ബ്ലോഗ് ആര്‍ക്കൈവ്

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രഞ്ച് സ്ഥാനപതിയോട് സിപിഐ എം

നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രഞ്ച് സ്ഥാനപതിയോട് സിപിഐ എം

ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിയും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന നിലപാടില്‍നിന്ന് പിന്നോക്കം പോകില്ലെന്ന് സിപിഐ എം ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതിയെ അറിയിച്ചു. ആണവബാധ്യതാ നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എകെജി ഭവനിലെത്തിയ ഫ്രഞ്ച് സ്ഥാനപതി ഫ്രാന്‍കോയിസ് റിഷിയറുമായുള്ള കൂടിക്കാഴ്ചയില്‍ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ എം നിലപാടില്‍ മാറ്റം വരുത്തണമെന്ന അഭ്യര്‍ഥനയുമായാണ് സ്ഥാനപതി എ കെ ജി ഭവനില്‍ വന്നത്. ആണവ ബാധ്യതാ വിഷയത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചുവെന്ന് റിഷിയര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ആണവ സഹകരണത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ നിയമത്തെ മാനിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ആണവബാധ്യതയെന്നത് ഒരു സുപ്രധാന ഘടകമാണ്. സിപിഐ എമ്മിന് ഈ വിഷയത്തില്‍ സുശക്തമായ നിലപാടുണ്ട്. ആണവ മേഖലയിലെ ഇപ്പോഴത്തെ പ്രവണതയെക്കുറിച്ചും ആണവോര്‍ജ ഉല്‍പ്പാദനത്തിലെ വര്‍ധിച്ചുവരുന്ന സഹകരണത്തെക്കുറിച്ചും സിപിഐ എം നേതൃത്വവുമായി ചര്‍ച്ചചെയ്തു- റിഷിയര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ സ്ഥാപിക്കുന്ന ആണവനിലയത്തിലേക്ക് ആറ് യൂറോപ്യന്‍ പ്രഷറൈസ്ഡ് റിയാക്ടറുകള്‍ വിതരണംചെയ്യാന്‍ ഫ്രഞ്ച് കമ്പനിയായ അറീവ തയ്യാറെടുക്കുന്നതിനിടെയാണ് ഫ്രഞ്ച് അംബാസഡര്‍ കൂടിക്കാഴ്ചയ്ക്കെത്തിയത്. ആണവബാധ്യതാ നിയമത്തില്‍ വിതരണ കമ്പനിക്ക് കൂടി ഉത്തരവാദിത്തം ഉറപ്പാക്കുന്ന വ്യവസ്ഥ കടുപ്പം നിറഞ്ഞതാണെന്ന നിലപാടാണ് ഫ്രാന്‍സിന്. സിപിഐ എം ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ വ്യവസ്ഥ നിയമത്തിന്റെ ഭാഗമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. വ്യവസ്ഥ ദുര്‍ബലമാക്കാനുള്ള ശ്രമം അമേരിക്കയും ഫ്രാന്‍സും മറ്റും സജീവമാക്കിയിട്ടുണ്ട്. വിതരണ കമ്പനിയെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ പാര്‍ടിയുടെ നിലപാട് ആവര്‍ത്തിച്ചു. നിര്‍മാണപ്പിഴവ് മൂലം ദുരന്തമുണ്ടായാല്‍ വിതരണ കമ്പനിക്ക് നഷ്ടപരിഹാര ബാധ്യത നിയമത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്- യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ ആണവകമ്പനികളെ സഹായിക്കുന്നതിന് ആണവബാധ്യതാ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കില്ലെന്ന് സിപിഐ എം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ തല്‍ക്കാലം പിന്മാറുകയായിരുന്നു.

deshabhimani

രണ്‍വീര്‍സേന കൊല: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം: പിബി

രണ്‍വീര്‍സേന കൊല: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം: പിബി

ബിഹാറിലെ ലക്ഷ്മണ്‍പുര്‍ ബാത്തില്‍ 58 ദളിതരെ സവര്‍ണരുടെ ഗുണ്ടാപ്പടയായ രണ്‍വീര്‍സേന കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്ന ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

16 പ്രതികള്‍ക്ക് വധശിക്ഷയും പത്ത് പ്രതികള്‍ക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാലിപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആക്രമണത്തില്‍ 58 ദളിതര്‍ കൊല്ലപ്പെട്ടുവെന്നതില്‍ സംശയമൊന്നും ഇല്ലാതിരിക്കെ പ്രതികളെ വിട്ടയച്ച കോടതി നടപടി പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സവര്‍ണരുടെ സ്വകാര്യ സേന ദളിതരെ കൊലപ്പെടുത്തിയ മറ്റ് കേസുകളിലും പ്രതികളെ വിട്ടുവെന്നത് യാദൃച്ഛികമെന്നു കരുതുന്നില്ല. ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാകണം. സിപിഐ എം എംഎല്‍എ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ പപ്പു യാദവിനെ വെറുതെവിട്ട പട്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പപ്പു യാദവ് കുറ്റക്കാരനാണെന്ന് കീഴ്ക്കോടതി കണ്ടെത്തിയിരുന്നു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സിപിഐയുംആവശ്യപ്പെട്ടു. 1997 ഡിസംബര്‍ ഒന്നിനാണ് ലക്ഷ്മണ്‍പുരില്‍ 58 ദളിതരെ രണ്‍വീര്‍ സേന കൊലപ്പെടുത്തിയത്. മരിച്ചവരില്‍ 27 സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല് ദളിത് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. 44 രണ്‍വീര്‍ സേനാംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. ബിഹാറിലെ ആര്‍ജെഡി സര്‍ക്കാര്‍ രണ്‍വീര്‍ സേനയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് അമിര്‍ദാസ് കമീഷനെ നിയമിച്ചെങ്കിലും പിന്നീട് ജെഡിയു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമീഷനെ പിരിച്ചുവിട്ടു. രണ്‍വീര്‍ സേനയുടെ താല്‍പ്പര്യങ്ങളാണ് നിതീഷ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. രണ്‍വീര്‍ സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ് കഴിഞ്ഞ വര്‍ഷം ഭോജ്പ്പുര്‍ ജില്ലാ ആസ്ഥാനത്ത് കൊല്ലപ്പെട്ടു.

deshabhiman

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

ഡല്‍ഹിയില്‍ ഒക്ടോബര്‍ 30ന് ചേരുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതം. കൂടുതല്‍ കക്ഷികളെ അണിചേര്‍ത്ത് മതനിരപേക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തി വര്‍ഗീയതയെ നേരിടുകയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്‍വന്‍ഷനില്‍ അണിനിരത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിയാലോചന തുടരുകയാണ്. പ്രമുഖ നര്‍ത്തകി മല്ലികാ സാരാഭായ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കണ്‍വന്‍ഷനെത്തും. ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, അമര്‍ജിത് കൗര്‍ (സിപിഐ), രാംഗോപാല്‍ യാദവ് (എസ്പി), കെ സി ത്യാഗി (ജെഡിയു) എന്നിവര്‍ പങ്കെടുത്തു.

ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളെക്കൂടി കണ്‍വന്‍ഷനില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. രണ്ടു പാര്‍ടികളും കണ്‍വന്‍ഷന് അനുകൂലമായാണ് പ്രതികരിച്ചത്. ആന്ധ്രാപ്രദേശിലെ ചില കക്ഷികളുമായും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, അവിടത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏതെങ്കിലും കക്ഷികള്‍ക്ക് പങ്കെടുക്കാനാകുമോയെന്നത് വ്യക്തമല്ല. പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചൊന്നും ആലോചനയില്ല. വര്‍ഗീയ ശക്തികളുടെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയവേദിയുടെ രൂപീകരണമാണ് ലക്ഷ്യം. വര്‍ഗീയത ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമം തടയണം. അതിന് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ കൂടിയേ തീരൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും ഭീഷണി വര്‍ഗീയതയാണ്- യെച്ചൂരി പറഞ്ഞു.

deshabhimani

2013 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി



തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ആയിരം രൂപ അടയ്ക്കണം. അത്രയും പണം മുടക്കുന്നയാള്‍ക്ക്, പ്രധാനപ്പെട്ട എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും പ്രതിനിധികളെ മുന്നിലിരുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാം എന്നാണ് നടപ്പുരീതി. അങ്ങനെയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാറില്ല. വിഷയം പത്രത്തിന്റെ നയത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും ചെറിയ വാര്‍ത്ത കൊടുക്കും; അതാണ് മര്യാദ. ബുധനാഴ്ച തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റേതായിരുന്നു.

 മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാണ് ജോമോന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭയ കേസുമുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച നിരവധി വ്യവഹാരങ്ങളുടെ ഒരുപക്ഷത്ത് നിന്ന ജോമോന് വിമര്‍ശകരേറെയുണ്ടെങ്കിലും അദ്ദേഹം എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കുറവല്ല. മുമ്പ് മലയാള മനോരമ ജോമോന്റെ പേര് വാര്‍ത്തയില്‍ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. ആ വിലക്ക് സമീപകാലത്ത് കാണാനില്ല. എന്നാല്‍, വ്യാഴാഴ്ച മലയാള മനോരമ പത്രം നോക്കിയപ്പോള്‍ ജോമോന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് ഒരുവരി വാര്‍ത്തപോലും കാണാഞ്ഞത് ആശ്ചര്യകരമായി.

 വാര്‍ത്താസമ്മേളനം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് "നന്ദകുമാറിനെ സഹായിക്കുന്നത് തിരുവഞ്ചൂര്‍: ജോമോന്‍" എന്ന തലക്കെട്ടിലാണ്. "നന്ദകുമാറുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമുണ്ട്. ഇത് കാരണമാണ് ഡാറ്റാസെന്റര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ വിജ്ഞാപനം ഇറക്കാതിരിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും അനുകൂലവിധി മേടിച്ചുതരാമെന്നു പറഞ്ഞും തട്ടിപ്പുനടത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍." എന്ന് ജോമോന്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്. ദല്ലാള്‍ എന്നറിയപ്പെടുന്ന ദുരൂഹ കഥാപാത്രം ടി ജി നന്ദകുമാറും സംസ്ഥാനപൊലീസ് മന്ത്രിയും തമ്മിലുള്ള ബന്ധം രേഖാമൂലം തുറന്നുകാട്ടി ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അതീവ ഗൗരവമുള്ള സംഗതിയാണ്. നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെപ്പോലും കേസെടുത്തും ഭീഷണിപ്പെടുത്തിയും, സര്‍ക്കാര്‍ജീവനക്കാരെങ്കില്‍ സസ്പെന്‍ഡ് ചെയ്തും പീഡിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അത്തരം സാഹചര്യത്തിനു മധ്യത്തില്‍ നിന്നുകൊണ്ടാണ്, ആഭ്യന്തര മന്ത്രി ഒരു വ്യവഹാരദല്ലാളിന്റെ പ്രിയതോഴനാണെന്നും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഇടപാടുകള്‍ അവര്‍ തമ്മിലുണ്ടെന്നും ഒരാള്‍ പരസ്യമായി പറയുന്നത്. ആ വാക്കുകള്‍ മനോരമ തമസ്കരിച്ചത് തിരുവഞ്ചൂരിനെതിരായ വലിയൊരു തെളിവുതന്നെ. മാധ്യമ മര്യാദയല്ല;
 യുഡിഎഫിന്റെ രക്ഷയാണ് മുഖ്യധര്‍മമെന്നു കരുതുന്ന ഒരു പക്ഷപാതിപ്പത്രത്തിന്റെ തമസ്കരണവിദ്യയിലും കൃത്യമായ രാഷ്ട്രീയലക്ഷ്യം കാണണമെന്നര്‍ഥം.

 ദല്ലാള്‍ നന്ദകുമാര്‍ സമീപനാളുകളില്‍ ദൃശ്യമാധ്യമങ്ങളിലെ പതിവുകാരനാണ്. ആദ്യമൊക്കെ നിഷേധിച്ചു എങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെകൂടി ദല്ലാളാണ് താനെന്ന് ഇപ്പോള്‍ മടികൂടാതെ സൂചിപ്പിക്കാന്‍ അയാള്‍ തയ്യാറാകുന്നുണ്ട്. ""എന്‍എസ്എസുമായി തിരുവഞ്ചൂര്‍ സൗഹൃദത്തില്‍ പോകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്."" എന്നാണ് നന്ദകുമാറിന്റെ ഒരഭിമുഖത്തിലുള്ളത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിക്ക് തെരഞ്ഞെടുപ്പുതന്ത്രം ഉപദേശിച്ചതുമുതല്‍ സ്വന്തമായി നടത്തുന്ന ക്ഷേത്രത്തിലേക്ക് വിവിഐപികളെ കെട്ടിയിറക്കി മാര്‍ക്കറ്റിങ് നടത്തുന്നതുവരെയുള്ള ധീരകൃത്യങ്ങള്‍ നന്ദകുമാറിന്റെ ഡേ ബുക്കിലുണ്ട്

. "എനിക്കുവേണ്ടി കേസുകളില്‍ ഹാജരാകുന്ന, പട്ന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് നാഗേന്ദ്ര റായി വേറാര്‍ക്കും വേണ്ടി ഹാജരാകാന്‍ പാടില്ലെന്ന് പറയാനാകുമോ? അവരൊക്കെ ദിവസക്കൂലിക്കാരാണ്." എന്ന് പറയാനുള്ള സങ്കോചമില്ലായ്മ. പത്താംക്ലാസ് പഠിച്ച് കെഎസ്യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമൊപ്പം എറണാകുളം നഗരത്തില്‍ പത്രം ഓഫീസുകളിലും പ്രസ് ക്ലബ്ബുകളിലും കയറിയിറങ്ങി ജീവിച്ച ഭൂതകാലം. കോടികള്‍ മറിയുന്ന ബാങ്ക് അക്കൗണ്ട്; ആഡംബരക്കാറുകള്‍; ആഡംബര വസതി; സ്വന്തം നാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ ചെയര്‍മാന്‍സ്ഥാനം; ബിസിനസ് ക്ലാസുകളിലെ യാത്രയും അംബാനിമാരെയും ജയലളിതയെയും മൗറീഷ്യന്‍ പ്രസിഡന്റിനെയും വിളിപ്പുറത്തെത്തിക്കാനുള്ള സ്വാധീനവും- ഇതൊക്കയാണ് നന്ദകുമാറിന്റെ വര്‍ത്തമാനം. 

ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെക്കുറിച്ച് നന്ദകുമാറിന്റെ വിശദീകരണം ഇങ്ങനെ (ഇന്ത്യാ ടുഡേ ഒക്ടോബര്‍ 16): "" ഐസിഐസിഐ ബാങ്കില്‍ എന്റെ അക്കൗണ്ട് തുടങ്ങിയത് മന്‍മോഹന്‍സിങ് എന്ന പഞ്ചാബിയുടെ കടയുടെ വിലാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഷോപ്പിനടുത്തുവച്ചാണ് ഐസിഐസിഐ ബാങ്ക് എന്നെ ക്യാന്‍വാസ് ചെയ്തത്. ആ പഞ്ചാബിയായ കടക്കാരന്റെ പേര് ഞാന്‍ വിലാസമായി കൊടുത്തു."" ഇത്രയൊക്കെ "വലിയ മനുഷ്യനായ" ഈ നന്ദകുമാറിന് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുമായി എന്താണ് കാര്യം? "ജഡ്ജിമാരെവരെ സ്വാധീനിക്കാനാകുന്ന ദല്ലാള്‍ക്ക് സംസ്ഥാനത്തെ ഒരു ഊച്ചാളി മന്ത്രിയെ കൈയിലെടുക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതമില്ലെന്ന്" കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞതിന്റെ പൊരുളെന്താണ്? എല്ലാം നോക്കിക്കാണുന്ന ജനങ്ങളുടെ മനസ്സില്‍ തികട്ടിനില്‍ക്കുന്ന ചോദ്യങ്ങളാണിവ. 

നാലു വിജിലന്‍സ് കേസുകളിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടുകേസുകളിലും ക്രൈംബ്രാഞ്ച് കേസിലും ആദായനികുതിവകുപ്പ് കേസിലും പ്രതിയായ വ്യക്തിയുമായി ആഭ്യന്തരമന്ത്രിക്ക് എന്താണ് വ്യക്തിപരമായി ബന്ധം എന്ന ചോദ്യമാണ് മനോരമ തമസ്കരിച്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ ഉന്നയിച്ചത്. നന്ദകുമാറിനെതിരായ പരാതികളും അന്വേഷണങ്ങളും എങ്ങുമെത്താത്തതെന്തുകൊണ്ടാണ്? നൂറുകോടി രൂപയിലധികം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയെന്ന കേസും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപരാതി അയച്ചകേസും സിബിഐ അന്വേഷണത്തിനു വിടാനുള്ള വിജ്ഞാപനം, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുയരുംവിധം പൂഴ്ത്തിവച്ച് നന്ദകുമാറിനെ സഹായിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രേരണയായ ഘടകമെന്താണ്? 

കോടതിയും ജഡ്ജിമാരുമാണ് നന്ദകുമാറിന്റെ ഇരകള്‍ എന്ന് ഇതിനകം വന്ന വാര്‍ത്തകളില്‍നിന്നും കേസുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. നന്ദകുമാര്‍ ഭാരവാഹിയായ സ്വകാര്യ ക്ഷേത്രത്തില്‍ സ്വകാര്യ ദര്‍ശനത്തിനെത്തുന്നവരില്‍ പ്രമുഖ ന്യായാധിപന്മാരുണ്ട്. ജഡ്്ജിമാരുമായി ചങ്ങാത്തം കൂടാന്‍ മാത്രമല്ല, തനിക്കിഷ്ടപ്പെടാത്തവരെ ജഡ്ജിയാക്കാതിരിക്കാനും നന്ദകുമാര്‍ ഇടപെട്ടു എന്നാണ് ഒരു പരാതി. കേരള ഹൈക്കോടതി അഭിഭാഷകന്‍ (ഇപ്പോള്‍ ജഡ്ജി) സി കെ അബ്ദുള്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത്, അദ്ദേഹത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. സ്വന്തം പേരിലല്ല, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരുവച്ച് വ്യാജ ഒപ്പിട്ടാണ് ആ കൃത്യം നിര്‍വഹിച്ചത്. അതുചെയ്തത് നന്ദകുമാറാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ തെളിവുസഹിതം പരാതി നല്‍കിയതെന്ന് ജോമോന്‍ പറയുന്നു.

 ആ കേസും അവിഹിത സമ്പാദ്യക്കേസും സിബിഐ അന്വേഷണത്തിനു വിട്ട് 2012 ഫെബ്രുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അത് സിബിഐക്ക് കൈമാറാതിരിക്കാന്‍ തിരുവഞ്ചൂര്‍ കളിച്ചു. കേസുകളുടെ ബാഹുല്യംമൂലം അന്വേഷണം ഏറ്റെടുക്കാനാവില്ല എന്നുകാണിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സിബിഐയെക്കൊണ്ട് കത്തെഴുതിക്കുന്നിടംവരെ ഇടപെടല്‍ നീണ്ടു. സ്വന്തമായി ജോലിയുണ്ടെന്നോ നേരായ വരുമാന മാര്‍ഗമുണ്ടെന്നോ പറയാന്‍ കഴിയാത്ത ഒരാളാണ്, അമ്പരപ്പിക്കുന്ന ഈ ഇടപെടലുകളൊക്കെ നടത്തിയത്. അയാള്‍ എല്ലാ ആരോപണങ്ങളില്‍നിന്നും വഴുതിമാറി രക്ഷപ്പെടുന്നു. ഒരു കേസും ഫലപ്രദമായി അന്വേഷിക്കപ്പെടുന്നില്ല. മുന്നിലിരിക്കുന്നവരെ ചോദ്യശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാധ്യമപ്രമുഖര്‍പോലും മുഖത്തുനോക്കി കള്ളംപറയാനുള്ള അയാളുടെ പ്രാവീണ്യത്തില്‍ തോറ്റുപോകുന്നു. രാവിലെ ഡല്‍ഹിയിലും ഉച്ചയ്ക്ക് മുംബൈയിലും രാത്രി ദുബായിലുമെന്ന രീതിയില്‍ ബിസിനസ് ക്ലാസില്‍ പറക്കുന്ന അയാള്‍ക്കുമുന്നില്‍ നിയമങ്ങളും നിയമസംവിധാനങ്ങളും മുട്ടുമടക്കുന്നു.

 അമ്പതു ലക്ഷത്തിന്റെ ലോട്ടറിയടിച്ചാണ് താന്‍ പണക്കാരനായതെന്ന് പറഞ്ഞിരുന്ന നന്ദകുമാര്‍ ആ ലോട്ടറി എവിടെനിന്ന് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വയം വിശ്വാസ്യത തെളിയിക്കാനാവുന്നില്ല. ജുഡീഷ്യറിയോട് ഒട്ടിനില്‍ക്കുന്ന ആള്‍ എന്നു വരുത്തിത്തീര്‍ത്ത് നീതിപീഠത്തിനുനേരെയും അവിശ്വാസത്തിന്റെ ചെളിയെറിയുന്നു. നന്ദകുമാര്‍ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയും സംശയിക്കപ്പെടുന്നവരുടെ മുന്‍നിരയിലാണ്. വിളവുതിന്നുന്ന വേലിയെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്താണ് മനോരമ വാര്‍ത്താസമ്മേളനം തമസ്കരിക്കുന്നത്. തിരുവഞ്ചൂര്‍ ഭയപ്പെടുന്നുണ്ട്- ദല്ലാള്‍ ബന്ധം പൂര്‍ണതോതില്‍ പുറത്തുവന്നാല്‍ താന്‍ ജനമധ്യത്തില്‍ വിവസ്ത്രനായി ആട്ടിയോടിക്കപ്പെടുന്ന അനുഭവത്തെ. ആ ഭയമാണ് മനോരമയുടെ തമസ്കരണത്തിലും വായിക്കാനാവുന്നത്.

ലാവ് ലിന്‍ കേസിലെ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

ലാവ് ലിന്‍ കേസിലെ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

ലാവ് ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി. സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ വാദവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായത്തിനുള്ള ധാരണ കരാറാക്കിയാലുംനിയമസാധുതയില്ല. ധനസഹായം നല്‍കാമെന്ന് സമ്മതിച്ചത് കനേഡിയന്‍ ഏജന്‍സികളല്ലേയെന്ന് കോടതി ചോദിച്ചു. കനേഡിയന്‍ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ ലാവ് ലിനുമായി കരാറിലേര്‍പ്പെടാനാവില്ല. നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോ എന്നും കോടതി ചോദിച്ചു.

പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കുറ്റപത്രത്തില്‍ തന്നെ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഏത് സാഹചര്യത്തിലാണ് പിണറായി കേസില്‍ പ്രതിയായതെന്നും കോടതി ചോദിച്ചു. കരാറുണ്ടാക്കുന്ന സമയത്ത് പിണറായി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എംഒയു ഒപ്പുവെച്ച കാലത്തെ മന്ത്രിയായ കാര്‍ത്തികേയനെ കേസില്‍ നിന്ന് എങ്ങനെ ഒഴിവായെന്നും കോടതി ചോദിച്ചു.

കോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതുനുസരിച്ച് ഉച്ചയ്ക്ക് ശേഷം പരിഗണിച്ച വിടുതല്‍ ഹര്‍ജി വിധിപറയാന്‍ നവംബര്‍ 5 ലേക്ക് മാറ്റി. മൊഴിയിലെ വ്യക്തിപരമായ അഭിപ്രായം വെച്ച് ഒരാളെ എങ്ങനെ പ്രതിയാക്കുമെന്നും ഭരണസംവിധാനങ്ങള്‍ക്ക് പറ്റിയ പോരായ്മയ്ക്ക് വ്യക്തികളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

deshabhimani

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

അറിവ് നേടാന്‍ കൊതിക്കുന്ന പ്രായത്തെ വിവാഹത്തില്‍കുരുക്കുന്ന നെറികേടിനെതിരെ പെണ്‍മനസ്സിന്റെ പ്രതിരോധം. "പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്" എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന മലപ്പുറത്തെ മഹാറാലി പൗരോഹിത്യത്തിന് താക്കീതായി. ഇടതുപക്ഷ വനിതാകൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.

വിവാഹപ്രായം കുറയ്ക്കണമെന്ന സാമുദായിക നേതൃത്വത്തിന്റെ തിട്ടൂരത്തിനെതിരെ ആയിരങ്ങള്‍ അണിനിരന്നു. ബാലികമാരെ പഠിക്കാന്‍ അനുവദിക്കൂ എന്ന് അവര്‍ പ്ലക്കാര്‍ഡുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും വിളിച്ചുപറഞ്ഞു. കലയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചവരുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ വി പി മന്‍സിയയുടെ നൃത്തത്തോടെയായിരുന്നു റാലിക്ക് തുടക്കം. ചെറുപ്രായത്തില്‍ ഭാര്യയും അമ്മയുമാക്കി തീര്‍ക്കുന്നവര്‍ക്കെതിരെയുള്ള പൊള്ളുന്ന ചോദ്യങ്ങളായിരുന്നു ആ ചുവടുകള്‍.

പകല്‍ മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച റാലിയിലേക്ക് വനിതകളുടെ ഒഴുക്കായിരുന്നു. നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ച റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാല്യവിവാഹമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന് അവര്‍ പറഞ്ഞു. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ചില സ്ഥാപനങ്ങള്‍ ബാല്യവിവാഹങ്ങള്‍ നടത്തിയത്. ഇതിന് പ്രേരിപ്പിച്ചത് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണെന്നും പി കെ ശ്രീമതി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബദറുന്നീസ അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, എഴുത്തുകാരി സഹീറ തങ്ങള്‍, നിലമ്പൂര്‍ ആയിഷ, സുബൈദ ഇസ്ഹാഖ്, ഡോ. ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എ എം മാജിദ സമരപ്രഖ്യാപനം നടത്തി. കെ പി സുമതി സ്വാഗതവും പി സുചിത്ര നന്ദിയും പറഞ്ഞു

ഇല്ല, ഈ ഇരുണ്ട കാലത്തേക്ക്...

ഇരുണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരെ മലപ്പുറത്തിന്റെ പെണ്‍മനസ്സുണര്‍ന്നു. ബാല്യത്തെ കല്യാണക്കുരുക്കില്‍പ്പെടുത്തുന്ന സങ്കുചിത താല്‍പ്പര്യങ്ങളെ വിചാരണചെയ്ത് വനിതകളുടെ മഹാറാലി. ഇടതുപക്ഷ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ റാലി പ്രഖ്യാപിച്ചു പഠിക്കാനും അറിവിന്റെ പുതുലോകം തേടാനുമുള്ളതാണ് ബാല്യം. അതിനെ ചങ്ങലക്കിടരുത്.

ഞായറാഴ്ച ഉച്ചമുതലേ ജില്ലയുടെ വഴികള്‍ മലപ്പുറത്തേക്കായിരുന്നു. ബാല്യവിവാഹമെന്ന വിപത്തിനെതിരെ ഒന്നിക്കാന്‍ വനിതകള്‍ ഒഴുകി. പ്ലക്കാര്‍ഡും താക്കീതിന്റെ ജ്വാലാമുഷ്ടികളുമായി അവര്‍ നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ചു. ബാലികമാര്‍, വിദ്യാര്‍ഥിനികള്‍, അമ്മമാര്‍... ഒരേമനസ്സോടെ എല്ലാവരും അണിനിരന്നു. പെണ്‍കുട്ടിയെ വെറും "ചരക്കാ"യി കാണുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ പോന്നതായിരുന്നു ഈ മഹാറാലി. പുരോഗമനാശയക്കാരായ വനിതാ സംഘടനകള്‍ക്കൊപ്പം നാടാകെ ചേര്‍ന്നു. മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാണ് റാലി ആരംഭിച്ചത്. കലക്ടറേറ്റിന് മുന്നില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മഹിളകള്‍ പ്രതിജ്ഞയെടുത്തു. "നാട് മാറിയതറിയാതെ നാട് വാഴുന്നവര്‍ ഇതറിയുക, പെണ്ണകത്തിന്റെ കണ്ണീര്‍ കാണാതെ കണ്ണടച്ചവര്‍ കേള്‍ക്കുക, ഇത് മലപ്പുറത്തിന്റെ പെണ്‍മനസ്സിന്റെ മുന്നറിയിപ്പ്, പെണ്‍കരുത്തിന്റെ താക്കീത് അനാചാരങ്ങളെ മുറുകെപ്പുണരാന്‍ ഒരുക്കമല്ലെന്ന വിളംബരം. പെണ്‍കുട്ടിയെ ചെറുപ്രായത്തിലേ പ്രാരബ്ധക്കാരിയാക്കുന്ന നിലപാടുകളെ തട്ടിമാറ്റി പൊതുയോഗവേദിയില്‍ മന്‍സിയയുടെ ചുവടുകള്‍. രാഷ്ട്രീയസാംസ്കാരികരംഗത്തെ പ്രമുഖര്‍ ബാല്യവിവാഹത്തിന്റെ വിപത്തുകളും അനുഭവങ്ങളും പങ്കുവച്ചു. അത് വരുംകാല പോരാട്ടത്തിന് കരുത്തായി. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ഫാത്തിമ ഇമ്പിച്ചിബാവ തുടങ്ങിയവരും പങ്കെടുത്തു.

വിട്ടുവീഴ്ചയില്ലാതെ പോരാടണം: പി കെ ശ്രീമതി

മലപ്പുറം: പതിനെട്ട് വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയുടെയും വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. പെണ്‍കുട്ടികള്‍ പതിനാറ് വയസില്‍ ഭാര്യയും മുപ്പത്തിരണ്ടാം വയസില്‍ അമ്മൂമ്മയും പിന്നീട് വിവാഹമോചിതയുമാകുന്നത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ബാല്യവിവാഹത്തിനെതിരെ ഇടതുപക്ഷ വനിതാകൂട്ടായ്മ മലപ്പുറത്ത് നടത്തിയ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു പി കെ ശ്രീമതി. പ

തിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം പാടില്ലെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്. ഇ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ കൈപൊക്കി അംഗീകരിച്ചാണ് 2006ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. ഇതിനെ പാര്‍ലമെന്റ് അംഗങ്ങള്‍തന്നെ ചോദ്യംചെയ്യുന്നത് ശിക്ഷാര്‍ഹവും അപലപനീയവുമാണ്. നിയമം ഉണ്ടായിട്ടും ബാല്യവിവാഹങ്ങള്‍ തുടര്‍ക്കഥയാകുന്നു. മതസംഘടനകളും മുസ്ലിംലീഗ് നേതാക്കളും നിയമത്തെ ചോദ്യംചെയ്യാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുന്നു. പെണ്‍കുട്ടികളെക്കുറിച്ച് മാത്രമാണ് ചില മതമേധാവികള്‍ക്ക് വേവലാതി. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ഒരു സ്ഥാപനം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അറബിക്ക് കല്യാണംകഴിച്ച് കൊടുക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണ് അവര്‍ക്ക് പ്രേരണയായത്. നിയമത്തെ കാറ്റില്‍പ്പറത്തുന്ന ഇത്തരമൊരു സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. പെണ്‍കുട്ടികളെ പിന്നോട്ട് പിടിച്ചുവലിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. സ്ത്രീകള്‍ക്ക് മൂക്കുകയറിടണമെന്നാണ് മതമേധാവികളുടെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാട് സ്ത്രീകള്‍ക്ക് വേണ്ടിയല്ല: ഡോ. ഷംസാദ് ഹുസൈന്‍

വിവാഹപ്രായം കുറയ്ക്കണമെന്ന മതമേധാവികളുടെ ആവശ്യം സ്ത്രീകള്‍ക്ക് വേണ്ടിയല്ലെന്ന് ഡോ. ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സംഘടനകളുടെ വനിതാവിഭാഗങ്ങള്‍പോലും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മതത്തെ പുരുഷനുവേണ്ടി മാത്രമുള്ളതാക്കി മാറ്റുന്നത് സ്ത്രീകള്‍ അനുവദിച്ചുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞു. പുരുഷമേധാവിത്വത്തിനെതിരെ പോരാടിയ പുത്തൂര്‍ ആമിനയടക്കമുള്ളവരുടെ പാരമ്പര്യമുള്ള നാടാണിതെന്നും അവര്‍ പറഞ്ഞു.

ഇത് പ്രവാചകനിന്ദ: കെ കെ ശൈലജ

പെണ്‍കുട്ടികളെ ബാല്യവിവാഹത്തിന്റെ ചങ്ങലയില്‍ തളയ്ക്കാനുള്ള ശ്രമം പ്രവാചക നിന്ദയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ബാല്യവിവാഹത്തിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയും പുരുഷനും തുല്യനാണ് എന്ന് പറഞ്ഞ പ്രവാചകന്റെ പേരിലാണ് ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ നീക്കം നടത്തുന്നത്. ഇരുട്ടിലാണ്ട് കിടന്നിരുന്ന അറബ് ജനതയെ വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവസൂര്യനായിരുന്നു പ്രവാചകന്‍. അദ്ദേഹത്തിന്റെ പേരില്‍ സങ്കുചിത മതവാദം പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

താന്‍ അനാചാരത്തിന്റെ ഇര: നിലമ്പൂര്‍ ആയിഷ

പതിനാറാം വയസില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്നത് അപകടമാണെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. ഒരു പതിനാറുകാരിയ്ക്കും പുരുഷനെ തിരിച്ചറിയാനോ സമൂഹത്തില്‍ പക്വമായി ഇടപെടാനോ സാധിക്കില്ല. താന്‍ തന്നെ ഇതിന്റെ ഇരയാണ്. 13ാം വയസില്‍ കല്യാണം കഴിക്കേണ്ടിവന്നയാളാണ് താന്‍. ഇതില്‍നിന്നും രക്ഷനേടാന്‍ കയറില്‍ തൂങ്ങാനൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിച്ചതും ജീവിക്കാന്‍ ധൈര്യ തന്നതും സഹോദരനാണ്. പിന്നീടാണ് "ജ്ജൊരു നല്ല മന്സനാകാന്‍ നോക്ക്" എന്ന നാടകത്തില്‍ അഭിനയിച്ചത്. പല നാടകവേദികളിലും അതിക്രമമുണ്ടായപ്പോള്‍ രക്ഷിച്ചത് ചുവപ്പുസേനയാണ്. ആ ചുവപ്പുസേനയുടെ പിന്നിലാണ് താനും കുടുംബവും ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നത്. സ്ത്രീയെ ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.

deshabhimani

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ആന്ധ്രപ്രദേശിലെ തീരദേശ ജില്ലകളും റായലസീമയും കഴിഞ്ഞ രണ്ടാഴ്ചയായി പ്രക്ഷുബ്ധമാണ്. സംസ്ഥാനത്തെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെതിരെ ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും സമരത്തിലാണ്. ജൂലൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിന് കേന്ദ്രമന്ത്രിസഭ തെലങ്കാന രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതിനുശേഷം തീരദേശ സീമാന്ധ്രയിലെയും റായലസീമയിലെയും ജനജീവിതം നിശ്ചലമായി. വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ വൈദ്യുതി കേന്ദ്രങ്ങള്‍ അടച്ചിട്ടു. ആശുപത്രികളിലെ അവശ്യ സര്‍വീസുകള്‍ക്കുപോലും വൈദ്യുതി ലഭ്യമല്ല.

ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനും ഹൈദരാബാദ് നഗരം അവരില്‍നിന്ന് കവരുന്നതിനുമെതിരെയാണ് സീമാന്ധ്രയിലെ ജനരോഷം മുഴുവന്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്ന തത്വത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് പാര്‍ടിയുടെ തീരുമാനം. സ്വാതന്ത്ര്യസമരകാലത്താണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉയര്‍ന്നത്. 1950 കളിലുണ്ടായ ശക്തമായ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജിച്ചത്. ആന്ധ്രപ്രദേശ് സംസ്ഥാനം രൂപംകൊണ്ടതും ഇതിന്റെ ഫലമായിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏതെങ്കിലും തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സങ്കുചിതമായ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെ ഭാഗമായാണ്. തീരദേശ ആന്ധ്രയിലെയും റായലസീമയിലെയും കോണ്‍ഗ്രസിന്റെ ജനസ്വാധീനമാകെ ജഗമോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ഒലിച്ചുപോയി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഈ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാകും. ആന്ധ്രപ്രദേശില്‍ 42 ലോക്സഭാസീറ്റാണുള്ളത്. ഇതില്‍ 35 ഉം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. തങ്ങളാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നു പറഞ്ഞ് നേട്ടംകൊയ്യാനും അതുവഴി തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതുവഴി തെലങ്കാനയിലെ 17 ലോക്സഭാ സീറ്റില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) യുമായി സഖ്യം സ്ഥാപിച്ചോ, ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചോ ഈ ലക്ഷ്യംനേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവു അനിശ്ചിതകാല നിരാഹാര സമരം നടത്തിയ വേളയിലായിരുന്നു അത്. എന്നാല്‍, ഇതിനെതിരെ സീമാന്ധ്രയില്‍നിന്ന് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങി.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം എന്ന തത്വം ലംഘിക്കുക വഴി പണ്ടോറയുടെ പെട്ടിയാണ് കോണ്‍ഗ്രസ് തുറന്നത്. നിരവധിസംസ്ഥാന രൂപീകരണ ആവശ്യമാണ് അതിനുശേഷം ഉയര്‍ന്നത്. ഏകഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കും. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഫെഡറല്‍- ജനാധിപത്യ ഘടനയെ ക്ഷയിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു വിഷമവുമില്ല.

ബിജെപിയാകട്ടെ തുടക്കംമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന തത്വത്തിനെതിരാണ്. രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ ജനസംഘം എതിര്‍ത്തു. ഇപ്പോള്‍ ബിജെപിയാകട്ടെ നിരവധി ചെറിയ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിവരുന്നു. ശക്തമായ കേന്ദ്രം അഥവ "അഖണ്ഡ ഭാരതം" എന്ന തങ്ങളുടെ ആശയം നടപ്പാകണമെങ്കില്‍ ചെറുതും ദുര്‍ബലവുമായ സംസ്ഥാനങ്ങളാണ് വേണ്ടതെന്ന് അവര്‍ കണക്കുകൂട്ടുന്നു.

വരുംദിവസങ്ങളില്‍ തെലുഗു ഭാഷ സംസാരിക്കുന്നവര്‍ക്കായുള്ള ഏക സംസ്ഥാനം നശിപ്പിക്കപ്പെടും. സംസ്ഥാനത്തിന്റെ വിഭജനം, നദീജലത്തിനും വൈദ്യുതിക്കും മറ്റ് വിഭവങ്ങള്‍ക്കുമായുള്ള തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും. മൂലധനത്തിന്റെയും ബിസിനസിന്റെയും കേന്ദ്രമായ ഹൈദരാബാദിനെ വിഭജിക്കാന്‍ കഴിയില്ല. ഭാവി തര്‍ക്കത്തിനുള്ള ഉണങ്ങാത്ത മുറിവായി ഇത് മാറും.

ആന്ധ്രപ്രദേശ് നിയമസഭയുടെ അഭിപ്രായം തേടുമ്പോള്‍ ഭൂരിപക്ഷം എംഎല്‍എമാരും സീമാന്ധ്രയില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന വിഭജനത്തിനെതിരെ അവര്‍ അഭിപ്രായം രേഖപ്പെടുത്തും. ഭരണഘടനയനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചാല്‍ സീമാന്ധ്രയിലെ ജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കും. ഇതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും പീച്ചിച്ചീന്തപ്പെടും. ആന്ധ്രപ്രദേശില്‍ സിപിഐ എം മാത്രമാണ് ഐക്യ സംസ്ഥാനത്തിനായി തുടക്കംമുതല്‍ നിലകൊണ്ടത്. സിപിഐപോലും പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായാണ് നിലകൊണ്ടത്. ബൂര്‍ഷ്വാപാര്‍ടികളാകട്ടെ, ഈ വിഷയത്തില്‍ പ്രാദേശിക വികാരത്തിനൊപ്പംചേര്‍ന്ന് ഭിന്നസമീപനങ്ങള്‍ കൈക്കൊണ്ടു. ചിലര്‍ പ്രത്യേക തെലങ്കാന സംസ്ഥാനത്തെ പിന്തുണയ്ക്കുകയുംചെയ്തു.

സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം തെലുഗു സംസാരിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകരുന്നതില്‍ ഗൗരവമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു. കടുത്ത ഭിന്നിപ്പ് ദൃശ്യമായിരിക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന് രണ്ട് മേഖലകളിലെയും ജനങ്ങളുടെ സൗഹാര്‍ദത്തിനായി സിപിഐ എം നിലകൊള്ളും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രൂപംകൊണ്ട ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ വിഭജിക്കുന്ന സംഭവം രാജ്യത്തിന്റെ ജനാധിപത്യ പുനഃസംഘടനാ പ്രക്രിയക്ക് തിരിച്ചടിയാണ്. അതിന് ദൂരവ്യാപക ഫലങ്ങളുണ്ടാകും.

*
പ്രകാശ് കാരാട്ട്

കോടതിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെന്ന പ്രതിയെ

കോടതിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെന്ന പ്രതിയെ

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തുവെന്ന വിവരം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ലാതായി. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ നാള്‍ മുതല്‍ തൊടുന്യായങ്ങള്‍ നിരത്തിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞും രഹസ്യങ്ങള്‍ മൂടിവെച്ചുമാണ് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത്.

ഇതെല്ലാം തുറന്ന് കാട്ടി, ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് എജിയുടെ വെളിപ്പെടുത്തല്‍. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍പെട്ട് ചോദ്യം ചെയ്യലിന് വിധേയമായത്. അതീവ രഹസ്യമാക്കി വെച്ച ഈ വിവരം ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് എജിക്ക് വെളിപ്പെടുത്തേണ്ടി വന്നത്. ആരോപണവിധേയരായ എല്ലാവരേയും ചോദ്യം ചെയ്തുവെന്നാണ് എജി ആദ്യം പറഞ്ഞത്. അങ്ങിനെ പറഞ്ഞാല്‍പോരെന്നും പേര് പറയണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ പേര് വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയില്ലെങ്കില്‍ പിന്നെന്തിന് ചോദ്യം ചെയ്തുവെന്ന കോടതിയുടെ ചോദ്യവും പ്രസക്തമാണ്. ശ്രീധരന്‍നായരുടെ സംശയനിവാരണത്തിനാണിതെന്ന പരിഹാസ്യമായ മറുപടിയായിരുന്നു എജിയുടേത്. ഇതുവരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത് ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്നാണ്. ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്ന് കോടതിയിലും പോലീസ് ബോധിപ്പിച്ചു. രഹസ്യമൊഴി മറച്ചുവെച്ചായിരുന്നു ഈ നാടകം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറയിലേയും സിസിടിവിയിലേയും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം തുടര്‍ന്നു.

വെബ്ക്യാമറ ലൈവ് ആണെന്നും റെക്കോര്‍ഡ് ചെയ്യാറില്ലെന്നുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലെന്ന മറ്റൊരു നുണയാണ് വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നത് സിപിഐ എം നിര്‍ദ്ദേശിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിക്കാമെന്ന അടവ് വരെ ഉമ്മന്‍ചാണ്ടി പയറ്റി. ഒടുവിലിപ്പോള്‍ കോടതിയില്‍ സമ്മതിക്കുകയാണ് സിസിടിവി, വെബ്ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന്. അതും വളരെ വൈകിയ ശേഷം. എല്ലാ ദൃശ്യങ്ങളും നശിപ്പിച്ചുവെന്ന് ബോധ്യം വന്ന ശേഷമുള്ള മറ്റൊരു നാടകം. സോളാര്‍ തട്ടിപ്പ് കേസ് പുറത്ത് വന്നതുമുതല്‍ ഇത്തരം നുണകളുടെ മലവെള്ളപ്പാച്ചിലില്‍ കിടന്നുരുളുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ആദ്യം സരിതയെയും ബിജു രാധാകൃഷ്ണനെയും അറിയില്ലെന്ന് പറഞ്ഞു. പിന്നീട് അതുപൊളിഞ്ഞു. സരിത ഉമ്മന്‍ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്വന്നു. ബിജു രാധാകൃഷ്ണനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും ഇതുവരെ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം അന്വേഷണസമഘം മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നോ? സരിതയെ കുറിച്ച് പരാതി പറഞ്ഞ വിവരം മണിക്കൂറുകള്‍ക്കകം സരിത അറിഞ്ഞുവെന്ന പരാതിയെ കുറിച്ച് അന്വേഷിച്ചോ? ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡ് തട്ടിപ്പ് സംഘം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലെറ്റര്‍പാഡ് ഉപയോഗിച്ച് തയ്യാറാക്കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണോ എന്ന് ചോദ്യം ചെയ്തിട്ടുണ്ടോ? ലെറ്റര്‍പാഡ് ഇവര്‍ക്ക് കിട്ടിയെന്നതിനെ കുറിച്ചുള്ള പ്രതികരണമെന്ത്? തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തട്ടിപ്പുസംഘവുമായുള്ള ബന്ധമെന്ത്? തട്ടിപ്പ് സംഘം ക്ലിഫ് ഹൗസില്‍ വന്നിരുന്നോ? മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റാര്‍ക്കെങ്കിലും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടോ? ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.

അധികാരക്കസേരയിലായതിനാല്‍ സല്യൂട്ട് അടിക്കുന്ന പോലീസുകാരോട് ഇതൊന്നും പറയേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അഥവാ അത്തരം അപ്രിയ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പോലീസുകാര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഈ "ചോദ്യം ചെയ്യല്‍" പ്രഹസനമാണെന്നും പകല്‍ പോലെ വ്യക്തം.
(എം രഘുനാഥ്)

ചതിയനായ മുഖ്യമന്ത്രി രാജിവെയ്ക്കണം: വിഎസ്

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്നും ചതിയുടെ വിവദാംശങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒളിഞ്ഞും ചരിഞ്ഞും നടക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടും. ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിലാണ് ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രി നടക്കുന്നത്. എത്രയയും പെട്ടെന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ മുഖ്യന്ത്രി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി, മറച്ച് വെയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി, മറച്ച് വെയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം


ദേശാഭിമാനി

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി; മറച്ചുവയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം

തലശേരി: മാഹി റെയില്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെത്തിയ വിവരം മറയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം കാട്ടി. ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിക്കുന്ന ചെക്ക്കേസ് പ്രതി ചെമ്പ്രയില്‍ ബഷീര്‍ഹാജിയെ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റി പകരം തലശേരി എസ്ഐ എം പി ആസാദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തയ്യാറാക്കിയ ഈ കൃത്രിമചിത്രമാണ് "മാതൃഭൂമി" ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ അപമാനിതനായി നില്‍ക്കുന്ന മുഖ്യമന്ത്രിയെ ചെക്ക്കേസ് പ്രതി സ്വീകരിച്ചാനയിക്കുന്ന വാര്‍ത്ത വന്നാലുണ്ടാവുന്ന നാണക്കേട് ഭയന്നായിരുന്നു കോണ്‍ഗ്രസുകാരുടെ "ചിത്രവധം". 

സ്വകാര്യ ആവശ്യത്തിന് ശനിയാഴ്ചയാണ് മുഖ്യമന്ത്രി മാഹിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ബഷീര്‍ ഹാജിയടക്കമുള്ളവര്‍ ഷാള്‍ അണിയിച്ച് വരവേറ്റു. കെ പി നൂറുദ്ദീനും ഇ വത്സരാജ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലുണ്ടായിരുന്നു. ഇ വത്സരാജും ബഷീര്‍ഹാജിയും ഇടതും വലതുമായി നിന്ന് മുഖ്യമന്ത്രിയെ പുറത്തേക്ക് നയിച്ചു. മാഹിയിലെ സ്വകാര്യ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് സ്വീകരണത്തിന്റെ ചിത്രമെടുത്തത്. മാധ്യമങ്ങള്‍ക്ക് ഈ ചിത്രം നല്‍കുംമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബഷീര്‍ഹാജിയെ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് കമ്പ്യൂട്ടറില്‍ ബഷീര്‍ഹാജി ചിത്രം വെട്ടി മാറ്റി. യഥാര്‍ഥ ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ നടക്കുന്ന തലശേരി എസ്ഐ ആസാദിന്റെ ചിത്രം ആ സ്ഥാനത്ത് വച്ചു. എന്നാല്‍ പിന്നാലെ വരുന്ന ആസാദിനെ നീക്കാന്‍ കത്രിമം കാണിച്ചവര്‍ മറന്നു. ഇതുമൂലം കൃത്രിമചിത്രത്തില്‍ ആസാദിനെ തൊട്ടുതൊട്ടായി രണ്ടിടത്തു കാണാം. ബഷീര്‍ഹാജിയുടെ ഇടതുകൈയുടെ ഭാഗവും നീക്കാന്‍ വിട്ടുപോയത് ചിത്രത്തില്‍ ശേഷിക്കുന്നു. ക്രിമിനല്‍ സംഘങ്ങളുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധമാണ് ഒരിക്കല്‍കൂടി വെളിപ്പെട്ടത്. 

അതേസമയം ചിത്രത്തില്‍ കൃത്രിമം കാണിച്ചത് ഐടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവും ഒരു ലക്ഷംരൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതീവരഹസ്യമായി കോണ്‍ഗ്രസ് നേതൃത്വം സൂക്ഷിച്ച യഥാര്‍ഥ ഫോട്ടോ പുറത്തായതോടെ സംഭവം ഒതുക്കാനുള്ള ശ്രമം തുടങ്ങി. ഈ മാസം മൂന്നിനാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റുകൂടിയായ ബഷീര്‍ഹാജിയെ ചെക്ക് സേില്‍ മാഹി കോടതി ഒരു വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും".

ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും. അറബികളുടെ സംഭാവനകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും 

ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

കേരളത്തില്‍ ഇസ്ലാം വന്ന വഴി അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും 

സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും 

നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം 

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല.""

മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.

(അവസാനിക്കുന്നില്ല)

മലബാര്‍ കലാപവും സ്മാരകങ്ങളും

മലബാര്‍ കലാപവും സ്മാരകങ്ങളും

ആദ്യഭാഗം: മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍ 

ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും 


ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് മതനിരപേക്ഷ സമൂഹം അത്യന്താപേക്ഷിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷമാണ് അതിന്റെ ഗ്യാരന്റി. ഇടതുപക്ഷ ശക്തികളുടെ വളര്‍ച്ചയിലൂടെ മാത്രമേ ഇവിടെ ന്യനപക്ഷ സംരക്ഷണവും ഉറപ്പുവരുത്താനാവൂ. "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ സാമൂഹ്യമായി ഏറെ മുന്‍പന്തിയിലാണ്. മതപരപായ വിവേചനമോ അടിച്ചമര്‍ത്തലുകളോ ഇവിടെയില്ല. ഇതിനുകാരണം ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇടപെടലുകളാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്- 1957ലെ ഇ എം എസ് സര്‍ക്കാര്‍. പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്താനും ഇടതുപക്ഷ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചു. ഭൂപരിഷകരണം ഉണ്ടാക്കിയ മാറ്റം ചെറുതല്ല. സച്ചാര്‍ കമീഷന്‍ ശുപാര്‍കളെ തുടര്‍ന്ന് പാലോളി കമീഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് താമസംവിനാ നടപ്പാക്കിയതു വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിബന്ധത വ്യക്തമാക്കുന്നു.

സാമ്രാജ്യത്ത - ജന്മിത്ത വിരുദ്ധകലാപങ്ങളില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ സുപ്രധാനപങ്കാണ് വഹിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയെന്ന നിലയില്‍ വര്‍ഗീയകക്ഷികള്‍ സ്വീകരിക്കുന്നത് സ്ത്രീവിരുദ്ധ - പിന്തിരിപ്പന്‍ നയങ്ങളാണ് . ഇത് തിരിച്ചറിയപ്പെടണം. അതാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന നിലപാടിന് പിന്നിലും. ഇത് ആ വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ തടയുകയും അവരെ പൊതുധാരയില്‍നിന്ന് അകറ്റുകയും ചെയ്യും. ശാരീരികവും മാനസീകവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടത്. അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല. എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന മുസ്ലിംലീഗ് അധികാര രാഷ്ട്രീയമാണ് ലക്ഷ്യംവെക്കുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലീം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്രരെ കാണാന്‍ അവര്‍ക്കാകില്ല. ബിജെപിയില്‍നിന്നും എന്‍ഡിഎഫിന്‍നിന്നും ഒരുപോലെ വോട്ടുവാങ്ങി കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന യുഡിഎഫ് അധികാരത്തിലെത്തുന്നത് കേരളം കണ്ടതാണ്.

യുഡിഎഫ് രാഷ്ട്രീയത്തിന്റെ മൊത്തം ഫലം വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നു എന്നതാണ്. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പരിശോധിച്ചാല്‍ അതെല്ലാം യുഡിഎഫ് ഭരിക്കുമ്പോഴാണെന്നു കാണാം. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം അവസ്ഥയില്ല. രാഷ്ട്രീയ അധികാരം സ്ഥാപിക്കല്‍ ഒരു ഘട്ടത്തിലും മുസ്ലിം സമൂഹത്തിന്റെ അജന്‍ഡയായിരുന്നില്ല. ഈ പാരമ്പര്യം തകര്‍ത്തത് മുസ്ലിം വിഭാഗത്തിലെ വര്‍ഗീയ ശക്തികളാണ്. ഇത് പൊതുധാരയില്‍നിന്ന് മുസ്ലിങ്ങളെ ഒറ്റപ്പെടുത്തും. ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാന്‍ സൗകര്യമൊരുക്കും. ഇത്തരം വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കണം. പൊതു മണ്ഡലങ്ങള്‍ ശക്തിപ്പെടുത്തണം.മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ടു നയിക്കുന്ന എല്ലാ നിലപാടുകളെയും ചെറുക്കാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.

ജവഹര്‍ സ്റ്റേഡിയത്തില്‍ അയ്യായിരത്തിലേറെ പേര്‍ അണിനിരന്ന സെമിനാറില്‍ സംഘാടകസമിതി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയം അവതരിപ്പിച്ചു. മുന്‍മന്ത്രി ടി കെ ഹംസ, പി ടി എ റഹിം എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. "കേരളത്തിലെ വര്‍ഗീയ കലാപങ്ങളും ഇടതുപക്ഷവും" എന്ന വിഷയം സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും "വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍" എന്ന വിഷയം എം എ നിസാറും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

deshabhimani

2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.

പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ

വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.

മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.

നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി


Sunday, September 29, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani