ബ്ലോഗ് ആര്‍ക്കൈവ്

2013 മേയ് 25, ശനിയാഴ്‌ച

സഹകരണസംഘവും പഞ്ചായത്തീരാജും

സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന്‌ പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച്‌ പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന കാഴ്‌ചപ്പാട്‌. വായ്‌പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം, വനിത വികസനം, തുടങ്ങിയ വിവിധ മേഖലകളിലായി 12552 സഹകരണ സംഘങ്ങളും വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്‌ടറേറ്റുകള്‍ക്കു കീഴിലായി 9500 ഓളം സഹകരണ സംഘങ്ങളും കൂടുന്ന വളരെ വിപുലമായ ഒരു സഹകരണ ശൃഖല ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന്‌ സുപ്രധാനമായ സ്ഥാനമാണുള്ളത്‌. അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്‍ വിപുലവും സുശക്തവുമാണ്‌.
സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ കാര്‍ഷിക വികസനത്തിനായുള്ള ജനകീയ ഏജന്‍സികളാണ്‌. ഒരു ഗ്രാമത്തിലെ എല്ലാ വികസന ഏജന്‍സികളും ജനകീയാസൂത്രണത്തിന്റെ അഭിവാജ്യ ഘടകങ്ങളായിരിക്കണമെന്ന കാഴ്‌ചപ്പാട്‌ അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സഹകരണ മേഖലയുടെ പ്രവര്‍ത്തനം അനിവാര്യമാകുന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാലിരിക്കണം എന്ന ചിന്താഗതി അംഗീകരിക്കപ്പെടുമ്പോള്‍ അവയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നിയന്ത്രണം സര്‍വ്വനാശത്തിന്‌ വഴിവയ്‌ക്കുമോ എന്ന്‌ ഭയപ്പെടുന്ന സഹകാരികളും ഉണ്ട്‌. സഹകരണ സ്ഥാപനങ്ങള്‍ ജനാധിപത്യ സ്വയംഭരണ പരമാധികാര, സ്വയംപര്യാപ്‌ത സ്ഥാപനങ്ങളായിരിക്കണമെന്ന തത്വം തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ അവഗണിക്കപ്പെട്ടുപോകുമെന്നും അവള്‍ ആശങ്കപ്പെടുന്നു.
സഹകരണ സംഘങ്ങളുടെ രുപീകരണം തന്നെ, പൊതുവായി പറഞ്ഞാല്‍ ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന സത്യം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്നതാണ്‌. പദ്ധതി ലക്ഷ്യമനുസരിച്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌ തലത്തില്‍ മുന്‍കൈയ്യെടുത്താണ്‌ ഭൂരിഭാഗം സംഘങ്ങളും രൂപീകരിക്കപ്പെട്ടത്‌. സാമൂഹികക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട്‌ സര്‍ക്കാര്‍ വകുപ്പുകള്‍ എടുത്ത നടപടികളുടെ പരിണത ഫലമായാണ്‌ ഗ്രാമീണ വായ്‌പ മേഖലയില്‍ 70 ശതമാനത്തിനു മുകളിലായിരുന്ന സ്വകാര്യ പണമിടപാടുകാരുടെ പങ്ക്‌ 15 ശതമാനത്തില്‍ ചുവടെയായി കുറയ്‌ക്കുവാന്‍ കഴിഞ്ഞതും സഹകരണ മേഖലയുടെ പങ്ക്‌ 1951-ല്‍ 3.5 ശതമാനം മാത്രമായിരുന്നത്‌ 31 ശതമാനമായി ഉയര്‍ത്തുവാന്‍ സാധിച്ചതും. ബാങ്ക്‌ ദേശവല്‍ക്കരണത്തിനുശേഷം മാത്രമാണ്‌ വാണിജ്യബാങ്കുകള്‍ ഗ്രാമീണ വായ്‌പകള്‍ നല്‍കുവാന്‍ തുടങ്ങിയത്‌. എന്നാല്‍ ബാങ്കിങ്ങ്‌ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ തുടങ്ങിയതോടുകൂടി വാണിജ്യബാങ്കുകളില്‍ നിന്നുള്ള ഗ്രാമീണ വായ്‌പാ സഹായം വന്‍കിട കര്‍ഷകര്‍ക്ക്‌ മാത്രമായി ചുരുങ്ങുവാന്‍ തുടങ്ങിയിരിക്കുകയാണ്‌. വാണിജ്യബാങ്കുകളുടെ പുതിയ വായ്‌പാ നയത്തിന്റെ ഫലമായി ഉയര്‍ന്നു വന്നിട്ടുള്ള വായ്‌പാ വിടവ്‌ സഹകരണ മേഖലയിലൂടെ നികത്തപ്പെടുന്നില്ലെങ്കില്‍ സ്വകാര്യ പണമിടപാടുകാരുടെ ചൂഷ്‌ണത്തിനും പീഢനങ്ങള്‍ക്കും ചെറുകിട-നാമമാത്ര കര്‍ഷകര്‍ ഇരയാകുന്നതും കര്‍ഷകരുടെ ആത്മഹത്യാ നിരക്ക്‌ ഉയരുകയും ചെയ്യും.
സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഗ്രാമീണ വികസനത്തിനായുള്ള പ്രധാനപ്പെട്ട ഏജന്‍സി ആയിട്ടാണ്‌ പദ്ധതി ആസൂത്രകര്‍ സഹകരണ പ്രസ്ഥാനത്തെ കണക്കാക്കിയിരുന്നത്‌. ഓരോ അംഗത്തിനു വേണ്ടിയും ഗ്രാമത്തിന്‌ മൊത്തത്തിലായും കാര്‍ഷികോല്‌പാദനത്തിനുള്ള പദ്ധതികള്‍ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘം തന്നെ തയ്യാറാക്കണമെന്നായിരുന്നു അന്ന്‌ വിവക്ഷിച്ചിരുന്നത്‌. കര്‍ഷകര്‍ക്കാവശ്യമായ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ ലഭ്യമാക്കല്‍, മണ്ണ്‌ പരിശോധനയും മണ്ണ്‌-ജനസംരക്ഷണവും, കാര്‍ഷികോപകരണങ്ങള്‍ വാടകയ്‌ക്ക്‌ നല്‍കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം വിപണനം, ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നിത്യോപയോഗ സാധനങ്ങളുടെ വിതരണം തുടങ്ങീ കാര്‍ഷിക-ഗ്രാമവികസനത്തിന്‌ സഹായങ്ങളായ വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളായിട്ടാണ്‌ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ കണ്ടിരുന്നത.്‌ ഗ്രാമീണ സമ്പത്ത്‌ ഉല്‌പാദനത്തിനും ഗ്രാമീണരുടെ സാമ്പത്തിക ഉന്നമനത്തിനും പ്രതിബദ്ധതയുള്ള സഹകരണ മേഖലയ്‌ക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട്‌ പുറം തിരിഞ്ഞുനില്‍ക്കുവാന്‍ കഴിയുന്നതല്ല.
സര്‍ക്കാറിന്റെ സംരക്ഷണവും സാമ്പത്തിക സഹായങ്‌ഹളും മൂലമാണ്‌ നമ്മുടെ സഹകരണ പ്രസ്ഥാ നം വളര്‍ന്നു വലുതായത്‌. നിയമപരമായ ചട്ടക്കൂടും സംരക്ഷണ കവചവും ഒരുക്കി സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചിരുന്ന സര്‍ക്കാറിന്‌ സാമ്പത്തിക മേഖലയുടെ പരിഷ്‌കാരങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള രൂക്ഷമായ മത്സരത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്‌. സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്‌ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന അനിയന്ത്രിത മത്സരത്തിന്റെ ആദര്‍ശം. സഹകരണ മേഖലയുടെ കുത്തകയായിരുന്ന പല മണ്‌ഡലങ്ങളിലും സ്വകാര്യ വിദേശസ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ്‌, സമീപകാലത്തായി, ഉണ്ടായിട്ടുള്ളത്‌. പ്രവര്‍ത്തന ശൈലിയിലോ, ഉല്‍പ്പന്നങ്ങളിലോ, ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന്‌ കൈക്കൊള്ളുന്ന തന്ത്രങ്ങളിലോ മറ്റ്‌ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയരുവാന്‍ ആന്തരികവും, ബാഹ്യവുമായ നിരവധി കാരണങ്ങളാല്‍ സഹകരണമേഖലയ്‌ക്ക്‌ കഴിയാതെ വരുന്നതിനാല്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നതും ഗുണമേന്മ കുറഞ്ഞതുമായ ഇടപാടുകാരുടെ അടിത്തറയില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതമാകുന്നു. അപകടമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനചെലവുകള്‍ക്കാവശ്യമായ വരുമാനമുണ്ടാക്കുവാനും വായ്‌പകളിലെ കുടിശികയും നിഷ്‌ക്രിയ ആസ്‌തിയും കൃത്രിമമായി കുറച്ചുകാണിക്കുവാനും ചെറിയ കടക്കാരായ ഗ്രമീണരെ വലിയകടക്കാരാ ക്കിക്കൊണ്ട്‌ വിമുക്തമാകുവാന്‍ കഴിയാത്ത കടക്കെണിയില്‍ പെടുത്തുന്ന സാമൂഹിക വിപത്താണ്‌ ചില വായ്‌പസംഘങ്ങള്‍ വരുത്തിവയ്‌ക്കുന്നത്‌.
സംസ്ഥാനത്തെ അഞ്ചു ജില്ലകളെങ്കിലും അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ അഭിമുഖീകരിച്ചകൊണ്ടിരിക്കുകയാണ്‌,. വിളകളുടെ വിലതകര്‍ച്ച, വ്യാപാര ഉദാരവല്‍ക്കരണം, കാര്‍ഷിക ഉല്‌പന്നങ്ങള്‍ താങ്ങുവില നല്‍കിയോ തറവിലയ്‌ക്കോ വാങ്ങുന്നതില്‍ വിപണന ബോര്‍ഡുകളും സഹകരണസംഘങ്ങളും കാണിക്കുന്ന അലംഭാവം, ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെ കടന്നുകയറ്റം, സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുകയോ പിന്‍ വലിക്കുകയോ ചെയ്യല്‍ തുടങ്ങിയ നിരവധി ബാഹ്യകാരണങ്ങളാലാണ്‌ ഈ സ്ഥിതിവിശേഷം സംജാതമായിട്ടുള്ളത്‌. കൃഷിഭൂമി തരിശിടുകയും ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകൃഷിയിലേയ്‌ക്കുളഅള കാര്‍ഷിക ഭൂമിയുടെ ഉപയോഗമാറ്റവും മേല്‍ സൂചിപ്പിച്ച കാരണത്താല്‍ സംഭവിക്കുന്നതാണ്‌. ഇവിടെയാണ്‌ തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണമേഖലകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്‌.
സഹകരണ തത്വങ്ങളും മൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടും വാണിജ്യസ്വഭാവം നഷ്‌ടപ്പെടുത്താതെയും അംഗങ്ങളോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റിക്കൊണ്ടും സാമൂഹിക പരിഷ്‌കരണത്തിലും ഗ്രാമവികസനത്തിലും വ്യാപൃതമായിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബന്ധത കുറച്ചുകൂടി വിശാലമായി നിറവേറ്റുവാന്‍ വേണ്ട ശക്തിയും പ്രോത്സാഹനവും തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നതാണ്‌. തദ്ദേശഭരണസ്ഥാപനങ്ങ
ളുടെ ആസൂത്രണവികസന സമിതി നിശ്ചയിക്കുന്ന മുന്‍ഗണനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ സഹകരണ സംഘങ്ങള്‍ക്ക്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും സഹകരണ മേഖലയുമായുള്ളയ ശക്തവും ആരോഗ്യകരവുമായ കൂട്ടായ്‌മ ഉണ്ടാകുന്നതാണ്‌. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കര്‍ഷതൊഴിലാളികളുടെ സ്വാശ്രയഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ട്‌ മുകളില്‍ സൂചിപ്പിച്ച തരിശുഭൂമി പാട്ടത്തിനെടുത്ത്‌ കൂട്ടുകൃഷി ചെയ്യുന്നതിന്‌ സജ്ജമാക്കുകയും കൃഷിചെലവിനുള്ള വായ്‌പ സഹായം വായ്‌പ സംഘത്തില്‍ നിന്നും ല്യമാക്കി കാര്‍ഷിക ഉല്‍പന്നം വായ്‌പ സംഘം തന്നെ സംഭരിച്ച്‌ വിപണനം നടത്തുകയും ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കാവുന്നതാണ്‌.
പ്രാദേശിക വികസനകാര്യങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക്‌ മുന്തിയ സ്ഥാനമാണിന്നുള്ളത്‌. മുന്‍കാലങ്ങളില്‍ പൊതുമരാമത്തു പണികളില്‍ മാത്രം വ്യാപൃതമായിരുന്ന തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഇന്ന്‌ കൃഷി, കുടില്‍ വ്യവസായം, ഗ്രാമീണ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം, ജലസേചനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമിക്കതും ഏറ്റെടുക്കുകയും ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്‌. ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പദ്ധതി തുകയുടെ ഒരു ഭാഗം മാത്രമാണ്‌ ലഭിക്കുന്നത്‌. വിഭവ സഹായത്തിന്‌ പരിമിതികള്‍ ഉള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നിശ്ചയിക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ബന്ധിതമാകുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വിഭവ പരിമിതികള്‍ തരണം ചെയ്യുവാന്‍ സഹകരണ വായ്‌പ മേഖലയുടെ പങ്കാളിത്തം സഹായകമാകുന്നതാണ്‌. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളിലെ നിക്ഷേപം രൂ 15000 കോടിയില്‍ അധികമാണ്‌. ഒരു വില്ലേജോ, പഞ്ചായത്തോ, പഞ്ചായത്തിന്റെ ഏതാനും വാര്‍ഡുകള്‍ മാത്രമോ പ്രവര്‍ത്തന മേഖലയുള്ള വായ്‌പ്പാ സംഘങ്ങള്‍ക്ക്‌ ശരാശരി രൂപ 10 കോടിയോളം നിക്ഷേപമുണ്ട്‌. എന്നാല്‍ ഈ നിക്ഷേപം പൂര്‍ണ്ണമായി വായ്‌പ കൊടുക്കുവാന്‍ സാധിക്കാത്തതിനാല്‍ ജില്ല സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രസ്‌തുത നിക്ഷേപത്തിന്‌ ജില്ലാ ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ നിക്ഷേപകന്‌ പ്രാഥമിക സംഘം നല്‍കുന്ന പലിശനിരക്കിലും കുറവാണുതാനും. സംസ്ഥാന ജില്ല സഹകരണ ബാങ്കുകള്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്ക്‌ അവയുടെ വിഭവം സര്‍ക്കാരിന്‌ നല്‍കുവാന്‍ അനുവാദമില്ല. അതിനാല്‍ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളുടെ മിച്ചഫണ്ടുകള്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക്‌ ലഭിക്കുവാന്‍ സാധ്യതയുള്ളൂ. പ്രാഥമിക സംഘങ്ങള്‍ അവയുടെ നിക്ഷേപത്തിന്റെ 20 ശതമാനം തരളധനമായി സൂക്ഷിക്കേണടത്‌ ജില്ലാസഹകരണ ബാങ്കില്‍ തന്നെ സൂക്ഷിക്കുകയും വായ്‌പ വിതരണത്തിനായുള്ള ഫണ്ടില്‍ മിച്ചമുള്ളത്‌ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ ശ്രമിക്കുകയും വേണം. പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങളുടെ വായ്‌പകളില്‍ ഒരു ഭാഗം അംഗങ്ങളുടെ ആഡംഭരത്തിനും പ്രത്യുല്‍പാദനപരമല്ലാത്ത ധൂര്‍ത്തിനുമാണ്‌ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. പ്രസ്‌തു വായ്‌പകളിലെ ക്രഡിറ്റ്‌ റിസ്‌ക്‌ നിലവാരം വളരെ ഉയര്‍ന്നതാണ്‌. പ്രത്യുല്‍പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്കുപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്രാമീണ വിഭവം വികസന പരവും ഉല്‍പാദന പരവുമായ ആവശ്യങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ ഉപയോഗിക്കപ്പെടുമ്പോള്‍ ഗ്രാമവികസനവും ഗ്രാമീണരുടെ ക്രയാശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയും. സഹകരണ വായ്‌പ മേഖലക്ക്‌ മറ്റൊരു നേട്ടം കൂടി ഇതിലൂടെലഭിക്കുന്നതാണ്‌. ഇന്ന്‌ ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 60 ശതമാനവും പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ളതാണ്‌. അതുപോലെ തന്നെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപത്തില്‍ 94 ശതമാനവും ജില്ലാസഹകരണബാങ്കുകളുടെയും മറ്റുസഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപമാണ്‌. പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപം ജില്ലാബാങ്കുകളില്‍ കുറയുകയും തദ്വാര സംസ്ഥാന സഹകരണബാങ്കിന്റെ നിക്ഷേപത്തില്‍ ജില്ലാബാങ്കിന്റെ പങ്കുകുറയുകയും ചെയ്യുമ്പോള്‍ പലിശ ചെലവുകുറവുള്ള സ്വന്ത നിക്ഷേപമായ വ്യക്തിഗത നിക്ഷേപം വര്‍ദ്ധിക്കുവാന്‍ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ആരോഗ്യകരമായ നിക്ഷേപ ഘടനയിലൂടെ നിക്ഷേപ പലിശ ചെലവു കുറയുവാന്‍ ഇത്‌ സഹായകരമാവും.
ഗ്രാമ പഞ്ചായത്തുകളുമായി മേല്‍ സൂചിപ്പിച്ച വിധം ഒരു ബിസിനസ്‌ ബന്ധം പ്രാഥമിക സംഘങ്ങള്‍ ക്ക്‌ സ്ഥാപിച്ചെടുക്കുവാന്‍ ഘടനാപരമായ മാറ്റവും നിയമഭേദഗതിയും ആവശ്യമാണ്‌. ഗ്രാമപഞ്ചായത്തും പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളുമായുള്ള ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം എന്ന നിലയിലേക്ക്‌ മാറ്റേണ്ടതാണ്‌. പഞ്ചായത്ത്‌ പരിധിക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സംയോജന-ലയനനടപടികളിലൂടെ ഒരു പഞ്ചായത്തിന്‌ ഒരു വായ്‌പാസംഘം എന്ന സ്ഥിതിയിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ട്‌ ഒരംഗത്തിനു നല്‍കാവുന്ന പരമാവധി വായ്‌പയ്‌ക്കുള്ള പരിധി ഒരോ വായ്‌പ സംഘത്തിന്റെ നിയമാവലിയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ 2000 ജനുവരി ഒന്നുമുതല്‍ സഹകരണ വായ്‌പ സംഘത്തില്‍ അംഗത്വം നല്‍കുവാന്‍ നിയമ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഗ്രാമ പഞ്ചായത്തിന്‌ നല്‍കാവുന്ന പരമാവധി വായ്‌പ നിയമാവലിയില്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കുവിധേയമാണ്‌. ഗ്രാമപഞ്ചായത്തിന്‌ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം നേരിട്ടു നല്‍കാവുന്ന വായ്‌പ അതിന്റെ ഓഹരിമൂലധനവും കരുതലുകളും കൂടുന്ന സ്വന്തമാണ്ടിന്റെ 50 ശതമാനമായി വര്‍ധിപ്പിക്കേണ്ടതാണ്‌. അതോടൊപ്പം ഗ്രാമപഞ്ചായത്ത്‌ പ്രതിനിധിയെ പ്രാഥമിക സംഘത്തിന്റെ ഭരണസമിതയിലേക്കും പ്രാഥമിക സംഘം പ്രതിനിധിയെ ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡിലേക്കും എക്‌സ്‌ ഒഫിഷ്യോ ഡയറക്‌ടരാക്കുന്നതിനും നിയമവ്യവസ്‌ത ഉണ്ടാകണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം നില്‍ക്കുന്ന പ്രധാന ഘടകം വിഭവങ്ങളുടെ അപര്യാപ്‌തതയാണെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപങ്ങളും സഹകരണ മേഖലമായുള്ള ഏകോപനത്തിന്റെ പ്രതക്തി പരിശോധിക്കേണ്ടതുണ്ട്‌. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന വന്‍കിട വികസന പദ്ധിതികള്‍ സാമ്പത്തികമായും വാണിജ്യപരമായും വിജയകരമായി നടത്തുവാന്‍ കഴിയുന്നതാണെന്നും ബോധ്യമായാല്‍ അവയ്‌ക്ക്‌ ജില്ലാസഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാഥമിക വായ്‌പസംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഉപയോഗിച്ചുകൊണ്ടുള്ളവായ്‌പ നല്‍കാവുന്നതാണ്‌. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രോജക്‌ടുകള്‍ അപ്രൈസല്‍ നടത്തി സാമ്പത്തിക വിജയസാധ്യതയും വാണിജ്യ സാധ്യതയും ബോധ്യപ്പെട്ട്‌ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവുഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനായി സാങ്കേതിക പിരജ്ഞാനമുള്ള വിദഗ്‌ദ്ധരെ ഉള്‍പെടുത്തി ഒരു പ്രോജക്‌ട്‌ അപ്രൈസല്‍ വിഭാഗം ജില്ലാ ബാങ്കില്‍ രൂപീകരിക്കേണ്ടതാണ്‌. കണ്‍സോര്‍ഷ്യെ വായ്‌പകള്‍ കഴിവതും സര്‍ക്കാര്‍ ഗ്യാരന്റിയിലെ നല്‍കാവൂ. തദ്ദേശ ഭരണ സ്ഥാപനത്തിന്‌ പ്ലാന്‍ ഫണ്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വായ്‌പതുകയുടെ ഒരു ഭാഗവും ബാക്കി മാസ ത്രൈമാസ തവണകളായും അടയ്‌ക്കേണ്ടതാണ.്‌ പദ്ധതിയില്‍ നിന്നുളഅള വരുമാനം അന്നന്നുതന്നെ സംഘത്തില്‍ അടയ്‌ക്കുവാനും അതു ഗ്രാമപഞ്ചായത്തിന്റെ നിക്ഷേപ അക്കൗണ്ടില്‍ വരവുവച്ച്‌ ഗഡുസമയമാകുമ്പോള്‍ വായ്‌പയില്‍ വരവുവയ്‌ക്കുവാനും വ്യവസ്ഥകളും നടപടികളും ഉണ്ടാകണം.
ചെറുകിട ഇടത്തരം പദ്ധതികള്‍ പ്രത്യുല്‍പാദന പരമാണെന്നുതോന്നിയാല്‍ പ്രാഥമിക സംഘത്തിന്‌ നേരിട്ടുവായ്‌പനല്‍കാം. അംഗങ്ങളുടെയും പൊതുജനത്തിന്റെയും നിക്ഷേപമാണ്‌ തദ്ദേശഭരണ സ്ഥാപനത്തിന്‌ പദ്ധതി വായ്‌പയായിനല്‍കുന്നതെന്ന ബോധം സംഘഭരണ സമിതിക്കും പ്രധാനകാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. നിക്ഷേപകരോടുള്ള കടപ്പാട്‌ വിസ്‌മരിച്ചുകൊണ്ടുള്ള വിധേയത്വം തദ്ദേശ ഭരണ സ്ഥാപനങ്ങളോട്‌ കാണിച്ചുകൂട. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന കാര്‍ഷികാനുബന്ധ പ്രോജക്‌ടുകള്‍ സാമ്പത്തിക പരവും വാണിജ്യപരവും ആയി വിജയിക്കുമെന്ന്‌ ബോധ്യപ്പെടുന്നപക്ഷം സംഘത്തിനുതന്നെ ഏറ്റെടുത്തുനടത്താവുന്നതാണ്‌. പ്രജക്‌ടുകളുടെ ഗുണഭോക്താക്കള്‍ സംഘാംഗങ്ങളോ അംഗങ്ങളാകുവാന്‍ അര്‍ഹതയുള്ളവരോ ആണങ്കില്‍ പ്രോജക്‌ട്‌ വിജയകരമായി നടത്തുവാനുള്ള അനുഭവസമ്പത്തോ സാങ്കേതിക വൈദഗ്‌ധ്യമോ അവര്‍ക്കുണ്ടെന്നും തിരിച്ചടവുമനസ്സുള്ളവരാണെന്നും ബോധ്യപ്പെട്ട ശേഷം തൃപ്‌തികരമായ സെക്യൂരിറ്റിയില്‍ ഗുണഭോക്താക്കള്‍ക്ക്‌ നേരിട്ടും വായ്‌പ നല്‍കാം. ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികളുമായി ബന്ധപ്പെട്ട സ്‌കീമിലുള്ളതും വാണിജ്യബാങ്കുകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുമായ പദ്ധതികള്‍ സഹകരണ വായ്‌പ സംഘങ്ങളുടെ മേല്‍ ഏല്‍പ്പിച്ചുകൂട.
സഹകരണ മേഖലയില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌ സഹായ സഹകരണം ലഭിക്കുന്നതുപോലെതന്നെ മറിച്ചുള്ള സഹായങ്ങളും ഉണ്ടാകേണ്ടതുണ്ട്‌. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകളും മറ്റു സഹകരണ വായ്‌പ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നേരിട്ടുനല്‍കുന്ന വായ്‌പകള്‍ക്ക്‌ ഓഹരി അനുപാതം ബാധകമാക്കണം. ജീവനക്ഷമമല്ലാത്ത സംഘങ്ങളുടെ പുനരുദ്ധാരണത്തിനും സംഘങ്ങളുടെ വിപുലീകരണ, വൈവിധ്യവല്‍ക്കരണശ്രമങ്ങള്‍ക്കും ഗ്രാമപഞ്ചായത്തില്‍നിന്നും പദ്ധതിസഹായം ലഭ്യമാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്കുനല്‍ക്കുന്ന സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും പ്രാഥമിക വായ്‌പ സംഘത്തിലൂടെ മാത്രം വിതരണം ചെയ്യണം. ട്രാക്‌ടര്‍ ട്രില്ലര്‍, മെതിയന്ത്രം തുടങ്ങിയ കാര്‍ഷിക യന്ത്രസാമഗ്രികള്‍ പ്രാഥമിക സംഘം വാങ്ങുന്നതിനുള്ള തുക മുഴുവനും ഗ്രാമ പഞ്ചായത്ത്‌ സബ്‌സിഡിയായി നല്‍കണം. പദ്ധതി പ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി വായ്‌പനല്‍കിയ പ്രാഥമിക സംഘത്തെയോ ഏല്‍പിച്ചുകൊണ്ട്‌ വായ്‌പയും വിപണനവുമായി ബന്ധിപ്പിക്കുവാനുള്ള പ്രേരകശക്തിയായി ഗ്രാമപഞ്ചായത്ത്‌ പ്രവര്‍ത്തിക്കണം. പൊതുവിതരണത്തില്‍ ഭാഗബാക്കാകുന്ന സംഘങ്ങള്‍ക്ക്‌ അതിലൂടെ സംഭവിക്കുന്ന വ്യാപാരനഷ്‌ടം നികത്തുവാന്‍ ഗ്രാമപഞ്ചായത്തിന്റെ ബഡ്‌ജറ്റില്‍ തുക വകയിരുത്തണം.
ഉദാരവല്‍ക്കരണ കമ്പോളവല്‍ക്കരണ നയങ്ങളുടെഫലമായി സംജാതമായ മത്സരത്തില്‍ നിന്നും സഹകരണമേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന്‌ സാധിക്കാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്‌ സഹകരണമേഖലയിലെ നല്ല ഇടപാടുകാരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സഹകരണ വായ്‌പമേഖലയിലെ നിക്ഷേപ-വായ്‌പ വര്‍ദ്ധനനിനനുസൃതമായി വായ്‌പക്കാരുടെയോ നിക്ഷേപകരുടെയോ എണ്ണം വര്‍ധിക്കുന്നില്ല. പ്രാഥമിക തലങ്ങളിലും ജില്ലാതലങ്ങളിലുമുള്ള സഹകരണ വായ്‌പസ്ഥാപനങ്ങളില്‍ മിച്ചഫണ്ടുകളുണ്ട്‌. ഇങ്ങനെയൊരുസ്ഥിതിവിശേഷത്തില്‍ സഹകരണമേഖലയ്‌ക്ക്‌ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധവും യോജിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടായാല്‍ മത്സരമില്ലാത്ത സുരക്ഷിത ബിസിനസ്‌ സാധ്യതകളും കൂടുതല്‍ ജനകീയ അടിത്തറയും ഉണ്ടാവുകയും സാമൂഹികപ്രതിബദ്ധത നിറവേറ്റപ്പെടുകയും ചെയ്യും. പ്രാഥമിക സംഘങ്ങളുടെ വിഭവം വര്‍ധിപ്പിക്കുന്നതിനും അംഗങ്ങള്‍ക്കുനല്‍കുന്ന വായ്‌പകയളിലെ കുടിശിക ഗ്രാമപഞ്ചായത്തിന്റെ സഹായസഹകരണങ്ങളിലൂടെ കുറയ്‌ക്കുന്നതിനും കഴിയും.

ലോകസഹകരണ പ്രസ്ഥാനത്തിലെ കൗതുകകരമായ വസ്‌തുതകള്‍



1. എഡിന്‍ബര്‍ഗിലെ Scottish Midland Co-operative Society ക്കാണ്‌ രാജ്ഞിയുടെ വാഹനത്തിന്റെ റിപ്പയര്‍ ചുമതല.
2. ബ്രിട്ടനിലെ ഏറ്റവും വലിയ കൃഷിക്കാരന്‍ 45,000 ഏക്കറിന്റെ ഉടമയായ Co-operative Wholesale Society യാണ്‌.
3. ജെയിംസ്‌ ബോണ്ട്‌ നായകനായിരുന്ന സീന്‍കോണറി നടനാകുന്നതിന്‌ മുമ്പ്‌ എഡിന്‍ബര്‍ഗ്ഗിലെ സഹകരണ പാല്‍ വിതരണ സംഘത്തിലെ ഡ്രൈവറായാണ്‌ ജീവിതം തള്ളിനീക്കിയിരുന്നത്‌.
4. ലോക പ്രശസ്‌തമായ Lur pak വെണ്ണ ഡെന്‍മാര്‍ക്കിന്റെ സഹകരണ ക്ഷീരമേഖലയുടെ ഉല്‌പന്നമാണ്‌.
5. അമേരിക്കയിലെ മൂന്നിലൊന്ന്‌ പൗരന്മാര്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്‌.
6. 1973 ല്‍ ആദ്യമായി സൗജന്യ ബാങ്ക്‌ അക്കൗണ്ടുകള്‍ ആരംഭിച്ച ആദ്യത്തെ ക്ലിയറിംഗ്‌ ബാങ്ക്‌ ബ്രിട്ടനിലെ The Co-operative Bank ആണ്‌
7. ബ്രിട്ടനിലെ Gold credit Card കളില്‍ ഏറ്റവും പ്രചാരമുള്ളത്‌ The Co-operative Bank ന്റെ Gold card നാണ്‌.
8. ബ്രിട്ടനിലെ സഹകരണസംഘങ്ങള്‍ ഒരു വര്‍ഷം 20 ദശലക്ഷം കുപ്പി വൈന്‍ വില്‌ക്കുന്നുണ്ട്‌.
9. പോര്‍ച്ചുഗലിലെ ഒരു കണ്‍സ്യൂമര്‍ സംഘത്തിന്‌ റോക്‌ഡയില്‍ പയനീയേഴ്‌സിനെ സ്‌മരിച്ചുകൊണ്ട്‌ Novas Pioneers എന്ന്‌ പേരിട്ടിരിക്കുന്നു.
10. സ്വീഡനിലെ വനവിഭവ വ്യവസായം മുഴുവനും സഹകരണ സംഘങ്ങളാണ്‌ നടത്തിവരുന്നത്‌.
11. ജപ്പാനിലെ ചക്രവര്‍ത്തിയുടെ പാലസില്‍ ജീവനക്കാരുടെ ഒരു സഹകരണ സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌.
12. ഇറ്റലിയിലെ വടക്ക്‌ ഇമോള (Imola)എന്ന പട്ടണത്തിന്റെ വരുമാനത്തില്‍ പകുതിയിലധികം സഹ കരണ സംഘങ്ങളുടെ ബിസിനസ്സില്‍ നിന്നുള്ളതാണ്‌.
13. യൂറോപ്പില്‍ സഹകരണ മേഖല. 1.8 ദശലക്ഷം പേര്‍ക്ക്‌ ജോലി നല്‍കുന്നു.
14. ജപ്പാനിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയനുകള്‍ സഹകരണ സംഘങ്ങളായാണ്‌ പ്രവര്‍ത്തി ച്ചുവരുന്നത്‌.
15. ലോകത്തിലെ ഏറ്റവും വലിയ 10 നിക്ഷേപസ്ഥാപനങ്ങളില്‍ ഒന്നാണ്‌ ജപ്പാനിലെ കര്‍ഷകരുടെ ഇന്‍ഷൂറന്‍സ്‌ സംഘമായ Zenkyoren.
16. ഷോര്‍ട്ട്‌ ഹാന്റ്‌ രീതി കണ്ടുപിടിച്ച സര്‍ ഐസക്‌ പിറ്റ്‌മേന്റ സഹോദരനായ ഹെന്റി പിറ്റ്‌മാനാണ്‌ 1860 ല്‍ ആദ്യത്തെ സഹകരണ പ്രസിദ്ധീകരണമായ The Co-operator ആരംഭിച്ചത്‌.
17. വന്‍കിട വൈദ്യുത ഉല്‌പാദക കമ്പനികള്‍ തങ്ങള്‍ക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്നില്ലെന്നു വന്നപ്പോഴാണ്‌ അമേരിക്കയിലെ കര്‍ഷകര്‍ സ്വന്തമായി Rural Electrical Co-operatives ആരംഭിച്ചത്‌.
18. കാനഡയില്‍ ഉല്‌പാദിപ്പിക്കുന്ന ഗോതമ്പ്‌ മുഴുവനും സഹകരണസംഘങ്ങളാണ്‌ വില്‌പന നടത്തുന്നത്‌.
19. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ മേഖലയുള്ളത്‌ ജപ്പാനിലാണ്‌.
20. ഓരോ വര്‍ഷവും 1,70,000 മരണാനന്തര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌ ബ്രിട്ടന്റെ സഹ കരണ സംഘങ്ങള്‍.
21. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്ക്‌ ഫ്രഞ്ചുകര്‍ഷകരുടെ സഹകരണ സംഘമായ Credit Agricole ആണ്‌.
22. ഇറ്റലിയില്‍ ഭക്ഷ്യോല്‌പന്നങ്ങളുടെ വിതരണം ഏറ്റവുമധികം നടത്തുന്നത്‌ സഹകരണ സംഘ ങ്ങളാണ്‌.
23. London Symphony Orchestra, Philharmonic, London Philharmonic എന്നിവ സഹകരണ സ്ഥാപനങ്ങ ളാണ്‌ നടത്തുന്നത്‌.
24. ലോക പ്രശസ്‌തമായ അമേരിക്കയിലെ റിപ്പോര്‍ട്ടിങ്ങ്‌ ഏജന്‍സിയായ Associated Press (AP) ഒരു സഹകരണ സ്ഥാപനമാണ്‌.
25. സ്വിറ്റ്‌സര്‍ലന്റിലെ കൂറ്റന്‍ കണ്‍സ്യൂമര്‍ സംഘങ്ങളാണ്‌ Co-op. Suisse, Migros എന്നിവ.

മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ ആരും അവകാശപ്പെടുകയില്ല. നാളിതുവരെ കടന്നുചെല്ലാന്‍ കഴിയാത്ത ഒട്ടേറെ മേഖലകള്‍ ഇനിയും ബാക്കിയുണ്ട്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ‍സങ്കീര്‍ണ്ണമാകുന്ന ആധുനിക കാലഘട്ടത്തില്‍ പുതിയ ദൗത്യം എറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിന്‌ കരുത്തുണ്ടാവണം
.

സഹകരണമേഖലയും വെല്ലുവിളികളും



സഹകരണ തത്വങ്ങള്‍ക്ക്‌ മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്‌. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ്‌ സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക്‌ മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്‌തിട്ടുള്ളത്‌ സഹകരണ തത്വത്തിന്റെ പ്രയോഗമാണ്‌.
1904 ല്‍ ആവിര്‍ഭവിച്ച ഇന്ത്യന്‍ സഹകരണ രംഗം 102 വര്‍ഷം പിന്നിടുമ്പോള്‍ 20 കോടിയിലേറെ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു.കൈത്തറി തുണികള്‍, പാലുല്‍പാദനം, പഞ്ചസാര എന്നിവയില്‍ അന്‍പതു ശതമാനത്തിലേറെ ഉല്‍പാദനം സഹകരണ മേഖലയിലാണുള്ളത്‌.
സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സംസ്ഥാന ഭൂവികസന ബാങ്ക്‌ എന്നിവ അടങ്ങുന്ന ഇന്ത്യയിലെ അതിവിപുലമായ സഹകരണ ശൃംഖല നിലനിര്‍ത്താനും, അവയെ ശക്തിപ്പെടുത്താനും മുന്‍ഗണനയും ബോധപൂര്‍വ്വമായ പരിശ്രമങ്ങളും ഉണ്ടാകേണ്ടത്‌ മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്‌.

സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം പഞ്ചവത്സര പദ്ധതികളില്‍ സഹകരണത്തിനു പ്രമുഖ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നു 1991-92 നു ശേഷം ആസൂത്രണ വികസന പദ്ധതികളില്‍ സഹകരണത്തിനു മുഖ്യ സ്ഥാനം നല്‍കപ്പെടുന്നില്ല. ലാഭക്കൊതിയുടെയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങള്‍ കമ്പോളത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും മത്സരിച്ച്‌ നിലകൊള്ളണമെന്നുമാണ്‌ പുതിയ സിദ്ധാന്തം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന മാറ്റങ്ങള്‍ക്ക്‌, പല കാരണങ്ങള്‍ കൊണ്ടും അതിവേഗം ഇരയായി കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ കേരളം. സാമ്പത്തിക ഉദാരവല്‍ക്കണ സമീപനത്തിനനുസൃതമായ ഒരുപാട്‌ മാറ്റങ്ങള്‍ കേരളത്തില്‍ വന്നു കൊണ്ടിരിക്കുന്നു.പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, പൊതുവിതരണ സമ്പ്രദായം എന്നീ മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക്‌ മുന്‍കാലങ്ങളിലെപ്പോലെ പ്രാഥമിക പരിഗണന നല്‍കാത്തത്‌ സാമൂഹിക ജീവിതാവസ്ഥയെയും, സാധാരണ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
പൊതു മേഖലയും കാര്‍ഷിക രംഗവും, പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ കുറയുകയും, കാര്‍ഷിക മേഖല വന്‍തകര്‍ച്ചയെ നേരിടുകയാണ്‌. സബ്‌സിഡി നിര്‍ത്തലാക്കിയതും, പൊതു വിതരണ സമ്പ്രദായം ദുര്‍ബലമായതും ഭക്ഷ്യ സുരക്ഷയ്‌ക്കു ഭീഷണിയായിരിക്കുന്നു.
കൃഷിയെ കാര്‍ഷിക വ്യവസായമാക്കി പുന:സംഘടിപ്പിക്കുകയും ഉല്‍പാദനോപാധികളുടെ നിര്‍മ്മാണം മുതല്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിതരണവും വരെയുള്ള സമഗ്രമായ കാര്‍ഷിക-വ്യവസായ ശൃംഖല പടുത്തുയര്‍ത്തുകയും വേണം. കാര്‍ഷിക ചരക്കുകള്‍ സംസ്‌കരിച്ച്‌ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ഉല്‌പാദകരുടെയും, ഉപഭോക്താക്കളുടെയും സംയുക്ത സഹകരണ സ്ഥാപനങ്ങളും പൊതു മേഖലയില്‍ കാര്‍ഷിക ഭക്ഷ്യ വ്യവസായങ്ങളും ആരംഭിക്കുന്നത്‌ കാര്‍ഷിക പ്രതിസന്ധിക്ക്‌ കുറെയേറെ പരിഹാരമാകുന്നതാണ്‌.

സഹകരണ മേഖല ഇന്ത്യയില്‍ ഏറ്റവും ശക്തമായിട്ടുള്ളത്‌ കേരളത്തിലാണ്‌. മൊത്തം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ മൂന്നു ശതമാനത്തില്‍ കുറവു മാത്രമാണ്‌ കേരളത്തിലുള്ളതെങ്കിലും, നിക്ഷേപങ്ങളുടെ കണക്കില്‍ കേരളമാണ്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. വായ്‌പാ രംഗത്ത്‌ സംസ്ഥാനം ഒട്ടേറെ മുന്നേറിയിട്ടുണ്ടെങ്കിലും, വായ്‌പേതര മേഖലകളില്‍ ഇന്നും പുറകിലാണുള്ളത്‌. പരമ്പരാഗത മേഖലകളിലെ സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തന രഹിതവുമാണ്‌.കയര്‍, കൈത്തറി, ബീഡി, കശുവണ്ടി, ഓട്‌ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ രൂക്ഷമായ കമ്പോള മാന്ദ്യത്തെ നേരിടുകയാണ്‌. ഈ രംഗത്തെ തൊഴിലാളികളുടെ സ്ഥിതിയും അത്യന്തം ദയനീയമാണ്‌.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത ബാങ്കിംങ്‌ മേഖലയിലാണ്‌. വര്‍ദ്ധിച്ച കാര്യക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചിലവ്‌, വേഗത കൂടിയ കസ്റ്റമര്‍ സര്‍വ്വീസ്‌ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ ബാങ്കിംങ്‌ പരിഷ്‌കരണ നടപടികള്‍ക്കൊപ്പം ഉയര്‍ത്തിപ്പിടിക്കുന്നത്‌. പലിശ നിരക്കില്‍ തുടര്‍ച്ചയായി വരുന്ന ഏറ്റക്കുറച്ചിലുകളും, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇന്‍ഷ്യൂറന്‍സ്‌, ബിസിനസ്‌, ഓഹരി രംഗങ്ങളിലെ നിക്ഷേപ സാധ്യതകളും സഹകരണ ബാങ്കിംങ്‌ ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്‌. കുറഞ്ഞ നിക്ഷേപങ്ങള്‍ കൂടുതല്‍ ആര്‍ജ്ജിച്ചുകൊണ്ടും, സ്വരൂപിക്കപ്പെടുന്ന നിക്ഷേപം ലാഭകരമായി വിനിയോഗിച്ചു കൊണ്ടും മാത്രമേ ഈ പ്രവണതയെ നേരിടാന്‍ കഴിയൂ.
വായ്‌പയുടെ പലിശയിലും കുറവു വരുകയാണ്‌. പലിശ വരുമാനം കൊണ്ടു മാത്രം ബാങ്കുകള്‍ ലാഭകരമായി നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. വിതരണം ചെയ്യുന്ന വായ്‌പകളില്‍ കുടിശ്ശിക വര്‍ദ്ധിക്കുന്നത്‌ സുരക്ഷിതത്വത്തിനു ഭീഷണിയാണ്‌. കാര്‍ഷിക മേഖലയിലെ മുരടിപ്പ്‌ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള തിരിച്ചടവു ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിഷ്‌ക്രിയ ആസ്‌തി വര്‍ദ്ധിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു.സഹകരണ വായ്‌പകള്‍ ആകര്‍ഷകമാക്കി കൊണ്ടും, വായ്‌പേതരമായ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു കൊണ്ടും ഈ തിരിച്ചടികളെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ട്‌.
സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്‌ ആധുനിക സാങ്കേതിക അറിവിനെയും മേചിപ്പിക്കേണ്ടിയിരിക്കുന്നു. നാടിനു ചേര്‍ന്ന വിവര സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവ കുറഞ്ഞ ചെലവില്‍ സഹകരണ മേഖലക്ക്‌ ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്‌. അതോടൊപ്പം മത്സരാധിഷ്‌ഠിത യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട്‌ സഹകാരികള്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ മാനേജ്‌മെന്റില്‍ ഫലപ്രദമായ പരിശീലനം നല്‍കുകയും ചെയ്യണം.

സഹകരണ തത്വങ്ങള്‍ക്ക്‌ മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്‌. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ്‌ സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക്‌ മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്‌തിട്ടുള്ളത്‌ സഹകരണ തത്വത്തിന്റെ പ്രയോഗമാണ്‌.
പ്രതിസന്ധികളെ അതിജീവിച്ച്‌ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രാധാന്യം നല്‍കി കൊണ്ടാണ്‌ 19ാം നൂറ്റാണ്ടില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്‌. ഇതിന്റെ പ്രവര്‍ത്തന സീമ നിര്‍മ്മാണം, വിതരണം, ബേങ്കിംങ്‌, വിപണനം, ഭവനനിര്‍മ്മാണം, ഇന്‍ഷൂറന്‍സ്‌ തുടങ്ങിയ നാനാവിധ മേഖലകളിലേക്ക്‌ വ്യാപിക്കപ്പെട്ടിരിക്കുന്നു. സഹകരണ മേഖലയുടെ ലക്ഷ്യവും കാഴ്‌ചപ്പാടും സാമ്പത്തികം മാത്രമല്ല സാമൂഹികവും കൂടിയാകുമ്പോള്‍ 21-ാം നൂറ്റാണ്ടില്‍ ആഗോളവല്‍ ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്‌.
മദ്ധ്യ വര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക പുരോഗതിക്ക്‌ ഉപയുക്തമാക്കുന്ന വിധത്തില്‍, സഹകരണ സംഘങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നതാണ്‌ മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തം.
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ മുതലാളിത്വത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്കും കമ്യൂണിത്തിലേക്കുമുള്ള പരിവര്‍ത്തനങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങളാണ്‌ സഹകരണ സംഘങ്ങളെന്ന്‌ ലെനിന്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്‌.
കുടുംബശ്രീ പോലെയുള്ള സ്‌ത്രീ ശക്തി കേന്ദ്രങ്ങള്‍ വഴി നടത്തുന്ന നിശബ്‌ദ ഉല്‍പാദന, സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കി കൊണ്ട്‌ വനിതകളുടെ ശാക്തീകരണത്തിനുള്ള കടമ നിര്‍വഹിക്കുന്നതിനും സഹകരണ മേഖല മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി വര്‍ഗ്ഗ രഹിത സമൂഹം സൃഷ്‌ടിക്കാമെന്നതാണ്‌ സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാട്‌. സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശകമായിട്ടുള്ള സഹകരണ തത്ത്വങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സാമ്രാജ്യത്വ ആഗോള വല്‍ക്കരണ തന്ത്രങ്ങളുടെ ഭാഗമായി സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വരുന്ന കനത്ത വെല്ലുവിളികളെ നേരിടുന്നതിനു ചെറുത്തു നില്‍പ്പിന്റെ ജനകീയ രൂപമായും സഹകരണ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്‌. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അതിജീവനത്തിന്റെ പുതിയ പാതയൊരുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്‌.

2013 മാർച്ച് 9, ശനിയാഴ്‌ച

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍


 



 




 

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍




കാല്‍പ്പന്തു കളിയിലെ
സ്പാനിഷ് വസന്തത്തെക്കുറിച്ച്
സുരേഷ് എ.ആര്‍ 


 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു- കാല്‍പ്പന്തു കളിയിലെ സ്പാനിഷ് വസന്തത്തെക്കുറിച്ച് സുരേഷ് എ.ആര്‍ എഴുതുന്നു

 

 
ബ്രസീലിനെ സ്നേഹിക്കാന്‍ എളുപ്പമായിരുന്നു. വേനലില്‍ ഒറ്റയ്ക്ക് പൂക്കുന്ന കണിക്കൊന്ന. മഞ്ഞ. ധീരം. മനോഹരം. വിജയങ്ങളില്‍ സന്തോഷിക്കുന്ന ഒരു കാലത്ത് ബ്രസീല്‍ വളരെ പെട്ടെന്ന് ലഭ്യമായ ഒരു ആഹ്ലാദം ആയിരുന്നു. ലോകകപ്പു വരുമ്പോള്‍ പണ്ടൊക്കെ അങ്ങനെ ആയിരുന്നു. ബ്രസീലിനെ സ്നേഹിക്കാന്‍ ഫുട്ബോള്‍ പഠിക്കണ്ട. ഫുട്ബോള്‍ ഒരിക്കല്‍പോലും കാണുകയേ വേണ്ട.
അയല്‍പക്കത്തും പത്രത്തിലും ടെലിവിഷനിലും സാംബാ താളം. എന്തായിരുന്നു ആ സാംബ? അവര്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍ ഒന്നും ആ താളം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. (കേരളം സന്തോഷ്‌ ട്രോഫി ജയിക്കുമ്പോള്‍ അതില്‍ കഥകളി മുദ്രകള്‍ കണ്ടെത്തുമോ എന്നോര്‍ത്തു ഭയം തോന്നിയിട്ടുണ്ട്) ആ ബ്രസീല്‍ ഇപ്പോള്‍ ആദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തു ടീമുകളില്‍ ഒന്നാവാതെ പുറത്തു നില്‍ക്കേണ്ടിവരുന്നു.
മറഡോണ ഒറ്റയ്ക്ക് ഗോള്‍ അടിച്ച വീരകഥ ഒക്കെ പിന്നീടാണ് വ്യക്തമായി അറിയുന്നത്. കൂടുതലും കേട്ടത് അദ്ദേഹം കൈകൊണ്ട് ഗോള്‍ നേടിയതായിരുന്നു. ടിക്കറ്റ്‌ എടുക്കാതെ ബസ്സില്‍ യാത്ര ചെയ്യുന്നവരെയും സിനിമ കാണുന്നവരെയുമൊക്കെ നാട്ടുവീരന്മാരായി ആരാധിക്കുന്നവര്‍ പറയുന്ന കഥ ആയിരുന്നു. അതേ മത്സരത്തില്‍ മറഡോണ അടിച്ച, ലോകകപ്പ്‌ ചരിത്രത്തിലെ ആ ഒരേയൊരു ഗോളിനെക്കുറിച്ചു അത്രയൊന്നും കേട്ടിട്ടില്ലായിരുന്നു. 2006-ലെ ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒരു ഗോളുമായി വിജയത്തിലേക്ക് പോകുമ്പോള്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ റിക്വല്‍മിയെയും എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ക്രെസ്പോയെയും കോച്ച് പെകെര്‍മാന്‍ പിന്‍വലിച്ചു. അടുത്ത മിനിറ്റില്‍ ജര്‍മ്മനി ഗോള്‍ അടിച്ചു. ലോകമെങ്ങും വലിയ സങ്കടങ്ങള്‍ ഉണ്ടായി.
അന്നൊന്നും സ്പെയ്ന്‍ ഇല്ലായിരുന്നു. അന്നൊന്നും ബാഴ്സലോണ ഇല്ലായിരുന്നു.
പക്ഷെ, റിയല്‍ മാഡ്രിഡ് ഉണ്ടായിരുന്നു. റിയല്‍ മാഡ്രിഡിനെക്കുറിച്ച് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. പ്രിയ സുഹൃത്തും റിയല്‍ മാഡ്രിഡ് ആരാധകനും ആയ അനില്‍ പറയുന്നപോലെ, അവര്‍ക്ക് ഒരു ഗുപ്ത (ഭരണ) കാലം ഉണ്ടായിരുന്നു. റൊണാള്‍ഡോ, ഡേവിഡ്‌ ബെക്കം, റോബര്‍ട്ടോ കാര്‍ലോസ്, സിഡാന്‍ , ഫിഗോ എന്നിങ്ങനെ സ്വപ്നത്തില്‍ മാത്രം ഒരുമിച്ചു കാണുന്നവര്‍ കളിക്കളത്തിലും. അത് വാര്‍ത്തയായിരുന്നു.
പിന്നീടാണ് ബാഴ്സലോണ ഉണ്ടാവുന്നത്. അതിലൂടെ സ്പെയ്ന്‍ ഉണ്ടാവുന്നത്. മനോഹരമായ പുതിയ ആഹ്ലാദങ്ങള്‍ ഉണ്ടാവുന്നത്.

 
അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.

 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു.
എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. ആ ഫൈനലിന് മുന്‍പ് വിമര്‍ശനങ്ങള്‍ പലതായിരുന്നു.
സ്പെയ്നിന്റെ ശൈലി വിരസം ആണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു; അത് കാലഹരണപ്പെട്ടു എന്നും. ഫുട്ബോള്‍ കളിച്ചു തുടങ്ങിയിട്ട് ആദ്യമായി സ്വന്തം രാജ്യത്തിന്റെ കളിയില്‍ ആക്രമണോത്സുകത കണ്ടതിന്റെ ആവേശത്തില്‍ ആയിരിക്കണം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അങ്ങനെ പറഞ്ഞത് . അല്ലെങ്കില്‍ , ഗ്രൂപ്പ് മത്സരത്തില്‍ സ്പെയ്ന് എതിരെ ഇറ്റലി സമനില നേടിയതുകൊണ്ടാവാം. കാടിളക്കി വന്ന ജര്‍മനിയെ അപ്രസക്തം ആക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ , ഇതുവരെ വലിയ ആരാധകര്‍ ഒന്നും ഇല്ലാതിരുന്നതിന്റെ നിരാശയില്‍ നിന്നും ആയിരിക്കാം. (ഇന്റര്‍ മിലാന്റെ കോച്ച് ആയിരിക്കുന്ന കാലത്തുപോലും ജോസി മൊറീന്യോ പറഞ്ഞിട്ടുണ്ട് , “ഇറ്റാലിയന്‍ ഫുട്ബോള്‍ എനിക്കിഷ്ടമല്ല. അവര്‍ക്ക് /അതിനു എന്നെയും.”) സ്വന്തം വീടിന്റെ വാതില്‍ക്കല്‍ മാത്രം കുതിരകളെ തളയ്ക്കുകയും എങ്ങനെയെങ്കിലും ജയിക്കുകയും ചെയ്യുന്ന അവരുടെ ആ ശൈലി ഇറ്റലി ഈ യൂറോ കപ്പില്‍ മാറ്റി. ആ മാറ്റം ആരും പ്രതീക്ഷിച്ചില്ല. നടരാജ് പെന്‍സിലിന്റെ ഡിസൈന്‍ മാറുന്നപോലെ, അവിശ്വസനീയമായ ഒരു മാറ്റം.

 
ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും.


 
വിരസം ആണെന്ന വിമര്‍ശനം പുതിയതല്ല. സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പിന് ശേഷം ആ ചോദ്യം ഷാവിയോട് ചോദിക്കുകയുണ്ടായി. മിക്ക മത്സരങ്ങളിലും ഒരു ഗോള്‍ മാത്രം അടിച്ചു ജയിക്കുന്ന ആ രീതിയെക്കുറിച്ച്. ഒരു ഗോള്‍ പോലും അടിക്കാത്ത, അതിനു ശ്രമിക്കാത്ത എതിര്‍ ടീമാണ് വിരസം എന്നാണു ഷാവി മറുപടി പറഞ്ഞത്. അവര്‍ അനുവര്‍ത്തിച്ച ശൈലിയെക്കുറിച്ച് കൂടി ആയിരുന്നു ആ മറുപടി. വിമര്‍ശകര്‍ ഉണ്ടെങ്കിലും സ്പാനിഷ് ശൈലിക്ക് ആരാധകര്‍ കൂടിക്കൊണ്ടെയിരിക്കുന്നു. സ്വാന്‍സീ ഫുട്ബോള്‍ ക്ലബ്ബിനെ ടിക്കി-ടാക്കയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച ബ്രെണ്ടെന്‍ റോഡ്ജെര്സ് ലിവര്‍പൂളിലും ആ ഫിലോസഫി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം.
ഗോള്‍ അടിക്കുന്നത് മാത്രമല്ല സ്പാനിഷ് ആഹ്ലാദം. മൂന്നു പേരുടെ കാലുകളില്‍ പന്ത് ഒരു ത്രികോണം പൂര്‍ത്തിയാക്കിയാല്‍മതി സ്പാനിഷ് ഗാലറികളില്‍ ആരവം ഉയരാന്‍ . കാളപ്പോരിന്റെ സ്പെയ്ന്‍ തന്നെയാണ് ബാഡ് മിന്റന്‍ പോലെ തൂവല്‍സ്പര്‍ശഭംഗി ഉള്ള ടിക്കി-ടാക്കയെ സ്നേഹിക്കുന്നതും. ഒരു ടച്ച്‌ അല്ല, പന്തില്‍ കാലുകൊണ്ട്‌ പകുതി ടച്ച്‌ മതി എന്നാണു അതില്‍ തന്നെ പലരും വിശ്വസിക്കുന്നത്.
എന്നിട്ടും, ഈ യൂറോ കപ്പില്‍ സ്പെയ്നെ പൂര്‍ണമായി കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പുള്ള മത്സരങ്ങളില്‍ കാലില്‍ നിന്ന് കാലിലേക്ക് ഗ്രൌണ്ടിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം പലപ്പോഴും മുറിഞ്ഞുകൊണ്ടേയിരുന്നു. ഇതു സമയത്തും സ്വന്തം ടീമിലെ ഒന്നിലേറെ കളിക്കാര്‍ തൊട്ടടുത്തു ഉണ്ടാവുന്ന ഒരു ശൈലി ഉണ്ടായിട്ടും പോര്‍ച്ചുഗലിന് എതിരെ ബോക്സിനുള്ളില്‍ ഏകനായി പന്ത് ചവിട്ടിനിന്നുകൊണ്ട് അല്‍വാരോ നെഗ്രെഡോക്ക് പിന്തുണയ്ക്കായി ചുറ്റും നോക്കേണ്ടി വന്നു.

 
ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി.


 
ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്തില്ലെങ്കിലും ഒരേയൊരു അസ്സിസ്റ്റ്‌ മാത്രമേ സ്വന്തം പേരില്‍ ഉള്ളൂ എങ്കിലും യൂറോ കപ്പിലെ ഏറ്റവും മികച്ച പ്ലെയര്‍ ആയ ആന്ദ്രെ ഇനിയെസ്റ്റ ടൂര്‍ണമെന്റില്‍ ഉടനീളം ക്രിയേറ്റിവ് ആയിരുന്നു. ഇനിയെസ്റ്റയെ യൂറോ 2012 -ലെ മികച്ച പ്ലെയര്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ അത് സ്പെയ്ന്റെ ഫുട്ബോള്‍ ഫിലോസഫിക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. യുവേഫ ടെക്നിക്കല്‍ ഡയറക്ടര്‍ ആന്‍ഡി റോക്സ്ബെര്‍ഗ് സാക്ഷ്യപ്പെടുത്തിയപോലെ, അത് ക്രിയേറ്റിവിറ്റിക്കും ആക്രമണോത്സുകതയ്ക്കും കളിക്കളത്തിലെ ഹ്യുമിലിറ്റിക്കും കൂടി ഉള്ളതാണ്.
അദ്ദേഹം ഉപയോഗിച്ച വാക്ക് ഹ്യുമിലിറ്റി എന്നാണെങ്കിലും അതിനു കുറേക്കൂടി വ്യാപ്തി ഉണ്ട്. ഇനിയെസ്റ്റയുടെ കാലില്‍ പന്ത് വന്നപ്പോഴൊക്കെ ലോകം ചരിത്രനിര്‍മിതി പ്രതീക്ഷിച്ചു. തനിക്കു മാത്രം കണ്ടെത്താന്‍ കഴിയുന്ന ഫെയറി ടെയ്ല്‍ ഇടങ്ങളിലൂടെ പന്തുമായി ഇനിയെസ്റ്റ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. പന്തിനെ ഒരു സുഹൃത്തിനെ എന്നപോലെ കൂടെ കൂട്ടി. (മഹാനായ യൊഹാന്‍ ക്രൈഫ്: “പന്തിനെ ഒരു സുഹൃത്തായി കരുതുക.”) പക്ഷെ, ഗോള്‍ നേടാന്‍ ആയില്ല. മുന്നില്‍ കളിക്കുന്നവരുടെ കാലുകളിലേക്ക് പന്ത് എത്തിക്കാന്‍ ശ്രമിച്ചു.
പക്ഷെ, ആ ടെലിപ്പതി ദൂരങ്ങള്‍ പലതും പൂര്‍ത്തിയായില്ല. പൂര്‍ത്തിയാവും എന്ന് തോന്നിയ ആപദ് നിമിഷങ്ങളില്‍ എതിരെ കളിക്കുന്നവര്‍ ഇനിയെസ്റ്റയെ ഫൗള്‍ ചെയ്തു. അപ്പോഴെല്ലാം ഇനിയെസ്റ്റ രൂക്ഷമായ ക്ഷമ കൊണ്ടും മൗനം കൊണ്ടും പ്രതികരിച്ചു. ഒരുവശത്ത് അത് പ്രകടമായ ഹ്യുമിലിറ്റി ആണ്‌. മറുവശത്ത്‌, വലിയ ശരീരങ്ങളെക്കാള്‍ ഉയര്‍ന്ന ടെക്നിക്കല്‍ മികവിനെ അടിസ്ഥാനമാക്കുന്ന ഒരു ഫുട്ബോളിംഗ് ഫിലോസഫിയില്‍ ഉള്ള വിശ്വാസവും ആണ്‌. എങ്കിലും സ്പെയ്ന്റെ ശൈലിയെ ആകെ ഡിസൈന്‍ ചെയ്യുന്ന രീതിയില്‍ കളിക്കുവാന്‍ ഇനിയെസ്റ്റക്ക് ഒറ്റയ്ക്ക് കഴിഞ്ഞില്ല. സ്പെയ്ന്റെ ചലനാത്മകത മുറിഞ്ഞപ്പോഴെല്ലാം ഇനിയെസ്റ്റ അറിഞ്ഞത് ഷാവിയുടെ അഭാവം ആയിരുന്നു.
ഫൈനലിന് മുന്‍പുള്ള മത്സരങ്ങളില്‍ ഒന്നിലും തന്നെ ഷാവിക്ക് transcendental ആവാന്‍ കഴിഞ്ഞില്ല. അങ്ങനെ പറഞ്ഞത് ഷാവി തന്നെയാണ്. ഫൈനലില്‍ സാക്ഷാല്‍ ഷാവി അവതരിച്ചു. ടോട്ടല്‍ സ്പെയ്ന്‍ അവതരിച്ചു. ബാഴ്സലോണയുടെ ഓര്‍മ്മകള്‍ വന്നു. പെപ് ഗ്വാര്‍ഡിയോളയുടെ ഓര്‍മ്മകള്‍ വന്നു. അപ്പോഴൊക്കെ ലിയോണല്‍ മെസ്സിയെ സ്പെയ്ന്റെ മുന്‍പില്‍ അറിയാതെ തിരഞ്ഞുപോയി.

 
ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (


 
ഫൈനലില്‍ ഷാവി സര്‍റിയല്‍ ആയിരുന്നു. കോച്ച് ഡെല്‍ ബോസ്ക്കെ പറഞ്ഞത് പോലെ, ഷാവിയാണ് സ്പാനിഷ് ടീമിന്റെ ശൈലി തീരുമാനിക്കുന്നത്. ഷാവി വെറും ഒരു മിഡ്ഫീല്‍ഡര്‍ മാത്രമല്ല. മഹാനായ യൊഹാന്‍ ക്രൈഫ് പ്രാവര്‍ത്തികമാക്കുകയും അയാക്സില്‍ നിന്നു കൊണ്ടുവരികയും ബാഴ്സലോണയില്‍ അവതരിപ്പിക്കുകയും ചെയ്ത ഒരു ഫിലോസഫിയെ കളിക്കളത്തിലും പുറത്തും പിന്തുടരുന്ന ഒരു ഫുട്ബോളിംഗ് റൊമാന്റിക്‌ ആണ്‌. (റൊമാന്റിക്‌ ആണെന്നതും ഷാവിയുടെ വാക്കുകള്‍ തന്നെ) ഡാനി ആല്‍വെസ് പറയുന്നത് ഷാവി “ഭാവികാലത്തില്‍ കളിക്കുന്ന” ആള്‍ ആണെന്നാണ്‌..
സ്വന്തം ടീമംഗങ്ങളുടെയും എതിര്‍ ടീമംഗങ്ങളുടെയും ചലനങ്ങളെയും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന സ്പെയ്സിനെയും മുന്‍കൂട്ടി കാണുന്ന മനോഹരമായ കല. യൂറോ കപ്പ്‌ ഫൈനലില്‍ ഹാഫ് ടൈമിനു നാല് മിനിട്ട് മുന്‍പ് ഷാവി ജോര്‍ഡി ആല്‍ബക്ക് കൊടുത്ത പാസ്‌ ഇറ്റാലിയന്‍ ഡിഫെന്‍സില്‍ അവര്‍പോലും ഉണ്ടെന്നു കരുതാത്ത സ്പെയ്സിലൂടെ ആയിരുന്നു. തികച്ചും സര്‍റിയല്‍ .
സെന്‍ട്രല്‍ ലൈനിന് ഇപ്പുറം വച്ച് ഷാവിയുടെ കാലില്‍ പന്ത് കിട്ടുമ്പോള്‍ ജോര്‍ഡി ആല്‍ബ ഷാവിക്കും പുറകില്‍ ആയിരുന്നു. മുന്‍പില്‍ നാല് ഇറ്റാലിയന്‍ കളിക്കാരും. ഷാവിയുടെ കാലില്‍ കിട്ടിയ പന്തിന്റെ ഭാവി അറിഞ്ഞുള്ള ഓട്ടം ആയിരുന്നു ജോര്‍ഡിയുടേത്. ആവേശോജ്ജ്വലമായ ഒരു ടെലിപ്പതി. ഷാവിയുടെ കാലില്‍നിന്നും ജോര്‍ഡിയുടെ കാലില്‍ പന്ത് എത്തുമ്പോള്‍ കാലങ്ങളായി പ്രതിരോധം മാത്രം കഴിച്ചു ജീവിച്ച രാജ്യമായ ഇറ്റലിയുടെ നാല് കളിക്കാര്‍ ഷാവിക്കു മുന്‍പില്‍ ഉണ്ടായിരുന്നു. (ചാവി എന്നാണോ ഷാവി എന്നാണോ സാവി എന്നാണോ യഥാര്‍ത്ഥ പേര് എന്ന് ആലോചിച്ചു നില്‍ക്കരുത്. അങ്ങനെ ഒരു നിമിഷം അമ്പരന്നാല്‍ മതി, ആ അമ്പരപ്പിന്റെ ഇടയിലൂടെ ഷാവി ഗോളില്‍ അവസാനിക്കുന്ന ഒരു പാസ് നല്‍കിയിരിക്കും)
ഷാവി ഫെര്‍ണാണ്ടോ ടോറസിന് നല്‍കിയ പാസ്സിനും ആധികാരികവും നിര്‍ണായകവുമായ ആ ഭംഗി ഉണ്ടായിരുന്നു. പ്രാഗ്മാറ്റിസത്തിന്റെ പരുക്കന്‍ സ്കൂളുകള്‍ ഉള്ളപ്പോഴും കളിയുടെയും വിജയത്തിന്റെയും ഫുട്ബോള്‍ ആഹ്ലാദം ആണ്‌ സ്പെയ്ന്‍ .

 
ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌.

ഇനിയിത്തിരി നേരം തിരൂരിലെ ആ കുഞ്ഞിനെ കുറിച്ചു സംസാരിക്കാം



ഇനിയിത്തിരി നേരം തിരൂരിലെ ആ കുഞ്ഞിനെ കുറിച്ചു സംസാരിക്കാം





തിരൂരിലെ ആ കുഞ്ഞു പെണ്‍കുട്ടിയുടെ മുറിവുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 
ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല. അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും-ബലാല്‍സംഗ വാര്‍ത്തകള്‍ക്കും ആണ്‍ കൂട്ടായ്മകളുടെ സൈബര്‍ നിലവിളികള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടു പോവുന്ന ഒരു വിലാപം. സി.ആര്‍ ഹരിലാല്‍ എഴുതുന്നു


 
ഇത്തിരി മുമ്പ് ഒരു കോഴിക്കോട് യാത്രക്കിടെയാണ് ആ സ്ത്രീയെ കണ്ടത്. ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങി ആളൊഴിഞ്ഞ കടത്തിണ്ണയില്‍ ആര്‍ക്കോ ഫോണ്‍ചെയ്തു നില്‍ക്കുമ്പോള്‍ അവിചാരിതമായി പരിചയപ്പെട്ടു. പേരോര്‍ക്കുന്നില്ല. പക്ഷേ, ഏതോ ഒരു സാധാരണ ചോദ്യത്തിന് ഒരു കലക്കവെള്ളം തുറന്നുവിട്ടതുപോലെ അവര്‍ പറഞ്ഞ ഉത്തരങ്ങള്‍ ഉള്ളു പൊള്ളിക്കുന്നതായിരുന്നു. അവയെല്ലാം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
അവര്‍ക്ക് പത്തു നാല്‍പ്പതു വയസ്സായിക്കാണും. നാട് തമിഴ്നാട്ടിലാണ്. കുറേക്കാലമായി കേരളത്തില്‍. ഭര്‍ത്താവൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയോ. കൂടെ, ആ ബന്ധത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയുണ്ട്. നാലു വയസ്സുകാരി. ഞാന്‍ ഫോണുംപിടിച്ചു നിന്ന ആ കടത്തിണ്ണയിലാണ് പരിചയമുള്ള, ഒന്നിച്ചു കൂലിപ്പണി ചെയ്യുന്ന നാലഞ്ചു സ്ത്രീകള്‍ക്കൊപ്പം, അവരുടെ രാപ്പാര്‍പ്പ്. ഞാന്‍ കാണുന്നതിന് കഷ്ടിച്ച് പത്തു ദിവസം മുമ്പാണ്, അവര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു സ്ത്രീയെ ഒരു രാത്രിയില്‍ വായപൊത്തി എടുത്തുകൊണ്ടുപോവാന്‍ ശ്രമം നടന്നത്. എടുത്തുകൊണ്ടുപോവുന്നതിനിടെ, തന്നെ മുറുകെപ്പിടിച്ച കൈകളിലൊന്ന്, തന്റെ എല്ലാ പല്ലുകളുടെയും മൂര്‍ച്ച ഒന്നിച്ചുകൂട്ടി കടിച്ചുമുറിച്ചതിനാല്‍ മാത്രം അവളിപ്പോഴും ബാക്കിയായി അവര്‍ക്കൊപ്പമുണ്ട്.
ഞാന്‍ നില്‍ക്കുന്നതിന് കുറച്ചകലെ ഏതോ തുണിക്കഷണങ്ങള്‍ ഒരു കടലാസ് പെട്ടിയില്‍ നിറച്ചുകൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കയെ ചൂണ്ടി അവര്‍ പറഞ്ഞു-’അതാ അവളാണ്. അവളാണെന്ന് രക്ഷപ്പെട്ടത്’.
സങ്കടം കനത്ത ഒരു നോട്ടം എന്റെ കണ്ണുകളില്‍നിന്ന് ആ മുഖത്തു പോയി തിരിച്ചെത്തുന്നതിനിടെ അവര്‍ കൂട്ടിച്ചേര്‍ത്തു-’അതിനു ശേഷം പിന്നെ നല്ലോണം ഉറങ്ങിയിട്ടില്ല. പേടിയാണ്. പോവാന്‍ വേറെ ഇടമില്ല. ഇപ്പോള്‍ സാരിത്തലപ്പുകള്‍ പരസ്പരം കൂട്ടിക്കെട്ടിയാണ് എന്നും ഉറങ്ങാന്‍ കിടക്കാറ്’
ഞെട്ടിപ്പോയി! പരസ്പരം വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കിടന്നുറങ്ങുന്നവരുടെ അവസ്ഥ സങ്കല്‍പ്പത്തിനപ്പുറത്തുചെന്ന് ഉള്ള് പൊള്ളിച്ചു. എങ്ങനെയായിരിക്കും അവരുടെ രാത്രികള്‍? ഭയത്തില്‍ മുങ്ങി, ആശങ്കകളില്‍ താഴ്ന്ന്, നേരം പുലരുംവരെ വിറച്ച് വിറച്ച്. ഏതുനേരത്തും ചില കൈകള്‍ അതിക്രമിച്ചെത്താം. വായപൊത്തിപ്പിടിച്ച് ഏതെങ്കിലും ഇരുട്ടിലേക്ക്, മുറിവുകളിലേക്ക്, വേദനയുടെ മുള്‍ത്തലപ്പിലേക്ക് വലിച്ചെറിയാം. തീരാത്ത വേദനകളിലേക്കുള്ള വാതില്‍ തുറന്നിടപ്പെടാം. എല്ലാം തീര്‍ക്കുന്ന മരണത്തിന്റെ തണുപ്പു കൊണ്ട് പുതപ്പിക്കാം. സാധ്യതകളുടെ പൊള്ളിക്കുന്ന വെറും നിലങ്ങളില്‍ ആ അമ്മമാരുടെ വിറയ്ക്കുന്ന ഉടലുകള്‍ ഓരോ രാത്രികളിലും നേരംവെളുപ്പിക്കുന്നതിന്റെ ആലോചന ആ ദിവസം മുഴുവന്‍ വേട്ടയാടി.പിന്നെയും കുറേ നാളുകള്‍ അതങ്ങിനെ കിടന്നു.



തിരൂരിലൊരു കുഞ്ഞ്
ഭയവും രാവും നെഞ്ചിടിപ്പും കൂടിക്കുഴഞ്ഞ ഓര്‍മ്മയുടെ ആ തണുത്ത കൈകള്‍ ഇന്നു പിന്നെയും വന്നു തൊട്ടു. രാവിലത്തെ പത്രവായനയില്‍. ഒന്നാം പേജിലുണ്ടായിരുന്നു ആ പെണ്‍കുഞ്ഞിന്റെ വാര്‍ത്ത. മൂന്നു വയസ്സുകാരി. തിരൂരിനടുത്ത് അമ്മക്കൊപ്പം കിടന്നുങ്ങറങ്ങുകയായിരുന്നു അവള്‍. ഒരു പക്ഷേ, ഈയടുത്താവാം അവള്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയത്. അമ്മയുടെ ചൂടില്‍നിന്ന് അവളെ പറിച്ചെടുത്ത് ഇരുട്ടിലേക്ക് നടന്ന കൈകകള്‍ അവളൊരിക്കലും അര്‍ഹിക്കാത്ത വേദനയുടെ, മുറിവുകളുടെ തീക്കനലുകളിലേക്കാണ് വലിച്ചെറിഞ്ഞത്. രാവിലെ മകളെ കാണാതെ ഭയന്നിരുന്ന അമ്മയുടെ ആശങ്കയിലേക്ക് തറഞ്ഞു മുറിഞ്ഞ്, ഉടലാകെ മുറിവുകളുമായി, പൊള്ളുന്ന പനിയോടെ ആ കുഞ്ഞു പെണ്‍കുട്ടി തിരിച്ചെത്തി.
ഇപ്പോഴവള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വാര്‍ഡിലാണ്. ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നതു പ്രകാരം മലദ്വാരവും ഗുഹ്യഭാഗവും തറഞ്ഞുമുറിഞ്ഞ്, ആന്തരികാവയവങ്ങളില്‍ ഗുരുതരമായ പരിക്കുകളോടെ, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ തളര്‍ച്ചയില്‍, അവളെപ്പോലൊരു കുട്ടിക്ക് ഒരിക്കലും തിരിച്ചറിയാന്‍ പോലുമാവാത്ത അനുഭവത്തിന്റെ തീപ്പുകയില്‍ കിടക്കുകയാവും ആ ചെറിയ കുഞ്ഞ്. ആശുപത്രി മുറിയില്‍ അവള്‍ സുരക്ഷിതായായിരിക്കും. ജീവിതത്തില്‍ ഇന്നേവരെ അവളോ അമ്മയോ അനുഭവിക്കാനിടയില്ലാത്ത സുരക്ഷ! ഇത്ര ചെറുപ്പത്തിലേ ബലാല്‍സംഗത്തിന്റെ കൂര്‍ത്തു മൂര്‍ത്ത അനുഭവങ്ങളില്‍ തറഞ്ഞുപോയ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അശ്ലീലമാണ് ആ വാക്ക്, സുരക്ഷ!



എന്നിട്ട് …?
ഞാനടക്കം ഈ ലോകത്തിലെ അനേകം മനുഷ്യര്‍ തീര്‍ച്ചയായും അവളുടെ മുറിവിന്റെ പൊള്ളിക്കുന്ന വേദനയെക്കുറിച്ചോര്‍ത്ത് ഇതു പോലെ ഉറക്കമറ്റിരിക്കുന്നുണ്ടാവും. ഇന്ന് മറ്റൊരു സംഭവവുമില്ലാത്തതിനാല്‍ ഉറക്കമറ്റിരിക്കുന്നു -എന്ന് സത്യസന്ധതയോടെ വേണമെങ്കില്‍ പറയാം. കാരണം, ഇന്ന് വേദനിപ്പിച്ചത് അവളുടെ മുറിവു മാത്രമായിരുന്നു. ഇന്നലെ അതു മറ്റൊരു കുഞ്ഞിന്റെ നിശ്ശബ്ദമായ കരച്ചിലായിരുന്നു. നാളെ മറ്റൊരു കുഞ്ഞ്. മറ്റൊരു പെണ്‍കുട്ടി. മറ്റൊരു യുവതി. മറ്റൊരു മധ്യവയസ്ക. മറ്റൊരു അമ്മ. മറ്റൊരു മുത്തശ്ശി.
സ്ത്രീ എന്ന് പേരിനുതാഴെയുള്ള കള്ളിയില്‍ എഴുതാന്‍ വിധിക്കപ്പെട്ട ആര്‍ക്കും വഴുതിപ്പോവാന്‍ പറ്റാത്ത വിധം ഉറപ്പുള്ള ആ യാഥാര്‍ത്ഥ്യം-ആക്രമിക്കപ്പെടാനുള്ള സാധ്യത, ശരീരം കീറിമുറിക്കപ്പെടാനും ബലാല്‍സംഗത്തിന്റെ അറപ്പിക്കുന്ന മണിക്കൂറുകള്‍ അനുഭവിക്കാനുമുള്ള യോഗം-മുന്നിലങ്ങനെ കൂര്‍ത്തുനില്‍ക്കുകയാണ്. ഏതുപ്രായത്തിലുമുള്ള സ്ത്രീകളുടെയും ജീവിതം കൈയേറാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് കാലങ്ങളായി ഉറച്ചുവിശ്വസിക്കുന്ന അളിഞ്ഞു വ്രണം വമിപ്പിക്കുന്ന ഒരാണത്തം തെരുവുകളിലും വീട്ടകങ്ങളിലും ഓഫീസുമുറികളിലും വാഹനങ്ങളിലുമെല്ലാം ഇങ്ങനെ നാക്കു നീട്ടിയിരിക്കുന്നു. ആ കൊതിക്കണ്ണുകള്‍ക്കു മുന്നില്‍ പെട്ടുപോവുന്നവരൊക്കെ അനുഭവിക്കേണ്ടി വരും. ആ വേദനകള്‍ മാധ്യമങ്ങളില്‍ വായിച്ചോ കണ്ടോ വിവരമറിയുന്നവരൊക്കെ അതാത് ദിവസത്തെ സങ്കടവും വേദനയും ഇങ്ങനെ എഴുതിയോ ആലോചിച്ചോ പറഞ്ഞോ തീര്‍ക്കേണ്ടിയും വരും.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെയെല്ലാം ഓര്‍മ്മയുടെ റഡാറില്‍ അധികകാലമൊന്നുമുണ്ടാവില്ല ആ പെണ്‍കുഞ്ഞ്. ഇത്തിരി കഴിയുമ്പോള്‍, പി.സി ജോര്‍ജോ വി.എസ്സോ, ബണ്ടി ചോറോ മറ്റൊരു വാര്‍ത്തയുമായി വരും. മറ്റനേകം രാഷ്ട്രീയ -സിനിമാ -കൌതുക വാര്‍ത്തകള്‍ മുന്നില്‍ വന്നു നിറയും. നമ്മളെപ്പോലെ സാമൂഹിക ബോധമുള്ള ഒരു ജനതയ്ക്ക് അന്നേരം അവയില്‍ നിന്നെങ്ങനെ കണ്ണു മാറ്റാനാവും? അല്ലെങ്കില്‍ വീണ്ടുമെത്തും അനേകം ബലാല്‍സംഗ വാര്‍ത്തകള്‍. അന്നേരം സങ്കടപ്പെടേണ്ടി വരും. ഇത്തിരി കഴിഞ്ഞ് അതു മറക്കേണ്ടിയും.



ആ കുട്ടി ഇനി
ആരെയും തെറ്റു പറയാന്‍ പറ്റില്ല. ഇത്രയേറെ സംഭവങ്ങള്‍ മുന്നില്‍ വന്നു കൊത്തുമ്പോള്‍ ആര്‍ക്കെങ്ങനെയാണ്, പഴയതൊക്കെ ആലോചിച്ചെടുക്കാനാവുക. അതിനാല്‍, ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും. പൊലീസ് ചോദ്യം ചെയ്യാന്‍ പിടിച്ചുവെന്നു ഇന്ന് മാധ്യമങ്ങള്‍ നമ്മോടു പറയുന്നവരില്‍ കുറ്റമേറ്റു പറഞ്ഞ ആരെങ്കിലുമുണ്ടെങ്കില്‍ അവിടെ ബാക്കിയാവും. ശരിക്കുമുള്ള പ്രതിയെങ്കില്‍ അധികം നാള്‍ വേണ്ടി വരില്ല വീണ്ടും പുറത്തിറങ്ങാന്‍. അല്ലാത്തവര്‍ നാളെയോ മറ്റന്നാളോ പുറത്തേക്കിറങ്ങും.
പിടിക്കപ്പെടുന്നത് കുറ്റവാളിയാവാം. അല്ലായിരിക്കാം. തല്‍ക്കാലത്തേക്കുള്ള ചില മുട്ടു ന്യായങ്ങള്‍ എന്നതിനപ്പുറം അല്ലെങ്കിലും ഇതിനൊക്കെയെന്തു പ്രസക്തിയാണ്. സംശയമുള്ളവര്‍ക്ക്, സൂര്യനെല്ലി ഗ്രാമത്തില്‍നിന്ന് നിത്യദുരിതങ്ങളുടെ പില്‍ക്കാലത്തേക്കു വളര്‍ന്ന ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ ജീവിതമോര്‍ക്കാം. ന്യായാധിപരും പൊലീസുകാരും പത്രക്കാരും രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം ഒരു സംശയവുമില്ലാതെ ഇപ്പോഴും പ്രതിയാക്കി ബാലവേശ്യയാക്കി മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്ന അവളെ തന്നെ ഓര്‍ക്കണമെന്നുമില്ല.



ഇരകളും വേട്ടക്കാരും അരങ്ങും
താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലോ വീടകങ്ങളുടെ ഇരുട്ടിലോ ആരോപണങ്ങളുടെയും സംശയങ്ങളുടെയും യുക്തിഭദ്രമായ തര്‍ക്കങ്ങളുടെയും ഇരകളായി പില്‍ക്കാലം അസഹ്യമായി തീര്‍ന്ന, പല ദേശങ്ങളുടെ പേരുകളില്‍ അറിയപ്പെടുന്ന, മറ്റനേകം ഇരകളുടെ ജീവിതം ആരാലും തിരിഞ്ഞുനോക്കാനില്ലാതെ, വെറുമൊരു കേസ് നമ്പര്‍ മാത്രമായി കഴിയുന്നുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരിനൊപ്പമുള്ള നാടുകണ്ട് കണ്ട് ഉത്തേജനമുണ്ടാവാന്‍ ടാക്സി വിളിച്ചു പോവുന്നവരുടെയും അവളുടെ ദുരന്തം അച്ചടി മലയാളത്തില്‍ വായിച്ച് ഉണര്‍ത്തപ്പെടാന്‍ കണ്ണുനട്ടിരിക്കുന്നവരുടെയും അതുവിറ്റു കാശുണ്ടാക്കാന്‍ ക്യാമറയും പേനയും ഒരുക്കി നിര്‍ത്തുന്നവരുടെയും അതു വായിച്ചും കണ്ടും നിര്‍വൃതിയടയുന്നവരുടെയും വര്‍ത്തമാന കേരളം ഈ ചെറിയ പെണ്‍കുട്ടിയെ ഓര്‍മ്മിക്കുക എന്നത് എത്ര മാത്രം അശ്ലീലമാണ് എന്ന ഒന്നാലോചിച്ചാല്‍ ആര്‍ക്കും ബോധ്യമാവും.
ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സ്വന്തം നാട്ടില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് ഓരോ ദിനവും ബോധ്യപ്പെടുത്തുന്നത്. നാട്ടില്‍ മാത്രമല്ല വിര്‍ച്വല്‍ നാടുകളിലും-സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും-ഇതു തന്നെ അവസ്ഥ. നല്ല നിലയില്‍ പരീക്ഷകള്‍ പാസ്സായും സര്‍ടിഫിക്കറ്റു വാങ്ങിയും നല്ല കാശുള്ള മുന്തിയ ജോലികള്‍ ചെയ്തും യോഗ്യരെന്നു ഒരു സംശയവുമില്ലാതെ ആര്‍ക്കും വിളിക്കാവുന്ന നമ്മുടെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പീഡിപ്പിക്കപ്പെടുന്ന ആണുങ്ങളെക്കുറിച്ചുള്ള വിലാപങ്ങളില്‍ അഭിരമിക്കുകയാണ്. വേണമെങ്കില്‍ ഫേസ്ബുക്കില്‍ അവളുടെ വാര്‍ത്തയ്ക്കു താഴെ ഇതു ചെയ്തവന്റെ ലിംഗം മുറിച്ചു കളയണം എന്ന് വന്യമായി മുരളാം, അത്ര തന്നെ.
അതു കഴിഞ്ഞാലുടന്‍ ഫേസ്ബുക്കില്‍ വേറെ പണി കിടപ്പുണ്ട്. രജിത്കുമാറെന്ന താടിനീട്ടിയ വിവരക്കേടിനു വേണ്ടി പ്രചാരണ വേലയ്ക്കിറങ്ങണം. അമൃതയ്ക്കും ആര്യയ്ക്കുമെതിരെ അറിയാവുന്ന സ്ത്രീ ലൈംഗികാവയവങ്ങളുടെ പേരു മുഴുവന്‍ തെറിയാക്കി വിവര്‍ത്തനം ചെയ്ത് പൊങ്കാലയിടണം. ആണ്‍വര്‍ഗം അപകട മുനമ്പിലെന്നും അതിന്റെ രക്ഷയ്ക്ക് ലിംഗമേധ യാഗം നടത്തണമെന്നും പറഞ്ഞ് കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ പച്ചത്തെറി കൊണ്ട് ഞെട്ടിക്കണം.പിന്നെയും സമയമുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം വല്ല സാധു പെണ്ണുങ്ങളും റേപ്പ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയ്ക്കു താഴെ വീണ്ടും അമര്‍ത്തി മുരളണം.
ഇതിലപ്പുറം എന്താണ് സര്‍ പ്രതീക്ഷിക്കേണ്ടത്, ലിംഗത്തിനപ്പുറം മനസ്സു സഞ്ചാരിക്കാത്തൊരു ജനതയില്‍നിന്നും…?
 

കോടതിയില്‍ മൊഴി നല്‍കിയത് പൊലീസ് ഭീഷണിയില്‍: 14-ാം സാക്ഷി


കോടതിയില്‍ മൊഴി നല്‍കിയത് പൊലീസ് ഭീഷണിയില്‍: 14-ാം സാക്ഷി


പയ്യോളി മജിസ്ട്രേട്ട് കോടതിയില്‍ രണ്ടുപ്രാവശ്യം മൊഴി കൊടുക്കാനിടയായത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്നെയും അമ്മയെയും പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ 14-ാം സാക്ഷി മാഹി പുതിയപറമ്പത്ത് പി പി വിജേഷ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. 2012 ജൂലൈ രണ്ടിനും ആഗസ്ത് രണ്ടിനുമാണ് പയ്യോളി കോടതിയില്‍ മൊഴി നല്‍കിയത്. രണ്ടുപ്രാവശ്യവും പൊലീസ് ഭീഷണിപ്പെടുത്തി. ആദ്യതവണ പൊലീസ് ക്യാമ്പ് ഓഫീസില്‍നിന്നും രണ്ടാമത് വടകര ഡിവൈഎസ്പി ഓഫീസില്‍നിന്നുമാണ് മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോയത്. പൊലീസുകാര്‍ കൂടെയുണ്ടായിരുന്നു. പൊലീസ് പറഞ്ഞുതന്ന കാര്യങ്ങളാണ് മൊഴിയായി നല്‍കിയത്. സത്യമല്ല പറയുന്നതെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരുടെ വിസ്താരത്തില്‍ ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ വിജേഷ് മൊഴി നല്‍കി. അമ്മ സുശീലയുടെ പേരില്‍ ഐഡിയയുടെ പ്രീപെയ്ഡ് കണക്ഷന് അപേക്ഷിച്ചിട്ടില്ലെന്ന് വിജേഷ് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടെ വിസ്താരത്തില്‍ മൊഴിനല്‍കി. തുടര്‍ന്ന് വിജേഷിനെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നും ക്രോസ് വിസ്താരത്തിന് അനുമതി നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയോട് അപേക്ഷിച്ചു.

പ്രതിചേര്‍ക്കപ്പെട്ട കെ സി രാമചന്ദ്രന് സിംകാര്‍ഡ് വാങ്ങിക്കൊടുത്തയാളെന്ന നിലയിലാണ് വിജേഷിനെ സാക്ഷിയാക്കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ അമ്മയുടെ ഫോട്ടോ പതിച്ച അപേക്ഷാഫോറം കോടതിയില്‍ ആദ്യമായാണ് കാണുന്നതെന്ന് പ്രതിഭാഗം വിസ്താരത്തില്‍ വിജേഷ് മൊഴി നല്‍കി. എട്ടാംക്ലാസ് വരെ മാത്രം പഠിച്ച തനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയില്ല. അപേക്ഷയില്‍ കാണുന്ന ഒപ്പിന് അമ്മയുടെ ഒപ്പുമായി സാമ്യമില്ലെന്നും വിജേഷ് പറഞ്ഞു. പ്രോസിക്യൂഷന്‍ നടത്തിയ ക്രോസ് വിസ്താരത്തില്‍ പൊലീസിന് നല്‍കിയതായി പറയുന്ന മൊഴികള്‍ വിജേഷ് നിഷേധിച്ചു. രണ്ടുപ്രാവശ്യം പൊലീസ് വിളിപ്പിച്ചിരുന്നു. രണ്ടുപ്രാവശ്യവും മൊഴിയൊന്നും കൊടുത്തിട്ടില്ല. ആരോപിക്കപ്പെട്ട സംഭവത്തെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ടാണ് മൊഴി നല്‍കാതിരുന്നത്. 23-ാംപ്രതി ഇ എം ഷാജിക്ക് സിംകാര്‍ഡ് കൈമാറിയെന്നതടക്കം പൊലീസ് തന്റേതായി രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നും വിജേഷ് പറയുന്നു. കേസ് ഡയറിയിലെ 31-ാംസാക്ഷി പുത്തന്‍പീടികയില്‍ വി പി ജാഫറിനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ചന്ദ്രശേഖരനെ അവസാനമായി കണ്ടുവെന്നുപറഞ്ഞ് അവതരിപ്പിച്ച സാക്ഷിയാണ് ജാഫര്‍. ഇനി 12-നാണ് വിസ്താരം.

deshabhimani 090313

വനിതാദിനത്തില്‍ ദളിത് കവി ചെങ്കൊടി കൈമാറി; പടിഞ്ഞാറന്‍ ജാഥ തുടങ്ങി


വനിതാദിനത്തില്‍ ദളിത് കവി ചെങ്കൊടി കൈമാറി; പടിഞ്ഞാറന്‍ ജാഥ തുടങ്ങി


നൂറിലേറെപ്പേരുടെ ചുടുനിണം വേണ ഹുതാത്മ ചൗക്കില്‍നിന്ന് സിപിഐ എം സമരസന്ദേശയാത്രയുടെ പടിഞ്ഞാറന്‍ ജാഥയ്ക്ക് ഉജ്വല തുടക്കം. മറാഠിയിലെ ഏറ്റവും ശ്രദ്ധേയയായ ദളിത് കവി പ്രദ്ന്യ ദയപവാര്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് ചെങ്കൊടി കൈമാറിയതോടെയാണ് 1960ലെ സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭഭൂമിയില്‍ ജാഥയ്ക്ക് തുടക്കമായത്. ജാഥാംഗങ്ങളായ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് സലിം, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മറിയം ധവാളെ, സംസ്ഥാന സെക്രട്ടറി അശോക് ധവാളെ, കേന്ദ്രകമ്മിറ്റി അംഗം കെ എല്‍ ബജാജ് എന്നിവരടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ്. ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകരും ഉദ്ഘാടനത്തിനെത്തി. ജാഥ തുടങ്ങുംമുമ്പ് നേതാക്കള്‍ ഹുതാത്മ ചൗക്കിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.

തൊഴിലാളികളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിച്ച് സിപിഐ എം അഖിലേന്ത്യാ ജാഥകള്‍ സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്നും പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ബദല്‍നയങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്ക്കണമെന്നും പ്രദ്ന്യ ദയപവാര്‍ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. നവഉദാരനയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ദളിതരാണ്. മെച്ചപ്പെട്ടതും തുല്യതയുള്ളതുമായ ഇന്ത്യക്കുവേണ്ടിയുള്ള സിപിഐ എമ്മിന്റെ പോരാട്ടത്തെ എല്ലാ ദളിതരും പിന്തുണയ്ക്കണം-അവര്‍ പറഞ്ഞു. ഒരു മികച്ച ഇന്ത്യ സൃഷ്ടിക്കാന്‍ ആവശ്യമായ പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവവും ഇന്ത്യയിലുണ്ടെങ്കിലും എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും വൈദ്യസഹായവും ലഭ്യമാകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി ചോദിച്ചു. ഈ അവസ്ഥ മാറണം. അതിനുള്ള ഏകമാര്‍ഗം ശക്തമായ സമരമാണ്. സമരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനുള്ള മാര്‍ഗമാണ് സമരസന്ദേശജാഥ- യെച്ചൂരി പറഞ്ഞു. മുംബൈയിലെ പ്രധാന സമരകേന്ദ്രമായിരുന്ന ആസാദ് മൈതാനിയിലായിരുന്നു ആദ്യസ്വീകരണം. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ വെള്ളിയാഴ്ച പര്യടനം നടത്തി. ആയിരക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് സാക്ഷിയായ കിന്‍വത്, യവത്മാല്‍ എന്നിവിടങ്ങളില്‍ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ ജാഥ ബിഹാറിലെ കല്യാണ്‍പുര്‍, ബിഷന്‍പുര്‍, ലഹാരിയ സരായ്, ബിസ്ഫി, മുസഫര്‍പുര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. പൊളിറ്റ്ബ്യൂറാ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന ജാഥ ഹരിയാനയില്‍ പര്യടനം തുടരുകയാണ്.

ആന്ധ്രപ്രദേശും ജാര്‍ഖണ്ഡും പഞ്ചാബും ജാഥകളെ വരവേറ്റു

ഹൈദരാബാദ്/കൊദേര്‍മ/ലുധിയാന: ആന്ധ്രപ്രദേശിലെയും ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും ജനങ്ങള്‍ സിപിഐ എം സമരസന്ദേശ ജാഥകളെ ആവേശപൂര്‍വം വരവേറ്റു. ജാര്‍ഖണ്ഡിലെ ആദിവാസികളും തൊഴിലാളികളും ആന്ധ്രപ്രദേശിലെയും പഞ്ചാബിലെയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം പതിനായിരക്കണക്കിനു ബഹുജനങ്ങളാണ് മൂന്നു ജാഥകളെയും സ്വീകരിച്ചത്.

എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ചൊവ്വാഴ്ച പൂര്‍ണമായും ആന്ധ്രപ്രദേശിലായിരുന്നു പര്യടനം നടത്തിയത്. കര്‍ണൂലില്‍നിന്ന് പ്രയാണമാരംഭിച്ച ജാഥയ്ക്ക് മെഹബൂബ് നഗറിലും തലസ്ഥാനമായ ഹൈദരാബാദിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഹൈദരാബാദിലെ സമാപന യോഗത്തില്‍ ആയിരങ്ങളാണ് എത്തിയത്. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യവുമുണ്ടായി. സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളുടെ പരാതി ജാഥാംഗങ്ങള്‍ കേട്ടു. പൊതുസമ്മേളനത്തില്‍ എസ് രാമചന്ദ്രന്‍പിള്ള, ജാഥാംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍, സംസ്ഥാന സെക്രട്ടറി ബി വി രാഘവുലു എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥ ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ പര്യടനം പൂര്‍ത്തിയാക്കി.പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ജനങ്ങളാണ് വരവേറ്റത്. ലുധിയാന നഗരാതിര്‍ത്തിയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങളാണ് ജാഥയെ സ്വീകരിച്ചത്.

ജാഥ വനിതാദിനത്തില്‍

സുഭാഷിണി അലി

ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ കല്യാണ്‍പുര്‍ ബ്ലോക്കിലെ വലിയൊരു പൊതുയോഗത്തോടെയാണ് കിഴക്കന്‍ മേഖലാ ജാഥ അന്താരാഷ്ട്ര വനിതാദിനത്തില്‍ ആരംഭിച്ചത്. രണ്ട് ജില്ലാ പരിഷത്ത് അംഗങ്ങളടക്കം ഒട്ടേറെ സ്ത്രീകള്‍ കല്യാണ്‍പുരില്‍ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. യോഗത്തില്‍ ജാഥാംഗങ്ങളായ ബിമന്‍ ബസു, ജോഗീന്ദര്‍ശര്‍മ, സുഭാഷിണി അലി എന്നിവര്‍ സംസാരിച്ചു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ അപലപിക്കാനുള്ള ദിനം കൂടിയാക്കി അന്താരാഷ്ട്ര വനിതാദിനത്തെ മാറ്റണമെന്ന് നേതാക്കള്‍ പറഞ്ഞു. ബലാല്‍സംഗവും തട്ടിക്കൊണ്ടുപോകലും അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മറ്റിടങ്ങളിലെപ്പോലെ ബിഹാറിലും വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ ഭരണകാലത്തെ അതേതോതില്‍ തന്നെ തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രധാനമായ വിഷയങ്ങള്‍ സംഘര്‍ഷ സന്ദേശ യാത്രയില്‍ ഉയര്‍ത്തുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാവര്‍ക്കും കിലോയ്ക്ക് രണ്ടുരൂപയ്ക്ക് 35 കിലോ ധാന്യം ലഭ്യമാക്കണമെന്നും ലിംഗനീതി ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ജാഥയുടെ പര്യടനവേളയില്‍ പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും ബിഹാറിലും ചേര്‍ന്ന യോഗത്തിലെല്ലാം വന്‍തോതിലുള്ള സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇവരിലെറെയും തൊഴിലാളികളായിരുന്നു. എംഎന്‍ആര്‍ഇജിഎ തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സ്കൂള്‍ പാചകത്തൊഴിലാളികള്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പട്നയില്‍ ജോലി സുരക്ഷിതത്വവും സര്‍ക്കാര്‍ ശമ്പളവും ആവശ്യപ്പെട്ട് സമരംചെയ്ത കരാര്‍ അധ്യാപകര്‍ക്കെതിരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്രൂരമായ ലാത്തിച്ചാര്‍ജായിരുന്നു. ജാഥ ഈ സര്‍ക്കാര്‍ ക്രൂരതയെ അപലപിക്കുകയും അധ്യാപകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുംചെയ്തു.

ജാഥയെ ദര്‍ഭാഗയിലേക്ക് വരവേറ്റത് വലിയൊരു ജനക്കൂട്ടമാണ്. ഇവിടെയും സ്ത്രീകള്‍ വളരെയേറെയുണ്ടായിരുന്നു. അവരുടെ എണ്ണവും ഉത്സാഹവും ഏറെ ശ്രദ്ധേയമായിരുന്നു.

പൊരുതുന്നത് ബദല്‍ നയങ്ങള്‍ക്കായി: കാരാട്ട്

കൊദേര്‍മ:13 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ജാര്‍ഖണ്ഡിലെ പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കുകയായിരുന്നുവെന്ന് കൊദേര്‍മയില്‍നിന്ന് കിഴക്കന്‍ മേഖലാ ജാഥയുടെ ചൊവ്വാഴ്ചത്തെ പര്യടനം തുടങ്ങുംമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.

സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ബദല്‍നയങ്ങള്‍ക്കുവേണ്ടിയാണ് സിപിഐ എം പൊരുതുന്നത്. 1996ല്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര പാര്‍ടികളുമായി കൈകോര്‍ത്ത് ഐക്യമുന്നണി രൂപീകരിച്ചത് തെരഞ്ഞെടുപ്പിനുശേഷമാണ്. ബിജെപിയെ അകറ്റിനിര്‍ത്താനായിരുന്നു അത്. ഇടതുപക്ഷപാര്‍ടികളുടെ ഐക്യത്തിലുപരി എഫ്ഡിഐപോലുള്ള വിഷയങ്ങളില്‍ മറ്റു പാര്‍ടികളെക്കൂടി അണിനിരത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം- കാരാട്ട് പറഞ്ഞു.

വിവിധ പാര്‍ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ കാരാട്ടുമായി ആശയവിനിമയം നടത്തി. 35 വര്‍ഷത്തിനുശേഷം തദ്ദേശതെരഞ്ഞെടുപ്പ് നടന്നിട്ടും അധികാരമോ ഫണ്ടോ വികേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് തെരഞ്ഞെടുക്കപ്പെ പഞ്ചായത്ത് അംഗങ്ങള്‍ പരാതിപ്പെട്ടു. അഭ്രഖനികളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന കൊദേര്‍മയിലെ ഖനിത്തൊഴിലാളികള്‍ തങ്ങളുടെ വിഷമതകള്‍ നേതാക്കളുമായി പങ്കുവച്ചു. ആശാവര്‍ക്കേഴ്സ് തങ്ങള്‍ക്ക് അലവന്‍സ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. മാഘാതാരിയിലെ സ്വീകരണത്തിനുശേഷം ജാഥ ബിഹാറിലേക്ക് കടന്നു. രജൗലി, നവാദ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാജ്ഗിറില്‍ സമാപിച്ചു.

deshabhimani

മുഖ്യമന്ത്രിയുടെ ഉരുണ്ടുകളി പാളുന്നു


മുഖ്യമന്ത്രിയുടെ ഉരുണ്ടുകളി പാളുന്നു


മന്ത്രി ഗണേശിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെ പരാതിയെച്ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ഉരുണ്ടുകളി പാളുന്നു. ഭാര്യയെ തല്ലി ഗാര്‍ഹിക പീഡനക്കുറ്റം നേരിടുന്ന മന്ത്രിയെ രക്ഷിക്കാന്‍ യാമിനിയുടെ പരാതി തിരിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ വാദം തുറന്നുകാട്ടി ഗവ. ചീഫ് വിപ്പിന് പിന്നാലെ ബാലകൃഷ്ണപിള്ളയും രംഗത്തുവന്നപ്പോള്‍ അഴിഞ്ഞുവീഴുന്നത് ഉമ്മന്‍ചാണ്ടിയുടെ മുഖംമൂടി. യാമിനിയുടെ പരാതി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നു പറഞ്ഞ ആര്‍ ബാലകൃഷ്ണപിള്ള പ്രമുഖ യുഡിഎഫ് നേതാവും യാമിനിയുടെ ഭര്‍ത്യപിതാവുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി കളവുപറഞ്ഞു ഗണേശനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് നാടിന് ബോധ്യമാകുന്നുണ്ട്. ഭാര്യയെ തല്ലിയത് വാര്‍ത്തയില്‍ ഇടംപിടിച്ചപ്പോള്‍ മന്ത്രി ഗണേശ് നല്‍കിയ വിശദീകരണം യാമിനി തന്നെ തല്ലിയെന്നാണ്. അങ്ങനെ ഒരു ഭാര്യക്ക് സഹിക്കാന്‍ കഴിയാത്ത സദാചാരവിരുദ്ധനാണ് ഒരു മന്ത്രിസഭാ അംഗം എന്നുവന്നാല്‍ അതേപ്പറ്റി പരിശോധിച്ച് മന്ത്രിയെ നീക്കുകയെന്ന ചുമതലയാണ് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടത്. ഭാര്യയെ മന്ത്രി തല്ലി ആശുപത്രിയിലാക്കിയതും കാമുകിയുടെ ഭര്‍ത്താവ് മന്ത്രിവസതിയില്‍ അതിക്രമിച്ചു കയറി മന്ത്രിയെ കഴുത്തിനു പിടിച്ചതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. എന്നിട്ടും ഇതെല്ലാം കേവലം കുടുംബവഴക്കെന്ന് നിസ്സാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിക്ക് ഉത്സാഹം. അതിനുവേണ്ടി ഉന്നയിക്കുന്ന സാങ്കേതികവാദങ്ങളാകട്ടെ നിലനില്‍പ്പുള്ളതുമല്ല.

ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകൃത്യം നടന്നാല്‍ അതില്‍ ഇടപെടാനും അത് കോടതിയില്‍ എത്തിക്കാനും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇരയുടെ എഴുതിക്കൊടുത്ത പരാതി വേണമെന്നില്ല. അതിനേക്കാള്‍ പ്രധാനം കുറ്റകൃത്യം സംഭവിച്ചത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണെന്നതാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യം മൂടിവയ്ക്കുകയല്ല അതിന്മേല്‍ നിയമനടപടിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ചുമതല. ഇത് നിര്‍വഹിക്കാത്ത ഭരണാധികാരി ശിക്ഷാനിയമത്തിലെ 176 വകുപ്പുപ്രകാരം ആറുമാസം വരെ തടവുകിട്ടാവുന്ന കുറ്റം ചെയ്യുകയാണ്. ഗണേശന്റെ സദാചാരവിരുദ്ധ നടപടികളെപ്പറ്റി മന്ത്രിപദവിയുള്ള ചീഫ് വിപ്പ് നല്‍കിയ രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രിയുടെ പക്കലുണ്ട്. അതിനപ്പുറം യുഡിഎഫ് യോഗത്തിനു മുമ്പായി വ്യാഴാഴ്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ക്ലിഫ്ഹൗസില്‍ ജോര്‍ജുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയതുമാണ്. അതിനൊപ്പം കത്തില്‍ പറയാത്ത അരഡസന്‍ സംഭവങ്ങളെപ്പറ്റി വിവരിച്ചതായും അതുകേട്ട മുഖ്യമന്ത്രി അന്ധാളിച്ച് ശ്ശോ... എന്നുപറഞ്ഞ് തലയ്ക്ക് കൈവച്ചതായും അറിയുന്നു. എങ്കിലും അതൊന്നും ഇപ്പോള്‍ പുറത്തുപറയരുതെന്ന അഭ്യര്‍ഥനയാണ് ജോര്‍ജിനു മുന്നില്‍ ഉമ്മന്‍ചാണ്ടി വച്ചത്. തന്റെ പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ മൈക്കുകെട്ടി ഇക്കാര്യങ്ങള്‍ വിളിച്ചുപറയുമെന്നും ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ സദാചാരവിരുദ്ധ ആക്ഷേപവിഷയം കൈകാര്യംചെയ്ത കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രിമാരുടെ പ്രവര്‍ത്തനശൈലിയിലല്ല ഉമ്മന്‍ചാണ്ടി. ആഭ്യന്തരമന്ത്രി പി ടി ചാക്കോക്കെതിരെ ആക്ഷേപം വന്നപ്പോള്‍ രേഖാമൂലം ബന്ധപ്പെട്ടവരില്‍ നിന്ന് പരാതി വാങ്ങിയല്ല ചാക്കോയെ മന്ത്രിസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി ആര്‍ ശങ്കര്‍ നീക്കിയത്. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിമാരെ നീക്കിയതും രേഖാമൂലം പരാതി സ്വീകരിക്കാന്‍ കാത്തുനിന്നല്ല.
(ആര്‍ എസ് ബാബു)

മുഖ്യമന്ത്രിയുടേത് 6 മാസം തടവ് ലഭിക്കാവുന്ന കുറ്റം: കോടിയേരി

ചെറുവത്തൂര്‍/കണ്ണൂര്‍: മന്ത്രി ഗണേശ്കുമാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് ഗണേശ്കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി മുക്കിയെന്നാണ് മന്ത്രിപദവിയുള്ള ഗവ. ചീഫ് വിപ്പിന്റെ ആരോപണം. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സര്‍ക്കാരിന്റെ വക്താവായ പി സി ജോര്‍ജ് പരസ്യമായി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് ആറുമാസംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടേത്. എന്‍ജിഒ യൂണിയന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാസമ്മേളനങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

മന്ത്രിസഭയുടെ തലവനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിയെക്കുറിച്ച് പരാതി കിട്ടിയാല്‍ നടപടിക്കായി പൊലീസിന് കൈമാറണം. ഐപിസി 498എ പ്രകാരം അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗണേശ്കുമാറിന്റേത്. അദ്ദേഹത്തെ രക്ഷിച്ച മുഖ്യമന്ത്രിയും ഗുരുതരമായ കുറ്റം ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും മന്ത്രി ഇത്തരം തെറ്റുചെയ്താല്‍ 24 മണിക്കൂറിനകം പുറത്താക്കിയ അനുഭവമാണ് കേരളത്തിലുള്ളത്. തന്റെ മന്ത്രിസഭയില്‍ ആര് എന്ത് വൃത്തികേടു കാണിച്ചാലും സംരക്ഷിക്കാന്‍ കരാറെടുത്തിരിക്കയാണ് ഉമ്മന്‍ചാണ്ടി. ഐക്യജനാധിപത്യ മുന്നണി തല്ലിപ്പൊളി മുന്നണിയായി. ആര്‍ക്കും എന്തും വിളിച്ചുപറയാം. നിയന്ത്രിക്കാന്‍ ആരുമില്ല. പരസ്പര ആരോപണങ്ങളുന്നയിക്കാന്‍ പാടില്ലെന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുറത്തിറങ്ങിയ ഉടനെയാണ് പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചത്. സദാചാരമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഐഎഎസ് ഉദ്യാഗസ്ഥര്‍ക്കുപോലും രക്ഷയില്ല. മന്ത്രിസഭാ തീരുമാനത്തിനുമേല്‍ വിയോജനക്കുറിപ്പെഴുതുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയേണ്ടിവന്നു. മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. കേരളത്തിന്റെ നന്മകളെല്ലാം തകര്‍ക്കുന്ന സര്‍ക്കാരിനെ താങ്ങിനിര്‍ത്തേണ്ട ബാധ്യതയൊന്നും എല്‍ഡിഎഫിനില്ല. എന്നാല്‍ വീഴുമോയെന്ന് നോക്കി നടക്കാനും ഞങ്ങളില്ല. അതിന്റെ സ്വാഭാവിക പതനം അനിവാര്യമാണ്- കോടിയേരി പറഞ്ഞു.

deshabhimani 090313