമിയിലെ സമസ്ത ജീവജാലങ്ങളും നശിക്കും. ചൊവ്വയുമായാണ് കൂട്ടിയിടിക്കുന്നതെങ്കില്‍ ഭൂമി 1000 വര്‍ഷത്തോളം ഒരു ചുവന്ന നക്ഷത്രമായി 
കിടക്കുമെന്ന് 'ന്യൂ സയന്‍റിസ്റ്റ്' മാഗസിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗ്രിഗറി ലാവ്ലിന്‍ പറയുന്നു.


( കലാകൌമുദി ദിനപത്രം )

ഇന്ത്യ ദരിദ്രയോ


ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ഇന്ദ്ര നൂയി, വിക്രം പണ്ഡിറ്റ്, രാജീവ് എല്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്നു.
പെപ്സി കമ്പനി മേധാവിയായ ഇന്ദ്രനൂയിക്ക് 49 ലക്ഷം ഡോളര്‍ ശമ്പളം ഉള്‍പ്പെടെ വാര്‍ഷിക പ്രതിഫലമായി ലഭിച്ചത് 1.47 കോടി ഡോളറാണ്. ( 58.73 കോടി രൂപ )
.
റോം അന്‍ഡ്ഹൌസിന്‍റെ ചീഫ് എക്സികൂട്ടിവ് ഓഫീസറായ ഗുപ്തയ്ക്ക് 73 ലക്ഷം ഡോളറാണ്. ( 29.16 കോടി രൂപ ) വാര്‍ഷിക പ്രതിഫലം. ഇതില്‍ 29 ലക്ഷം ഡോളര്‍ ശമ്പളമാണ്.
സിറ്റി ഗ്രൂപ്പിന്‍റെ മേധാവിയായി കഴിഞ്ഞ ഡിസംബറിലാണ് പണ്ഡിറ്റ് ചുമതലയേറ്റത്. 32 ലക്ഷം ഡോളറാണ് ( 12.78 കോടി രൂപ ) അദ്ദേഹത്തിന്‍റെ വാര്‍ഷിക പ്രതിഫലം.
( കടപ്പാട് - കലാകൌമുദി ദിനപത്രം ഏപ്രില്‍, 8, 2008 

ഇന്ത്യയിലെ വില കൂടിയ വീടുകള്‍


താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്.
ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത്
ഒന്നാമതായി മുകേഷ് അംബാനിയുടെ Antilla തന്നെ. 27 നിലകള്‍ ഉള്ള 4 ലക്ഷം square feet വിസ്തീര്‍ണമുള്ള ഈ വീടിന്റെ വില കേട്ടാല്‍ ഞെട്ടരുത്. 2 billion US Dollars . ഒരു Billion എന്ന് പറഞ്ഞാന്‍ 100 കോടി. ഡോളറിന്റെ ഇന്നത്തെ വില Rs 56 /- . ഇനി ഈ വീടിന്റെ വില രൂപയില്‍ ഒന്ന് കൂട്ടി നോക്ക്. ബോധം കെടാതെ നോക്കണേ …














ഷാരൂഖ്‌ ഖാന്‍റെ mannat എന്ന കൊട്ടാരത്തിന്റെ ഇന്നത്തെ വില 100 കോടി … മുംബൈയിലെ ബാന്ദ്ര യിലാണ് ഈ കൊട്ടാരം


Anil Ambani’s Abode
പണി ഇതുവരെ തീര്‍നിട്ടില്ലങ്കിലും ഈ സൌധത്തിന്റെ വില ഏകദേശം 5000 കോടി വരുമത്ര. മുകേഷ് അംബാനി യുടെ അടിപൊളി വീട് കണ്ടു അനിയന്‍ അനില്‍ അംബാനിക്കും ഒരു മോഹം .. നടക്കട്ടെ

വിജയ്‌ മല്ല്യ യുടെ White House
KingFisher വിമാനങ്ങള്‍ മൂക്ക് കുത്തി എങ്കിലും മല്ല്യ യുടെ Bangalore UB City യിലുള്ള White House എന്ന കൊട്ടത്തിന്റെ പണി ഗംബീരമായ് നടക്കുന്നുണ്ട് .

ഇന്ന് ഞാന്‍, നാളെ നീ – മരിച്ചവര്‍ തിരിച്ചു വരുന്നു

ഇന്തോനേഷ്യയില്‍ ‘മാ-നേന്‍ ‘ എന്ന വിചിത്രമായ ചടങ്ങുണ്ട്. ആ ദിവസം മമ്മികളില്‍ അടക്കിയ മരണപ്പെട്ടവരെ ബന്ധുക്കള്‍ പുറത്തെടുത്ത് കുളിപ്പിച്ച്, പൗഡറിട്ട്, ഡൈ ചെയ്ത്, പുത്തനുടുപ്പിടുവിച്ച് കുറച്ചുനേരം കൂടെ നിര്‍ത്തി വീണ്ടും കുഴിയിലേക്ക് കിടത്തും. മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ ‘മാ-നേന്‍ ‘ -ലൂടെ. കുടുംബത്തില്‍ മരിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും മരണപ്പെട്ട വ്യക്തിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തും.
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും
2012 ആഗസ്റ്റ് 23-ന് ഇന്തോനേഷ്യയിലെ ടാനാ ടോറജോയില്‍ ‘മാ-നേന്‍’ വീണ്ടും നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവര്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ടു. പുതിയ കാലത്തിലേക്ക് അവര്‍ വേഷമണിഞ്ഞു. ഉറ്റവര്‍ അവര്‍ക്കരികില്‍ വന്ന് അനുഗ്രഹം വാങ്ങി. സ്‌നേഹസങ്കടങ്ങളോടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് അവര്‍ വീണ്ടും മരണപ്പെട്ടവരെ കുഴിമാടത്തിലേക്ക് യാത്രയാക്കി. അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.




ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ തടഞ്ഞത് ഉമ്മന്‍ചാണ്ടി: വയലാര്‍ രവി


ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ തടഞ്ഞത് ഉമ്മന്‍ചാണ്ടി: വയലാര്‍ രവി


രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തത് എ ഗ്രൂപ്പുകാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. എ കെ ആന്റണിയാണ് രമേശ്ചെന്നിത്തലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം സമ്മതിച്ചു. എന്നാല്‍, ഈ തീരുമാനം കേരളത്തില്‍ എത്തിയപ്പോള്‍ എ ഗ്രൂപ്പുകാര്‍ അട്ടിമറിച്ചെന്നും വയലാര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ, ഉപമുഖ്യമന്ത്രിസ്ഥാനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സ്വയം നിരാകരിച്ചതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ എ കെ ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി പദം ചെന്നിത്തലയ്ക്കു നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി. അബദ്ധം കാണിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സുഹൃത്തുക്കള്‍ ഉപദേശിച്ചു. ഇതേ തുടര്‍ന്നാണ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തലയും തീരുമാനിച്ചു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്നും അതില്‍ തനിക്ക് പരിഭവമില്ലെന്നും വയലാര്‍ രവി പറഞ്ഞു.

ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി നിഷേധിക്കുകയായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരാണ് ആദ്യം വെളിപ്പെടുത്തിയത്. ആരോപണം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ഉപമുഖ്യമന്ത്രിപദം ചെന്നിത്തല നിരാകരിക്കുകയായിരുന്നെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടന്നത് സത്യമാണെങ്കിലും നിര്‍ദേശം വേണ്ടെന്നുവച്ചത് ചെന്നിത്തല തന്നെയാണ് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. മന്ത്രിസഭാ പുനഃസംഘടനാ വേളയിലും ചെന്നിത്തല തീരുമാനം മാറ്റിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ആഭ്യന്തരമന്ത്രി പദം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത് മുഖ്യമന്ത്രിക്ക് "നിന്ന് ഭരിക്കാന്‍" സാധിക്കാത്തതു കൊണ്ടായിരിക്കുമെന്നും രവി പരിഹസിച്ചു. ഉമ്മന്‍ചാണ്ടി എല്ലാ ജോലിയും ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒപ്പിടുന്നതു പോലും നിന്നുകൊണ്ടാണ്. സമുദായ സംഘടനകള്‍ നിര്‍ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മന്ത്രിമാരെ നിശ്ചയിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്. സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്താണ് നിശ്ചയിച്ചതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞത് അറിയില്ല. മന്ത്രിസഭാ പുനഃസംഘടനയില്‍ തനിക്ക് പങ്കില്ല. അതിനാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നും സുകുമാരന്‍നായരോടു തന്നെ ചോദിക്കണമെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ കാഴ്ചപ്പാടു കൊണ്ടും കരുത്തുകൊണ്ടും ഒന്നാമന്‍ കെ കരുണാകരനാണ്. ഘടകകക്ഷികളെയും ജാതിസംഘടനകളെയും വേണ്ടിടത്തു നിര്‍ത്താന്‍ അദ്ദേഹത്തിന് മികച്ച കഴിവുണ്ടായിരുന്നെന്നും വയലാര്‍ രവി അനുസ്മരിച്ചു.

മിനിമം പെന്‍ഷന്‍ ഉറപ്പ്; പണിമുടക്ക് ഒത്തുതീര്‍ന്നു


മിനിമം പെന്‍ഷന്‍ ഉറപ്പ്; പണിമുടക്ക് ഒത്തുതീര്‍ന്നു


നവലിബറല്‍ നയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിവന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പായി. ഞായറാഴ്ച അര്‍ധരാത്രി ധനമന്ത്രി കെ എം മാണിയുമായും തിങ്കളാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്ചയോളം നീണ്ട സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ ഉന്നയിച്ച സുപ്രധാന ആവശ്യമായ മിനിമം പെന്‍ഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെടും. ഇപിഎഫ് റിട്ടേണില്‍ കുറയാത്ത തുക പെന്‍ഷനായി ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെ തുടരുമെന്നും ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയുള്ളൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമരത്തിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ല. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജീവനക്കാരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയത്. ചര്‍ച്ചയില്ലെന്ന് പലകുറി ആവര്‍ത്തിക്കുകയും സമരരംഗത്തുള്ളവരെ പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രി, മന്ത്രി മാണി വഴിയാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് രംഗവും വിദ്യാലയങ്ങളും പൂര്‍ണമായും സ്തംഭിച്ചതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. പങ്കാളിത്ത പെന്‍ഷനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംഘടനാപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ എം മാണിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ് പ്രകാശ്, പി എച്ച് എം ഇസ്മയില്‍, എം ഷാജഹാന്‍, കെ ശിവകുമാര്‍, എസ് വിജയകുമാരന്‍ നായര്‍, ഇ നിസാറുദ്ദീന്‍, എന്‍ ശ്രീകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ധനകാര്യ പ്രിന്‍സിപ്പല്‍ വി പി ജോയി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ചയായി സമരം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലേബര്‍ കമീഷണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി ആര്‍ ആനന്ദന്‍, ലേബര്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ പ്രസന്നന്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ ബേബി കാസ്ട്രോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയും സസ്പെന്‍ഡ് ചെയ്തു.

എംപ്ലോയ്മെന്റ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി ആര്‍ റൈനോള്‍ഡ്, എസ് ജയചന്ദ്രന്‍നായര്‍, ശ്രീകാന്തന്‍, വൈക്കം എംപ്ലോയ്മെന്റ് ഓഫീസര്‍ സോമനാഥന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ട്രെയ്നിങ് വകുപ്പില്‍ കോട്ടയം ആര്‍ഐസിയില്‍ ട്രെയ്നിങ് ഓഫീസര്‍ മൊയ്തീന്‍കുട്ടിയും സസ്പെന്‍ഷനിലാണ്. ധനുവച്ചപുരം ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ഷമ്മി ബെക്കറെ നിലമ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.

2013 ജനുവരി 13, ഞായറാഴ്‌ച

ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്


ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്


ടി പി ചന്ദ്രശേഖരന്റെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി (ആര്‍എംപി)യെ വിപ്ലവപാര്‍ടിയായി ചിത്രീകരിക്കാന്‍ വലതുപക്ഷരാഷ്ട്രീയക്കാരും ശിങ്കിടി മാധ്യമങ്ങളും വല്ലാതെ ക്ലേശിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയ സഹായഗ്രൂപ്പായ ഇതിനെ വിപ്ലവപാര്‍ടിയെന്നു വിളിക്കുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നിരക്കുന്നതല്ല. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടുവെന്നതുകൊണ്ട് ഈ ഗ്രൂപ്പിന്റെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വ്യത്യാസം സംഭവിക്കുന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റം സംഘടിപ്പിച്ച് ഭരണകൂടം പിടിച്ചെടുക്കുകയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ബഹുജന-തൊഴിലാളി വര്‍ഗ പാര്‍ടിയാണ് വിപ്ലവപാര്‍ടി. ആ ദിശയിലേക്കൊന്നും ഈ ഗ്രൂപ്പിനെ ആരും പരിഗണിക്കില്ല.

ഒഞ്ചിയത്ത് ഏരിയ കമ്മിറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിനുപുറമെ, ആര്‍എംപിയുടെ മുന്‍കൈയില്‍ ഇടതുപക്ഷ ഏകോപനസമിതി മൂന്നുവര്‍ഷംമുമ്പ് പ്രവര്‍ത്തിച്ചുവരുന്നു. പാരീസ് കമ്യൂണിന്റെ കാലത്ത് കമ്യൂണിനെ ഒറ്റുകൊടുത്ത വഞ്ചകരുടെ കൂട്ടമായിരുന്നു ലൂയി ബ്ലാങ്കും പ്രഭൃതികളും. ഇവരുടെ വികൃതരൂപമാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഒരു താലൂക്കിലുള്ള ഈ രാഷ്ട്രീയസംഘടന. ലൂയി ബ്ലാങ്കിന്റെയും കൂട്ടരുടെയും വഞ്ചനകാരണം 30,000 പാരീസ് പൗരന്മാരുടെ കഥകഴിക്കാന്‍ ശത്രുക്കള്‍ക്ക് അവസരമുണ്ടായി. ഇന്ന് അഭിനവ ലൂയി ബ്ലാങ്ക് സന്തതികളുടെ പിന്തുണയോടെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടഭീകരത നടപ്പാക്കാനുള്ള യജ്ഞത്തിലാണ്. സിപിഐ എമ്മുമായി അങ്കംകുറിച്ച് അകന്നവര്‍ തെറ്റുതിരുത്തി പാര്‍ടിയുമായി സഹകരിക്കുന്ന പ്രക്രിയ ശക്തിപ്പെട്ടതിന് മധ്യേയാണ്, ചന്ദ്രശേഖരന്റെ കൊലപാതകം. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു മുമ്പും ശേഷവും സിപിഐ എമ്മുമായി പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ആര്‍എംപി അകല്‍ച്ചയിലാണെന്ന് അവരുടെ നേതാക്കള്‍ ആവര്‍ത്തിച്ചു വിശദീകരിക്കുന്നുണ്ട്.

ആര്‍എംപിയുടെയും ഏകോപനസമിതിയുടെയും രൂപീകരണസ്വഭാവമെന്തെന്ന് ഏകോപനസമിതിയുടെ സംസ്ഥാനപ്രസിഡന്റ് വിശദീകരിക്കുന്നതിങ്ങനെയാണ്: ""സിപിഐ എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനുശേഷം പുറത്താക്കപ്പെട്ടവരും അതിനുമുമ്പ് മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപംനല്‍കിയ സംഘടനയാണിത്"". സിപിഐ എം വിരോധത്താല്‍ രൂപീകൃതമായ രാഷ്ട്രീയസംവിധാനമാണ് ആര്‍എംപിയും ഏകോപനസമിതിയും. ഏറാമല പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം മുന്നണിമര്യാദപ്രകാരം ജനതാദളിന് നല്‍കുന്നതിനുള്ള തീരുമാനത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ടിയെ വെല്ലുവിളിച്ചവര്‍ നേതൃത്വം നല്‍കി രൂപീകരിച്ച ആര്‍എംപിക്ക് ആദ്യം പ്രത്യയശാസ്ത്രപ്രശ്നമോ ആശയപരമായ അഭിപ്രായവ്യത്യാസമോ പാര്‍ടിയുമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദര്‍ശപരിവേഷം നല്‍കാന്‍ പിന്നീട് പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്തത സ്ഥാപിക്കുകയായിരുന്നു. ഇവരുടെ മുഖ്യലക്ഷ്യമാകട്ടെ, സിപിഐ എമ്മിനെ കഴിയുന്നത്ര തകര്‍ക്കുക എന്നതായി. സിപിഐ എമ്മില്‍ തിരിച്ചെത്തുന്നതിന് ചന്ദ്രശേഖരനും കൂട്ടരും ഉദ്ദേശിച്ചിരുന്നില്ലെന്നും ആ വിധം ചര്‍ച്ച നടന്നിരുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നുമാണ് ചന്ദ്രശേഖരന്റെ വിധവ കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. പ്രത്യയശാസ്ത്രഭിന്നത അടച്ചിട്ട മുറിയിലെ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്താണ് ഇത്ര വലിയ പ്രത്യയശാസ്ത്രഭിന്നത? ആര്‍എംപിക്ക് സിപിഐ എമ്മുമായി യോജിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര അകലമുണ്ടെന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും ഏകോപനസമിതിയുടെ പ്രസിഡന്റ് തന്റെ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ: ""1964ലെ പാര്‍ടിപരിപാടി 2000-ാമാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വെച്ച് ഭേദഗതി ചെയ്തതോടെ, വിപ്ലവപാര്‍ടി എന്ന നിലയില്‍നിന്ന് സിപിഐ എം പിന്മാറി.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍വരാന്‍ കഴിയുംവിധം പാര്‍ടി പരിപാടി പരിഷ്കരിച്ച സിപിഐ എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്‍പ്പന്നമാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി."" അതായത്, ആര്‍എംപിക്കാര്‍ സ്ഥാപിക്കാന്‍ നോക്കുന്നത്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, പ്രകാശ് കാരാട്ട് എന്നിവര്‍ വിപ്ലവത്തെ വഞ്ചിച്ചു എന്നാണ്. അതാണ് ആര്‍എംപിയുടെ സ്ഥാപനകാരണം എന്നാണ്. ഇക്കാര്യം ചില ലേഖനങ്ങളിലൂടെ ഇക്കൂട്ടര്‍ വിവരിച്ചിട്ടുണ്ട്. സിപിഐ എം പ്രത്യേക സമ്മേളനം തിരുവനന്തപുരത്ത് 2000 ഒക്ടോബറില്‍ ചേര്‍ന്ന് പാര്‍ടി പരിപാടി പുതുക്കിയതിനാണ് സുര്‍ജിത് മുതല്‍ കാരാട്ട് വരെയുള്ളവരും അവര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ പാര്‍ടിയെയും വിപ്ലവവിരുദ്ധ ഗണത്തിലാക്കിയിരിക്കുന്നത്. പാര്‍ടി പരിപാടി കാലോചിതമാക്കാന്‍ തീരുമാനിച്ചത് 1992ലെ 14-ാം പാര്‍ടികോണ്‍ഗ്രസിലാണ്. മുതലാളിത്തത്തിന്റെ തകര്‍ച്ച വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയും സോഷ്യലിസം അനുസ്യൂതം പുരോഗതിയിലേക്കും സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങള്‍ അനുദിനം ശക്തിപ്പെടുന്നതുമായ സാഹചര്യത്തിലാണ് 1964ല്‍ പാര്‍ടി പരിപാടി രൂപപ്പെടുത്തിയത്. എന്നാല്‍, മാറിയ സാര്‍വദേശീയ- ദേശീയ പരിതസ്ഥിതികള്‍കൂടി കണക്കിലെടുത്താണ് പാര്‍ടി പരിപാടിയില്‍ കാലോചിതമാറ്റം വരുത്താന്‍ ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ത്തന്നെ തീരുമാനിച്ചത്. പാര്‍ടിപരിപാടി കാലോചിതമാക്കിയത് വിപ്ലവവിരുദ്ധമാണെന്ന് ആര്‍എംപിയും ഇടതുപക്ഷ ഏകോപനസമിതിയും വിലയിരുത്തുമ്പോള്‍, അവര്‍ നിരാകരിക്കുന്നത് ഇ എം എസ്, നായനാര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളെയാണ്. ആര്‍എംപിയെ സിപിഐയില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് സിപിഐക്കാര്‍ കാണുന്നുണ്ടോ എന്നറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സിപിഐയില്‍ ലയിക്കാന്‍ അഭ്യര്‍ഥിച്ച ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നത് സിപിഐയില്‍ ചേരുന്നത് വിപ്ലവകരമാണെന്നു കരുതാനുള്ള മൗഢ്യം തങ്ങള്‍ക്കില്ലെന്നാണ്. സിപിഐയില്‍ ചേരുകയെന്നാല്‍ വലത്തോട്ടുള്ളപോക്കാണെന്നാണ്. പക്ഷേ, ഇക്കൂട്ടര്‍ക്കുതന്നെ മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നതില്‍ കുറ്റബോധമില്ല, അസാധാരണ വിപ്ലവാവേശമുണ്ട്.

എന്നിട്ട് ഇവര്‍ പ്രഖ്യാപിക്കുന്നത്, ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് ബദലാണ് എന്നതാണ്. ഈ കമ്യൂണിസ്റ്റ് ബദലിന്റെ മനസ്സിലിരിപ്പെന്തെന്ന് ഏകോപനസമിതിക്കാര്‍ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച "കമ്യൂണിസ്റ്റ് സംഗമം" എന്ന് പേരിട്ട് നടത്തിയ യോഗം ബോധ്യപ്പെടുത്തി. മഹാനായ എ കെ ജിയുടെ സ്മരണതുടിക്കുന്നതും ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞ നേതാക്കളുടെ അടക്കം മുന്‍കൈയില്‍ സ്ഥാപിച്ചതുമായ തിരുവനന്തപുരത്തെ എ കെ ജി സെന്റര്‍ കടപുഴക്കാനുള്ള ആഗ്രഹമാണ് ആ യോഗത്തില്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യവോട്ട് നല്‍കി യുഡിഎഫിന്റെ വാലായി മാറിയ "കേമന്‍"തന്നെ സംഗമം ഉദ്ഘാടനംചെയ്തത് അര്‍ഥവത്തായി. ഇതിന് കമ്യൂണിസ്റ്റ് വിരുദ്ധസംഗമം എന്നോ കോണ്‍ഗ്രസ് സേവാസംഗമം എന്നോ നാമകരണം ചെയ്തിരുന്നെങ്കില്‍ ഉചിതമായേനെ.

കമ്യൂണിസ്റ്റുകാരെ ആറടിമണ്ണില്‍ കുഴിച്ചുമൂടുമെന്നും ഇനി നൂറുവര്‍ഷം അധികാരത്തില്‍വരില്ലെന്നും ശപിച്ച എ കെ ആന്റണി ജീവിച്ചിരിക്കേതന്നെ സിപിഐ എം നേതൃത്വത്തില്‍ മന്ത്രിസഭ വരികയും ഭരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉപ്പുനോക്കാന്‍ ഒരു സീറ്റില്ലാതെ പോയതും ചരിത്രം. അതൊന്നും "കോണ്‍ഗ്രസ് സേവാസംഗമ"ക്കാര്‍ മറക്കണ്ട.

ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ രൂപീകരിച്ച നക്സല്‍ഗ്രൂപ്പുകളുടെ മറ്റൊരു വകഭേദമാണ് ആര്‍എംപി. ഈ നക്സല്‍ഗ്രൂപ്പുകളെ വിപ്ലവാഭാസക്കാര്‍ എന്നാണ് ഇ എം എസ് വിളിച്ചത്. എന്നിട്ടും നക്സല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സിപിഐ എം ആണെന്ന് ഒരുവശത്ത് വിരുദ്ധരാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരോപിച്ചു. അതിലൂടെ അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയ്ക്കിടാന്‍ ശ്രമിച്ചു. മറുവശത്ത്, ഈ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ധീരരും വിപ്ലവകാരികളുമാണെന്ന് പറഞ്ഞുപരത്തി. അങ്ങനെ, സിപിഐ എമ്മിന് വിപ്ലവമില്ലെന്നു വരുത്താന്‍നോക്കി. ഇപ്പോഴാകട്ടെ, ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഈ കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും പാര്‍ടി വ്യക്തമാക്കി. എന്നിട്ടും സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടി എന്ന് വരുത്താനാണ് നോട്ടം. ഇതിനൊപ്പം ആര്‍എംപിയിലാണ് യഥാര്‍ഥ വിപ്ലവകാരികളുള്ളതെന്നും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു.

നക്സലുകള്‍ പാര്‍ലമെന്റിതര മാര്‍ഗത്തിലെ ഇടതുപക്ഷ തീവ്രവാദത്തിലായിരുന്നെങ്കില്‍ ആര്‍എംപിക്കാര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലെ കടുത്ത അവസരവാദികളും റിവിഷനിസ്റ്റുകളുമാണ്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തെളിക്കുന്ന വഴിയിലൂടെ പായുന്ന ഭരണവര്‍ഗത്തിന്റെ കൈയിലെ കോടാലിക്കൈയായി ആര്‍എംപി മാറിയിരിക്കുന്നത്. വിപ്ലവാഭാസക്കാരാണ് നക്സലുകളെന്ന് ഇ എം എസും സിപിഐ എമ്മും വിശേഷിപ്പിച്ചെങ്കിലും മാര്‍ക്സിസ്റ്റ് വിരുദ്ധ സര്‍ക്കാരിന്റെ കാലത്ത് നക്സല്‍നേതാവ് വര്‍ഗീസിനെ പൊലീസ് വെടിവച്ച് കൊന്നപ്പോള്‍ അതില്‍ സിപിഐ എം ശക്തിയായി പ്രതിഷേധിച്ചു. അങ്ങനെ പ്രതിഷേധിച്ചപ്പോഴും വര്‍ഗീസിന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് പാര്‍ടി ഓര്‍മിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ലെനിന്‍ സ്വീകരിച്ച ശൈലിയാണ് സിപിഐ എം എന്നും പിന്തുടരുന്നത്. റഷ്യന്‍ ചക്രവര്‍ത്തി സാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സ്വന്തം സഹോദരനെ സാര്‍ ഭരണം തൂക്കിലേറ്റിയപ്പോള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ലെനിന്‍തന്നെ സഹോദരന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുമ്പോള്‍ത്തന്നെ ചന്ദ്രശേഖരന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ ആര്‍എംപിയുടെയും പാത വിപ്ലവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ തെളിഞ്ഞത്.

ചാണകവെള്ളം, നായ്ക്കുരണപ്പൊടി മനോരമവക


ചാണകവെള്ളം, നായ്ക്കുരണപ്പൊടി മനോരമവക


അധികാരത്തിന്റെ മത്ത് പിടിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും വെല്ലുവിളിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കടുത്ത അധിക്ഷേപവുമായി രംഗത്ത്. പണിമുടക്ക് നേരിടാന്‍ പൊലീസിനെയും ഗുണ്ടാസംഘങ്ങളെയും കയറൂരിവിട്ട യുഡിഎഫ് സര്‍ക്കാരിന് ജീവനക്കാരുടെ സംഘടിതശക്തിയെ തരിമ്പും ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്ക് ജീവനക്കാരും അധ്യാപകരും വെറും "ഈച്ച"കള്‍മാത്രം. അധിക്ഷേപവും വെല്ലുവിളിയുമായി യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിടുമ്പോള്‍ ചാണകവെള്ളം, നായ്ക്കുരണപ്പൊടി, ചീമുട്ട, കരിഓയില്‍ തുടങ്ങിയവയുമായി "മലയാള മനോരമ"യും സജീവമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് എല്ലാ എതിര്‍പ്പും തള്ളി മുന്നേറുന്നത് മലയാള മനോരമയുടെ സമനില തെറ്റിച്ചിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തമാണ് ഏതാനും ദിവസമായുള്ള പത്രത്തിന്റെ പ്രകടനം. ഒന്നാംപേജുമുതല്‍ എല്ലായിടത്തും മനോരമ നിറയെ ചാണകവെള്ളവും കരിഓയിലും ചീമുട്ടയും നായ്ക്കുരണപ്പൊടിയുമേ ഉള്ളൂ.  മനോരമയില്‍ സഭ്യതയുടെ എല്ലാ അതിരും വിട്ടാണ് സമരത്തിനെതിരെ മനോരമയുടെ ഉറഞ്ഞുതുള്ളല്‍. സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ചാണകവും നായ്ക്കുരണപ്പൊടിയും വിതറിയും ചീമുട്ടയെറിഞ്ഞും മനോരമ യുഡിഎഫ് സര്‍ക്കാരിന് ഒത്താശചെയ്യുന്നു.

തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മനോരമയുടെ നായ്ക്കുരണപ്പൊടിച്ചൊറിച്ചിലിന് ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. അവിടെ ക്ലാസുകളില്‍ സമരക്കാര്‍ നായ്ക്കുരണപ്പൊടി വിതറിയെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചൊറിച്ചിലെന്നുമാണ് മനോരമ പ്രചരിപ്പിച്ചത്. ഒരു വിദ്യാര്‍ഥിയുടെ ടിസി കിട്ടാത്ത ദേഷ്യത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഇത് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, സമരരംഗത്തുള്ളവരെയാണ് മനോരമ പ്രതിക്കൂട്ടിലാക്കിയത്. സമരവുമായി ഈ സംഭവത്തിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നവരില്‍ വലിയ വിഭാഗം ഈ പത്രത്തിന്റെ സ്ഥിരം വരിക്കാരാണ്. പണം കൊടുത്ത് പത്രം വാങ്ങുന്നവരെത്തന്നെയാണ് മനോരമ അപമാനിക്കുന്നത്.

പൊലീസിനെയും കെഎസ്യു വേഷം കെട്ടിയ ഗുണ്ടാസംഘങ്ങളെയും ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ചിട്ടും ജീവനക്കാരുടെ സമരവീര്യം തകര്‍ക്കാനായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയുടെ ഭാഷ മാത്രമേ കൈവശമുള്ളൂ. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്നതു മറന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. "ചര്‍ച്ചയില്ല", "ലീവെടുത്തവര്‍ തിരിച്ചുവരേണ്ടിവരില്ല" തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ സംഘടിതപ്രസ്ഥാനങ്ങളെ വിരട്ടിനിര്‍ത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കുന്നു. മിനിമം പെന്‍ഷന്‍ കിട്ടുമോ, പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നത് ഏത് സ്ഥാപനത്തില്‍, പണം തിരികെ കിട്ടുമെന്ന് എന്താണുറപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഉത്തരംമുട്ടിയ മുഖ്യമന്ത്രി ചര്‍ച്ച നടത്തി ഇനിയും അവഹേളിതനാകാന്‍ താനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഭീഷണിയുടെ പാതയിലാണെങ്കില്‍ ആഭ്യന്തരമന്ത്രി ജീവനക്കാരെയും അധ്യാപകരെയും അപമാനിക്കുന്നു. അദ്ദേഹത്തിന് അവര്‍ ഈച്ചകളാണ്.ഈച്ചകളെ വെടിവയ്ക്കാറില്ലെന്ന "ഫലിത"മാണ് ആഭ്യന്തരമന്ത്രി കോട്ടയത്ത് എഴുന്നെള്ളിച്ചത്. 

പണിമുടക്കിന് വലിയ ജനപിന്തുണ കിട്ടുന്നത് സര്‍ക്കാരിനെയും മനോരമ അടക്കമുള്ള യുഡിഎഫ് അനുകൂല മാധ്യമങ്ങളെയും പ്രകോപിപ്പിക്കുന്നു. ഹര്‍ത്താലുകളില്‍ പ്രസവത്തിന്റെ കണക്കെടുപ്പാണ് മനോരമയ്ക്ക് പ്രിയം. പണിമുടക്ക് തുടങ്ങിയശേഷമാകട്ടെ ചാണകവും നായ്ക്കുരണയുമൊക്കെയാണ് പഥ്യം. സമരത്തെ കരിവാരിത്തേക്കുകയും ജനങ്ങളില്‍ സമരവിരുദ്ധചിന്ത സൃഷ്ടിക്കുകയുമാണ് നാലുദിവസമായി തുടരുന്ന ദുഷ്പ്രചാരണത്തിന്റെ ലക്ഷ്യം. എന്നാല്‍, ഓരോ ദിവസവും സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ മനോരമ കെട്ടിപ്പൊക്കുന്ന നുണകള്‍ പൊളിയുകയാണ്. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ജയിലിലടച്ചതും സ്ത്രീകളെ പുരുഷ പൊലീസ് ക്രൂരമായി മര്‍ദിച്ചതും വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയതുമൊന്നും മനോരമയെ തെല്ലും അലട്ടിയിട്ടുമില്ല.