ബ്ലോഗ് ആര്‍ക്കൈവ്

2014, ഡിസംബർ 20, ശനിയാഴ്‌ച

ഇസ്ലാമില്‍ നിരീശ്വരത്വമുണ്ടോ?

ഇസ്ലാമില്‍ നിരീശ്വരത്വമുണ്ടോ?

 കഴിഞ്ഞ അഞ്ചു ശതാബ്ദങ്ങളായി ഇസ്ലാമിന്‍റെ ചിന്താ ലോകം തികച്ചും നിശ്ചലമായിരുന്നു എന്ന് പല ഇസ്ലാമിക പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട് . എന്ത് കൊണ്ടാണ് ഇസ്ലാമില്‍ ഈ ജഡത ? തീര്‍ച്ചയായും ആരംഭ കാലത്ത് ഇസ്ലാമില്‍ വളര്‍ന്നു വന്ന യുക്തി പരതയെ പൌരോഹിത്യവും , ഭരണകൂടവും ക്രൂരമായ പീഡനങ്ങളിലൂടെ അടിച്ചമര്‍ത്തി . പലരും കൊല്ലപ്പെട്ടു. മത നിഷേധികളെന്ന മുദ്ര കുത്തി പലരെയും നാട് കടത്തുകയോ ജയിലിലടക്കുകയോ ചെയ്തു...സിന്ദഗ എന്നറിയപ്പെട്ട മതനിഷേധികളും യുക്തിവാദികളും നിര്‍ദാക്ഷിണ്യും കൊല്ലപ്പെട്ടു. പലരെയും ചിത്ര വധം ചെയ്തു....

ഇസ്ലാമിലെ മതേതരത്വത്തെ കുറിച്ചുള്ള ചിന്തകളാണ് പല ചിന്തകരെയും അതിന്‍റെ ആദ്യ കാലത്ത് തന്നെ ഈ നിഷേധ നിലപാടുകളില്‍ എത്തിച്ചത്. ശരീഅത്തിനെ രാഷ്ട്രത്തില്‍ നിന്നും, മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍ തിരിച്ചാല്‍ ഇസ്ലാമില്‍ പിന്നെ എന്തായിരിക്കും ബാക്കിയുണ്ടാവുക എന്ന ചോദ്യം അതിന്‍റെ പ്രാരംഭ കാലത്ത് തന്നെ അലട്ടി തുടങ്ങിയിരുന്നു.   ധാര്‍മികതയും, നിയമവും, രാഷ്ട്രീയവും ഇസ്ലാമില്‍ പരസ്പര ബന്ധിതമാണെന്ന നിരീക്ഷണം അന്നേ ഉണ്ടായിരുന്നു. ആ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടില്‍ ഹസനുല്‍ ബന്നയും , മൌദൂദിയും പൊടി തട്ടി എടുത്താണ് പുതിയ രാഷ്ട്രീയ ഇസ്ലാം എന്ന ആശയം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ എന്നും ഇസ്ലാമിക മതേതരത്വം എന്നത് വൈരുധ്യം നിറഞ്ഞ ഒരേര്‍പ്പാടാണ് എന്ന് കാണാം. ഈ വൈരുധ്യം തന്നെയാണ് പല ഇസ്ലാമിക സമൂഹങ്ങളിലും ഇന്ന് അസഹിഷ്ണുതയുടെ രൂപത്തില്‍ ഭീകര വാദമായി വേഷം മാറി വരുന്നത്.

ഇതിനപവാദമായിട്ടുള്ളത് പ്രവാചകന്‍റെ മരണ ശേഷം ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കകം രൂപം കൊണ്ട അമവിയ്യാ/ അബ്ബാസിയ്യാ ഭരണ കാലമാണ്. ചരിത്ര പണ്ഡിതന്മാര്‍ ഈ ഭരണ കാലം ഒരു പരിധി വരെ മതേതരം ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ ഭരണാധികാരികള്‍ ഭൌതിക സുഖ ഭോഗങ്ങളില്‍ തല്പരരായിരുന്നു എന്നതും അവര്‍ മതത്തെ ദൈനം ദിന ഭരണ കാര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു എന്നുള്ളതുമാണ്.

ആദ്യ കാല മുസ്ലിം ചിന്തകരില്‍ പലരും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തണമെന്നു ആഗ്രഹിച്ചവരായിരുന്നു. അവരില്‍ ഏറ്റവും പ്രമുഖനായിരുന്നു ദാര്‍ശനികനും കവിയുമായിരുന്ന ഫറാബി . വിഖ്യാത ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടിലിന്‍റെ പിറകെയുള്ള വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഫറാബിയെ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്. ട്രാന്‍സ് ഓക്സിയാനയില്‍ ജനിച്ച ഫറാബി ഒരു ഗവേഷകന്‍ കൂടിയായിരുന്നു. ഖ്വാനന്‍ എന്നാ പേരില്‍ ഒരു പ്രത്യേക തരം സംഗീതോപകരണം അദ്ദേഹം വികസിപ്പിച്ചെടുത്തതായി പറയപ്പെടുന്നു. അദ്ദേഹം ഒരു കവിയെന്നത് പോലെ തന്നെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു. അദ്ദേഹം വേഷം മാറി പല സ്ഥലങ്ങളിലും സംഗീതമാലപിച്ച് നടന്നതായി പറയപ്പെടുന്നു. ഈ യാത്രകള്‍ക്കിടയില്‍ പണ്ഡിതന്മാരോട് ചര്‍ച്ചകളിലും, വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടുവന്നു. ജീവിതാവസാനം ഒരു തോട്ടക്കാരനായി ജോലി നോക്കുമ്പോഴാണ് വിഖ്യാതമായ തന്‍റെ "കുറ്റമില്ലാത്ത രാഷ്ട്രം" എന്നകൃതി രചിച്ചത്.

ഗ്രീക്ക് രാഷ്ട്ര മീമാംസയും , ദര്‍ശനങ്ങളും ഇസ്ലാമിക ദര്‍ശനങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. ഒരു പക്ഷെ ആ ശ്രേണിയില്‍ പെട്ട ആദ്യത്തെ പ്രധാനവും ഗൌരവമേറിയതുമായ ഒരു പഠനമായിരുന്നു അത് എന്ന് പറയാം. ഈ പഠനത്തിലാണ് സാര്‍വലൌകികമായ ഒരു മതേതര രാഷ്ട്ര സങ്കല്‍പം അദ്ദേഹം മുന്നോട്ടു വെക്കുന്നത്. ഫറാ ബിയുടെ ഈ ആധുനിക കാഴ്കാപ്പാടുകളെയാണ് മൌദൂദിസം കുളം തോണ്ടിയതെന്നു പറയാം. ഫറാബി മത നിരപേക്ഷ രാഷ്ട്രത്തെ ഒരു കുറ്റമറ്റ രാഷ്ട്രമായാണ് കണ്ടത്. നന്മ നിറഞ്ഞ ഭരണ കൂടത്തിനു മാത്രമെ ഒരു സന്തുഷ്ടി ഉണ്ടാക്കാന്‍ സാധിക്കൂ എന്നദ്ധേഹം അടിവരയിട്ടു പറഞ്ഞു.

ഫറാബി ഉള്‍പ്പെടുന്ന ദാര്‍ശനികരെ " വിഘടന വാദികള്‍" എന്നര്‍ത്ഥം വരുന്ന "മൂഉതസിലികള്" എന്നാണു  ഏതാരാളികള്‍ വിളിച്ചത്. അവര്‍ക്കിടയില്‍ ശാസ്ത്രഞ്ജന്മാര്‍, കവികള്‍, ഭരണാധികാരികള്‍ എന്നിവര്‍ പോലുമുണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിലാദ്യമായി ശരീയത്തിന്‍റെ  അടിസ്ഥാനത്തിലുള്ള ഭീകര ഇസ്ലാമിനെ അവര്‍ തള്ളിപ്പറഞ്ഞു. ഇസ്ലാമിനെ ഉദാരമായ ഒരാധുനിക മതമായി പരിവര്ത്തിപ്പിക്കണം എന്നാണു അവര്‍ വാദിച്ചത്. യുക്തി ഉപയോഗിച്ചു മാത്രമെ ഒരു മനുഷ്യന് സദാചാര പരമായി ജീവിക്കാന്‍ കഴിയൂ എന്നവര്‍ വാദിച്ചു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇസ്ലാമിലെ ആദ്യത്തെ ദാര്‍ശനികന്‍ എന്നറിയപ്പെടുന്ന "അല്‍ കിന്ദി"യാണ് "മുഅതസലി" വിഭാഗം ഉണ്ടാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ അല്‍ കിന്ദിയുടെ  കാലത്തേക്കാള്‍ ചരിത്രം ഈ ചിന്താ ധാരക്കുണ്ടെന്നാണ് പറയപ്പെടുന്നത്‌. അധികമൊന്നും പ്രശസ്തരല്ലാത്ത രണ്ട് യുവ ദാര്‍ശനികരാണ് ഈ ചിന്താ സരണിയുടെ ഉപജ്ഞാതാക്കള്‍ എന്ന് പറയുന്നു. വാസില്‍ ബിന്‍ അതായും, അംറ ബിന്‍ ഉബയ്ദും ആണ് ഈ രണ്ട് പേര്‍. ഇവരുടെ ജനനം 699 ലാണ്.

നിരീശ്വര വാദത്തിന്‍റെ വേരുകള്‍. 

രണ്ട് ചിന്തകരും ഒരു ദിവസം പ്രസിദ്ധ സൂഫിയായിരുന്ന "ഹസന്‍ അല്‍ ബസരിയുടെ ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോയി. പ്രഭാഷണ ശേഷം രണ്ട് പേരും ചില സംശയങ്ങള്‍ ചോദിക്കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് അദേഹത്തെ സമീപിക്കുകയും ചെയ്തു.

ഒരു മഹാ പാതകം ചെയ്ത ഒരു മനുഷ്യന്‍റെ രണ്ടവസ്ഥകളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിരുദ്ധങ്ങളായ രണ്ട് കാഴ്ചപ്പാടുകള്‍. മഹാ പാതകം ചെയ്ത ആളെ മുസ്ലിമായിത്തന്നെ പരിഗണിക്കണമെന്നും എന്നാല്‍ അയാള്‍ അമുസ്ലിമായി അറിയപ്പെട്ടാല്‍ മതിയെന്നും ഒന്നാമത്തെ ആള്‍ വാദിച്ചു. രണ്ടാമനാകട്ടെ അയാളുടെ കാര്യം അന്തിമമായി തീരുമാനിക്കേണ്ടത് അല്ലാഹു ആണെന്നും എന്നാല്‍ അയാള്‍ മഹാ പാതകം ചെയ്തതിനാല്‍ ഇസ്ലാമിന്‍റെ പാതയില്‍ നിന്ന് വഴിതെറ്റിയെന്നും അതിനാല്‍ വിശ്വാസിയായി പരിഗണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. അതിനു ശേഷം അവര്‍ മൂന്നാമാതോരഭിപ്രായം കൂടി പറഞ്ഞു. " അത്തരമൊരാള്‍ വിശ്വാസിയോ അവിസ്വാസിയോ അല്ല....." ഹസന്‍ അല്‍ ബസരിക്ക് അത് രസിച്ചില്ല. അദ്ദേഹം അവരെ പഠന കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി.

അവര്‍ രണ്ട് പേരും ഉസ്താദിനോട് വിട വാങ്ങി പള്ളിയുടെ മറ്റൊരു കോണിലിരുന്നു അവരുടെ ആശയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതാണ് മുഅതസിലുകലുടെ തുടക്കം. സ്വതന്ത്ര ചിന്തകരും, സ്വന്തം വീക്ഷണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമാണ് മുഅതസിലുകള്‍.

 ഇറാക്കിലെ ബസ്രയില്‍ 874 ല്‍ ജനിച്ച "അബു ഹസന്‍ അല്‍ ആശഅരി " യാണ് " അശഅരി" സരണിയുടെ ഉപജ്ഞാതാവ്. ആ കാലത്തെ സ്വതന്ത്ര ചിന്തയുടെ സാരഥിയും, പ്രസിദ്ധ "മുഅതസില്"മായിരുന്ന "അല്‍ ജൂബാഇ " യുടെ അടുത്ത സ്നേഹിതനായിരുന്നു " അശഅരി "

അക്കാലത്ത് നടന്ന ഒരു സംവാദം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

അസഅരി ജൂബാഇ യോട് മൂന്നു കഥകള്‍ പറഞ്ഞു.

ഒരാള്‍ നന്മ നിറഞ്ഞ സദ്‌ കര്‍മങ്ങള്‍ മാത്രം ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസി.

രണ്ടാമന്‍ ഒരു ദുര്‍ വൃത്തന്‍ ,നെറികെട്ടവന്‍, നിരീശ്വര വാദി,

മൂന്നാമന്‍ ഒരു കുട്ടി...

മൂന്നു പേരും മരിച്ചു. മരണാനന്തരം അവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് അസഅരിക്ക് അറിയണം.

ജുബായ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു...

നല്ല സഹോദരന്‍ സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനത്തിരിക്കുന്നു, നിരീശ്വര വാദി നരകത്തില്‍ , കുട്ടിക്കു മോക്ഷം കിട്ടിയിരിക്കുന്നു....

അശ അരി ചോദിച്ചു...ഒരു സംശയം..." സ്വര്‍ഗത്ത്തിലുള്ള സഹോദരന്‍റെ സ്ഥാനം വേണമെന്ന് ആ കുട്ടി ആഗ്രഹിച്ചാല്‍ അതവനു ലഭിക്കുമോ?"

ജുബായ് പറഞ്ഞു.." ഇല്ല...കാരണം ദൈവത്തിനു വേണ്ടി അസംഖ്യം സല്‍കര്‍മങ്ങള്‍ ചെയ്തിട്ടാണ് അവന്‍റെ സഹോദരന്‍ സ്വര്‍ഗത്തിലെത്തിയത്...അത്തരം കര്‍മങ്ങള്‍ അവന്‍ ചെയ്തില്ല....എന്ന് കുട്ടിയോട് പറയും..."

അസ അരി ചോദിച്ചു..." ആ കുട്ടി ഇങ്ങിനെ ചോദിച്ചാലോ? അതെന്‍റെ കുറ്റമല്ല...നീയെന്നെ ഭൂമിയില്‍ അത്ര നാള്‍ ജീവിക്കാന്‍ അനുവദിച്ചില്ലല്ലോ....നിന്നോടുള്ള ഭക്തി തെളിയിക്കാന്‍ നീയെനിക്ക് അവസരം തന്നില്ല...."

ജുബായ് പറഞ്ഞു..." നിന്‍റെ ഗുണത്തിന് വേണ്ടിയാണ് ഞാനത് ചെയ്തതെന്ന് ദൈവം മറുപടി പറയും....നിന്നെയവിടെ അനുവദിച്ചിരുന്നെങ്കില്‍ നീയൊരു തെമ്മാടിയായി കഠിന ശിക്ഷ ഏറ്റു വാങ്ങുമായിരുന്നു..."

"ശരി..."അസ അരി പറഞ്ഞു...."നിരീശ്വര വാദിയായ ആ സഹോദരന്‍ ദൈവത്തോടു ഇങ്ങനെ പ്രാര്‍ഥിച്ചാലോ? ദൈവമേ...അവനെ കാത്തുനില്‍ക്കുന്നതെന്തെന്നു നിനക്ക് കാലേക്കൂട്ടി അറിയാമായിരുന്നെങ്കില്‍ എനിക്ക് സംഭവിക്കാന്‍ പോകുന്നതെന്തെന്നും നിനക്കറി യാമായിരിക്കുമല്ലോ...പിന്നെന്തിനാണ്...ആ കുട്ടിയുടെ നന്മക്കു വേണ്ടി പ്രവര്‍ത്തിച്ച നീ എനിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നത്? എന്ന് ചോദിച്ചാല്‍ ദൈവം എന്തുത്തരം പറയും...."

ഇവിടെ ജുബായ്ക്ക് ഉത്തരം മുട്ടി എന്നതാണ് സത്യം....

ഈ ചോദ്യത്തില്‍ എല്ലാ ദൈവ സങ്കല്പങ്ങളെയും പൊളിച്ചു കളയുകയാണ്. ഇങ്ങനെ എത്രയോ യുക്തിവാദ പരമായ ദര്‍ശനങ്ങള്‍ ഇസ്ലാമിന്‍റെ ആദ്യകാലത്തുണ്ടായിരുന്നു....അസ അരി പില്‍ക്കാലത്ത് യുക്തിചിന്തയില്‍ നിന്ന് വഴി പിരിയുകയും ഇസ്ലാമിലെ യുക്തി ചിന്തയെ ശക്തി യുക്തം ഇമാം ഗസാലിയോടോപ്പം ചേര്‍ന്ന് എതിര്‍ക്കുകയും ചെയ്തു. അന്നും തര്‍ക്കത്തിലെ പരാജയം മതനിഷേധമെന്ന മുദ്രകുത്തി കായികമായ ആക്രമനങ്ങളിലെക്കും വധാങ്ങളിലെക്കും നീണ്ടു....ഇസ്ലാമിനുണ്ടാകുമായിരുന്ന മാനുഷിക മുഖത്തെ ഇല്ലാതാക്കിയത്തില്‍ ഇമാം ഗസാലിക്കു വലിയൊരു പങ്കുണ്ട്.

......................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ