ബ്ലോഗ് ആര്‍ക്കൈവ്

2013 മാർച്ച് 5, ചൊവ്വാഴ്ച

ത്രിപുരയുടെ ഹൃദയപക്ഷം


ത്രിപുരയുടെ ഹൃദയപക്ഷം


"ത്രിപുരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചതെന്ന്" അഗര്‍ത്തലയില്‍വച്ച് ദേശാഭിമാനിയോട് സംസാരിക്കവെ മണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നു (ദേശാഭിമാനി- ഫെബ്രുവരി 12). രണ്ടാഴ്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മണിക് സര്‍ക്കാരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമായി. ജനങ്ങളും ഇടതുമുന്നണിയും പ്രത്യേകിച്ചും സിപിഐ എമ്മും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പുഫലം. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തെ പിഴുതെറിഞ്ഞുവെന്നും ത്രിപുരയില്‍ അതാവര്‍ത്തിക്കുമെന്നും അതോടെ ഹിന്ദുസ്ഥാനില്‍ നിന്നുതന്നെ ഇടതുപക്ഷത്തെ തൂത്തെറിയുമെന്നും പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് ത്രിപുരയിലെ ജനങ്ങള്‍ ചുട്ട മറുപടിയാണ് നല്‍കിയത്.

ത്രിപുരയിലെ ഏഴാം വിജയത്തിന് പല പ്രത്യേകതകളും ഉണ്ട്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യമായി ത്രിപുരയില്‍ അധികാരത്തില്‍ വന്നത് 1978 ലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60ല്‍ 56 സീറ്റ് നേടിയാണ് നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനുശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടി വിജയിക്കുന്ന തെരഞ്ഞെടുപ്പാണിത്. 60ല്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. 52.32 ശതമാനം വോട്ടും നേടി. കോണ്‍ഗ്രസിന് പത്ത് സീറ്റും 36.54 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മുന്നണിക്ക് 44.65 ശതമാനം വോട്ട് ലഭിച്ചു. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 49 സീറ്റും 50 ശതമാനം വോട്ടുമാണ് നേടിയത്. ഇക്കുറി സീറ്റും വോട്ടും വര്‍ധിപ്പിച്ചു. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇടതുമുന്നണിയുടെ 47 സ്ഥാനാര്‍ഥികളും വിജയിച്ചത്. ആറ് സ്ഥാനാര്‍ഥികള്‍ക്ക് 60 ശതമാനമോ അതിലധികമോ വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ഋഷ്യമുഖില്‍ മത്സരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ധനമന്ത്രിയുമായ ബാദല്‍ ചൗധരിയാണ്. 12,429 വോട്ടിനാണ് അദ്ദേഹം കോണ്‍ഗ്രസിലെ സുശാങ്കര്‍ ഭൗമിക്കിനെ പരാജയപ്പെടുത്തിയത്. പോള്‍ചെയ്ത വോട്ടിന്റെ 65.42 ശതമാനം വോട്ടാണ് ചൗധരിക്ക് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ രാജ്നഗര്‍ എസ്സി സംവരണ സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി സുദന്‍ദാസിന് 11,397 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കൊവായി (60.82), ജൊലായ്ബാരി (61.90), നല്‍ച്ചര്‍ (59.96), രാമചന്ദ്രഘാട്ട് (59.15), ആഷ്രംബാരി (59.55) എന്നീ മണ്ഡലങ്ങളിലും വന്‍വിജയമാണ് ഇടതുമുന്നണി നേടിയത്. കോണ്‍ഗ്രസില്‍ ജയിച്ച 10 പേരില്‍ അഞ്ചുപേര്‍മാത്രമാണ് 50 ശതമാനത്തിലധികം വോട്ട് നേടിയത്. അഞ്ചുപേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രത്തന്‍ലാല്‍ നാഥ് മോഹന്‍പുരില്‍ 775 വോട്ടിനാണ് ജയിച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ ബിരജിത്ത് സിന്‍ഹ കൈലാസ്ഷഹറില്‍ 485 വോട്ടിനാണ് കടന്നുകൂടിയത്. ബര്‍ജലയില്‍ 261 വോട്ടിനും ബാദര്‍ഘട്ടില്‍ 643 വോട്ടിനും രാധാകിഷോര്‍പുരില്‍ 837 വോട്ടിനുമാണ് കോണ്‍ഗ്രസ് ജയിച്ചത്. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച 10 സീറ്റില്‍ ഒമ്പതെണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളില്‍ സിപിഐ എമ്മിന്റെ ആധിപത്യമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയിടത്തൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുകയുംചെയ്തു.

തലസ്ഥാനമായ അഗര്‍ത്തല, സോണാമുര, ഷന്തിര്‍ബസാര്‍ (എസ്ടി), ധര്‍മനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തിയത്. തോല്‍വി ഉറപ്പായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തില്‍നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് രാഹുല്‍ എത്തിയത്. അഗര്‍ത്തലയിലെ രാംനഗറില്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ സുര്‍ജിത്ത് ദത്ത പരാജയപ്പെട്ടു. 1983 മുതല്‍ തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണിത്. സിപിഐ എമ്മിലെ രത്തന്‍ദാസാണ് 65 വോട്ടിന് ഈ സീറ്റില്‍ അട്ടിമറി വിജയം നേടിയത്. സോണാമുരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ സുബാല്‍ഭൗമിക് സിപിഐ എമ്മിലെ ശ്യാമള്‍ ചക്രവര്‍ത്തിയോട് 1526 വോട്ടിന് തോറ്റു. ഷന്തിര്‍ബസാറില്‍ സിപിഐ നേതാവും മന്ത്രിയുമായ മണീന്ദ്ര റിയാങ് വിജയം ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയ ധര്‍മനഗറില്‍മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ആവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ധര്‍മനഗര്‍. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തീവ്രവാദ സംഘടനകളായ ഇന്‍ഡിജിനസ് നാഷണല്‍ പീപ്പിള്‍സ് ഓഫ് ത്രിപുര (ഐഎന്‍പിടി)യ്ക്കും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര (എന്‍സിടി)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല. ഐഎന്‍പിടി 11 എസ്ടി സംവരണ സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല. ഐഎന്‍പിടിയുടെ മുന്‍രൂപമായ ത്രിപുര ഉപജാതിജൂബ സമിതി 1983 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. അന്ന് ആറ് സീറ്റും 10.47 ശതമാനം വോട്ടും ടിയുജെഎസിന് ലഭിച്ചു.

2003 മുതലാണ് ടിയുജെഎസിന്റെ പുതിയ രൂപമായ ഐഎന്‍പിടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായത്. അന്ന് 18 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടി ആറ് സീറ്റില്‍ ജയിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്തു. എന്നാല്‍, 2008 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍നിന്ന് ഐഎന്‍പിടിയുടെ നേതാവും രാജീവ്ഗാന്ധിയുടെ ഇഷ്ടതോഴനുമായ ബിജോയ്കുമാര്‍ റംഗാള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതും വെറും 115 വോട്ടിന്. രണ്ട് ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റുമാരെ നിര്‍ത്താന്‍ കഴിയാത്തതായിരുന്നു റംഗാളിന്റെ വിജയത്തിന് കാരണം. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇക്കുറി അംബാസയില്‍ സിപിഐ എം നേടിയ വിജയം. സിപിഐ എമ്മിലെ ലളിത്കുമാര്‍ ദേബ് ബര്‍മയെന്ന മുന്‍ ബിഡിഒയാണ് ഇവിടെ 1054 വോട്ടിന് ജയിച്ചത്. റംഗാളിനു വേണ്ടി ആദിവാസികളുടെ രാജാവും കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ ദേബ്ബര്‍മന്‍ അംബാസയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. എട്ട് ശതാബ്ദക്കാലത്തെ രാജഭരണത്തിന്റെ അവസാന കണ്ണിയെ പ്രചാരണത്തിന് ഇറക്കി വോട്ട് നേടാനുള്ള റംഗാളിന്റെ തന്ത്രവും പാളിയെന്നര്‍ഥം. മുന്‍ ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സൈനിക സംഘടയുടെ നേതാവുകൂടിയായ റംഗാളിന്റെ പരാജയം സംസ്ഥാനത്ത് തീവ്രവാദത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ്. 11 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടിക്ക് ഇക്കുറി 8.11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ക്ക് പിന്തുണ കുറയുകയാണെന്ന് ഈ പരാജയം വ്യക്തമാകുന്നു. ഐഎന്‍പിടിയില്‍നിന്ന് ഭിന്നിച്ച് ഒരു സീറ്റില്‍മാത്രം മത്സരിച്ച എന്‍സിടിക്കും ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തീവ്രവാദികള്‍ക്ക് ആദിവാസികള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 എസ്ടി സംവരണസീറ്റില്‍ 19 ലും സിപിഐ എം വിജയിച്ചു. എസ്ടി സീറ്റില്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 53.42 ശതമാനം വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. (2008 ലെ തെരഞ്ഞെടുപ്പിലും 19 സീറ്റ് ഇടതുമുന്നണി നേടിയിരുന്നു). പത്ത് എസ്സി സംവരണ സീറ്റില്‍ എട്ടിലും സിപിഐ എം വിജയിച്ചു. ഈ സീറ്റുകളില്‍ മൊത്തം പോള്‍ചെയ്തതിന്റെ 53.23 ശതമാനം വോട്ടും ഇടതുമുന്നണിക്കാണ് ലഭിച്ചത്.

കോണ്‍ഗ്രസ് സഖ്യത്തിന് എസ്ടി സീറ്റുകളില്‍ 43.31 ശതമാനവും എസ്സി സീറ്റില്‍ 44 ശതമാനവും വോട്ടാണ് ലഭിച്ചത്. അതായത് ഇടതുമുന്നണിയേക്കാള്‍ 10 ശതമാനം വോട്ട് ഈ വിഭാഗങ്ങളില്‍ കോണ്‍ഗ്രസിന് കുറവാണ് ലഭിച്ചത്. തീവ്രവാദത്തിന്റെ ദുരന്തം മുഴുവന്‍ പേറിയ സ്ത്രീകളാണ് ഇടതുപക്ഷ വിജയത്തിന്റെ പിന്നിലെ മറ്റൊരു പ്രധാന ശക്തി. സിപിഐ എം നിര്‍ത്തിയ അഞ്ച് സ്ത്രീകളും വിജയിച്ചത് വനിതകള്‍ ആരുടെകൂടെയാണ് നിലയുറപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നു. മത്സരിച്ച 50 സീറ്റില്‍ 49 ലും അവര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. കടംതാലകുര്‍ത്തി എന്ന സീറ്റില്‍ മാത്രമാണ് 17 ശതമാനം വോട്ട് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമാജ്വാദി പാര്‍ടി, എന്‍സിപി, സിപിഐ എംഎല്‍, അമ്രബംഗാളി, എസ്യുസിഐഐ, ഐപിഎഫ്ടി എന്നീ കക്ഷികളുടെ സ്ഥിതിയും ഇതുതന്നെ.

വി ബി പരമേശ്വരന്‍

ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ


ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ



കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ളിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: "ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു''. മലയാളമനോരമ മുഖപ്രസംഗത്തിലൂടെ,  "ഒരു കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്'' എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. "നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.'' ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.

മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. "മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി''

കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. "താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റിന് വിഘാതമാകും'' ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.

ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: "ഷുക്കൂര്‍ വധക്കേസില്‍ അറസ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൌരവം, അറസ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്‍കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്യ്രത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്‍. ഹര്‍ജിക്കാരനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.''

ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൌസില്‍ മുഹമ്മദ് മകന്‍ പി പി അബു (30) നല്‍കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്‍കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന്‍ മുഹമ്മദ് സാബിര്‍. "ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.''

ഇത് വെറുതെ പറയുന്നതോ സൌഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്.

ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള്‍ നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ 'മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.
അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ 'പാര്‍ട്ടിക്കോടതി' യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന്‍ ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള്‍ ഉപയോഗിച്ചത്. മാര്‍ക്സിസ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് 'അക്രമി' പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക?

സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ളിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്‍കി.



 ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില്‍ സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റുകാരെ, 'കാരായി'മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്. ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.

മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു


കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു

കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു




കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍‌പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു....കുഞ്ഞാലിക്കുട്ടിയുടേയും പി ജെ കുര്യന്റേയും സ്ത്രി പീഢനങള്‍ക്കെതിരെ അതിന്റെ ഇരകള്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാറും പോലീസും ഇതൊക്കെ അവഗണിച്ച് നേതാക്കന്മാരെ സമ്രക്ഷിക്കുന്നതിന്നാണു വ്യഗ്രതകാണിക്കുന്നത്...സൂര്യനെല്ലിയിലെ പീഢനത്തിന്ന് ഇരയായ പെണ്‍കുട്ടി 17 വർഷം മുൻപ് പറഞ്ഞ തന്നെ പീഢിപ്പിച്ചവരില്‍ പി ജെ കുര്യനായിരുന്നുവെന്ന്...എന്നാല്‍ നിയമപരമായി നടപടിയെടുക്കേണ്ട മുഖ്യമന്ത്രിയടക്കം പറയുന്നത്
17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. അതെ അതുതന്നെയാണു പറയുന്നത് ..എന്തുകൊണ്ട് അന്നും ഇന്നും നടപടിയെടുത്തില്ല.... അതു തന്നെയാണു ജനവും ചോദിക്കുന്നത് ബ്ബ് ബ്ബ് ബ്ബ അടിക്കാതെ കുറ്റവാളികളെ പിടിക്കാന്‍ നോക്ക് ഉമ്മച്ചാ......

ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ മണ്ണില്‍ വടക്കന്‍ജാഥയ്ക്ക് ഉജ്വലതുടക്കം


ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ മണ്ണില്‍ വടക്കന്‍ജാഥയ്ക്ക് ഉജ്വലതുടക്കം


അമൃത്സര്‍: ബ്രിട്ടീഷ്വാഴ്ചയ്ക്കെതിരെ ജീവരക്തം കൊണ്ട് പൊരുതിയ ജാലിയന്‍വാലാബാഗിലെ ധീരരക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എം വടക്കന്‍ മേഖലാ സമരസന്ദേശജാഥയ്ക്ക് ഉജ്വല തുടക്കം. പഞ്ചാബിലെ ചരിത്രനഗരമായ അമൃത്സറിലെ ജാലിയന്‍വാലാബാഗ് രക്തസാക്ഷിസ്മാരകത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവിന്ദര്‍സിങ്ജോഷ്, ജാഥാക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് രക്തപതാക കൈമാറിയതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള, സുനീത് ചോപ്ര, ഇന്ദ്രജിത്സിങ് എന്നിവരാണ് ജാഥാംഗങ്ങള്‍. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് വൃന്ദ കാരാട്ട് പുഷ്പചക്രം അര്‍പ്പിച്ചശേഷമായിരുന്നു ജാഥയുടെ ഫ്ളാഗ് ഓഫ്. സിപിഐ എം ജമ്മു മേഖലാ സെക്രട്ടറി ശ്യാംപ്രസാദ് കേസര്‍ നയിച്ച ജമ്മു ഉപജാഥ നേരത്തെ വടക്കന്‍ ജാഥയുമായി അമൃത്സറില്‍ സംഗമിച്ചിരുന്നു. ജാഥ തിങ്കളാഴ്ച 80 കിലോമീറ്റര്‍ സഞ്ചരിച്ച് ജലന്ധറില്‍ സമാപിച്ചു. അതേസമയം, തെക്കന്‍-കിഴക്കന്‍ മേഖലാ ജാഥകള്‍ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി മുന്നേറുകയാണ്. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ ജാഥയെ ആന്ധ്രപ്രദേശില്‍ വന്‍ജനാവലിയാണ് വരവേല്‍ക്കുന്നത്. ഗുണ്ടക്കലില്‍ നിന്നാരംഭിച്ച് അദോനിയിലെ സ്വീകരണമേറ്റുവാങ്ങി രാത്രി കര്‍ണൂലില്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥയ്ക്ക് ജാര്‍ഖണ്ഡിലെ വിവിധ കേന്ദ്രങ്ങളിലെ ആദിവാസി-തൊഴിലാളി മേഖലകളില്‍ വന്‍സ്വീകരണങ്ങള്‍ ലഭിച്ചു.

രാംഗഡ്, ഹസാരിബാഗ് എന്നിവിടങ്ങളില്‍ ഖനിത്തൊഴിലാളികളുമായി ജാഥാംഗങ്ങള്‍ സംവദിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ തങ്ങളുടെ ദുരിതങ്ങള്‍ നേതാക്കളുമായി പങ്കുവച്ചു. ജാഥ തിങ്കളാഴ്ച കൊദേര്‍മയില്‍ സമാപിച്ചു. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തുല്യമാണെന്നും ബിജെപിക്ക് ഒരിക്കലും കോണ്‍ഗ്രസിനു ബദലാകാന്‍ കഴിയില്ലെന്നും പ്രകാശ് കാരാട്ട് കൊദേര്‍മയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബദല്‍ തങ്ങളാണെന്ന് അവകാശപ്പെട്ട ബിജെപി ഗുജറാത്ത് മാതൃക രാജ്യത്താകെ ഉയര്‍ത്തിക്കാട്ടുമെന്നാണ് ദേശീയ നിര്‍വാഹകസമിതിയില്‍ വ്യക്തമാക്കിയത്. കോര്‍പറേറ്റുകള്‍ക്ക് പരിധികളില്ലാത്ത സഹായം നല്‍കുന്നതാണ് ഗുജറാത്ത് മാതൃക. അംബാനിമാരും അദാനിമാരും മാത്രമാണ് ഈ മാതൃകയെ വാഴ്ത്തുന്നത്. എല്ലാത്തിലുമുപരി അതിനികൃഷ്ടമായ വംശഹത്യ നടന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്- കാരാട്ട് പറഞ്ഞു.

deshabhimani 

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

ചുവപ്പണിഞ്ഞ് കൊച്ചി


ചുവപ്പണിഞ്ഞ് കൊച്ചി


സര്‍വസജ്ജം സമരസന്ദേശ ജാഥ ഇന്നെത്തും

കൊച്ചി: പോരാട്ടത്തിന്റെ പുതുചരിത്രമെഴുതി, ദ്രോഹനയങ്ങള്‍ക്കെതിരെ ജനതയെ സമരസജ്ജമാക്കിയുള്ള സിപിഐ എം അഖിലേന്ത്യാ ജാഥ ചൊവ്വാഴ്ച എറണാകുളത്ത്. വിലക്കയറ്റവും കുത്തകസേവയും അഴിമതിയും കൊണ്ട് ജനങ്ങളെ വേട്ടയാടുന്നവര്‍ക്ക് കനത്ത താക്കീതാകുന്ന ജാഥയെ വരവേല്‍ക്കാന്‍ നാടും നഗരവും സര്‍വസജ്ജമായി. നാളുകള്‍ നീണ്ട ഒരുക്കങ്ങളോടെയാണ് വ്യവസായജില്ല സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയെ ഏറ്റുവാങ്ങുന്നത്. കോട്ടയത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ എറണാകുളം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയിലെത്തുന്ന ജാഥയെ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് വരവേല്‍ക്കും.

പൂത്തോട്ടയില്‍ ജാഥാ ക്യാപ്റ്റന്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളായ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസ റാവു, കേന്ദ്ര കമ്മിറ്റി അംഗം സുധാ സുന്ദരരാമന്‍ എന്നിവരെയും എം വി ഗോവിന്ദന്‍ ഹാരമണിയിക്കും. പൂത്തോട്ടയില്‍ എത്തുന്ന ജാഥയെ ആയിരങ്ങള്‍ അനുധാവനം ചെയ്യും. 250 ഇരുചക്രവാഹനങ്ങളില്‍ പതാകവാഹികളായ 500 റെഡ്വളന്റിയര്‍മാര്‍ അകമ്പടിയാകും. പൂത്തോട്ടമുതല്‍ നഗരകേന്ദ്രംവരെ ചുവപ്പണിഞ്ഞ വീഥികളാണ് ജാഥയെ വരവേല്‍ക്കുന്നത്. കൊടിതോരണങ്ങള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, ശില്‍പ്പങ്ങള്‍ തുടങ്ങി വിഭിന്നമായ അലങ്കാരങ്ങളാണ് പാര്‍ടിയുടെ വിവിധ കമ്മിറ്റികള്‍ ജാഥയെ ഏറ്റുവാങ്ങാനായി ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്ന പാര്‍ടി നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങളും സ്മരണയുടെ ആവേശമായി ഇക്കൂട്ടത്തിലുണ്ട്. ഒപ്പം സര്‍ക്കാരിന്റെ കുടിലതയെ തുറന്നുകാട്ടുന്ന കാര്‍ട്ടൂണുകള്‍, പത്രവാര്‍ത്തകളുടെ പുനഃസൃഷ്ടികള്‍ എന്നിവയും അര്‍ത്ഥവത്തായ പ്രചരണായുധങ്ങളായി മാറുന്നു. ഉദാരവല്‍ക്കരണം, വിലക്കയറ്റം, അഴിമതി, ചില്ലറമേഖലയിലെ വിദേശനിക്ഷേപം, അരക്ഷിതമായ ജീവിതാവസ്ഥ തുടങ്ങി നാടിന്റെ ശാപമായി മാറിയ ഭരണചെയ്തികളെ ഇവ തുറന്നുകാട്ടുന്നു. ബ്രാഞ്ച്തലംമുതല്‍ ചിട്ടയായ തയ്യാറെടുപ്പോടെയാണ് സിപിഐ എമ്മിന്റെ ആദ്യ അഖിലേന്ത്യാ ജാഥയെ എറണാകുളം വരവേല്‍ക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനുപോലും വേദിയായ നഗരി, പുത്തന്‍ പോരാട്ടത്തിന്റെ നാന്ദിയായാണ് അഖിലേന്ത്യാ ജാഥയെ കണക്കാക്കുന്നത്.

ചുവപ്പണിഞ്ഞ് കൊച്ചി

കൊച്ചി: പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്ന സിപിഐ എമ്മിന്റെ ദേശീയ സമരസന്ദേശയാത്രയെ വരവേല്‍ക്കാന്‍ നഗരം ചുവപ്പണിഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സമരസന്ദേശയാത്ര 26ന് വൈകിട്ട് അഞ്ചിനാണ് നഗരഹൃദയമായ മറൈന്‍ഡ്രൈവില്‍ എത്തുന്നത്. പൂത്തോട്ടയില്‍നിന്ന് വൈകിട്ട് നാലരയോടെ നഗരത്തിലേക്ക് പ്രയാണം തുടങ്ങുന്ന ജാഥയെ വരവേറ്റ് ചുവപ്പു കമാനങ്ങളും കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ ഉജ്വലമായി വരവേല്‍ക്കുന്ന ജാഥയെ ആയിരങ്ങള്‍ അനുധാവനംചെയ്യും. ബാന്‍ഡ് മേളത്തോടൊപ്പം 250 ഇരുചക്രവാഹനങ്ങളില്‍ പതാകയേന്തിയ 500 ചുവപ്പുസേനാംഗങ്ങള്‍ നഗരത്തിലേക്ക് അകമ്പടിയാകും. വൈക്കം റോഡിലൂടെ തൃപ്പൂണിത്തുറവഴി വൈറ്റിലയിലെത്തി അവിടെനിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ ജാഥ നഗരത്തില്‍ പ്രവേശിക്കും. ജോസ് ജങ്ഷന്‍, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യു, ഷണ്‍മുഖം റോഡ് പിന്നിട്ട് മേനകയില്‍ എത്തുന്ന ജാഥയെ സ്വീകരണനഗരിയായ മറൈന്‍ഡ്രൈവിലേക്ക് വരവേല്‍ക്കും.

പൂത്തോട്ടമുതല്‍ ജാഥാപ്രയാണം മുന്നേറുന്ന നഗരപാതയിലാകെ കൊടിതോരണങ്ങളും ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന കലാരൂപങ്ങളും അലങ്കാരങ്ങളും നിറഞ്ഞു. നഗരപാതകള്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പണിഞ്ഞു. പാതയോരങ്ങളും പ്രധാന ജങ്ഷനുകളുമെല്ലാം ആകര്‍ഷകമായി അലങ്കരിച്ച് പതാകകളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുടെയും നവോത്ഥാനായകരുടെയും ചിത്രങ്ങളും വിവിധ ശില്‍പ്പങ്ങളും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. വിലക്കയറ്റം, അഴിമതി തുടങ്ങിയവയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും വാര്‍ത്താഭാഗങ്ങളുമെല്ലാം പ്രചാരണത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ ചേരുന്ന മഹാറാലിക്കുള്ള തയ്യാറെടുപ്പുകള്‍ വിവിധ കമ്മിറ്റികള്‍ക്കു കീഴില്‍ പൂര്‍ത്തിയായതായി ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലയിലെ രണ്ടായിരത്തിലധികം ബ്രാഞ്ചുകളില്‍ ഇതുസംബന്ധിച്ച് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടത്തി. ജാഥയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനുള്ള ചുവപ്പുസേനയുടെ പരിശീലനവും പൂര്‍ത്തിയായി. ജാഥ സ്വീകരണകേന്ദ്രത്തിലേക്ക് പ്രയാണമാരംഭിക്കുന്നതോടൊപ്പം മറൈന്‍ഡ്രൈവിലെ വേദിയില്‍ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. നാടന്‍പാട്ട് ഉള്‍പ്പെടെ വിവിധ ജനകീയ കലാപരിപാടികള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ജാഥാ സ്വീകരണത്തിന്റെ പ്രചാരണാര്‍ഥം രാജേന്ദ്രമൈതാനിയില്‍ നടത്തിയ പ്രതികരണസംഗമത്തില്‍ അറുപതോളം പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും മറൈന്‍ഡ്രൈവിലുണ്ടാകും. നൂറുകണക്കിനാളുകളെ ആകര്‍ഷിച്ച് നാണപ്പ ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ജാഥാ സ്വീകരണത്തോടനുബന്ധിച്ചാണ് ഇവിടേക്ക് മാറ്റുന്നത്.

വന്‍ വിജയമാക്കുക: എം വി ഗോവിന്ദന്‍

കൊച്ചി: സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് എറണാകുളം നഗരത്തില്‍ നല്‍കുന്ന സ്വീകരണം ചരിത്രസംഭവമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. നാളുകള്‍ നീണ്ട തയ്യാറെടുപ്പില്‍നിന്ന് ആവേശം ഏറ്റുവാങ്ങി ഒരുലക്ഷം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവിലെ സ്വീകരണകേന്ദ്രത്തിലെത്തും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായി. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വിവിധ ജാഥകള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും അഖിലേന്ത്യാ ജാഥ ആദ്യമാണ്. ഇത് മുന്‍കണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. സിപിഐ എമ്മിന്റെ പോരാട്ടത്തിനൊപ്പം ഇടതുപക്ഷ ശക്തികളുടെ യോജിച്ച പോരാട്ടത്തിനും കരുത്തുപകരുന്നതാകും ജാഥയുടെ സന്ദേശം. ജാഥാംഗങ്ങള്‍ക്കു പുറമെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാനത്തുനിന്നുള്ള പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങളും സെക്രട്ടറിയറ്റ് അംഗങ്ങളും സ്വീകരണത്തില്‍ പങ്കെടുക്കും.

ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍, രക്തസാക്ഷികുടുംബങ്ങളുടെ സംഗമം, വെണ്ണല ചങ്ങാതിക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവയും ഉണ്ടാകും. ജാഥയും സ്വീകരണവും വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി അംഗങ്ങളും അനുഭാവികളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച രാവിലെ ആലുവ റസ്റ്റ് ഹൗസില്‍നിന്ന് ജാഥ തൃശൂരിലേക്കു പുറപ്പെടും. കളമശേരി, പള്ളുരുത്തി, പറവൂര്‍, ആലുവ, നെടുമ്പാശേരി, അങ്കമാലി ഏരിയകളിലെ ചുവപ്പുവളന്റിയര്‍മാര്‍ ഇരുചക്രവാഹനങ്ങളില്‍ ജാഥയെ ജില്ലാ അതിര്‍ത്തിവരെ അനുധാവനംചെയ്യും.

deshabhimani

ചൊരിമണലില്‍ ചരിത്രമെഴുതാന്‍ സമരസന്ദേശജാഥ ഇന്ന് ആലപ്പുഴ ജില്ലയില്‍


ബദല്‍ രാഷ്ട്രീയത്തിന് ജനകീയ ഐക്യനിര പടുത്തുയര്‍ത്തി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം സമരസന്ദേശജാഥ ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിക്കും. ആധുനിക കേരളത്തിന് ഊടുംപാവും നല്‍കിയ തൊഴിലാളി പോരാട്ടങ്ങളാല്‍ ചുവന്ന മണ്ണിലെ ജാഥാസ്വീകരണം മറ്റൊരു ജനകീയ മുന്നേറ്റത്തിന് വേദിയാകും. വിദേശ ട്രോളറുകളുടെ കടുന്നുകയറ്റത്തില്‍ വറുതിയിലായ തീരദേശ മത്സ്യത്തൊഴിലാളികള്‍, ചലിക്കാത്ത തറികളില്‍ കണ്ണും നട്ട് ജീവിതം തള്ളി നീക്കുന്ന കയര്‍ തൊഴിലാളികളും ചെറുകിട ഉടമകളും, വിദേശ നിക്ഷേപം ആശങ്കയിലാക്കിയ ചെറുകിട വ്യാപാരികളും വ്യവസായികളും, ഭൂമാഫിയയും റിയല്‍എസ്റ്റേറ്റ് ലോബിയും പുറമ്പോക്കിലേക്ക് തള്ളുന്ന കര്‍ഷകത്തൊഴിലാളികള്‍- പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, പൂട്ടലിന്റെ വാള്‍മുനയില്‍ നില്‍ക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍- തൊഴിലാളികള്‍, നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധന- പാചക വാതകത്തിന്റെയും വില വര്‍ധനയില്‍ പൊറുതിമുട്ടിയ സാധാരണക്കാര്‍, ഉപഭോഗ സംസ്കാരം അരക്ഷിതത്വത്തിലാക്കിയ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും ജാഥയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഈ ജനവിഭാഗങ്ങളാകെ സമര സജ്ജരായി ജാഥയെ സ്വീകരിക്കാനെത്തും.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ലക്ഷത്തിലേറെ പേര്‍ അണിനിരക്കും. ഭക്ഷ്യസുരക്ഷ, വിലക്കയറ്റം, പാര്‍പ്പിടവും ഭൂമിയും, തൊഴില്‍, ദളിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് ചരിത്രത്തിന്റെ ഭാഗമായി തീരുന്ന ജാഥയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങികഴിഞ്ഞു. ദേശീയപാതയുടെ ഇരുവശങ്ങളും ചെങ്കൊടികളും തോരണങ്ങള്‍കൊണ്ടും ചുവന്നു. ജാഥയുടെ സന്ദേശം വിളിച്ചോതുന്ന കൂറ്റന്‍ ബോര്‍ഡുകളും ബാനറുകളും വിവിധകേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ജാഥയുടെ രാഷ്ട്രീയം ജനങ്ങളുമായി സംവദിക്കാന്‍ ജില്ലയില്‍ 17 ഏരിയാ ജാഥകള്‍ പല ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. വിവിധ ഏരിയകളില്‍ സെമിനാറുകളും സംഘടിപ്പിച്ചു. രാവിലെ 9.30ന് കായംകുളം മുക്കട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ എതിരേല്‍ക്കും. തുടര്‍ന്ന് 100 ചുവപ്പു വളണ്ടിയര്‍മാര്‍ മോട്ടോര്‍ ബൈക്കില്‍ രക്തപതാകയുമേന്തി അനുധാവനം ചെയ്യും. ആലപ്പുഴയിലെ സ്വീകരണശേഷം കോട്ടയത്തേയ്ക്ക് പ്രയാണം തുടരുന്ന ജാഥയെ ചങ്ങനാശേരി വരെ ചുവപ്പ് വളണ്ടിയര്‍മാര്‍ അനുധാവനം ചെയ്യും.

deshabhimani 260213

പുതിയ ശക്തിയുടെ ഉദയം

കൊല്ലം: ഇതാ, ചെങ്കൊടിയുടെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയവരുടെ മഹാസാഗരം. കൊല്ലത്തിന്റെ ചുവന്നചരിത്രത്തിലേക്കു മറ്റൊരു മഹാപ്രവാഹം. തിങ്കളാഴ്ച സായന്തനത്തില്‍ കൊല്ലത്തിന്റെ മണല്‍ത്തരികള്‍പോലും ചുവന്നുതുടുത്തു. അസ്തമനസൂര്യന്റെ പൊന്‍കിരണങ്ങള്‍ അങ്ങുദൂരെ ആകാശത്തു ചുവപ്പിന്റെ ആയിരം വര്‍ണരാജികള്‍ സൃഷ്ടിച്ചപ്പോള്‍ ആശ്രാമം മൈതാനത്തെ പതിനായിരങ്ങളുടെ മനസ്സില്‍ രൂപംകൊണ്ടത് പുതിയൊരു ദേശീയരാഷ്ട്രീയശക്തിയുടെ ഉദയകിരണങ്ങള്‍. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ദേശീയ സമരസന്ദേശജാഥയ്ക്കു കൊല്ലം നല്‍കിയതു ചരിത്രമായിമാറിയ ഉജ്വല വരവേല്‍പ്പ്. സമരഭരിതമായിരുന്ന

പോയകാലത്തിന്റെ ജ്വലിക്കുന്ന പൈതൃകം നെഞ്ചേറ്റിയവരുടെ മഹാപ്രവാഹം കൊല്ലത്തെ നഗരവീഥികളെയും കാലത്തിന്റെ മഹാപ്രവാഹത്തില്‍ കോരിത്തരിച്ചിട്ടുളള ആശ്രാമം മൈതാനത്തെയും ആവേശത്താല്‍ വീണ്ടും വിജ്രംഭിതമാക്കി. സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളും കോര്‍പറേറ്റുകളുടെ നയകോവിദന്മാരുമായ കേന്ദ്രഭരണാധികാരികളുടെ ദ്രോഹനയങ്ങള്‍ തിരുത്തിക്കുമെന്നും ദേശീയരാഷ്ടീയത്തില്‍ ബദല്‍ശക്തിയുടെ ഉദയം സമാഗമമായി എന്നും പ്രഖ്യാപിച്ച് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയതു പതിനായിരങ്ങള്‍. സിപിഐ എം ദേശീയ സമരസന്ദേശജാഥയെ വരവേല്‍ക്കാന്‍ കൊല്ലം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. ചെങ്കൊടികളുമേന്തി ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിയ മഹാജനസഞ്ചയത്തിന്റെ സാന്നിധ്യത്താല്‍ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനം തിങ്കളാഴ്ച സായാഹ്നത്തില്‍ പ്രകമ്പനംകൊണ്ടു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ സ്വീകരണത്തിനുശേഷം കൊല്ലം ജില്ലാതിര്‍ത്തിയായ പാരിപ്പള്ളിയില്‍ വൈകിട്ട് ആറോടെ എത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, മഹിളാ അസോസിയേഷന്‍ നേതാവ് രാജമ്മാ ഭാസ്കരന്‍, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ പി കുറുപ്പ്, ബി തുളസീധരക്കുറുപ്പ്, എസ് പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെവച്ച് ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചു. പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് ജാഥയെ ജില്ലയിലേക്ക് വരവേറ്റത്. ആശ്രാമം മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സമ്മേളനവേദിയില്‍ ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ജാഥാ ക്യാപ്റ്റനെയും മറ്റ് അംഗങ്ങളെയും സ്വീകരിച്ചത്. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനും ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും സ്വീകരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി തയ്യാറാക്കിയ ഇ എം എസിന്റെ ഛായാചിത്രം ഉള്‍പ്പെടുന്ന മെമന്റോ സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍ ജാഥാക്യാപ്റ്റനും മറ്റ് അംഗങ്ങള്‍ക്കും സമ്മാനിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിച്ചു. ജില്ലയിലെ 17 ഏരിയസെക്രട്ടറിമാര്‍, 139 ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരും ജാഥാക്യാപ്റ്റനെ സ്വീകരിച്ചു.

ആശ്രാമം മൈതാനം നേതൃസംഗമ വേദിയായി

കൊല്ലം: സിപിഐ എം ദേശീയ സമരസന്ദേശജാഥയെ വരവേല്‍ക്കാന്‍ ആശ്രാമം മൈതാനത്ത് എത്തിയത് സിപിഐ എം കേന്ദ്ര-സംസ്ഥാന നേതാക്കളുടെ നീണ്ടനിര. സ്വീകരണസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു. പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷനായി. കെ രാജഗോപാല്‍ സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരിം, ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പി, ജാഥാംഗങ്ങളായ എം എ ബേബി, ശ്രീനിവാസറാവു, സുധാ സുന്ദര്‍രാമന്‍ എന്നിവരും സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍, ബി രാഘവന്‍, കെ എന്‍ ബാലഗോപാല്‍ എംപി, ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവരും സ്വീകരണസമ്മേളനത്തില്‍ സന്നിഹിതരായി. ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനും ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും സ്വീകരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി ആര്‍ട്ടിസ്റ്റ് സുലൈമാന്‍ വൈക്കോലില്‍ തയ്യാറാക്കിയ ഇ എം എസിന്റെ ഛായാചിത്രം ഉള്‍പ്പെടുന്ന മെമന്റോ സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍ ജാഥാക്യാപ്റ്റനും മറ്റ് അംഗങ്ങള്‍ക്കും സമ്മാനിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിച്ചു. ജില്ലയിലെ 17 ഏരിയ സെക്രട്ടറിമാര്‍, 139 ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരും ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പിയെ സ്വീകരിച്ചു.

രക്തസാക്ഷി സ്മരണയിരമ്പി സ്വീകരണസമ്മേളനം

കൊല്ലം: പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കളുടെ സ്മരണകളിരമ്പിനിന്നു സമരസന്ദേശ ജാഥയുടെ സ്വീകരണസമ്മേളനവേദിയില്‍. കോണ്‍ഗ്രസ് - ആര്‍എസ്എസ് സംഘങ്ങളുടെ കൊലക്കത്തിക്കിരയായ ധീരരക്തസാക്ഷികളുടെ കുടുംബങ്ങള്‍ സിപിഐ എം അഖിലേന്ത്യ തെക്കന്‍ മേഖലാജാഥയെ സ്വീകരിക്കാന്‍ ആശ്രാമം മൈതാനിയില്‍ എത്തിയത് പതിനായിരങ്ങളെ ആവേശഭരിതരാക്കി. ജാഥ എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ രക്തസാക്ഷി കുടുംബാംഗങ്ങള്‍ സ്വീകരണവേദിയിലെത്തിയിരുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പോരാളി അജയപ്രസാദിന്റെ അമ്മ തങ്കച്ചി, സഹോദരി ആര്യാ പ്രസാദ്, പുത്തൂരിലെ ബാബുവിന്റെ ഭാര്യ സുഗന്ധി, കൊട്ടാരക്കരയിലെ തങ്ങള്‍കുഞ്ഞിന്റെ മകന്‍ ബഷീര്‍, കശുവണ്ടിത്തൊഴിലാളി സമരത്തിന്റെ പോരാളിയായ പരമേശ്വരന്റെ സഹോദരന്‍ നാരായണന്‍, പി ആര്‍ പൊന്നപ്പന്റെ സഹോദരന്‍ പി ആര്‍ രാജപ്പന്‍, ഡിവൈഎഫ്ഐ നേതാവായിരുന്ന സുനില്‍കുമാറിന്റെ അമ്മ മൃദുല, ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ എന്നിവരാണ് വേദിയിലെത്തി ജാഥാക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയെ സ്വീകരിച്ചത്. രക്തസാക്ഷി കുടുംബാംഗങ്ങളെ ജാഥാക്യാപ്റ്റന്‍ ഷാളണിയിച്ച് ആദരിച്ചു.

ചെങ്കടലായി ആശ്രാമം മൈതാനം

കൊല്ലം: ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്തെ മണ്‍തരികള്‍ തിങ്കളാഴ്ച മറ്റൊരു ചരിത്രമെഴുതി. പ്രക്ഷോഭത്തിന്റെ ചുവപ്പന്‍ ചരിത്രം. വിശാലമായ മൈതാനം മനുഷ്യസാഗരമായി. തൊഴിലാളികളും ജീവനക്കാരും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സംഘശക്തിയുടെ ചെങ്കൊടികളുമായി മൈതാനത്തേക്ക് ഒഴുകിയെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരാന്‍പോകുന്ന പ്രക്ഷോഭത്തിന്റെ വിളംബരമായി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം സമരസന്ദേശജാഥയ്ക്ക് പതിനായിരങ്ങള്‍ വിപ്ലവാഭിവാദ്യമേകി. വൈകിട്ട് അഞ്ചിനാണ് സ്വീകരണ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വൈകിട്ട് നാലുമുതല്‍ തന്നെ നഗരത്തിലെ ഇടറോഡുകളെല്ലാം ആശ്രാമം മൈതാനത്തേക്കായിരുന്നു. ജില്ലയിലെ 17 ഏരിയകളില്‍നിന്നുള്ളവര്‍ ഉച്ചയോടെ വാഹനങ്ങളില്‍ മൈതാനത്ത് എത്തി. ചെങ്കൊടികളാല്‍ അലംകൃതമായ മൈതാനത്ത് നിരത്തിയിട്ട പതിനായിരത്തോളം കസേരകളില്‍ നേരത്തെതന്നെ ജനം ഇടംപിടിച്ചു. സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം കൈരളി ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു. കൈരളി സ്വരലയ ഗന്ധര്‍വസംഗീതം മത്സരവിജയി ബിജു മാങ്കോട്, ചാള്‍സ് ഗോമസ്, സംഗീത വിനോദ് എന്നിവര്‍ വിപ്ലവഗാനങ്ങളും പഴയകാല നാടകഗാനങ്ങളും അവതരിപ്പിച്ചു. 5.30ന് യോഗം തുടങ്ങിപ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരിം സമ്മേളനത്തെ അഭിവാദ്യംചെയ്തുകൊണ്ടിരിക്കെ ആറോടെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ജാഥാംഗങ്ങളായ എം എ ബേബി, സുധ സുന്ദരരാമന്‍ എന്നിവര്‍ എത്തി. ജനം ഹര്‍ഷാരവത്തോടെ നേതാക്കളെ വരവേറ്റു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളിലേക്ക് വെളിച്ചംവീശിയ സുധ സുന്ദരരാമന്റെ തമിഴിലുള്ള പ്രസംഗം ജനം ശരിക്കും ആസ്വദിച്ചു. ആഗോളകുത്തകകള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ അനിവാര്യത കോടിയേരിയും എം എ ബേബിയും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എസ് ആര്‍ പി, ജാഥാംഗം ശ്രീനിവാസ റാവു, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ വേദിയിലെത്തി. നേതാക്കളെ മൈതാനത്തെ സമ്മേളന കവാടത്തില്‍നിന്ന് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിച്ചാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് പശ്ചാത്തലമാക്കിയ വേദിയിലേക്ക് എത്തിച്ചത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ ജാഥാക്യാപ്റ്റനെയും ജാഥാ അംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നവകേരള ശില്‍പ്പിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ എം എസിന്റെ കച്ചിത്തുരുമ്പില്‍ രൂപപ്പെടുത്തിയ ചിത്രങ്ങള്‍ ഉപഹാരമായി നല്‍കി.

ആവേശം തിരതല്ലിയ സ്വീകരണം

കൊല്ലം: ചുവപ്പിന്റെ ശബളിമയില്‍ മുങ്ങിനിന്ന ആശ്രാമം മൈതാനത്തിന്റെ കവാടത്തില്‍ വാദ്യഘോഷങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും പെരുക്കത്തില്‍ സിപിഐ എം ദേശീയ സമരസന്ദേശ ജാഥയ്ക്ക് ആവേശോജ്വലമായ വരവേല്‍പ്പ് നല്‍കി. വൈകിട്ട് ആറരയോടെയാണ് കൊല്ലത്തെ സ്വീകരണകേന്ദ്രമായ ആശ്രാമം മൈതാനത്ത് ജാഥയെത്തിയത്. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കൂടി ജാഥാ അംഗങ്ങള്‍ക്കൊപ്പം എത്തിച്ചേര്‍ന്നതോടെ പ്രവര്‍ത്തകരുടെ സമരാവേശം അണപൊട്ടിയൊഴുകി. സെക്രട്ടറിയറ്റ്അംഗം എ കെ ബാലനും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റന്‍ റെഡ്വളന്റിയേഴ്സിന്റെ സല്യൂട്ട് സ്വീകരിച്ചശേഷം നേരത്തെതന്നെ മൈതാനത്തിന്റെ പ്രവേശനകവാടത്തില്‍ കാത്തുനിന്ന ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, കെ എന്‍ ബാലഗോപാല്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ എസ് പ്രസന്നകുമാര്‍, പി ആര്‍ വസന്തന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ വേദിയിലേക്ക് ആനയിച്ചു. പഞ്ചവാദ്യത്തിന്റെ നാദലഹരിയില്‍ ഉത്സവത്തിമിര്‍പ്പിലായ വരവേല്‍പ്പില്‍ മേളപ്പദങ്ങളേക്കാള്‍ ഉച്ചസ്ഥായിയില്‍ മുഴങ്ങിയത് പ്രവര്‍ത്തകരുടെ സമരാവേശം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങളായി. മൈതാനത്തിന്റെ അങ്ങേത്തലയ്ക്കലുള്ള വേദിയിലേക്ക് നടന്നുനീങ്ങിയ നേതാക്കളെ റെഡ്വളന്റിയേഴ്സും പ്രവര്‍ത്തകരും അനുധാവനം ചെയ്തു. പാരിപ്പള്ളിയില്‍നിന്നു കൊല്ലത്തേക്ക് പ്രയാണം നടത്തിയ ജാഥയെ തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ ചെങ്കൊടികളേന്തിയ റെഡ്വളന്റിയേഴ്സും അനുഗമിച്ചു.


ബാങ്ക് ദേശസാല്‍ക്കൃതനിയമം കേന്ദ്രം അട്ടിമറിക്കുന്നു: എം എ ബേബി

കൊല്ലം: യുപിഎ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന സോണിയഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ഇന്ദിരാഗാന്ധി ആവിഷ്കരിച്ച ബാങ്ക് ദേശസാല്‍ക്കരണ നിയമം അട്ടിമറിക്കുകയാണെന്ന് ജാഥാംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തുചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എം എ ബേബി. ബാങ്ക് ദേശസാല്‍ക്കരണ നിയമത്തിന്റെ എല്ലാ നല്ലവശവും ഇല്ലാതാക്കാനുള്ള നിയമഭേദഗതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തെ ബാങ്കിങ് മേഖലയിലുള്ള 70 ലക്ഷം കോടിയുടെ നിക്ഷേപം സ്വകാര്യ മുതലാളിമാരുടെ കൈകളിലെത്തിക്കാനാണ് ശ്രമം. ബൂര്‍ഷ്വാ പാര്‍ടികളുടെ അംഗങ്ങളുടെ നാമമാത്രമായ പിന്തുണയില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി നിയമം ഭേദഗതിചെയ്യാനാണ് നീക്കം. സാമ്രാജ്യത്വത്തിന്റെ അദൃശ്യമായ നിയന്ത്രണത്തിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചൂഷക വര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കില്‍ ഐഎന്‍ടിയുസി ഉള്‍പ്പെടെ പങ്കെടുത്തു. സര്‍ക്കാരിനെ അനുകൂലിക്കുന്ന അവര്‍ക്കും മുതലാളിത്ത സാമ്പത്തിക നയങ്ങളോട് പൊരുത്തപ്പെടാനാകുന്നില്ല- എം എ ബേബി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നു: സുധ സുന്ദരരാമന്‍

കൊല്ലം: ആയിരങ്ങള്‍ രക്തംചീന്തി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം യുപിഎ സര്‍ക്കാര്‍ കുത്തകകള്‍ക്ക് അടിയറ വയ്ക്കുകയാണെന്ന് ജാഥാംഗം സുധ സുന്ദരരാമന്‍ പറഞ്ഞു. സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തുചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ജാഥ യുപിഎ സര്‍ക്കാരിനു ശക്തമായ താക്കീതാകും. ജനവികാരം മറന്നുള്ള ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും. വന്‍കിട മുതലാളിമാരുടെയും കുത്തകക്കമ്പനികളുടെയും താല്‍പ്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. മന്‍മോഹന്‍ സിങ്ങും ചിദംബരവും അലുവാലിയയും ചേര്‍ന്ന് രാജ്യത്തെ വിറ്റുതുലയ്ക്കുകയാണ്. ജനത്തിന്റെ പട്ടിണി മാറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ അതില്‍നിന്നെല്ലാം ഒളിച്ചോടുന്നു. നാലുദിവസം കൂടുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നു. ഇടതുപക്ഷം പിന്തുണച്ചപ്പോള്‍ ജനവിരുദ്ധമായ ഒന്നും നടപ്പാക്കാന്‍ യുപിഎ സര്‍ക്കാരിനെ അനുവദിച്ചിരുന്നില്ല.

വരാന്‍പോകുന്നത് ശക്തമായ പ്രക്ഷോഭം: ശ്രീനിവാസറാവു

കൊല്ലം: ദേശീയരാഷ്ട്രീയത്തില്‍ ബദല്‍ശക്തിയാകാനുള്ള സിപിഐ എമ്മിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് ജാഥാംഗം സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു അഭ്യര്‍ഥിച്ചു. വര്‍ധിച്ചുവരുന്ന ചൂഷണത്തിനും പെരുകുന്ന അഴിമതിക്കും സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. തൊഴില്‍സുരക്ഷിതത്വം, ഭക്ഷ്യസുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം ഏറ്റെടുക്കാന്‍പോകുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരാനും ശ്രീനിവാസറാവു അഭ്യര്‍ഥിച്ചു. ഈ ദിശയില്‍ ദേശീയ സമരസന്ദേശജാഥയ്ക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം ആശ്രാമം മൈതാനത്തെ സ്വീകരണസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ കേരളം സ്വകാര്യകമ്പനികളുടെ കൈകളിലാകും: കോടിയേരി

കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളം സ്വകാര്യകമ്പനികള്‍ ഭരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് സിപിഐ എം പൊളിറ്റ്ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം സമരസന്ദേശജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തു ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോടിയേരി. ജലഅതോറിറ്റി നിര്‍ത്തലാക്കി കുടിവെള്ളവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനാണ് നീക്കം. ജലവിതരണപദ്ധതികള്‍ നടപ്പാക്കുന്നത് 2016 മാര്‍ച്ചോടെ ജല അതോറിറ്റി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആഹാരം പാചകംചെയ്യാന്‍ കുപ്പിവെള്ളം വാങ്ങേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു മിനിറ്റുപോലും വൈദ്യുതി മുടങ്ങിയില്ല. ഈ പഹയന്മാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുംമുമ്പ് കറന്റ് കട്ട് നടപ്പാക്കി. കെഎസ്ആര്‍ടിസി ദിനംപ്രതി ആയിരക്കണക്കിന് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നു. ഒരു ലിറ്റര്‍ ഡീസല്‍ 13 രൂപ അധികം നല്‍കിയാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്- കോടിയേരി പറഞ്ഞു.


deshabhimani

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞു


നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ രണ്ടാംവിളയില്‍ വന്‍ ഇടിവാണുണ്ടാകുക. നെല്ലുല്‍പ്പാദനം വന്‍തോതില്‍ കുറയുകയാണെന്നും വന്‍ അരിക്ഷാമം നേരിടാന്‍ പോകുകയാണെന്നും കൃഷിവകുപ്പ്, സിവില്‍സപ്ലൈസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടികളില്ല. ജൂലൈ-ഒക്ടോബര്‍ കാലയളവിലെ ഒന്നാംവിള (വിരുപ്പ്), നവംബര്‍- ഫെബ്രുവരി കാലയളവിലെ രണ്ടാംവിള (മുണ്ടകന്‍), മാര്‍ച്ച്-ജൂണിലെ മൂന്നാംവിള (പുഞ്ച) എന്നിങ്ങനെ മൂന്നു സീസണിലാണ് കേരളത്തില്‍ കൃഷി നടക്കുന്നത്. രണ്ടാംവിളയായ മുണ്ടകനില്‍ ഇത്തവണത്തെ വിളവെടുപ്പ് വന്‍തോതില്‍ കുറയുമെന്നാണ് സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ട്. 6847.996 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. മാര്‍ച്ചിലാണ് പ്രധാനമായും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിളവെടുപ്പ്. എങ്കിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം ടണ്‍ നെല്ല് സംഭരണം കുറയുമെന്നാണ് കരുതുന്നത്.

തൃശൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സംഭരണത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതായി സിവില്‍സപ്ലൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മുണ്ടകനില്‍ 4,06,354.218 മെട്രിക്ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത്തവണ ഇതിന്റെ പകുതിപോലും സംഭരിക്കാനാകില്ല. കഴിഞ്ഞ തവണത്തെ മുണ്ടകന്‍ സീസണിലേതിനേക്കാള്‍ ഒന്നരലക്ഷം ടണ്‍ നെല്ല് ഉല്‍പ്പാദനം ഇത്തവണ കുറയാനാണ് സാധ്യതയെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച്-ജൂണ്‍ കാലയളവിലെ മൂന്നാംവിളയിലും (പുഞ്ച) കാര്യമായ നെല്‍സംഭരണമുണ്ടാകില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഒരു വര്‍ഷം സംസ്ഥാനത്തിന് ആവശ്യം 60 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. ഉല്‍പ്പാദനം ആറുലക്ഷം മെട്രിക്ടണ്ണിനടുത്തുമാത്രം. ബാക്കി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്നാംവിളയില്‍ (വിരുപ്പ്) 2011-12ല്‍ മുഴുവന്‍ ജില്ലകളില്‍നിന്നും സിവില്‍സപ്ലൈസ് നെല്ല് സംഭരിച്ചില്ല. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്ന് നെല്ലുസംഭരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൃഷിയിറക്കാത്തതുമൂലം എറണാകുളം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നെല്ല് സംഭരിക്കാനായില്ല. മറ്റ് അഞ്ചു ജില്ലകളില്‍നിന്ന് 79,843.596 മെട്രിക്ടണ്‍ നെല്ലാണ് 2011-12ല്‍ സംഭരിച്ചത്. 2012-13ല്‍ വിരുപ്പ് കൃഷിയില്‍ മുഴുവന്‍ ജില്ലകളില്‍നിന്നും 1,36,132.975 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണത്തില്‍ ഒന്നാംവിളയില്‍ തിരിച്ചടിയേറ്റിട്ടും കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രണ്ടാംവിളയില്‍ കൃഷിയിറക്കാതെ കര്‍ഷകര്‍ പിന്‍വാങ്ങാനും വിളവെടുപ്പ് കുറയാനും ഇത് കാരണമായി. നെല്ലു സംഭരണത്തിലെ ഇടിവ് വിപണിയില്‍ അരിക്ക് ക്ഷാമം സൃഷ്ടിക്കുമെന്ന് ഉറപ്പായി. വിവിധ ഇനം അരിക്ക് 30 മുതല്‍ 40 രൂപവരെയാണ് പൊതുവിപണിയിലെ വില. നെല്ലുസംഭരണം കുറയുന്നത് അരിവില വീണ്ടും കുതിക്കാനിടയാക്കും. എന്നാല്‍, വില നിയന്ത്രിക്കാനും ഉല്‍പ്പാദനം കൂട്ടാനും നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന പാടം നികത്തലിന് എതിരെയും നടപടിയില്ല.
(ടി വി വിനോദ്)

deshabhimani 240213

2013 ഫെബ്രുവരി 16, ശനിയാഴ്‌ച

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ: ചന്ദ്രിക നിലപാട് മാറ്റി | Indiavision Live | Malayalam News, Kerala News, Malayalam Videos, latest News

ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


ഒരു വര്‍ഷം അയക്കുന്നത് 17500 കോടി


സംസ്ഥാനത്ത് 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ഇവര്‍ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നത് ഏകദേശം 17,500 കോടി രൂപ. ഇവരില്‍ 70 ശതമാനം തൊഴിലാളികള്‍ക്കും ദിവസം 300 രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. ഓരോരുത്തരും പ്രതിവര്‍ഷം 70,000 രൂപയോളം ബാങ്ക് ഇടപാട് നടത്തുന്നു. വര്‍ഷം 2.35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍തേടി കേരളത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ് പഠനം നടത്തിയത്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 75 ശതമാനത്തോളം തൊഴിലാളികളും. 18-35 വയസ്സുള്ള പുരുഷന്മാരാണ് അധികവും എത്തുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെയാണ് ഭൂരിപക്ഷംപേരും കേരളത്തില്‍ എത്തിയത്. തൊഴിലാളികളില്‍ ഏറെയും വിവിധ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പണിയെടുക്കുകയാണ്. 60 ശതമാനത്തോളം പേര്‍ നിര്‍മാണമേഖലയിലാണ്. മിക്കവരും ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യുന്നതായും കണ്ടെത്തി. പ്രതിദിനം 8-10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു. മരപ്പണി, ഇലക്ട്രിക്കല്‍, നിര്‍മാണമേഖല തുടങ്ങി വൈദഗ്ധ്യം ലഭിക്കാത്ത മേഖലയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ശോചനീയമായ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍പ്പിടമോ, ആഹാരം പാചകം ചെയ്യാന്‍ വൃത്തിയുള്ള സ്ഥലമോ പലപ്പോഴും ലഭിക്കുന്നില്ല- ഷിബു ബേബിജോണ്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അവരവരുടെ ഭാഷയില്‍ ആശയവിനിമയം നടത്തുന്ന ഹെല്‍പ്ലൈന്‍ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനവും കൊണ്ടുവരും.

deshabhimani 160213

2013 ഫെബ്രുവരി 14, വ്യാഴാഴ്‌ച

കവിതയുടെ തോരാത്ത ചാറ്റല്‍


കവിതയുടെ തോരാത്ത ചാറ്റല്‍

പല കാരണങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന സൃഷ്ടികളാണ് ഡി വിനയചന്ദ്രന്റേത്. വൈവിധ്യത്തിന്റെ അനുഭവമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കോലാഹലങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമിടയില്‍ സത്യത്തിന്റെ വിളക്കുമാടംപോലെ നില്‍ക്കുന്ന കവിയുടെ അന്താരാഷ്ട്ര യാത്രാനുഭവങ്ങളും സാഹിത്യ പരിചയവും സഞ്ചാരങ്ങളും ആഴത്തിലുള്ളതാണ്. ആഫ്രിക്കന്‍ എഴുത്തിന്റെ ഒരുപാട് ഏടുകള്‍ അദ്ദേഹം മലയാളികള്‍ക്ക് പകര്‍ന്നു തന്നു. കറുത്ത കവിതകളിലേക്ക് പ്രത്യേക ശ്രദ്ധയൂന്നുകയുമുണ്ടായി. സ്വന്തം വായനയിലേക്ക് ഇത്തരം ലോകത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.
 
കവിതയുടെ തോരാത്ത ചാറ്റല്‍

ഡി വിനയചന്ദ്രന്റെ സ്വഭാവത്തില്‍ എഴുത്തുകാരുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പച്ചയായ മനുഷ്യന്റെ സ്നേഹവും വാത്സല്യവും നോക്കിലും വാക്കിലും പ്രകടമായിരുന്നു. ഈ വലിയ മനുഷ്യന്റെ എക്കാലത്തെയും പ്രത്യേകത യാത്രകളായിരുന്നു. ചെറിയ സ്ഥലത്തെപോലും വലിയ ഇടമായി കണ്ടു. എല്ലാ ഭൂഭാഗത്തിനും അതിന്റേതായ പ്രാധാന്യവും വലുപ്പവും നല്‍കിയിരുന്നു. നെയ്യാറിനടുത്തുള്ള ചെറിയ സ്ഥലത്തെ പോലും ഇത്തരത്തിലാണ് കണ്ടത്. പലപ്പോഴും യാത്രകള്‍ കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ തന്റെ സൗഹൃദ വലയത്തിലുള്ളവരോട് അതിന്റെ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ചെപ്പുതുറക്കുക പതിവായിരുന്നു. അതില്‍ അല്‍പ്പംപോലും തീവ്രതക്ക് കുറവുണ്ടായില്ല. അത്തരം കഥകള്‍ക്കുമുന്നില്‍ ഞാനും കുട്ടിയെപോലെ ഇരുന്നിട്ടുണ്ട്. പിരിയുംമുമ്പ് കവിതയുടെ ചാറ്റല്‍മഴയുമുണ്ടാകും.

കണ്ടുമുട്ടുന്നവരോട് വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടതും കാലങ്ങളോളം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചതും ഞാന്‍ നേരിട്ടനുഭവിച്ചു. മാഷോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അമൂല്യങ്ങളാണ്. മനുഷ്യനോടും പ്രകൃതിയോടും ജീവജാലങ്ങളോടും ഒരുപോലെ സ്നേഹമുള്ള മാഷിന്റെ വാക്കുകളും പ്രവൃത്തികളും ഇതിനുസൃതമായിരുന്നു. ഇത്തരം ആളുകളുടെ വിയോഗം മഹാനഷ്ടമാണ്. മാഷിന്റെ മുറിക്കുള്ളില്‍ പലപ്പോഴും പുസ്തകങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടിരുന്നെങ്കിലും ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയാണെന്നതില്‍ കൃത്യതയുണ്ടായിരുന്നു. ഇതുപോലെയാണ് തന്റെ സൗഹൃദ വലയത്തുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ വിവരങ്ങളും. പ്രകൃതിയോടും ജീവജാലങ്ങളോടും വളരെയേറ അടുപ്പം പ്രകടിപ്പിച്ച മാഷ് എവിടെനിന്നും പോകുന്നില്ല. ചലനം നിലക്കാത്ത ഒരുചക്രം പോലെ ചുറ്റിക്കൊണ്ടേയിരിക്കും.

കവിതയെയും മനുഷ്യനെയും പ്രകൃതിയയെും പ്രണയിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഒരു റോസാദളം പോലെ. സജീവവും ചൈതന്യവത്തുമായ അവസ്ഥയിലായിരുന്നു എപ്പോള്‍ കണ്ടാലും വിനയചന്ദ്രന്‍. മനുഷ്യ സ്നേഹികള്‍ക്ക് കെടാവിളക്കുപോലെ വെളിച്ചം പകര്‍ന്ന് ഇനി ആ ഓര്‍മ

.യാത്രകള്‍ ലോക സാഹിത്യത്തില്‍

ഘാന സന്ദര്‍ശിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ മനു ഹെര്‍ബ്സ്റ്റെയ്ന്‍ "അമ-സ്റ്റോറി ഓഫ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്" വിനയചന്ദ്രന് നേരിട്ടു സമ്മാനിക്കുകയായിരുന്നു. ഘാനയിലെ അടിമവര്‍ഗം നേരിട്ട നരകയാതനകളാണ് ഇതില്‍ വിവരിക്കുന്നത്. ഘാനാ തുറമുഖത്തുനിന്ന് ബ്രസീലിലെ കരിമ്പിന്‍പാടങ്ങളിലേക്ക് കടത്തുന്ന അടിമകളോട് മനുഷ്യത്വകണികപോലും തൊട്ടുതീണ്ടാത്ത രീതിയിലാണ് വെള്ളക്കാരുടെ പെരുമാറ്റം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ശത്രുതയും ഉപയോഗിച്ചാണ് വെള്ളക്കാര്‍ ഇവരെ അടിമകളാക്കിയത്. ക്യാമ്പുകളില്‍ ദാരുണമായ മനുഷ്യപീഡനങ്ങളാണ് നടന്നത്. കലഹിക്കുന്നവരെ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയരാക്കി. നീണ്ട അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഹെര്‍ബ്സ്റ്റെയ്ന്‍ വേദനയുടെ ഈ ഇതിഹാസം പടുത്തുയര്‍ത്തിയതെന്നാണ് വിനയചന്ദ്രന്‍ അഭിപായപ്പെട്ടത്.

""എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്ന ശീലക്കാരനാണ് ഞാന്‍. ശാസ്ത്ര പുസ്തകങ്ങള്‍ ഏറെ ഇഷ്ടമാണ്. ശാസ്ത്രം സാഹിത്യത്തേക്കാള്‍ ഭാവനാത്മകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന "ഓക്സ്ഫോര്‍ഡ് ബുക്ക് ഓഫ് മോഡേണ്‍ സയന്‍സ് റൈറ്റിങ്". ശാസ്ത്രസമസ്യകളെ കാവ്യാത്മകമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന ഇ സി ജി സുദര്‍ശന്റെ "ഡൗട്ട് ആന്‍ഡ് സെര്‍ട്ടേനിറ്റി" തുടങ്ങിയവ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.""

ഉമ്പര്‍ട്ടോ എക്കോയുടെ "ദി പ്രാഗ് സെമിത്തേരി"യെക്കുറിച്ച് വിനയചന്ദ്രന്‍ എഴുതിയപ്പോള്‍ ചരിത്രവും രാഷ്ട്രീയവുമാണ് മുന്‍നിന്നത്. 19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം ജൂതന്മാരുടെയും ജെസ്യൂട്ടുകളുടെയും ഏറ്റുമുട്ടലുകളുടേതാണ്. പരസ്പരം സംഹരിക്കാനായി അവര്‍ നടത്തിയ ഉപജാപങ്ങളുടെയും ഗൂഢപദ്ധതികളുടെയും ചരിത്രമാണ് കറുത്തചിരിയോടെ എക്കോ വരച്ചിടുന്നത്. വഞ്ചനയുടെയും ഭീകരവാദത്തിന്റെയും കൊലപാതകങ്ങളുടെയും അധ്യായങ്ങളാണ് നോവലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനകഥാപാത്രത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംഭവവികാസങ്ങള്‍ യഥാര്‍ഥമാണെന്ന എക്കോയുടെ അവകാശവാദത്തില്‍ അടിവരയിട്ടിട്ടുമുണ്ട്.

(മധുപാല്‍)

സ്വന്തം വാക്കിന്റെ ഉടമ

എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപമാകുന്നു
മെല്ലെ ആഴംവയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണ്ണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടല്‍.

അനുഭവരാശിയിലും ആവിഷ്കരണ ഭാഷണ സാഫല്യത്തിലും അധികം പരിചിതമല്ലാത്ത ചേതനാപ്രപഞ്ചങ്ങള്‍ മലയാളത്തിന് താന്‍ നല്‍കിയിട്ടുണ്ടെന്ന് സ്വയം കരുതിയ എഴുത്തുകാരനാണ് ഡി വിനയചന്ദ്രന്‍. സമകാല ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ചരിത്രത്തിന്റെ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും അദ്ദേഹത്തിന്റെ കവിതകളില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്കരിക്കപ്പെട്ടതുകൊണ്ടുതന്നെ മലയാളിവായനക്കാര്‍ സന്തോഷത്തോടെ ഈ കവിയുടെ സ്വയംബോധ്യത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വീട്ടിലേക്കെന്നുപോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകത്താളുകള്‍
അമ്മയില്ലാത്തവര്‍ക്കെങ്ങുവീ-
ടില്ല വീടെങ്ങുമേ വീട്

സംസ്കാരത്തെയും മാന്യതയെയും സൗഹൃദത്തെയും കുടുംബത്തെയുമൊക്കെ വേറെ വിതാനങ്ങളിലാണ് വിനയചന്ദ്രന്‍ ആവിഷ്കരിച്ചത്. അലിഞ്ഞുചേരുമ്പോഴും വേറിട്ടുനില്‍ക്കുന്ന രുചികളായി ആധുനികതയും പാരമ്പര്യവും ആ വരികളില്‍ നിറഞ്ഞു. ലോര്‍ക്ക, ഒക്ടോവിയോ പാസ്, കുമാരനാശാന്‍, ഉണ്ണായിവാര്യര്‍, നിരണം, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നീ ഇഷ്ടകവികളൊക്കെ പ്രലോഭനവും വെല്ലുവിളിയുമായിരുന്നു. ആത്മാനുകരണത്തിന്റെ പാപത്തിലും ആ കവിതകള്‍ ചെന്നുവീണില്ല.

പ്രകൃതിയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളായി പരിണമിക്കുന്ന അപൂര്‍വരസതന്ത്രങ്ങള്‍ അവയെ ഒരേസമയം പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റേയും മഹാഖ്യാനങ്ങളാക്കി. ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ പി കുഞ്ഞിരാമന്‍ നായരെ ഓര്‍മിപ്പിക്കുമ്പോഴും കവിതയുടെ പരിചരണരീതികളില്‍, പ്രകൃതി മുഖ്യപ്രമേയമായി വരുമ്പോള്‍പ്പോലും, അദ്ദേഹത്തിന്റെ തുടര്‍ച്ചയായിരുന്നില്ല വിനയചന്ദ്രന്‍.

മുമ്പേ നടക്കൂ മകനേയച്ഛന്റെയീ കൊമ്പും
കുടയുമുപേക്ഷിച്ചുപോകുക
. ............................................................
എന്റെ വാക്കേ നീ സുഖം ദുഃഖമാകിലും
എന്റെ വാക്കായി മുമ്പോട്ടുനടക്കുക

എന്ന ദൃഢവിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു ആദ്യം മുതലേ ആ കവിതകള്‍. സ്വന്തം വാക്ക് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു വിനയചന്ദ്രന് കവിതയെഴുത്ത്.

വാക്ക് എത്ര മഴ നഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിന് അതിന്റെ
മരങ്ങളും മൗനങ്ങളും തിരിച്ചുകിട്ടുന്നത്.

വാക്കിനെ കാണുന്ന രോഗം റൊളാങ് ബാര്‍ത്തിനുള്ളതുപോലെ, വാക്കിന്റെ മണമറിയുന്ന രോഗം തനിക്കുമുണ്ടായിരുന്നു എന്ന് കവി.

ഞാന്‍ ഞാനല്ല! മേഘം,
മഴ, വാന്‍ഗോഗ്,
സാവിത്രി

പല വര്‍ണങ്ങളില്‍ പകര്‍ന്നാടിയ ജീവിതമായിരുന്നു കവിയുടേത്്. ബഷീറിനെപ്പോലെ, ജീവിക്കാന്‍ പല വേഷങ്ങള്‍ കെട്ടുകയോ സി വി ശ്രീരാമനെപ്പോലെ പല നാടുകളില്‍ രാപ്പാര്‍ക്കുകയോ ചെയ്തുകൊണ്ടല്ല വിനയചന്ദ്രന്‍ ജീവിതനാടകത്തിന്റെ സങ്കീര്‍ണവൈചിത്ര്യങ്ങള്‍ സ്വയമറിഞ്ഞത്. തീര്‍ച്ചയായും സഞ്ചാരമായിരുന്നു ആ ജീവിതത്തിന്റെ സ്ഥായീഭാവം.

""എവിടെപ്പോയാലും മറ്റെവിടെയെങ്കിലും പോകുന്നു""

മനസ്സും ശരീരവും. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതിരുന്ന വറുതിയുടെ ബാല്യം വിനയചന്ദ്രന്‍കവിതയിലെ അടിയടരായിത്തീര്‍ന്നു. ബെക്കറ്റിനും കുറസോവക്കും മല്ലികാര്‍ജ്ജുന്‍ മന്‍സൂറിനും ശ്രീകൃഷ്ണനും സിദ്ധാര്‍ഥനുമെല്ലാം ആയുസ്സിന്റെ പുസ്തകമായിത്തീര്‍ന്നത് കുട്ടിക്കാലമായിരുന്നെന്നും, തന്റെ കുട്ടിക്കാലത്തെ ദിവസത്തെക്കുറിച്ചെഴുതണമെങ്കില്‍ ബ്രഹ്മാവിന്റെ ആയുസ്സു മതിയാവില്ലെന്നും നഞ്ഞ ചിരിയോടെ കവി കുറിച്ചിട്ടിട്ടുണ്ട്.

കാടിനു ഞാനെന്തുപേരിടും?
കാടിനു ഞാനെന്റെ പേരിടും.

ഖരമായും ജലമായും, വൃത്തത്തിലും താളത്തിലും ഗദ്യത്തിലും, വിനയചന്ദ്രന്റെ കവിതകള്‍ ജന്മമെടുത്തിട്ടുണ്ട്. അലിവിന്റെയും പാരുഷ്യത്തിന്റെയും വൈരുധ്യങ്ങളെ ഒരേ സ്വാഭാവികതയോടെ ഏറ്റുവാങ്ങുന്നു അവ. പ്രണയവും യാത്രയും പ്രകൃതിയുമാണ് ആ സര്‍ഗലോകത്തിലെ അടിസ്ഥാനപ്രമേയങ്ങള്‍. ഈ മൂന്നിന്റെ സങ്കലനവും വികര്‍ഷണവുംകൊണ്ട് ഏത് ജീവിതസന്ദര്‍ഭങ്ങളും ആ കവിതയില്‍ ആഖ്യാനംചെയ്യപ്പെട്ടു.

ഞാനിതാ യാത്രയാകുന്നു
പ്രിയേ ശുഭം പ്രേമദു:ഖങ്ങള്‍
പ്രിയങ്ങളായിത്തീരുക
ഇന്നിതേ ജീവിതം
നാമോര്‍ത്തിരിക്കാതെ
പെണ്ണുമാണും പ്രണയസമയമായ്ത്തീരുന്നു"

കവിതയില്‍ പ്രളയബോധം കഴിഞ്ഞുവരുന്ന മാര്‍ക്കണ്ഡേയനായും മൃതിയില്‍നിന്ന് സത്യവാനെ വീണ്ടെടുക്കുന്ന സാവിത്രിയായും സ്വയം മനസ്സിലാക്കുന്ന കവി പക്ഷേ, കഥകളായും നോവലുകളായും വാര്‍ന്നുവീണ തന്റെ ആത്മാവിഷ്കാരങ്ങളെക്കൂടി മലയാളികള്‍ കവിതയെപ്പോലെ ഏറ്റുവാങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തിയാണ് കടന്നുപോകുന്നത്.എന്‍എസ് മാധവന്റെയും ജോണ്‍ എബ്രഹാമിന്റെയും കഥകളുടെകൂടെയാണ് സ്വന്തം കഥകളെ വിനയചന്ദ്രന്‍ ചേര്‍ത്തുനിര്‍ത്തിയത്.

പ്രസിദ്ധീകരിച്ച കൃതികള്‍

നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകള്‍
ദിശാസൂചി
കായിക്കരയിലെ കടല്‍
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍)
പൊടിച്ചി ഉപരിക്കുന്ന് (നോവല്‍)
പേരറിയാത്ത മരങ്ങള്‍ (കഥകള്‍)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ)
ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ദിഗംബര കവിതകള്‍ (പരിഭാഷ)

എഡിറ്റ് ചെയ്തവ

യൂണിവേഴ്സിറ്റി കോളേജ് കവിതകള്‍
കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍)
ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍

(പി കെ സുരേഷ്കുമാര്‍)
*
കടപ്പാട്: ദേശാഭിമാനി

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു


ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു

ഇരുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു.

പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു. മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു. സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു. സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്. പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്.

ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.

*
എ കെ പത്മനാഭന്‍ ദേശാഭിമാനി 13 ഫെബ്രുവരി 2013

വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


സ്വകാര്യമായി ഖേദം പ്രകടിപ്പിച്ചതുകൊണ്ട് പൊറുക്കാവുന്നതല്ല വയലാര്‍ രവി ചെയ്ത അപരാധം. കേരളത്തിലെ ഉന്നതശീര്‍ഷരായ നേതാക്കളിലാണ് രവിയുടെ സ്ഥാനം. രാജ്യം ഭരിക്കുന്ന സീനിയര്‍ മന്ത്രിയാണദ്ദേഹം. അങ്ങനെയൊരു മനുഷ്യന്‍, അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ തന്റെ കൊച്ചുമകളുടെ പ്രായംപോലുമില്ലാത്ത മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി പറഞ്ഞ വാക്കുകളും പെരുമാറിയ രീതിയും സംസ്കാരം തൊട്ടുതീണ്ടാത്തതാണ് എന്ന് പറയുന്നത് അതിശയോക്തിയാവില്ല. തന്റെ പാര്‍ടിയിലെ മറ്റൊരു നേതാവ് ലൈംഗികാരോപണത്തില്‍ തകര്‍ന്നടിയുമ്പോള്‍ രക്ഷിക്കാനുള്ള സന്നദ്ധതയും വെപ്രാളവും വയലാര്‍ രവിക്കുണ്ടാകുന്നതില്‍ ആരും കുറ്റംപറയില്ല. ആ ബാധ്യതയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസഫ് അലിവരെയുള്ളവര്‍ ലജ്ജാശൂന്യമായി നിറവേറ്റുന്നത്.

കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് ഇര ആവര്‍ത്തിച്ച് വിളിച്ചുപറയുന്നത് കേള്‍ക്കാതെ, ആ വിലാപം ശരിവയ്ക്കുന്ന കുറ്റസമ്മതങ്ങളും സാക്ഷിമൊഴികളും അവഗണിച്ച് കുര്യന് വിശുദ്ധപട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള മത്സരമാണവര്‍ നടത്തുന്നത്. ആ കോറസില്‍ സഭ്യതയുടെ അതിരുകള്‍ ഭേദിച്ചാണ് വയലാര്‍ രവി പങ്കാളിയായത്. പി ജെ കുര്യനെതിരായ ആരോപണം നാട്ടിലാകെ ചര്‍ച്ചചെയ്യുമ്പോള്‍ വയലാര്‍ രവിയുടെ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തക തന്റെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വയലാര്‍ രവിയുടേത്. ചോദ്യമുന്നയിച്ചത് വനിതയാകുമ്പോള്‍ അത് മറ്റൊരര്‍ഥത്തിലും കുറ്റകരമാകുന്നു.

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തക സമുന്നത രാഷ്ട്രീയ നേതാവിനാല്‍ നേരിട്ട് അധിക്ഷേപിക്കപ്പെട്ടിരിക്കയാണ്. സ്വതന്ത്രവും നിര്‍ഭയവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരോട് രാഷ്ട്രീയ നേതൃത്വം ഇവ്വിധം പെരുമാറുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍തന്നെയാണ് തച്ചുതകര്‍ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെമാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണാതെ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പൊതുസമൂഹമാകെയും ഗൗരവമായി ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. വയലാര്‍ രവിയുടെ അധിക്ഷേപവും, സംസ്കാരവും സഭ്യതയും കൈവിട്ട പെരുമാറ്റവും ഒരു വ്യക്തിയോടുള്ളതുമാത്രമായി നിസ്സാരവല്‍ക്കരിക്കാനാവില്ല. രവിയുടെ ടെലിഫോണ്‍ ഖേദപ്രകടനത്തിന് അതുകൊണ്ടുതന്നെ വിലയുമില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. രവിയില്‍നിന്ന് പരസ്യമായ ഖേദപ്രകടനവുമുണ്ടാകണം.

deshabhimani editorial

കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


ബംഗളൂരു: ജാതീയ അനാചാരങ്ങള്‍ക്കും ദളിത് പീഡനങ്ങള്‍ക്കുമെതിരെ സിപിഐ എം നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായി ബംഗളൂരുവില്‍ ദളിത്-പിന്നോക്ക വിഭാഗക്കാര്‍ വിധാന്‍സൗധ ചലോ മാര്‍ച്ച് നടത്തി. "മഡെസ്നാ", "പന്തിഭേദ" തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക, വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക, ദേവദാസികളെ പുനരധിവസിപ്പിക്കുക, പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസ സംവരണവും ജോലിസംവരണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നുറുകണക്കിന് ദളിത്-പിന്നോക്ക വിഭാഗക്കാര്‍ അണിനിരന്നു. ഫ്രീഡംപാര്‍ക്ക് പരിസരത്ത് പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ദളിതര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭരണഘടനപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ലെന്നും ദളിത് ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി ചെലവഴിക്കുന്നതായും ശ്രീറാംറെഡ്ഡി പറഞ്ഞു. സെക്രട്ടറിയറ്റ് അംഗങ്ങളായ മാരുതിമാന്‍പടെ, വി ജെ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് നിവേദനവും നല്‍കി.

deshabhimani