ബ്ലോഗ് ആര്‍ക്കൈവ്

2013 ജനുവരി 9, ബുധനാഴ്‌ച



Dec 31, 2012

കര്‍മ്മയോദ്ധാ - കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം 3.60/10

കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ്കര്‍മ്മയോദ്ധാ. മേജര്‍ രവി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മേജര്‍ രവി പ്രൊഡക്ഷന്‍സിനു വേണ്ടി മേജര്‍ രവിയും റെഡ് റോസ് ക്രിയേഷന്‍സിനു വേണ്ടി ഹനീഫ് മുഹമ്മദും സംയുക്തമായി നിര്‍മ്മിച്ച കര്‍മ്മയോദ്ധായില്‍ മാഡ് മാഡി എന്ന വിളിപെരില്‍ അറിയപെടുന്ന മുംബൈ പോലീസ് ഡി.ജി.പി. മാധവ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. സ്ത്രീകളോടും കുട്ടികളോടും തെറ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കുറ്റം തെളിഞാലുടന്‍ മരണ ശിക്ഷ വിധിക്കണം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന മാഡ് മാഡി അത് പ്രാവര്‍ത്തികമാക്കുന്ന സ്വഭാവക്കാരനാണ്. ഏതു കാരഗ്രഹത്തിലും ഒറ്റയ്ക്ക് ചെന്ന് കുറ്റവാളികളെ പിടികൂടി അവരെ വെടിവെച്ചു കൊല്ലുന്നതാണ് മാഡിയുടെ രീതി. മുംബൈയിലും ഇന്ത്യയിലുമൊട്ടാകെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയീ വില്‍ക്കുന്ന ഒരു സംഘം കുറ്റവാളികള്‍ക്കെതിരെ മാഡ് മാഡി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ കഥാതന്തു. ഒരിക്കല്‍, മുബൈയിലുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കുറെ ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു. ഖയിസ് ഖാന്‍ എന്ന അന്താരാഷ്ട്ര കുറ്റവാളിയാണ് ഇതിനു പിന്നില്‍ എന്ന മാഡിയുടെ സംശയം മാഡിയെ കൊണ്ടെത്തിച്ചത് കേരളത്തിലാണ്. തട്ടികൊണ്ടുപോയ 13 വയസുള്ള പെണ്‍കുട്ടി മാഡ് മാഡിയുടെ സ്വന്തം മകളാണ് എന്ന സത്യം അറിയുന്നതോടെ ഒരു ഭ്രാന്തനെ പോലെ കുറ്റവാളികളെ അന്വേഷിച്ചു പോവുകയാണ് മാഡി. തുടര്‍ന്ന് മകളെയും മകളോടൊപ്പം കേരളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ മറ്റു കുട്ടികളെയും മാഡി രക്ഷിക്കുന്നതാണ് കര്‍മ്മയോദ്ധാ എന്ന സിനിമയുടെ കഥ.  

കഥ,തിരക്കഥ: ബിലോ ആവറേജ്
കാലികപ്രസക്തിയുള്ളൊരു പ്രമേയമാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്ത് ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കണം എന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഇന്നത്തെ നിയമം അനുവദിക്കാത്തത് കൊണ്ട് തെറ്റ് ചെയ്യുന്നവരെയെല്ലാം അപ്പോള്‍ തന്നെ കൊല്ലണം എന്ന വസ്തുതയോട് ജനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മാഡ് മാഡിയെ പോലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണം എന്നാന്നു ഈ സിനിമയിലൂടെ മേജര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം. അതുകൂടാതെ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കാതെ, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്നതും ഈ സിനിമയിലൂടെ പരാമര്‍ശിക്കുന്നു. പ്രമേയപരമായി മികച്ചുനില്‍ക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും മേല്പറഞ്ഞ നല്ലവശങ്ങള്‍ ഒന്നും പ്രേക്ഷര്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലാണ് മേജര്‍ എഴുതിയിരിക്കുന്നത്. നല്ലൊരു പ്രമേയം ലഭിച്ചിട്ടും അതിനെ നല്ലൊരു തിരക്കഥയാക്കി മാറ്റുവാന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല. 

സംവിധാനം: ബിലോ ആവറേജ് 
മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആറാമത്തെ മലയാള സിനിമയാണ് കര്‍മ്മയോദ്ധാ. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും മികച്ചൊരു തിരക്കഥ എഴുതുവാന്‍ സാധിക്കാത്ത സംവിധായകന് ത്രില്ലടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാനും സാധിച്ചില്ല. വേഗതയുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാനൊ പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിക്കുവാനൊ മേജര്‍ രവിയ്ക്ക് കഴിഞ്ഞില്ല. സാധരണ ഒരു കുറ്റാന്വേഷണ കഥ ഏതൊക്കെ രീതിയില്‍ മുമ്പോട്ടു പോകുമോ, അതെ രീതിയില്‍ തണുപ്പന്‍ മട്ടില്‍ ത്രില്ലടിപ്പിക്കാതെ സംവിധാനം ചെയ്തിട്ടുണ്ട് മേജര്‍. മലയാള സിനിമയില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സാധാരണ ഒരു കുറ്റാന്വേഷണ ആക്ഷന്‍ സിനിമകള്‍ പോലെ കര്‍മ്മയോദ്ധയും അവസാനിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. നായകന്‍റെ ശൂരത്വവും സാമര്‍ത്യവും, നായകന്‍ വില്ലന്മാരെ അടിചിടിച്ചു തോല്‍പ്പിക്കുന്നതും കാണിക്കുന്നതിന് പകരം, നമ്മുടെ രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂട്ടുന്നതിനായി എന്തെല്ലാം ചെയ്യണം എന്നായിരുന്നു ഈ സിനിമയുടെ കഥയെങ്കില്‍ കീര്‍ത്തിചക്ര പോലെ പ്രേക്ഷകര്‍ ഈ സിനിമയെയും സ്വീകരിക്കുമായിരുന്നു. മേജര്‍ രവിയുടെ മുന്‍കാല സിനിമയായ കാണ്ഡഹാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, കര്‍മ്മയോദ്ധാ തികച്ചും വ്യതസ്തവുമാണ് കണ്ടിരിക്കവുന്നതുമാണ്. 

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലും, മുംബൈയിലും തൂത്തുകുടിയിലുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. പുതുമുഖം ജെഫ്രി ജോനതനാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. പ്രദീപ്‌ നായരുടെ ചായഗ്രഹണമോ, ഡോണ്‍ മാക്സിന്റെ ചിത്രസന്നിവേശാമോ, ജെഫ്രി ജോനതന്റെ പശ്ചാത്തല സംഗീതത്തിനൊ മേജര്‍ രവിയുടെ കര്‍മ്മയോദ്ധയെ ഉദ്യോഗനകമായ ത്രില്ലര്‍ സിനിമയക്കുവാന്‍ സാധിച്ചില്ല. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഒരേയൊരു പാട്ടാണ് ഈ സിനിമയിലുള്ളത്. മുരുകന്‍ കട്ടക്കടയാണ് ഗാനരചന. സാലൂ കെ.ജോര്‍ജിന്റെ കലാസംവിധാനം, എസ് ബി. സതീശന്റെ വസ്ത്രാലങ്കാരം, സുദേവന്റെ മേക്കപ്പ് എന്നിവ ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. മാഫിയ ശശിയും പഴനി രാജും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. 

അഭിനയം: ആവറേജ്
മാഡ് മാഡി എന്ന സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെയും, മകളെ വീണ്ടെടുക്കുവാനായി ശ്രമിക്കുന്ന ഒരു അച്ഛന്റെയും വികാരവിചാരങ്ങള്‍ ഒരേപോലെ വെള്ളിത്തിരയിലെത്തിക്കുവാന്‍ മോഹന്‍ലാലിനു സാധിച്ചു. തികഞ്ഞ ആത്മാര്‍ഥതയോടെ മാഡിയെ അവതരിപ്പിക്കുവാന്‍ മോഹന്‍ലാലിന് സാധിച്ചതാണ് ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത്‌. മോഹന്‍ലാലിനെ കൂടാതെ മുകേഷ്, സായികുമാര്‍, മുരളി ശര്‍മ്മ,ബിനീഷ് കോടിയേരി, ബദ്രി, ബേസില്‍, ജനാര്‍ദനന്‍, റിയാസ് ഖാന്‍, അനില്‍ മുരളി, സുധീര്‍ കരമന,ശശി കലിങ്ക, രാജീവ്‌ പിള്ള, കണ്ണന്‍ പട്ടാമ്പി, ഡോക്ടര്‍ റോണി, മജീദ്‌, ആശ ശരത്, ഐശ്വര്യാ ദേവന്‍, മാളവിക, സരയൂ, സുകുമാരി, സോനാ, ലക്ഷ്മി മേനോന്‍, ഷാലിന്‍, വിനിത മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. രാജിവ് പിള്ള, ബിനീഷ് കോടിയേരി, ആശ ശരത്, കുറെ പുതുമുഖങ്ങള്‍ എന്നിവരുടെ നിരാശാജനകമായ അഭിനയമാണ് ഈ സിനിമയെ ദോഷകരമായി ബാധിച്ച മറ്റൊരു ഘടകം. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.പ്രമേയം
2.മോഹന്‍ലാലിന്‍റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.തിരക്കഥ,സംഭാഷണങ്ങള്‍ 
2.ചില പുതുമുഖങ്ങളുടെ അഭിനയം
3.മേജര്‍ രവിയുടെ സംവിധാനം 
4.ചായാഗ്രഹണം, പശ്ചാത്തല സംഗീതം 
5.പാട്ടുകള്‍

കര്‍മ്മയോദ്ധാ റിവ്യൂ:കാലികപ്രസക്തിയുള്ളൊരു പ്രമേയവും മോഹന്‍ലാലിനെ പോലെ മികവുറ്റ അഭിനേതാവിനെ ലഭിച്ചിട്ടും നല്ലൊരു സിനിമയൊരുക്കി സമൂഹത്തിനൊരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

കര്‍മ്മയോദ്ധാ റേറ്റിംഗ്: 3.60/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

രചന,സംവിധാനം: മേജര്‍ രവി 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌, മേജര്‍ രവി 
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്, മേജര്‍ രവി പ്രൊഡക്ഷന്‍സ് 
ചായാഗ്രഹണം: പ്രദീപ്‌ നായര്‍ 
ചിത്രസന്നിവേശം: ഡോണ്‍ മാക്സ് 
ഗാനരചന:മുരുകന്‍ കാട്ടകട
സംഗീതം:എം.ജി.ശ്രീകുമാര്‍ 
പശ്ചാത്തല സംഗീതം: ജെഫ്രി ജോനാതന്‍ 
കലാസംവിധാനം: സാലൂ കെ. ജോര്‍ജ് 
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
സംഘട്ടനം: പഴനി രാജ്, മാഫിയ ശശി 
വിതരണം: റെഡ് റോസ് റിലീസ് 

അന്നയും റസൂലും - പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയലസ്റ്റിക്ക് പ്രണയകാവ്യം 7.50/10

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി റസൂലും, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട വൈപ്പിന്‍ക്കാരി അന്നയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ശക്തമായ കഥ പറയുന്ന സിനിമയാണ് അന്നയും റസൂലും. പ്രശസ്ത ചായഗ്രഹകാന്‍ രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും നിര്‍മ്മിച്ചിരിക്കുന്നത് വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനും ചേര്‍ന്നാണ്. അന്നയായി ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നടിയും ഗായികയുമായ ആന്‍ഡ്രിയ ജറമിയയും റസൂലായി മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസിലുമാണ്‌ അഭിനയിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, പി.ബാലചന്ദ്രന്‍, ജോയ് മാത്യു, എം.ജി.ശശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ സെക്കന്റ്‌ ഷോനി കൊ ഞാ ചാ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സണ്ണി വെയിനും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെചാപ്പ്റ്റേഴ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം, പുതുമുഖങ്ങളായ സൗബിന്‍ ഷാഹിര്‍, ജിന്‍സ് ഭാസ്കര്‍, നി കൊ ഞാ ചാ ഫെയിം സിജ റോസ്,22 ഫീമെയില്‍ കോട്ടയം ഫെയിം ശ്രിന്ദ അഷബ്, മുത്തുമണി, പുതിയ തീരങ്ങള്‍ ഫെയിം മോളി എന്നിവരുമുണ്ട്. രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് എന്നിവരുടെ കഥയ്ക്ക്‌ സന്തോഷ്‌ എച്ചിക്കാനം തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍ ചായാഗ്രഹണവും, ബി.അജിത്കുമാര്‍ ചിത്രസന്നിവേശവും, തപസ് നായക് ശബ്ദമിശ്രണവും, കെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബോട്ട് യാത്രക്കിടയില്‍ അന്നയെ റസൂല്‍ കാണുന്നു. കണ്ട ആദ്യ നിമിഷം മുതലേ അന്നയെ റസൂല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മയുടെ മരണശേഷം മൂകനായി ജീവിക്കുന്ന അപ്പനും, തല്ലും വഴക്കുമായി നടക്കുന്ന കൌമാരക്കാരന്‍ അനുജനും മാത്രമുള്ള അന്നയുടെ ജീവിതം കഷ്ടപാടുകള്‍ നിറഞ്ഞതാണ്‌. ജേഷ്ടന്‍ ഹൈദരും, പൊന്നാനിയില്‍ വേറൊരു ഭാര്യയും കുട്ടികളുമായി കഴിയുന്ന ബാപ്പയും മാത്രമുള്ള റസൂലും ജീവിക്കുവാന്‍ വേണ്ടി കഷ്ടപെടുന്നയാളാണ്. കഷ്ടപാടുകളുടെ ലോകത്തില്‍ അന്നയ്ക്കു ലഭിച്ച ചെറിയ സന്തോഷമാണ് റസൂലിന്റെ പ്രണയം. ഒരുപാട് നാളത്തെ പ്രണയ അഭ്യര്‍ത്ഥനയ്ക്ക് ശേഷം റസൂലിന്റെ സ്നേഹത്തിനു മുന്നില്‍ അന്ന കീഴടങ്ങുന്നു. ഒരിക്കല്‍, ഇരുവരുടെയും പ്രണയം അന്നയുടെ വീട്ടില്‍ അറിയുന്നു. തുടര്‍ന്ന് അന്നയുടെയും റസൂലിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: വെരി ഗുഡ് 
മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും റിയലസ്റ്റിക്കായ തിരക്കഥയും സംഭാഷണങ്ങളും ഒരു തിരക്കഥകൃത്തും എഴുതിയിട്ടില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് സന്തോഷ്‌ എച്ചിക്കാനം പുതിയൊരു അധ്യായം മലയാള സിനിമയില്‍ തുടങ്ങിയിരിക്കുകയാണ്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അന്നയെയും റസൂലിനെയും, സിനിമയിലെ മറ്റു അഭിനേതാക്കളെയെല്ലാം നേരിട്ട് പരിചയമുള്ളതുപോലെ അനുഭവപെടുന്നുണ്ട്. ഈ സിനിമയുടെ കഥ പറയുന്നതിന് ആവശ്യമല്ലാത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അന്നയെ പോലെ ഒരു പെണ്‍കുട്ടി റസൂലിനെ പോലെ ഒരു അപരിചിതനെ പ്രേമിക്കുവാന്‍ എത്രത്തോളം സമയമെടുക്കുമോ, അത്രത്തോളം സമയമെടുക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അനിവാര്യമായ സംഭാഷണങ്ങളും നടീനടന്മാരുടെ അഭിനയവും രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ എങ്ങനെയോക്കെയാണോ സംസാരിക്കുന്നത്, അതെ രീതിയിലാണ് സിനിമയുടെ സംഭാഷണങ്ങള്‍. സന്തോഷ്‌ എച്ചിക്കാനം എന്ന തിരക്കഥ രചയ്താവിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച തിരക്കഥയാണ് അന്നയും റസൂലും. അഭിനന്ദനങ്ങള്‍! 

സംവിധാനം: ഗുഡ് 
ശേഷം, രസികന്‍, ക്ലാസ് മേറ്റ്സ്, സീത കല്യാണം, ഇവന്‍ മേഘരൂപന്‍ എന്നീ സിനിമകളുടെ ചായഗ്രഹകനായിരുന്ന രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. തിരക്കഥയിലെ ഓരോ രംഗങ്ങളും ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചു, അഭിനേതാക്കളെ സ്വഭാവീകതയോടെ അഭിനയിപ്പിച്ചു, റിയാലിറ്റി കൈവിടാതെ ശബ്ദമിശ്രണം ചെയ്തു സിനിമയെ ഉന്നത നിലവാരത്തില്‍ കൊണ്ടെത്തിച്ചത് രാജീവ്‌ രവിയുടെ കഴിവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ പുതുമുഖ നടീനടന്മാരെ കണ്ടുപിടിച്ചു നല്ല രീതിയില്‍ അവരെകൊണ്ട് അഭിനയിപ്പിക്കുവാന്‍ രാജീവ്‌ രവിയ്ക്ക് സാധിച്ചു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, രണ്ടു വ്യതസ്ത മതങ്ങളിലുള്ള ആണും പെണ്ണും തമ്മിലുള്ള പ്രണയകഥകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വളരെ കളര്‍ഫുള്‍ ആയ ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അതിലുപരി പ്രേക്ഷകരെ രസിപ്പിക്കുന്നതിനായുള്ള എല്ലാ ഘടഗങ്ങളും ആ സിനിമകളില്‍ ഉണ്ടായിരുന്നു. ആ സിനിമകളില്‍ നിന്നെല്ലാം വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ് രാജീവ്‌ രവിയുടെ അന്നയും റസൂലും. ഇത്രയും റിയലസ്റ്റികായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പ്രണയകഥയും മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ബാലു മഹേന്ദ്രയുടെ യാത്ര, പ്രിയദര്‍ശന്റെ താളവട്ടം, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, രാജീവ്കുമാറിന്റെ ക്ഷണക്കത്ത് തുടങ്ങിയ വ്യതസ്ത പ്രണയകഥകള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നൊമ്പരമുണര്‍ത്തുന്ന ചലച്ചിത്ര അനുഭവങ്ങളാണ്. അതെ ശ്രേണിയില്‍ മലയാളികള്‍ ഇന്നും എന്നും എന്നാളും ഓര്‍ക്കും അന്നയെയും റസൂലിനെയും. രാജീവ്‌ രവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
തപസ് നായകിന്റെ ശബ്ദമിശ്രണം, മധു നീലകണ്ടന്റെ സ്വഭാവീകതയോടെയുള്ള ചായഗ്രഹണവും, ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശവും, മെഹബൂബിന്റെ സംഗീതത്തിലുള്ള പാട്ടുകളും, നാഗരാജിന്റെ കലാസംവിധാനവും തുടങ്ങി ശ്യാം കൌശലിന്റെ സംഘട്ടന രംഗങ്ങള്‍ വരെ പുതുമയുള്ളതായിരുന്നു. സിനിമയുടെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദങ്ങള്‍ പകര്‍ത്തിയതുകൊണ്ട് ഓരോ രംഗങ്ങള്‍ക്കും ജീവനുള്ളതുപോലെ അനുഭവപെട്ടു. അനാവശ്യമായ വെളിച്ചമോ കളറുകളൊ നല്‍ക്കാതെ യഥാര്‍ത്ഥ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ടനും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യാനുഭവം സമ്മാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ അജിത്കുമാറിന്റെ സന്നിവേശവും മികവുറ്റതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, മനോജിന്റെ മേക്കപും, നാഗരാജിന്റെ കലാസംവിധാനവും, ശ്യാം കൌശലിന്റെ സംഘട്ടനവും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ മെഹബൂബ് സംഗീതം നല്‌ക്കിയ കണ്ടു രണ്ടു കണ്ണ്, കായലിനരികെ എന്ന് തുടങ്ങുന്ന പാട്ടുകള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കെ എന്ന പേരില്‍ ഒരാളാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് വീണ്ടും സംഗീതം നല്ക്കിയിരിക്കുന്നത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: വെരി ഗുഡ്
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഫഹദ് ഫാസിലിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റസൂല്‍. ഫഹദ് അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ച രീതിയില്‍ അഭിനയിചിരിക്കുന്നതും അന്നയും റസൂലിലുമാണ്. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് റസൂലിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ആഷ്‌ലി(സണ്ണി വെയ്ന്‍), അബു(ഷൈന്‍), കോളി(സൗബിന്‍), അബുവിന്റെ ഭാര്യ(ശ്രിന്ദ) എന്നിവരാണ്. മട്ടാഞ്ചേരിയിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറുന്നത് ആ ഭാവപ്രകടനങ്ങള്‍ തെല്ലിടെ വ്യതാസമില്ലാതെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും, രഞ്ജിത്തും, ജോയ് മാത്യുവും, പി.ബാലചന്ദ്രനും, ഒട്ടെറ പുതുമുഖങ്ങളും ഒക്കെ മികവുറ്റ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നായിക നടി ആന്‍ഡ്രിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് അന്നയും റസൂലും. ആദ്യ മലയാള സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ അവിസ്മരണീയമാക്കി അന്ന എന്ന കഥാപാത്രത്തെ. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ ആന്‍ഡ്രിയയ്ക്ക് ലഭിക്കട്ടെ എന്ന ആശംസിക്കുന്നു.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍ 
2.റിയലസ്റ്റിക് രീതിയിലുള്ള സംവിധാനം 
3.എല്ലാ നടീനടന്മാരുടെയും അഭിനയം 
4.ചായാഗ്രഹണം, ശബ്ദമിശ്രണം
5.പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം

അന്നയും റസൂലും റിവ്യൂ: കെട്ടുറപ്പുള്ള കഥയും, റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ സാങ്കേതിക പിന്‍ബലവും, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന അന്നയും റസൂലും, നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട സിനിമയാണ്.

അന്നയും റസൂലും റേറ്റിംഗ്: 7.50/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 22.5/30 [7.5/10]

സംവിധാനം: രാജീവ്‌ രവി 
കഥ: രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് 
തിരക്കഥ,സംഭാഷണം:സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ 
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി 
ചായാഗ്രഹണം: മധു നീലകണ്ടന്‍  
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍ 
കലാസംവിധാനം:നാഗരാജ് 
ശബ്ദമിശ്രണം: തപസ് നായക് 
ഗാനരചന: അന്‍വര്‍ അലി, റഫീക്ക് തിരുവള്ളൂര്‍ 
സംഗീതം: കെ 
മേക്കപ്പ്: മനോജ്‌ 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
സംഘട്ടനം:ശ്യാം കൌശല്‍
വിതരണം: ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ്


WEDNESDAY, JANUARY 9, 2013

സ്ത്രീവിരുദ്ധ നിര്‍ദേശങ്ങളുമായി ജമാഅത്തെ ഇസ്ലാമിയും


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറിന്റെ പാതയില്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നതിന് അവസരം നല്‍കുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി. വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാര്‍ ശാരീരികമായി അടുത്ത് ഇടപഴകാന്‍ ഒരുകാരണവശാലും അനുവദിക്കരുതെന്നും വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിക്കുന്നതടക്കം എല്ലാ തരത്തിലുള്ള വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും കുറ്റകരവും ശിക്ഷാര്‍ഹവുമാക്കണമെന്നും ജസ്റ്റിസ് ജെ എസ് വര്‍മ സമിതി മുമ്പാകെ ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

യാഥാസ്ഥിതിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ നിയമസംവിധാനങ്ങളാണ് നിര്‍ദേശങ്ങളെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ചിട്ടുള്ളത്. സ്ത്രീകളെ അടുക്കളയില്‍ത്തന്നെ ഒതുക്കണമെന്ന ആര്‍എസ്എസ് തലവന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ജമാഅത്തെയുടെ തികച്ചും സ്ത്രീവിരുദ്ധമായ നിര്‍ദേശങ്ങള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുപഠിക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കണം. പ്രാഥമികതലം മുതല്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണം. ആത്മനിയന്ത്രണം സാധ്യമാകുന്നതും മാന്യവുമായ വസ്ത്രം പെണ്‍കുട്ടികള്‍ ധരിക്കണമെന്ന നിബന്ധന വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണം. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ പരസ്യമായി വേണം ശിക്ഷ നടപ്പാക്കേണ്ടത്. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും ജമാഅത്തെ ഇസ്ലാമി നിര്‍ദേശിച്ചു.

ജാതിപഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടീഷര്‍ട്ടും നിരോധിച്ചു

ഹിസാര്‍ (ഹരിയാന): യുവജനങ്ങള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നും ഹരിയാനയിലെ ഹിസാറില്‍ ഖേദര്‍ ഗ്രാമത്തില്‍ ജാതിപഞ്ചായത്ത് തീട്ടൂരമിറക്കി. വൈകുന്നേരങ്ങളിലെ നൃത്ത ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് ഉചിതമായ വേഷമല്ലാത്തതിനാലാണ് ടീ ഷര്‍ട്ടും ജീന്‍സും നിരോധിച്ചതെന്ന് ഗ്രാമമുഖ്യന്‍ ഷമീര്‍ സിങ് പറഞ്ഞു. പഞ്ചായത്ത് തീരുമാനം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. വിലക്ക് ലംഘിച്ച് നൃത്താഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 11,000 രൂപവരെ പിഴയിടും.


ബിഹാറില്‍ ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും മകനും മര്‍ദനം

പറ്റ്ന: ബിഹാറില്‍ പഞ്ചായത്ത് യോഗത്തില്‍ മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ കസേരയിലിരുന്നതിന് ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും (വൈസ്പ്രസിഡന്റ്) മകനും മര്‍ദനം. അതിര്‍ത്തി ജില്ലയായ സിവാനിലെ കൗറിയ ഗ്രാമപഞ്ചായത്തില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ സ്കൂള്‍പരിസരത്ത് നടന്ന ചടങ്ങിനിടെയാണ് പഞ്ചായത്ത് ഉപമുഖ്യയായ അസ്മ ഖാടുന്‍ (60) മേല്‍ജാതിക്കാര്‍ ഇരുന്ന വേദിയില്‍ കസേരയില്‍ ഇരുന്നത്. തുടര്‍ന്ന് മേല്‍ജാതിക്കാര്‍ വൃദ്ധയെയും സ്ഥലത്തുണ്ടായിരുന്ന മകന്‍ അഫ്താബിനെയും മര്‍ദിക്കുകയായിരുന്നു. ആസ്മയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്കെതിരെ കേസെടുത്തെന്ന് സിവാന്‍ പൊലീസ് സൂപണ്ട് അറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടതില്‍ പ്രതിഷേധിച്ച് തന്റെ വീട്ടിലേക്കുള്ള റോഡ് തകര്‍ത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും അഫ്താബ് മാധ്യമങ്ങളോട് പറഞ്ഞു.


deshabhimani

Wednesday, December 28, 2011

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു.

വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്.

ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി.

അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ .

ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി.

ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്.

ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു.

സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്?

മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും.

ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.

"നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു.

പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.

സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?

മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.


*****

എം എം പൗലോസ്, deshabhimani 281211

Wednesday, February 15, 2012

ക്രിസ്തുവും കമ്യൂണിസവും

"മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്ന ക്രിസ്ത്യാനി മാര്‍ക്സിസവുമായി വളരെയൊന്നും ബന്ധമില്ലാത്ത പല ഭൗതിക തത്വശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായിട്ടായിരിക്കാം ബന്ധം പുലര്‍ത്തുന്നത്. ഒരു ക്രിസ്ത്യാനി മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെട്ടാല്‍ അത് മാര്‍ക്സിന്റെ രചനകളെല്ലാം വായിച്ചിട്ടില്ലാത്തതു കൊണ്ടാവാം. ഈ എതിര്‍പ്പ് വെറും അജ്ഞതയുടെ ഒരു ലക്ഷണമാണ്. യഥാര്‍ഥത്തില്‍ ഞാനതു കാര്യമാക്കുന്നില്ല. മാര്‍ക്സിസത്തെ സംരക്ഷിക്കാനുള്ള കടപ്പാടൊന്നും എനിക്കില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. മാത്രമല്ല സംശയലേശമെന്യേ ഇതു നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദവുമാണ്".

മേല്‍കൊടുത്ത ഉദ്ധരണി മൂന്നാം ലോകരാജ്യങ്ങളിലെ പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവും അഭിവന്ദ്യ വൈദികനും കൂടിയായ ഡോ. ജോസഫ് പൊര്‍ഫിമിയോ മിറാന്‍ഡയുടേതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനയായ കമ്യൂണിസം ബൈബിളില്‍ എന്ന പുസ്തകത്തിലെ "ക്രിസ്തുമതം കമ്യൂണിസമാണ്" എന്ന ആദ്യ അധ്യായത്തിലെ ആദ്യ ഖണ്ഡികയിലാണ് ഇങ്ങനെ പറയുന്നത്.

തുടര്‍ന്ന് മറ്റൊരു ഭാഗത്ത് അദ്ദേഹം ഇതുകൂടി പറയുന്നു. "ക്രിസ്ത്യാനികളുടെ അഭാവത്തില്‍ , കമ്യൂണിസത്തിന്റെ ആശയം പ്രചരിപ്പുകൊണ്ട് മാര്‍ക്സിസ്റ്റുകള്‍ നമുക്കൊരു ഉപകാരം ചെയ്തുതരികയായിരുന്നു". ഇതില്‍ "ക്രിസ്ത്യാനികളുടെ അഭാവത്തില്‍" എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടുന്നു.

സ്വയം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന വലിയൊരു വിഭാഗവും അവര്‍ക്കു നേതൃത്വം കൊടുക്കുന്ന വലിയ ഇടയവൃന്ദവും നിലനില്‍ക്കെയാണ് അദ്ദേഹം "ക്രിസ്ത്യാനികളുടെ അഭാവ"ത്തിലെന്നു പറയുന്നത്. തന്റെ വിവാദ ക്രിസ്തുമത വിമര്‍ശഗ്രന്ഥമായ "ആന്റിക്രൈസ്റ്റ്"-ല്‍ "ലോകത്ത് ഒരൊറ്റ ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളു. അയാളാകട്ടെ കുരിശിലേറ്റപ്പെട്ടു" എന്ന ഫ്രഡറിക് നീത്ഷേയുടെ പരാമര്‍ശത്തിന് തുല്യമാണിത്. മിറാന്‍ഡാ പറയുന്നു: "കമ്യൂണിസം കൂടുതല്‍ പൂര്‍ണമാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ലോകത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വ്യാപൃതമാകുകയാണ് യുക്തിയുക്തമായ തീരുമാനം. പക്ഷേ അതിനുപകരം കമ്യൂണിസത്തെ ചെറുക്കാന്‍ സ്വയം സമര്‍പ്പിക്കുകയും അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ മരണംവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് സഭ സ്വീകരിച്ച നടപടി. (കമ്യൂണിസം) പൂര്‍ണതയുടെ മാര്‍ഗമാണെന്ന സിദ്ധാന്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രവും സൈദ്ധാന്തികമായ ഒഴിഞ്ഞുമാറ്റവുമാണെന്ന് പ്രകടമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവു വേണ്ടതില്ല". -"കമ്യൂണിസം ബൈബിളില്‍" - പ്രോഗ്രസ് പബ്ലിക്കേഷന്‍ പേജ് 32.

കേരളത്തെ കമ്യൂണിസത്തില്‍നിന്ന് രക്ഷിക്കാന്‍ 1959ല്‍ വിമോചന മസരം നടത്തുകയും ഈ അടുത്തകാലത്ത് "രണ്ടാം വിമോചന സമരം" പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിക്കുകയും ചെയ്ത സഭയുടെ സ്വരത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഡോ. മിറാന്‍ഡയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുന്നു. "സ്നേഹത്തിന്റെ വഴി, അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നതാണ്". ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യനാദ"ത്തിന്റെ ചീഫ് എഡിറ്ററും കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനുമായ ഫോ. പോള്‍ തേലക്കാടില്‍നിന്ന് ഇങ്ങനെ മാറ്റത്തിന്റെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇടയാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ ആദ്യവിപ്ലവകാരിയും രക്തസാക്ഷിയുമായി ക്രിസ്തുവിനെ ചിത്രീകരിച്ചതിനെതിരെ പരോക്ഷസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രിസ്തുമത വിശ്വാസികളില്‍ ചിലരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫാ. തേലക്കാടിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ആഹ്ലാദകരം തന്നെ. എന്നാല്‍ ഫാ. തേലക്കാടിന് ചില വിയോജിപ്പുകളുണ്ട്. അത് അദ്ദേഹം തുറന്നുപറയുന്നു.

"മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റേതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു. ഇതില്‍ കലാപമുണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്". ഈ പരാമര്‍ശത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നിശ്ചയമായും ആവശ്യമുണ്ട്. മാര്‍ക്സ് വര്‍ഗസമരത്തിന്റെ വഴിയിലൂടെ വര്‍ഗരഹിത സമൂഹമാണ് ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന വര്‍ഗരഹിത സമൂഹം!! ഇതുതന്നെയാണ് ക്രിസ്തു ദര്‍ശനമെന്ന് ചില ബൈബിള്‍ വ്യാഖ്യാതാക്കളും സ്ഥാപിക്കുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നീ കല്പനകളെല്ലാം അനുസരിച്ചുവന്ന ഒരു ധനവാനോട് ക്രിസ്തു പറഞ്ഞു: "നിനക്കൊരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം വാടി. അയാള്‍ വിഷാദിച്ച് തിരികെപ്പോയി. കാരണം അയാള്‍ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോടു പറഞ്ഞു.

"സമ്പത്തുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കരം". അവന്റെ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. "കുഞ്ഞുങ്ങളേ! ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം". (മര്‍ക്കോസ് 10: 21-25). മത്തായി 19 : 23 - 30, ലൂക്കോസ്, 18 : 24 - 30 എന്നീ സുവിശേഷങ്ങളിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ബൈബിള്‍ വാക്യങ്ങളെ അധികരിച്ച് മിറാന്‍ഡാ പറയുന്നു "വര്‍ഗരഹിത സമൂഹം മാര്‍ക്സ് കണ്ടുപിടിച്ചതല്ല. ആവിഷ്ക്കരണം മാറ്റിനിറുത്തിയാല്‍ ആശയം അസന്ദിഗ്ധമായി യേശുവിന്റെ യഥാര്‍ഥവും ഏറ്റവും അഭിപ്രായൈക്യമുള്ളതുമായ പഠനത്തിലുള്ളതാണ്".

-കമ്യൂണിസം ബൈബിളില്‍ (പേജ് 35).

മാര്‍ക്സിസം വര്‍ഗസമരത്തെ ഉപാധിയാക്കുന്നതിനാലും അതില്‍ കലാപമുള്ളതിനാലുമാണ് അതിനോടു വിയോജിച്ചുകൊണ്ട് സഭ ക്രിസ്തുവിന്റെ "സ്നേഹവഴി" തെരഞ്ഞെടുത്ത് മാറി സഞ്ചരിക്കുന്നതെന്ന ഫാ. തേലക്കാടിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ന്നവന്‍ , താണവന്‍ എന്ന ഭേദമില്ലാതെ അംഗങ്ങളെയെല്ലാം "സഖാവെ" എന്ന് അഭിസംബോധന ചെയ്യുന്നു. മാര്‍ക്സിസത്തിന്റെ ഈ "സ്നേഹവഴി" അദ്ദേഹം കാണാതെ പോകുന്നത് എന്തുകൊണ്ട്? തേലക്കാട് പറയുന്ന "സ്നേഹാനുരഞ്ജനങ്ങളുടെ" വഴി മാത്രമല്ലല്ലോ ക്രിസ്തുവും സ്വീകരിച്ചിരുന്നത്. മാര്‍ക്സിസത്തില്‍ "സ്നേഹവഴി" ഇല്ല "കലാപവഴി" മാത്രമേയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന സമീപനം ഫാ. തേലക്കാടിന്റേതു മാത്രമല്ല; സഭയുടെ നിലവിലുള്ള പൊതു സമീപനവുമാണത്. ഇത്തരം സങ്കുചിത വീക്ഷണങ്ങള്‍ ക്രിസ്തുവിനെ പ്രതി തിരുത്തേണ്ടത് സഭയുടെ സല്‍പ്പേരിന് സഹായകമാവുകയേയുള്ളു. പ്രപഞ്ചവിജ്ഞാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മനുഷ്യസ്നേഹികളായ കോപ്പര്‍നിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഏതു ക്രിസ്തു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഇപ്പോള്‍ ചോദിച്ചിട്ടു കാര്യമില്ല എങ്കിലും സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ തീരാക്കളങ്കങ്ങളായിരുന്നു ഈ ദാരുണ സംഭവങ്ങള്‍ .

ചെയ്ത തെറ്റുകള്‍ ഏറ്റുപറയാനും തിരുത്താനും സഭ എത്രയോ വൈകി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണോ സഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന സംശയം പരക്കെ ഉയരുന്നുണ്ട് എന്ന കാര്യം സഭാപിതാക്കള്‍ സമചിത്തതയോടെയും വിവേകത്തോടെയും കാണേണ്ടതല്ലേ, പുതിയ ജനാധിപത്യതിനു പൊരുത്തപ്പെടാത്ത ഏകാധിപത്യ പ്രവണതയുടെ ദുഷ്ടുകള്‍ വളരെ വൈകി മാത്രം പരിശോധിച്ച് തിരുത്തുന്നത് നിഷ്ഫലമാണല്ലോ. പുതിയ കാല മാനവികതയുമായി പൊരുത്തപ്പെടാന്‍ സന്നദ്ധമാണെങ്കില്‍ സഭ അടിയന്തരമായി ചെയ്യേണ്ടത് കമ്യൂണിസത്തോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ "കുരിശുയുദ്ധം" അവസാനിപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റേത് "സ്നേഹ അനുരഞ്ജനവഴി" മാത്രമാണെങ്കില്‍ ആ വഴി പിന്‍തുടര്‍ന്ന് സഭയ്ക്ക് എന്തുകൊണ്ട് മാര്‍ക്സിസവുമായി പൊരുത്തപ്പെട്ടുകൂടാ? മാര്‍ക്സും മാര്‍ക്സിസ്റ്റുകാരും കലാപകാരികളാണ് എങ്കില്‍ ക്രിസ്തുവും ക്രിസ്ത്യാനികളും കലാപകാരികളായിരുന്നിട്ടില്ലേ? അനീതികള്‍ക്ക് എതിരായിട്ടുള്ള കലാപങ്ങള്‍ക്ക് അയിത്തം കല്പിക്കേണ്ടതുണ്ടോ? "ഇരു ദര്‍ശനങ്ങള്‍ക്കും തമ്മില്‍ , ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴികളില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുധ്യത്തെ കാണാന്‍ കഴിയും. സഹോദരന്മാര്‍ തമ്മില്‍ പോരടിക്കുന്നതുപോലെ, പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്"-ഫാ. തേലക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് അനുരഞ്ജനതിന്റെ സമീപനമാണ്. എന്നാല്‍ വ്യവസ്ഥാപിത സഭയുടെ സമീപനമായി അതു പരിണമിക്കുമോ എന്നതാണ് ഏറെ പ്രധാനം. സഭ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ അടിത്തറയുള്ള ഒരു സ്ഥാപനമാണ്. നയപരമായിത്തന്നെയുള്ള ചില തിരുത്തലുകള്‍ക്ക് സഭ തയാറാകാതെ തേലക്കാടിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ?

നയപരമായി സഭ വരുത്തേണ്ട തിരുത്തലില്‍ ഏറെ പ്രധാനമായത് സംബന്ധിച്ച് ഡോ. മിറാന്‍ഡാ എഴുതിയതു നോക്കുക. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം നോക്കാന്‍ ധൈര്യപ്പെടാതിരുന്നതിനാല്‍ മാത്രമാണ് പാശ്ചാത്യന്റെ ചരിത്രം ക്രിസ്തുമതത്തിന്റെ ദുര്‍വ്യാഖ്യാനമായിപ്പോയത്... ഇങ്ങനെ വഴി മാറിപ്പോയതിന്റെ ഒരു ഫലം ക്രിസ്തുദര്‍ശനം പോലും അപ്രസക്തവും വിലയില്ലാത്തതുമായ പഠനങ്ങളുടെ കള്ളപ്രചാരമായിരിക്കുന്നു എന്നതാണ്. സുവിശേഷം പറയിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ യേശുവിനെ മാധുര്യമൂറുന്ന അനുരഞ്ജകനായി സങ്കല്പിക്കുന്നത് നിറുത്തിയേ തീരൂ. യഥാര്‍ഥത്തില്‍ അവിടുന്ന് ഒരു മൂര്‍ച്ചയുള്ള മനുഷ്യനായിരുന്നു. സ്വയം പ്രചോദിതരായി, തന്നെ പിന്‍തുടരാനാഗ്രഹിച്ചുവന്ന ധനികരെ അവരുടെ വഴിയില്‍ മരവിപ്പിച്ചു നിര്‍ത്തിക്കൊണ്ട് "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കിയശേഷം എന്നെ പിന്‍തുടരുക" എന്നു പറഞ്ഞ യേശുവിനെക്കാള്‍ വിട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ഒരാള്‍ ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ? ഈ പ്രസ്താവനകള്‍ കര്‍ശനവും സമരോത്സുകവുമായ സ്വരത്തില്‍ മാത്രമല്ലാതെ ചെയ്തിരിക്കാന്‍ സാധ്യമല്ല - ധനത്തെപ്പറ്റി പറയുമ്പോള്‍ "അനീതിയുടെ കാശ്" (ലൂക്ക 16 : 9 - 11) എന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യന്റെ സ്വരത്തില്‍ ; പ്രീശന്മാരുടെയും നിയമജ്ഞരുടെയും നേര്‍ക്ക് "കപടവിശ്വാസികളെ!" എന്ന് ഏഴുപ്രാവശ്യം തുടര്‍ച്ചയായി (മത്തായി 23 : 13, 14, 15, 23, 25, 27, 29) ആക്രോശിച്ച മനുഷ്യന്റെ സ്വരത്തില്‍ , ദേവാലയത്തെപ്പറ്റി പരാമര്‍ശിക്കവെ കഠിനമായി "കല്ലിന്മേല്‍ കല്ല് ശേഷിക്കുകയില്ല" എന്നുപറയുന്ന മനുഷ്യന്റെ കര്‍ശനമായ സ്വരത്തില്‍ യേശുവിന് ഒരു വിപ്ലവകാരിയുടെ സ്വഭാവമായിരുന്നു. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു".-കമ്യൂണിസം ബൈബിളില്‍ (പേജ് 37 - 38)

ലോകചരിത്രത്തെ "മാനവികമായി" മാറ്റിത്തീര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത പ്രവാചകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ജീവിതം വിലയിരുത്തുമ്പോള്‍ ഈ സവിശേഷതകളെല്ലാം സാമാന്യേന അവരിലൊക്കെ കണ്ടെത്താന്‍ കഴിയും. അവര്‍ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ആള്‍രൂപങ്ങള്‍ ആയിരിക്കുന്നതോടൊപ്പം നീതികേടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നു കാണാം. നീതികേടിനെതിരെ അനുരഞ്ജനം അനീതിക്ക് കൂട്ടുനില്‍ക്കല്‍ തന്നെയാണല്ലോ. സ്നേഹംകൊണ്ടും അനുരഞ്ജനം കൊണ്ടും മാത്രം മാറ്റി എഴുതപ്പെട്ടതല്ല ലോകചരിത്രം. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം" ഒഴിവാക്കാന്‍ അസമമായ സമ്പത്തു കൈയാളുന്നവര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ക്രിസ്തുവില്‍ അവര്‍ തെറ്റായി ആരോപിച്ച "അമിത സ്നേഹ അനുരഞ്ജനങ്ങളും വിപ്ലവരാഹിത്യവും". മാര്‍ക്സിസത്തെയും ക്രിസ്റ്റ്യാനിറ്റിയെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫാ. തേലക്കാട് അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കുന്നത് തെറ്റായ ഇക്കാര്യം തന്നെയാണ്. "സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാവുകയുള്ളു" എന്നു പറയുന്ന ഫാ. തേലക്കാട് താന്‍കൂടി നേതൃത്വം കൊടുക്കുന്ന കേരള കത്തോലിക്കാ സഭാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം വിമര്‍ശനപരമായി ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും എന്നുമാത്രമേ പറയാനുള്ളു. സ്നേഹത്തിനുവേണ്ടി പരാജയപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ "സ്നേഹത്തെത്തന്നെ പരാജയപ്പെടുത്തിയ" എത്രയോ അനുഭവകഥകള്‍ പറയാനുണ്ട്.... കേരളത്തിന്റെ "തിരുഹൃദയ"ത്തിനേറ്റ മായാത്ത മുറിപ്പാടുകളായി ഇപ്പോഴും അവ അവശേഷിക്കുന്ന കാര്യം അഭിവന്ദ്യനായ അദ്ദേഹത്തിനും അറിയാത്തതൊന്നുമല്ലല്ലോ. എന്തായാലും ഫാ. തേലക്കാട് ചൂണ്ടിക്കാട്ടുന്ന ഗൗരവപൂര്‍ണവും യുക്തിസഹവുമായ ചില നിരീക്ഷണങ്ങളെ സൂക്ഷ്മമായ വിലയിരുത്തലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "കാള്‍മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ല. അതിന് സാമൂഹ്യപരിഷ്കരണത്തിന് വേണ്ട ഊര്‍ജം ഇല്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യ പരിഷ്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല"".

തികച്ചും തുറന്ന മനസ്സോടെയുള്ള ഈ മാനവിക നിരീക്ഷണങ്ങളെ മുന്‍വിധികള്‍ കൂടാതെതന്നെ നാം നോക്കിക്കാണേണ്ടതുണ്ട്. അതിനു 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതലുള്ള ക്രൈസ്തവ ചരിത്രത്തിന്റെ പരിശോധന ആവശ്യവുമാണ്. 160-170 വര്‍ഷത്തിന്റെ മാത്രം പഴക്കമുള്ള മാര്‍ക്സിസത്തിന്റെ പരിശോധന താരതമ്യേന എളുപ്പവുമാണ്. 1800 വര്‍ഷംകൊണ്ട് നേടാന്‍ കഴിയാത്തത് 170 വര്‍ഷങ്ങള്‍കൊണ്ട് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ. യേശുവിനെക്കുറിച്ചുള്ള കഥകള്‍ ഏറെയും രൂപപ്പെട്ടത് "പാഗന്‍" മതവിശ്വാസത്തില്‍ നിന്നാണ്. സുമേറിയന്‍ ദൈവമായ "ഡുമൂസ്" കുഞ്ഞാട്, ദൈവത്തിന്റെ പുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ദേവന്‍ പീഡാനുഭവങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടെന്നും സംസ്കാരശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും കഥ പ്രചരിച്ചിരുന്നു. ബാബിലോണിയക്കാരുടെ "താമൂസ്" ദേവന്‍ "കന്യക"യില്‍നിന്ന് ജനിച്ചവന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഈ ദൈവവും പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി മരിച്ചെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും മറ്റൊരു കഥയുണ്ട്. ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്ക് ഈ ദേവന്റെ കഥയുമായി ബന്ധമുണ്ട്. "ഇറ്റസ്" എന്ന ദൈവം "നല്ല ഇടയന്‍" എന്നാണ് അറിയപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളിലെല്ലാം പീഡിതരായി കൊല്ലപ്പെട്ടവരും ഉയര്‍ത്തെഴുന്നേറ്റവരുമായ നിരവധി ദൈവങ്ങളെക്കുറിച്ചുള്ള കഥകള്‍ നിറയെ കേള്‍ക്കാം. വിവിധങ്ങളായ ഈ മതവിശ്വാസങ്ങളെക്കുറിച്ച് അഗാധ ജ്ഞാനം നേടിയ വ്യക്തിയായിരുന്നു പൗലോസ്. അദ്ദേഹമാണ് ഇവയിലെ ആശയങ്ങളും പദപ്രയോഗങ്ങളും സമ്പ്രദായങ്ങളുമെല്ലാം ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചതെന്ന് എച്ച് ജി വെല്‍സ് പറയുന്നു. പൗലോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദ്യകാല ക്രിസ്തീയ സഭ നിരവധി ആശയവൈരുധ്യങ്ങളെ നേരിട്ടിരുന്നു. ക്രിസ്തുമതത്തിന്റെ അടിത്തറയായി കരുതപ്പെട്ടിരുന്ന ഓരോ ആശയങ്ങളും അന്ന് വെല്ലുവിളിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ബിഷപ്പുമാരും പുരോഹിതന്മാരുംഉള്‍പ്പെടുന്ന "സത്യവിശ്വാസ സംരക്ഷകരുടെ" ഏകസഭ രൂപപ്പെട്ടത്. നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ വേണ്ടി ഇറേനിയൂസിന്റെ നേതൃത്വത്തില്‍ നാലു കാനോനിക സുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം വിഷം പോലെ വര്‍ജ്യമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ വാലന്റീനിയന്‍ ഗ്നോസ്റ്റിക്കുകള്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ജ്ഞാനസ്നാനം, കൂദാശ, പ്രാര്‍ഥന എന്നിവയെല്ലാം യഥാര്‍ഥ ജ്ഞാനത്തിന്റെ ആരംഭം മാത്രമാണെന്ന് പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ഇടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇത് "സത്യവിശ്വാസ സംരക്ഷകരായ" ഇറേനിയൂസിന്റെ നേതൃസഭയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശന കവാടമായി ഉയര്‍ത്തി പ്രചരിപ്പിച്ച ഈ സഭ ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ആഴമേറിയ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരിടവും നല്‍കിയിരുന്നില്ല. ഇക്കാലത്ത് റോമാസാമ്രാജ്യം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമതം ശക്തിപ്പെടുകയും വിഗ്രഹപൂജയോടൊപ്പം ചക്രവര്‍ത്തി പൂജയും അസ്തമിച്ചു തുടങ്ങുകയുമായിരുന്നു. തന്റെ സിംഹാസനം ഉറപ്പിക്കാന്‍ വേണ്ടി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തീയ സഭയുടെ സഹകരണം തേടി. ഇഋ 313 ല്‍ മിലാന്‍ ശാസനയിലൂടെ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതത്തെ റോമിന്റെ അംഗീകൃത മതമായി പ്രഖ്യാപിച്ചു.

"ക്രിസ്തു ശിഷ്യതുല്യനായി" തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി ക്രിസ്തീയ സഭയെ അദ്ദേഹം ആവോളം പ്രീണിപ്പിച്ചു. "ഒരു ദൈവം ഒരു സഭ" എന്ന അജന്‍ഡ നടപ്പാക്കുകയും ചെയ്തു. യാഥാസ്ഥിതിക സഭാവിശ്വാസം തന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്ന് ചക്രവര്‍ത്തി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് ദൈവിക പരിവേഷം നല്‍കാത്ത ഒരു ചിന്തയെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. ക്രിസ്തുവിനെ പൂര്‍ണമായും അംഗീകരിച്ചിരുന്ന അരിയൂസിനെപ്പോലുള്ള ഉജ്വല ചിന്തകര്‍ , പക്ഷേ യേശുവിനെ പൂര്‍ണ ദൈവമായി അംഗീകിക്കാന്‍ തയാറായില്ല. "നശ്വരനായ മഹാനായൊരു പ്രവാചകന്‍" എന്ന പദവി നല്‍കാനേ അരിയൂസ് തയാറായുള്ളു. അരിയൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര ചിന്തകരെ ചക്രവര്‍ത്തി ഉന്മൂലനം ചെയ്തു. ഒപ്പം "പള്ളിമത"ത്തെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. യേശുവിന്റെ മാനുഷിക അംശങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും നിരോധിക്കുകയും ചെയ്തു. പൂര്‍വാധികം ശക്തനായി മാറിയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളോടെ സഭയും വളരെവേഗം ശക്തിപ്രാപിച്ചു. ചക്രവര്‍ത്തിയുടെ പിന്‍ബലത്തില്‍ സഭ സ്വത്തുവകകള്‍ വാരിക്കൂട്ടി. ബിഷപ്പുമാരെയും പുരോഹിതന്മാരെയും ചക്രവര്‍ത്തിക്കു തുല്യം അധികാരം കയ്യാളുന്നവരായി വാഴിച്ചു. ഇതിനു സഹായകങ്ങളായ നിയമങ്ങള്‍ തന്നെ രൂപപ്പെടുത്തി.....

ഇങ്ങനെയൊക്കെ സഭയുടെ അധികാരം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോടെ ക്രിസ്തുമതത്തിന്റെ സര്‍ഗാത്മകശേഷിയും ആന്തരികസത്തയും ചോര്‍ന്നുപോയി. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ആശയതലത്തിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി. ഏകശിലാ ശാസനകള്‍ക്കും ചോദ്യംചെയ്യപ്പെടാനാവാത്ത ഇടയലേഖനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്ന ഒരു "ആള്‍ക്കൂട്ട മതമായി" ക്രിസ്തുമതം അധഃപതിച്ചു. അജ്ഞരും സ്വാര്‍ഥരും അക്രമാസക്തക്കാരുമായ ഒരു വലിയ അനുയായി വൃന്ദം രൂപപ്പെട്ടപ്പോള്‍ ഗ്നോസ്റ്റിക്കുകള്‍ ഒറ്റപ്പെട്ടുപോയി. അവര്‍ അസംഘടിതരായി ചെറുസംഘങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി. സ്നേഹം, ത്യാഗം തുടങ്ങിയ കര്‍മമാര്‍ഗത്തിന് ശോഷണം സംഭവിക്കുകയും, ആചാരക്രമങ്ങള്‍ മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. ചിന്താ സ്വാതന്ത്ര്യം അനുവദിക്കാത്ത ഏതു പ്രസ്ഥാനത്തിനും നേരിടുന്ന ദുര്‍ഗതിയാണിത്. ഫാ. തേലക്കാട് പറയുമ്പോലെ "സ്നേഹം എപ്പോഴും വിജയിക്കുന്നില്ല" എന്ന ഒരു സാമാന്യ പ്രസ്താവനയില്‍ ചുരുക്കി ഒതുക്കാവുന്നതല്ല ക്രിസ്തുവിന്റെ ഭൗതിക രക്തസാക്ഷിത്വം. ഇതൊക്കെക്കൊണ്ടാണല്ലോ ക്രിസ്തുമതത്തിലെ പഴയ ഗ്നോസ്റ്റിക്കുകളുടെ പിന്‍മുറക്കാര്‍ "വിമോചനത്തിന്റെ ദൈവശാസ്ത്രവു"മായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അധീശ ഭരണവര്‍ഗത്തിന്റെ തണലില്‍ പഴയകാലത്തെപ്പോലെ സ്വതന്ത്രചിന്തകളെയും ജനാധിപത്യ ബോധത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയിലാണ് സഭാനേതൃത്വം ഇപ്പോഴും ഉള്ളത്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നാം ലോകരാജ്യങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ത്തന്നെ ശക്തിപ്പെട്ടുവരുന്ന "വിമോചനത്തിന്റെ ദൈവശാസ്ത്രത്തെ" കേരളത്തിലെ പുരോഗമന പശ്ചാത്തലം ഉപയോഗപ്പെടുത്തി കേരളത്തിലെ സഭാനേതൃത്വം ഉള്‍ക്കൊള്ളേണ്ടതല്ലേ? എന്നാല്‍ സ്ഥിതി നേരെമറിച്ചാണ്. സഭാനേതൃത്വത്തില്‍ പലരും ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കാറില്ല. ഡോ. ജെ പി മിറാന്‍ഡയെപ്പോലുള്ളവരുടെ ദൈവശാസ്ത്ര കൃതികള്‍ ഘണ്ഡനാഭിപ്രായ പ്രകടനത്തിനു വേണ്ടിയെങ്കിലും ഒന്നു മറിച്ചുനോക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതല്ലേ? ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യ വിഷയമായ ഫാ. തേലക്കാടിന്റെ സംവാദാത്മക സമീപനമെങ്കിലും സഭാനേതൃത്വം പൊതുവെ പ്രകടിപ്പിക്കേണ്ടതല്ലേ? ഫാ. തേലക്കാട് ആശങ്കകളുടെ മുനനീട്ടിക്കൊണ്ടാണെങ്കിലും ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ സംവാദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്ന് സന്തോഷപൂര്‍വം പറയേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "പ്രദര്‍ശന വിജയത്തെതുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. അതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതു പരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു". ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുമോ എന്നതിനൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് സഭാനേതൃത്വം ഉയരുമോ എന്നതാണ് ആ ചോദ്യം. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നതിനെക്കാള്‍ ഏറെ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി ക്രിസ്തുമതത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതിലായിരുന്നല്ലോ സഭ എക്കാലവും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നാല്‍ "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്ന് സഭ പൊതുവെ പറഞ്ഞുവരുന്ന സാമാന്യ പ്രസ്താവനയ്ക്കും അപ്പുറം മാനങ്ങളുണ്ട് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. "അന്വേഷിപ്പിന്‍ , കണ്ടെത്തും" എന്ന ക്രിസ്തുവചനത്തെ ഉള്‍ക്കൊള്ളേണ്ടത് മനുഷ്യസ്നേഹികളായ അന്വേഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. ദൗര്‍ഭാഗ്യത്തിന് "വിശ്വാസികള്‍" അന്വേഷകരായി ഉയര്‍ന്നപ്പോഴൊക്കെ "മതനിന്ദ" എന്ന ഖഡ്ഗമുയര്‍ത്തി അന്വേഷണങ്ങളുടെയും അന്വേഷകരുടെയും ഗളഛേദം ചെയ്ത ചരിത്രമാണ് സഭയ്ക്കുള്ളത്. അപ്പോള്‍ സഭയ്ക്കുതന്നെ ക്രിസ്തുവിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടി വരും. ഇനി മാര്‍ക്സിസത്തിന് എങ്ങനെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു നോക്കാം.

"പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിനു പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായത്" എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് ക്രിസ്തുവിനെ ഉള്‍ക്കൊണ്ടിരുന്നത്. സഭാസംഘടനകളുടെ പുതുരൂപങ്ങളായി മാറിയ "ഇടവക"കളെക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ക്രിസ്തുവിനെ ഉള്‍ക്കൊണ്ട ആദ്യകാല ക്രൈസ്തവ യോഗങ്ങളെന്നും അവയ്ക്ക് സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായിട്ടാണ് കൂടുതല്‍ സാമ്യമുള്ളതെന്നും ഏണസ്റ്റ് രെനാന്‍ പറയുമ്പോള്‍ , സഭയുടെ ഇടവകയെക്കാള്‍ എന്തുകൊണ്ടും ക്രിസ്തുവോട് അടുത്തുനില്‍ക്കുന്നത് മാര്‍ക്സ് കെട്ടിപ്പടുത്ത തൊഴിലാളി സംഘടനകളാണെന്നു വരുന്നു. "മറ്റേതൊരു വിപ്ലവ പ്രസ്ഥാനവും പോലെ ക്രിസ്തുമതവും സ്ഥാപിച്ചത് ബഹുജനങ്ങളാണ്" എന്ന് എംഗല്‍സ് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട്. എംഗല്‍സ് "ആന്റിഡ്യൂറിംഗി"ല്‍ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു. "എല്ലാവിധ ആളുകളുടെയും സമത്വമെന്നത് പ്രാചീനര്‍ക്കിടയില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല അത് കുറ്റകരവുമായിരുന്നു. സ്വാഭാവികമായും ക്രൈസ്തവ ലോകത്തില്‍ അതിന്റെ ആദ്യനാമ്പുകള്‍ പുറത്തു കണ്ടപ്പോള്‍തന്നെ അവയ്ക്കെതിരായ മര്‍ദനമുറകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ക്രൈസ്തവ ലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരു നിഷേധാത്മക സമത്വം ഉണ്ടായിരുന്നു. കുറെക്കൂടി സങ്കുചിതമായി യേശുവിന്റെ അനുഗ്രഹത്താലും രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടെയും സമത്വമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള ഭ്രഷ്ടരും നിസ്വരും പീഡിതരും മര്‍ദിതരുമായ ആളുകളുടെ മതമെന്ന നിലയ്ക്കുള്ള ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു.

ക്രിസ്തുമതം വിജയിച്ചതോടെ ഈ പരിഗണന പിന്നിലേക്ക് തള്ളപ്പെടുകയും പ്രാഥമികമായ പ്രാധാന്യം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യാഥാസ്ഥിതികരും പാഷണ്ഡന്മാരും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് ആവുകയും ചെയ്തു". ഇങ്ങനെ ക്രിസ്തുവിനെയും ക്രിസ്റ്റ്യാനിറ്റിയെയും അത് അര്‍ഹിക്കുന്ന പരിഗണനകളോടെ ആണ് മാര്‍ക്സിസം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടിത സഭ എങ്ങനെ അതു ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് ലഭിക്കുന്നത് സര്‍ഗാത്മക രചനകളില്‍ നിന്നാണ്. ദസ്തയോവിസ്കി, ഡാവിഞ്ചി, ടോള്‍സ്റ്റോയി, സരമാഗു, ഖലീല്‍ ജിബ്രാന്‍ , കസാന്‍ത്സാക്കീസ് തുടങ്ങി ഫിലിപ്പ് പുള്‍മാന്‍ വരെയുള്ള പ്രഗത്ഭമതികള്‍ സഭയുടെ "തടങ്കലി"ലായ ക്രിസ്തുവിനെ വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദസ്തയോവിസ്കിയുടെ "ഉഗ്രനായ മതദ്രോഹ വിചാരകന്‍" എന്ന ഉപാഖ്യാനം ഏറ്റവും നല്ല ഉദാഹരണമാണ്.

റോമാ സഭയുടെ മതദ്രോഹ വിചാരകനായ കര്‍ദിനാള്‍ തടവിലാക്കപ്പെട്ട യേശുവിനോടു ചോദിക്കുന്നു. "നീ അവജ്ഞാപൂര്‍വം നിരസിച്ചതിനെ ഞങ്ങള്‍ ഏറ്റുവാങ്ങി... ഞങ്ങള്‍ റോമാസാമ്രാജ്യവും സീസറിന്റെ ഉടവാളും സ്വീകരിച്ചു. ലോകത്തിന്റെ ഏക ഛത്രാധിപതികള്‍ ഞങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെ തടസ്സപ്പെടുത്താന്‍ നീ എന്തിനു വന്നു?.. ഞങ്ങളുടെ സാമ്രാജ്യം സ്ഥാപിതമാകും. ഞാന്‍ പറയുന്നു, ഞങ്ങളെ തടസ്സപ്പെടുത്തിയ കുറ്റത്തിന് നിന്നെ ദഹിപ്പിക്കാന്‍ പോകുന്ന ചിതയ്ക്ക് തീ കൂട്ടാന്‍ ഞാന്‍ ഒരു അടയാളം നല്‍കുന്ന മാത്രയില്‍ ഓടിക്കൂടുന്ന ആ അനുസരണയുള്ള സമൂഹത്തെ നാളെ നീ കാണാന്‍ പോകുകയാണ്". അതെ! സത്യത്തെ ക്രൂശിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ സഭയ്ക്കുവേണ്ടി ഓടിക്കൂടുന്ന അനുസരണയുള്ള ഒരു ന്യൂനപക്ഷസമൂഹം "മതേതര മാനവികതയ്ക്കു" മുന്‍തൂക്കമുള്ള കേരളത്തില്‍പ്പോലും ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. "മതമില്ലാത്ത ജീവന്" എതിരായും "അവസാനത്തെ അത്താഴ"ത്തിന്റെ പേരില്‍ ആരോ പ്രതിഷ്ഠിച്ച പരസ്യപ്പലകയ്ക്ക് എതിരായും ഓടിക്കൂടി തെരുവില്‍ പ്രകടനം നയിക്കുന്ന ആള്‍ക്കൂട്ടം ആദര്‍ശശാലിയായ ഒരു വിപ്ലവ പ്രതീകത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍

ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും കേവലം സ്ത്രീ പ്രശ്നം മാത്രമല്ലെന്നും അത് കടുത്ത രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പ്രതിസന്ധിയാണെന്നും പൗരസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് 2012 ഡിസംബര്‍ 16ന് തെക്കന്‍ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിനെതിരെ ഇന്ത്യാ ഗേറ്റിലും റെയ്സിനാ ഹില്ലിലും രാഷ്ട്രപതിഭവന് തൊട്ടു മുമ്പിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ ധരിപ്പിക്കുന്നത്.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്നെല്ലാവര്‍ക്കും അറിയാം. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുമായ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. ഹിജഡകളെയും ലൈംഗികത്തൊഴിലാളികളെയും ആര്‍ക്കും എപ്പോഴും എന്തും ചെയ്യാവുന്ന അവസ്ഥയുമാണ്. വഞ്ചനയിലൂടെയും ലൈംഗികാതിക്രമങ്ങളിലൂടെയുമാണ് മിക്ക പെണ്‍കുട്ടികളും ലൈംഗികത്തൊഴിലിലെത്തിപ്പെടുന്നതു തന്നെ. ഇത്തരത്തില്‍ പെട്ടവരാണ് പരാതിക്കാരെങ്കില്‍ ആ കേസ് എടുക്കുക തന്നെയില്ല. 2012 ഡിസംബറിലെ കൊടും തണുപ്പില്‍ ദില്ലി പിടിച്ചെടുത്ത സ്ത്രീകളും വിദ്യാര്‍ത്ഥികളും ഫെമിനിസ്റ്റുകളും രാഷ്ട്രീയ-അരാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യ-പ്രതിഷേധ ബോധം; ബസ്സില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചെടുക്കാനും അവള്‍ക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷകള്‍ കൊണ്ട് മൂടുവാനും വേണ്ടി മാത്രമുള്ള ഒന്നായി നാം ചുരുക്കിക്കാണരുത്. പത്രമാധ്യമങ്ങളും ഭരണാധികാരികളും ഒരു പക്ഷെ ഇതിനെ താല്ക്കാലിക പ്രതിഭാസമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തലിനെയും പിടിച്ചെടുക്കലിനെയും കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും സമാധാന വാഴ്ചയിലേക്കും മുഴുവന്‍ ഇന്ത്യക്കാരെയും നയിക്കാനുതകുന്നതായിരിക്കണം. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ മിക്കവാറും കുറ്റം തെളിയാതെ രക്ഷപ്പെടാറാണ് പതിവ്.

പ്രമാദമായ സൂര്യനെല്ലിക്കേസ് തന്നെ നോക്കുക. കേസിലെ പ്രതികളെല്ലാം സൈ്വരവിഹാരം നടത്തുകയും ഇരയായ പെണ്‍കുട്ടി കൃത്രിമമായി ചമക്കപ്പെട്ട പണാപഹരണക്കേസില്‍ തടവിലും സസ്പെന്‍ഷനിലും മറ്റുമാണ്. ബലാത്സംഗത്തെ പ്രത്യേകിച്ചും ലൈംഗികതയെ പൊതുവെയും ഇന്ത്യന്‍/കേരള സമൂഹം എപ്രകാരമാണ് കാണുന്നത് എന്ന പ്രശ്നവും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡണ്ട് സഖാവ് സുഭാഷിണി അലി ദില്ലിയിലെ സമരസ്ഥലത്ത് നിന്നിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞതെന്താണെന്ന് താന്‍ കേട്ടതനുസരിച്ച്, ഹിന്ദു (ഡിസംബര്‍ 23)വില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തുന്നു. അവള്‍ അവളുടെ കൂട്ടുകാരനുമൊത്ത് എന്തോ അരുതാത്തത് ചെയ്യുകയായിരുന്നിരിക്കണം. അത് കണ്ടിട്ടാവും ആ യുവാക്കള്‍ (അക്രമികള്‍) ഉത്തേജിതരായത്. ഭീതി, സങ്കടം, രോഷം എന്നീ വികാരങ്ങളെല്ലാം നിറഞ്ഞു നിന്ന ആ പ്രതിഷേധക്കടലിനിടയിലും ഈ വാര്‍പ്പു നിരീക്ഷണം സങ്കോചമില്ലാതെ പുറപ്പെടുവിക്കപ്പെടുന്നു എന്നത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് സാമൂഹികമായ മൗനസമ്മതം കൊടുക്കുന്നതിനു തുല്യമാണ്. സ്ത്രീകളുടെ വസ്ത്ര ധാരണം, മൊബൈല്‍ ഫോണ്‍, അവരുടെ സംസാരങ്ങള്‍, ചിരി, കണ്ണിന്റെ ചലനങ്ങള്‍, അവരുടെ ജീവിതത്തിലെ മുന്‍ ചെയ്തികള്‍ എന്നിങ്ങനെ സ്ത്രീ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവള്‍ക്കു മേല്‍ തന്നെ കെട്ടിവെക്കുന്നതിനുള്ള പ്രേരണ എല്ലായ്പ്പോഴും സ്വരൂപിക്കപ്പെടുന്നതു പതിവാണ്. കോടതി പോലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്ര അസാധാരണമല്ല. മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥാധികാരികള്‍, പൊലീസും പട്ടാളവും എന്നിവരും ഇത്തരം അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണെന്നു കാണാം. പാരമ്പര്യ വിശ്വാസങ്ങള്‍, നാടുവാഴിത്ത-യാഥാസ്ഥിതിക സാമൂഹ്യ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പശ്ചാത്തലമാണ് സ്ത്രീ കുറ്റത്തിന്റെ വാഹകയാണെന്ന വിശ്വാസവ്യവസ്ഥയെ ഉറപ്പിച്ചെടുത്തത്. ആഗോളവത്ക്കരണ കാലത്താകട്ടെ, കമ്പോളമാണ് എല്ലാം തീരുമാനിക്കുന്നതെന്ന യുക്തിയും ന്യായവും നിലവില്‍ വന്നു കഴിഞ്ഞു. കമ്പോളത്തിന്റെയും മൂലധനത്തിന്റെയും ലാഭാര്‍ത്തിയുടെയും തെണ്ടലും വ്യാപനവുമാണ് ഇന്നത്തെ പ്രതിഭാസം. ഇതിന് കീഴ്പ്പെട്ടുകൊണ്ടു മാത്രമാണ് എല്ലാ കാര്യങ്ങളും ചലിക്കുന്നത്. സ്ത്രീശരീരത്തെ ചരക്കുവത്ക്കരിക്കുകയും അവളുടെ ആത്മാഭിമാനത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന പരസ്യങ്ങള്‍, സീരിയലുകള്‍, വാര്‍ത്താവതരണങ്ങള്‍, സിനിമകള്‍ എന്നിവ അതിസാധാരണമെന്നോണം നാം സ്വീകരിച്ചു കൊണ്ടേ ഇരിക്കുന്നു. ദില്ലി പ്രതിഷേധത്തിന്റെ ബുള്ളറ്റിന്‍ കാണിക്കുന്നതിനിടയില്‍, ദേശീയ ചാനലുകളില്‍ പോലും ബാത്ത്റൂം ഫിറ്റിങ്സിന്റെയും മറ്റും കാമോത്തേജന പരസ്യങ്ങള്‍ നിറയുന്നതു കാണാം. കുളി ഒരു കാമോത്തേജന പ്രവൃത്തിയായാണ് സോപ്പിന്റെയെന്നതു പോലെ ബാത്ത്റൂം ഫിറ്റിങ്ങിന്റെ പരസ്യക്കാരും അവതരിപ്പിക്കുന്നത്. ഈ ബുള്ളറ്റിനുകള്‍ തന്നെ ഇത്തരം സ്ത്രീശരീര-ചരക്കുവത്ക്കരണക്കാരായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്നത്. അത്യന്തം മനുഷ്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പൈതൃക പിന്തുടര്‍ച്ചാ നിയമങ്ങളും ആണധികാര വ്യവസ്ഥകളും പുതിയ രീതിയില്‍ പുനരാവര്‍ത്തിക്കുകയും പുനപ്രക്ഷേപിക്കുകയും ചെയ്യുകയാണ്, നാടുവാഴിത്തത്തോടും മുതലാളിത്തത്തോടും കറ കളഞ്ഞ കൂറു പുലര്‍ത്തുന്ന ആനുകാലികങ്ങളും ദിനപത്രങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

തെഹല്‍ക്ക അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു സര്‍വേ റിപ്പോര്‍ട് സുഭാഷിണി അലി ഉദ്ധരിക്കുന്നുണ്ട്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (ദില്ലി മഹാനഗരവും അതിനു ചുറ്റുമായി ഉത്തര്‍ പ്രദേശിലും ഹരിയാനയിലുമായി പരന്നു കിടക്കുന്ന ദ്രുതഗതിയില്‍ നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശവും-ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്) പല തട്ടിലുള്ള പൊലീസുകാരോടാണ് ചോദ്യങ്ങള്‍ ചോദിച്ചത്. ഒന്നോ രണ്ടോ പേരൊഴിച്ച് എല്ലാവരും പറഞ്ഞ സമാനമായ ഒരു കാര്യം, അസാന്മാര്‍ഗിക ജീവിതം നയിച്ചു വന്നവരും സ്വയം കുറ്റം ചെയ്തവരും പിടിക്കപ്പെട്ടപ്പോള്‍ മാറ്റിപ്പറഞ്ഞവരും അച്ചടക്കമില്ലാത്തവരും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരും പിന്നെ വേശ്യകളുമാണ് സ്ത്രീ പീഡനത്തെ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നവരെന്നാണ്. നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ ഇപ്പോള്‍ നാഷണല്‍ റേപ്പ് കാപ്പിറ്റല്‍ റീജിയണ്‍ ആയി മാറിയിരിക്കുന്നുവെന്നാണ് സുഭാഷിണി പറയുന്നത്. 2012ല്‍ തന്നെ അറുനൂറിലധികം ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രത്തെ പിടിച്ചു കുലുക്കിയ ദില്ലി-ബസ് കൂട്ട ബലാത്സംഗത്തിനു ശേഷവും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. രണ്ടു കൂട്ട ബലാത്സംഗങ്ങളും മെട്രോ സ്റ്റേഷനില്‍ സ്ത്രീക്കു നേരെ പ്രായപൂര്‍ത്തിയെത്താത്ത ആണ്‍ കുട്ടികളുടെ കടന്നാക്രമണവും ആറു വയസ്സുകാരിയായ മകളെ മദ്യപാനിയായ അഛന്‍ തന്നെ ബലാത്സംഗം ചെയ്തതും, ബസിലെ കൂട്ട ബലാത്സംഗത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍, ദിവസക്കൂലിക്കാരായ സ്ത്രീകള്‍, വീട്ടു വേലക്കാരികള്‍ എന്നിവരെല്ലായ്പ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. ഇപ്പോള്‍ നടക്കുന്ന സമരവും അതിന്മേല്‍ പതിച്ചിട്ടുള്ള ശ്രദ്ധയും ഈ കാര്യത്തില്‍ എന്തെങ്കിലും ആശ്വാസം ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സ്ത്രീകള്‍ തന്നെയാണ് അവരുടെ മേലുള്ള ആക്രമണങ്ങള്‍ക്ക് മൂലകാരണം എന്ന സാമൂഹിക അബോധം അതിശക്തമായി നിലനില്‍ക്കുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഈ അവസ്ഥ അവരുടെ അരക്ഷിതത്വവും അവര്‍ക്കു മേലുള്ള അക്രമവും ഒരു പോലെ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വാസ്തവം.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ എന്നതു പോലെ വീടിനകത്തും കുടുംബത്തിനകത്തുമുള്ള ആക്രമണങ്ങള്‍ക്കുമെതിരെ(ഡൊമസ്റ്റിക് വയലന്‍സ്) ഇന്ത്യന്‍ പാര്‍ലമെന്റ് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അധികാരപദവികളിലും നിയമ-ഭരണ ഉത്തരവാദിത്തങ്ങളിലും ഇരിപ്പുറപ്പിച്ചവര്‍ക്ക് ഇത്തരം കേസുകളോട് എന്തു മനോഭാവമാണ് ഉള്ളത് എന്നു പരിശോധിച്ചാല്‍ തികച്ചും തെറ്റായ സമീപനങ്ങളാണ് നിലനില്‍ക്കുന്നതും സജീവവുമെന്ന് ബോധ്യപ്പെടും. അശ്ലീലമായ പരാമര്‍ശങ്ങളും നോട്ടങ്ങളും, ബോധപൂര്‍വം നടത്തുന്ന ശരീര സ്പര്‍ശനങ്ങള്‍, കമന്റടി, കൂവിവിളികള്‍ എന്നിവയും നമ്മുടെ രാജ്യത്ത് സര്‍വസാധാരണമായി പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ടു വരുന്നു. ഇതൊന്നു പരാമര്‍ശിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ലാത്ത വിധം നാം അംഗീകരിച്ചു കഴിഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കു നേരെ പുലര്‍ത്തുന്ന നിശ്ശബ്ദതയും സഹിഷ്ണുതയും ലൈംഗികാതിക്രമികള്‍ക്ക് വീരപരിവേഷം അണിയിക്കലുമാണ് നമ്മുടെ രീതികള്‍. സുരക്ഷയുടെ പേരില്‍, സ്ത്രീകള്‍ വീടുകളിലും ഹോസ്റ്റലുകളിലും പെണ്‍ സംവരണ സീറ്റുകളിലും കമ്പാര്‍ടുമെന്റുകളിലും തടവിലാക്കപ്പെട്ടിരിക്കുകയുമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും കടുത്ത തോതിലാണ് നാം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത്. പെണ്ണിന്റെ ചിരി മച്ചകം കേള്‍ക്കരുതെന്ന പഴമൊഴി തന്നെയാണിന്നും പ്രബലം. ആറു മണിക്ക് വീടെത്തിക്കൊള്ളണം; ഹോസ്റ്റല്‍ വാതിലടക്കും; ബസിലെ പൊതു സീറ്റിലിരിക്കരുത്; ജനറല്‍ കമ്പാര്‍ടുമെന്റില്‍ കയറരുത്, ഷെയര്‍ ഓട്ടോയില്‍ കയറരുത് എന്നീ വിലക്കുകളും നിര്‍ബന്ധങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. ജനിച്ച ഉടനെ തന്നെ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ച ശേഷം വ്യത്യസ്ത മനോഭാവത്തോടെയാണ് വളര്‍ത്തി വരുന്നത്. സ്വാഭാവികമായ സൗഹൃദങ്ങളും സ്നേഹങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. ഇതു കാരണം, പ്രാകൃതികമായ ചോദനകളും വിചാരങ്ങളും തികച്ചും തെറ്റാണെന്ന അബോധമാണ് സ്ഥാപിക്കപ്പെടുന്നത്. ഈ അബോധം, പെണ്‍കുട്ടികളില്‍ അരക്ഷിതത്വവും ലൈംഗികത എന്നാല്‍ കുറ്റം മാത്രമാണെന്ന ധാരണയും പ്രബലമായി ഉറപ്പിച്ചെടുക്കുന്നു. ആണ്‍കുട്ടികളിലാകട്ടെ വിലക്കപ്പെട്ട കനി എന്ന നിലക്ക് ഏതു വിധേനയും നേടിയെടുക്കാനുള്ള ആന്തരികത്വരയും സജീവമാകുന്നു. ലൈംഗിക വിദ്യാഭ്യാസം ആണെങ്കില്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്. ആരോഗ്യകരമായ ലൈംഗികത എന്നത് നമ്മുടെ ലക്ഷ്യങ്ങളില്‍ പോലും എവിടെയും കാണാനില്ല.

ദില്ലി കൂട്ട മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയാല്‍ എല്ലാമായി എന്ന വിധേനയാണ് ഉന്നത ന്യായാധിപന്മാരടക്കം പ്രതികരിക്കുന്നത്. കാര്യങ്ങളെ എത്ര എളുപ്പത്തിലാണ് നാം സമീപിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകളാവശ്യമില്ല. സ്ത്രീകള്‍ക്ക് സാമൂഹിക തുല്യത ഇല്ലാതാക്കുന്നതില്‍; ഇത്തരം നിയന്ത്രണങ്ങളും പേടികളും അരക്ഷിതത്വ ബോധ-അബോധങ്ങളും മുഖ്യ പങ്കു വഹിക്കുന്നുവെന്നതാണ് വാസ്തവം. ഈ സംഭവങ്ങളുടെ മറവില്‍, വധശിക്ഷയെ സാമൂഹികമായി സാധൂകരിക്കാനും ന്യായീകരിക്കാനുമുള്ള പ്രവണതയാകട്ടെ അത്യന്തം അപലപനീയവുമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ പ്രസിദ്ധമായ എ ഷോര്‍ട് ഫിലിം എബൗട്ട് കില്ലിംഗി(കൊലപാതകത്തെ സംബന്ധിച്ച് ഒരു ഹ്രസ്വ ചിത്രം)ല്‍ ആവിഷ്ക്കരിക്കുന്നതു പോലെ, ഒരു പൗരനെ, മനുഷ്യനെ കൊല്ലാന്‍ ഭരണകൂടത്തിനോ നിയമവ്യവസ്ഥക്കോ അധികാരം ഉണ്ടെന്ന് കരുതുന്നത് തികച്ചും അസംബന്ധമാണ്. ജീവപര്യന്തം തടവിലിട്ടാല്‍, നാളെ പ്രതി പുറത്തു വരുമെന്നാണ് പലരും കരുതുന്നത്. നാളെ നിയമവ്യവസ്ഥ നിലനില്‍ക്കില്ല എന്ന അവിശ്വാസമാണ് ഈ ധാരണയിലേക്ക് നയിക്കുന്നത്. അത് കൂടുതല്‍ അപകടകരമാണ്. ഇന്നത്തെക്കാള്‍ മികച്ച നിയമവ്യവസ്ഥ വരും നാളുകളില്‍ നടപ്പിലാവും എന്ന ധാരണയായിരിക്കണം നമ്മെ നയിക്കേണ്ടത്. രാജ്യത്തെ തൊണ്ണൂറു ശതമാനം ബലാത്സംഗങ്ങളും ഇരകളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും തന്നെയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബലാത്സംഗത്തിന് വധശിക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍, അമ്മാമന്മാരും അച്ഛന്മാരും സഹോദരന്മാരും ഭര്‍ത്താക്കന്മാരും അയല്‍ക്കാരുമാണ് കുറ്റവാളികള്‍ എന്നറിയുമ്പോള്‍, വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്ന വാസ്തവം കണക്കിലെടുക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍, ബലാത്സംഗം റിപ്പോര്‍ട് ചെയ്യപ്പെടുക തന്നെയില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസിനാണ് വധശിക്ഷ എന്ന വ്യവസ്ഥ നില നില്‍ക്കുന്നതിനാല്‍, മിക്കപ്പോഴും വധശിക്ഷ വിധിക്കപ്പെടാതിരിക്കാനാണ് സാധ്യത. അങ്ങിനെ വരുമ്പോള്‍, ബലാത്സംഗക്കേസുകളില്‍ ഒരു ശിക്ഷയും വിധിക്കപ്പെടുന്നില്ല എന്ന സ്ഥിതിയും സംജാതമായിക്കൂടായ്കയില്ല. ഇതിലും പ്രധാനപ്പെട്ട ഒരു പ്രശ്നം നിലനില്‍ക്കുന്നു. വളരെയധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് പൊലീസ് കസ്റ്റഡിയിലാണ്. മധുരയെയും റമീസാബിയെയും സുമന്‍ റാണിയെയും പോലീസുകാരാണ് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയത്. എണ്ണമറ്റ അനവധി കേസുകള്‍ വേറെയുമുണ്ട്. ഇവരെയും തൂക്കിക്കൊല്ലുമോ? തൊണ്ണൂറു ശതമാനം പോലീസുകാരും, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പേടേണ്ടവരാണെന്ന പുരുഷവിശ്വാസത്തിനടിപ്പെട്ടവരാണെന്നതാണ് വാസ്തവം. സ്ത്രീ ശരീരത്തെ പ്രകൃതി നിര്‍മിച്ചിരിക്കുന്നതു തന്നെ പുരുഷന് കേറിക്കളിക്കാനാണെന്ന മനോഭാവമാണ് പ്രബലമായുള്ളത്.

പൊലീസും ഇതില്‍ നിന്ന് മുക്തരല്ല. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തവരെയും അവരുടെ വീരനേതാവിനെയും മൂന്നു തവണ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും അതേ നേതാവിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന സംസ്ഥാനവും ഇന്ത്യയിലാണെന്നതും മറന്നു പോകരുത്. മണിപ്പൂരിലും കശ്മീരിലും ആര്‍മി, എഎഫ്എസ്പിഎ 1958(കാക്കി ധാരികള്‍ക്കുള്ള പ്രത്യേക നിയമം)ന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ലൈംഗികാതിക്രമങ്ങള്‍, പുറം ലോകത്ത് ആരും ചോദ്യം ചെയ്യുന്നില്ല. കാക്കിധാരികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം കൊലപ്പെടത്തി പൂര്‍ണനഗ്നയാക്കി മനോരമാദേവിയുടെ മൃതദേഹം റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്, ഹോബം പബന്‍ കുമാറിന്റെ ഡോക്കുമെന്ററിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറോം ശര്‍മിള വര്‍ഷങ്ങളായി ഈ ക്രൂരനീതിക്കെതിരെ ഉപവാസസമരത്തിലാണ്. മണിപ്പൂരിലെ പൊലീസ് ആസ്ഥാനത്തിനു മുമ്പില്‍, അമ്മമാര്‍ പൂര്‍ണ നഗ്നകളായി സമരം നടത്തിയതു തന്നെ ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന ബാനര്‍ മുന്നിലുയര്‍ത്തിയായിരുന്നു.

ദേശീയതയും മറ്റ് ഭ്രാന്തന്‍ രാഷ്ട്രീയ-വര്‍ഗീയ മഹാഖ്യാനങ്ങളും ഇത്തരം അക്രമങ്ങളെ മഹത്വവത്ക്കരിച്ചു കൊണ്ടേ ഇരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ അപമാനങ്ങളിലൊന്നായ മേജര്‍ രവിയുടെ കീര്‍ത്തിചക്രയില്‍ ബലാത്സംഗം മഹത്വവത്ക്കരിക്കപ്പെടുന്നതോര്‍ക്കുക. കശ്മീരിലെ കുനാന്‍ പോഷ്പോരയില്‍ അമ്പത്തിമൂന്ന് സ്ത്രീകളെയാണ്, 1991 ഫെബ്രുവരി 23ന് നാലാം രജപുത്താന റൈഫിള്‍ പട്ടാളക്കാര്‍ മാനഭംഗപ്പെടുത്തിയത്. ഈ പ്രദേശത്തുള്ളവര്‍ ഇരുപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഇപ്പോഴും സാമൂഹ്യമായ ബഹിഷ്ക്കരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. കല്യാണാലോചനകള്‍ മിക്കവാറും മുടങ്ങാറാണ് പതിവ്. ഖൈര്‍ലാഞ്ചി എല്ലാവരും മറന്നുപോയോ? ദളിത് വിഭാഗത്തില്‍ പെട്ട സുരേഖ ഭോട്മാംഗെ എന്ന അമ്മയും മകളും ഒന്നിച്ചാണ് ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടതും വധിക്കപ്പെട്ടതും. ബലാത്സംഗം ഒറ്റപ്പെട്ട കാര്യമല്ല എന്നാണിതെല്ലാം തെളിയിക്കുന്നത്.

ഇന്ത്യന്‍ സമൂഹമനസ്സിന്റെ ആഴത്തില്‍ നിലനില്‍ക്കുന്ന അക്രമോത്സുകതയാണ് പ്രധാന പ്രശ്നം. നിശ്ശബ്ദവും ശബ്ദായമാനവുമായ ആക്രമണങ്ങള്‍ക്കാണ് സ്ത്രീകളും പുരുഷന്മാരും ദിനം തോറും വിധേയരായിക്കൊണ്ടിരിക്കുന്നത്. ദില്ലി ബസില്‍ ആക്രമിക്കപ്പെട്ടത് പെണ്‍കുട്ടി മാത്രമായിരുന്നില്ല, അവളുടെ കൂട്ടുകാരന്‍ കൂടിയായിരുന്നു. അയാള്‍ തലനാരിഴ കൊണ്ടാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. നമ്മുടെ പ്രതിഷേധം അയാളെക്കൂടി രക്ഷിക്കാനുതകുന്നതാകണം. 1995ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നൈ സാഹ്നിയെ അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ ശര്‍മ തുണ്ടുകളാക്കി, തണ്ടൂരി അടുപ്പിലിട്ടാണ് കത്തിച്ചു കരിച്ചത്. പോലീസ് ഐജിയുടെ മകനായ സന്തോഷ് കുമാര്‍ സിംഗ് ഇരുപത്തഞ്ചുകാരിയായ നിയമവിദ്യാര്‍ത്ഥിനി പ്രിയദര്‍ശിനി മാട്ടുവിനെ ബലാത്സംഗം ചെയ്തു കൊന്നതും; ഹരിയാനയിലെ കോണ്‍ഗ്രസ് രാജ്യസഭാംഗത്തിന്റെ മകനായ സിദ്ധാര്‍ത്ഥ് വസിഷ്ഠ് എന്ന മനുശര്‍മ, മോഡലായ ജസീക്കാലാലിനെ ഒരു പാര്‍ട്ടിക്കിടെ വെടി വെച്ചു കൊന്നതും മറ്റും ദില്ലിയിലും പരിസരപ്രദേശത്തും തന്നെ. ദില്ലി ഇന്ത്യയുടെ തലസ്ഥാനമാകുന്നത് ഇക്കാര്യം കൊണ്ടു കൂടിയാണെന്നു തോന്നുന്നു.

ബലാത്സംഗങ്ങളും അക്രമങ്ങളും നിറഞ്ഞ ഒരു മഹദ്രാഷ്ട്രത്തിന്റെ തലസ്ഥാനം അതിന്റെ "മേന്മ" നിലനിര്‍ത്തണമല്ലോ! ഇത്തരം നിരവധി വൈരുദ്ധ്യങ്ങള്‍ ആലോചനയിലേക്ക് ഇടിച്ചു കയറുന്നുണ്ടെങ്കിലും, ദില്ലിയില്‍ നടന്ന സമരം അസാധാരണം തന്നെയായിരുന്നു എന്നത് വീണ്ടും വീണ്ടും എടുത്തു പറയേണ്ടതാണ്. നേതാവില്ലാത്ത, സമരപരിഹാരം പോലും വ്യക്തമല്ലാത്ത, ആഹ്വാനമില്ലാത്ത ആ പന്ത്രണ്ടായിരം പേരുടെ അരാജകത്വ വാഴ്ച; ആവേശകരം തന്നെയാണ്. ജനുവരി ഇരുപത്താറിന് ടാങ്കുകളും ടാബ്ലോകളും കടന്നു പോകുന്ന ആ രാജവീഥിയെ സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക്കാക്കി മാറ്റിയത് ഈ സമരമായിരുന്നു എന്നതാണ് വാസ്തവം. പട്ടാളടാങ്കുകള്‍ മരണത്തിന്റെ പ്രതീകങ്ങളാണ്. സമരമാകട്ടെ പ്രത്യാശയുടെയും ഭാവനയുടെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ആവിഷ്ക്കാരവുമാണ്. ദില്ലിയും രാജ്പഥും റെയ്സിന ഹില്ലും ഇന്ത്യാ ഗേറ്റും എല്ലാവരുടേതുമായിക്കഴിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ഈ സമരക്കാഴ്ചകള്‍ നല്‍കിയത്. പ്രതിഷേധത്തിനിടെ അക്രമം ആരംഭിച്ചതു പോലും പോലീസിന്റെ നടപടികളില്‍ നിന്നാണ്. പോലീസ് കടന്നുകയറ്റത്തിനെതിരായ ചെറുത്തു നില്‍പു മാത്രമായിരുന്നു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമങ്ങള്‍. അതില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, സമൂഹത്തെയാകെ ഭീതി ഭരിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എല്ലാവരും അവരവരുടെ സുരക്ഷിത താവളങ്ങളിലേക്ക് ഓടിയൊളിക്കുന്നു. അതിനു പകരം എല്ലാവരും പുറത്തേക്കിറങ്ങിയ കാഴ്ചയാണ് ആവേശകരം. ഇതു തന്നെയാണ് പോംവഴിയും.

ജനസംഖ്യയില്‍ പൊലീസിന്റെ അനുപാതം കൂട്ടണമെന്ന ആവശ്യമല്ല പ്രധാനം. എല്ലാ പൊതു/സ്വകാര്യ ഇടങ്ങളും ജനാധിപത്യ വാദികള്‍ പിടിച്ചടക്കണമെന്നതാണ് പരിഹാരം. രാത്രികള്‍ അക്രമികള്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ടതില്ല. അത് എല്ലാവരും വീണ്ടെടുക്കട്ടെ. ബസിലും മെട്രോയിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഓഫീസുകളിലും സിനിമാശാലകളിലും മാളുകളിലും മള്‍ട്ടിപ്ലെക്സുകളിലും വീടുകളിലും മാത്രമല്ല, പബ്ബുകളിലും ബാറുകളിലും വരെ സ്ത്രീകള്‍ നിറയട്ടെ. എല്ലാ സ്ഥലവും എല്ലാവരുടേതാണ്. നാം തന്നെ നമ്മുടെ രക്ഷകര്‍. പിന്തിരിഞ്ഞോടിയാല്‍, ഇരുപത്തിമൂന്നുകാരിയായ ആ അജ്ഞാതയുവതിയോട് അഞ്ച് അക്രമികള്‍ - ശര്‍മ, ശര്‍മ, താക്കൂര്‍, ഗുപ്ത, സിംഗ് - ചോദിച്ച ആ ചോദ്യം സാധൂകരിക്കപ്പടുകയാണ് ചെയ്യുക. അവര്‍ അവളോട് ചോദിച്ചത് രാത്രി ഒമ്പതു മണിക്ക് നീ എന്തിനാണ് കൂട്ടുകാരനുമൊത്ത് മുനീര്‍ക്കയില്‍ ബസ് കാത്തു നിന്നത് എന്നായിരുന്നു. അത്തരം ഒരു ചോദ്യം ഇനിയാരും ചോദിക്കരുത്. സൗഹൃദങ്ങളിലൂടെയും ഐക്യദാര്‍ഢ്യങ്ങളിലൂടെയും നമുക്കിന്ത്യയെ വീണ്ടെടുക്കാം. രാഷ്ട്രത്തിന്റെയും ദില്ലിയുടെയും പരിഹാസ്യതയെ ഈ ഐതിഹാസിക സമരം മായ്ച്ചു കളഞ്ഞിരിക്കുന്നു. കടുത്ത ആക്രമണം നേരിട്ടിട്ടും ജീവിതത്തിന്റെ പ്രത്യാശ വിട്ടുകൊടുക്കാതെ ധീരയായി തുടരുന്ന ആ ഇരുപത്തിമൂന്നുകാരിയുവതിയെ സംബന്ധിച്ച് ബിജെപി നേതാവ് സുഷമാസ്വരാജ് നടത്തിയ പ്രസ്താവന - ഉസ്ക്കി സിന്ദഗി മൗത്ത് സേ ബദ്താര്‍ ഹോ ചുക്കി ഹൈ/അവളുടെ ജീവിതം മരണത്തേക്കാള്‍ കഷ്ടമാണ് - അത്യന്തം അപലപനീയമാണെന്നു മാത്രമല്ല, പുരുഷാധികാരവ്യവസ്ഥയുടെ സദാചാര ധര്‍മ സംഹിതകളെ ഉള്‍വഹിക്കുന്നതുമാണ്. നീലക്കുയില്‍ മുതല്‍ക്കുള്ള മലയാള സിനിമകളിലും മറ്റിന്ത്യന്‍ സിനിമകളിലും "പിഴച്ചതും" മാനഭംഗം ചെയ്യപ്പെട്ടതും അവിഹിത ഗര്‍ഭം പേറിയവരുമായ സ്ത്രീകള്‍ കഥാന്ത്യത്തിനുമുമ്പ് മരണപ്പെട്ടു പോകുന്നതായി തിരക്കഥാ മഹാഖ്യാനത്തില്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗവാര്‍ത്തകളിലെ സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്ന് മമതാബാനര്‍ജി ഉത്തരവിട്ടതും സമാനമായ പീഡനമുറകള്‍ തന്നെ. ഇന്ത്യന്‍ സ്ത്രീ രാഷ്ട്രീയത്തിന്റെ തെറ്റായ മാതൃകകളാണ് ഇത്തരക്കാര്‍ എന്നാണീ പ്രസ്താവനകള്‍ തെളിയിക്കുന്നത്. ബലാത്സംഗം ചെയ്യുന്ന പുരുഷന്മാരുടെ ലിംഗം മുറിച്ചു കളഞ്ഞാല്‍ പരിഹാരമായെന്നു വിശ്വസിക്കുന്ന ശുദ്ധഗതിക്കാരുമുണ്ട്. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം കണ്ടന്ധാളിച്ചവരും ഇക്കൂട്ടത്തിലുണ്ടാവും.

ബലാത്സംഗത്തിന് ലൈംഗികാനന്ദവുമായി ബന്ധമില്ല എന്നതാണ് വാസ്തവം. ഇണയുടെ സമ്മതവും ആസക്തിയും സഹകരണവും കൂടിയുണ്ടാകുമ്പോഴേ ലൈംഗികാനന്ദം ലഭിക്കുകയുള്ളൂ. ബലാത്സംഗത്തിലുള്ളത് സ്ത്രീയെ അവഹേളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുക എന്ന പ്രക്രിയയാണ്. താന്‍ ലൈംഗികാതിക്രമത്തിന് വിധേയയായിരിക്കുന്നുവെന്നും തന്റെ ചാരിത്രം നഷ്ടമായിരിക്കുന്നു എന്നും ഇനി ജീവിതം നാശമായി എന്നും സ്ത്രീയെക്കൊണ്ട് തോന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ബലാത്സംഗത്തിനുള്ളത്. പരപീഡനാത്മകത(സാഡിസം)യാണ് ഇത്തരം അക്രമത്തിലേക്ക് ഒരാളെ/പലരെ നയിക്കുന്നത്. അതിനെ സാധൂകരിക്കലോ ന്യായീകരിക്കലോ നിര്‍വഹിക്കലോ ആയിരിക്കും, ബലാത്സംഗം ചെയ്യപ്പെട്ടവളുടെ ജീവിതം നാശമായി എന്ന പൊതുപ്രസ്താവവും പൊതു ബോധനിര്‍മിതിയും. ബലാത്സംഗത്തിനെതിരായ അവബോധം ഇത്തരം സാമൂഹിക ബോധാബോധങ്ങള്‍ക്കുമെതിരായിരിക്കണം.

ആരുടെ ജീവനും മറ്റൊരാളുടേതിനേക്കാള്‍ പ്രധാനമോ ചെറുതോ അല്ല. എല്ലാവരും മനുഷ്യജീവിതത്തിന്റെ മനോഹര പ്രതീകങ്ങള്‍ തന്നെ. മാധവിക്കുട്ടി പറഞ്ഞതു പോലെ, ഡെറ്റോളിട്ട് കഴുകിക്കഴിഞ്ഞതിനു ശേഷം സാധാരണ ജീവിതം തുടരാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയും വേണം. എങ്കിലേ പൂര്‍വാധികം ശക്തിയോടെ, അക്രമികള്‍ക്കെതിരായ പ്രതിരോധം ഫലവത്താക്കാന്‍ കഴിയുകയുള്ളൂ. സിതാര എസിന്റെ അഗ്നി എന്ന കഥയിലെ നായിക ഇത്തരത്തില്‍ ധൈര്യം വീണ്ടെടുക്കുന്നതു കാണാം. അതല്ലാതെ, ഋതുപര്‍ണോഘോഷിന്റെ ദഹനില്‍, കടന്നാക്രമണത്തിനു വിധേയയായവള്‍ ചെറുത്തുനില്‍പ്പിന് തയ്യാറാകുമ്പോള്‍ അവളെ പിന്തിരിപ്പിക്കുന്നതു പോലുള്ള ചീഞ്ഞ സമൂഹമല്ല നമുക്കിനി വേണ്ടത്. സ്ത്രീകള്‍ രാഷ്ട്രീയാധികാരമടക്കമുള്ള സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ധാരാളമായി കടന്നുവരുന്നതിനെ ചെറുക്കുന്ന അബോധമാണ് ബലാത്സംഗത്തിലൂടെ വീണ്ടും വ്യവസ്ഥാപനപ്പെടുന്നത്.

പുറത്തിറങ്ങുന്ന സ്ത്രീകളുടെ വേഷധാരണം ശരിയല്ല എന്നും അവര്‍ മൂര്‍ദ്ധാവില്‍ സിന്ദൂരം തൊട്ടില്ല എന്നും ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസ്, സ്ത്രീകളെ വീടുകളിലൊതുക്കാനുള്ള മര്‍ദനപദ്ധതിയുടെ പ്രയോക്താക്കള്‍ തന്നെ. നിയോ ലിബറലിസം, സൈനികവത്ക്കരണം, ദേശീയത, വളര്‍ച്ചയും വികസനവും എന്നീ മര്‍ദകയാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പമാണ് സ്ത്രീയെ കേവലം ലൈംഗികശരീരം അഥവാ ചരക്ക് മാത്രമാക്കി സങ്കോചിപ്പിക്കുന്ന അതിയാഥാര്‍ത്ഥ്യപദ്ധതിയും നടപ്പിലാവുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബലാത്സംഗങ്ങളോട് കാണിക്കുന്ന വിട്ടുവീഴ്ചാ മനോഭാവവും ആഘോഷരീതിയുമാണ്, ബലാത്സംഗങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനിടയാക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ നിശ്ശബ്ദരാക്കുന്ന പോലീസുകാര്‍, പട്ടാളക്കാര്‍, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, ഭരണക്കാര്‍, ജഡ്ജിമാര്‍, വക്കീലന്മാര്‍, ആസൂത്രണവിദഗ്ദ്ധര്‍ എന്നിവര്‍ക്കെതിരായ സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ദില്ലി സമരം സാമൂഹിക ഭീതിയിലേക്കല്ല സാമൂഹിക ഭീതിരാഹിത്യത്തിലേക്കായിരിക്കണം നമ്മെ നയിക്കേണ്ടത്.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക


WEDNESDAY, JANUARY 9, 2013

പഞ്ചസാരവില നിയന്ത്രണവും സര്‍ക്കാര്‍ കൈവിടുന്നു


ഇന്ധന സബ്സിഡി പൂര്‍ണമായും ഒഴിവാക്കുമെന്ന്പ്രഖ്യാപിച്ച യുപിഎ സര്‍ക്കാര്‍ ഇക്കൊല്ലം മറ്റൊരു ആഘാതംകൂടി ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നു. പഞ്ചസാര മില്ലുകളില്‍നിന്ന് ലെവി പഞ്ചസാര ശേഖരിച്ച് റേഷന്‍കടകളിലൂടെ വിതരണംചെയ്യുന്ന സംവിധാനം നിര്‍ത്തണമെന്ന സി രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള നടപടി ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചസാരവില നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ലെവി പഞ്ചസാരയ്ക്ക് മില്ലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലയില്‍ രണ്ടു രൂപ വര്‍ധന വരുത്താനാണ് ആലോചന. ഇതിനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 22 രൂപയായി ലെവി വില നിശ്ചയിക്കാനും ആലോചനയുണ്ട്. ഇക്കൊല്ലംതന്നെ അത് നടപ്പാക്കും.

മഹാരാഷ്ട്രകേന്ദ്രമായ പഞ്ചസാര ലോബി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തില്‍ ലെവി പഞ്ചസാരയുടെ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. പഞ്ചസാര മില്ലുകള്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയില്‍ 10 ശതമാനം ലെവിയായി സര്‍ക്കാരിലേക്ക് നല്‍കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. സര്‍ക്കാര്‍ 19.40 രൂപയ്ക്ക് മില്ലുകളില്‍ നിന്ന് പഞ്ചസാര വാങ്ങി കിലോഗ്രാമിന് 13.50 രൂപയ്ക്ക് റേഷന്‍കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നു. ഇതിനായി വേണ്ടിവരുന്ന അധികച്ചെലവ് ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കുകയാണ്. ഈ സംവിധാനം നിര്‍ത്തണമെന്നും പഞ്ചസാരക്കുമേലുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്നുമാണ് രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ. ലെവി സംവിധാനം എടുത്തുകളഞ്ഞാല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പഞ്ചസാര കിട്ടാതാകും. പഞ്ചസാര മില്ലുകള്‍ക്ക് കോടികളുടെ അധികവരുമാനവും ലഭിക്കും.

റേഷന്‍കടകളിലൂടെ ഇപ്പോള്‍ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വില ഇരട്ടിയാക്കാനും ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇപ്പോഴത്തെ വില 13.50 രൂപയാണ്. ഇത് 23 രൂപയെങ്കിലുമാക്കാനാണ് നീക്കം. സബ്സിഡിയിനത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക ഇതോടെ പൂര്‍ണമായും ലാഭിക്കാന്‍ കഴിയും. ലെവി പഞ്ചസാര ശേഖരണം നിര്‍ത്തലാക്കുന്നതോടെ പഞ്ചസാരയുടെ വില പൂര്‍ണമായും വിപണിയുടെ നിയന്ത്രണത്തിലാകും. ഇപ്പോള്‍ 42 മുതല്‍ 45 രൂപ വരെയാണ് ഒരു കിലോ പഞ്ചസാരയുടെ പൊതുവിപണിയിലെ വില. 27 ലക്ഷം ടണ്‍ പഞ്ചസാരയാണ് റേഷന്‍ കടകളിലൂടെ ഒരു വര്‍ഷം വിതരണം ചെയ്യുന്നത്. ലെവി സംവിധാനം അവസാനിപ്പിക്കുന്നതോടെ ഇന്നത്തെ വിപണി നിലവാരമനുസരിച്ച് 6000 കോടി രൂപയുടെ അധികവരുമാനം പഞ്ചസാര മില്ലുകള്‍ക്ക് ഒരു വര്‍ഷം ലഭിക്കും. ഇക്കൊല്ലം 2.30 കോടി ടണ്‍ പഞ്ചസാര ഉല്‍പാദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.60 കോടി ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. ആഭ്യന്തര ഉപഭോഗത്തിന് 2.2 കോടി ടണ്‍ മതിയാകുമെന്നാണ് ഏകദേശ കണക്ക്. ബീവറേജസ്, ഔഷധ നിര്‍മാണ വ്യവസായങ്ങള്‍ക്കും ഭക്ഷ്യസംസ്കരണ മേഖലയിലുമാണ് പഞ്ചസാരയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്. ലോകത്തെ പഞ്ചസാര ഉല്‍പാദനത്തിന്റെ 17 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നാല് ശതമാനവും.

ഭൂസമരവും യുഡിഎഫും

രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചു. പതിനാലു സമരകേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു. ഇനി ഒരു വാരം പിന്നിടുമ്പോള്‍ നൂറു സമരകേന്ദ്രങ്ങളില്‍ക്കൂടി കൊടികളുയരും; കുടിലുകളും. അങ്ങനെ ഭൂസമരം പടരും. സമരത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പോകുന്ന മിച്ചഭൂമിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുളള അടവാണ് ഈ സമരം എന്നാണ്് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ ആക്ഷേപം. അദ്ദേഹം ഒരു കണക്കും പറയുന്നു. 2.33 ലക്ഷംപേരാണത്രേ, ഭൂമിയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കാകെ മൂന്ന്, നാലു സെന്റ് ഭൂമി നല്‍കാന്‍ 7735 ഏക്കര്‍ ഭൂമി വേണം. ഇതിനുളള തയ്യാറെടുപ്പിലാണത്രേ സര്‍ക്കാര്‍. എല്‍ഡിഎഫിനു ചെയ്യാന്‍ കഴിയാതെ പോയത് യുഡിഎഫ് ചെയ്യുന്നതിലുളള പരിഭ്രാന്തിമൂലമാണത്രേ ഇപ്പോള്‍ സമരം ചെയ്യുന്നത്.

എന്നാല്‍ ഈ ഭൂമിയാകെ ഏറ്റെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ് എന്ന് അദ്ദേഹം മിണ്ടുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സെന്റ് ഭൂമിപോലും അധികമായി ഏറ്റെടുത്തിട്ടുമില്ല. മൂന്നു നാലു സെന്റുവീതം മതി ഭൂരഹിതര്‍ക്ക് എന്ന് എങ്ങനെയാണ് തീരുമാനമെടുത്തത്? വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് അടൂര്‍ പ്രകാശ് പറയുന്ന 7735 ഏക്കറിന്റെ എത്രയോ മടങ്ങാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമി. അതില്‍ 11,000 ഏക്കര്‍ പൊതുവിതരണത്തിനു വേണ്ടി നീക്കിവെച്ചുവെന്ന് മുന്‍ റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമി ലഭിക്കുന്നതിന് ഭൂരഹിതരോട് രജിസ്റ്റര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നീക്കിവെച്ച ഭൂമിയിലല്ല ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇനിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതോ തിരിമറികള്‍ തടയേണ്ടതോ ആയ ഭൂമിയിലാണ്. മാത്രമല്ല, സമരത്തിന്റെ ഈ ഘട്ടത്തില്‍ ഭൂമി പിടിച്ചെടുക്കുന്നുമില്ല. സര്‍ക്കാരിന് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയേ ചെയ്യുന്നുളളൂ. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൂടി പങ്കെടുക്കേണ്ട സമരമാണിത്.

ഏതൊക്കെ ഭൂമിയിലാണ് സമരഭടന്മാര്‍ പ്രവേശിക്കുന്നത്?

ഒന്ന്, മിച്ചഭൂമിയായിട്ടും, നിയമക്കുരുക്കുകള്‍ ഇല്ലാതിരുന്നിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതുവരെ ഏറ്റെടുക്കാത്ത ഭൂമിയുണ്ട്. വിസ്തൃതിയില്‍ വളരെയേറെ വരില്ലെങ്കിലും ശ്രദ്ധക്കുറവു കൊണ്ട് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയും അല്ലാതായി തുടരുന്നത് അനുവദിക്കാനാവില്ല.

രണ്ട്, ഇനിയും ഏറ്റെടുക്കാനുളള മിച്ചഭൂമിയില്‍ നല്ല പങ്കും കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. 20 വര്‍ഷത്തിലേറെ പഴക്കമുളള 1409 കേസുകള്‍ താലൂക്ക് ബോര്‍ഡുകളിലുണ്ട്. ഹൈക്കോടതിയില്‍ മറ്റൊരു 343 കേസുണ്ട്. ഇവയില്‍ ഉള്‍പ്പെട്ട ഭൂമിയുടെ വിസ്തൃതി 73,425 ഏക്കര്‍ ആണ്. ഇത്രകാലം കേസുകള്‍ കെട്ടിക്കിടന്നതിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദികള്‍ എന്ന് ഞങ്ങള്‍ പറയില്ല. ഈ കേസുകള്‍ തീര്‍പ്പാക്കി ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ഇനി അമാന്തം പാടില്ല. ഈ ഭൂമികളില്‍ പ്രവേശിച്ച് അതു ചൂണ്ടിക്കാണിക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലല്ലോ. ആലപ്പുഴയിലെ സമരകേന്ദ്രമായ കൈനകരിയിലെ പൂപ്പളളി മിച്ചഭൂമി ഈ ഇനത്തില്‍ പെട്ടതാണ്.

മൂന്ന്, നിലവിലുളള നിയമപ്രകാരം പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഒരു കുടുംബത്തിനോ സ്ഥാപനത്തിനോ അവകാശമില്ല. ഇതു മറികടക്കുന്നതിനു വേണ്ടി ഭൂമി ബിനാമിപ്പേരിലാക്കുകയോ മറിച്ചുവില്‍ക്കുകയോ ആയിരുന്നു, അടുത്തകാലം വരെ പതിവ്. എന്നാലിപ്പോള്‍ ഒരു പുതിയ പ്രവണത വന്നിരിക്കുകയാണ്. ഭൂമാഫിയ - അതില്‍ കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റുകാരും പെടും - നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തം പേരിലോ പലരുടെ പേരിലോ വാങ്ങിക്കൂട്ടുകയാണ്.

പുതിയൊരു ഭൂകേന്ദ്രീകരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വയലുകളാണ് അവരുടെ മുഖ്യലക്ഷ്യം. വയലുനികത്താന്‍ പാടില്ലാത്തതുകൊണ്ട് കരഭൂമിയെ അപേക്ഷിച്ച് വയലുകളുടെ വില വളരെ താഴ്ന്നതാണ്. ചുളുവിലയ്ക്ക് ഇവയും ചതുപ്പുകളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഇവ നികത്തി മറിച്ചുവില്‍ക്കുമ്പോള്‍ വമ്പന്‍ ലാഭം നേടാന്‍ ഭൂ മാഫിയയ്ക്ക് കഴിയും. ഞാന്‍ സമരം ഉദ്ഘാടനം ചെയ്ത ആറന്മുള പുഞ്ചപ്പാടം ഇതിനു നല്ല ഉദാഹരണമാണ്. എ കെ ആന്റണി കേരളം ഭരിക്കുന്ന കാലത്താണ് എബ്രഹാം കലമണ്ണില്‍ എന്നയാള്‍ വയലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. പുതുതായി ആരംഭിക്കുന്ന ഏയ്റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. അക്കാലത്ത് നൂറു രൂപയായിരുന്നത്രേ സെന്റിനു വില. കൂടുതല്‍ ഭൂമി വാങ്ങിയപ്പോള്‍ വിലയും കുറച്ചുയര്‍ന്നു. എന്നാല്‍ അയ്യായിരം രൂപയ്ക്കപ്പുറം സെന്റിനു നല്‍കിയിട്ടില്ല. അങ്ങനെ 232 ഏക്കര്‍ വാങ്ങിയതിന് ആകെ ചെലവാക്കിയത് അഞ്ചോ ആറോ കോടി രൂപയാണ്. ഈ ഭൂമിയാണ് വിമാനത്താവളം ഉണ്ടാക്കാന്‍ 51 കോടി രൂപയ്ക്ക് കെജിഎസ് എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റത്. 232 ഏക്കര്‍ വയലു മുഴുവന്‍ നികത്തിയിട്ടില്ല. കുറേ ഭാഗമേ ഇപ്പോഴും നികത്താന്‍ കഴിഞ്ഞിട്ടുളളൂ. ഇതു മുഴുവന്‍ നികത്തിക്കഴിഞ്ഞാല്‍ വില പതിന്മടങ്ങ് ഉയരാന്‍ പോവുകയാണ്. ഭൂമിയുടെ വിലയടക്കം 2000 കോടി രൂപയുടെ മുടക്കുമുതലുളള വിമാനത്താവളക്കമ്പനിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്. വിമാനത്താവളം വരട്ടെ, വരാതിക്കട്ടെ. കെജിഎസ് കമ്പനിയ്ക്ക് ലഭിക്കാന്‍ പോകുന്ന ലാഭം എത്ര ഭീമമെന്നു നോക്കൂ.

രണ്ടു നിയമങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്.

1) പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ഭൂമി ഒരു കുടുംബത്തിനു കൈവശം വെയ്ക്കാനാവില്ല. ഇതിലേറെ ഭൂമി കൈവശമുണ്ടായിരുന്നവരുടെ പക്കല്‍നിന്നും വയലുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും വാങ്ങിച്ച മൂന്നൂറ് ഏക്കറിലേറെ വയലുകള്‍ കെജിഎസ് കമ്പനിയുടെ കൈവശമുണ്ട്. പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഇവര്‍ക്കും അവകാശമില്ല.

2) ആര്‍ക്കെങ്കിലും നെല്‍വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്തുതല കമ്മിറ്റി ശുപാര്‍ശ ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ/സംസ്ഥാനതല കമ്മിറ്റികള്‍ അംഗീകരിക്കണം. ഇതാണ് നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു നടപടിക്രമവും പാലിച്ചിട്ടില്ല.

കേരള ഭൂവിനിയോഗ നിയമപ്രകാരവും നെല്‍വയലുകള്‍ നികത്താന്‍ പാടില്ല. എന്നാല്‍ ആറന്മുളയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ നൂറു മീറ്റര്‍ വീതിയില്‍ വയലുകള്‍ നികത്തിക്കഴിഞ്ഞു. കേരളത്തിലുളള എല്ലാ റിയല്‍ എസ്റ്റേറ്റ് ആന്റ് ഡെവലപ്പേഴ്സും ഇത്തരത്തില്‍ വയലുകള്‍ വാങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്. മുന്‍ക്രിക്കറ്റ് താരം കപില്‍ദേവ് കൂടി ഡയറക്ടറായ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി വാങ്ങിക്കൂട്ടിയ പൊക്കാളി നിലത്താണ് എറണാകുളത്ത് കൊടികുത്തിയത്. പക്ഷേ, ആറന്മുളയില്‍ നിന്ന് വ്യത്യസ്തമായി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയല്ല, ബിനാമികളുടെ പേരിലാണ് ഭൂമി. കോട്ടയത്തെ മെത്രാന്‍ കായലും ഇതുപോലൊരു പ്രദേശമാണ്. ഇത്തരം ഭൂമികള്‍ ചൂണ്ടിക്കാണിക്കുന്നതിനോട് ആര്‍ക്കാണ് എതിര്‍പ്പുണ്ടാകേണ്ടത്? നാല,് ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതി സംബന്ധിച്ച് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടല്ലോ. ഹാരിസണിന്റെ പ്ലാന്റേഷന്‍സിന്റെ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റത് വലിയ വിവാദമായിരുന്നു. പാട്ടവ്യവസ്ഥകള്‍ എസ്റ്റേറ്റുടമകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും വിവാദമായിത്തീര്‍ന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് എസ്റ്റേറ്റ് ഉടമകളുടെ ഭൂതിരിമറിയാണ്. ടാറ്റ അനധികൃതമായി വലിയൊരു വനമേഖല കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിയമസഭാ സമിതിയടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇത്തരം വനഭൂമി തങ്ങളുടെ കൈവശമില്ല എന്ന നിലപാടാണ് ടാറ്റയുടേത്.

കൃത്യമായി അളന്നാലേ പൂര്‍ണമായി തെളിവുകള്‍ ഉണ്ടാകൂ. എന്നാല്‍ ഇത്രപോലും തര്‍ക്കത്തിനിടയില്ലാത്ത ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുടെ കാര്യത്തില്‍പ്പോലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൈവശമുളള 54,943 ഏക്കര്‍ മൂന്ന് ആധാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉളളത്. ഇതില്‍ 25,630 ഏക്കര്‍ വരുന്ന ഒരു ആധാരം വ്യാജമാണ് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. സബ്രജിസ്ട്രാര്‍ ഓഫീസിലുളള ആധാരം മലയാളത്തിലാണ്. എന്നാല്‍ ഹാരിസണ് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയ ഇംഗ്ലീഷ് തര്‍ജമയാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കളളത്തരത്തിന് കൂട്ടുനിന്ന നോട്ടറി ഇന്ന് ജഡ്ജിയും കൂടിയാണ് എന്നറിയുക. വയനാട്ട് ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചുണ്ടേലിയാണ് മറ്റൊരു കേന്ദ്രം. എന്താണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്? ഒന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റയും ഹാരിസണും പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട്, എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.

കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും. നാല്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും.

പതിമൂവായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മൂവായിരത്തോളം ഏക്കര്‍ ഭൂമി നെല്‍വയലുകള്‍ നികത്തുന്നതിനുമുളള അനുമതിയാണ് വ്യവസായവകുപ്പ് ഇപ്പോള്‍ ചോദിച്ചിട്ടുളളത്. ഇതോടെ ഭൂമാഫിയ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത പതിന്മടങ്ങു ശക്തിപ്പെട്ടിരിക്കുകയാണ്. അഞ്ച്, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ഭേദഗതിയ്ക്കുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുന്നിലാണ് എന്നാണ് അറിയുന്നത്. അതുപ്രകാരം നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം ആവശ്യമില്ലെന്നും പൊതു ആവശ്യത്തിന് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അനുവാദം മതിയാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വ്യവസായമേഖലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെതിരായ നിയമം ബാധകമായിരിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു.

ഇതിനൊക്കെ തൊടുന്യായമായി യുഡിഎഫ് പറയുന്നത് ഇപ്പോള്‍ ആവശ്യപ്പെടുന്നതു പ്രകാരമുളള കര്‍ശന നടപടികള്‍ എല്‍ഡിഎഫ് ഭരണത്തില്‍ എന്തുകൊണ്ട് എടുത്തില്ല എന്നാണ്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുളള വളരെ ശക്തമായ നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. പൂര്‍ണഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം. ഹാരിസണിന്റെ കളളത്തരങ്ങള്‍ക്കു തെളിവു നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ലാന്‍ഡ് ബാങ്കിനു രൂപം നല്‍കുകയും കൃത്യമായ രേഖകള്‍ ഉണ്ടാക്കി പൊതുഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. എസ്റ്റേറ്റ് തിരിമറി ചെയ്യുന്നതിന് യുഡിഎഫ് കൊണ്ടുവന്ന നിയമത്തിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഔപചാരികമായി നിയമസഭയുടെ തീരുമാനപ്രകാരം പിന്‍വലിച്ചില്ല എന്ന പഴുതുപയോഗിച്ചാണ് ഏഴുവര്‍ഷം മുമ്പ് തങ്ങള്‍ പാസാക്കിയ നിയമം ഇപ്പോള്‍ വീണ്ടും കൊണ്ടുവരുന്നത്.

ഒന്നാം മിച്ചഭൂമി സമര കാലത്തും അതിനെത്തുടര്‍ന്നുളള രണ്ടുദശകങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്നതിനും കാണിച്ച ജാഗ്രതയില്‍ ശോഷണം വന്നു എന്നത് വാസ്തവമാണ്. എന്നാല്‍ എസ്റ്റേറ്റുകള്‍ തിരിമറി ചെയ്യുന്നതിനും ഭൂപരിധി നിയമം ലംഘിക്കുന്നതിനുമുളള ഭൂമാഫിയയുടെ കടന്നുവരവും വ്യാപകമായ വയലുനികത്തലും പുതിയൊരു അവബോധവും വാശിയും ഇന്ന് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തോതില്‍ ജനങ്ങളെ അണിനിരത്തി മാത്രമേ ഭൂവിനിയോഗ നിയമം നടപ്പിലാക്കാന്‍ കഴിയൂ. ഭൂമിയുടെ കേന്ദ്രീകരണം തടയാനാവൂ. ഭൂപരിധിയില്‍ നിന്ന് ലഭിച്ച ഇളവു ദുരുപയോഗപ്പെടുത്തി കൊളളലാഭമടിക്കാനുളള നീക്കങ്ങള്‍ക്ക് തടയിടാനാവൂ. കൃഷിയെ സംരക്ഷിക്കാനാവൂ. എല്ലാത്തിനുമുപരി ഇന്നും ഭൂരഹിതരായിരിക്കുന്ന ദളിത് - ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാവൂ. ഇനിയും അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടിയുളള സാമൂഹ്യദൗത്യമാണ് മുന്‍കാലത്ത് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചവരടക്കം കേരളത്തിലെ ജനങ്ങള്‍ ഭൂസമരത്തിലൂടെ ഏറ്റെടുത്തിട്ടുളളത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക